വെളിച്ചം റമദാൻ 2024 –ഡേ- 10 (മാർച്ച് 21)

സൂറത്തുദ്ദുഖാന്‍ : 17-29



  • വെളിച്ചം റമദാന്‍ ഡേ-09 – സൂറത്തുദ്ദുഖാന്‍ പാര്‍ട്ട് 02 – ആയത്ത് 17 മുതല്‍ 29 വരെ
    • വിശദീകരണം : ബഹു. ഇഖ്ബാൽ സുല്ലമി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ദമാം


പരായണം

വിശദീകരണം


സൂറത്തുദ്ദുഖാന്‍ : 17-29

44:17

  • وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَآءَهُمْ رَسُولٌ كَرِيمٌ ﴾١٧﴿
  • തീര്‍ച്ചയായും, ഇവരുടെ മുമ്പ് ഫിര്‍ഔന്റെ ജനതയെ നാം പരീക്ഷണം ചെയ്കയുണ്ടായി. മാന്യനായ ഒരു റസൂല്‍ അവരുടെ അടുക്കല്‍ ചെല്ലുകയും ചെയ്തു.
  • وَلَقَدْ فَتَنَّا തീര്‍ച്ചയായും നാം പരീക്ഷിക്കയുണ്ടായി قَبْلَهُمْ ഇവരുടെ മുമ്പ് قَوْمَ فِرْعَوْنَ ഫിര്‍ഔന്റെ ജനതയെ وَجَاءَهُمْ അവര്‍ക്കു ചെല്ലുക (വരുക)യും ചെയ്തു رَسُولٌ كَرِيمٌ മാന്യനായ ഒരു ദൂതന്‍

44:18

  • أَنْ أَدُّوٓا۟ إِلَىَّ عِبَادَ ٱللَّهِ ۖ إِنِّى لَكُمْ رَسُولٌ أَمِينٌ ﴾١٨﴿
  • (ദൗത്യം ഇവയാണ്:) ‘അല്ലാഹുവിന്റെ അടിയാന്മാരെ എനിക്കു വിട്ടുതന്നേക്കുവിന്‍; നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു വിശ്വസ്തനായ ഒരു റസൂലാകുന്നു’ എന്നും; –
  • أَنْ أَدُّوا നിങ്ങള്‍ വിട്ടുതരിന്‍ (ചേര്‍ത്തുതരിന്‍) إِلَيَّ എനിക്കു, എന്നിലേക്കു عِبَادَ اللَّـهِ അല്ലാഹുവിന്റെ അടിയാന്‍മാരെ إِنِّي لَكُمْ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു رَسُولٌ أَمِينٌ വിശ്വസ്തനായ ഒരു റസൂലാണ്

44:19

  • وَأَن لَّا تَعْلُوا۟ عَلَى ٱللَّهِ ۖ إِنِّىٓ ءَاتِيكُم بِسُلْطَـٰنٍ مُّبِينٍ ﴾١٩﴿
  • ‘നിങ്ങള്‍ അല്ലാഹുവിനെതിരില്‍ ഔന്നത്യം [പൊങ്ങച്ചം] കാണിക്കരുതു്; നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു സ്പഷ്ടമായ (അധികൃതലക്ഷ്യം) കൊണ്ടുവന്നു തരാം’ എന്നും.
  • وَأَن لَّا تَعْلُوا നിങ്ങള്‍ ഔന്നത്യം (പൊങ്ങച്ചം) കാട്ടരുതെന്നും عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ إِنِّي آتِيكُم നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു വരാം, തരാം بِسُلْطَانٍ مُّبِين പ്രത്യക്ഷമായ അധികൃതലക്ഷ്യം കൊണ്ടു

44:20

  • وَإِنِّى عُذْتُ بِرَبِّى وَرَبِّكُمْ أَن تَرْجُمُونِ ﴾٢٠﴿
  • ‘നിങ്ങള്‍ എന്നെ എറിഞ്ഞാട്ടുന്നതിനെപ്പറ്റി എന്റെയും നിങ്ങളുടെയും രക്ഷിതാവായുള്ളവനില്‍ ഞാന്‍ ശരണം പ്രാപിക്കുന്നു.’
  • وَإِنِّي عُذْتُ ഞാന്‍ ശരണം (രക്ഷ) പ്രാപിക്കുന്നു بِرَبِّي എന്റെ റബ്ബില്‍ وَرَبِّكُمْ നിങ്ങളുടെയും റബ്ബ് أَن تَرْجُمُونِ നിങ്ങളെന്നെ എറിഞ്ഞാട്ടുന്ന (എറിഞ്ഞു കൊല്ലുന്ന)തിനെപ്പറ്റി

44:21

  • وَإِن لَّمْ تُؤْمِنُوا۟ لِى فَٱعْتَزِلُونِ ﴾٢١﴿
  • ‘നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍, എന്നെ നിങ്ങള്‍ വിട്ടകന്നുപോയിക്കൊള്ളുവിന്‍’.
  • وَإِن لَّمْ تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ لِي എന്നെ (ഞാന്‍ പറയുന്നതു) فَاعْتَزِلُونِ നിങ്ങളെന്നെ വിട്ടു (അകന്നു) പോകുക

ഇസ്റാഈല്യരെ മര്‍ദ്ദിക്കുന്നതു നിറുത്തല്‍ ചെയ്യുകയും അവരെ തന്നോടൊപ്പം (ഫലസ്തീനിലേക്കു) വിട്ടയക്കുകയും വേണമെന്നു മൂസാനബി (عليه الصلاة والسلام) ആവശ്യപ്പെട്ടിരുന്നു. (ത്വാഹാ: 47) ‘അല്ലാഹുവിന്റെ അടിയാന്‍മാരെ വിട്ടുതരണം’ എന്നു പറഞ്ഞതിന്റെ താല്‍പര്യവും അതു തന്നെയാകുന്നു. ‘എറിഞ്ഞാട്ടുക’ എന്നര്‍ത്ഥം കല്‍പ്പിച്ച تَرْجُمُونِ എന്ന പദത്തിനു ‘എറിഞ്ഞുകൊല്ലുക, ബഹിഷ്കരിക്കുക, മര്‍ദ്ദിക്കുക’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളും വരാവുന്നതാണ്. ഞാന്‍ പറയുന്നതു നിങ്ങള്‍ക്കു വിശ്വാസമില്ലെങ്കില്‍ നിങ്ങളെന്നെ സ്വൈര്യം കെടുത്താതിരിക്കുകയെങ്കിലും വേണമെന്നും അദ്ദേഹം ഉപദേശിച്ചു. ഫിര്‍ഔനും ജനതയും അദ്ദേഹത്തിന്റെ വാക്കുകള്‍ ഒന്നും ചെവിക്കൊണ്ടില്ല; അവര്‍ ധിക്കാരം തുടരുകതന്നെ ചെയ്തു.

44:22

  • فَدَعَا رَبَّهُۥٓ أَنَّ هَـٰٓؤُلَآءِ قَوْمٌ مُّجْرِمُونَ ﴾٢٢﴿
  • അങ്ങനെ, അദ്ദേഹം തന്റെ റബ്ബിനെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചു: ‘ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനതയാണ്!’ [വേണ്ടുന്ന നടപടി എടുക്കണേ!] എന്ന്.
  • فَدَعَا അപ്പോഴദ്ദേഹം വിളിച്ചു, പ്രാര്‍ത്ഥിച്ചു رَبَّهُ തന്റെ റബ്ബിനെ أَنَّ هَـٰؤُلَاءِ ഇക്കൂട്ടരാണെന്നു قَوْمٌ مُّجْرِمُونَ കുറ്റവാളികളായ ഒരു ജനത

44:23

  • فَأَسْرِ بِعِبَادِى لَيْلًا إِنَّكُم مُّتَّبَعُونَ ﴾٢٣﴿
  • (റബ്ബ് മറുപടി നല്‍കി:) ‘എന്നാല്‍ നീ എന്റെ അടിയാന്‍മാരെയുംകൊണ്ട് ഒരു രാത്രിയില്‍ രാപ്രയാണം ചെയ്യുക;
    നിശ്ചയമായും, നിങ്ങള്‍ പിന്‍തുടരപ്പെടുന്നവരായിരിക്കും.’
  • فَأَسْرِ എന്നാല്‍ നീ രാവുയാത്ര ചെയ്യുക بِعِبَادِي എന്റെ അടിയാന്‍മാരെയും കൊണ്ടു لَيْلًا രാത്രിയില്‍ إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّتَّبَعُونَ പിന്‍തുടരപ്പെടുന്നവരാണ്

44:24

  • وَٱتْرُكِ ٱلْبَحْرَ رَهْوًا ۖ إِنَّهُمْ جُندٌ مُّغْرَقُونَ ﴾٢٤﴿
  • ‘തുറന്ന് വിശാലമായ നിലയില്‍ സമുദ്രത്തെ നീ വിട്ടുപോകുകയും ചെയ്യുക. നിശ്ചയമായും, അവര്‍ മുക്കി നശിപ്പിക്കപ്പെടുന്ന ഒരു സൈന്യമാകുന്നു.
  • وَاتْرُكِ നീ വിട്ടുപോകുക (ഉപേക്ഷിക്കുക)യും ചെയ്യുക الْبَحْرَ സമുദ്രത്തെ رَهْوًا തുറന്നതായി, വിശാലമായതായി, ശാന്തമായി إِنَّهُمْ നിശ്ചയമായും അവര്‍ جُندٌ ഒരു സൈന്യമാണ്‌, പട്ടാളമാണ് مُّغْرَقُونَ മുക്കിനശിപ്പിക്കപ്പെടുന്നവരായ

ഒരു രാത്രി ഇസ്രാഈല്യരെയും കൂട്ടി രഹസ്യമായി പുറപ്പെട്ട് ചെങ്കടല്‍ കടന്നുപോകണം. നിങ്ങള്‍ അക്കരെ പറ്റുമ്പോഴേക്കും ഫിര്‍ഔനും ജനതയും നിങ്ങളുടെ പിന്നാലെ വരും, നിങ്ങള്‍ക്കുവേണ്ടി സമുദ്രത്തില്‍ തുറക്കപ്പെടുന്ന മാര്‍ഗ്ഗത്തില്‍കൂടി അവര്‍ നിങ്ങളെ പിന്‍തുടര്‍ന്നുവരുമാറ് ആ സമുദ്രമാര്‍ഗ്ഗം തുറന്നിരുന്നു കൊള്ളട്ടെ, അവരതില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വെള്ളം അന്യോന്യം കൂട്ടിമുട്ടി അവര്‍ മുങ്ങി നശിച്ചുകൊള്ളും എന്നു സാരം. മൂസാ (عليه الصلاة والسلام) നബിയോടു സമുദ്രത്തെ വടികൊണ്ടു അടിക്കുവാന്‍ കല്‍പ്പിച്ചതും, അപ്പോള്‍ സമുദ്രജലം മലന്തിണ്ണപോലെ ഇരുവശത്തേക്കും ചിറച്ചു നിന്നതും, ആ വഴിയില്‍ കൂടി അവര്‍ സമുദ്രം കടന്നു രക്ഷപ്പെട്ടതും സൂ: ത്വാഹായിലും, ശുഅറാഇലും അല്ലാഹു വിവരിച്ചതാണ്.

ഇസ്റാഈല്‍ ജനത സമുദ്രം കടന്നു കഴിഞ്ഞശേഷം തങ്ങളുടെ പിന്നാലെ ഫിര്‍ഔനും കൂട്ടരും വരുന്നത് കണ്ട് അവര്‍ തങ്ങളെ പിടികൂടിയേക്കുമോ എന്നു ഭയപ്പെടുകയും, സമുദ്രം പഴയപടി ആയിത്തീരുവാന്‍വേണ്ടി മൂസാ നബി (عليه الصلاة والسلام) വീണ്ടും വടികൊണ്ടു സമുദ്രത്തെ അടിക്കുവാന്‍ ഉദ്യമിക്കുകയും ചെയ്തപ്പോഴായിരുന്നു وَاتْرُكِ الْبَحْرَ رَهْوًا (സമുദ്രത്തെ തുറന്നു വിശാലമായ നിലയില്‍ വിട്ടുപോകുക.) എന്ന കല്‍പ്പന ഉണ്ടായത് എന്ന് ഖത്താദഃ (رحمه الله) മുതലായവര്‍ പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈ വാക്യത്തിനു സമുദ്രത്തെ അതിന്റെ പാട്ടില്‍ വിട്ടേക്കുക (اترك البحر على حالته) എന്നു പ്രധാന മുഫസ്സിറുകള്‍ അര്‍ത്ഥം നല്‍കുന്നത്. നേരം പുലര്‍ന്നപ്പോഴേക്കും ഫിര്‍ഔനും കൂട്ടരും പിന്നാലെ വന്നെത്തിയെന്നും, രണ്ടുകൂട്ടരും പരസ്പരം കണ്ടുതുടങ്ങിയപ്പോള്‍ ഇസ്രാഈല്യര്‍ മൂസാ (عليه الصلاة والسلام) നബിയോടു സങ്കടപ്പെട്ടുവെന്നും, അദ്ദേഹം അവരെ സമധാനിപ്പിച്ചുവെന്നും ശുഅറാഉ് 61-63 ലും പ്രസ്താവിച്ചിട്ടുണ്ടല്ലോ. അപ്പോള്‍, ചിറച്ചു നില്‍ക്കുന്ന സമുദ്രജലം തമ്മില്‍ കൂട്ടി ആ മാര്‍ഗ്ഗം അടഞ്ഞുകാണുവാന്‍ ഇസ്രാഈല്യര്‍ ആഗ്രഹിക്കുന്നതു സ്വാഭാവികമാണ്.

മൂസാ (عليه الصلاة والسلام) നബിയും ഇസ്രാഈല്യരും ചെങ്കടല്‍ കടന്നു രക്ഷപ്പെട്ടതു ഒരു അസാധാരണ സംഭവമൊന്നുമല്ലെന്നും അവര്‍ സമുദ്രത്തില്‍ ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ക്കൂടി വടി കുത്തി നടന്നു രക്ഷപ്പെട്ടതാണെന്നും, ഫിര്‍ഔനും കൂട്ടുകാരുമാകട്ടെ, മുമ്പും പിമ്പും നോക്കാതെ ദ്രുതഗതിയില്‍ സമുദ്രത്തില്‍ ഇറങ്ങി നടന്നതുകൊണ്ട് ഒരു കയത്തില്‍ ചാടി മുങ്ങിപ്പോയതാണെന്നും മറ്റും തനി പരിഹാസ്യവും ബാലിശവുമായ ചില പുത്തന്‍ യുക്തിവാദങ്ങള്‍ അടുത്തകാലത്തു രംഗപ്രവേശം ചെയ്തിട്ടുള്ളതിനെയും, അതിനുവേണ്ടി പല ഖുര്‍ആന്‍ വാക്യങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്തും, കള്ളത്തെളിവുകള്‍ നിര്‍മ്മിച്ചും അവര്‍ സാഹസപ്പെടേണ്ടി വന്നിട്ടുള്ളതിനെയും സംബന്ധിച്ച് സൂ: ത്വാഹായുടെ അവസാനത്തിലുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം വിശദീകരിച്ചിരിക്കുന്നു. 24-ാം വചനത്തിലെ رَهْوًا എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ ഇവര്‍ നടത്തിയ കൃത്രിമങ്ങളും അതില്‍ തുറന്നുകാട്ടിയിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇവിടെ സംസാരിക്കുന്നില്ല.

44:25

  • كَمْ تَرَكُوا۟ مِن جَنَّـٰتٍ وَعُيُونٍ ﴾٢٥﴿
  • എത്രയാണവര്‍ ഉപേക്ഷിച്ച് (വിട്ടു) പോയത്? തോട്ടങ്ങളായും, അരുവികളായും! –
  • كَمْ تَرَكُوا എത്രയാണവര്‍ ഉപേക്ഷിച്ചു (വിട്ടു) പോയതു مِن جَنَّاتٍ തോട്ടങ്ങളായും وَعُيُونٍ അരുവി (നീരുറവു)കളും

44:26

  • وَزُرُوعٍ وَمَقَامٍ كَرِيمٍ ﴾٢٦﴿
  • കൃഷികളായും, മാന്യമായ വാസസ്ഥലമായും!! –
  • وَزُرُوعٍ വിള(കൃഷി)കളും وَمَقَامٍ വാസസ്ഥലവും, പാര്‍പ്പിടവും كَرِيمٍ മാന്യമായ

44:27

  • وَنَعْمَةٍ كَانُوا۟ فِيهَا فَـٰكِهِينَ ﴾٢٧﴿
  • സുഖസൗകര്യമായും!!! അവര്‍ അതില്‍ സുഖിയന്‍മാരായിരുന്നു.
  • وَنَعْمَةٍ സുഖസൗകര്യവും, അനുഗ്രഹവും كَانُوا فِيهَا അതില്‍ അവരായിരുന്നു فَاكِهِينَ സൗഖ്യം അനുഭവിക്കുന്നവര്‍, സുഖിയന്‍മാര്‍

44:28

  • كَذَٰلِكَ ۖ وَأَوْرَثْنَـٰهَا قَوْمًا ءَاخَرِينَ ﴾٢٨﴿
  • അപ്രകാരമാണ് (അവരുടെ കലാശം)! വേറെ ഒരു ജനതക്ക് നാം അവയെ(ല്ലാം) അനന്തരാവകാശമാക്കുകയും ചെയ്തു.
  • كَذَٰلِكَ അപ്രകാരമാണ് وَأَوْرَثْنَاهَا നാമതിനെ അനന്തരമാക്കിക്കൊടുക്കയും ചെയ്തു قَوْمًا آخَرِينَ വേറെ ഒരു ജനതക്കു

44:29

  • فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلْأَرْضُ وَمَا كَانُوا۟ مُنظَرِينَ ﴾٢٩﴿
  • എന്നിട്ട്, അവരുടെ പേരില്‍ ആകാശവും, ഭൂമിയും കരഞ്ഞില്ല; അവര്‍ കാലതാമസം നല്‍കപ്പെട്ടവരായതുമില്ല.
  • فَمَا بَكَتْ എന്നിട്ടു കരഞ്ഞില്ല عَلَيْهِمُ അവരുടെ പേരില്‍ السَّمَاءُ ആകാശം وَالْأَرْضُ ഭൂമിയും وَمَا كَانُوا അവര്‍ ആയിരുന്നതു (ആയതു)മില്ല مُنظَرِينَ കാലതാമസം (ഒഴിവു) നല്‍കപ്പെടുന്നവര്‍

ഫലഭൂയിഷ്ഠമായ തോട്ടങ്ങള്‍, സമൃദ്ധമായ കൃഷിനിലങ്ങള്‍, നാടാകെ സമ്പന്നമാക്കുന്ന നീല ജലാശയങ്ങള്‍ സുഖസമ്പൂര്‍ണ്ണമായ വാസസ്ഥലങ്ങള്‍, മണിമാളികകള്‍ എന്നിങ്ങിനെ ജീവിതത്തിന്റെയും ആഡംബരത്തിന്റെയും കണക്കറ്റ ഉപാധികളെ എന്നെന്നേക്കുമായി ഈജിപ്തില്‍ മറ്റുള്ളവര്‍ക്കായി വിട്ടേച്ചു കൊണ്ടാണവര്‍ ചെങ്കടലില്‍ മുങ്ങി നശിച്ചത്. ലോകചരിത്രത്തില്‍ ഇണ കാണാത്ത ഒരു മഹാ സംഭവമായിരുന്നു അത്. ഫിര്‍ഔന്റെയും ജനതയുടെയും മുന്‍നില നോക്കുകയാണെങ്കില്‍, ഇതുകണ്ട് ആകാശവും ഭൂമിയും പൊട്ടിക്കരയേണ്ടതായിരുന്നുവെന്നുവേണം പറയുവാന്‍. പക്ഷേ, അതൊന്നും ഉണ്ടായില്ല. അവര്‍ക്കുവേണ്ടി കണ്ണുനീരൊഴുക്കാന്‍ ആരും ഉണ്ടായതുമില്ല. കാരണം, ഭൂമിയില്‍ അവരുടേതായ സല്‍പ്രവര്‍ത്തനങ്ങളൊന്നും അവശേഷിച്ചിട്ടില്ല. ആകാശത്തേക്കു അവരുടെ സല്‍ക്കര്‍മ്മങ്ങളൊന്നും കയറിപ്പോയിട്ടുമില്ല. അവരുടെ അതുപര്യന്തമുള്ള പ്രതാപത്തെ ഓര്‍ത്തോ, ഇപ്പോഴത്തെ ദാരുണാവസ്ഥ ഓര്‍ത്തോ താല്‍ക്കാലികമായെങ്കിലും ശിക്ഷയില്‍നിന്നു വല്ല ഒഴിവും നല്‍കപ്പെടുകയും ഉണ്ടായില്ല. മുങ്ങി നശിക്കാറായപ്പോള്‍ ഫിര്‍ഔന്‍ പശ്ചാത്തപിച്ചു നോക്കി. പക്ഷേ, ഇതുവരെയും ധിക്കാരം പ്രവര്‍ത്തിക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്തു. ഇപ്പോഴാണോ വിശ്വസിക്കുവാന്‍ തയ്യാറാകുന്നത്?! എന്നായിരുന്നു അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള മറുപടി. (സൂ: യൂനുസ് : 91).

ഐശ്വര്യം, സമൃദ്ധി, പരിഷ്കാരം, ഭൗതികപ്രതാപം എന്നീ തുറകളില്‍ ക്രിസ്താബ്ദത്തിനു ഏകദേശം നാലായിരം കൊല്ലം മുതല്‍ക്കേ വളരെ കീര്‍ത്തിയാര്‍ജ്ജിച്ച രാജ്യമാണ് ഈജിപ്ത്. പൗരാണിക ചരിത്രത്തില്‍ മാത്രമല്ല, ആധുനികചരിത്രത്തിലും ഈജിപ്തിന്റെ സ്ഥാനം പ്രസിദ്ധമാണ്. ലോക പ്രസിദ്ധമായ നീലനദിയും, അതിന്റെ നിരവധി ശാഖോപശാഖകളും, അവയ്ക്കിടയില്‍ പച്ചവിരിച്ചു പരന്നുകിടക്കുന്ന ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങളും അല്ലാഹു ആ രാജ്യത്തിനു നല്‍കിയ വമ്പിച്ച അനുഗ്രഹമത്രെ. പ്രകൃത്യാ തന്നെ അല്ലാഹു നല്‍കിയ ഈ അനുഗ്രഹങ്ങള്‍ നീലനദിയുടെ പല അണക്കെട്ടുകള്‍മൂലം പൂര്‍വ്വാധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അസ്വാന്‍ അണക്കെട്ട് എന്ന പേരില്‍ അറിയപ്പെടുന്നതും, ലോകത്തെ അണക്കെട്ടുകളില്‍വെച്ചു ഏറ്റവും വമ്പിച്ചതും ഭീമവുമായ ഒരു അണക്കെട്ടു കെട്ടി നീലനദിയിലെ വെള്ളം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കില്‍ ഏക്ര സ്ഥലങ്ങള്‍ കൃഷിനിലങ്ങളാക്കി മാറ്റുവാനുള്ള സംരംഭങ്ങള്‍ ഈജിപ്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വളരെക്കാലം നീണ്ടുനിന്ന ഫറോവാ രാജവംശത്തിനുശേഷം, ആ രാജ്യത്തെ പലരും ഭരിച്ചുപോന്നിട്ടുണ്ട്. അശ്-ശൂരികള്‍, ബാബിലോണ്യര്‍, അബീസീനിയക്കാര്‍, പേര്‍ഷ്യക്കാര്‍, ഗ്രീക്കുകാര്‍, എന്നിവരും, പിന്നീടു റോമക്കാരും, പിന്നീടു അറബികളും ഭരിച്ചു. പിന്നീടു തൂലൂന്‍കാര്‍, ഇഖ്ശീദികള്‍, ഫാത്തിമികള്‍, അടിമരാജാക്കള്‍, തുര്‍ക്കികള്‍, ഫ്രാന്‍സുകാര്‍ ഇംഗ്ലീഷുകാര്‍ എന്നിവരെല്ലാം അവിടെ ആധിപത്യം നടത്തിയിട്ടുണ്ട്.