വെളിച്ചം റമദാൻ 2026 –ഡേ- 12 (മാർച്ച് 04)

സൂറത്തു യാസീൻ : 65-70


  • വെളിച്ചം റമദാന്‍ 2026 ഡേ-12 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 06 – ആയത്ത് 65 മുതല്‍ 70 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ

ഉള്ളടക്കം

Velicham Ramadan 2026

സൂറത്തു യാസീന്‍ : 65-70

36:65

  • ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ ﴾٦٥﴿
  • ആ ദിവസം, അവരുടെ വായകളില്‍ നാം മുദ്ര വെക്കുന്നതാണ്; അവരുടെ കൈകള്‍ നമ്മോടു സംസാരിക്കുകയും, അവരുടെ കാലുകള്‍ അവര്‍ ചെയ്തു കൂട്ടിയിരുന്നതിനെപറ്റി സാക്ഷി പറയുകയും ചെയ്യും
  • الْيَوْمَ അന്ന്, ആ ദിവസം نَخْتِمُ നാം മുദ്ര വെക്കും عَلَىٰ أَفْوَاهِهِمْ അവരുടെ വായകളില്‍, വായകള്‍ക്ക് وَتُكَلِّمُنَا നമ്മോടു സംസാരിക്കയും ചെയ്യും أَيْدِيهِمْ അവരുടെ കൈകള്‍ وَتَشْهَدُ സാക്ഷി നില്‍ക്കുക (പറയുക)യും ചെയ്യും أَرْجُلُهُمْ അവരുടെ കാലുകള്‍ بِمَا كَانُوا അവര്‍ ആയിരുന്നതിനെപറ്റി يَكْسِبُونَ ചെയ്തു കൂട്ടുക, പ്രവര്‍ത്തിച്ചുണ്ടാക്കുക

കുറ്റവാളികള്‍ മഹ്ശറയില്‍ വെച്ച് തങ്ങളുടെ കുറ്റം നിഷേധിച്ചു നോക്കും. അപ്പോള്‍ അല്ലാഹു അവരുടെ വായകള്‍ക്ക് മുദ്ര വെക്കുകയും, അവരുടെ അവയവങ്ങള്‍ അവര്‍ക്കെതിരില്‍ സാക്ഷി പറയുകയും ചെയ്യും. കൈകാലുകളെ കുറിച്ച് മാത്രമാണ് ഇവിടെ പ്രസ്ഥാവിചിട്ടുള്ളതെങ്കിലും അവരുടെ മറ്റു അവയവങ്ങളെല്ലാം തന്നെ അവാ ഓരോന്നും പ്രവര്‍ത്തിച്ച കുറ്റങ്ങളെ ഏറ്റു പറയുന്നതാണെന്നും ഖുര്‍ആനില്‍ നിന്നും, ഹദീസില്‍ നിന്നും വ്യക്തമായിട്ടുള്ളതാണ്. ഓരോരുത്തന്റെയും ചെയ്തികള്‍ അണുവോളം തെറ്റാതെ അറിയുന്ന അല്ലാഹുവാണ്‌ ആ കോടതിയിലെ വിധി കര്‍ത്താവ്‌. ഓരോവ്യക്തിയുടെയും സകല ചെയ്തികളും മലക്കുകളാൽ സവിസ്തരം രേഖപ്പെടുത്തപ്പെട്ടിരിക്കുകയും ചെയ്യും. പ്രവാചകന്മാരുടെയും മറ്റും സാക്ഷ്യങ്ങള്‍ ഇതിനു പുറമെയും, അതുകൊണ്ടൊന്നും മതിയാക്കാതെ, അവരവരുടെ അവയവങ്ങളാൽ തന്നെ അവരവരുടെ കുറ്റങ്ങള്‍ തെളിയിച്ചു അല്ലാഹു അവരെ ബോധ്യപ്പെടുതുന്നതാകുന്നു.

മഹ്ശറയില്‍ വെച്ച് മുശ്രിക്കുകള്‍ ചോദ്യം ചെയ്യപ്പെടുന്നതിനെ കുറിച്ച് പറയുന്ന സന്ദര്‍ഭത്തില്‍, സൂറത്ത് അന്‍ആമില്‍ അല്ലാഹു പറയുന്നു

ثُمَّ لَمْ تَكُنْ فِتْنَتُهُمْ إِلَّا أَنْ قَالُوا وَاللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ – الانعام ٢٣

(പിന്നീട് അവരെകൊണ്ടുള്ള കുഴപ്പം, “ഞങ്ങളുടെരക്ഷിതാവായ അല്ലാഹു തന്നെ സത്യം! ഞങ്ങള്‍ മുശ്രിക്കുകള്‍ ആയിരുന്നില്ല.” എന്ന് അവര്‍ പറയുന്നതല്ലാതെ മറ്റൊന്നുമല്ല.)അല്ലാഹുവിന്റെ ശത്രുക്കളാകുന്ന കുറ്റവാളികൾ നരകത്തിന്റെ അടുക്കലേക്കു കൊണ്ട് വരപ്പെടുന്ന സന്ദര്‍ഭം വിവരിച്ചുകൊണ്ട് സൂറത്ത് ഹാമീം സജദയില്‍ ഇപ്രകാരം പറയുന്നു;

حَتَّىٰ إِذَا مَا جَاءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُمْ بِمَا كَانُوا يَعْمَلُونَ-

وَقَالُوا لِجُلُودِهِمْ لِمَ شَهِدْتُمْ عَلَيْنَا ۖ قَالُوا أَنْطَقَنَا اللَّهُ الَّذِي أَنْطَقَ كُلَّ شَيْءٍ

(അങ്ങിനെ. അവര്‍ അതിനടുത് വരുമ്പോള്‍, അവരുടെ കേള്‍വിയും കാഴ്ചകളും, (ചെവിയും കണ്ണും) തൊലികളും അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അവര്‍ക്കെതിരില്‍ സാക്ഷി പറയുന്നതാണ്). നിങ്ങള്‍ എന്തിനാണ് നമുക്കെതിരില്‍ സാക്ഷി പറയുന്നത്?!’ എന്ന് അവര്‍ തങ്ങളുടെ തൊലികളോട് ചോദിക്കും. അവ പറയും; “എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കയാണ്.” (41:20, 21)

നബി (സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു: ‘ഖിയാമത്തുനാളില്‍ അടിയാന്‍ -മനുഷ്യന്‍-‘ എനിക്ക് എന്നില്‍ നിന്നല്ലാതെ (പുറമേ നിന്ന്) സാക്ഷി ലഭിക്കുവാനില്ല’ എന്ന് പറയും. അപ്പോള്‍, അല്ലാഹു അവന്‍റെ വായില്‍ മുദ്ര വെക്കും. അവന്‍റെ അംഗങ്ങളോട് സംസാരിക്കുവാന്‍ പറയും. അങ്ങനെ അവര്‍ ചെയ്ത പ്രവൃത്തികളെ പറ്റി അവ സംസാരിക്കും. പിന്നീട് അവനു സംസാരിക്കുവാന്‍ അവസരം കൊടുക്കും. അപ്പോള്‍ അവന്‍ അവയോടു പറയും: നിങ്ങള്‍ക്ക് വിദൂരം! നിങ്ങള്‍ക്കു വേണ്ടിയായിരുന്നുവല്ലോ (ഇഹത്തില്‍ വെച്ച്) ഞാന്‍ ചെറുത്തു പോന്നിരുന്നത്!’ (മുസ്‌ലിം)

മഹ്ശറില്‍ വെച്ച് അവയവങ്ങള്‍ സാക്ഷി പറയുമെന്ന് പറഞ്ഞത് യഥാര്‍ത്ഥം തന്നെയാണെന്നും, അത് കേവലം ഒരു ഉപമയോ അലങ്കാരമോ ആയി പറഞ്ഞതല്ലെന്നും മേൽപറഞ്ഞതില്‍ നിന്നും വ്യക്ത്തമാണ്. പക്ഷെ ചിലരുടെ യുക്തിക്ക് അതിലെന്തോ പന്തികേട്‌ തോന്നിയത് കൊണ്ടായിരിക്കാം അവര്‍ ഇത് സംബന്ധിച്ച ഖുര്‍ആന്‍ വാക്യങ്ങളെ വളച്ചു തിരിച്ചു വ്യാഖ്യാനിക്കാറുള്ളത്. ഹാമീം സജദയില്‍ നിന്ന് മേലുദ്ധരിച്ച വചനത്തില്‍ തന്നെ, വാസ്തവത്തില്‍ അവര്‍ക്ക് മറുപടിയുണ്ട്. ഇതിനെപ്പറ്റി ആ സൂറത്തില്‍ വെച്ച് നമുക്ക് കൂടുതല്‍ വിവരിക്കാം. إن شاء الله

36:66

  • وَلَوْ نَشَآءُ لَطَمَسْنَا عَلَىٰٓ أَعْيُنِهِمْ فَٱسْتَبَقُوا۟ ٱلصِّرَٰطَ فَأَنَّىٰ يُبْصِرُونَ ﴾٦٦﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ കണ്ണുകളെ നാം തുടച്ചു കളയുകയും,
    അങ്ങനെ, (കണ്ണുകാണാതെ) അവര്‍ പാതയിലേക്ക് മുന്നോട്ടു വരാന്‍ ശ്രമിക്കയും
    ചെയ്യുമായിരുന്നു. അപ്പോള്‍ പിന്നെ എങ്ങിനെയാണവര്‍ക്ക് കണ്ണ് കാണുന്നത്?!
  • وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَطَمَسْنَا നാം തുടച്ചു കളയുമായിരുന്നു عَلَىٰ أَعْيُنِهِمْ അവരുടെ കണ്ണുകളില്‍, കണ്ണുകളെ فَاسْتَبَقُوا എന്നിട്ടവര്‍ മുന്‍കടക്കാന്‍, (മുമ്പോട്ടു വരാന്‍) ശ്രമിക്കും الصِّرَاطَ പാതയില്‍, വഴിയിലേക്ക് فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ് يُبْصِرُونَ അവര്‍ കാണുക

36:67

  • وَلَوْ نَشَآءُ لَمَسَخْنَٰهُمْ عَلَىٰ مَكَانَتِهِمْ فَمَا ٱسْتَطَٰعُوا۟ مُضِيًّا وَلَا يَرْجِعُونَ ﴾٦٧﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, (അവര്‍ നിലകൊള്ളുന്ന) അവരുടെ സ്ഥാനത്തു
    വെച്ച് തന്നെ നാം അവരെ രൂപം മാറ്റുമായിരുന്നു.അപ്പോള്‍ അവര്‍ക്ക് (മുമ്പോട്ടു)
    പോകുന്നതിനു സാദ്ധ്യമാകുന്നതല്ല: അവര്‍ മടങ്ങുകയുമില്ല.
  • وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَمَسَخْنَاهُمْ നാമവരെ രൂപം മാറ്റുമായിരുന്നു عَلَىٰ
    مَكَانَتِهِمْ അവരുടെ സ്ഥാനത്തു വെച്ചു തന്നെ فَمَا اسْتَطَاعُوا എന്നിട്ടവര്‍ക്ക് സാധിക്കുകയില്ല مُضِيًّا പോകാന്‍, നടക്കുവാന്‍ وَلَا يَرْجِعُونَ അവര്‍ മടങ്ങുകയുമില്ല

അവരുടെ ആന്തരികമായ കണ്ണു -മാനസികദൃഷ്ടി- ഉപയോഗിക്കാത്തത് കൊണ്ടാണല്ലോ അവര്‍ ഇത്രയും ദുഷിച്ചത്‌. അതുപോലെ, ഇഹത്തില്‍ വെച്ചുതന്നെ അവരുടെ ബാഹ്യമായ കണ്ണുകളെയും കാഴ്ചയില്ലാതാക്കുവാനും, അങ്ങനെ വഴി കാണാതെ തപ്പിപ്പിടിച്ചു നടക്കുമാറാക്കുവാനും അല്ലാഹുവിനു പ്രയാസമില്ല. വേണമെങ്കില്‍, അവരുടെ രൂപം പെട്ടെന്ന് മാറ്റി അവര്‍ക്ക് വരാനും പോകാനും കഴിയാത്തവണ്ണം മറ്റേതെങ്കിലും വികൃതരൂപം നല്‍കുവാനും അവനു കഴിയും. പക്ഷെ, അതൊന്നും ചെയ്യാതെ അവരുടെ പാട്ടിനു വിട്ടുകൊടുത്തിരിക്കുന്നത് അവന്‍റെ കാരുണ്യം കൊണ്ടായിരുന്നു എന്ന് സാരം.

വിഭാഗം – 5

36:68

  • وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ ﴾٦٨﴿
  • ആര്‍ക്കെങ്കിലും നാം ദീര്‍ഘായുസ്സു നല്‍കുന്നതായാല്‍, അവനു സൃഷ്ടിയില്‍ [പ്രകൃതിയില്‍] നാം വിപരീതാവസ്ഥ വരുത്തുന്നു. അപ്പോള്‍ അവര്‍ക്കു (ബുദ്ധികൊടുത്തു) മനസ്സിലാക്കിക്കൂടേ?!
  • وَمَنْ ആര്‍, യാതൊരുവന്‍ نُعَمِّرْهُ അവന്നു നാം ദീര്‍ഘായുസ്സു നല്‍കുന്നു(വോ) نُنَكِّسْهُ അവനെ നാം വിപരീതമാക്കുന്നു, തലകീഴാക്കുന്നു فِي الْخَلْقِ സൃഷ്ടി (പ്രകൃതി)യില്‍ أَفَلَا يَعْقِلُونَ അപ്പോള്‍ അവര്‍ ബുദ്ധി കൊടുക്കുന്നില്ലേ

മനുഷ്യന്‍ ദീര്‍ഘകാലം ജീവിക്കുന്നതോടെ, അവന്റെ മുമ്പത്തെ ആകൃതിയിലും പ്രകൃതിയിലും മാറ്റം സംഭവിക്കുന്നു. സ്ഥിതിഗതികളെല്ലാം തിരിച്ചടിക്കുന്നു. ശരീരവും, മനസ്സും, വിചാരവും, വികാരവും, അറിവും, സാമര്‍ത്ഥ്യവും എല്ലാംതന്നെ ദുര്‍ബ്ബലമാകുന്നു. എഴുന്നേല്‍ക്കാനും, നടക്കാനും വയ്യാതെ, കാഴ്ചയും കേള്‍വിയും ക്ഷയിച്ച് കേവലം ശിശുമയനായിത്തീരുന്നു. ഇതെല്ലാം ആലോചിച്ചാല്‍, അല്ലാഹുവിന് അവന്റെ കാഴ്ച നഷ്ടപ്പെടുത്തുവാനും, രൂപം മാറ്റുവാനും – എന്നുവേണ്ട, അവന്‍ ഉദ്ദേശിക്കുന്നതെന്തും ചെയ്‌വാന്‍- കഴിയുമെന്നു മനസ്സിലാക്കാവുന്നതാണ് وَفِي أَنْفُسِكُمْ ۚ أَفَلَا تُبْصِرُونَ (നിങ്ങളുടെ ദേഹങ്ങളിലുമുണ്ട് ദൃഷ്ടാന്തം. നിങ്ങള്‍ കണ്ടറിയുന്നില്ലേ!)

36:69

  • وَمَا عَلَّمْنَٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ ۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْءَانٌ مُّبِينٌ ﴾٦٩﴿
  • അദ്ദേഹത്തിന്നു [നബിക്കു] നാം കവിത പഠിപ്പിച്ചിട്ടില്ല; അതദ്ദേഹത്തിനു യോജിക്കുന്നതുമല്ല. അതു ഒരു ഉപദേശവും (അഥവാ സന്ദേശവും), വ്യക്തമായ ഒരു ‘ഖുര്‍ആനും’ [പാരായണഗ്രന്ഥവും] അല്ലാതെ (മറ്റൊന്നും) അല്ല.
  • وَمَا عَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിച്ചിട്ടില്ല الشِّعْرَ കവിത, പദ്യം وَمَا يَنْبَغِي അതു യോജിക്കയും (ചേരുകയും) ഇല്ല لَهُ അദ്ദേഹത്തിനു إِنْ هُوَ അതല്ല إِلَّا ذِكْرٌ ഒരു ഉപദേശം (സന്ദേശം, പ്രമാണം, പ്രബോധനം) അല്ലാതെ وَقُرْآنٌ ഒരു ഖുര്‍ആനും, പാരായണഗ്രന്ഥവും مُبِينٌ വ്യക്തമായ, വ്യക്തമാക്കുന്ന

36:70

  • لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَٰفِرِينَ ﴾٧٠﴿
  • ജീവസ്സുള്ളവരായവര്‍ക്കു അദ്ദേഹം താക്കീതു ചെയ്‌വാനും, അവിശ്വാസികളുടെ മേല്‍ (ശിക്ഷയുടെ) വാക്യം (ന്യായമായി) സ്ഥിരപ്പെടുവാനും വേണ്ടിയാകുന്നു (അതു).
  • لِيُنْذِرَ അദ്ദേഹം (അതു) താക്കീതുചെയ്‌വാന്‍ مَنْ كَانَ ആയിട്ടുള്ളവനെ حَيًّا ജീവസ്സു (ജീവനു)ള്ളവന്‍ وَيَحِقّ ന്യായമാകു(സ്ഥിരപ്പെടു)വാനും الْقَوْلُ വചനം عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു കവിയാണെന്നു അവിശ്വാസികള്‍ പറഞ്ഞുവന്നിരുന്നതിനെ ഖണ്ഡിക്കുന്നതാണ് ഈ വചനങ്ങള്‍. തിരുമേനി കവിത രചിക്കാറില്ല, അവിടുത്തേക്ക്‌ കവിതാവാസനയോ പരിചയമോ ഇല്ല. അതെ, അല്ലാഹു തിരുമേനിക്കു കവിത പഠിപ്പിച്ചിട്ടില്ല. (وَمَا عَلَّمْنَاهُ الشِّعْرَ) എന്നാല്‍, അതു തിരുമേനിയുടെ സ്ഥിതിക്കു യോജിച്ചതും, ചേര്‍ന്നതുമാണോ? അതുമല്ല (وَمَا يَنبَغِي لَهُ) എന്നിരിക്കെ, ഖുര്‍ആനെപ്പറ്റി കവിതയെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപറ്റി കവിയെന്നും പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അല്ലാഹുവിങ്കല്‍നിന്നു ജനങ്ങള്‍ക്കുവേണ്ടിയുള്ള ഉപദേശങ്ങളും സന്ദേശങ്ങളും അടങ്ങിയ ഒരു പ്രമാണ (ذِكْرٌ) വും, പാരായണം ചെയ്യപ്പെടേണ്ടതും, അതിനു തികച്ചും സൗകര്യപ്പെട്ടതും, ധാരാളമായി പാരായണം നടത്തപ്പെടുന്നതുമായ പാരായണഗ്രന്ഥ (قُرْآنٌ) വുമാണത്. അല്ലാതെ മറ്റൊന്നുമല്ല. അവിശ്വാസമാകുന്ന മഹാവ്യാധിനിമിത്തം ഹൃദയം നിര്‍ജ്ജീവമായിത്തീരുകയും, ഐഹിക താല്‍പര്യങ്ങളില്‍ മതിമറന്ന് ആത്മീയചൈതന്യം നശിച്ചു പോകുകയും ചെയ്യാതെ, ജീവസ്സോടെ ഇരിക്കുന്ന എല്ലാവരെയും ഭാവിയില്‍ വരാനിരിക്കുന്ന വിപത്തുകളെപ്പറ്റി താക്കീതു ചെയ്തു രക്ഷാമാര്‍ഗ്ഗം കാണിച്ചുകൊടുക്കുക, അവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരെ ശിക്ഷിക്കുന്നതിനു ന്യായം സ്ഥാപിക്കുക, ഇതാണതിന്റെ ലക്ഷ്യം.

ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചില പദ്യങ്ങളുടെ അരമുറിയോ ഒരുമുറിയോ ചൊല്ലിനോക്കുകയുണ്ടായിട്ടുണ്ട്. എങ്കിലും, പദ്യത്തിന്റെ വടിവൊപ്പിച്ചുകൊണ്ട് ശരിക്കു നിര്‍വ്വഹിക്കുവാന്‍ അവിടുത്തേക്കു കഴിയുമായിരുന്നില്ല എന്നു ഹദീസുഗ്രന്ഥങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. ഒരിക്കല്‍ തിരുമേനി ഒരു വരി പദ്യം ചൊല്ലിയതു ശരിയാകാതെ കണ്ടപ്പോള്‍, അബൂബക്കര്‍ (رضي الله عنه) ഇങ്ങിനെ പറയുകയുണ്ടായി: ‘അവിടുന്നു അല്ലാഹുവിന്റെ റസൂലാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ അങ്ങേക്കു കവിത പഠിപ്പിച്ചിട്ടില്ല; അതങ്ങേക്കു യോജിക്കുന്നതുമല്ല’.

(أشهد انك رسول الله ما علمك الشعر وما ينبغي لك – ابن أبي حاتم وغيره)

കവിതകളില്‍ ഉപയോഗപ്രദമായതും, ദോഷരഹിതമായതും ഇല്ലെന്നില്ല. പലപ്പോഴും ഒരു കവിത വളരെ നല്ല കാര്യങ്ങള്‍ സാധിതമാക്കുവാന്‍ പര്യാപ്തമായെന്നും വരാം. പക്ഷേ, പൊതുവില്‍, കവികളുടെ പാടവത്തിനും, അവരുടെ പ്രശസ്തിക്കും നിദാനം, കവിതയുടെ ഏതെങ്കിലും വശത്തിലുള്ള അതിരുകവിച്ചലായിക്കാണാം മനസ്സാക്ഷിക്കും, യാഥാര്‍ത്ഥ്യത്തിനും വ്യത്യാസം വരുത്താതെ, പരിതസ്ഥിതിക്കും സന്ദര്‍ഭത്തിനും അനുസരിച്ചു വസ്തുതകളില്‍ മാറ്റം സ്വീകരിച്ചുകൊണ്ടല്ലാതെ, വിഷയത്തില്‍ നീക്കുപോക്കു കൂടാതെ, നേര്‍ക്കുനേരെ കൈകാര്യം ചെയ്യപ്പെടുന്ന കവിതകള്‍ക്കു കവിതാലോകത്തു സ്ഥാനമുണ്ടാകുകയില്ല. ആശയത്തെക്കാള്‍ ഭാഷക്കും, യാഥാര്‍ത്ഥ്യത്തെക്കാള്‍ ഭാവനക്കും, വിജ്ഞാനത്തെക്കാള്‍ വികാരത്തിനുമാണ് കവിതയില്‍ മുന്‍ഗണന. കവിയുടെ വാസനക്കും, ഭാവനക്കും അനുസരിച്ചായിരിക്കും ചിത്രീകരണം. أعذب الشعر أكذبه (കവിതയില്‍വെച്ച് കൂടുതല്‍ ആസ്വാദ്യമായതു അതില്‍വെച്ചു കൂടുതല്‍ കളവായതാണ്) എന്നൊരു ആപ്തവാക്യം പോലും ഉടലെടുത്തതു ഇക്കാരണത്താലാണ്. പ്രവാചകത്വവും, കവിത്വവും തമ്മില്‍ യോജിപ്പും, ചേര്‍ച്ചയും ഇല്ലാതിരിക്കുവാന്‍ കാരണവും അതാണ്‌. കവിതാ പാണ്ഡിത്യം ഉണ്ടായിരുന്നിട്ടുപോലും, അതു പ്രകടിപ്പിക്കുവാന്‍ ചില മഹാന്മാര്‍ മുന്നോട്ടു വരാതിരുന്നതും ഇതുകൊണ്ടായിരുന്നു. (*) (കവിതയെക്കുറിച്ചും, അതില്‍ നല്ലതിനെയും, ചീത്തയായതിനെയും സംബന്ധിച്ചും സൂ: ശുഅറാഅ് 224 – 227 വചനങ്ങളിലും, അവയുടെ വിവരണത്തിലും വായിച്ചതു ഓര്‍ക്കുക.)


(*) മീര്‍സാഗുലാം അഹ്മദ് ഖാദിയാനി താനൊരു പ്രവാചകനാണെന്നു വാദിച്ചിരുന്ന ആളാണല്ലോ. എന്നിട്ടും, തന്റെ ചില കൃതികളില്‍ കുറെ പരുക്കന്‍ കവിതകള്‍ ഉള്‍കൊള്ളുന്നതും, ചിലതില്‍ തന്റെ എതിരാളികളെ താനുമായി കവിതാമത്സരത്തിനു വെല്ലുവിളിക്കുന്നതും കാണുമ്പോള്‍ നമുക്കു ആശ്ചര്യം തോന്നും. പക്ഷേ, ഒരു സാധാരണക്കാരന്റെ അന്തസ്സിനും, മാന്യതക്കും പോലും നിരക്കാത്ത ചില പ്രസ്താവനകളും, പ്രയോഗങ്ങളും ആ കൃതികളില്‍ സാധാരണമാണെന്നോര്‍ക്കുമ്പോള്‍ അതില്‍ ആശ്ചര്യപ്പെടുവാനില്ലതാനും.


അല്ലാഹുവിന്റെ ഏകത്വമാകുന്ന ‘തൗഹീദ്’,സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ മുമ്പില്‍ സമ്മേളിക്കപ്പെടുന്ന ‘ഹശ്ര്‍’, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യമാകുന്ന ‘രിസാലത്തു’ (التوحيد، الحشر، الرسالة) എന്നിവയെപ്പറ്റി പലതും പ്രസ്താവിച്ചശേഷം, വീണ്ടും തൗഹീദിന്റെ ചില ദൃഷ്ടാന്തങ്ങള്‍കൂടി ഉണര്‍ത്തുന്നു:

പരായണം – Spotify
വിശദീകരണം- Spotify