
മാധ്യമം ഓൺലൈൻ ലിങ്ക്
നാട്ടുവർത്തമാനം ഓൺലൈൻ ലിങ്ക്
🎁 🥇 🥈 🥉 🏅 🎁
വെളിച്ചം റമദാൻ 2024 വിജയികൾ
📖 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 📖


🎁 🥇 🥈 🥉 🏅 🎁
വെളിച്ചം റമദാൻ 2024 വിജയികൾ
📖 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 📖

പരായണം
വിശദീകരണം
45:27
45:28
45:29
മനുഷ്യ വര്‍ഗ്ഗത്തിന്റെ ആദിപിതാവുമുതല്‍ ലോകവസാനം വരെയുള്ള സര്‍വ്വ ജനങ്ങളും, ജിന്നുകള്‍, മലക്കുകള്‍ മുതലായവരും ഒന്നടങ്കം ഒരേ നിലയില്‍ സമ്മേളിക്കുന്ന ആ മഹാ സദസ്സാകമാനം അങ്ങേഅറ്റം സംഭ്രമാവസ്ഥയിലായിരിക്കും.പ്രവാചകന്മാരടക്കമുള്ള ഓരോരുത്തരും തന്റെ കാര്യത്തിൽ ലോകരക്ഷിതാവിന്റെ വിധി എന്തായിരിക്കുമെന്നറിയാതെ ഭയവിഹ്വലരായിരിക്കും. അവിടെ താഴ്മയോടും വിനയത്തോടും കൂടി മുട്ടുകുത്താത്ത ഒരു സമുദായമോ, ജനവിഭാഗമോ ഉണ്ടായിരിക്കയില്ല.
ഓരോ സമുദായവും അതിന്റെ ഗ്രന്ഥത്തിലേക്കു വിളിക്കപ്പെടും (كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا) എന്നു പറഞ്ഞതു, എല്ലാവരുടെയും കര്‍മ്മങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഗ്രന്ഥത്തെ ഉദ്ദേശിച്ചാണെന്നും, അതല്ല ഓരോ സമുദായവും സ്വീകരിക്കുവാന്‍ ബാധ്യസ്ഥരായിരുന്ന വേദഗ്രന്ഥങ്ങളെ ഉദ്ദേശിച്ചാണെന്നും വരാം. ഏതായാലും, ഓരോ സമുദായത്തില്‍ പെട്ടവരുടെയും നന്മതിന്മകള്‍ വിലയിരുത്തപ്പെടുന്നതു അവരുടെ പ്രവാചകന്മാര്‍ മുഖേന അവര്‍ക്കു ലഭിച്ച പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും, ഓരോ വ്യക്തിക്കും അവരവരുടെ കര്‍മ്മങ്ങള്‍ സവിസ്തരം മലക്കുകളാല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രേഖാഗ്രന്ഥം (صحيفة الٲعمال) അന്നു നല്‍കപ്പെടുന്നതാണെന്നും, കുറ്റവാളികളുടെ കുറ്റങ്ങള്‍ ശരിയായ തെളിവുസഹിതം അവരെ ബോധ്യപ്പെടുത്തുമെന്നും പറയേണ്ടതില്ല. ഇതിനെപ്പറ്റിയെല്ലാം ഖുര്‍ആന്‍ പലപ്പോഴും പ്രസ്താവിക്കാറുള്ളതാണല്ലോ.
45:30
45:31
45:32
45:33
45:34
45:35
നരകത്തില്‍നിന്നു രക്ഷയില്ലെന്നു മാത്രമല്ല, പശ്ചാത്തപിച്ചു മടങ്ങിയോ, ഒഴികഴിവുകള്‍ സമര്‍പ്പിച്ചോ അല്ലാഹുവിന്റെ തൃപ്തി ലഭിക്കുവാനുള്ള ഒരു സന്ദര്‍ഭം എനി അവര്‍ക്കില്ല. അതിനുണ്ടായിരുന്ന അവസരമെല്ലാം അവര്‍ പാഴാക്കിക്കളഞ്ഞു എന്നു താല്‍പര്യം. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, മനുഷ്യരുടെ ഉത്ഭവം, പര്യവസാനം തുടങ്ങിയ പലതിനെക്കുറിച്ചും വിവരിച്ചശേഷം, ലോകരക്ഷിതാവായ അല്ലാഹു അവനെത്തന്നെ പുകഴ്ത്തിക്കൊണ്ടും, എല്ലാവിധ പ്രതാപത്തിനും അര്‍ഹന്‍ അവനാണെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടും ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു:-
45:36
45:37
അല്ലാഹുവില്‍നിന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദ്ധരിക്കുന്ന (‘ഖുദ്സീ’യായ) ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു:
يَقُولُ اللَّهُ تعالى: الْكِبْرِيَاءُ رِدَائِي، وَالْعَظَمَةُ إِزَارِي، فَمَنْ نَازَعَنِي وَاحِدًا مِنْهُمَا، أسكنته فِي النَّار- احمد و مسلم و ابو داود و ابن ماجةِ
ഗാംഭീര്യം എന്റെ തട്ടമാണ്, മഹത്വം എന്റെ തുണിയുമാണ്. ഈ രണ്ടിലൊന്നിന് ആരെങ്കിലും എന്നോടു വഴക്കു കൂടുന്നപക്ഷം, ഞാനവനെ എന്റെ നരകത്തില്‍ താമസിപ്പിക്കുന്നതാണ്. (അ; മു; ദാ; ജ.)
اللهم لك الحمد أنت رب السموات ورب الأرض رب العالمين
ولك الكبرياء والعظمة والجلال وأنت العزيز الحكيم
പരായണം
വിശദീകരണം
45:22
ഐഹിക ജീവിതത്തിലെ വിഭവങ്ങളും, സുഖസൗകര്യങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ലഭിച്ചുകൊണ്ടിരിക്കുന്നു അതില്‍ സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും വ്യത്യാസമില്ല എന്നാല്‍, സജ്ജനങ്ങള്‍ക്കു മരണാനന്തരം അല്ലാഹുവിങ്കല്‍ വമ്പിച്ച അനുഗ്രഹങ്ങളും മഹത്തായ പ്രതിഫലങ്ങളും ലഭിക്കുവാനിരിക്കുന്നു. ഇതുപോലെ തങ്ങള്‍ക്കും ലഭിക്കാതിരിക്കയില്ലെന്നാണോ ഈ ദുഷ്ടന്മാരുടെ വിചാരം?! അങ്ങിനെയാണെങ്കില്‍, ആ വിചാരം വളരെ നിന്ദ്യവും വഷളവും തന്നെ. ആകാശ ഭൂമികളെയും അവയിലെ മനുഷ്യരടക്കമുള്ള വസ്തുക്കളെയും യാതൊരു ലക്ഷ്യമോ പരിപാടിയോ കൂടാതെ അല്ലാഹു വൃഥാ സൃഷ്ടിച്ചിരിക്കുകയല്ല. ഗൗരവമേറിയ ചില ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അതിലുണ്ട്. ഈ ജീവിതത്തില്‍ ഒരോരുത്തരും പ്രവര്‍ത്തിച്ചുവെച്ച കര്‍മ്മങ്ങളുടെ കൃത്യവും യഥാര്‍ത്ഥവുമായ ഫലം ഓരോരുത്തരും മരണാനന്തരജീവിതത്തില്‍ അനുഭവിക്കുവാനാണ് അവന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഐഹിക ജീവിതത്തില്‍ സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും സ്വീകരിച്ചുവന്ന വിശിഷ്ടന്‍മാരും, സത്യനിഷേധവും ദുഷ്കര്‍മ്മങ്ങളും സമ്പാദിച്ചുവെച്ച നികൃഷ്ടന്‍മാരും – ഇരുകൂട്ടരുടെയും ഭൗതിക ജീവിത ക്രമങ്ങള്‍ പരസ്പരം സാമ്യമുള്ളതായിരുന്നതുപോലെ – പാരത്രിക ജീവിതത്തിലും സമമായിരിക്കുക സാധ്യമല്ല. എന്നൊക്കെയാണ് ഈ വചനങ്ങളുടെ സാരം.
അല്ലാഹുവിനെ ഭയപ്പെടുന്ന ഒരോരുത്തനും ഹൃദയത്തില്‍ നടുക്കും ഉണ്ടാക്കുവാന്‍ പോരുന്നതാണ് 21-ാം വചനത്തിലെ ചോദ്യം. ആ വചനം പാരായണം ചെയുമ്പോള്‍, പല മഹാന്മാരും അതിന്റെ ഗൗരവം ഓര്‍ത്തു കരഞ്ഞിരുന്നതായും, ചിലര്‍ ആ വചനം ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഓതികൊണ്ടിരുന്നതായും നിവേദനം ചെയ്യപ്പെടുന്നു.
45:23
സത്യത്തിനും ന്യായത്തിനും വില കല്‍പിക്കാതെ, ഉപദേശങ്ങളും ലക്ഷ്യങ്ങളും വകവെക്കാതെ, ദൃഷ്ടാന്തങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും നേരെ കണ്ണടച്ച് തന്നിഷ്ടത്തിനും ദേഹേച്ഛക്കും മാത്രം അടിമപ്പെട്ടു ജീവിക്കുന്നവന്റെ ഏകാരാധ്യദൈവം അവന്റെ ഇച്ഛയല്ലാതെ മറ്റെന്താണ്?! ഇങ്ങിനെയുള്ളവര്‍ സന്‍മാര്‍ഗ്ഗം പ്രാപിച്ചേക്കുമെന്ന പ്രതീക്ഷക്കു ഒട്ടും അവകാശമില്ല. അതുകൊണ്ട് അവന്റെ എല്ലാ സ്ഥിതിഗതികളും സൂക്ഷ്മമായി അറിയുന്ന അല്ലാഹു അവനെ കൈവെടിയുകയും, അവന്റെ പാട്ടിനു വിട്ടേക്കുകയും ചെയ്യുന്നു. അങ്ങിനെ, തന്റെ ഭാവിനന്മക്കു ഉപകരിക്കുന്ന വല്ലതും ഗ്രഹിക്കുവാനോ, കേള്‍ക്കുവാനോ, കണ്ടറിയുവാനോ ഉള്ള അവസരം അവനു നിശ്ശേഷം നഷ്ടപ്പെടുന്നു. അല്ലാഹു കൈവെടിഞ്ഞവരെ നേര്‍മ്മാര്‍ഗ്ഗത്തിലേക്കു കൊണ്ടുവരുവാന്‍ ആര്‍ക്കാണ് സാധിക്കുക?!
ദേഹേച്ഛകള്‍ക്കു അടിമപ്പെട്ടവന്റെ ദൃഷ്ടിയില്‍ മാനുഷീകമൂല്യങ്ങള്‍ക്കോ, ധാര്‍മ്മിക തത്വങ്ങള്‍ക്കോ, നീതിന്യായനിയമങ്ങള്‍ക്കോ സ്ഥാനമുണ്ടായിരിക്കുകയില്ലല്ലോ. അവനു ചേരാത്തതായി ഒന്നുമില്ല. സത്യാസത്യവും, ന്യായാന്യായവും വേര്‍തിരിക്കുവാനുള്ള അവന്റെ മാനദണ്ഡം അവന്റെ ഇച്ഛയും ദുര്‍മ്മോഹവും മാത്രമായിരിക്കും. ഇത്തരത്തിലുള്ള വ്യക്തികള്‍ മാത്രമല്ല, സംഘടനകള്‍പോലും ഇന്നു നാട്ടിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാഹുവില്‍ ശരണം! ഇവരുടെനേരെ അല്ലാഹുവിനുള്ള അറപ്പും വെറുപ്പും എത്രമേല്‍ കടുത്തതാണെന്നു ഈ വചനത്തില്‍ നിന്നു മനസ്സിലാക്കാം. ദേഹേച്ഛയെ പിന്‍പറ്റി ഭൗതികലക്ഷ്യം വെച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നതു ഇങ്ങനെയാണ്:
فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا – سورة الأعراف : ١٧٦
(സാരം: അവന്റെ ഉപമ, നായയെപ്പോലെയാണ്. നീ അതിനെ ആക്രമിച്ചാലും അതു നാവു തൂക്കി വാപിളര്‍ന്നുകൊണ്ടിരിക്കും, അതിനെ നീ – ഒന്നും ചെയ്യാതെ – വിട്ടേച്ചാലും അതു നാവു തൂക്കി വാപിളര്‍ന്നുകൊണ്ടിരിക്കും. നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുന്നവരുടെ ഉപമയാണ് അത്. (സൂ : അഅ്റാഫ്, 176))
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘യാതൊരുവന്‍ തന്റെ മനസ്സിനെ കീഴ്പ്പെടുത്തിവെക്കുകയും മരണശേഷമുള്ളതിലേക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവനാണ് സമര്‍ത്ഥന്‍, അഥവാ ബുദ്ധിമാന്‍. യാതൊരുവന്റെ മനസ്സ് അതിന്റെ ഇച്ഛയെ പിന്‍തുടരുകയും, അവന്‍ അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുകൊണ്ടിരിക്കുകയും ചെയ്തുവോ അവനാണ് കൊള്ളരുതാത്തവന്‍, അഥവാ ദുര്‍ബ്ബലന്‍’. (തി; ജ). മറ്റൊരു നബിവചനം ഇപ്രകാരമാകുന്നു: ‘നിങ്ങളില്‍ ഒരാളുടെ ഇച്ഛ, ഞാന്‍ കൊണ്ടുവന്നിട്ടുള്ളതിനോടു അനുസരിച്ചായിത്തീരുന്നതുവരെ അവന്‍ സത്യവിശ്വാസിയായിരിക്കുകയില്ല’. (ശറഹുസ്സുന്നഃ) ഇക്കാലത്തു ഓരോ സത്യവിശ്വാസിയും സദാ ഓര്‍മ്മിക്കേണ്ട ഒരു നബിവചനം കൂടി ഇവിടെ ഉണര്‍ത്തട്ടെ. അല്‍പം ദീര്‍ഘമായ ആ ഹദീസിന്റെ ആശയം ഇതാണ്:
‘ലുബ്ധതക്ക് വഴങ്ങപ്പെടുന്നതായും, തന്നിഷ്ടം പിന്‍തുടരുന്നതായും, ഐഹികകാര്യത്തിനു പ്രാധാന്യം കല്‍പിക്കപ്പെടുന്നതായും, ഓരോരുത്തനും തന്റെ സ്വന്തം അഭിപ്രായംകൊണ്ടു തൃപ്തി അടയുന്നതായും നീ കണ്ടു; നിനക്കു ഒഴിചുകൂടാത്ത ചില ബാദ്ധ്യതയും നീ കണ്ടു, എന്നാല്‍, പൊതുജനങ്ങളുടെ കാര്യം വിട്ടേച്ച് നീ നിന്റെ കാര്യം നോക്കിക്കൊള്ളുക. നിങ്ങള്‍ക്കു പിന്നാലെ, ക്ഷമ കൈകൊള്ളേണ്ടുന്ന നാളുകള്‍ വരാനിരിക്കുന്നുണ്ട്. അന്നു ക്ഷമ കൈകൊള്ളുന്നവര്‍ക്ക് തീക്കനല്‍ കൈയില്‍ പിടിച്ച അനുഭവമായിരിക്കും ഉണ്ടാകുക. അക്കാലത്തു പ്രവര്‍ത്തിക്കുന്ന – കടമകള്‍ നിറവേറ്റുന്ന – വര്‍ക്ക് ഇന്ന്‍ നിങ്ങളില്‍നിന്നു അതുപോലെ പ്രവര്‍ത്തിക്കുന്ന അമ്പതു പേര്‍ക്കുണ്ടാകുന്ന പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്.’ (തി; ജി.). ലക്കും ലഗാനുമില്ലാത്ത ഇന്നത്തെ ഭൗതികനീക്കങ്ങളെ നോക്കിക്കാണുന്നവര്‍ക്കു ഈ നബിവചനത്തിന്റെ ഉള്‍ക്കനം മനസ്സിലാക്കുവാന്‍ പ്രയാസമില്ല.
45:24
ഭൗതികവാദക്കാരെപ്പറ്റിയാണ് പ്രസ്താവിക്കുന്നത്. കാലചക്രത്തിന്റെ തിരിച്ചലിന്നിടയില്‍ പലതും സംഭവിക്കുന്നു; അക്കൂട്ടത്തില്‍ നാം ജനിക്കുന്നു, നാം മരിക്കുന്നു എന്നല്ലാതെ മനുഷ്യന്റെ ഐഹികജീവിതത്തിനപ്പുറം മറ്റൊരു ജീവിതമോ, ലോകമോ ഒന്നുമില്ല എന്നാണവര്‍ പറയുന്നത്. അല്ലാഹു ലോകസൃഷ്ടാവാണെന്നു സമ്മതിച്ചുകൊണ്ടുതന്നെ, മരണാനന്തരജീവിതത്തെ നിഷേധിക്കുകയും, ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന മിക്ക സംഭവങ്ങളും കാലത്തിന്റെ പ്രക്രിയകളാണെന്നു വിശ്വസിക്കുകയും ചെയ്യുന്ന മുശ്രിക്കുകളും, ലോകസൃഷ്ടാവിനെത്തന്നെ നിഷേധിക്കുന്ന നിരീശ്വരവാദികളും പറയാറുള്ളതാണിത്. ഖുര്‍ആന്റെ അവതരണകാലത്തും ചുരുക്കം ചില വ്യക്തികള്‍ നിരീശ്വരവാദികളായുണ്ടായിരുന്നു. ഇന്നാകട്ടെ, ഇവര്‍ ലോകമൊട്ടുക്കും വ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. നിരീശ്വരത്വവും ഭൗതികത്വവും ഇന്നു ഒരു പ്രത്യയശാസ്ത്രം തന്നെ ആയിത്തീര്‍ന്നിരിക്കയാണ്. ബഹുമുഖങ്ങളായ ആസൂത്രിത പരിപാടികളോടുകൂടി അതു ജനമദ്ധ്യെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവരുടെ മുന്‍ഗാമികള്‍ മുമ്പു പ്രസ്താവിച്ച അതേ വാക്കുകള്‍ തന്നെയാണ് ഇന്ന്‍ ഇവര്‍ക്ക് പറയുവാനുള്ളതിന്റെയും അടിസ്ഥാനം. അന്നു അവരെപ്പറ്റി അല്ലാഹു പറഞ്ഞ അതേവാക്കുകള്‍തന്നെയാണ് ഇന്ന്‍ ഇവരെപ്പറ്റിയും പറയുവാനുള്ളതിന്റെ രത്നച്ചുരുക്കവും. അതെ, ‘അവര്‍ക്കതിനെക്കുറിച്ച് ഒരു വിവരവുമില്ല; അവര്‍ ഊഹിക്കുകയല്ലാതെ ചെയ്യുന്നില്ല.’ മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ടും, പ്രാഥമികബുദ്ധികള്‍ക്കുപോലും സുസ്പഷ്ടമായ എത്രയോ ദൃഷ്ടാന്തങ്ങളുടെനേരെ കണ്ണടച്ചുകൊണ്ടുമല്ലാതെ ആ വാദം പുറപ്പെടുവിക്കുക സാധ്യമല്ല. ആദ്യമേ ഭൗതികചിന്താഗതിയില്‍നിന്നു ഉടലെടുക്കുന്ന അനുമാനങ്ങള്‍ക്കും, ഭൗതികവിജ്ഞാനങ്ങളില്‍ നിന്നു ഉടലെടുക്കുന്ന യുക്തിവാദങ്ങള്‍ക്കും പരമ യാഥാര്‍ത്ഥ്യങ്ങളുടെ സ്ഥാനം നല്‍കിക്കൊണ്ടല്ലാതെ ആ വാദത്തിനു നിലനില്‍പ്പുമില്ല.
ദിനരാത്രങ്ങളായി നീങ്ങിക്കൊണ്ടിരിക്കുന്ന കാലം എന്നാണ് دَهْر (ദഹ്ര്‍) എന്ന വാക്കിന്റെ മൂലാര്‍ത്ഥം. അതിവര്‍ഷം, ക്ഷാമം, പകര്‍ച്ചവ്യാധി മുതലായ കെടുതികളും, വിളവര്‍ദ്ധനവ്, ക്ഷേമം, സുഖകരമായ കാലാവസ്ഥ മുതലായ നന്മകളും കാലത്തിന്റെ പ്രവര്‍ത്തനങ്ങളായി അറബികള്‍ വിശ്വസിച്ചിരുന്നു. കെടുതികള്‍ ബാധിക്കുമ്പോള്‍, അവര്‍ കാലത്തെ പഴിക്കും. നന്മകള്‍ കൈവരുമ്പോള്‍ അതിനെ പ്രശംസിക്കുകയും ചെയ്യും. വാസ്തവത്തില്‍ എല്ലാം അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളാകയാല്‍ ഈ വിശ്വാസം ശിര്‍ക്കില്‍ ഉള്‍പ്പെട്ടതാണെന്നു പറയേണ്ടതില്ല. അതുകൊണ്ടാണ് കാലത്തെ പഴിക്കുന്നതിനെ ഹദീസുകളില്‍ വിരോധിച്ചുകാണുന്നത്. ബുഖാരി, മുസ്‌ലിം (رحمهما الله) മുതലായവര്‍ നിവേദനം ചെയ്യുന്ന ഒരു നബിവചനം ഇപ്രകാരമാകുന്നു:
يَقُولُ اللَّهُ تَعَالَى يُؤْذِينِي ابْنُ آدَمَ، يَسُبُّ الدَّهْرَ وَأَنَا الدَّهْرُ، بِيَدِي الأَمْرُ، أُقَلِّبُ اللَّيْلَ وَالنَّهَارَ – متفق
(സാരം: അല്ലാഹു പറയുന്നു: ആദമിന്റെ മകന്‍ എന്നെ ഉപദ്രവിക്കുന്നു – അവന്‍ കാലത്തെ പഴിക്കുന്നു. ഞാനാണ് കാലം. അതായതു, എന്റെ കയ്യിലാണ് കാര്യം. അതിന്റെ രാവും പകലും ഞാന്‍ നിയന്ത്രിക്കുന്നതാണ്.)
അതിവര്‍ഷം, കൊടുങ്കാറ്റു മുതലായ ആപത്തുകളെപ്പറ്റി, ‘കാലം ചതിച്ചു, പ്രകൃതി വഞ്ചിച്ചു’ എന്നിങ്ങിനെയുള്ള പ്രയോഗങ്ങള്‍ ഇന്നു നാം സാധാരണ കേള്‍ക്കാറുണ്ട്. വാസ്തവത്തില്‍ ഇത്തരം പ്രയോഗങ്ങള്‍ മുസ്‌ലിംകള്‍ക്കു ഒട്ടും ചേര്‍ന്നതല്ലതന്നെ. പരലോകനിഷേധികള്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന ഒരു നയവും, അതിനുള്ള മറുപടിയുമാണ് അടുത്ത വചനത്തില്‍ കാണുന്നത്:-
45:25
45:26
ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നതു അല്ലാഹു തന്നെ. അവന്‍ തന്നെ രണ്ടാമതും ജീവിപ്പിക്കും. പക്ഷേ, അതിനൊരു അവധി വെച്ചിട്ടുണ്ട്. ഖിയാമത്തുനാള്‍, അതിനു മുമ്പായി നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ മരണപ്പെട്ടവര്‍ ജീവിച്ചുവരുക സംഭവിക്കുവാന്‍ പോകുന്നില്ല. ഇതുകൊണ്ട് ആ യഥാര്‍ത്ഥ്യത്തിനു ഒരു കോട്ടവും തട്ടുവാനില്ല.
പരായണം
വിശദീകരണം
45:12
45:13
മനുഷ്യന്റെ നന്മക്കും പുരോഗതിക്കും ഉപയുക്തമായ വിധത്തില്‍, അവന്റെ പ്രയത്നവും കഴിവുമനുസരിച്ച് ഉപയോഗപ്പെടുത്തത്തക്കവണ്ണം ആകാശത്തിലെയും ഭൂമിയിലെയും വസ്തുക്കളെ അല്ലാഹു അവനു സൗകര്യപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ഇതു അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള അതിമഹത്തായ ഒരു അനുഗ്രഹമത്രെ. അതേസമയത്ത് അവയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അപാരമായ കഴിവിനും മഹത്വത്തിനും ധാരാളം ദൃഷ്ടാന്തങ്ങളും അവയില്‍ അടങ്ങിയിരിക്കുന്നു. മനുഷ്യന്‍ ഇന്നുവരെ നേടിക്കഴിഞ്ഞതും, മേലില്‍ നേടുവാനിരിക്കുന്നതുമായ എല്ലാ ശാസ്ത്രീയവിജ്ഞാനങ്ങളും, നിരീക്ഷണഫലങ്ങളും, ജീവിത പുരോഗതികളുമെല്ലാം പ്രസ്തുത അനുഗ്രഹം കൊണ്ടുമാത്രം ലഭിക്കുന്നവയാണ്.
45:14
45:15
അറബികള്‍ക്കിടയില്‍ കഴിഞ്ഞു പോയ യുദ്ധങ്ങളെയും ചരിത്രസംഭവങ്ങളെയും ഉദ്ദേശിച്ചുകൊണ്ട് أَيَّام العرب (അറബികളുടെ ദിവസങ്ങള്‍) എന്നു പറയപ്പെടാറുണ്ട്. അതുപോലെ, മുന്‍ സമുദായങ്ങളില്‍ കഴിഞ്ഞുപോയിട്ടുള്ള അല്ലാഹുവിന്റെ ശിക്ഷാനടപടികളെ ഉദ്ദേശിച്ചാണ് ഇവിടെ أَيَّامَ ٱللَّهِ (അല്ലാഹുവിന്റെ ദിവസങ്ങള്‍) എന്നു പറഞ്ഞിരിക്കുന്നത്. അല്ലാഹുവില്‍ വിശ്വസിക്കാതെയും, അവന്റെ നിയമങ്ങളെ ധിക്കരിച്ചുകൊണ്ടുമിരിക്കുന്നപക്ഷം, മുന്‍സമുദായങ്ങള്‍ക്കു അനുഭവപ്പെട്ടതുപോലെയുള്ള വല്ല ശിക്ഷാനടപടികളും അല്ലാഹു തങ്ങളിലും നടപ്പാക്കിയേക്കാമെന്ന ഭയമോ, പ്രതീക്ഷയോ ഇല്ലാത്തവരാണ് മുശ്രിക്കുകള്‍. അതുകൊണ്ടു അവര്‍ ഏതുതരം അക്രമങ്ങളും നീചകൃത്യങ്ങളും ചെയ്‌വാന്‍ സന്നദ്ധരായേക്കും. അതിന്റെനേരെ അവഗണനയും, ക്ഷമയും കൈക്കൊള്ളുവാന്‍ സത്യവിശ്വാസികളെ ഉപദേശിക്കണമെന്നു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുകയാണ്. ഓരോരുത്തരും ചെയ്യുന്ന നന്മതിന്മകള്‍ക്കു തക്ക പ്രതിഫലം അല്ലാഹു നല്‍കാതിരിക്കുകയില്ല എന്നു ഉണര്‍ത്തുകയും ചെയ്യുന്നു.
45:16
45:17
الْكِتَابَ (വേദഗ്രന്ഥം) എന്നു പറഞ്ഞതു തൗറാത്താകുന്നു. الْحُكْم (അല്‍ഹുക്മു) എന്ന വാക്കിനു ഇവിടെ ‘വിധി’ എന്നും ‘വിജ്ഞാനം’ എന്നും അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഇസ്റാഈല്‍ വര്‍ഗ്ഗത്തില്‍ രാജാക്കള്‍ മൂപ്പന്മാര്‍, ഗോത്രത്തലവന്‍മാര്‍ എന്നിങ്ങിനെ പല തരത്തിലുള്ള വിധികര്‍ത്താക്കളും ഉണ്ടായിരുന്നു. അവരുടെ വിധികര്‍ത്തൃത്വത്തെ – അഥവാ ആജ്ഞാധികാരത്തെ-യാണ് ആ വാക്കുകൊണ്ടു ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നാണ് അധികപക്ഷത്തിന്റെയും അഭിപ്രായം. അതുപോലെത്തന്നെ, ഇസ്റാഈല്യരില്‍ വളരെയധികം പ്രവാചകന്മാരും ഉണ്ടായിട്ടുണ്ട്. അതിനെ സൂചിപ്പിച്ചുകൊണ്ടാണ് പ്രവാചകത്വവും (وَالنُّبُوَّةَ) എന്നു പറഞ്ഞിരിക്കുന്നത്. ഇതിനെല്ലാംപുറമെ, മേല്‍പറഞ്ഞ കാരണങ്ങളാല്‍ അക്കാലത്തുള്ള ഇതര ജനസമുദായങ്ങളെക്കാള്‍ യോഗ്യതയും, ശ്രേഷ്ഠതയും അല്ലാഹു അവര്‍ക്കു നല്‍കിയിരുന്നു. പക്ഷേ, വേണ്ടത്ര അറിവും, ബോധവും, കഴിവും, അനുകൂല പരിതഃസ്ഥിതികളും ഉണ്ടായിരുന്നിട്ടു പിന്നെയും അവര്‍ സത്യത്തില്‍നിന്നു ഭിന്നിക്കുകയും, പരസ്പരം ഛിദ്രിക്കുകയുമാണ് ചെയ്തത്. അറിയായ്മകൊണ്ടോ, അറിവനുസരിച്ചു ജീവിക്കുവാന്‍ സാധിക്കാത്ത സാഹചര്യംകൊണ്ടോ അല്ല – ധിക്കാരവും അതിക്രമവും നിമിത്തമാണ് – ഇതു സംഭവിച്ചത്. അതുകൊണ്ട് ഇതിന്റെ പേരില്‍ അവരുടെമേല്‍ തക്ക നടപടിയെടുക്കാതെ അല്ലാഹു വിട്ടുകളയുകയില്ല എന്നു അവരെ താക്കീതു ചെയ്യുന്നു.
45:18
ജൂതന്‍മാരും ക്രിസ്ത്യാനികളുമാകുന്ന വേദക്കാര്‍ തങ്ങളുടെ വേദഗ്രന്ഥവും, ന്യായപ്രമാണവുമാകുന്ന തൗറാത്തിന്റെ അദ്ധ്യാപനങ്ങളില്‍ നിന്ന് പാടെ വ്യതിചലിച്ചിരിക്കുകയാണ്. തങ്ങളുടെ ഇച്ഛക്കൊത്തവണ്ണം അവര്‍ സ്വയം നിര്‍മ്മിച്ചുണ്ടാക്കിയ നടപടിക്രമങ്ങളാണ് അവരില്‍ നിലവിലുള്ളത്. തൗറാത്തുമായി അതിനു നാമമാത്ര ബന്ധമേയുള്ളൂ. ബഹുദൈവാരാധകന്‍മാരായ മുശ്രിക്കുകളാകട്ടെ, ഒരു വേദഗ്രന്ഥത്തിന്റെ അനുയായികളെ അല്ല. അവരുടെ ഇച്ഛകള്‍തന്നെയാണ് അവരുടെ മതവും. ഈ രണ്ടു കൂട്ടരുടെയും ഇച്ഛാധിഷ്ഠിതമായ നടപടിക്രമങ്ങളെ പിന്‍പറ്റരുതെന്നും, ഖുര്‍ആന്‍ മുഖേന അല്ലാഹു അവതരിപ്പിച്ചുതന്ന ഈ മാര്‍ഗ്ഗത്തെമാത്രം മുറുകെ പിടിച്ചുകൊള്ളണമെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉണര്‍ത്തുകയാണ്. അവരെ പിന്പറ്റുന്നതില്‍ യാതൊരു നന്മക്കും വകയില്ലെന്നും മനുഷ്യസമുദായാത്തിനാവശ്യമായ എല്ലാ നന്മയും ഖുര്‍ആനിലുണ്ടെന്നും തുടര്‍ന്നുള്ള വചനങ്ങളില്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
45:19
45:20
എല്ലാ മനുഷ്യര്‍ക്കും ഉള്‍ക്കാഴ്ചയും, ഹൃദയവികാസവും നല്‍കത്തക്ക ന്യായങ്ങളും, തെളിവുകളും ഉള്‍ക്കൊള്ളുന്നതാണ് ഖുര്‍ആന്‍. പക്ഷേ, വിശ്വാസത്തില്‍ അടിയുറപ്പും ദൃഢതയും ഉള്ളവര്‍ക്കേ അതു മുഖേന മാര്‍ഗ്ഗദര്‍ശനവും ദൈവകാരുണ്യവും ലഭിക്കുകയുള്ളൂ.
45:21
പരായണം
വിശദീകരണം
ജാഥിയഃ (മുട്ടുകുത്തുന്നവർ)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 37 – വിഭാഗം (റുകൂഅ്) 4
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
45:1
45:2
45:3
45:4
45:5
മേല്‍ ചൂണ്ടിക്കാട്ടിയ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അല്ലാഹു പലപ്പോഴും ഉണര്‍ത്താറുള്ളതാണ്. സന്ദര്‍ഭോചിതം നാം അവയെപ്പറ്റി വിവരിക്കുകയും ചെയ്യാറുണ്ട്. ഇവിടെ ആദ്യം (3-ാം വചനത്തില്‍) സത്യവിശ്വാസികള്‍ക്കു ദൃഷ്ടാന്തമുണ്ടെന്നും, പിന്നീടു (4ല്‍) ദൃഢവിശ്വാസം കൊള്ളുന്നവര്‍ക്കു ദൃഷ്ടാന്തമുണ്ടെന്നും, അവസാനം (5ല്‍) ബുദ്ധി ഉപയോഗിക്കുന്നവര്‍ക്കു ദൃഷ്ടാന്തമുണ്ടെന്നുമാണല്ലോ പ്രസ്താവിച്ചിരിക്കുന്നത്. ഇതിനെപ്പറ്റി അല്‍പം ചിലതു മനസ്സിലാക്കുന്നതു നന്നായിരിക്കും.
നിഷ്കളങ്ക ഹൃദയത്തോടുകൂടി ആകാശഭൂമികളിലേക്കു കണ്ണോടിക്കുന്ന ഒരാള്‍ക്ക് ഈ ലോകത്തിനൊരു സൃഷ്ടാവുണ്ടെന്നും, അവന്റെ പ്രവര്‍ത്തനങ്ങളാണ് ഇക്കാണുന്നതെല്ലാമെന്നുള്ള ‘ഈമാന്‍’ (സത്യവിശ്വാസം) ഉണ്ടാവാതിരിക്കുകയില്ല. പിന്നീടവന്‍ സ്വന്തം ദേഹമടക്കമുള്ള ജന്തുജാലങ്ങളെയും, അവയുടെ വൈവിധ്യം, സ്ഥിതിഗതികള്‍ ആദിയായവയെയും സംബന്ധിച്ചു ചിന്തിക്കുന്നപക്ഷം, ആ വിശ്വാസം ‘യഖീന്‍’ (ദൃഢവിശ്വാസം) ആയിമാറുന്നു. കുറേക്കൂടി മുന്നോട്ടു കടന്നു ആഴത്തില്‍ ചിന്തിക്കുകയും, അങ്ങനെ മഴ, കാറ്റ്, സസ്യലതാദികളുടെ ഉല്‍പാദനം മുതലായവയെക്കുറിച്ചും, അവയിലടങ്ങിയ അതിസമര്‍ത്ഥമായ യുക്തിരഹസ്യങ്ങളെക്കുറിച്ചും പരിശോധിക്കുകയും ചെയ്യുമ്പോള്‍, ആ വിശ്വാസം കൂടുതല്‍ യുക്തിപരവും, ബുദ്ധിപൂര്‍വ്വകവും ആയി ശോഭിക്കുന്നു. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ഹൃദയശുദ്ധിയോടുകൂടിയുള്ള ചിന്ത അതിനെ സുദൃഢമാക്കുന്നു. ദൃഢമായ ഈമാനോടുകൂടി ചിന്തിക്കുമ്പോള്‍ അതു അതിനെ പരിപൂര്‍ണ്ണവും ഉല്‍കൃഷ്ടവുമാക്കി ഉയര്‍ത്തുന്നു.
ബുദ്ധി കൊടുത്തു ഗ്രഹിക്കുക, അല്ലെങ്കില്‍ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കുക എന്ന അര്‍ത്ഥത്തില്‍ يَعْقِلُونَ മുതലായ ചില വാക്കുകള്‍ ഖുര്‍ആനില്‍ സാധാരണ ഉപയോഗിച്ചു കാണാം. മൃഗങ്ങളില്‍നിന്നു മനുഷ്യനെ വേര്‍തിരിക്കുന്ന ആ പ്രാകൃത ബുദ്ധിയല്ല ഇവിടെ ഉദ്ദേശ്യം. ബുദ്ധി രണ്ടു തരത്തിലുണ്ട്. ഒന്ന്‍ : മനുഷ്യന്റെ കഴിവിനോ പ്രവര്‍ത്തനത്തിനോ പങ്കില്ലാത്തതും അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടുമാത്രം സിദ്ധിക്കുന്നതുമായ പ്രകൃതബുദ്ധി (العقل المطبوع) രണ്ട്: പ്രകൃതബുദ്ധിക്കു ലഭിക്കുന്ന അറിവും പരിചയവും ഉപയോഗിച്ച് വെളിയില്‍നിന്നു സിദ്ധിക്കുന്ന വികസിതബുദ്ധി (العقل المسموع). ഒന്നാമത്തെ ബുദ്ധി ലഭിച്ചിട്ടില്ലാത്തവര്‍ക്കു രണ്ടാമത്തെ ബുദ്ധിയും ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതിന്റെ തോതും, അതു ഉപയോഗപ്പെടുത്തുന്ന അളവും, സാഹചര്യവും അനുസരിച്ചു രണ്ടാമത്തേതിനു വികാസം സിദ്ധിക്കുന്നു. ‘ബുദ്ധിമാന്‍മാരല്ലാതെ ഉറ്റാലോചിക്കുകയില്ല’. ‘അവര്‍ ബുദ്ധി കൊടുക്കുന്നില്ല’ എന്നും മറ്റുമുള്ള പ്രശംസകളും, ആക്ഷേപങ്ങളും രണ്ടാമത്തെ ബുദ്ധിയില്ലാത്തവര്‍ മതശാസനങ്ങളില്‍നിന്നു ഒഴിവാക്കപ്പെട്ടവരുമായിരിക്കും.
45:6
അല്ലാഹു അവന്റെ റസൂലിന്നു അവതരിപ്പിച്ചുകൊടുക്കുകയും, അദ്ദേഹം പ്രബോധനം ചെയ്യുകയും ചെയ്യുന്ന തത്വങ്ങളിലും, ദൃഷ്ടാന്തങ്ങളിലും വിശ്വസിക്കുവാന്‍ അവര്‍ തയ്യാറില്ലെങ്കില്‍, അവര്‍ക്കു വിശ്വസിക്കാവുന്ന – അതിനെക്കാള്‍ ഉത്തമമായ – മറ്റൊരു വൃത്താന്തം എവിടെനിന്നു ലഭിക്കുവാനാണ്?! നിശ്ചയമായും ഇല്ല, എന്നു സാരം. الْآيَات (ആയത്തുകള്‍) എന്ന വാക്കിന്ന് ‘ദൃഷ്ടാന്തങ്ങള്‍, അടയാളങ്ങള്‍, തെളിവുകള്‍, ലക്ഷ്യങ്ങള്‍’ എന്നൊക്കെയാണ് വാക്കര്‍ത്ഥമെന്നും, ഖുര്‍ആന്‍ വചനങ്ങളെല്ലാം അല്ലാഹുവിങ്കല്‍നിന്നുള്ള ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും ഉള്‍ക്കൊള്ളുന്നവയായതുകൊണ്ട് അതിലെ സൂക്തങ്ങള്‍ക്കു ‘ആയത്തുകള്‍’ എന്നു പറയപ്പെടുന്നുവെന്നും നാം മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ആയത്തിലും താഴെ 8,9 പോലെയുള്ള വചനങ്ങളിലും പ്രധാനമായും ഖുര്‍ആന്‍ വചനങ്ങളെയും, അവയിലടങ്ങിയ ലക്ഷ്യദൃഷ്ടാന്തങ്ങളെയുമാണ് ഉദ്ദേശിക്കപ്പെടുന്നത്. ഈ വചനത്തില്‍ ‘നിനക്കു നാം ഒതിക്കേള്‍പ്പിക്കുന്നു’ (نَتْلُوهَا عَلَيْكَ) എന്നും, 8-ാം വചനത്തില്‍ ‘അവന്‍ കേള്‍ക്കുന്നു’ (يَسْمَعُ) എന്നും മറ്റും പറഞ്ഞിട്ടുള്ളതില്‍ നിന്നു ഇതു മനസ്സിലാക്കാം. الله أعلم
45:7
45:8
45:9
45:10
45:11
വ്യാജങ്ങള്‍ കെട്ടിപ്പറയുകയും കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കാണ് أَفَّاك (വ്യാജക്കാരന്‍) എന്നു പറയുന്നത്. കുറ്റകരമായ പാപങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് أَثِيم (മഹാപാപി) എന്നു പറയുന്നത്. ഈ രണ്ടു ദുര്‍ഗുണങ്ങളും ഒരാളില്‍ സമ്മേളിച്ചാല്‍ പിന്നെ, അവനു ചേരാത്ത ദുഷ്ചെയ്തികള്‍ ഉണ്ടായിരിക്കയില്ല. രണ്ടു കാര്യങ്ങളാണ് അല്ലാഹു ഇവരെപ്പറ്റി ഇവിടെ എടുത്തു പറയുന്നത് :
1) അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍, അതു കേട്ടഭാവംപോലും നടിക്കാതെ, അഹംഭാവപൂര്‍വ്വം അതിനെ അവഗണിച്ചു കളയുകയും, പഴയ നിലപാടില്‍തന്നെ, ഉറച്ചു നില്‍ക്കുകയും ചെയ്യുക.
2) ഏതെങ്കിലും വിധേന അല്ലാഹുവിന്റെ ആയത്തുകളില്‍ നിന്നു വല്ല വിവരവും ലഭിച്ചു കഴിഞ്ഞാല്‍, അതെങ്കിലും സ്വീകരിക്കുവാന്‍ തയ്യാറാകാതെ, അവയെ പരിഹാസ്യമാക്കിത്തീര്‍ക്കുക. ഇങ്ങിനെയുള്ളവരുടെ നേരെ അല്ലാഹുവിനുള്ള വെറുപ്പിന്റെയും, അവര്‍ക്കു നേരിടുന്ന ശിക്ഷയുടെയും കാഠിന്യത്തെയാണ് ഈ വചനങ്ങള്‍ കാണിക്കുന്നത്. വല്ല സന്തോഷ വാര്‍ത്തയും അവരെ അറിയിക്കുവാനുണ്ടെങ്കില്‍ അതു ആ ശിക്ഷയെക്കുറിച്ചു മാത്രമാണെന്നും അല്ലാഹു താക്കീതു ചെയ്യുന്നു.
പേര്‍സ്യായില്‍നിന്നു ചില പുരാണ ചരിത്രങ്ങളും കഥാനോവലുകളും കൊണ്ടുവന്ന് ജനമദ്ധ്യെ പ്രചരിപ്പിക്കുകയും, അതുവഴി ഖുര്‍ആനില്‍നിന്നും അവരുടെ ശ്രദ്ധയെ തിരിച്ചുവിടുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന നള്വ്-റു ബ്നുല്‍ഹര്‍ഥ് (النضر بن الحرث) നെയും, നരകത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന പത്തൊമ്പതു മലക്കുകളുണ്ട് എന്ന്‍ ഖുര്‍ആനില്‍ (സൂ: മുദ്ദഥിര്‍ 30ല്‍) വന്നപ്പോള്‍ ‘അവരുമായി ഞാന്‍ ഒറ്റക്കു നോക്കാം.’ എന്നും മറ്റും പറഞ്ഞ അബൂജഹ്’ല് (أبو جهل) നെയും ഇവിടെ പലരും ഉദാഹരണമായി എടുക്കാറുണ്ട്. വാസ്തവത്തില്‍ അല്ലാഹുവിന്റെ ആയത്തുകളെ അഹംഭാവത്തോടെയും പരിഹാസത്തോടെയും അവഗണിച്ചു തള്ളിക്കളയുന്ന ആളുകളെ ഇന്നു നാം ജാഹിലിയ്യാ കാലത്തോ മുശ്രിക്കുകള്‍ക്കിടയിലോ തിരഞ്ഞു പിടിക്കേണ്ടതില്ല. ഇക്കാലത്തു ഇങ്ങിനെയുള്ളവര്‍ ധാരാളക്കണക്കില്‍ തന്നെയുണ്ട്. മുസ്‌ലിംകളെന്ന്‍ അവകാശപ്പെടുന്നവര്‍ക്കിടയില്‍പോലും ഇത്തരക്കാരുണ്ടെന്നതു – അങ്ങേയറ്റം ഖേദകരമാണെങ്കിലും – ഒരു പരമാര്‍ത്ഥമത്രെ.
ഖുര്‍ആനിലെ വ്യക്തമായ ചില നിയമങ്ങളെപ്പറ്റി അവ പഴഞ്ചനാണെന്നും, അപ്രായോഗികമാണെന്നും ജല്‍പിക്കുന്നവര്‍, ഭൗതികതാല്‍പര്യങ്ങള്‍ക്കും അനിസ്ലാമികാദര്‍ശങ്ങള്‍ക്കും ഖുര്‍ആന്റെ ആനുകൂല്യം നല്‍കുവാന്‍ പാടുപെടുന്നവര്‍, നമസ്കാരം, നോമ്പു, ഹജ്ജു തുടങ്ങിയ ഇസ്‌ലാമിലെ അതിപ്രധാനങ്ങളായ നിര്‍ബ്ബന്ധകര്‍മ്മങ്ങളെ കേവലം ചില ‘മതചടങ്ങുകള്‍’ മാത്രമാക്കി തരംതാഴ്ത്തിക്കാട്ടുന്നവര്‍, പലിശ, ചൂതാട്ടം തുടങ്ങി ഖുര്‍ആന്‍ കര്‍ശനമായി വിരോധിച്ചിട്ടുള്ള കാര്യങ്ങളെ ഏതെങ്കിലും വിധേന ന്യായീകരിച്ച് ഇസ്‌ലാമീകരിക്കുവാന്‍ മുതിരുന്നവര്‍, നോവലുകള്‍, കലാസാഹിത്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഖുര്‍ആനെക്കാളും ഇസ്‌ലാമിക വിജ്ഞാനങ്ങളെക്കാളും പരിഗണന നല്‍കുന്നവര്‍ ഇത്യാദി ആളുകളെല്ലാം – ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ – അല്ലാഹുവിന്റെ ആയത്തുകളെ പരിഹസിക്കുകയും, അവയുടെനേരെ അഹംഭാവം കാണിക്കുകയുംതന്നെയാണ് ചെയ്യുന്നത്. والعياذ بالله
പരായണം
വിശദീകരണം
44:43
44:44
44:45
44:46
നരകത്തിലെ ഒരു വൃക്ഷമായ ‘സഖ്-ഖൂമി’ നെപ്പറ്റി സൂ: സ്വാഫ്-ഫാത്ത് 62-66 ല്‍ വിവരിച്ചിട്ടുണ്ട്. അതിന്റെ ഫലമായിരിക്കും നരകക്കാരുടെ ആഹാരം. അതു കഴിച്ചാലുണ്ടാകുന്ന അനുഭവമാണ് അല്ലാഹു വിവരിച്ചത്. അവരുടെ ഭക്ഷണം ഇതാണെങ്കില്‍, അവരുടെ പാനീയം, കിടപ്പുസ്ഥാനം മുതലായവയും അതുപോലെത്തന്നെ ഭയങ്കരങ്ങളായിരിക്കുമല്ലോ? അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍.
44:47
44:48
44:49
44:50
ഇഹത്തില്‍വെച്ച് വലിയ പ്രതാപവും മാന്യതയും നടിച്ചുകൊണ്ടും, പരലോകജീവിതത്തെയും ശിക്ഷയെയും കുറിച്ചു സംശയപ്പെട്ടു കൊണ്ടുമിരിക്കുകയായിരുന്നുവല്ലോ നീ. ഇപ്പോഴിതാ ആ ശിക്ഷ അനുഭവത്തില്‍ വന്നിരിക്കുന്നു. അന്നത്തെ അന്തസ്സും യോഗ്യതയുമെല്ലാം ഇപ്പോള്‍ നഷ്ടപ്പെട്ടില്ലേ?! എനി ഇതു അനുഭവിച്ചുകൊള്ളുക എന്നു സാരം. ‘നീ തന്നെയാണ് പ്രതാപശാലിയും മാന്യന്യം’ എന്നു അവനെ പരിഹസിച്ചു പറയുന്നതാണെന്നു പറയേണ്ടതില്ല; പാപികളുടെ ശിക്ഷയെക്കുറിച്ചു പറഞ്ഞശേഷം സജ്ജനങ്ങളുടെ സുഖസൗകര്യങ്ങളെക്കുറിച്ച് പറയുന്നു:
44:51
44:52
44:53
44:54
44:55
حُورٍ (ഹൂര്‍) എന്ന വാക്കിന് വെളുത്ത സുന്ദരികള്‍ എന്നും, കണ്ണിന്റെ വെള്ളഭാഗം നല്ല വെളുപ്പും കറുത്ത ഭാഗം നല്ല കറുപ്പുമായി ആകര്‍ഷത്വമുള്ളവര്‍ എന്നും അര്‍ത്ഥങ്ങള്‍ നല്‍കപ്പെടുന്നു. عِين (‘ഈന്‍’) എന്ന വാക്കിന് വിശാലനേത്രമുള്ളവര്‍ എന്നും ആകര്‍ഷിക്കുന്ന കണ്ണുകളോടുകൂടിയവര്‍ എന്നിങ്ങിനെയും അര്‍ത്ഥങ്ങളുണ്ട്. ചുരുക്കത്തില്‍, ആകര്‍ഷകവും അതിസുന്ദരവുമായ ശരീരത്തോടും നേത്രങ്ങളോടുംകൂടിയ തരുണീമണികള്‍ എന്നു വിവക്ഷ. തങ്ങള്‍ സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്തുപോകേണ്ടിവരുമെന്നോ, തങ്ങളുടെ ഏതെങ്കിലും സുഖസൗകര്യങ്ങള്‍ക്കു ഭംഗം നേരിട്ടേക്കുമെന്നോ,അവ നിര്‍ല്ലോഭം ഉപയോഗിക്കുന്നതില്‍ വല്ല മുടക്കവും ബാധിക്കുമെന്നോ ഉള്ള ഭയത്തിനോ ആശങ്കക്കോ അവിടെ അവകാശമില്ല. آمِنِينَ (നിര്‍ഭയരായ നിലയില്‍) എന്നും فِي مَقَامٍ أَمِينٍ (വിശ്വസ്തമായ വാസസ്ഥലത്തില്‍) എന്നും പറഞ്ഞതിന്റെ താല്‍പര്യം അതാണ്. ഇങ്ങിനെയുള്ള സല്‍ഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
44:56
44:57
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഇപ്രകാരം പ്രസ്താവിച്ചതായി ബുഖാരിയും, മുസ്‌ലിമും (رحمهما الله) ഉദ്ധരിക്കുന്നു: ‘ഒരു നല്ല ആട്ടുകൊറ്റന്റെ രൂപത്തിലായിക്കൊണ്ട് സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടക്കു മരണത്തെ കൊണ്ടു വരപ്പെടും. പിന്നീടു അതിനെ അറുക്കപ്പെടും. എന്നിട്ട് ഇങ്ങിനെ പറയപ്പെടും: ‘ഹേ, സ്വര്‍ഗ്ഗക്കാരേ, ശാശ്വതജീവിതം! എനി മരണമില്ല!!’ ‘ഹേ, നരകക്കാരേ, ശാശ്വതജീവിതം! എനി മരണമില്ല!!’ (متفق). വേറൊരു നബിവചനത്തില്‍ ഇപ്രകാരം പറയുന്നു: ‘സ്വര്‍ഗ്ഗക്കാരോടു പറയപ്പെടും: നിങ്ങള്‍ക്കു ആരോഗ്യത്തോടു കൂടിയിരിക്കാം – എനി നിങ്ങള്‍ക്കു ഒരിക്കലും രോഗം പിടിപെടുകയില്ല. നിങ്ങള്‍ക്കു ജീവിച്ചിരിക്കുകയും ചെയ്യാം. – എനി ഒരിക്കലും നിങ്ങള്‍ മരണപ്പെടുകയില്ല. നിങ്ങള്‍ക്കു സുഖസൗകര്യത്തോടെയിരിക്കാം – എനി ഒരിക്കലും നിങ്ങള്‍ക്കു നിരാശ ബാധിക്കയില്ല. നിങ്ങള്‍ക്കു യുവത്വത്തോടു കൂടിയിരിക്കാം – എനി ഒരിക്കലും നിങ്ങളെ വാര്‍ദ്ധക്യം പിടിപെടുകയില്ല.’ (മുസ്‌ലിം).
അല്ലാഹു ഈ അദ്ധ്യായം ഇങ്ങിനെ അവസാനിപ്പിക്കുന്നു:-
44:58
44:59
ഖുര്‍ആന്‍ അവതരിക്കുന്നതു അറബികളിലാണല്ലോ, അവര്‍ മുഖാന്തരമാണ് അതു മറ്റുള്ളവരില്‍ എത്തിച്ചേരുന്നതും. അതുകൊണ്ടാണതു അറബിഭാഷയിലായതും, നിഷ്പ്രയാസം ഗ്രഹിക്കുവാനും കൈകാര്യം ചെയ്‌വാനും അവര്‍ക്കു സൗകര്യപ്പെടത്തക്കവിധം അവതരിപ്പിച്ചിരിക്കുന്നതും. പക്ഷേ, അവര്‍ ചിന്തിക്കുന്നില്ല, ഉറ്റാലോചിക്കുന്നുമില്ല. അതാണ് അവര്‍ക്കു പറ്റിയ നാശം. എന്നത്രെ 58-ാം വചനത്തിലെ ആശയം. അവസാനം അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുന്നു: തനിക്കു അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള സഹായങ്ങള്‍ താമസം വിനാ ലഭിക്കുന്നതാണ്. അതു സുപ്രതീക്ഷയോടെ കാത്തിരുന്നുകൊള്ളുക. വല്ല ആപത്തും പിണഞ്ഞേക്കുമെന്നും, അങ്ങിനെ തൗഹീദിന്റെ പ്രസ്ഥാനം തടയപ്പെട്ടു പോകുമെന്നും മറ്റുമുള്ള ചില പ്രതീക്ഷകളോടുകൂടി കാത്തിരിക്കുകയാണ് മുശ്രിക്കുകള്‍ ചെയ്യുന്നത്. ആരുടെ പ്രതീക്ഷയാണ് അനുഭവത്തില്‍ വരുകയെന്നു കാണാമല്ലോ. والله أعلم
اللهم اجعلنا من المتقين الفائزين والحمد لله اولا واخرا
പരായണം
വിശദീകരണം
44:30
44:31
44:32
44:33
അവരുടെ എല്ലാ സ്ഥിതിഗതികളും അറിഞ്ഞും, കണക്കിലെടുത്തുംകൊണ്ടുതന്നെയാണ് അവരുടെ കാലത്തുള്ള ഇതര സമുദായങ്ങളെക്കാള്‍ അവര്‍ക്കു പല ശ്രേഷ്ഠതകളും നല്‍കി അല്ലാഹു അനുഗ്രഹിച്ചത്. എത്രയോ പ്രവാചകന്‍മാരും, രാജാക്കളും അവരില്‍ ഉണ്ടായി. കൂടാതെ നിയമപ്രമാണവും വേദഗ്രന്ഥവുമായ തൗറാത്തു ലഭിച്ചതും, സീനാ താഴ്‌വരയില്‍വെച്ചു ‘മന്നാ’യും ‘സല്‍വാ’യും (ഒരുതരം പക്ഷിയും കട്ടിത്തേനും) ലഭിച്ചതും, മേഘത്തണല്‍ നല്‍കിയതും – അങ്ങിനെ പലതും – ഇസ്രാഈല്യര്‍ക്കു ലഭിച്ച പ്രത്യേകാനുഗ്രഹങ്ങളത്രെ. സംസ്കാരത്തിലും, പരിഷ്കാരത്തിലും മറ്റുള്ളവരെ അപേക്ഷിച്ചു അവര്‍ മുമ്പിലായിരുന്നു. ഇതര സമുദായങ്ങള്‍ക്കു കാണുവാന്‍ കഴിഞ്ഞിട്ടില്ലാത്ത പല പ്രത്യക്ഷ ദൃഷ്ടാന്തങ്ങളും അല്ലാഹു അവര്‍ക്കു കാട്ടിക്കൊടുക്കുകയുമുണ്ടായി. അതെല്ലാം അവര്‍ എങ്ങിനെ ഉപയോഗപ്പെടുത്തുമെന്നുള്ള ഒരു പരീക്ഷണവും കൂടിയായിരുന്നു അത്. അടുത്ത വചനങ്ങളില്‍ അറബി മുശ്രിക്കുകളെപ്പറ്റി പറയുന്നു:
44:34
44:35
44:36
മരണത്തോടുകൂടി മനുഷ്യന്റെ കഥ അവസാനിച്ചു പോകുന്നു, പിന്നീട് മറ്റൊരു ജീവിതമോ സുഖദുഃഖമോ ഒന്നും സംഭവിക്കുവാനില്ല എന്നത്രെ മുശ്രിക്കുകള്‍ പറയുന്നത്. മരണാനന്തരമുള്ള ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി പറയുമ്പോള്‍, അതിനെ നിഷേധിക്കുവാന്‍ അവര്‍ പറയാറുള്ള ഒരു ദുര്‍ന്യായമാണ്: ‘അങ്ങിനെയാണെങ്കില്‍ മരിച്ചുപോയ നമ്മുടെ പൂര്‍വ്വികന്‍മാരെ എന്താണ് കാണാത്തത്? അവരെ നിങ്ങളൊന്നു ഇങ്ങുകൊണ്ടുവരിന്‍…..’ എന്നൊക്കെ. മരണാനന്തരജീവിതം ഈ ലോകത്തു വെച്ചല്ലാത്ത സ്ഥിതിക്കു ഈ ന്യായം കേവലം ബാലിശമാണെന്നു പറയേണ്ടതില്ലല്ലോ. അല്ലാഹു അവരെ താക്കീതു ചെയ്യുന്നു:
44:37
സത്യനിഷേധത്തിന്റെയും അക്രമത്തിന്റെയും കാരണമായി ഇവരെക്കാള്‍ ഊക്കന്‍മാരായിരുന്നവരെല്ലാം നമ്മുടെ ശിക്ഷക്കു പാത്രമായിത്തീര്‍ന്നു. അവരുടെ അതേ നില ഇവരും തുടരുകയാണെങ്കില്‍, അവരെപ്പോലെ ഇവരും നമ്മുടെ ശിക്ഷക്കു ബാധ്യസ്ഥരായിത്തീരുമെന്ന് ഓര്‍ത്തുകൊള്ളട്ടെ എന്നുസാരം.
ഈജിപ്തിലെ ഖിബ്-ത്ത്വീ (കൊപ്തീ) രാജാക്കള്‍ക്കു ഫിര്‍ഔന്‍മാര്‍ (الفراعنة = ഫറോവമാര്‍) എന്നു പറയപ്പെടുന്നതുപോലെ, യമനിലെ ഒരു പുരാതന രാജകുടുംബത്തിനു തുബ്ബഉകള്‍ (التبايعة) എന്നു പറയപ്പെടുന്നു. ക്രിസ്താബ്ദത്തിനു 115 കൊല്ലം മുമ്പുമുതല്‍ ക്രിസ്താബ്ദം 525 വരെയുള്ള 640 കൊല്ലക്കാലം യമനും പരിസരങ്ങളും വളരെ പ്രശസ്തമാംവണ്ണം ഇവര്‍ ഭരിച്ചു പോന്നു. സുലൈമാന്‍ (عليه السلام) നബിയെ സന്ദര്‍ശിച്ച ബല്‍ഖീസ് രാജ്ഞിയും, സൂറത്തുല്‍ കഹ്ഫില്‍ പ്രസ്താവിച്ച ദുല്‍ഖര്‍നൈനി (ذو القرنين)യാണെന്നു ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ള ഇഫ്‌രീഖശും (إفريقش) ഈ രാജവര്‍ഗ്ഗത്തില്‍ പെട്ടവരത്രെ. ഈ ആയത്തില്‍ പ്രസ്താവിച്ച തുബ്ബഉ് (تُبَّع) ഒരു സല്‍പുരുഷനായിരുന്നു. അദ്ദേഹം സത്യവിശ്വാസത്തിലേക്കും സദാചാരത്തിലേക്കും ജനങ്ങളെ ക്ഷണിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ ജനത വഴിപിഴക്കുകയാണ് ചെയ്തത്. ഇദ്ദേഹത്തിന്‍റെ പേര്‍ അബൂകര്‍ബ് എന്ന അസ്അദ് (أسعد أبو كرب) എന്നാണ് അറിയപ്പെടുന്നത്. ദുല്‍ഖര്‍നൈനി യമന്‍കാരനായിരുന്നുവെന്ന അഭിപ്രായക്കാരില്‍ ചിലരാണ് ഇദ്ദേഹമായിരുന്നു ദുല്‍ഖര്‍നൈനി എന്നു പ്രസ്താവിക്കുന്നത്. ഒരു നബി വചനത്തില്‍ ‘തുബ്ബഇനെ നിങ്ങള്‍ പഴിക്കരുത്; അദ്ദേഹം മുസ്ലിമായിരുന്നു,’ എന്നു വന്നിട്ടുണ്ട്. (അ; ത്വ). ആയിശാ (رضي الله عنها) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ‘തുബ്ബഉ് ഒരു സല്‍പുരുഷനായിരുന്നു. അല്ലാഹു അദ്ദേഹത്തിന്‍റെ ജനതയെപ്പറ്റി ആക്ഷേപിച്ചു പറഞ്ഞതും, അദ്ദേഹത്തെപ്പറ്റി ആക്ഷേപിക്കാതിരുന്നതും കണ്ടുകൂടേ!’ (ഹാകിം).
44:38
44:39
അതിമഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടും, വമ്പിച്ച പരിപാടിയോടും കൂടി സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചവും, അതിലെ സര്‍വ്വചരാചരങ്ങളും. ഗൗരവമേറിയ പല യുക്തിരഹസ്യങ്ങളും അതിലുണ്ട്. അല്ലാതെ, കേവലം ഒരു കളിവിനോദമെന്ന നിലക്കു വൃഥാ സൃഷ്ടിച്ചതല്ല. ഈ യാഥാര്‍ത്ഥ്യം മിക്ക ജനങ്ങളും മനസ്സിലാക്കുന്നില്ല. മനുഷ്യന്‍ ജനിക്കുന്നു. കുറെ കഴിയുമ്പോള്‍ അവന്‍ മരണമടയുന്നു എന്നതില്‍ കവിഞ്ഞ് മറ്റൊന്നും അവര്‍ക്ക് അറിഞ്ഞു കൂടാ. അങ്ങനെ, അവരുടെ ജീവിതലക്ഷ്യമെന്താണെന്നു അവര്‍ക്കു എത്തും പിടിയുമില്ലാതിരിക്കുകയാണ്.
أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ – المؤمنون : ١١٥
(നിങ്ങളെ നാം വൃഥാ സൃഷിടിച്ചിരിക്കുക മാത്രമാണെന്നും, നിങ്ങള്‍ നമ്മുടെ അടുക്കലേക്കു മടക്കപ്പെടുന്നതല്ലെന്നും നിങ്ങള്‍ വിചാരിച്ചുവോ?! 23:115).
44:40
44:41
44:42
തീരുമാനത്തിന്റെ ദിവസമാകുന്ന ഖിയാമത്തുനാളില്‍ കുറ്റവാളികള്‍ക്കു നരകശിക്ഷയാണല്ലോ ആധാരം. നരകത്തിലെ സ്ഥിതിഗതികളാണ് തുടര്‍ന്നു വിവരിക്കുന്നത്.
പരായണം
വിശദീകരണം
44:17
44:18
44:19
44:20
44:21
ഇസ്റാഈല്യരെ മര്‍ദ്ദിക്കുന്നതു നിറുത്തല്‍ ചെയ്യുകയും അവരെ തന്നോടൊപ്പം (ഫലസ്തീനിലേക്കു) വിട്ടയക്കുകയും വേണമെന്നു മൂസാനബി (عليه الصلاة والسلام) ആവശ്യപ്പെട്ടിരുന്നു. (ത്വാഹാ: 47) ‘അല്ലാഹുവിന്റെ അടിയാന്‍മാരെ വിട്ടുതരണം’ എന്നു പറഞ്ഞതിന്റെ താല്‍പര്യവും അതു തന്നെയാകുന്നു. ‘എറിഞ്ഞാട്ടുക’ എന്നര്‍ത്ഥം കല്‍പ്പിച്ച تَرْجُمُونِ എന്ന പദത്തിനു ‘എറിഞ്ഞുകൊല്ലുക, ബഹിഷ്കരിക്കുക, മര്‍ദ്ദിക്കുക’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളും വരാവുന്നതാണ്. ഞാന്‍ പറയുന്നതു നിങ്ങള്‍ക്കു വിശ്വാസമില്ലെങ്കില്‍ നിങ്ങളെന്നെ സ്വൈര്യം കെടുത്താതിരിക്കുകയെങ്കിലും വേണമെന്നും അദ്ദേഹം ഉപദേശിച്ചു. ഫിര്‍ഔനും ജനതയും അദ്ദേഹത്തിന്റെ വാക്കുകള്‍ ഒന്നും ചെവിക്കൊണ്ടില്ല; അവര്‍ ധിക്കാരം തുടരുകതന്നെ ചെയ്തു.
44:22
44:23
44:24
ഒരു രാത്രി ഇസ്രാഈല്യരെയും കൂട്ടി രഹസ്യമായി പുറപ്പെട്ട് ചെങ്കടല്‍ കടന്നുപോകണം. നിങ്ങള്‍ അക്കരെ പറ്റുമ്പോഴേക്കും ഫിര്‍ഔനും ജനതയും നിങ്ങളുടെ പിന്നാലെ വരും, നിങ്ങള്‍ക്കുവേണ്ടി സമുദ്രത്തില്‍ തുറക്കപ്പെടുന്ന മാര്‍ഗ്ഗത്തില്‍കൂടി അവര്‍ നിങ്ങളെ പിന്‍തുടര്‍ന്നുവരുമാറ് ആ സമുദ്രമാര്‍ഗ്ഗം തുറന്നിരുന്നു കൊള്ളട്ടെ, അവരതില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വെള്ളം അന്യോന്യം കൂട്ടിമുട്ടി അവര്‍ മുങ്ങി നശിച്ചുകൊള്ളും എന്നു സാരം. മൂസാ (عليه الصلاة والسلام) നബിയോടു സമുദ്രത്തെ വടികൊണ്ടു അടിക്കുവാന്‍ കല്‍പ്പിച്ചതും, അപ്പോള്‍ സമുദ്രജലം മലന്തിണ്ണപോലെ ഇരുവശത്തേക്കും ചിറച്ചു നിന്നതും, ആ വഴിയില്‍ കൂടി അവര്‍ സമുദ്രം കടന്നു രക്ഷപ്പെട്ടതും സൂ: ത്വാഹായിലും, ശുഅറാഇലും അല്ലാഹു വിവരിച്ചതാണ്.
ഇസ്റാഈല്‍ ജനത സമുദ്രം കടന്നു കഴിഞ്ഞശേഷം തങ്ങളുടെ പിന്നാലെ ഫിര്‍ഔനും കൂട്ടരും വരുന്നത് കണ്ട് അവര്‍ തങ്ങളെ പിടികൂടിയേക്കുമോ എന്നു ഭയപ്പെടുകയും, സമുദ്രം പഴയപടി ആയിത്തീരുവാന്‍വേണ്ടി മൂസാ നബി (عليه الصلاة والسلام) വീണ്ടും വടികൊണ്ടു സമുദ്രത്തെ അടിക്കുവാന്‍ ഉദ്യമിക്കുകയും ചെയ്തപ്പോഴായിരുന്നു وَاتْرُكِ الْبَحْرَ رَهْوًا (സമുദ്രത്തെ തുറന്നു വിശാലമായ നിലയില്‍ വിട്ടുപോകുക.) എന്ന കല്‍പ്പന ഉണ്ടായത് എന്ന് ഖത്താദഃ (رحمه الله) മുതലായവര്‍ പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈ വാക്യത്തിനു സമുദ്രത്തെ അതിന്റെ പാട്ടില്‍ വിട്ടേക്കുക (اترك البحر على حالته) എന്നു പ്രധാന മുഫസ്സിറുകള്‍ അര്‍ത്ഥം നല്‍കുന്നത്. നേരം പുലര്‍ന്നപ്പോഴേക്കും ഫിര്‍ഔനും കൂട്ടരും പിന്നാലെ വന്നെത്തിയെന്നും, രണ്ടുകൂട്ടരും പരസ്പരം കണ്ടുതുടങ്ങിയപ്പോള്‍ ഇസ്രാഈല്യര്‍ മൂസാ (عليه الصلاة والسلام) നബിയോടു സങ്കടപ്പെട്ടുവെന്നും, അദ്ദേഹം അവരെ സമധാനിപ്പിച്ചുവെന്നും ശുഅറാഉ് 61-63 ലും പ്രസ്താവിച്ചിട്ടുണ്ടല്ലോ. അപ്പോള്‍, ചിറച്ചു നില്‍ക്കുന്ന സമുദ്രജലം തമ്മില്‍ കൂട്ടി ആ മാര്‍ഗ്ഗം അടഞ്ഞുകാണുവാന്‍ ഇസ്രാഈല്യര്‍ ആഗ്രഹിക്കുന്നതു സ്വാഭാവികമാണ്.
മൂസാ (عليه الصلاة والسلام) നബിയും ഇസ്രാഈല്യരും ചെങ്കടല്‍ കടന്നു രക്ഷപ്പെട്ടതു ഒരു അസാധാരണ സംഭവമൊന്നുമല്ലെന്നും അവര്‍ സമുദ്രത്തില്‍ ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ക്കൂടി വടി കുത്തി നടന്നു രക്ഷപ്പെട്ടതാണെന്നും, ഫിര്‍ഔനും കൂട്ടുകാരുമാകട്ടെ, മുമ്പും പിമ്പും നോക്കാതെ ദ്രുതഗതിയില്‍ സമുദ്രത്തില്‍ ഇറങ്ങി നടന്നതുകൊണ്ട് ഒരു കയത്തില്‍ ചാടി മുങ്ങിപ്പോയതാണെന്നും മറ്റും തനി പരിഹാസ്യവും ബാലിശവുമായ ചില പുത്തന്‍ യുക്തിവാദങ്ങള്‍ അടുത്തകാലത്തു രംഗപ്രവേശം ചെയ്തിട്ടുള്ളതിനെയും, അതിനുവേണ്ടി പല ഖുര്‍ആന്‍ വാക്യങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്തും, കള്ളത്തെളിവുകള്‍ നിര്‍മ്മിച്ചും അവര്‍ സാഹസപ്പെടേണ്ടി വന്നിട്ടുള്ളതിനെയും സംബന്ധിച്ച് സൂ: ത്വാഹായുടെ അവസാനത്തിലുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം വിശദീകരിച്ചിരിക്കുന്നു. 24-ാം വചനത്തിലെ رَهْوًا എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ ഇവര്‍ നടത്തിയ കൃത്രിമങ്ങളും അതില്‍ തുറന്നുകാട്ടിയിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇവിടെ സംസാരിക്കുന്നില്ല.
44:25
44:26
44:27
44:28
44:29
ഫലഭൂയിഷ്ഠമായ തോട്ടങ്ങള്‍, സമൃദ്ധമായ കൃഷിനിലങ്ങള്‍, നാടാകെ സമ്പന്നമാക്കുന്ന നീല ജലാശയങ്ങള്‍ സുഖസമ്പൂര്‍ണ്ണമായ വാസസ്ഥലങ്ങള്‍, മണിമാളികകള്‍ എന്നിങ്ങിനെ ജീവിതത്തിന്റെയും ആഡംബരത്തിന്റെയും കണക്കറ്റ ഉപാധികളെ എന്നെന്നേക്കുമായി ഈജിപ്തില്‍ മറ്റുള്ളവര്‍ക്കായി വിട്ടേച്ചു കൊണ്ടാണവര്‍ ചെങ്കടലില്‍ മുങ്ങി നശിച്ചത്. ലോകചരിത്രത്തില്‍ ഇണ കാണാത്ത ഒരു മഹാ സംഭവമായിരുന്നു അത്. ഫിര്‍ഔന്റെയും ജനതയുടെയും മുന്‍നില നോക്കുകയാണെങ്കില്‍, ഇതുകണ്ട് ആകാശവും ഭൂമിയും പൊട്ടിക്കരയേണ്ടതായിരുന്നുവെന്നുവേണം പറയുവാന്‍. പക്ഷേ, അതൊന്നും ഉണ്ടായില്ല. അവര്‍ക്കുവേണ്ടി കണ്ണുനീരൊഴുക്കാന്‍ ആരും ഉണ്ടായതുമില്ല. കാരണം, ഭൂമിയില്‍ അവരുടേതായ സല്‍പ്രവര്‍ത്തനങ്ങളൊന്നും അവശേഷിച്ചിട്ടില്ല. ആകാശത്തേക്കു അവരുടെ സല്‍ക്കര്‍മ്മങ്ങളൊന്നും കയറിപ്പോയിട്ടുമില്ല. അവരുടെ അതുപര്യന്തമുള്ള പ്രതാപത്തെ ഓര്‍ത്തോ, ഇപ്പോഴത്തെ ദാരുണാവസ്ഥ ഓര്‍ത്തോ താല്‍ക്കാലികമായെങ്കിലും ശിക്ഷയില്‍നിന്നു വല്ല ഒഴിവും നല്‍കപ്പെടുകയും ഉണ്ടായില്ല. മുങ്ങി നശിക്കാറായപ്പോള്‍ ഫിര്‍ഔന്‍ പശ്ചാത്തപിച്ചു നോക്കി. പക്ഷേ, ഇതുവരെയും ധിക്കാരം പ്രവര്‍ത്തിക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്തു. ഇപ്പോഴാണോ വിശ്വസിക്കുവാന്‍ തയ്യാറാകുന്നത്?! എന്നായിരുന്നു അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള മറുപടി. (സൂ: യൂനുസ് : 91).
ഐശ്വര്യം, സമൃദ്ധി, പരിഷ്കാരം, ഭൗതികപ്രതാപം എന്നീ തുറകളില്‍ ക്രിസ്താബ്ദത്തിനു ഏകദേശം നാലായിരം കൊല്ലം മുതല്‍ക്കേ വളരെ കീര്‍ത്തിയാര്‍ജ്ജിച്ച രാജ്യമാണ് ഈജിപ്ത്. പൗരാണിക ചരിത്രത്തില്‍ മാത്രമല്ല, ആധുനികചരിത്രത്തിലും ഈജിപ്തിന്റെ സ്ഥാനം പ്രസിദ്ധമാണ്. ലോക പ്രസിദ്ധമായ നീലനദിയും, അതിന്റെ നിരവധി ശാഖോപശാഖകളും, അവയ്ക്കിടയില്‍ പച്ചവിരിച്ചു പരന്നുകിടക്കുന്ന ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങളും അല്ലാഹു ആ രാജ്യത്തിനു നല്‍കിയ വമ്പിച്ച അനുഗ്രഹമത്രെ. പ്രകൃത്യാ തന്നെ അല്ലാഹു നല്‍കിയ ഈ അനുഗ്രഹങ്ങള്‍ നീലനദിയുടെ പല അണക്കെട്ടുകള്‍മൂലം പൂര്‍വ്വാധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അസ്വാന്‍ അണക്കെട്ട് എന്ന പേരില്‍ അറിയപ്പെടുന്നതും, ലോകത്തെ അണക്കെട്ടുകളില്‍വെച്ചു ഏറ്റവും വമ്പിച്ചതും ഭീമവുമായ ഒരു അണക്കെട്ടു കെട്ടി നീലനദിയിലെ വെള്ളം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കില്‍ ഏക്ര സ്ഥലങ്ങള്‍ കൃഷിനിലങ്ങളാക്കി മാറ്റുവാനുള്ള സംരംഭങ്ങള്‍ ഈജിപ്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വളരെക്കാലം നീണ്ടുനിന്ന ഫറോവാ രാജവംശത്തിനുശേഷം, ആ രാജ്യത്തെ പലരും ഭരിച്ചുപോന്നിട്ടുണ്ട്. അശ്-ശൂരികള്‍, ബാബിലോണ്യര്‍, അബീസീനിയക്കാര്‍, പേര്‍ഷ്യക്കാര്‍, ഗ്രീക്കുകാര്‍, എന്നിവരും, പിന്നീടു റോമക്കാരും, പിന്നീടു അറബികളും ഭരിച്ചു. പിന്നീടു തൂലൂന്‍കാര്‍, ഇഖ്ശീദികള്‍, ഫാത്തിമികള്‍, അടിമരാജാക്കള്‍, തുര്‍ക്കികള്‍, ഫ്രാന്‍സുകാര്‍ ഇംഗ്ലീഷുകാര്‍ എന്നിവരെല്ലാം അവിടെ ആധിപത്യം നടത്തിയിട്ടുണ്ട്.