വെളിച്ചം റമദാൻ 2026 –ഡേ- 13 (മാർച്ച് 05)

സൂറത്തു യാസീൻ : 71-83


  • വെളിച്ചം റമദാന്‍ 2026 ഡേ-13 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 07 – ആയത്ത് 71 മുതല്‍ 83 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ

ഉള്ളടക്കം

Velicham Ramadan 2026

സൂറത്തു യാസീന്‍ : 71-83

36:71

  • أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَٰمًا فَهُمْ لَهَا مَٰلِكُونَ ﴾٧١﴿
  • അവര്‍ കണ്ടില്ലേ, നമ്മുടെ ഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് അവര്‍ക്കുവേണ്ടി നാം കന്നുകാലികളെ സൃഷ്ടിച്ചുകൊടുത്തിട്ടുള്ളത്?! എന്നിട്ട് അവര്‍ അവക്കു ഉടമസ്ഥന്മാരാകുന്നു.
  • أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, കാണുന്നില്ലേ أَنَّا خَلَقْنَا നാം സൃഷ്ടിച്ചിട്ടുള്ളതു لَهُمْ അവര്‍ക്കുവേണ്ടി مِمَّا عَمِلَتْ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്നു أَيْدِينَ നമ്മുടെ കൈകള്‍ (ഹസ്തങ്ങള്‍) أَنْعَامًا കന്നുകാലികളെ فَهُمْ എന്നിട്ടവര്‍ لَهَا അവക്കു مَالِكُونَ ഉടമസ്ഥന്‍മാരാണ്

36:72

  • وَذَلَّلْنَٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ ﴾٧٢﴿
  • അവയെ അവര്‍ക്കു നാം വിധേയമാക്കികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ, അവയില്‍ അവരുടെ വാഹനങ്ങളുണ്ട്. അവയില്‍നിന്നുതന്നെ അവര്‍ (ഭക്ഷണം) തിന്നുകയും ചെയ്യുന്നു!
  • وَذَلَّلْنَاهَا അവയെ നാം വിധേയമാക്കുക (കീഴ്പ്പെടുത്തുക)യും ചെയ്തു لَهُمْ അവര്‍ക്കു فَمِنْهَا അങ്ങനെ അവയില്‍ നിന്നുണ്ട് رَكُوبُهُمْ അവരുടെ വാഹനം وَمِنْهَا അതില്‍നിന്നുതന്നെ يَأْكُلُونَ അവര്‍ തിന്നുന്നു

36:73

  • وَلَهُمْ فِيهَا مَنَٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ ﴾٧٣﴿
  • അവയില്‍ അവര്‍ക്കു പല ഉപയോഗങ്ങളും, കുടിപ്പാനുള്ള വക [പാനീയം] കളും ഉണ്ട്. എന്നിരിക്കെ, അവര്‍ക്കു നന്ദി കാണിച്ചുകൂടെ?!
  • وَلَهُمْ فِيهَا അതില്‍ അവര്‍ക്കുണ്ട് مَنَافِعُ പല ഉപയോഗങ്ങള്‍ وَمَشَارِبُ കുടിക്കാനുള്ള വകയും, പാനീയങ്ങളും أَفَلَا يَشْكُرُونَ എന്നിട്ടു അവര്‍ നന്ദികാണിക്കുന്നില്ലേ, നന്ദിചെയ്തുകൂടേ

കൃഷിവ്യവസായങ്ങളില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലനിലക്കും പങ്കുണ്ട്. എന്നാല്‍, ആടുമാടൊട്ടകങ്ങളാകുന്ന കന്നുകാലികളുടെ സൃഷ്ടിയില്‍ അവര്‍ക്കു യാതൊരു പങ്കുമില്ല. അവ അല്ലാഹുവിന്റെ മാത്രം പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ്. അതോടുകൂടി മനുഷ്യന്‍ അവയുടെ ഉടമസ്ഥത വഹിച്ചുകൊണ്ടിരിക്കുകയും, അവയെ വാഹനത്തിനും, ഭക്ഷണത്തിനും, കൃഷിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അവയില്‍നിന്നു പാല്‍, തോല്‍, മാംസം, രോമം തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം മനുഷ്യന്‍ അല്ലാഹുവിനോടു നന്ദി കാണിക്കേണ്ടതില്ലേ?! നിശ്ചയമായും ഉണ്ട്. പക്ഷേ, മിക്കവരും നന്ദിക്കുപകരം നന്ദികേടു കാണിക്കുകയാണ് ചെയ്യുന്നത്.

36:74

  • وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لَّعَلَّهُمْ يُنصَرُونَ ﴾٧٤﴿
  • അല്ലാഹുവിനു പുറമെ അവര്‍ പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുകയാണ്, അവര്‍ സഹായിക്കപ്പെടുവാന്‍വേണ്ടി.
  • وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِنْ دُونِ اللَّهِ അല്ലാഹുവിനു പുറമെ آلِهَةً പല ദൈവങ്ങളെ, ആരാധ്യരെ لَعَلَّهُمْ അവരായേക്കാന്‍വേണ്ടി يُنْصَرُونَ സഹായിക്കപ്പെടും

36:75

  • لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ ﴾٧٥﴿
  • അവര്‍ [ആരാധ്യന്മാര്‍]ക്കു ഇവരെ സഹായിക്കുവാന്‍ സാധിക്കുകയില്ല; ഇവരാകട്ടെ, അവര്‍ക്കു സന്നദ്ധ സൈന്യവുമാണ്!
  • لَا يَسْتَطِيعُونَ അവര്‍ക്കു സാധിക്കയില്ല نَصْرَهُمْ അവരെ സഹായിക്കാന്‍ وَهُمْ അവരാകട്ടെ, ഇവര്‍ لَهُمْ അവര്‍ക്കു جُنْدٌ സൈന്യമാണ്‌ مُحْضَرُونَ സന്നദ്ധരായ, ഹാജരാക്കപ്പെട്ട

36:76

  • فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ﴾٧٦﴿
  • എന്നിരിക്കെ, അവരുടെ വാക്ക് (നബിയേ) നിന്നെ ദു:ഖിപ്പിക്കാതിരുന്നുകൊള്ളട്ടെ. നിശ്ചയമായും, അവര്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും നാം അറിയുന്നു.
  • فَلَا يَحْزُنْكَ ആകയാല്‍ നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ قَوْلُهُمْ അവരുടെ വാക്ക് إِنَّا نَعْلَمُ നിശ്ചയമായും നാം അറിയുന്നു مَا يُسِرُّونَ അവര്‍ രഹസ്യമാക്കുന്നതു وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും

മേല്‍ വിവരിച്ചതുപോലെയുളള എത്രയോ ദൃഷ്ടാന്തങ്ങള്‍ അവരുടെ മുമ്പിലുണ്ട്- അവര്‍ ചിന്തിക്കുന്നില്ല. അനേകം അനുഗ്രഹങ്ങള്‍ അവര്‍ ആസ്വദിക്കുന്നുണ്ട്- അവര്‍ നന്ദി ചെയ്യുന്നില്ല. തങ്ങളെ സഹായിക്കുവാന്‍ ഒട്ടുംതന്നെ കഴിയാത്തവരെ ദൈവങ്ങളായി സ്വീകരിക്കുകയും, അവയുടെ സന്നദ്ധഭടന്മാരെന്നോണം അവക്കുവേണ്ടി വാദിക്കുവാനും, ചെറുക്കുവാനും ഒരുമ്പെട്ടിരിക്കുകയുമാണ് അവര്‍. അതുകൊണ്ട് കവിയെന്നും കവിതയെന്നും മറ്റും പറഞ്ഞ് ഖുര്‍ആനെയും, സത്യപ്രബോധനത്തെയും അവര്‍ നിരസിക്കുന്നതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യാകുലപ്പെടേണ്ടതില്ല; എല്ലാം അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നുണ്ട്‌; വേണ്ടതു അവന്‍ ചെയ്തുകൊള്ളും. എന്നുസാരം. അടുത്ത വചനങ്ങളില്‍ മനുഷ്യനു അവന്റെ സ്വന്തം ദേഹങ്ങളിലും മറ്റും അടങ്ങിയിട്ടുള്ള ചില ദൃഷ്ടാന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു:-

36:77

  • أَوَلَمْ يَرَ ٱلْإِنسَٰنُ أَنَّا خَلَقْنَٰهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴾٧٧﴿
  • മനുഷ്യന്‍ കണ്ടറിയുന്നില്ലേ, (ഇന്ദ്രിയബിന്ധുവാകുന്ന) ഒരു തുള്ളിയില്‍നിന്നും നാം അവനെ സൃഷ്ടിച്ചിരിക്കുന്നത് ?! എന്നിട്ട് അവനതാ സ്പഷ്ടമായ ഒരു എതിരാളിയായിരിക്കുന്നു!
  • أَوَلَمْ يَرَ കണ്ടില്ലേ الْإِنْسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാമവനെ സൃഷ്ടിച്ചതു مِنْ نُطْفَةٍ ഒരു (ഇന്ദ്രിയ) തുള്ളിയില്‍നിന്നു فَإِذَا هُوَ എന്നിട്ടു അവനതാ خَصِيمٌ ഒരു വൈരി (എതിരാളി)യായിരിക്കുന്നു مُبِينٌ സ്പഷ്ടമായ

36:78

  • وَضَرَبَ لَنَا مَثَلًا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَٰمَ وَهِىَ رَمِيمٌ ﴾٧٨﴿
  • അവന്‍ നമുക്കൊരു ഉപമ ഉണ്ടാക്കുകയും, തന്റെ (സ്വന്തം) സൃഷ്ടിപ്പിനെ മറക്കുകയും ചെയ്തു; അവന്‍ പറയുകയാണ് : ‘ആരാണ് (ഈ) അസ്ഥികളെ- അവ ജീര്‍ണ്ണിച്ചതായിരിക്കെ – ജീവിപ്പിക്കുക’?!
  • وَضَرَبَ അവനുണ്ടാക്കി (സമര്‍പ്പിച്ചു) لَنَا مَثَلًا നമുക്കു ഒരു ഉപമ وَنَسِىَ അവന്‍ മറക്കുകയും ചെയ്തു خَلْقَهُۥ തന്റെ സൃഷ്ടിപ്പിനെ قَالَ അവന്‍ പറഞ്ഞു, പറയുന്നു مَن يُحْىِ ആര്‍ ജീവിപ്പിക്കും ٱلْعِظَٰمَ അസ്ഥി (എല്ലു)കളെ وَهِىَ അവ ആയിരിക്കെ رَمِيمٌ തുരുമ്പല്‍, ജീര്‍ണിച്ചതു

36:79

  • قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ ﴾٧٩﴿
  • പറയുക: ആദ്യത്തെ പ്രാവശ്യം അതിനെ നിര്‍മ്മിച്ചവന്‍ അവയെ ജീവിപ്പിക്കും; അവന്‍ എല്ലാ (തരം) സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനുമാണ്.
  • قُلْ പറയുക يُحْيِيهَا അവയെ ജീവിപ്പിക്കും ٱلَّذِىٓ أَنشَأَهَآ അവയെ നിര്‍മിച്ചവന്‍ أَوَّلَ مَرَّةٍ ഒന്നാം പ്രാവശ്യം وَهُوَ അവനാകട്ടെ بِكُلِّ خَلْقٍ എല്ലാ സൃഷ്ടിയെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്

36:80

  • ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًا فَإِذَآ أَنتُم مِّنْهُ تُوقِدُونَ ﴾٨٠﴿
  • അതായതു, നിങ്ങള്‍ക്കു പച്ചയായ മരത്തില്‍നിന്നു തീ ഉണ്ടാക്കിത്തന്നവന്‍. എന്നിട്ട് നിങ്ങളതാ, അതില്‍നിന്നും (തീ) കത്തിച്ചുകൊണ്ടിരിക്കുന്നു!
  • الَّذِي جَعَلَ ഉണ്ടാക്കിയവന്‍ لَكُمْ നിങ്ങള്‍ക്കു مِنَ الشَّجَرِ മരത്തില്‍നിന്നു الْأَخْضَرِ പച്ചയായ نَارًا തീ فَإِذَا أَنْتُمْ എന്നിട്ടു നിങ്ങളതാ مِنْهُ അതില്‍ നിന്നു, അതിനാല്‍ تُوقِدُونَ തീ കത്തിക്കുന്നു

സ്വന്തം ഉത്ഭവത്തെക്കുറിച്ചുപോലും വിസ്മരിച്ചുകൊണ്ട് ‘ആരാണ് ഈ എല്ലുകളെല്ലാം ജീര്‍ണ്ണിച്ചു തുരുമ്പലായശേഷം വീണ്ടും ജീവിപ്പിക്കുക’ എന്നു ചോദിക്കുന്ന മനുഷ്യന്‍ എന്തൊരു ധാര്‍ഷ്ട്യമാണ് കാണിക്കുന്നത്?! അവനെ നിസ്സാരമായ ഇന്ദ്രിയബീജത്തില്‍നിന്നു സൃഷ്ടിച്ചു ഈ നിലയിലെത്തിച്ച അല്ലാഹുവിന്റെ പ്രത്യക്ഷ എതിരാളിയല്ലയോ അവന്‍?! അവന്‍ -സഹസൃഷ്ടികളോടു താരതമ്യം ചെയ്തുകൊണ്ടു- അല്ലാഹുവിനു നല്‍കുന്ന ഉപമ എത്രമേല്‍ ചീത്തയാണ്‌?! ആലോചിച്ചു നോക്കുക! ഈ ചോദ്യത്തിനുള്ള മറുപടി വളരെ വ്യക്തമാണ്. അവയെ ആദ്യത്തെ പ്രാവശ്യം ജീവിപ്പിച്ചതാരോ അവന്‍തന്നെ രണ്ടാമതും ജീവിപ്പിക്കും.’ ഒന്നാമതായി സൃഷ്ടിക്കുവാന്‍ കഴിഞ്ഞ അവനു രണ്ടാമതുണ്ടാക്കുവാന്‍ കൂടുതല്‍ എളുപ്പമായിരിക്കുമല്ലോ. മര്‍ക്കടമുഷ്ടിയില്ലാത്തവര്‍ക്കു ഈ മറുപടിയെ നേരിടുവാന്‍ സാധ്യമല്ല തന്നെ.

മരണപ്പെട്ടശേഷം ശരീരാംശങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, പരിണാമങ്ങള്‍, മണ്ണിലും മറ്റും ലയിച്ചുപോകുന്ന ഭാഗങ്ങള്‍, അവയെ രണ്ടാമതു ശേഖരിക്കുന്നവിധം, ശേഖരിച്ചു വീണ്ടും ജീവന്‍ നല്‍കുന്നതു എന്നിങ്ങനെയുള്ള കാര്യമെല്ലാം അല്ലാഹുവിനു അറിയും. ശുദ്ധശൂന്യതയില്‍നിന്നു അഖിലാണ്ഡത്തെ സൃഷ്‌ടിച്ച അവന്നുണ്ടോ ഇതെല്ലം അജ്ഞാതമാകുന്നു?! അതെ, അവന്‍ എല്ലാവിധ സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനാകുന്നു. (وَهُوَ بِكُلِّ خَلْقٍ عَلِيمٌ) ഒരു ഉദാഹരണത്തില്‍നിന്നു ഇതു മനസ്സിലാക്കാം: തീയിന്റെ ഗുണങ്ങളാണല്ലോ ചൂടും, കരിക്കലും. ഇവയുടെ വിപരീതഗുണങ്ങളാണ് വെള്ളത്തിനുള്ളത്. എന്നിരിക്കെ ജലാംശം നിറഞ്ഞ പച്ച മരങ്ങളില്‍നിന്നു അവന്‍ തീ ഉൽപാദിപ്പിക്കുന്നു. ഇതിലേറെ ആശ്ചര്യകരമല്ല, ജീര്‍ണ്ണിച്ചശേഷം മനുഷ്യനെ രണ്ടാമതും ജീവിപ്പിക്കല്‍.

പച്ചമരത്തില്‍നിന്നു തീ ഉൽപാദിപ്പിക്കുന്നതിനു വ്യത്യസ്തങ്ങളായ ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും. എല്ലാ പച്ചമരങ്ങളും ഉണങ്ങിക്കഴിഞ്ഞാല്‍ അതില്‍ തീ കത്തിക്കുവാന്‍ സാധിക്കുന്നു. തീക്കല്ലും, ലോഹവും ഉരസി തീയുണ്ടാക്കല്‍ പരിചയപ്പെടുന്നതിനുമുമ്പ് ചില പ്രത്യേക മരച്ചുള്ളികള്‍ തമ്മില്‍ ഉരസി തീയുണ്ടാക്കുക മുന്‍കാലത്തു ഹിജാസില്‍ പതിവുണ്ടായിരുന്നു. അതിനായി അറബികള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്ന രണ്ടു മരങ്ങളാണ് ‘മറഖും’, അഫാറും’ (المرخ والعفار). ഓട, മുള മുതലായ ചില മരങ്ങള്‍ തമ്മില്‍ ഉരസി തീയെടുക്കുന്ന സമ്പ്രദായം ഇന്നും മലവാസികള്‍ക്കിടയില്‍ നടപ്പുള്ളതാണ്. നീര്‍പച്ചയുള്ള മരത്തില്‍ വൈദ്യുതപ്രവാഹം ഏല്‍ക്കുമ്പോള്‍ തീയുണ്ടാകുന്നു. അതേസമയത്ത് ഉണങ്ങിയ മരത്തില്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നുമില്ല. കൂടാതെ, ജലാംശം കലര്‍ന്നതും, നീരായതുമായ പല വസ്തുക്കളിലും വേഗം തീ ബാധിക്കാറുള്ളതും, ചില അംഗാരാമ്ലപദാര്‍ത്ഥങ്ങള്‍ വെള്ളം തട്ടുമ്പോള്‍ തീ പിടിക്കുന്നതും കാണാം. പരസ്പരവിരുദ്ധങ്ങളായ രണ്ടു വസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന ആ തീ അതുവരെ എവിടെയായിരുന്നുവെന്നും, തീ പൊലിഞ്ഞുപോകുമ്പോള്‍ അതെവിടെ പോകുന്നുവെന്നും ആലോചിച്ചുനോക്കുക!

36:81

  • أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِقَٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّٰقُ ٱلْعَلِيمُ ﴾٨١﴿
  • ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചിട്ടുള്ളവന്‍, അവരെപ്പോലെയുള്ളതിനെ സൃഷ്ടിക്കുവാനും കഴിവുള്ളവനല്ലയോ?! അല്ലാതെ! (കഴിവുള്ളവന്‍തന്നെ). അവന്‍ തന്നെയാണ് സര്‍വജ്ഞനായ മഹാ സൃഷ്ടാവ്.
  • أَوَلَيْسَ الَّذِي യാതൊരുവനല്ലേ خَلَقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ച وَالْأَرْضَ ഭൂമിയെയും بِقَادِرٍ കഴിവുള്ളവന്‍ عَلَىٰ أَنْ يَخْلُقَ താന്‍ സൃഷ്ടിക്കുവാന്‍ مِثْلَهُمْ അവരെപോലുള്ളതിനെ بَلَىٰ അല്ലാതെ, (അതെ) وَهُوَ അവനത്രെ, അവന്‍തന്നെ الْخَلَّاقُ മഹാ സൃഷ്ടാവും (വലിയ സൃഷ്ടാവ്) الْعَلِيمُ സര്‍വജ്ഞനായ

36:82

  • إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ ﴾٨٢﴿
  • നിശ്ചയമായും അവന്റെ കാര്യം, അവന്‍ ഒരു വസ്തു (അഥവാ കാര്യം) ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് ‘ഉണ്ടാവുക’ എന്നു പറയുകയേവേണ്ടു – അപ്പോഴത് ഉണ്ടാകുന്നതാണ്.
  • إِنَّمَا أَمْرُهُ നിശ്ചയമായും അവന്റെ കാര്യം إِذَا أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ شَيْئًا ഒരു കാര്യം (വസ്തു) أَنْ يَقُولَ അവന്‍ പറയുക മാത്രമാണ് لَهُ അതിനെക്കുറിച്ച് كُنْ ഉണ്ടാകുക എന്ന് فَيَكُونُ അപ്പോഴതു ഉണ്ടാകും

പല ഉദാഹരണങ്ങളും ദൃഷ്ടാന്തങ്ങളും വഴി, പുനരുത്ഥാന നിഷേധികളുടെ വാദത്തെ ഖണ്ഡിച്ചശേഷം, അതിനെക്കാളെല്ലാം ഉപരിയായ മറ്റൊരു യാഥാര്‍ത്ഥ്യം -യാഥാര്‍ത്ഥ്യങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായ യാഥാര്‍ത്ഥ്യം- എടുത്തുകാട്ടികൊണ്ടു ആ വാദത്തിന്റെ അങ്ങേഅറ്റത്തെ മൌഢ്യതയും, നികൃഷ്ടതയും അല്ലാഹു സ്ഥാപിക്കുന്നു. ഈ അഖിലാണ്ഡത്തിന്റെ മുഴുവനും സൃഷ്ടാവും നിയന്താവുമാണവന്‍. ഏതൊരുകാര്യവും അതെത്ര വമ്പിച്ചതാവട്ടെ – ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിക്കുമ്പോഴേക്കും അതു അസ്തിത്വം കൊള്ളുന്നു. അപ്പോള്‍, നിസ്സാരനായ മനുഷ്യനെപ്പോലുള്ളവരെ ഒന്നാമതു ജീവിപ്പിക്കുവാനോ രണ്ടാമതു ജീവിപ്പിക്കുവാനോ അവനു സാധിക്കുകയില്ലെന്നു കരുതുന്നവനെക്കാള്‍ വിഡ്ഢിയും, നികൃഷ്ടനും മറ്റാരാണ്‌?!

36:83

  • فَسُبْحَٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَإِلَيْهِ تُرْجَعُونَ ﴾٨٣﴿
  • അപ്പോള്‍, എല്ലാ വസ്തുവിന്റെയും, രാജാധിപത്യം യാതൊരുവന്റെ കൈവശമാണോ അവന്‍, മഹാ പരിശുദ്ധനത്രെ! അവങ്കലേക്കുതന്നെ, നിങ്ങള്‍ മടക്കപെടുകയും ചെയ്യുന്നു.
  • فَسُبْحَانَ الَّذِي അപ്പോള്‍ യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവന്നു കീര്‍ത്തനം بِيَدِهِ അവന്റെ കൈവശമാണ് مَلَكُوتُ രാജാധികാരം, രാജാധിപധ്യം كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

ഈ സൂറത്തില്‍ ഇതുവരെയുള്ള സൂക്തങ്ങളില്‍ പ്രതിപാദിച്ച തത്വങ്ങളുടെ രത്നസാരമാണ് ഈ ചെറിയ സമാപനസൂക്തം ഉള്‍കൊള്ളുന്നത്. അതെ, എല്ലാ വസ്തുക്കളുടെയും ഉടമസ്ഥതയും, കൈകാര്യകര്‍ത്തൃത്വവും അല്ലാഹുവിനുള്ളതാണ്; അവിശ്വാസികളും നിഷേധികളും ജല്‍പിക്കുന്ന എല്ലാ ജല്‍പനങ്ങളടക്കമുള്ള സകലവിധ പോരായ്മയില്‍ നിന്നും അവന്‍ എത്രയോ പരിശുദ്ധനാണ്‌; എല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുകയും, അവന്റെ രക്ഷാശിക്ഷകള്‍ക്കു വിധേയരാകുകയും ചെയ്യും. ഈ മൂന്നു യാഥാര്‍ത്ഥ്യങ്ങളിലുള്ള ബോധവും വിശ്വാസവുമാണ് മനുഷ്യനെ അങ്ങേഅറ്റം ഉത്തമനും ഉല്‍കൃഷ്ടനുമാക്കുന്നത്. അവയിലുള്ള അവിശ്വാസവും ബോധമില്ലായ്മയുമാണ്‌ അവനെ ഇങ്ങേഅറ്റം അധമനും നികൃഷ്ടനുമാക്കുന്നതും.

രണ്ടുമൂന്നു ദശവത്സരങ്ങള്‍ക്ക് മുമ്പത്തെ ശാസ്ത്രീയാഭിപ്രായമനുസരിച്ച് ഈ അഖിലാണ്ഡത്തിന്റെ ഏകദേശ വിസ്തൃതി ഇപകാരം കണക്കാക്കപ്പെട്ടിരിക്കുന്നു: ഒരു മിടിയിട (സെകന്‍റു) കൊണ്ട് 1,86,000 നാഴിക വേഗതയില്‍ സഞ്ചരിക്കുന്ന പ്രകാശം, അതിന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്കു മദ്ധ്യബിന്ദുവിലൂടെ നേര്‍ക്കുനേരെ എത്തിച്ചേരുവാന്‍ പത്തുകോടികൊല്ലം വേണ്ടിവരും. ഈ കണക്കു കൃത്യവും ശരിയുമാണെന്നു പറഞ്ഞുകൂടാ. മനുഷ്യന്റെ നിരീക്ഷണ കഴിവുകള്‍ എത്ര സമര്‍ത്ഥമായിരുന്നാലും ശരി, അവന്റെ ഗോളാന്തരയാത്രകള്‍ എത്ര വിജയകരമായിത്തീര്‍ന്നാലും ശരി, അഖിലാണ്ഡത്തിന്റെ സൂക്ഷ്മമായ കണക്കും കയ്യും അവന്നു കണ്ടുപിടിക്കുവാന്‍ കഴിയുമെന്നു വിചാരിക്കാന്‍ സാധ്യമല്ല. ഒരു കാലത്തു മനുഷ്യന്‍ അവയെല്ലാം ചുറ്റിസഞ്ചരിക്കുമെന്നു ഊഹിക്കുവാനും സാധ്യമല്ല. മേൽകണ്ട കണക്കു ഏറെക്കുറെ ശരിയാണെന്നുവെക്കുക: എന്നാല്‍ തന്നെയും, അതിലടങ്ങുന്ന വാനങ്ങള്‍, അവയിലെ കോടാനുകോടി നക്ഷത്രങ്ങള്‍, നിരവധി സൗരയൂഥങ്ങള്‍, ഓരോന്നിന്റെയും ഉപഗ്രഹങ്ങള്‍ ആദിയായവയും, ഭൂമി, അതിലെ സമുദ്രങ്ങള്‍, പര്‍വതങ്ങള്‍ ആദിയായവയും, മലക്കുകള്‍, മനുഷ്യര്‍ തുടങ്ങിയ ജീവികളും, നമുക്കു കാണുവാനോ കേള്‍ക്കുവാനോ ഊഹിക്കുവാനോ കഴിയാത്ത മറ്റെല്ലാ വസ്തുക്കളും അടങ്ങുന്ന ലോകാലോകമൊട്ടുക്കും ഈവിധം സൃഷ്ടിച്ചു ഓരോന്നിനും അതതിന്റെ ക്രമവും വ്യവസ്ഥയും നല്‍കി നിയന്ത്രിച്ചു നിലനിറുത്തിപ്പോരുന്ന രാജാധിരാജന്റെ രാജാധിപത്യം, ഹാ! എത്ര മഹനീയം!! എത്ര വിസ്തൃതം!!!

فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ

(والحد لله اولً وآخراً وله الفضل والمنة)

പരായണം – Spotify
വിശദീകരണം- Spotify

Discover more from വെളിച്ചം സൗദി ഓൺലൈൻ

Subscribe now to keep reading and get access to the full archive.

Continue reading