വെളിച്ചം റമദാൻ 2024 –ഡേ- 05 (മാർച്ച് 16)

സൂറത്തു സുഖ്റുഫ് : 46-56



  • വെളിച്ചം റമദാന്‍ ഡേ-05 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 05 – ആയത്ത് 46 മുതല്‍ 56 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം


സൂറത്തു സുഖ്റുഫ് : 46-56

വിഭാഗം – 5

43:46

  • وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَقَالَ إِنِّى رَسُولُ رَبِّ ٱلْعَـٰلَمِينَ ﴾٤٦﴿
  • നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്റെയും, അവന്റെ പ്രമുഖന്മാരുടെയും അടുക്കലേക്കു നാം മൂസായെ അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘നിശ്ചയമായും ഞാന്‍ (സര്‍വ്വ) ലോകരക്ഷിതാവിന്റെ റസൂലാകുന്നു.’
  • وَلَقَدْ أَرْسَلْنَا നാം അയച്ചിട്ടുണ്ടു مُوسَىٰ മൂസായെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്കു وَمَلَئِهِ അവന്റെ (പ്രമുഖ) സംഘക്കാരിലേക്കും فَقَالَ എന്നിട്ടദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ رَسُولُ ദൂതനാണ്‌ رَبِّ الْعَالَمِينَ (സര്‍വ്വ) ലോക രക്ഷിതാവിന്റെ

43:47

  • فَلَمَّا جَآءَهُم بِـَٔايَـٰتِنَآ إِذَا هُم مِّنْهَا يَضْحَكُونَ ﴾٤٧﴿
  • അങ്ങനെ, അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരില്‍ ചെന്നപ്പോള്‍, അവരതാ അവയെപ്പറ്റി ചിരിക്കുന്നു [പരിഹസിക്കുന്നു]!
  • فَلَمَّا جَاءَهُم അങ്ങനെ അദ്ദേഹം അവര്‍ക്കു വന്നപ്പോള്‍ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ടു إِذَا هُم അപ്പോഴതാ അവര്‍ مِّنْهَا يَضْحَكُونَ അവയെപ്പറ്റി ചിരിക്കുന്നു

43:48

  • وَمَا نُرِيهِم مِّنْ ءَايَةٍ إِلَّا هِىَ أَكْبَرُ مِنْ أُخْتِهَا ۖ وَأَخَذْنَـٰهُم بِٱلْعَذَابِ لَعَلَّهُمْ يَرْجِعُونَ ﴾٤٨﴿
  • ഒരു ദൃഷ്ടാന്തവുംതന്നെ, അതിന്റെ ഇണയെക്കാള്‍ വലുതായിക്കൊണ്ടല്ലാതെ നാം അവര്‍ക്കു കാണിച്ചുകൊടുത്തിരുന്നില്ല. നാം അവരെ ശിക്ഷമൂലം പിടിക്കുകയും ചെയ്തു – അവര്‍ മടങ്ങുവാന്‍വേണ്ടി.
  • وَمَا نُرِيهِم അവര്‍ക്കു നാം കാട്ടികൊടുത്തിരുന്നില്ല مِّنْ آيَةٍ ഒരു ദൃഷ്ടാന്തവും إِلَّا هِيَ അതു ആവാതെ أَكْبَرُ അധികം വലുതു مِنْ أُخْتِهَا അതിന്റെ സഹോദരി (ഇണ)യെക്കാള്‍ وَأَخَذْنَاهُم നാമവരെ പിടിക്കയും ചെയ്തു بِالْعَذَابِ ശിക്ഷകൊണ്ടു, ശിക്ഷമൂലം لَعَلَّهُمْ അവരാകുവാന്‍വേണ്ടി يَرْجِعُونَ മടങ്ങുക (മടങ്ങുവാന്‍)

ക്ഷാമം, വരള്‍ച്ച, വെട്ടുകിളി, പേന്‍, തവള, രക്തം, വെള്ളപ്പൊക്കം ഇങ്ങിനെ ഒന്നിനൊന്നു വലുതായ പല ശിക്ഷകളും അവരെ ബാധിച്ചു. അവര്‍ മടങ്ങിയില്ല.

43:49

  • وَقَالُوا۟ يَـٰٓأَيُّهَ ٱلسَّاحِرُ ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ ﴾٤٩﴿
  • അവര്‍ പറയുകയും ചെയ്തു: ‘ഹേ, ജാലവിദ്യക്കാരാ! നിന്റെ റബ്ബ് നിന്റെ പക്കല്‍ ഉടമ്പടി ചെയ്തുവെച്ചതനുസരിച്ച് നീ ഞങ്ങള്‍ക്കുവേണ്ടി അവനോടു പ്രാര്‍ത്ഥിക്കുക; നിശ്ചയമായും, ഞങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരായിരിക്കും.
  • وَقَالُوا അവര്‍ പറയുകയും ചെയ്തു يَا أَيُّهَ السَّاحِرُ ഹേ ജാലവിദ്യക്കാരാ ادْعُ لَنَا ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക رَبَّكَ നിന്റെ റബ്ബിനോടു بِمَا عَهِدَ അവന്‍ ഉടമ്പടി(വാഗ്ദത്തം) ചെയ്തുവെച്ചിട്ടുള്ളതു കൊണ്ടു عِندَكَ നിന്റെ അടുക്കല്‍ (നിന്നോടു) إِنَّنَا لَمُهْتَدُونَ നിശ്ചയമായും ഞങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്ന (സ്വീകരിക്കുന്ന)വരാണ്

43:50

  • فَلَمَّا كَشَفْنَا عَنْهُمُ ٱلْعَذَابَ إِذَا هُمْ يَنكُثُونَ ﴾٥٠﴿
  • എന്നിട്ട്, നാം അവരില്‍നിന്നു ശിക്ഷയെ തുറവിയാക്കികൊടുത്തപ്പോള്‍, അവരതാ (കരാറ്) ലംഘനം ചെയ്യുന്നു!
  • فَلَمَّا كَشَفْنَا എന്നിട്ടു നാം തുറവിയാക്കി (നീക്കി)യപ്പോള്‍ عَنْهُمُ الْعَذَابَ അവരില്‍നിന്നും ശിക്ഷയെ إِذَا هُمْ അപ്പോള്‍ അവരതാ يَنكُثُونَ ലംഘിക്കുന്നു, ഉടക്കുന്നു

يَا أَيُّهَ السَّاحِرُ (ജാലവിദ്യക്കാരാ) എന്നു മൂസാ (عليه السلام) നബിയെ വിളിച്ചതു പരിഹാസമെന്ന നിലക്കായിക്കൊള്ളണമെന്നില്ല. ഇവിടെ പരിഹാസത്തിന്റെ സന്ദര്‍ഭമല്ലല്ലോ. ജാലവിദ്യക്കാര്‍ക്കും, ജാലവിദ്യക്കും വളരെ സ്ഥാനം കല്പിക്കപ്പെട്ടിരുന്നു കാലഘട്ടമായിരുന്നു അത്. ആ നിലക്ക് ‘ഹേ, പണ്ഡിതാ’ എന്നതുപോലെ ആദരിച്ചുകൊണ്ടുള്ള ഒരു പ്രയോഗമായിരിക്കും അതെന്നു കരുതേണ്ടിയിരിക്കുന്നു. മൂസാ (عليه السلام) നബിയുടെ പ്രവാചകത്വത്തെയും, വിശ്വസിച്ചാല്‍ ശിക്ഷ ഒഴിവാക്കാമെന്ന വാഗ്ദാനം മുതലായതിനെയും ഉദ്ദേശിച്ചായിരിക്കും بِمَا عَهِدَ عِندَكَ (നിന്റെ അടുക്കല്‍ ഉടമ്പടി ചെയ്തുവെച്ചതനുസരിച്ചു) എന്നു പറഞ്ഞത്. ഓരോ ശിക്ഷയും അനുഭവപ്പെടുമ്പോള്‍, അതില്‍ നിന്നു രക്ഷപ്പെട്ടാല്‍ തങ്ങള്‍ മേലില്‍ നേര്‍മ്മാര്‍ഗ്ഗം സ്വീകരിച്ചുകൊള്ളാമെന്നു അവര്‍ ഏറ്റുപറയുകയും, രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മൂസാ (عليه السلام) നബിയോടു അപേക്ഷിക്കുകയും ചെയ്യും. രക്ഷപ്പെട്ടുകഴിഞ്ഞാല്‍ വീണ്ടും പഴയ നിലതന്നെ തുടരുകയാണവര്‍ ചെയ്തിരുന്നത്.

43:51

  • وَنَادَىٰ فِرْعَوْنُ فِى قَوْمِهِۦ قَالَ يَـٰقَوْمِ أَلَيْسَ لِى مُلْكُ مِصْرَ وَهَـٰذِهِ ٱلْأَنْهَـٰرُ تَجْرِى مِن تَحْتِىٓ ۖ أَفَلَا تُبْصِرُونَ ﴾٥١﴿
  • ഫിര്‍ഔന്‍ തന്റെ ജനങ്ങളില്‍ വിളിച്ചു പറഞ്ഞു [വിളംബരം ചെയ്തു]; അവന്‍ പറഞ്ഞു: ‘എന്റെ ജനങ്ങളേ, മിസ്‌റിന്റെ ഭരണാധിപത്യം എനിക്കല്ലയോ?! ഈ നദികള്‍ എന്റെ താഴ്ഭാഗത്തുകൂടി ഒഴുകുകയും ചെയ്യുന്നു(വല്ലോ)?! അപ്പോള്‍, നിങ്ങള്‍ കണ്ടറിയുന്നില്ലേ?!’
  • وَنَادَىٰ فِرْعَوْنُ ഫിര്‍ഔന്‍ വിളിച്ചു (പറഞ്ഞു – വിളംബരപ്പെടുത്തി) فِي قَوْمِهِ അവന്റെ ജനതയില്‍ قَالَ അവന്‍ പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ أَلَيْسَ لِي എനിക്കല്ലയോ مُلْكُ مِصْرَ മിസ്‌റി (ഈജിപ്തി)ലെ രാജത്വം, ആധിപത്യം وَهَـٰذِهِ الْأَنْهَارُ ഈ നദികള്‍ تَجْرِي നടക്കുകയും ചെയ്യുന്നു مِن تَحْتِي എന്റെ അടിയില്‍കൂടി أَفَلَا تُبْصِرُونَ അപ്പോള്‍ നിങ്ങള്‍ കണ്ടറിയുന്നില്ലേ

43:52

  • أَمْ أَنَا۠ خَيْرٌ مِّنْ هَـٰذَا ٱلَّذِى هُوَ مَهِينٌ وَلَا يَكَادُ يُبِينُ ﴾٥٢﴿
  • ‘അഥവാ, നിന്ദ്യനായുള്ളവനും, വ്യക്തമായി സംസാരിച്ചേക്കാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാനാകുന്നു.’ [ഇതും നിങ്ങള്‍ക്കു കണ്ടുകൂടേ?!].
  • أَمْ أَنَا അഥവാ (അതല്ല) ഞാന്‍ خَيْرٌ ഉത്തമനാണ് مِّنْ هَـٰذَا الَّذِي ഈ ഒരുവനെക്കാള്‍ هُوَ مَهِينٌ അവന്‍ നിന്ദ്യനാണ് (അങ്ങിനെയുള്ള) وَلَا يَكَادُ അവന്‍ ആയേക്കുകയുമില്ല (ആകാറാവുകയുമില്ല) يُبِينُ വ്യക്തമാക്കും (വ്യക്തമായി സംസാരിക്കും)

43:53

  • فَلَوْلَآ أُلْقِىَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَآءَ مَعَهُ ٱلْمَلَـٰٓئِكَةُ مُقْتَرِنِينَ ﴾٥٣﴿
  • ‘എന്നാല്‍, [അവന്‍ പറയുന്നതു നേരാണെങ്കില്‍] അവന്റെ മേല്‍ സ്വര്‍ണ്ണംകൊണ്ടുള്ള വളകള്‍ ഇട്ടുകൊടുക്കപ്പെടാത്തതെന്താണ്?! അല്ലെങ്കില്‍, അവനോടൊപ്പം കൂട്ടുചേര്‍ന്നു കൊണ്ട് മലക്കുകള്‍ വരുകയോ (ചെയ്യാത്തതെന്ത്)?!’
  • فَلَوْلَا أُلْقِيَ എന്നാല്‍ (എങ്കില്‍) ഇട്ടുകൊടുക്കപ്പെടാത്തതെന്ത്, എന്തുകൊണ്ട് ഇടപ്പെട്ടില്ല عَلَيْهِ അവന്റെമേല്‍ أَسْوِرَةٌ വളകള്‍ مِّن ذَهَبٍ സ്വര്‍ണ്ണം കൊണ്ടുള്ള أَوْ جَاءَ അല്ലെങ്കില്‍ വരുകയോ (ചെയ്യാത്തതെന്തു) مَعَهُ അവനോടൊപ്പം الْمَلَائِكَةُ മലക്കുകള്‍ مُقْتَرِنِينَ ഇണ (കൂട്ടു) ചേര്‍ന്നവരായിക്കൊണ്ടു

43:54

  • فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ ﴾٥٤﴿
  • അങ്ങനെ, അവന്‍ തന്റെ ജനതയെ ലഘുവാക്കി [വിഡ്ഢികളാക്കി] ത്തീര്‍ത്തു‌; അതിനാല്‍ അവര്‍ അവനെ അനുസരിച്ചു. നിശ്ചയമായും അവര്‍, തോന്നിയവാസികളായ ഒരു ജനതയായിരുന്നു.
  • فَاسْتَخَفَّ അങ്ങനെ അവന്‍ ലഘുവാക്കി (വിഡ്ഢികളാക്കി) قَوْمَهُ തന്റെ ജനതയെ, ജനതക്കു فَأَطَاعُوهُ അതിനാല്‍ (എന്നിട്ടു) അവര്‍ അവനെ അനുസരിച്ചു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു, ആകുന്നു قَوْمًا فَاسِقِينَ തോന്നിയവാസികളായ ഒരു ജനത

മിസ്‌റിലെ (ഈജിപ്തിലെ) ഭരണാധിപതിയാണു താന്‍; ആ നാടിനെ ഫലഭൂയിഷ്ടമാക്കുന്ന നീല നദിയും, അതിന്റെ ശാഖകളുമെല്ലാം തന്റെ രാജകൊട്ടാരങ്ങളുടെ താഴെ ഒഴുകുന്നു: അതവന്റെ അധികാരാതിര്‍ത്തിയിലും അധീനത്തിലുമാണുതാനും. എന്നിരിക്കെ തനിക്കല്ലാതെ മറ്റൊരാള്‍ക്കും ആ നാട്ടില്‍ പ്രതാപത്തിനു അര്‍ഹതയില്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതേസമയത്തു മൂസാ (عليه السلام) നബിയാകട്ടെ, ഒരു ദരിദ്രന്‍; അധമവര്‍ഗ്ഗമായി ഗണിക്കപ്പെടുന്ന ഇസ്രാഈലില്‍ ജനിച്ചവന്‍; വാചാലതപോലുമില്ലാത്തവന്‍! എന്നിരിക്കെ, അവന്‍ എങ്ങിനെ നേതാവാകും? നേതാവായി നിശ്ചയിക്കപ്പെടുന്നവര്‍ക്കു – നാട്ടിലെ പതിവുപ്രകാരം- അണിയിക്കപ്പെടാറുള്ള സ്വര്‍ണ്ണവളകളോ, ഔദ്യോഗിക ചിഹ്നങ്ങളോ വേണ്ടതുണ്ട്. അതും അവനു ലഭിച്ചിട്ടില്ല. അവന്‍ പറയുന്നതു ശരിയാണെന്നു തെളിയിക്കുമാറു അവന്റെ ഒന്നിച്ചു കൂറെ മലക്കുകള്‍ അയക്കപ്പെട്ടിരുന്നുവെങ്കില്‍ അവന്റെ വാദം നമുക്കു സമ്മതിക്കാമായിരുന്നു. അതും ഇല്ല. എന്നിങ്ങിനെയുള്ള പല പ്രചാരവേലകള്‍ നടത്തി തന്റെ ജനതയെ സ്വന്തം അഭീഷ്ടത്തിനു ഫിര്‍ഔന്‍ അനുകൂലികളാക്കിത്തീര്‍ത്തു. ദുര്‍ന്നടപ്പില്‍ മൂടുറച്ചിരുന്ന അവര്‍ അവന്റെ ഇംഗിതത്തിനു വഴങ്ങുകയും ചെയ്തു.

43:55

  • فَلَمَّآ ءَاسَفُونَا ٱنتَقَمْنَا مِنْهُمْ فَأَغْرَقْنَـٰهُمْ أَجْمَعِينَ ﴾٥٥﴿
  • അങ്ങനെ, അവര്‍ നമ്മെ കോപിപ്പിച്ചപ്പോള്‍, നാം അവരോടു പ്രതികാര (ശിക്ഷാ) നടപടിയെടുത്തു. എന്നിട്ട് അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു.
  • فَلَمَّا آسَفُونَا അങ്ങനെ അവര്‍ നമ്മെ കോപിപ്പിച്ചപ്പോള്‍, (അതൃപ്തമായി) പെരുമാറിയപ്പോള്‍ انتَقَمْنَا നാം പ്രതികാര (ശിക്ഷാ) നടപടിയെടുത്തു مِنْهُمْ അവരോടു فَأَغْرَقْنَاهُمْ എന്നിട്ടു നാമവരെ മുക്കി (നശിപ്പിച്ചു) أَجْمَعِينَ എല്ലാവരെയും, മുഴുവനും

43:56

  • فَجَعَلْنَـٰهُمْ سَلَفًا وَمَثَلًا لِّلْـَٔاخِرِينَ ﴾٥٦﴿
  • അങ്ങനെ, പിന്നീടുള്ളവര്‍ക്ക് അവരെ നാം മുന്‍മാതൃകയും ഉപമയും ആക്കി.
  • فَجَعَلْنَاهُمْ അങ്ങനെ അവരെ നാം ആക്കി سَلَفًا ഒരു മുന്‍മാതൃക (മുന്‍കഴിഞ്ഞ സംഭവം) وَمَثَلًا ഒരു മാതൃകയും, ഉപമയും لِّلْآخِرِينَ പിന്നീടുള്ളവര്‍ക്കു

ഫിര്‍ഔനെയും തന്റെ ജനതയെയും സമുദ്രത്തില്‍ മുക്കി നശിപ്പിച്ച സംഭവം പ്രസിദ്ധമാണല്ലോ.