വെളിച്ചം റമദാൻ 2024 –ഡേ- 02 (മാർച്ച് 13)

സൂറത്തു സുഖ്റുഫ് : 16-25



  • വെളിച്ചം റമദാന്‍ ഡേ-02 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 02 – ആയത്ത് 16 മുതല്‍ 25 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം


സൂറത്തു സുഖ്റുഫ് : 16-25

വിഭാഗം – 2

43:16

  • أَمِ ٱتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَىٰكُم بِٱلْبَنِينَ ﴾١٦﴿
  • അതല്ലാ – അവന്‍ സൃഷ്ടിക്കുന്നതില്‍നിന്നു അവന്‍ പെണ്‍മക്കളെ സ്വീകരിക്കുകയും, ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമാ(ക്കി നിശ്ചയി)ക്കുകയും ചെയ്തിരിക്കുകയാണോ?!
  • أَمِ اتَّخَذَ അതല്ല(ഒരുപക്ഷെ) അവന്‍ ഉണ്ടാക്കിയോ, സ്വീകരിച്ചോ مِمَّا يَخْلُقُ അവന്‍ സൃഷ്ടിക്കുന്നതില്‍നിന്നു بَنَاتٍ പെണ്‍മക്കളെ, പുത്രിമാരെ وَأَصْفَاكُم നിങ്ങളെ (നിങ്ങള്‍ക്കു) പ്രത്യേകമാക്കുക (തിരഞ്ഞെടുക്കുക)യും ചെയ്തു(വോ) بِالْبَنِينَ ആണ്‍മക്കളെക്കൊണ്ടു, പുത്രന്മാരെ

സ്വന്തം ശരീരത്തിന്റെ അംശംപോലെ – അല്ല, അംശംതന്നെ-യാണല്ലോ മക്കള്‍. അതുകൊണ്ടാണ് മക്കളെ ഉദ്ദേശിച്ച് ‘അംശം’ (جُزْء) എന്നു പറഞ്ഞിരിക്കുന്നത്. അല്ലാഹുവിനു മക്കളുണ്ടെന്നു പറഞ്ഞതു ഒരു അപരാധം; അവന്റെ സൃഷ്ടികളാകുന്ന മലക്കുകളെ അവന്റെ മക്കളാക്കിയതു മറ്റൊരപരാധം; ആ മക്കള്‍ പെണ്‍മക്കളാണെന്ന ജല്‍പനം മൂന്നാമതൊരപരാധം. ഇവരുടെ വാദം കണ്ടാല്‍ തോന്നും, ആണ്‍മക്കളെ അവര്‍ക്കുമാത്രമാക്കി നീക്കിവെച്ചിരിക്കുകയും, പെണ്‍മക്കളെ അല്ലാഹു സ്വീകരിച്ചിരിക്കുകയുമാണെന്ന്! അതേസമയത്തു അവരുടെ നില എന്താണെന്നു നോക്കുക:

43:17

  • وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَـٰنِ مَثَلًا ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ ﴾١٧﴿
  • താന്‍ പരമകാരുണികനു യാതൊന്നിനെ തുല്യമാക്കിയോ അതിനെ [പെണ്‍സന്താനത്തെ]പ്പറ്റി അവരില്‍ ഒരാള്‍ക്കുസന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍, അവന്‍ കോപം നിറഞ്ഞവനായുംകൊണ്ടു അവന്റെ മുഖം കറുത്തിരുണ്ടതായിത്തീരുന്നതാണ്.
  • وَإِذَا بُشِّرَ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ أَحَدُهُم അവരില്‍ ഒരാള്‍ക്കു بِمَا ضَرَبَ അവന്‍ ആക്കിയ ഒന്നിനെപ്പറ്റി لِلرَّحْمَـٰنِ പരമകാരുണികനു مَثَلًا ഉപമ, തുല്യമായതു ظَلَّ وَجْهُهُ അവന്റെ മുഖം ആയിത്തീരും مُسْوَدًّا കറുത്തതായി وَهُوَ അവന്‍ كَظِيمٌ കോപം നിറഞ്ഞവനും (കുപിതനും) ആയിരിക്കും

അല്ലാഹുവിനു മക്കളുണ്ടെന്നും; അതു പെണ്‍മക്കളാണെന്നും ജല്‍പിക്കുന്ന അവരില്‍ ഒരാള്‍ക്കു, അവന്‍ അല്ലാഹുവിനുള്ളതായി ജല്‍പിച്ച അതേ ഇനത്തില്‍പെട്ട ഒന്നു – ഒരു പെണ്‍കുട്ടി – ജനിച്ചിരിക്കുന്നുവെന്നു ആരെങ്കിലും വിവരം അറിയിക്കുകയേവേണ്ടു, അപ്പോഴേക്കും അവന്‍ കുപിതനാകും. അവന്റെ മുഖം കറുത്തിരുളുകയും ചെയ്യും. പെണ്‍മക്കള്‍ ജനിച്ചാലുടനെ ജീവനോടെ അവര്‍ കുഴിച്ചുമൂടിയിരുന്നതും പ്രസിദ്ധമാകുന്നു. ഇതിനെപ്പറ്റി ഖുര്‍ആനില്‍ പലപ്പോഴും പ്രസ്താവിച്ചിട്ടുള്ളതാണ്. സന്താനങ്ങള്‍ മാതാപിതാക്കളുടെ വര്‍ഗ്ഗത്തില്‍ പെട്ടവരായിരിക്കണമല്ലോ. അതുകൊണ്ടാണ് ‘പരമകാരുണികനു (അല്ലാഹുവിനു) തുല്യമാക്കിയത്’ എന്നു മക്കളെപ്പറ്റി പറഞ്ഞത്. അല്ലാഹു ചോദിക്കുന്നു:

43:18

  • أَوَمَن يُنَشَّؤُا۟ فِى ٱلْحِلْيَةِ وَهُوَ فِى ٱلْخِصَامِ غَيْرُ مُبِينٍ ﴾١٨﴿
  • ആഭരണാലങ്കാരത്തിലായി വളര്‍ത്തപ്പെടുന്ന ഒരാളെയാണോ, അയാളാകട്ടെ, വാഗ്വാദത്തില്‍ (ന്യായം) വ്യകതമാക്കാ(ന്‍ കഴിയാ)ത്ത ആളുമാകുന്നു?! [ഇങ്ങിനെയുള്ളവരെയാണോ നിങ്ങള്‍ അല്ലാഹുവിന്റെ മക്കളാണെന്നു വാദിക്കുന്നത്?!].
  • أَوَمَن യാതൊരുവനോ (ഒരാളോ) يُنَشَّأُ വളര്‍ത്തപ്പെടുന്ന فِي الْحِلْيَةِ ആഭരണത്തില്‍, അലങ്കാരത്തിലായി وَهُوَ അവനാകട്ടെ فِي الْخِصَامِ വിവാദത്തില്‍, വാഗ്വാദത്തില്‍ غَيْرُ مُبِينٍ വ്യക്തമാക്കാത്തവനുമാണ്

അല്ലാഹുവിനു പെണ്‍മക്കളുണ്ടെന്ന വാദത്തിലടങ്ങിയ മറ്റൊരു തെറ്റു ആശ്ചര്യപൂര്‍വ്വം ചൂണ്ടിക്കാട്ടുകയാണ്. പെണ്മക്കളെ ചെറുപ്പം മുതല്‍ക്കേ വളര്‍ത്തുന്നതു ആഭരണാധി അലങ്കാരങ്ങള്‍ അണിയിച്ചുകൊണ്ടാണല്ലോ. വലുപ്പത്തിലും അതു തുടരുന്നു. ഇതു അവരുടെ പ്രകൃത്യാ ഉള്ള എന്തോ ഒരു പോരായ്മ നികത്തുവാനാണ്. നേരെമറിച്ച് ആണ്‍സന്താനങ്ങളുടെ സൗന്ദര്യത്തിനോ മറ്റോ ഇത്യാദി മാറ്റുകൂട്ടലൊന്നും ആവശ്യമായി വരുന്നില്ല. ഒരു കവി പാടുന്നു:

وَمَا الحِلْيُ إِلَّا زِينَةٌ مِنْ نَقِيصَةٍ *** يُتَمِّمُ مِنْ حُسْنٍ إِذَا الحُسْنُ قَصَّرَا
وَأَمَّا إِذَا كَانَ الجَمَالُ مُوَفَّرًا *** كَحُسْنِكَ لَمْ يَحْتَجْ إِلَى أَنْ يُزَوَّرَا

‘ആഭരണങ്ങള്‍, ഒരു പോരായ്മനിമിത്തം ഉണ്ടാക്കുന്ന അലങ്കാരമെന്നല്ലാതെ മറ്റൊന്നുമല്ല. ഭംഗി കുറവായിരിക്കുമ്പോള്‍ അതു ഭംഗി പൂര്‍ത്തിയാക്കുന്നു. എന്നാല്‍, തങ്ങളെപ്പോലെ, പരിപൂര്‍ണ്ണമായ സൗന്ദര്യമാണുള്ളതെങ്കില്‍, അതു കൃത്രിമമായി ഉണ്ടാക്കപ്പെടേണ്ടതില്ല’, എന്നു സാരം.

അതുപോലെത്തന്നെ, വല്ല കാര്യത്തിലും ന്യായവാദം നടത്തുമ്പോള്‍, പുരുഷന്മാരെപ്പോലെ കാര്യങ്ങള്‍ സമര്‍ത്ഥിക്കുവാനും, ന്യായം അവതരിപ്പിക്കുവാനുമുള്ള കഴിവും സ്ത്രീകള്‍ക്കില്ല. ഇതു അവരുടെ ബുദ്ധിപരമായ പോരായ്മയും കാണിക്കുന്നു. എന്നിരിക്കെ, അല്ലാഹുവിന് മക്കളുണ്ടെന്ന് കെട്ടിപ്പറയുകയും, അതോടുകൂടി തങ്ങള്‍ക്കിഷ്ടപ്പെട്ട ഉയര്‍ന്ന വിഭാഗത്തെ – ആണ്‍മക്കളെ – തങ്ങള്‍ക്കും, തങ്ങള്‍ വെറുത്തുകളഞ്ഞ ആ താണ വിഭാഗത്തെ- പെണ്‍മക്കളെ – അല്ലാഹുവിനും നിശ്ചയിക്കുകയുമാണവര്‍ ചെയ്യുന്നത്. കള്ളം പറയുന്നതിലും വേണ്ടേ ഒരു അതിര്?! സൂ: നജ്മില്‍ ഇവരോടു അല്ലാഹു പറയുന്നു:

أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ ﴿٢١﴾ تِلْكَ إِذًا قِسْمَةٌ ضِيزَىٰ ﴿٢٢﴾ سورة النجم

(നിങ്ങള്‍ക്കു ആണും അവനു പെണ്ണുമാണോ? അങ്ങിനെയാണെങ്കില്‍ അതു അക്രമപരമായ ഒരു ഓഹരിയാണ്). ചില ദേവീദേവന്മാരെ ആരാധിക്കുകയും, അവരെ ദൈവപുത്രികളും പുത്രന്മാരുമായി വിശ്വസിക്കുകയും ചെയ്യുന്ന ആള്‍ക്കാരെ ഇന്നും കാണാം. ഈ ആക്ഷേപങ്ങളെല്ലാം അവരെയും ബാധിക്കുമെന്നതില്‍ സംശയമില്ല. അതിനീചവും ഭീമവുമായ ഈ ആരോപണത്തിലടങ്ങിയ വേറെ ഒരു തെറ്റുംകൂടി അടുത്ത വാക്യത്തില്‍ അല്ലാഹു എടുത്തുകാട്ടുന്നു:-

43:19

  • وَجَعَلُوا۟ ٱلْمَلَـٰٓئِكَةَ ٱلَّذِينَ هُمْ عِبَـٰدُ ٱلرَّحْمَـٰنِ إِنَـٰثًا ۚ أَشَهِدُوا۟ خَلْقَهُمْ ۚ سَتُكْتَبُ شَهَـٰدَتُهُمْ وَيُسْـَٔلُونَ ﴾١٩﴿
  • പരമകാരുണികന്റെ അടിയാന്മാരാകുന്ന മലക്കുകളെ അവര്‍ സ്ത്രീകളാക്കുകയും ചെയ്തിരിക്കുന്നു! അവരെ സൃഷ്ടിച്ചതിനു ഇവര്‍ (അവിടെ ഹാജറായി) സാക്ഷ്യം വഹിച്ചിരുന്നുവോ?! അവരുടെ (ആ) സാക്ഷ്യം രേഖപ്പെടുത്തപ്പെടുകയും, അവര്‍ ചോദ്യം ചെയ്യപ്പെടുകയും, ചെയ്തേക്കുന്നതാണ്.
  • وَجَعَلُوا അവർ ആക്കുകയും ചെയ്തു الْمَلَائِكَةَ الَّذِينَ യാതൊരു മലക്കുകളെ هُمْ അവര്‍ عِبَادُ الرَّحْمَـٰنِ പരമകാരുണികന്റെ അടിയാന്മാരാണു إِنَاثًا സ്ത്രീകള്‍ أَشَهِدُوا അവര്‍ ഹാജറായോ, സാക്ഷ്യം വഹിച്ചോ, കണ്ടോ خَلْقَهُمْ അവരെ സൃഷ്ടിച്ചതു سَتُكْتَبُ (വഴിയെ) എഴുതപ്പെടും, രേഖപ്പെടുത്തപ്പെട്ടേക്കും شَهَادَتُهُمْ അവരുടെ സാക്ഷ്യം وَيُسْأَلُونَ അവരോടു ചോദിക്കപ്പെടുകയും ചെയ്യും

മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു പറയുവാന്‍ ഇവര്‍ക്കെന്താണ് തെളിവു? അല്ലാഹു അവരെ സൃഷ്ടിച്ചപ്പോള്‍ ഇവര്‍ അവിടെ ഹാജരുണ്ടായിരിക്കുകയും, അവരെ സ്ത്രീകളാക്കി സൃഷ്ടിച്ചതു കാണുകയും ചെയ്തിരുന്നുവോ? ഇല്ല. (മലക്കുകളെ സ്ത്രീപുരുഷവ്യത്യാസമില്ലാതെയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്.) ഇവരുടെ ഇത്തരം പ്രസ്താവനകളെല്ലാം അല്ലാഹു രേഖപ്പെടുത്തിവെക്കുകയും, അതിനെപ്പറ്റി അവരോടു ചോദ്യം ചെയ്തു നടപടി എടുക്കുകയും ചെയ്യാതിരിക്കയില്ല എന്നു സാരം. മലക്കുകളുടെ പേരില്‍ വിഗ്രഹങ്ങളെ ഉണ്ടാക്കി അവയെ ആരാധിക്കുന്നവരാണ് ഈ മുശ്രിക്കുകള്‍. അവര്‍ അതിനെ ന്യായീകരിക്കുവാന്‍വേണ്ടി സമര്‍പ്പിക്കാറുള്ള ഒരു ന്യായവാദത്തെക്കുറിച്ചാണ് അടുത്തവചനം:-

43:20

  • وَقَالُوا۟ لَوْ شَآءَ ٱلرَّحْمَـٰنُ مَا عَبَدْنَـٰهُم ۗ مَّا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَخْرُصُونَ ﴾٢٠﴿
  • അവര്‍ പറയുന്നു: ‘പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഞങ്ങള്‍ അവരെ [മലക്കുകളെ] ആരാധിക്കുമായിരുന്നില്ല’ എന്നു്. അതിനെക്കുറിച്ചു യാതൊരറിവും അവര്‍ക്കില്ല; അവര്‍ മതിപ്പിട്ട് (ഊഹിച്ച്) പറയുകയല്ലാതെ ചെയ്യുന്നില്ല.
  • وَقَالُوا അവര്‍ പറയുകയും ചെയ്തു لَوْ شَاءَ الرَّحْمَـٰنُ പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا عَبَدْنَاهُم ഞങ്ങളവരെ ആരാധിക്കയില്ലായിരുന്നു مَّا لَهُم അവര്‍ക്കില്ല بِذَٰلِكَ അതിനെപ്പറ്റി مِنْ عِلْمٍ ഒരറിവും إِنْ هُمْ അവരല്ല إِلَّا يَخْرُصُونَ മതിപ്പിടുക (ഊഹിച്ചു പറയുക)യല്ലാതെ

43:21

  • أَمْ ءَاتَيْنَـٰهُمْ كِتَـٰبًا مِّن قَبْلِهِۦ فَهُم بِهِۦ مُسْتَمْسِكُونَ ﴾٢١﴿
  • അതല്ലാ – അവര്‍ക്കു ഇതിനുമുമ്പായി വല്ല വേദഗ്രന്ഥവും നാം കൊടുത്തിട്ട് അവരതിനെ മുറുകെ പിടിക്കുന്നവരാണോ?!
  • أَمْ آتَيْنَاهُمْ അതല്ല അവര്‍ക്കു നാം നല്‍കിയിരിക്കുന്നോ كِتَابًا വല്ല ഗ്രന്ഥവും مِّن قَبْلِهِ ഇതിനു മുമ്പായി فَهُم بِهِ എന്നിട്ടു അവര്‍ അതിനെ مُسْتَمْسِكُونَ മുറുകെ പിടിക്കുന്ന(പിടിച്ചു നില്‍ക്കുന്ന)വരാണു

43:22

  • بَلْ قَالُوٓا۟ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّهْتَدُونَ ﴾٢٢﴿
  • (അതൊന്നുമല്ല) പക്ഷേ, അവര്‍ പറയുന്നു: ‘ഞങ്ങള്‍ ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗ്ഗത്തിലായി കണ്ടെത്തിയിരിക്കുന്നു; ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ (ചരിച്ചു കൊണ്ട്) സന്മാര്‍ഗ്ഗം പ്രാപിച്ചവരുമാണ്.’
  • بَلْ قَالُوا പക്ഷേ (എങ്കിലും) അവര്‍ പറഞ്ഞു, പറയുന്നു إِنَّا وَجَدْنَا നിശ്ചയമായും ഞങ്ങള്‍ കണ്ടെത്തി آبَاءَنَا ഞങ്ങളുടെ പിതാക്കളെ عَلَىٰ أُمَّةٍ ഒരു സമുദായത്തിലായി, ഒരു മാര്‍ഗ്ഗത്തിലായി وَإِنَّا عَلَىٰ آثَارِهِم ഞങ്ങള്‍ അവരുടെ കാല്‍പ്പാടുകളിലൂടെ, അവശിഷ്ടങ്ങളിലായി مُّهْتَدُونَ സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരാണ്, നേര്‍മ്മാര്‍ഗ്ഗികളാണു

തങ്ങളുടെ ശിര്‍ക്കിനെ ന്യായീകരിക്കുവാന്‍ പര്യാപ്തമായ തെളിവുകളില്ലാതെ ഉത്തരം മുട്ടിയ ആ മുശ്രിക്കുകള്‍ എടുത്ത ഒരു അടവാണിത്. അതായത്, അല്ലാഹുവിന്റെ വിധിയെയും, ഉദ്ദേശത്തെയും ശരണം പ്രാപിച്ച് കുറ്റത്തില്‍നിന്നു ഒഴിഞ്ഞുമാറുക. മലക്കുകളെ ആരാധിക്കുന്നതു അല്ലാഹു തൃപ്തിപ്പെട്ട കാര്യമാണ്, അതുകൊണ്ടാണ് തങ്ങളെ അവന്‍ അതില്‍നിന്നു മുടക്കം ചെയ്യാതിരുന്നത്. അവന്‍ ഉദ്ദേശിക്കാതെ ഒരു കാര്യവും സംഭവിക്കുകയില്ലല്ലോ ഇതാണവരുടെ വാദം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, തങ്ങള്‍ മലക്കുകളെ ആരാധിക്കുന്നതു അല്ലാഹു അതിനു ഉദ്ദേശിച്ചതുകൊണ്ടാണ്, അപ്പോള്‍ അതവന്‍ തൃപ്തിപ്പെടുന്ന കാര്യവുമാണ് എന്നര്‍ത്ഥം.

വാസ്തവത്തില്‍ യാഥാര്‍ത്ഥ്യം മൂടിവെക്കാനുള്ള ഒരു ഉപായംമാത്രമാണിത്. ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചാണെന്നതു വാസ്തവമാണ്. പക്ഷേ, സന്മാര്‍ഗ്ഗവും ദുര്‍മ്മാര്‍ഗ്ഗവും സ്വീകരിക്കുവാനുള്ള കഴിവും, അതിനുള്ള സ്വാതന്ത്ര്യവും കൂടി മനുഷ്യനു അവന്‍ നല്‍കിയിട്ടുണ്ട്. ഇതും അവന്‍ ഉദ്ദേശിച്ചതാണ്. മനുഷ്യന്‍ നന്മയും തിന്മയും സ്വീകരിക്കാവുന്ന സൃഷ്ടിയായിത്തീര്‍ന്നതും അവന്റെ ഉദ്ദേശം അനുസരിച്ചുതന്നെ. അതോടുകൂടി, സന്മാര്‍ഗ്ഗം തിരഞ്ഞെടുക്കണമെന്നും ദുര്‍മ്മാര്‍ഗ്ഗം സ്വീകരിക്കരുതെന്നും അവന്‍ മനുഷ്യനെ ശാസിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു തൃപ്തിപ്പെടുന്ന സന്മാര്‍ഗ്ഗം ഇന്നതാണെന്നും, അവന്‍ വെറുക്കുന്ന ദുര്‍മ്മാര്‍ഗ്ഗം ഇന്നതാണെന്നും അവന്‍ വിവരിച്ചു കൊടുത്തിട്ടുമുണ്ട്. ഇതെല്ലാം അവന്റെ ഉദ്ദേശം അനുസരിച്ചാണല്ലോ ഉണ്ടായിട്ടുള്ളത്. അപ്പോള്‍, മനുഷ്യനില്‍നിന്ന് ഉണ്ടായെക്കുന്ന എല്ലാ നല്ല കാര്യവും, എല്ലാ ചീത്ത കാര്യവും – രണ്ടും തന്നെ – അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചു ഉണ്ടാകുന്നതത്രെ. അല്ലാത്തപക്ഷം, ചില കാര്യങ്ങള്‍ അല്ലാഹുവിന്റെ ഉദ്ദേശത്തിനു വിപരീതമായും സംഭവിക്കേണ്ടതായി വരുമല്ലോ. അതേ സമയത്തു നല്ല കാര്യം മാത്രമേ അവന്റെ അടുക്കല്‍ തൃപ്തിപ്പെട്ടതായിരിക്കയുള്ളു. ചീത്തകാര്യം വെറുക്കപ്പെട്ടതുമായിരിക്കും. അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചാണ് എല്ലാ കാര്യവും സംഭവിക്കുന്നതെന്നുവെച്ച് അവയെല്ലാം അവന്‍ തൃപ്തിപ്പെടുന്ന കാര്യമാണെന്നു ധരിക്കുന്നതു ശരിയല്ല.

മുശ്രിക്കുകളുടെ ഈ ന്യായത്തെ രണ്ടുമൂന്നു പ്രകാരത്തില്‍ അല്ലാഹു ഖണ്ഡിക്കുന്നു.

1) അതു ശരിയാണെന്നു – തങ്ങളുടെ ആരാധന അല്ലാഹു ഉദ്ദേശിച്ചതായിരിക്കെ അതവന്റെ അടുക്കല്‍ സ്വീകാര്യവുമാണ് എന്നു- ഉറപ്പിക്കത്തക്ക യാതൊരു അറിവും അവരുടെ പക്കലില്ല. അവര്‍ വെറും ഊഹത്തെ അടിസ്ഥാനമാക്കി മതിപ്പിട്ടു പറയുകയാണ്‌.

2) മുന്‍കഴിഞ്ഞ ഏതെങ്കിലും ഒരു ദൈവികഗ്രന്ഥം ആ ആരാധനയെ അനുകൂലിക്കുന്നതായി ഉണ്ടായിട്ടുമില്ല ഉണ്ടായിരുന്നുവെങ്കില്‍ ഇവരുടെ വാദം ന്യായീകരിക്കാമായിരുന്നു. പക്ഷെ, എല്ലാ വേദഗ്രന്ഥങ്ങളും തൗഹീദുമാത്രമേ പ്രബോധനം ചെയ്യുന്നുള്ളു.

3) ഇതിനെല്ലാംപുറമെ, തങ്ങളുടെ പൂര്‍വ്വപിതാക്കള്‍ ബഹുദൈവാരാധന ചെയ്യുന്നതായി അവര്‍ കണ്ടു. അതനുസരിച്ചു തങ്ങളും അവരെ അനുഗമിച്ചും അനുകരിച്ചും പോന്നിരിക്കയാണെന്നു ഇവര്‍ തുറന്നു പ്രസ്താവിക്കാറുള്ളതാണ്. ഇവരുടെ ശിര്‍ക്കിന്നു യഥാര്‍ത്ഥ കാരണം ഇതായിരിക്കെ, മറ്റുള്ള ന്യായങ്ങളെല്ലാം കേവലം ജല്‍പനങ്ങള്‍ മാത്രമാണ്.

مَّا لَهُم بِذَٰلِكَ مِنْ عِلْمٍ (അവര്‍ക്കു അതിനെപ്പറ്റി യാതൊരു അറിവുമില്ല) എന്ന വാക്കിന്റെ താല്‍പര്യം ഇപ്രകാരവും ആയിരിക്കാവുന്നതാണ്: തങ്ങള്‍ മലക്കുകളെ ആരാധിച്ചു കഴിഞ്ഞതിനുശേഷമാണ് അതു അല്ലാഹു ഉദ്ദേശിച്ചതാണെന്നു അവര്‍ അറിഞ്ഞത്. അവന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്നു അറിഞ്ഞശേഷം, അതിന്റെ അടിസ്ഥാനത്തിലല്ല അവര്‍ ആരാധന നടത്തിയിരിക്കുന്നത്. എന്നിരിക്കെ, അല്ലാഹു ഉദ്ദേശിച്ചതുകൊണ്ടാണു തങ്ങളതു ചെയ്തതെന്നു പറയുവാന്‍ ഇവര്‍ക്കു ന്യായമില്ല. തങ്ങള്‍ സ്വന്തം നിലക്കു ചെയ്ത ആ തെറ്റിനെ മൂടിവെക്കുവാനുള്ള ഒരു ന്യായം മാത്രമാണത്.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശത്തിനു പങ്കില്ലെന്നു വാദിക്കുകയും, ദൈവവിധിയെ (القضاء والقدر) നിഷേധിക്കുകയും ചെയ്യുന്ന കക്ഷി (القدرية والمعتزلة) കളും, അവരെ അനുകരിക്കുന്ന ചില യുക്തിവാദക്കാരും ഈ 20-ാം വചനവും, ഈ ആശയം ഉള്‍ക്കൊള്ളുന്ന സൂ: അന്‍ആമിലെ 148-ാം വചനവും, സൂ: നഹ്ലിലെ 35-ാം വചനവും തങ്ങള്‍ക്കു തെളിവായി ഉദ്ധരിക്കാറുണ്ട്. തങ്ങള്‍ക്കു അനുകൂലമായ രൂപത്തില്‍ ഇവയെ വ്യാഖ്യാനിക്കുന്നതോടൊപ്പം, ഖുര്‍ആനിലെ നിരവധി ആയത്തുകളുടെ വ്യക്തമായ അര്‍ത്ഥങ്ങള്‍ അതിനുവേണ്ടി, മാറ്റിമറിക്കുകയും ദുര്‍വ്യാഖ്യാനവും ചെയ്യുകയും ഇവരുടെ പതിവാണ്. ഇതിനെപ്പറ്റി സൂറത്തുല്‍ ഹദീദിന്റെ അവസാനത്തില്‍ കൊടുക്കുന്ന വ്യാഖ്യാനക്കുറിപ്പില്‍ നാം വിശദമായി വിവരിക്കുന്നതാണ്. إن شاء الله അതുകൊണ്ടു ഇവിടെ അതിനെ സ്പര്‍ശിക്കുന്നില്ല.

43:23

  • وَكَذَٰلِكَ مَآ أَرْسَلْنَا مِن قَبْلِكَ فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّقْتَدُونَ ﴾٢٣﴿
  • (നബിയേ) അപ്രകാരംതന്നെ, നിന്റെ മുമ്പ് ഒരു രാജ്യത്തിലും, ഒരു താക്കീതുകാരനെ [പ്രവാചകനെ] നാം അയച്ചിട്ട് അതിലെ സുഖലോലുപന്മാര്‍ പറയാതെ (ഉണ്ടായിട്ടില്ല); നിശ്ചയമായും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗ്ഗത്തിലായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ പിന്‍തുടരുന്നവരാണ്’ എന്ന്.
  • وَكَذَٰلِكَ അതുപോലെ مَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിന്റെ മുമ്പു فِي قَرْيَةٍ ഒരു രാജ്യത്തിലും, നാട്ടിലും مِّن نَّذِيرٍ ഒരു താക്കീതുകാരനെയും إِلَّا قَالَ പറയാതെ مُتْرَفُوهَا അതിലെ സുഖിയന്മാര്‍, സുഖലോലുപന്മാര്‍ إِنَّا وَجَدْنَا ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു آبَاءَنَا ഞങ്ങളുടെ പിതാക്കളെ عَلَىٰ أُمَّةٍ ഒരു മാര്‍ഗ്ഗത്തിലായി وَإِنَّا عَلَىٰ آثَارِهِم ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ مُّقْتَدُونَ തുടരുന്നവരാണ്

43:24

  • قَـٰلَ أَوَلَوْ جِئْتُكُم بِأَهْدَىٰ مِمَّا وَجَدتُّمْ عَلَيْهِ ءَابَآءَكُمْ ۖ قَالُوٓا۟ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ ﴾٢٤﴿
  • അദ്ദേഹം [താക്കീതുകാരന്‍] പറയും: ‘നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊന്നിലായി കണ്ടെത്തിയോ അതിനെക്കാള്‍ മാര്‍ഗ്ഗദര്‍ശകമായതിനെ ഞാന്‍ നിങ്ങള്‍ക്കു കൊണ്ടുവന്നിട്ടുണ്ടെങ്കിലോ? [എന്നാലും നിങ്ങള്‍ അവരെത്തന്നെ പിന്‍തുടരുമോ?]’ അവര്‍ പറയും: ‘നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍, നിശ്ചയമായും ഞങ്ങള്‍ അവിശ്വസിച്ചവരാണ്.’
  • قَالَ അദ്ദേഹം പറയും أَوَلَوْ جِئْتُكُم ഞാന്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ടെങ്കിലുമോ بِأَهْدَىٰ കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമായതുകൊണ്ടു (നല്ല വഴിയുമായി) مِمَّا وَجَدتُّمْ നിങ്ങള്‍ കണ്ടെത്തിയതിനെക്കാള്‍ عَلَيْهِ അതിന്റെമേല്‍ آبَاءَكُمْ നിങ്ങളുടെ പിതാക്കളെ قَالُوا അവര്‍ പറയും إِنَّا بِمَا നിശ്ചയമായും ഞങ്ങള്‍ യാതൊന്നില്‍ أُرْسِلْتُم بِهِ നിങ്ങള്‍ അതുമായി അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ അവിശ്വസിച്ചവരാണ്

43:25

  • فَٱنتَقَمْنَا مِنْهُمْ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ ﴾٢٥﴿
  • അങ്ങനെ, നാം അവരോടു (പ്രതികാര) ശിക്ഷാ നടപടിയെടുത്തു. അപ്പോള്‍ നോക്കുക: (ആ) വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു!
  • فَانتَقَمْنَا അങ്ങനെ നാം പ്രതികാര (ശിക്ഷാ) നടപടി എടുത്തു مِنْهُمْ അവരോടു, അവരില്‍ നിന്നു فَانظُرْ അപ്പോള്‍ (എന്നാല്‍) നോക്കുക كَيْفَ كَانَ എങ്ങിനെ ആയെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُكَذِّبِينَ കളവാക്കുന്ന (വ്യാജമാക്കുന്ന)വരുടെ

പൂര്‍വ്വപിതാക്കളെ അനുകരിച്ച് വഴിപിഴച്ചുപോകലും, ശിര്‍ക്കു തുടങ്ങിയ ദുര്‍മ്മാര്‍ഗ്ഗങ്ങളെ ആ അനുകരണത്തിന്റെ പേരില്‍ ന്യായീകരിക്കലും അറബി മുശ്രിക്കുകളുടെ മാത്രം സ്വഭാവമല്ലെന്നും, അതു മുന്‍സമുദായങ്ങളുടെയും പതിവായിരുന്നുവെന്നും, പ്രസ്തുത ന്യായീകരണത്തില്‍പോലും ഇവര്‍ അവരെ അനുകരിച്ചിരിക്കുകയാണെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ഈ മഹാവ്യാധി വളരെ കാലമായി മുസ്ലിം സമുദായത്തിലും പടര്‍ന്നു പിടിച്ചിരിക്കയാണ്‌. മുസ്ലിംകള്‍ വിഗ്രഹാരാധന നടത്താറില്ലെന്നു സമ്മതിക്കാം. എങ്കിലും ശിര്‍ക്കുപരമായ എത്രയോ കാര്യങ്ങള്‍ – അവക്കു മതഛായ നല്‍കപ്പെട്ടുകൊണ്ടുതന്നെ – സമുദായത്തില്‍ നിലനിന്നുവരുന്നതു ഈ അനുകരണം ഒന്നുകൊണ്ടുമാത്രമാണ്. സമുദായത്തിലെ പ്രമാണികളും നേതാക്കളുമാകുന്ന സുഖലോലുപന്മാരാണ് ഇതില്‍ മുമ്പന്‍മാരെന്നതും അനിഷേധ്യമത്രെ. 23ഉം 24ഉം വചനങ്ങളില്‍ മുശ്രിക്കുകളെക്കുറിച്ചു അല്ലാഹു പ്രസ്താവിച്ച സംഗതികള്‍ അക്ഷരംപ്രതി ഇന്നു നമ്മെക്കുറിച്ചും പറയുവാനുള്ളതുതന്നെയാണ്. ഇതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നു 25-ആം വചനത്തില്‍നിന്നു മനസ്സിലാക്കാവുന്നതുമാകുന്നു. അല്ലാഹുവില്‍ ശരണം!.