സൂറ ശ്ശൂറാ : 15-21
- വെളിച്ചം റമദാന്‍ ഡേ-10- സൂറ: ശ്ശൂറാ പാര്‍ട്ട് 03 – ആയത്ത് 15 മുതല്‍ 21 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ
സൂറത്ത് ശ്ശൂറാ : 15-21
42:15
- فَلِذَٰلِكَ فَٱدْعُ ۖ وَٱسْتَقِمْ كَمَآ أُمِرْتَ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ ۖ وَقُلْ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَٰبٍ ۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ ۖ ٱللَّهُ رَبُّنَا وَرَبُّكُمْ ۖ لَنَآ أَعْمَٰلُنَا وَلَكُمْ أَعْمَٰلُكُمْ ۖ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ ۖ ٱللَّهُ يَجْمَعُ بَيْنَنَا ۖ وَإِلَيْهِ ٱلْمَصِيرُ ﴾١٥﴿
- (നബിയേ) ആകയാൽ അതിലേക്കു ക്ഷണിച്ചുകൊള്ളുക. നിന്നോടു കൽപിക്കപ്പെട്ടപ്രകാരം നീ (ശരിക്കു്) ചൊവ്വായി നിലകൊള്ളുകയും ചെയ്യുക .അവരുടെ ഇച്ഛകളെ പിൻപറ്റുകയും അരുതു്. നീ (ഇപ്രകാരം) പറഞ്ഞേക്കുകയും ചെയ്യുക: ‘വേദഗ്രന്ഥമായിക്കൊണ്ട് അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതിൽ (മുഴുവനും) ഞാൻ വിശ്വസിച്ചിരിക്കുന്നു. നിങ്ങൾക്കിടയിൽ നീതി പാലിക്കുവാൻ എന്നോടു കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഞങ്ങളുടെ റബ്ബും, നിങ്ങളുടെ റബ്ബുമാകുന്നു. ഞങ്ങളുടെ കർമ്മങ്ങൾ ഞങ്ങൾക്ക്; നിങ്ങളുടെ കർമ്മങ്ങൾ നിങ്ങൾക്കും. ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ന്യായവാദം ഇല്ല. അല്ലാഹു നമ്മുടെ ഇടയിൽ ഒരുമിച്ചുകൂട്ടുന്നതാണ്. അവനിലേക്കാണ് തിരിച്ചെത്തലും.’
- فَلِذَٰلِكَ അതിലേക്കു, അതിനാൽ فَادْعُ നീ ക്ഷണിക്കുക وَاسْتَقِمْ നീ ചൊവ്വായി നിൽക്കുകയും ചെയ്യുക كَمَا أُمِرْتَ നിന്നോടു കൽപിക്കപ്പെട്ടതുപോലെ وَلَا تَتَّبِعْ നീ പിൻപറ്റുകയും അരുതു أَهْوَاءَهُمْ അവരുടെ ഇച്ഛകളെ وَقُلْ നീ പറയുകയും ചെയ്യുക آمَنتُ ഞാൻ വിശ്വസിച്ചിരിക്കുന്നു بِمَا أَنزَلَ ഇറക്കിയതിൽ اللَّـهُ അല്ലാഹു مِن كِتَابٍ വേദഗ്രന്ഥമായിട്ടു وَأُمِرْتُ ഞാൻ കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു لِأَعْدِلَ بَيْنَكُمُ നിങ്ങൾക്കിടയിൽ നീതി ചെയ്യുവാന്‍ اللَّـهُ رَبُّنَا അല്ലാഹു ഞങ്ങളുടെ റബ്ബാണ് وَرَبُّكُمْ നിങ്ങളുടെ റബ്ബും لَنَا أَعْمَالُنَا ഞങ്ങൾക്കു ഞങ്ങളുടെ കർമ്മങ്ങൾ, പ്രവൃത്തികൾ وَلَكُمْ നിങ്ങൾക്കു أَعْمَالُكُمْ നിങ്ങളുടെ കർമ്മങ്ങളും لَا حُجَّةَ ന്യായം (തർക്കം, വാദം) ഇല്ല بَيْنَنَا وَبَيْنَكُمُ ഞങ്ങളുടെയും നിങ്ങളുടെയും ഇടയിൽ اللَّـهُ يَجْمَعُ അല്ലാഹു ഒരുമിച്ചുകൂട്ടും بَيْنَنَا നമുക്കിടയിൽ وَإِلَيْهِ അവങ്കലേക്കു തന്നെയാണ് الْمَصِيرُ തിരിച്ചെത്തൽ
സത്യം ഇന്നതാണെന്നു വ്യക്തമായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഭിന്നിപ്പിനു കാരണം, അറിയായ്മയോ അവ്യക്തതയോ അല്ല; കേവലം വാശിയും മാത്സര്യബുദ്ധിയും മാത്രമാകുന്നു. അതുകൊണ്ടാണ് നമുക്കിടയിൽ ന്യായവാദത്തിനു സ്ഥാനം ഇല്ലെന്നു പറയുന്നത്. അടുത്ത വചനം നോക്കുക:
42:16
- وَٱلَّذِينَ يُحَآجُّونَ فِى ٱللَّهِ مِنۢ بَعْدِ مَا ٱسْتُجِيبَ لَهُۥ حُجَّتُهُمْ دَاحِضَةٌ عِندَ رَبِّهِمْ وَعَلَيْهِمْ غَضَبٌ وَلَهُمْ عَذَابٌ شَدِيدٌ ﴾١٦﴿
- അല്ലാഹുവിനു [അവന്റെ മതത്തിനു] സ്വീകരണം ലഭിച്ചതിനുശേഷം, അവന്റെ കാര്യത്തിൽ (തർക്കിച്ച്) ന്യായവാദം നടത്തുന്നവരാകട്ടെ, അവരുടെ ന്യായം തങ്ങളുടെ റബ്ബിന്റെ അടുക്കൽ ഫലശൂന്യമായതാകുന്നു [പരാജയപ്പെട്ടതാണ്]. അവരുടെമേൽ കോപവും ഉണ്ടായിരിക്കും; കഠിനമായ ശിക്ഷയും അവർക്കുണ്ട്.
- وَالَّذِينَ يُحَاجُّونَ ന്യായവാദം നടത്തുന്നവർ فِي اللَّـهِ അല്ലാഹുവിന്റെ കാര്യത്തിൽ مِن بَعْدِ ശേഷം مَا اسْتُجِيبَ لَهُ അവനു ഉത്തരം (സ്വീകരണം) ലഭിച്ചതിന്റെ حُجَّتُهُمْ അവരുടെ ന്യായം دَاحِضَةٌ ഫലശൂന്യമായതു (നിരർത്ഥം, പരാജയമടഞ്ഞതു) ആണ് عِندَ رَبِّهِمْ അവരുടെ റബ്ബിന്റെ അടുക്കൽ وَعَلَيْهِمْ അവരുടെ മേലുണ്ടുതാനും غَضَبٌ കോപം, ദേഷ്യം وَلَهُمْ عَذَابٌ അവർക്കു ശിക്ഷയുമുണ്ട് شَدِيدٌ കഠിനമായ
42:17
- ٱللَّهُ ٱلَّذِىٓ أَنزَلَ ٱلْكِتَٰبَ بِٱلْحَقِّ وَٱلْمِيزَانَ ۗ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٌ ﴾١٧﴿
- അല്ലാഹുവത്രെ, യഥാർത്ഥ പ്രകാരം വേദഗ്രന്ഥവും, തുലാസ്സും ഇറക്കിയവൻ. തനിക്ക് എന്തറിയാം, അന്ത്യസമയം സമീപസ്ഥമായിരിക്കാം?
- اللَّـهُ الَّذِي അല്ലാഹു യാതൊരുവനാകുന്നു أَنزَلَ الْكِتَابَ ഗ്രന്ഥം ഇറക്കിയ بِالْحَقِّ യഥാർത്ഥ പ്രകാരം وَالْمِيزَانَ തുലാസ്സും وَمَا يُدْرِيكَ നിനക്കെന്തറിയാം, അറിയാമോ لَعَلَّ السَّاعَةَ അന്ത്യസമയമായേക്കാം قَرِيبٌ അടുത്തതു, സമീപസ്ഥം
42:18
- يَسْتَعْجِلُ بِهَا ٱلَّذِينَ لَا يُؤْمِنُونَ بِهَا ۖ وَٱلَّذِينَ ءَامَنُوا۟ مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا ٱلْحَقُّ ۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِى ٱلسَّاعَةِ لَفِى ضَلَٰلٍۭ بَعِيدٍ ﴾١٨﴿
- അതിൽ വിശ്വസിക്കാത്തവർ അതിനു ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അതിനെക്കുറിച്ച് ഭയപ്പാടുള്ളവരുമാകുന്നു. അതു യഥാർത്ഥമാണെന്നു അവർക്കു അറിയുകയും ചെയ്യാം. അല്ലാ- (അറിയുക:) അന്ത്യസമയത്തിന്റെ കാര്യത്തിൽ തർക്കം നടത്തുന്നവർ നിശ്ചയമായും വിദൂരമായ വഴിപിഴവിൽ തന്നെയാകുന്നു.
- يَسْتَعْجِلُ بِهَا അതിനു ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു الَّذِينَ യാതൊരു കൂട്ടർ لَا يُؤْمِنُونَ بِهَا അതിൽ വിശ്വസിക്കാത്ത وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ مُشْفِقُونَ مِنْهَا അതിനെപ്പറ്റി ഭയപ്പെടുന്നവരാണ് وَيَعْلَمُونَ അവർ അറിയുകയും ചെയ്യും أَنَّهَا الْحَقُّ അതു യഥാർത്ഥമാണെന്നു أَلَا അല്ലാ, അറിയുക إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ يُمَارُونَ തർക്കം നടത്തുന്ന, സംശയം പ്രകടിപ്പിക്കുന്ന فِي السَّاعَةِ അന്ത്യസമയത്തിന്റെ കാര്യത്തിൽ لَفِي ضَلَالٍ വഴിപിഴവിൽ തന്നെ بَعِيدٍ വിദൂരമായ
സത്യാസത്യങ്ങളെ വേർതിരിക്കാനും തൂക്കിക്കണക്കാക്കുവാനുമുള്ള തുലാസ്സും വേദഗ്രന്ഥവും അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്: അതിന്റെ അടിസ്ഥാനത്തിൽ പലരും അല്ലാഹുവിന്റെ ക്ഷണം സ്വീകരിക്കുകയും ചെയ്‌തു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു എനി ഒരു ന്യായവാദത്തിനോ തർക്കത്തിനോ സ്ഥാനമില്ല. അതു അല്ലാഹുവിങ്കൽ വിലപ്പോകുകയുമില്ല എന്നു വേദക്കാരെയും, അല്ലാത്തവരെയും ഉണർത്തുന്നു.
മുശ്‍രിക്കുകൾ അന്ത്യനാളിൽ വിശ്വസിക്കാത്തവരാണല്ലോ. അതുകൊണ്ട് അവർ പരിഹാസപൂർവം അതിനു ധൃതി കൂട്ടിക്കൊണ്ടിരിക്കുകയാണ്. അങ്ങിനെ ഒന്നുണ്ടെങ്കിൽ എപ്പോഴാണതുണ്ടാവുക? എന്താണതു സംഭവിക്കാത്തത്? എന്നൊക്കെ അവർ പറയും. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ അതിനെപ്പറ്റി വളരെ ഭയപ്പാടിലുമായിരിക്കും. കാരണം അന്നത്തെ അതിഭയാനകങ്ങളായ സംഭവവികാസങ്ങളെപ്പറ്റിയും തുടർന്നു സംഭവിക്കുവാനിരിക്കുന്ന വിചാരണ, രക്ഷാശിക്ഷകൾ മുതലായവയെപ്പറ്റിയും അവർ ബോധവാന്മാരാണല്ലോ. മനുഷ്യരടക്കമുള്ള സൃഷ്ടികളുടെ തുടക്കത്തെയും, ഒടുക്കത്തെയും (المبدأ والمعاد) സംബന്ധിച്ച – അഥവാ അല്ലാഹുവിലും അന്ത്യനാളിലുമുള്ള – വിശ്വാസങ്ങളാണ് എല്ലാ നന്മയുടെയും വിജയത്തിന്റെയും മൂലകാരണം. ആ രണ്ടു കാര്യങ്ങളിലുള്ള അവിശ്വാസമാണ് എല്ലാ തിന്മയുടെയും, പരാജയത്തിന്റെയും കാരണവും. അപ്പോൾ, അല്ലാഹുവിന്റെ വിഷയത്തിലെന്നപോലെത്തന്നെ അന്ത്യസമയത്തിന്റെ കാര്യത്തിലും തർക്കിച്ചും പരിഹസിച്ചുംകൊണ്ടിരിക്കുന്നവർ അങ്ങേഅറ്റം വഴിപിഴവിലല്ലാതെ ആയിരിക്കയില്ലല്ലോ.
42:19
- ٱللَّهُ لَطِيفٌۢ بِعِبَادِهِۦ يَرْزُقُ مَن يَشَآءُ ۖ وَهُوَ ٱلْقَوِىُّ ٱلْعَزِيزُ ﴾١٩﴿
- അല്ലാഹു അവന്റെ അടിയന്മാരോടു വളരെ സൗമ്യമുള്ളവനാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്കു അവൻ കൊടുക്കുന്നു (അഥവാ ആഹാരം നൽകുന്നു) അവനത്രെ പ്രതാപശാലിയായ ശക്തനായുള്ളവൻ.
- اللَّـهُ അല്ലാഹു لَطِيفٌ സൗമ്യം (മയം) ഉള്ളവനാകുന്നു بِعِبَادِهِ തന്റെ അടിയാന്മാരോടു يَرْزُقُ അവൻ ഉപജീവനം നൽകുന്നു, കൊടുക്കും مَن يَشَاءُ അവൻ ഉദ്ദേശിക്കുന്നവർക്കു وَهُوَ അവൻതന്നെ الْقَوِيُّ ശക്തൻ الْعَزِيزُ പ്രതാപശാലി
വിഭാഗം – 3
42:20
- مَن كَانَ يُرِيدُ حَرْثَ ٱلْءَاخِرَةِ نَزِدْ لَهُۥ فِى حَرْثِهِۦ ۖ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَا لَهُۥ فِى ٱلْءَاخِرَةِ مِن نَّصِيبٍ ﴾٢٠﴿
- ആരെങ്കിലും പരലോകത്തെ കൃഷി [വരുമാനം] ഉദ്ദേശിക്കുകയാണെങ്കിൽ, അവന് അവന്റെ കൃഷിയിൽ[വരുമാനത്തിൽ] നാം വർദ്ധിപ്പിച്ചുകൊടുക്കുന്നതാണ്; ആരെങ്കിലും ഇഹലോകത്തെ കൃഷി [വരുമാനം] ഉദ്ദേശിക്കുകയാണെങ്കിൽ അവന് അതിൽനിന്നും നാം കൊടുക്കും; (പക്ഷെ) പരലോകത്തിൽ അവന് യാതൊരു ഓഹരിയും ഇല്ലതാനും.
- مَن كَانَ ആരെങ്കിലും ആയാൽ يُرِيدُ ഉദ്ദേശിക്കും حَرْثَ الْآخِرَةِ പരലോകത്തെ കൃഷി (വിള, സമ്പാദ്യം) نَزِدْ لَهُ അവനു നാം വർദ്ധിപ്പിച്ചുകൊടുക്കും فِي حَرْثِهِ അവന്റെ കൃഷിയിൽ وَمَن كَانَ ആരെങ്കിലും ആയിരുന്നാൽ يُرِيدُ ഉദ്ദേശിക്കും حَرْثَ الدُّنْيَا ഇഹത്തിലെ കൃഷിയെ نُؤْتِهِ അവനു നാം കൊടുക്കും مِنْهَا അതിൽ നിന്ന് وَمَا لَهُ അവന്നില്ലതാനും فِي الْآخِرَةِ പരലോകത്തു مِن نَّصِيبٍ ഒരു അംശവും, പങ്കും
കൃഷി സ്ഥലം, ഉഴവ്, കൃഷി എന്നൊക്കെയാണ് (حَرْث) എന്ന വാക്കിന്റെ അർത്ഥം പ്രവർത്തനഫലങ്ങളാകുന്ന നേട്ടങ്ങളാണ് ഇവിടെ വിവക്ഷ. പരലോക ലഭ്യങ്ങളെ ഉന്നംവെച്ച് പ്രവർത്തിക്കുന്നവർക്ക് അല്ലാഹു കൂടുതൽ നേട്ടങ്ങൾ കൈവരുത്തി കൊടുക്കുമെന്നും, ഐഹിക ലാഭങ്ങളെ ഉന്നംവെക്കുന്നവർക്ക് അവരുടെ ഉദ്ദേശ്യങ്ങൾ മുഴുവൻ നിറവേറ്റുകയില്ല – ഏതോ ചിലത് മാത്രമേ നിറവേറ്റുകയുള്ളൂ – എന്നും, അതേസമയത്ത് അവർക്ക് പരലോകത്ത് യാതൊരു നൻമയും ലഭ്യമാകുവാനില്ലെന്നും അല്ലാഹു ഈ വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നു. സുറത്ത് ബനൂ ഇസ്രാഈലിലെ ചില ആയത്തുകൾ ഈ വിഷയം കൂടുതൽ വിശദീകരിക്കുന്നത് കാണാം. അല്ലാഹു പറയുന്നു:
مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا ﴿١٨﴾ وَمَنْ أَرَادَ ٱلْءَاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ كَانَ سَعْيُهُم مَّشْكُورًا ﴿١٩﴾ كُلًّا نُّمِدُّ هَـٰٓؤُلَآءِ وَهَـٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ ۚ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا ﴿٢٠
(സാരം: ആരെങ്കിലും ഈ ക്ഷണിക ലോകത്തെ ഉദ്ദേശിക്കുന്നതായാൽ, അതിൽ അവന് – നാം ഉദ്ദേശിക്കുന്നവർക്ക് – നാം വേണമെന്നു വെക്കുന്നതെന്തോ അത് നാം ക്ഷണം നൽകുന്നതാണ്. പിന്നീട് അവന് നാം നരകം ഏർപ്പെടുത്തിക്കൊടുക്കും. ആക്ഷേപിക്കപ്പെട്ടവനും നിന്ദിക്കപ്പെട്ടവനുമായിക്കൊണ്ട് അവൻ അതിൽ കടന്നെരിയുന്നതാണ്. ആരെങ്കിലും പരലോകത്തെ ഉദ്ദേശിക്കുകയും, വിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി അതിന്റേതായ പരിശ്രമം പരിശ്രമിക്കുകയും ചെയ്താൽ അങ്ങിനെയുള്ളവരുടെ പരിശ്രമം നന്ദിപൂർവം സ്വീകരിക്കപ്പെടുന്ന തായിരിക്കും. എല്ലാവർക്കും – ഈ വിഭാഗത്തിനും ആ വിഭാഗത്തിനും തന്നെ – നിന്റെ റബ്ബിന്റെ സംഭാവനയിൽ നിന്ന് നാം കയ്യയച്ചുകൊടുക്കുന്നതാണ്. നിന്റെ റബ്ബിന്റെ സംഭാവന മുടക്കം ചെയ്യപ്പെട്ടതായിരിക്കയില്ല. (18-20)
42:21
- أَمْ لَهُمْ شُرَكَٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ وَلَوْلَا كَلِمَةُ ٱلْفَصْلِ لَقُضِىَ بَيْنَهُمْ ۗ وَإِنَّ ٱلظَّٰلِمِينَ لَهُمْ عَذَابٌ أَلِيمٌ ﴾٢١﴿
- അതല്ല- (ഒരുപക്ഷെ) അല്ലാഹു അനുവാദം നല്കിയിട്ടില്ലാത്ത വല്ലതും മതത്തിൽ പെട്ടതായി തങ്ങൾക്ക് നിയമിച്ചുകൊടുത്തിട്ടുള്ള വല്ല പങ്കാളികളും അവർക്കുണ്ടോ?! തീരുമാനത്തിന്റെ വാക്ക് (മുമ്പ്) ഉണ്ടായിരുന്നില്ലെങ്കിൽ അവർക്കിടയിൽ (തൽക്ഷണം) വിധി നടത്തപ്പെടുമായിരുന്നു. അക്രമികളാകട്ടെ, നിശ്ചയമായും അവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.
- أَمْ لَهُمْ അതല്ല (അഥവാ, ഒരുപക്ഷേ) അവർക്കുണ്ടോ شُرَكَاءُ പങ്കുകാർ شَرَعُوا لَهُم അവർക്ക് നിയമിച്ചു (മാർഗ്ഗമാക്കി) കൊടുത്തിട്ടുള്ള مِّنَ الدِّينِ മതത്തിൽ നിന്ന്, മതമായിട്ട് مَا യാതൊന്ന് لَمْ يَأْذَن بِهِ അതിന് അനുവാദം നൽകിയിട്ടില്ല اللَّـهُ അല്ലാഹു وَلَوْلَا ഇല്ലായിരുന്നെങ്കിൽ كَلِمَةُ الْفَصْلِ തീരുമാനത്തിന്റെ വാക്ക് لَقُضِيَ വിധി നടത്തപ്പെടുമായിരുന്നു بَيْنَهُمْ അവർക്കിടയിൽ وَإِنَّ الظَّالِمِينَ നിശ്ചയമായും അക്രമികൾ لَهُمْ عَذَابٌ അവർക്ക് ശിക്ഷയുണ്ട് أَلِيمٌ വേദനയേറിയ
അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാതെ തോന്നിയ മതാചാരങ്ങളും നടപടിക്രമങ്ങളും സ്വീകരിച്ചു വരുന്ന ബഹുദൈവ വിശ്വാസികളുടെ ശ്രദ്ധയെ തട്ടിയുണർത്തുവാൻ വേണ്ടി അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിക്കുകയാണ്: ഒരു പക്ഷേ, അല്ലാഹുവിന്റെ അനുമതിയില്ലാത്ത പുത്തൻ മതനിയമങ്ങൾ നിർമ്മിച്ചു കൊടുക്കുന്ന മറ്റു വല്ല ദൈവങ്ങളും – മനുഷ്യരിൽ നിന്നോ ജിന്നുകളിൽ നിന്നോ – അവർക്കുണ്ടോ, അഥവാ അതുകൊണ്ടാണോ അവർ ഈ നില സ്വീകരിച്ചിരിക്കുന്നതു എന്ന്? ഉത്തരം വ്യക്തമാണല്ലോ. ന്യായവിസ്താരവും ശിക്ഷാനടപടികളും പരലോകത്തുവെച്ചായിരിക്കുമെന്നു അല്ലാഹു മുമ്പേ തീരുമാനിച്ചുവെച്ചതാക കൊണ്ടാണ് ഇപ്പോൾ അവർ ശിക്ഷിക്കപ്പെടാത്തതെന്നും, വഴിയെ അതവർക്ക് നേരിടേണ്ടിവരുമെന്നും അവരെ താക്കീത് ചെയ്യുന്നു. അതോടൊപ്പം, സൽക്കർമ്മികളായ സത്യവിശ്വാസികളുടെ ഭാവി എന്തായിരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
