വെളിച്ചം റമദാൻ 2026 –ഡേ- 11 (മാർച്ച് 03)

സൂറത്തു യാസീൻ : 51-64

പരീക്ഷ എഴുതാൻ സന്ദർശിക്കുക വിജയികൾ വിശദീകരണങ്ങൾ

  • വെളിച്ചം റമദാന്‍ 2026 ഡേ-11 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 05 – ആയത്ത് 51 മുതല്‍ 64 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ

ഉള്ളടക്കം

Velicham Ramadan 2026

സൂറത്തു യാസീന്‍ : 51-64

വിഭാഗം – 4

36:51

  • وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴾٥١﴿
  • കാഹളത്തില്‍ ഊതപ്പെടും. അപ്പോഴേക്കും അവരതാ ‘ഖബറു’ കളില്‍ നിന്ന് തങ്ങളുടെ റബ്ബിങ്കലേക്ക് ബദ്ധപ്പെട്ടു വരുന്നതാണ്!
  • وَنُفِخَ ഊതപ്പെടും فِي الصُّورِ കൊമ്പില്‍, കാഹളത്തില്‍ فَإِذَا هُمْ അപ്പോള്‍ അവരതാ مِنَ الْأَجْدَاثِ ഖബറു (ശവക്കുഴി, ശ്മശാനം)കളില്‍ നിന്ന് إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്ക് يَنْسِلُونَ ബദ്ധപ്പെട്ടു വരുന്നു

36:52

  • قَالُوا۟ يَٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ ٱلرَّحْمَٰنُ وَصَدَقَ ٱلْمُرْسَلُونَ ﴾٥٢﴿
  • അവര്‍ പറയും: ‘ ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്നു ഞങ്ങളെ (ഉയിര്‍ത്തു) എഴുന്നേല്‍പ്പിച്ചത്?! ഇതു പരമകാരുണികനായുള്ളവന്‍ നമ്മോടു വാഗ്ദാനം ചെയ്കയും, ‘മുര്‍സലു’കള്‍ സത്യം പറയുകയും ചെയ്തിട്ടുള്ളതാകുന്നു.’
  • قَالُوا അവര്‍ പറയും يَا وَيْلَنَا ഞങ്ങളുടെ നാശമേ, കഷ്ടമേ مَنْ بَعَثَنَا ഞങ്ങളെ എഴുന്നേല്‍പ്പിച്ചതാരാണ്‌ مِنْ مَرْقَدِنَا ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്ന هَٰذَا ഇതു مَا وَعَدَവാഗ്ദാനം ചെയ്തതാണ് الرَّحْمَٰنُ പരമകാരുണികന്‍ وَصَدَقَ സത്യം പറയുകയും ചെയ്തു الْمُرْسَلُونَ മുര്‍സലുകള്‍

36:53

  • إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ ﴾٥٣﴿
  • അതു ഒരേ ഒരു ഘോരശബ്ദം അല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല. അപ്പോഴേക്കും അവരതാ, മുഴുവന്‍ നമ്മുടെ അടുക്കല്‍ ഹാജറാക്കപ്പെട്ടവരായിരിക്കും.
  • إِنْ كَانَتْ അതായിരിക്കയില്ല إِلَّا صَيْحَةً وَاحِدَةً ഒരേ ഘോരശബ്ധമല്ലാതെ فَإِذَا هُمْ അപ്പോള്‍ അവരതാ جَمِيعٌ മുഴുവനും لَدَيْنَا നമ്മുടെ അടുക്കല്‍ مُحْضَرُونَ ഹാജരാക്കപ്പെട്ടവരായിരിക്കും

36:54

  • فَٱلْيَوْمَ لَا تُظْلَمُ نَفْسٌ شَيْـًٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴾٥٤﴿
  • അന്ന് ഒരാളോടുംതന്നെ ഒട്ടും അനീതി ചെയ്യപ്പെടുന്നതല്ല; നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ, നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല.
  • فَالْيَوْمَ അന്ന്‍, ആ ദിവസം لَا تُظْلَمُ അനീതി (അക്രമം) ചെയ്യപ്പെടുകയില്ല نَفْسٌ ഒരു ദേഹവും,ഒരാളോടും شَيْئًا ഒട്ടും, യാതൊന്നും وَلَا تُجْزَوْنَ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല إِلَّا مَا യാതൊന്നിന്നല്ലാതെ كُنْتُمْ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായ

ഒന്നാമത്തെ കാഹളം ഊത്തില്‍ എല്ലാവരും നാശമടയുകയും, പിന്നീട് അല്ലാഹു ഉദ്ദേശിച്ച കാലം കഴിഞ്ഞ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ ഊത്തില്‍ എല്ലാവരും പുനര്‍ജീവിപ്പിക്കപ്പെടുകയും, അല്ലാഹുവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുകയും ചെയ്യുന്നു. പുനരെഴുന്നേൽപ്പിന്റെ ഊത്തുണ്ടാകുമ്പോള്‍ ജനങ്ങള്‍ ‘മഹ്ശറി’ലേക്ക് ധൃതിപ്പെട്ടു ചെല്ലുന്നതിനെപ്പറ്റി സൂ: മആരിജില്‍ (سورة المعارج) ഇങ്ങനെ പറഞ്ഞിരിക്കുന്നു: يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ (ഒരു കുറി നാട്ടിയത്തിലേക്ക് പാഞ്ഞുചെല്ലുന്ന പ്രകാരം ധൃതിപ്പെട്ടുകൊണ്ട് അവര്‍ ഖബ്റുകളില്‍ നിന്ന് പുറത്തു വരുന്ന ദിവസം! – 70:43)

പെട്ടെന്നുണ്ടാകുന്ന അതിഭയാനകമായ ഈ സംഭവവികാസത്തില്‍ മനുഷ്യന്‍ അമ്പരന്നു പോകുന്നു. ഈ അവസരത്തില്‍ അവിശ്വാസികളുടെ ഭയവും, പരിഭ്രമവും എത്രമാത്രമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. തങ്ങള്‍ ഇപ്പോള്‍ നേരില്‍ത്തന്നെ കണ്ടു കഴിഞ്ഞ ഈ പരലോകജീവിതത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതേവരെ ഖബറുകളില്‍ തങ്ങള്‍ ഉറങ്ങി വിശ്രമിച്ചു കിടക്കുകയായിരുന്നുവെന്നു അവര്‍ക്ക് തോന്നിപ്പോകും. അങ്ങനെ, പരിഭ്രമത്തിന്റെ കാഠിന്യം നിമിത്തം അവര്‍ സ്വയം പറയും: ‘കഷ്ടമേ! ആരാണ് ഞങ്ങള്‍ ഉറങ്ങികിടന്നിരുന്നേടത്തു നിന്ന് ഞങ്ങളെ എഴുന്നേല്‍പ്പിച്ചത്?!’ 48- ാം വചനത്തിലും മറ്റും അല്ലാഹു പ്രസ്താവിച്ചത് പോലെ, അന്ത്യനാളിലും പരലോകത്തിലും വിശ്വസിക്കാത്തവര്‍ ‘എപ്പോഴാണ് ഈ വാഗ്ദാനം ഉണ്ടാവുക’ (متى هذا الوعد) എന്നും മറ്റും പറഞ്ഞു പരിഹസിച്ചിരുന്നുവല്ലോ. ഇപ്പോള്‍ അതെല്ലാം തികച്ചും യാഥാര്‍ത്യങ്ങളാന്നെന്നു അവര്‍ അനുഭവിച്ചറിഞ്ഞു. ഇതൊക്കെത്തന്നെയാണ് അല്ലാഹു തങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതെന്നും, ദൈവദൂതന്മാര്‍ തങ്ങളോടു പറഞ്ഞിരുന്നതെല്ലാം വാസ്തവമായിരുന്നുവെന്നും അവര്‍ക്ക് തികച്ചും ബോധ്യപ്പെട്ടിരിക്കയാണ്. പക്ഷെ, ഈ അവസരത്തില്‍ ബോധ്യപ്പെട്ടത് കൊണ്ട് കാര്യമില്ലതാനും.

مَنْ بَعَثَنَا مِنْ مَرْقَدِنَا (ഞങ്ങളെ ഉറങ്ങിയേടത്തു നിന്ന് എഴുന്നേല്‍പ്പിച്ചതാരാണ്‌.) എന്ന് പറഞ്ഞു കൊണ്ടു, മരണ ശേഷം പുനരുത്ഥാനംവരെയുള്ള കാലത്ത് എല്ലാവരും ഖബ്റുകളില്‍ -ഓരോരുത്തരും അടക്കപ്പെട്ട സ്ഥാനങ്ങളില്‍- യഥാര്‍ത്ഥത്തില്‍ ഉറക്കില്‍ത്തന്നെയായിരുന്നുവെന്നോ, ആ കാലത്ത് പാപികള്‍ക്ക് ശിക്ഷാമയമായ ചില അനുഭവങ്ങളും, സജ്ജനങ്ങള്‍ക്ക്‌ സുഖകരമായ ചില അനുഭവങ്ങളും ഉണ്ടായിരുന്നില്ലെന്നോ ധരിക്കേണ്ടതില്ല. സുഖകരമായ ഒരവസ്ഥക്കു ശേഷം, അതിനേക്കാള്‍ ഉയര്‍ന്ന തരത്തിലുള്ള ഒരു സൗഖ്യാവസ്ഥ കൈവരുമ്പോള്‍, അതിനു മുമ്പത്തെ അവസ്ഥയെ നിസ്സാരമായി ഗണിക്കലും, ഒരു വിഷമാവസ്ഥക്കു ശേഷം അതിനെക്കാള്‍ വമ്പിച്ച ഒരു വിഷമഘട്ടം നേരിടുമ്പോള്‍ മുമ്പത്തെ വിഷമം മറന്നു പോകലും മനുഷ്യന്‍റെ പതിവാണ്. എന്നിരിക്കെ, പരലോകത്തെ ശിക്ഷകളും, മുമ്പ് ഊഹിക്കുവാന്‍ പോലും സാധ്യമല്ലാതിരുന്ന പല യാഥാര്‍ത്ഥ്യങ്ങളും അനുഭവത്തില്‍ വരുമ്പോള്‍, അതിനു മുമ്പത്തെ ഏതാനുഭവങ്ങളും കേവലം നിസ്സാരവും, സുഖകരമായി തോന്നാതിരിക്കുമോ?! മഹ്ശറിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനുമുമ്പായി അവര്‍ക്ക് അല്ലാഹു ഒരു യഥാര്‍ത്ഥ ഉറക്കുതന്നെ നല്‍കുന്നതാണെന്നു ഉബയ്യുബ്നു കഅബും (റ) മറ്റും പ്രസ്താവിച്ചതായി ഇബ്നു അബീഹാതിം (റ) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ വിഷയം കൂടുതല്‍ സ്പഷ്ടമാണ്താനും.

ഖബറില്‍ വെച്ച് കുറ്റവാളികള്‍ക്ക് ശിക്ഷ അനുഭവപ്പെടുന്നതിനെ നിഷേധിക്കുന്നവര്‍ ഈ വാക്യം തങ്ങള്‍ക്കു തെളിവായി ഉദ്ധരിക്കാറുണ്ട്. മരണപ്പെട്ടവര്‍ പുനരുത്ഥാനം വരെ ഉറങ്ങിക്കിടക്കുകയായിരിക്കുമെന്നു ഈ വാക്യത്തില്‍ നിന്ന് വ്യക്തമാണെന്നും, അതുകൊണ്ട് അവര്‍ക്ക് ഖബറില്‍ വെച്ച് ശിക്ഷ അനുഭവപ്പെടുമെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് അവരുടെ വാദം.പക്ഷെ, സജ്ജനങ്ങള്‍ക്ക്‌ സന്തോഷത്തിന്റെയും, ദുര്‍ജനങ്ങള്‍ക്ക്‌ സന്താപത്തിന്റെയും പല അനുഭവങ്ങള്‍ ഖബറില്‍ വെച്ച് ഉണ്ടാകുമെന്ന് അനേകം ഹദീസുകളില്‍ സ്പഷ്ടമായി പ്രസ്ഥാവിച്ചിട്ടുള്ളതാണ്. ചില ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും അതു മനസ്സിലാക്കാവുന്നതാണ്. (ഈ സൂറത്തിന്റെ അവസാനത്തില്‍ കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പ്‌ നോക്കുക.) എന്നിരിക്കെ ഈ വാദം തികച്ചും തെറ്റായതും, ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായതുമാണെന്നതില്‍ സംശയമില്ല. അതുകൊണ്ട് പ്രസ്തുത വാക്യത്തിനു എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നല്‍കിയിട്ടുള്ളതും, മുകളില്‍ കണ്ടതുമായ വ്യാഖ്യാനം നൽകുവാനേ നിവൃത്തിയുള്ളൂ.

അവിശ്വാസികളെപ്പറ്റി പ്രസ്താവിച്ച ശേഷം, സത്യവിശ്വാസികളെക്കുറിച്ച് പ്രസ്താവിക്കുന്നു:

36:55

  • إِنَّ أَصْحَٰبَ ٱلْجَنَّةِ ٱلْيَوْمَ فِى شُغُلٍ فَٰكِهُونَ ﴾٥٥﴿
  • നിശ്ചയമായും സ്വര്‍ഗത്തിന്‍റെ ആള്‍ക്കാർ അന്ന് ഓരോ ജോലിയിലായികൊണ്ട് സുഖം ആസ്വദിക്കുന്നവരായിരിക്കും.
  • إِنَّ أَصْحَابَ الْجَنَّةِ നിശ്ചയമായും സ്വര്‍ഗക്കാര്‍ الْيَوْمَ അന്ന് فِي شُغُلٍ ഓരോ ജോലിയില്‍, ഏര്‍പ്പാടില്‍ فَاكِهُونَ സുഖമാസ്വദിക്കുന്ന (ആനന്ദിക്കുന്ന) വരായിരിക്കും

36:56

  • هُمْ وَأَزْوَٰجُهُمْ فِى ظِلَٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ ﴾٥٦﴿
  • അവരും, അവരുടെ ഇണകളും തണലുകളില്‍, അലംകൃത സോഫകളില്‍ (സുഖമായി) ചാരിയിരിക്കുന്നവരായിരിക്കും
  • هُمْ അവര്‍ وَأَزْوَاجُهُمْ അവരുടെ ഇണകളും(ഭാര്യാഭര്‍ത്താക്കന്മാര്‍ فِي ظِلَالٍ തണലുകളില്‍ عَلَى الْأَرَائِكِ അലംകൃത കട്ടില് (സോഫ)കളില്‍ مُتَّكِئُونَ ചാരി ഇരിക്കുന്നവരായിരിക്കും

36:57

  • لَهُمْ فِيهَا فَٰكِهَةٌ وَلَهُم مَّا يَدَّعُونَ ﴾٥٧﴿
  • അവര്‍ക്കു (സുഖഭോജ്യങ്ങളായ) ഫലവര്‍ഗ്ഗം അതിലുണ്ട്; അവര്‍ എന്താവശ്യപ്പെടുന്നുവോ അതും അവര്‍ക്ക് (അവിടെ) ഉണ്ട്.
  • لَهُمْ فِيَهَا അതില്‍ അവര്‍ക്കുണ്ട് فَاكِهَةٌ (സുഖഭോജനത്തിനുള്ള)പഴങ്ങള്‍, ഫലവര്‍ഗ്ഗം وَلَهُمْ അവര്‍ക്കുണ്ട് താനും مَا يَدَّعُونَ അവര്‍ ആവശ്യപ്പെടുന്നത്

36:58

  • سَلَٰمٌ قَوْلًا مِّن رَّبٍّ رَّحِيمٍ ﴾٥٨﴿
  • ’സലാം’ [സമാധാനശാന്തി] ! കരുണാനിധിയായ ഒരു രക്ഷിതാവിങ്കല്‍ നിന്നുള്ള വചനം (തന്നെ)!!
  • سَلَامٌ സലാം, സമാധാനശാന്തി قَوْلًا വചനം, വാക്ക് (തന്നെ) مِنْ رَبٍّ ഒരു രക്ഷിതാവില്‍നിന്നുള്ള رَحِيمٍ കരുണാനിധിയായ

സ്വര്‍ഗസ്ഥരായ സജ്ജനങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതോടെ അവര്‍ക്ക് ആനന്ദസമ്പൂര്‍ണ്ണവും, വിഭവ സമൃദ്ധവുമായ സുഖസൗകര്യങ്ങള്‍ ലഭിക്കുകയും, അവര്‍ അതില്‍ വ്യാപൃതരാവുകയും ചെയ്യുന്നു. മറ്റു ചിന്തകളോ, മനോവിചാരങ്ങളോ അവര്‍ക്കുണ്ടാകുന്നതല്ല. ഇണകള്‍- ഭാര്യാഭര്‍ത്താക്കന്മാര്‍- ഒന്നിച്ചു വിവിധ സുഖാഡംബരങ്ങളില്‍ അവര്‍ മുഴുകി കൊണ്ടിരിക്കും. ഒരു ഹദീസില്‍ നബി (സ) പറഞ്ഞത് പോലെ, ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ സുഖസൗകര്യങ്ങളായിരിക്കും അല്ലാഹു അവന്‍റെ സദ്‌വൃത്തരായ അടിയാന്മാര്‍ക്ക് തയ്യാറാക്കി വെച്ചിരിക്കുക. (ബു:മു.) സന്തോഷത്തിനും, രസത്തിനും വേണ്ടി കഴിക്കുന്ന പഴങ്ങള്‍ മുതലായ ഭോജ്യവസ്തുക്കള്‍ക്കാണ് فاكِهَة എന്ന് പറയുന്നത്.

സൂ: അഹ്സാബ് 44ലും അതിന്‍റെ വ്യാഖ്യാനത്തിലും കണ്ടതുപോലെ, അവര്‍ക്ക് എല്ലാവരില്‍നിന്നും ‘സലാമിന്‍റെ ഉപചാരവും സ്വീകരണവും ലഭിച്ചു കൊണ്ടിരിക്കും. അതില്‍വെച്ചു ഏറ്റവും ഭാഗ്യകരവും, ഏറ്റവും ഉന്നതവുമായതത്രെ, അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന ഉപചാരവചനം. അതെ, അല്ലാഹുവിന്‍റെ സലാം. ഇങ്ങിനെയുള്ള മഹാഭാഗ്യവാന്മാരില്‍ കരുണാനിധിയായ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍. അവിശ്വാസികളോട് അന്നു ഇപ്രകാരം പറയപ്പെടും:-

36:59

  • وَٱمْتَٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ ﴾٥٩﴿
  • ‘നിങ്ങള്‍ ഇന്നു വേര്‍തിരിഞ്ഞുനില്‍ക്കുവിന്‍- ഹേ, കുറ്റവാളികളെ!
  • وَامْتَازُوا വേറിടുവിന്‍ الْيَوْمَ ഇന്ന് أَيُّهَا الْمُجْرِمُونَ ഹേ കുറ്റവാളികളെ

36:60

  • ۞ أَلَمْ أَعْهَدْ إِلَيْكُمْ يَٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴾٦٠﴿
  • ‘നിങ്ങള്‍ക്ക് ഞാന്‍ ആജ്ഞാപനം നല്‍കിയില്ലേ- ആദമിന്റെ മക്കളേ, നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌; നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാണ് എന്ന്?!
  • أَلَمْ أَعْهَدْ ഞാന്‍ ആജ്ഞ, (കല്പന) നല്‍കിയില്ലേ إِلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളിലേക്ക്يَا بَنِي آدَمَ ആദമിന്റെ മക്കളേ, സന്തതികളേ أَنْ لَا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു الشَّيْطَانَ പിശാചിനെ إِنَّهُ لَكُمْ നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് عَدُوٌّ مُبِينٌ പ്രത്യക്ഷശത്രുവാണ്

36:61

  • وَأَنِ ٱعْبُدُونِى ۚ هَٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٦١﴿
  • നിങ്ങള്‍ എന്നെ ആരാധിക്കണം; ഇതാ, നേരെ ചൊവ്വായ പാത എന്നും?!
  • وَأَنِ اعْبُدُونِي നിങ്ങള്‍ എന്നെ ആരാധിക്കണമെന്നും هَٰذَا ഇതാ, ഇതു صِرَاطٌ പാത (വഴി)യാണ് مُسْتَقِيمٌ ചൊവ്വായ, നേരായ

36:62

  • وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ ﴾٦٢﴿
  • ’തീര്‍ച്ചയായും, അവന്‍ നിങ്ങളില്‍ നിന്ന് വളരെ ജനസമൂഹത്തെ വഴിപിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ (ബുദ്ധികൊടുത്തു)മനസ്സിരുത്തിയിരുന്നില്ലേ?!
  • وَلَقَدْ أَضَلَّ തീര്‍ച്ചയായും അവന്‍ വഴിപിഴപ്പിച്ചിട്ടുണ്ട് مِنْكُمْ നിങ്ങളില്‍ നിന്ന് جِبِلًّا كَثِيرًا
    വളരെ ജനസമൂഹത്തെ أَفَلَمْ تَكُونُوا അപ്പോള്‍ (എന്നിട്ടും) നിങ്ങളായിരുന്നില്ലേ تَعْقِلُونَ ബുദ്ധി കൊടുക്കുക, (മനസ്സിരുത്തുന്ന)വര്‍

36:63

  • هَٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ ﴾٦٣﴿
  • ‘ഇതാ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ‘ജഹന്നം’ [നരകം]!-
  • هَٰذِهِ ഇതാ, ഇതു جَهَنَّمُ الَّتِي യാതൊരു ജഹന്നം (നരകം) كُنْتُمْ تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന, താക്കീതു ചെയ്യപ്പെട്ടിരുന്ന

36:64

  • ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ ﴾٦٤﴿
  • ‘നിങ്ങള്‍ അവിശ്വസിച്ചിരുന്നത് നിമിത്തം ഇന്നു നിങ്ങളതില്‍ (കടന്നു) ചൂടേറ്റ്കൊള്ളുവിന്‍!!’
  • اصْلَوْهَا നിങ്ങളതില്‍ ചൂടേല്‍ക്കുവിന്‍, കടന്നു കരിയുവിന്‍ الْيَوْمَ ഇന്നു بِمَا كُنْتُمْ നിങ്ങളായിരുന്നത് നിമിത്തം تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കുക

ഇതായിരിക്കും അന്നു കുറ്റവാളികളായ അവിശ്വാസികളോട് മഹ്ശറില്‍ വെച്ച് പറയപ്പെടുക! ഇതിൽപരം സങ്കടകരമായി മറ്റെന്താണുള്ളത്?! കരുണാനിധിയായ റബ്ബ് നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

يا بني آدم (ആദമിന്റെ മക്കളേ) എന്ന് വിളിച്ചു കൊണ്ട് പിശാചിനെ ആരാധിച്ചു വന്ന അവിശ്വാസികളെ ആക്ഷേപിക്കുന്നത് വളരെ അര്‍ത്ഥഗര്ഭമാണ്. നിങ്ങളുടെ പിതാവായ ആദം മുതൽക്ക് തന്നെ അവന്‍ നിങ്ങളുടെ സ്ഥിരം ശത്രു ആണ്‌; അദ്ധേഹത്തോടും, അദ്ധേഹത്തിന്റെ സന്തതികളായ നിങ്ങളോടും അവനെപറ്റി ഞാന്‍ വളരെ താക്കീതു ചെയ്തിട്ടുമുണ്ട്‌. എന്നിട്ടു പിന്നെയും ഇത്രയധികം ജനസമൂഹത്തെ അവന്‍ പിഴപ്പിച്ചുകളഞ്ഞു. നിങ്ങള്‍ക്കു ബുദ്ധി ഉണ്ടായിരുന്നില്ലേ?! നിങ്ങള്‍ ഒട്ടും ബുദ്ധി കൊടുത്തു ആലോചിച്ചില്ലേ?! എന്നു സാരം. മനുഷ്യപിതാവായ ആദം (അ) നബിക്ക്‌ സുജൂദ്‌ ചെയ്‌വാന്‍ പിശാച് കൂട്ടാക്കാതിരിക്കുകയും, അവനദ്ധേഹത്തെ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കുവാന്‍ തന്ത്രം പ്രയോഗിക്കുകയും ചെയ്ത സംഭവം വിവരിച്ചശേഷം, സൂ: അഅ്റാഫില്‍ അല്ലാഹു പറയുന്നു: “ആദമിന്റെ മക്കളെ, പിശാചു നിങ്ങളുടെ മാതാപിതാക്കളേ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കിയ പോലെ, നിങ്ങളെ അവന്‍ കുഴപ്പത്തിലാക്കാതിരുന്നു കൊള്ളട്ടെ!

(يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنَ الْجَنَّةِ – الأعراف : ٢٧)

تعبدالشيطان (പിശാചിനെ ആരാധിക്കുക) എന്ന് ഇവിടെ പറഞ്ഞതിന്റെ ഉദ്ദേശം അവനെ അനുസരിക്കുക (تطعيه) എന്നാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ പറയുന്നത്. അവന്‍റെ ദുഷ്പ്രേരണയില്‍ കുടുങ്ങിയും അതിനെ അനുസരിച്ചുമാണല്ലോ മനുഷ്യന്‍ വഴി പിഴക്കുന്നത്‌. വാസ്തവത്തില്‍, പിശാചിനെ അനുസരിക്കുക മാത്രമല്ല മനുഷ്യന്‍ ചെയ്യാറുള്ളത്. പിശാചിനു- വിഗ്രഹങ്ങൾക്കും മറ്റുമെന്ന പോലെ – യഥാര്‍ത്ഥ ആരാധനാകര്‍മ്മങ്ങള്‍ നടത്തലും ചിലരുടെ പതിവായിരുന്നു. ഇന്നും പതിവുണ്ട് താനും. (സൂ: സബഅ് 41ലും അതിന്‍റെ വിവരണത്തിലും പ്രസ്താവിച്ചത് നോക്കുക) ദേഹേചഛകള്‍ക്കനുസരിച്ചു ജീവിക്കുന്നവനെ പറ്റി “അവന്റെ ഇച്ചയെ അവന്‍ ദൈവമാക്കി” (اتَّخَذَ إِلَٰهَهُ هَوَاهُ) എന്ന് പറയുന്നത് പോലെയുള്ള ഒരു അലങ്കാര പ്രയോഗമാണത്. (“ഇബാദത്തി”ന്‍റെ അർത്ഥം സൂറത്ത് ഫാത്തിഹയുടെ വിവരണത്തില്‍ നോക്കുക.”)

പരായണം – Spotify
വിശദീകരണം- Spotify