സൂറ:ഫുസ്സിലത് : 49-54
- വെളിച്ചം റമദാന്‍ ഡേ-07- സൂറ: ഫുസ്സിലത് പാര്‍ട്ട് 07 – ആയത്ത് 49 മുതല്‍ 54 വരെ
- വിശദീകരണം : ബഹു. സയ്യിദ് സുല്ലമി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്
സൂറ; ഫുസ്-സ്വിലത്ത് ( സൂറത്ത് ഹാമീം സജദഃ : 49-54)-Ebook
വിഭാഗം – 6
41:45
- وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ فَٱخْتُلِفَ فِيهِ ۗ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ ۚ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ ﴾٤٥﴿
- മൂസാക്ക് നാം വേദഗ്രന്ഥം കൊടുക്കുകയുണ്ടായി. എന്നിട്ട് അതിലും ഭിന്നിപ്പുണ്ടായി. നിന്റെ റബ്ബിന്റെ പക്കൽനിന്ന് ഒരു വാക്കു മുമ്പുണ്ടായിട്ടില്ലാതിരുന്നുവെങ്കിൽ, അവർക്കിടയിൽ (ഉടൻതന്നെ) വിധി നടത്തപ്പെടുമായിരുന്നു. നിശ്ചയമായും അവർ, ഇതിനെ [ഖുർആനെ] ക്കുറിച്ച് ആശങ്കാജനകമായ സംശയത്തിൽ തന്നെ.
- وَلَقَدۡ آتَيۡنَا നാം കൊടുത്തിട്ടുണ്ടു مُوسَی الۡكِتَابَ മൂസാക്കു ഗ്രന്ഥം فَاخۡتُلِفَ എന്നിട്ടു ഭിന്നിക്കപ്പെട്ടു (ഭിന്നിപ്പുണ്ടായി) فِيهِ അതിൽ وَلَوۡلاَ كَلِمَۃٌ ഒരു വാക്കു ഇല്ലായിരുന്നുവെങ്കിൽ سَبَقَتْ മുൻകഴിഞ്ഞ, മുമ്പുണ്ടായി مِنۡ رَبِّكَ നിന്റെ റബ്ബിന്റെ പക്കൽനിന്നു لَقُضِيَ വിധിക്ക(തീരുമാനിക്ക) പ്പെടുമായിരുന്നു بَيۡنَهُمۡ അവർക്കിടയിൽ وَإِنَّهُمۡ നിശ്ചയമായും അവർ لَفِي شَكٍّ സംശയത്തിൽ തന്നെയാണു مِنۡهُ അതിനെപ്പറ്റി مُرِيبٍ സന്ദേഹകരമായ, ആശങ്കാജനകമായ
41:46
- مَّنْ عَمِلَ صَٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّٰمٍ لِّلْعَبِيدِ ﴾٤٦﴿
- ആരെങ്കിലും സൽക്കർമ്മം പ്രവർത്തിച്ചാൽ, തനിക്കുതന്നെയാണു (അതിന്റെ ഗുണം). ആരെങ്കിലും തിൻമചെയ്താലും തന്റെ മേൽതന്നെ (അതിന്റെ ദോഷം). നിന്റെ റബ്ബ് അടിമകളോട് അക്രമം പ്രവർത്തിക്കുന്നവനല്ല തന്നെ.
- مَنۡ عَمِلَ ആരെങ്കിലും പ്രവർത്തിച്ചാൽ صَالِحاً നല്ലതു (സൽക്കർമ്മം) فَلِنَفۡسِهِ എന്നാൽ (അതു) തനിക്കു (തന്റെ ദേഹത്തിനു) തന്നെ وَمَنۡ أَسَاءَ ആരെങ്കിലും തിന്മ ചെയ്താൽ فَعَلَيۡهَا തന്റെ (അതിന്റെ) മേൽ തന്നെ وَمَا رَبُّكَ നിന്റെ റബ്ബ് അല്ല بِظَلاَّمٍ അക്രമകാരി لِلۡعَبِيدِ അടിമകളോടു
മുൻപുണ്ടായിട്ടുള്ള വാക്ക് (كَلِمَةٌ سَبَقَتْ) എന്നു പറഞ്ഞതു, ഐഹികജീവിതത്തിൽ വെച്ചു ചെയ്യുന്ന ദുഷ്കർമ്മങ്ങളുടെ ശിക്ഷ പരലോകത്തുവെച്ചാണ് നൽകുക എന്ന നിശ്ചയത്തെ ഉദ്ദേശിച്ചാകുന്നു. ഈ വചനങ്ങൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു മനസ്സമാധാനം നൽകുന്നതും, അതേസമയത്തു അവിശ്വാസികൾക്കു താക്കീതു ഉൾക്കൊള്ളുന്നതുമാകുന്നു.
ജുസ്ഉ് – 25
41:47
- ۞ إِلَيْهِ يُرَدُّ عِلْمُ ٱلسَّاعَةِ ۚ وَمَا تَخْرُجُ مِن ثَمَرَٰتٍ مِّنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَآءِى قَالُوٓا۟ ءَاذَنَّٰكَ مَا مِنَّا مِن شَهِيدٍ ﴾٤٧﴿
- അവങ്കലേക്കാണ് അന്ത്യസമയത്തിന്റെ [ലോകാവസാനഘട്ടത്തിന്റെ] അറിവ് മടക്കപ്പെടുന്നത്. ഏതു ഫലങ്ങളുംതന്നെ, അവയുടെ (കുലകളിലുള്ള) പോളകളിൽനിന്നു പുറത്തുവരുന്നില്ല; ഒരു സ്ത്രീയും ഗർഭം ധരിക്കുന്നുമില്ല; പ്രസവിക്കുന്നുമില്ല; അവന്റെ അറിവോടുകൂടിയല്ലാതെ! ‘എന്റെ പങ്കുകാർ എവിടെ?!’ എന്നു അവൻ അവരെ വിളി (ച്ചു ചോദി) ക്കുന്ന ദിവസം, അവൻ പറയും: ‘ഞങ്ങൾ നിന്നോടു പ്രഖ്യാപിക്കുന്നു, ഞങ്ങളിൽ (അതിനു) സാക്ഷ്യം വഹിക്കുന്ന ഒരാളുമില്ലെന്നു!’
- إِلَيْهِ يُرَدُّ അവങ്കലേക്കത്രെ മടക്കപ്പെടുക عِلْمُ السَّاعَةِ അന്ത്യഘട്ടത്തിന്റെ അറിവു وَمَا تَخْرُجُ പുറപ്പെടുന്നില്ല, പുറത്തുവരികയില്ല مِنۡ ثَمَرَاتٍ ഫലങ്ങളിൽനിന്നു (യാതൊന്നും) مِنْ أَكْمَامِهَا അവയുടെ പാള (പോള, പൊതുമ്പു) കളിൽനിന്നു وَمَا تَحْمِلُ ഗർഭം ധരിക്കുന്നുമില്ല مِنْ أُنۡثَى ഒരു സ്ത്രീയും وَلَا تَضَعُ അവൾ പ്രസവിക്കുന്നുമില്ല إِلَّا بِعِلْمِهِ അവന്റെ അറിവോടെയല്ലാതെ وَيَوْمَ يُنَادِيهِمْ അവൻ അവരെ വിളിക്കുന്ന (വിളിച്ചു ചോദിക്കുന്ന) ദിവസം أَيْنَ شُرَكَائِي എന്റെ പങ്കുകാർ എവിടെ قَالُوا അവർ പറയും آذَنَّاكَ ഞങ്ങൾ നിന്നോടു പ്രഖ്യാപിക്കുന്നു, അറിയിപ്പു നൽകുന്നു مَا مِنَّا ഞങ്ങളില്‍നിന്ന് (ആരും) ഇല്ല مِنۡ شَهِيدٍ സാക്ഷ്യം വഹിക്കുന്ന ഒരാളും, ദൃക്‌സാക്ഷിയും
41:48
- وَضَلَّ عَنْهُم مَّا كَانُوا۟ يَدْعُونَ مِن قَبْلُ ۖ وَظَنُّوا۟ مَا لَهُم مِّن مَّحِيصٍ ﴾٤٨﴿
- അവർ മുമ്പു വിളിച്ചു (പ്രാർത്ഥിച്ചു) വന്നിരുന്നവ അവരിൽനിന്നു തെറ്റി (മറഞ്ഞു) പോകയും ചെയ്യും. ഓടിപ്പോകാവുന്ന ഒരു (രക്ഷാ) സ്ഥലവും തങ്ങൾക്കു ഇല്ലെന്നു അവർക്കു വിചാരം [ഉറപ്പു] വരുകയും ചെയ്യും.
- وَضَلَّ പിഴച്ചു (തെറ്റി, മറഞ്ഞു) പോകയും ചെയ്യും عَنْهُمۡ അവരെ വിട്ടു مَا كَانُوا അവരായിരുന്നതു يَدْعُونَ അവർ വിളിക്കുക, പ്രാർത്ഥിക്കുക مِنۡ قَبْلُ മുമ്പു وَظَنُّوا അവർക്കു വിചാരമുണ്ടാകുക (അവർ ധരിക്കുക, ഉറപ്പിക്കുക)യും ചെയ്യും مَا لَهُمۡ അവർക്കില്ല എന്നു مِنۡ مَحِيصٍ ഓടിപ്പോകാനുള്ള (രക്ഷപ്പെടാനുള്ള) ഒരു സ്ഥലവും
ലോകാവസാന സമയമാകുന്ന ആ അന്ത്യനിമിഷത്തെപ്പറ്റി അല്ലാഹുവിനു മാത്രമേ അറിഞ്ഞുകൂടൂ. അതിനെപ്പറ്റി ആരോടു ചോദിച്ചാലും, അതു അല്ലാഹുവിനറിയാമെന്നു പറഞ്ഞ് അല്ലാഹുവിങ്കലേക്കു മടക്കുവാനേ സാധിക്കുകയുള്ളു. മനുഷ്യരിൽനിന്നോ, മലക്കുകളിൽനിന്നോ ഉള്ള ദൈവദൂതന്മാർക്കുപോലും അതറിയുകയില്ല. മനുഷ്യരിൽവെച്ച് ഏറ്റവും ഉന്നതനായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു, മലക്കുകളിൽവെച്ച് ഏറ്റവും ശ്രേഷ്ഠനായ ജിബ്‌രീൽ (عليه والسلام) അതിനെപ്പറ്റി ചോദിച്ചപ്പോൾ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊടുത്ത മറുപടി
مَا الْمَسْؤُولُ عَنْهَا بِأَعْلَمَ بِهَا مِنَ السَّائِلِ (അതിനെക്കുറിച്ചു ചോദിക്കപ്പെട്ടവൻ ചോദ്യകർത്താവിനേക്കാൾ അറിയുന്നവനല്ല) എന്നാണല്ലോ. (*)
(*) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു മതകാര്യങ്ങൾ ചോദിച്ചറിയേണ്ടുന്നവിധം സ്വഹാബികൾക്കു മനസ്സിലാക്കി കൊടുപ്പാനായി ജിബ്‌രീൽ (عليه والسلام) മനുഷ്യരൂപത്തിൽ വന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി പല ചോദ്യോത്തരങ്ങൾ നടത്തിയ സംഭവം വിവരിക്കുന്നതും, ഇമാം മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിട്ടുള്ളതുമായ പ്രസിദ്ധ ഹദീഥിലെ ഒരു വാചകമാണിത്.
ലോകത്തു നടക്കുന്ന സകല കാര്യങ്ങളും ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ, സൂക്ഷ്‌മമായും, കൃത്യമായും, അല്ലാഹു അറിയുന്നു. സംഭവിക്കുമ്പോൾ മാത്രമല്ല, അതിനു മുമ്പുതന്നെ അവനറിയാം. ചില ആളുകൾ – ഇവരിൽ മുസ്‍ലിം സമുദായത്തിലുള്ള ചില വിഡ്ഢികളെയും കാണാം – അല്ലാഹുവിന്റെ അറിവ് കേവലം മൊത്തക്കണക്കിലാണെന്നും, ഓരോ കാര്യത്തെയും സംബന്ധിച്ച വിശദവിവരം അവനില്ലെന്നും ജൽപിക്കാറുണ്ട്. വാസ്തവത്തിൽ അവരുടെ കുടുസ്സായ ചിന്താഗതിയും, അല്ലാഹുവിന്റെ മഹൽഗുണങ്ങളുടെ പരിപൂർണ്ണതയെക്കുറിച്ചുള്ള അജ്ഞതയുമാണതിനു കാരണം. 47-ാം വചനത്തിൽ കാണുന്ന മൂന്നു ഉദാഹരണങ്ങളിൽനിന്നു നിഷ്പക്ഷബുദ്ധികൾക്കു ഈ വാസ്തവം കണ്ടെത്താവുന്നതാണ്. ഇതുമാത്രമല്ല, ഇതുപോലെയും, ഇതിനെക്കാൾ വ്യക്തമായും ഖുർആൻ പലേടത്തും ഈ വാസ്തവം തുറന്നു പ്രസ്താവിച്ചിട്ടുള്ളതാണ്. ഇവിടെ അതിനെപ്പറ്റി കൂടുതൽ വിവരിക്കുന്നില്ല. ഉദാഹരണമായി, സൂറ: സബഉ്: 3, 4; ഫാത്വിർ: 11; അൻആം: 59 മുതലായവ നോക്കുക.
അല്ലാഹുവിന്റെ അധികാരവകാശങ്ങളിലും, ഗുണഗണങ്ങളിലും, സമത്വം കൽപിച്ചുകൊണ്ടു പരദൈവങ്ങളെ സ്വീകരിച്ചുവന്നിരുന്ന മുശ്‌രിക്കുകളെ ആക്ഷേപിച്ചും, പരിഹസിച്ചും കൊണ്ടു മഹ്ശറിൽവെച്ച് അല്ലാഹു ചോദിക്കുന്ന ചോദ്യവും, അവരുടെ മറുപടിയുമാണ് 47-ാം വചനത്തിൽ കാണുന്നത്. ആ മറുപടിയുടെ താൽപര്യം രണ്ടുമൂന്നു പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്:
1) ഞങ്ങൾ മുമ്പ് അബദ്ധത്തിൽ അവരെ പങ്കുകാരാക്കി വെച്ചിരുന്നെങ്കിലും, ഇപ്പോഴതിൽനിന്നു ഞങ്ങൾ ഒഴിഞ്ഞുമാറിയിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ അതിനു സാക്ഷ്യം നൽകുന്നില്ല എന്നുള്ള പ്രഖ്യാപനമാണത്.
2) ഞങ്ങൾ അവരെ ആരാധിച്ചിട്ടില്ല, അവർ നിന്റെ പങ്കുകാരാണെന്നു ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുമില്ല എന്നുള്ള വ്യാജപ്രസ്താവനയാണത്.
3) അവർ എവിടെപ്പോയെന്നു ഞങ്ങൾക്കറിഞ്ഞു കൂടാ. ഞങ്ങളാരുംതന്നെ അവരെ കാണുന്നില്ല എന്നു അറിയിക്കുകയാണ്. ഒടുവിലത്തെ അഭിപ്രായമാനുസരിച്ചു شَهِيد എന്ന വാക്കിനു ‘കാണുന്നവൻ’ എന്നായിരിക്കും അർത്ഥം.
41:49
- لَّا يَسْـَٔمُ ٱلْإِنسَٰنُ مِن دُعَآءِ ٱلْخَيْرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٌ قَنُوطٌ ﴾٤٩﴿
- ഗുണത്തിനു (വേണ്ടി) പ്രാർത്ഥിക്കുന്നതിനാൽ മനുഷ്യനു മടുപ്പുണ്ടാകുന്നതല്ല; അവനെ ദോഷംബാധിച്ചുവെങ്കിലോ, അപ്പോൾ (അവൻ) ആശ മുറിഞ്ഞു നിരാശനുമായിരിക്കും.
- لَا يَسْأَمُ മടുക്കുക (വെറുക്കുക, കുഴങ്ങുക)യില്ല الْإِنۡسَانُ മനുഷ്യൻ مِنۡ دُعَاءِ പ്രാർത്ഥന നിമിത്തം, പ്രാർത്ഥനയാൽ الْخَيْرِ നന്മയുടെ (ഗുണത്തിനുള്ള) وَإنۡ مَسَّهُ അവനെ ബാധിച്ചുവെങ്കിൽ الشَّرُّ ദോഷം, തിന്മ فَيَئُوسٌ അപ്പോൾ നിരാശനായിരിക്കും قَنُوطٌ ആശയറ്റ, ആശ മുറിഞ്ഞവൻ
മനുഷ്യന്റെ ചില സ്വഭാവങ്ങളാണ് ഈ വചനത്തിലും അടുത്ത വചനങ്ങളിലും അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യം, ധനം, സൗഖ്യം ആദിയായ ഗുണങ്ങൾക്കുവേണ്ടി അവൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും. അതിലവനു മടുപ്പും ക്ഷീണവും തോന്നുകയില്ല. എത്ര കിട്ടിയാലും മതിവരികയുമില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:
لَوْ كَانَ لِابْنِ آدَمَ وَادِيَانِ مِنْ ذَهَبً لَابْتَغَى الثَّالِثَ وَلَا يَمْلَأُ جَوْفَ ابْنِ آدَمَ إِلَّا التُّرَابُ – متفق
ആദമിന്റെ മകനു -മനുഷ്യനു- സ്വർണത്തിന്റെ രണ്ടു താഴ്വരകൾ ഉണ്ടായെങ്കിൽ അവൻ മൂന്നാമത്തേതിനും വ്യാമോഹിക്കുന്നതാണ്. ആദമിന്റെ മകന്റെ വയറു മണ്ണുകൊണ്ടല്ലാതെ നിറയുകയില്ല. (ബു; മു) നേരെമറിച്ച് എന്തെങ്കിലുമൊരു ദോഷമോ കെടുതിയോ ബാധിക്കുമ്പോഴേക്കും അവന്റെ ക്ഷമയും ആശയും നശിച്ച് അക്ഷമയും നിരാശയും അനുഭവപ്പെടുന്നു. എന്നാൽ, കഷ്ടത നീങ്ങി സന്തോഷം ലഭിച്ചുകൊണ്ടിരിക്കുമ്പോൾ അതിനവൻ നന്ദിയുള്ളവനായിരിക്കുമോ? അതുമില്ല. അപ്പോഴേക്കും അവൻ അഹങ്കാരിയും അവകാശവാദിയുമായി മാറുകയാണ് ചെയ്യുന്നത്. ക്രമേണ ധിക്കാരവും നിഷേധവും! അല്ലാഹു പറയുന്നു:-
41:50
- وَلَئِنْ أَذَقْنَٰهُ رَحْمَةً مِّنَّا مِنۢ بَعْدِ ضَرَّآءَ مَسَّتْهُ لَيَقُولَنَّ هَٰذَا لِى وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّجِعْتُ إِلَىٰ رَبِّىٓ إِنَّ لِى عِندَهُۥ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُوا۟ بِمَا عَمِلُوا۟ وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍ ﴾٥٠﴿
- അവനു ബാധിച്ച കഷ്ടതക്കുശേഷമായി നമ്മുടെ പക്കൽനിന്നു വല്ല കാരുണ്യവും (അഥവാ അനുഗ്രഹവും) നാമവനെ ആസ്വദിപ്പിച്ചുവെങ്കിലോ, നിശ്ചയമായും അവൻ പറയും: ‘ഇതു എനിക്കു (അർഹതയു)ള്ളതാണ്; അന്ത്യസമയം നിലവിൽ വരുന്ന ഒന്നാണെന്നു ഞാൻ വിചാരിക്കുന്നില്ല; എന്റെ രക്ഷിതാവിങ്കലേക്കു (ഒരു പക്ഷേ), ഞാൻ മടക്കപ്പെട്ടാൽപോലും, നിശ്ചയമായും എനിക്ക് അവന്റെ അടുക്കൽ ഏറ്റവും നല്ല നിലതന്നെ ഉണ്ടായിരിക്കുന്നതാണ്.’ എന്നാൽ, (ഇങ്ങിനെ) അവിശ്വസിച്ചവരെ അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം ബോധ്യപ്പെടുത്തുകതന്നെ ചെയ്യും; അവർക്കു കടുത്ത ശിക്ഷയിൽനിന്നു നാം ആസ്വദിപ്പിക്കുകയും ചെയ്യും.
- وَلَئِنْ أَذَقْنَاهُ അവനെ നാം ആസ്വദിപ്പിച്ചുവെങ്കിലോ رَحْمَةً مِنَّا നമ്മുടെ പക്കൽനിന്നു വല്ല കാരുണ്യവും مِنۡ بَعْدِ ضَرَّاءَ കഷ്ടതക്കുശേഷം مَسَّتْهُ അവനെ ബാധിച്ച لَيَقُولَنَّ നിശ്ചയമായും അവൻ പറയും هَـذَا لِي ഇതു എനിക്കുള്ളതാണ്, എന്റേതാണ് وَمَا أَظُنُّ ഞാൻ വിചാരിക്കുന്നുമില്ല السَّاعَةَ അന്ത്യസമയത്തെ قَائِمَةً നിലവിൽ വരുന്നതാണെന്നു وَلَئِنۡ رُجِعْتُ ഞാൻ (എന്നെ) മടക്കപ്പെട്ടുവെങ്കിൽതന്നെ إِلَی رَبِّي എന്റെ റബ്ബിങ്കലേക്കു إِنَّ لِي നിശ്ചയമായും എനിക്കുണ്ടായിരിക്കും عِنۡدَهُ അവന്റെ അടുക്കൽ لَلْحُسْنَى എറ്റവും നല്ലതുതന്നെ فَلَنُنَبِّئَنَّ എന്നാൽ നിശ്ചയമായും നാം ബോധപ്പെടുത്തും, അറിയിച്ചുകൊടുക്കും الَّذِينَ كَفَرُوا അവിശ്വസിച്ചവർക്കു بِمَا عَمِلُوا അവർ പ്രവർത്തിച്ചതിനെപ്പറ്റി وَلَنُذِيقَنَّهُمۡ അവർക്കു നാം ആസ്വദിപ്പിക്കയും ചെയ്യും مِنۡ عَذَابٍ ശിക്ഷയിൽനിന്നു غَلِيظٍ കടുത്ത, ഉരത്ത, കനത്ത
41:51
- وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٍ ﴾٥١﴿
- മനുഷ്യന്റെമേൽ നാം അനുഗ്രഹം ചെയ്താൽ, അവൻ (അവഗണിച്ച്) തിരിഞ്ഞുകളയുകയും, (അഹംഭാവം നടിച്ച്) തന്റെ പാർശ്വവുമായി അകന്നുപോകുകയും ചെയ്യും. അവനെ ദോഷം ബാധിച്ചാൽ, അപ്പോൾ (അവൻ) വിശാലമായ പ്രാർത്ഥനക്കാരനുമായിരിക്കും.
- وَإِذَا أَنْعَمْنَا നാം അനുഗ്രഹം ചെയ്താൽ عَلَى الْإِنۡسَانِ മനുഷ്യന്റെ മേൽ أَعْرَضَ അവൻ തിരിഞ്ഞുകളയും وَنَأَى അവൻ അകന്നു (ഒഴിഞ്ഞു) പോകയും ചെയ്യും بِجَانِبِهِ അവന്റെ പാർശ്വവുമായി, പാർശ്വംകൊണ്ടു وَإِذَا مَسَّهُ അവനെ സ്പർശിച്ചാൽ, തൊട്ടാൽ الشَّرُّ ദോഷം, തിന്മ فَذُو دُعَاءٍ അപ്പോൾ പ്രാർത്ഥനക്കാരനായിരിക്കും عَرِيضٍ വിശാല (വിസ്‌തൃത)മായ
نَأَى بِجَانِبِهِ (അവന്‍ തന്റെ പാർശ്വവുമായി അകന്നുപോയി) എന്നു പറഞ്ഞതിന്റെ താൽപര്യം, നന്ദിയില്ലാതെ അഹംഭാവം നടിച്ചുനിന്നു എന്നത്രെ. ‘അവൻ ഊരതിരിച്ചു’ എന്നു മലയാളത്തിൽ പറയാറുള്ളതുപോലെ ഒരു അലങ്കാരപ്രയോഗമാണിത്. ഒരു വ്യാഖ്യാനത്തിന്റെ സഹായം കൂടാതെത്തന്നെ ഈ വചനങ്ങളുടെ ആശയം വ്യക്തമാണല്ലോ. സൂറത്തുൽ മആരിജിൽ അല്ലാഹു പറയുന്നു:
إِنَّ الْإِنْسَانَ خُلِقَ هَلُوعاً (19) إِذَا مَسَّهُ الشَّرُّ جَزُوعاً (20) وَإِذَا مَسَّهُ الْخَيْرُ مَنُوعاً (21) – المعارج
സാരം: മനുഷ്യൻ വളരെ ദുർബ്ബലനായ നിലയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവനെ ദോഷം സ്പർശിച്ചാൽ അവൻ അക്ഷമനായിരിക്കും. അവനെ ഗുണം സ്പർശിച്ചാൽ അവൻ തടസ്സം വരുത്തുന്നവനുമായിരിക്കും. (70: 19-21)
നമസ്കാരം പതിവാക്കുക, ചോദിച്ചുവരുന്നവർക്കും ചോദിക്കാൻ മടിക്കുന്നവർക്കും ദാനധർമ്മങ്ങൾ ചെയ്യുക, അന്ത്യനാളിനെക്കുറിച്ചു വിശ്വാസമുണ്ടായിരിക്കുക, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു ഭയമുണ്ടായിരിക്കുക, ചാരിത്രശുദ്ധിയെ സംരക്ഷിക്കുക, വിശ്വസ്തത പാലിക്കുക, സാക്ഷ്യം ശരിക്കു നിർവ്വഹിക്കുക, നമസ്കാരത്തെക്കുറിച്ചു സൂക്ഷ്മതയുണ്ടായിരിക്കുക എന്നിത്യാദി ഗുണങ്ങളുള്ളവർ ഈ സ്വഭാവത്തിൽനിന്നു ഒഴിവായിരിക്കുമെന്നു ഇതിനെത്തുടർന്നുള്ള വചനങ്ങളിൽ, അവിടെ അല്ലാഹു എടുത്തുപറഞ്ഞിട്ടുമുണ്ട്. കൂടുതൽ വിവരം അവിടെവെച്ചു കാണാം. إن شَاء اللّه
41:52
- قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ ثُمَّ كَفَرْتُم بِهِۦ مَنْ أَضَلُّ مِمَّنْ هُوَ فِى شِقَاقٍۭ بَعِيدٍ ﴾٥٢﴿
- (നബിയേ) പറയുക: ‘നിങ്ങൾ കണ്ടുവോ (- ഒന്നു പറയുവിൻ): ഇതു [ഖുർആൻ] അല്ലാഹുവിങ്കൽ നിന്നുള്ളതായിരിക്കുകയും, എന്നിട്ടു നിങ്ങളതിൽ അവിശ്വസിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ, വിദൂരമായ കക്ഷി മത്സരത്തിൽ സ്ഥിതി ചെയ്യുന്നവരെ [നിങ്ങളെ]ക്കാൾ വഴിപിഴച്ചവർ (വേറെ) ആരാണ്?!’
- قُلْ പറയുക أَرَأَيْتُمْ നിങ്ങൾ കണ്ടുവോ إِنۡ كَانَ അതാണെങ്കിൽ مِنْ عِنۡدِ اللَّـهِ അല്ലാഹുവിന്റെ പക്കൽ നിന്നു ثُمَّ എന്നിട്ടു (പിന്നെ) كَفَرْتُمۡ നിങ്ങൾ അവിശ്വസിച്ചു, അവിശ്വസിച്ചിരിക്കയാണ് بِهِ അതിൽ مَنْ أَضَلُّ ആരാണ് അധികം വഴിപിഴച്ചവൻ مِمَّنْ ഒരുവനെക്കാൾ هُوَ അവൻ فِي شِقَاقٍ കക്ഷിത്വത്തിൽ (ചേരിപിരിവിൽ, ഭിന്നിപ്പിൽ ആകുന്നു) بَعِيدٍ വിദൂരമായ, അകന്ന
ഖുർആനെയും അതിന്റെ സിദ്ധാന്തങ്ങളെയും നിഷേധിക്കുന്നവർക്കു -അൽപമെങ്കിലും മനസ്സാക്ഷിയോ, സത്യാന്വേഷണബുദ്ധിയോ ഉണ്ടെങ്കിൽ -അവഗണിക്കുവാൻ കഴിയാത്ത ഒരു ചോദ്യമാണിത്. ഈ ഖുർആൻ -നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നതുപോലെ- അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന വസ്തുത യഥാർത്ഥമാണെന്നിരിക്കട്ടെ, (വാസ്തവത്തിൽ അതാണ് യഥാർത്ഥവും) അപ്പോൾ അതിൽ വിശ്വസിക്കാതെ നിഷേധിച്ചു മത്സരത്തിനും കക്ഷിത്വത്തിനും മെനക്കെടുന്നവരെക്കാൾ വഴിപിഴച്ച ദുർഭഗന്മാർ മറ്റാരെങ്കിലുമുണ്ടായിരിക്കുമോ? ഇല്ലതന്നെ. എനി, വാസ്തവത്തിൽ അതു അല്ലാഹുവിങ്കൽനിന്നുള്ളതല്ല -നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കളവു പറയുകയാണ്- എന്നു സങ്കൽപിക്കുക. (معاذ الله) എന്നാലും അതിൽ വിശ്വസിക്കുന്നതുമൂലം അവർക്കു വളരെയേറെ നന്മകൾ കൈവരാനുണ്ടെന്നു തീർച്ചയാണ്. അതും ഇല്ലെന്നു വെക്കുക. എന്നാൽപോലും അതുമൂലം അവർക്ക് ഭാവിയിൽ ഒരാപത്തും വരാനില്ലതാനും. ഒരു കവി പറഞ്ഞതെത്ര വാസ്തവം!:-
قالَ المُنَجِّمُ وَالطَبيبُ كِلاهُما * لن تُحشَرُ الأمْواتُ قُلتُ إِلَيكُما
إِن صَحَّ قَولُكُما فَلَستُ بِخاسِرٍ * أَو صَحَّ قَولي فَالخُسارُ عَلَيكُما
(സാരം: ഗോളശാസ്ത്രക്കാരനും പ്രകൃതി ശാസ്ത്രക്കാരനും പറയുന്നു: മരിച്ചുപോയവർ പിന്നീടു ഒരുമിച്ചു കൂട്ടപ്പെടുന്നതേയല്ല എന്ന്. ഞാൻ പറഞ്ഞു: നിൽക്കട്ടെ! നിങ്ങൾ രണ്ടുകൂട്ടരും പറയുന്നതു ശരിയാണെങ്കിൽ ഞാൻ ഒട്ടും നഷ്ടക്കാരനാവുകയില്ല. അതല്ല, എന്റെ വാക്കു ശരിയാണെന്നു വന്നാൽ, അപ്പോൾ നിങ്ങൾക്കു നഷ്ടം വരുവാനുണ്ടുതാനും.)
41:53
- سَنُرِيهِمْ ءَايَٰتِنَا فِى ٱلْءَافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍ شَهِيدٌ ﴾٥٣﴿
- നാനാഭാഗങ്ങളിലും – അവരിൽതന്നെയും – നമ്മുടെ ദൃഷ്ടാന്തങ്ങൾ നാമവർക്കു അടുത്തു കാട്ടിക്കൊടുക്കുന്നതാണ്; അങ്ങനെ, അതു [ഖുർആൻ] യഥാർത്ഥം തന്നെയാണെന്നു അവർക്കു സ്പഷ്ടമായിത്തീരുന്നതാണ്. (നബിയേ) നിന്റെ രക്ഷിതാവ് – അതായതു, അവൻ എല്ലാ കാര്യത്തിനും ദൃക്സാക്ഷിയാണെന്നുള്ളതു – തന്നെ മതിയാകയില്ലേ?! [എന്നിരിക്കെ വല്ല തെളിവിന്റെയും ആവശ്യമുണ്ടോ?!]
- سَنُرِيهِمْ അവർക്കു നാം അടുത്തു കാട്ടിക്കൊടുക്കും آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങൾ فِي الْآفَاقِ നാനാ ഭാഗങ്ങളിൽ, പല മണ്ഡലങ്ങളിൽ وَفِي أَنۡفُسِهِمْ അവരിൽ തന്നെയും حَتَّى يَتَبَيَّنَ വ്യക്തമാകുന്നതുവരെ, അങ്ങിനെ സ്പഷ്ടമാകും لَهُمْ അവർക്കു أَنَّهُ الْحَقُّ അതു യഥാർത്ഥമാണെന്നു أَوَلَمْ يَكْفِ പോരേ, മതിയാവുകയില്ലേ بِرَبِّكَ നിന്റെ റബ്ബ് തന്നെ أَنَّهُ അതായതു അവനാണെന്നുള്ളതു عَلَی كُلِّ شَيْءٍ എല്ലാ കാര്യത്തിനും شَهِيدٌ ദൃക്‌സാക്ഷിയാണ്
ഖുർആൻ അവതരിച്ച കാലത്തുള്ള മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം, ഈ ദീർഘദർശനം വ്യക്തമായി പുലർന്നു കഴിഞ്ഞതാണ്. മക്കാപരിസരങ്ങൾ മാത്രമല്ല, അറേബ്യ മുഴുവനും ഏറെക്കുറെ പത്തുകൊല്ലങ്ങൾകൊണ്ട് ഇസ്‌ലാമിന്റെ അധീനത്തിൽ വരുകയും, ഖുർആന്റെ സത്യത സ്വീകരിക്കുകയും ചെയ്തു. അധികം താമസിയാതെ, അറേബ്യായുടെ മിക്ക അയൽനാടുകളും. ഇസ്‌ലാമിന്റെ നാടായി മാറി. ലോകത്തിന്റെ ഇതരഭാഗങ്ങളിൽ അതിന്റെ മാറ്റൊലി വീശുകയും ചെയ്തു. അന്നു ഇസ്‌ലാം ജയിച്ചടക്കിയ രാജ്യങ്ങൾ – ചിലതെല്ലാം നാമമാത്രമാണെങ്കിലും ഇന്നിതുവരെയും മുസ്‌ലിം രാജ്യങ്ങളായിത്തന്നെ അവശേഷിക്കുകയും ചെയ്യുന്നു.
നാനാഭാഗങ്ങളിലും, അവരിൽതന്നെയും ദൃഷ്ടാന്തങ്ങൾ കാട്ടിക്കൊടുക്കുമെന്നു പറഞ്ഞതു കുറേകൂടി വിശാലമായ അർത്ഥത്തിലും വ്യാഖ്യാനിക്കപ്പെടാറുണ്ട്. അല്ലാഹുവിന്റെ സൃഷ്ടി മാഹാത്മ്യത്തെയും, ഖുർആന്റെ സിദ്ധാന്തങ്ങളെയും സാക്ഷീകരിക്കുന്നതായി ആകാശത്തും, ഭൂമിയിലും നിലകൊള്ളുന്ന കണക്കറ്റ പ്രകൃതി ദൃഷ്ടാന്തങ്ങൾ, മനുഷ്യന്റെ ആകൃതി, പ്രകൃതി, ജനനം, വളർച്ച, ശരീരഘടന, മാനസിക വിശേഷത ആദിയായ എല്ലാറ്റിലും അടങ്ങിയ അത്ഭുത രഹസ്യങ്ങൾ പലതും അല്ലാഹു ജനങ്ങൾക്കു പൂർവ്വാധികം മനസ്സിലാക്കിക്കൊടുക്കും എന്നാണിതിന്റെ ചുരുക്കം. പുരോഗമിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രീയ നേട്ടങ്ങളും, ഗവേഷണ പരമ്പരകളും വഴി ഈ തുറകളിലെല്ലാം മനുഷ്യന്റെ അറിവു വർദ്ധിച്ചുകൊണ്ടിരിക്കുകയാണല്ലോ. പ്രസ്തുത അറിവുകൾ ഓരോന്നും നിഷേധത്തിന്റെ കറ പറ്റാത്ത ഹൃദയങ്ങൾക്കു അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ദൃഷ്ടാന്തങ്ങളായി ബോധ്യപ്പെടുന്നതാണെന്നു തീർത്തു പറയാം. والله أعلم
41:54
- أَلَآ إِنَّهُمْ فِى مِرْيَةٍ مِّن لِّقَآءِ رَبِّهِمْ ۗ أَلَآ إِنَّهُۥ بِكُلِّ شَىْءٍ مُّحِيطٌۢ ﴾٥٤﴿
- അല്ലാ! (അറിയുക;) നിശ്ചയമായും അവർ തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെക്കുറിച്ച് സന്ദേഹത്തിലാണ്. അല്ലാ! (അറിയുക:) നിശ്ചയമായും, അവൻ എല്ലാ വസ്തുവെയും വലയം ചെയ്തവനാകുന്നു.
- أَلَا അല്ലാ,അറിയുക إِنَّهُمْ നിശ്ചയമായും അവർ فِي مِرْيَةٍ സന്ദേഹ (സംശയ)ത്തിലാണ് مِنۡ لِقَاءِ കാണുന്ന (കണ്ടുമുട്ടുന്ന)തിനെക്കുറിച്ചു رَبِّهِمْ തങ്ങളുടെ റബ്ബിനെ, റബ്ബുമായി أَلَا إِنَّهُ അല്ലാ (അറിയുക) നിശ്ചയമായും അവൻ بِكُلِّ شَيْءٍ എല്ലാ വസ്തുവിനെയും مُحِيطٌ വലയം ചെയ്തവനാണ്
ഖുർആനെ നിഷേധിക്കുന്നവരുടെ നിഷേധത്തിന്റെ മൂലകാരണമാണ് ആദ്യത്തെ വാക്യം ചൂണ്ടിക്കാട്ടുന്നത്. അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന കാര്യത്തിൽ – അഥവാ മരണാനന്തര ജീവിതത്തിൽ – അവർ സംശയാലുക്കളാണ്. ഭൗതിക ജീവിതം അവസാനിക്കുന്നതോടെ എല്ലാം കഴിഞ്ഞുവെന്നാണവരുടെ ധാരണ. ഇതാണ് അതിന്റെ മൂലകാരണം. അല്ലാഹുവിന്റെ അറിവിലും, കഴിവിലും ഉൾപെടാത്തതായി യാതൊന്നും തന്നെയില്ല. ഓരോ കാര്യത്തിലും വേണ്ടുന്ന നടപടികൾ അവൻ എടുക്കാതെ വിട്ടുകളയുന്നതുമല്ല. അതവർ ഓർത്തിരിക്കട്ടെ. എന്നിങ്ങിനെയുള്ള ഒരു വമ്പിച്ച താക്കീതാണ് രണ്ടാമത്തെ വാക്യത്തിൽ അടങ്ങിയിരിക്കുന്നത്.
ولله الحمد والمنة
