സൂറത്തുല്‍ ഖസ്വസ്വ് : 22-44
വിഭാഗം – 3
28:22
- وَلَمَّا تَوَجَّهَ تِلْقَآءَ مَدْيَنَ قَالَ عَسَىٰ رَبِّىٓ أَن يَهْدِيَنِى سَوَآءَ ٱلسَّبِيلِ ﴾٢٢﴿
- അദ്ദേഹം മദ്‌യന്‍റെ നേരെ (യാത്ര) തിരിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്‍റെ റബ്ബ് എന്നെ ശരിയായ മാര്‍ഗ്ഗത്തില്‍ നയിച്ചുതന്നേക്കാം.’
- وَلَمَّا تَوَجَّهَ അദ്ദേഹം തിരിഞ്ഞ (യാത്രതിരിച്ച)പ്പോള്‍ تِلْقَاءَ مَدْيَنَ മദ്‌യന്‍റെ നേരെ (ഭാഗത്തേക്ക്) قَالَ അദ്ദേഹം പറഞ്ഞു عَسَىٰ رَبِّي എന്‍റെ റബ്ബ് ആയേക്കാം أَن يَهْدِيَنِي എന്നെ നയിച്ച് തന്നേക്കുമാറ് سَوَاءَ السَّبِيلِ ശരിയായ മാര്‍ഗ്ഗത്തില്‍, ചൊവ്വായ വഴിക്ക്
28:23
- وَلَمَّا وَرَدَ مَآءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِّنَ ٱلنَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ ٱمْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِى حَتَّىٰ يُصْدِرَ ٱلرِّعَآءُ ۖ وَأَبُونَا شَيْخٌ كَبِيرٌ ﴾٢٣﴿
- മദ്‌യനിലെ വെള്ള(ത്താവള)ത്തിങ്കല്‍ അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍ അതിനടുക്കല്‍ ഒരു കൂട്ടം മനുഷ്യര്‍ (കന്നുകാലികള്‍ക്ക്) വെള്ളം കൊടുക്കുന്നതായിക്കണ്ടെത്തി. അവരുടെ ഇപ്പുറത്തായി രണ്ടു സ്ത്രീകള്‍ (തങ്ങളുടെ ആടുകളെ) തടഞ്ഞുവെച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം കണ്ടു.
അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ കാര്യം (വിശേഷം) എന്താണ്?’ അവര്‍ പറഞ്ഞു: ‘ഇടയന്‍മാര്‍ വെള്ളം കൊടുത്ത് തിരിച്ചുകൊണ്ടുപോകുന്നതുവരേക്കും ഞങ്ങള്‍ (ആടുകള്‍ക്ക്) വെള്ളം കൊടുക്കാറില്ല. ഞങ്ങളുടെ പിതാവാകട്ടെ. ഒരു വലിയ വൃദ്ധനുമാകുന്നു. - وَلَمَّا وَرَدَ അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍ مَاءَ مَدْيَنَ മദ്‌യനിലെ വെള്ളത്തിങ്കല്‍ وَجَدَ عَلَيْهِ അതിനടുത്ത് അദ്ദേഹം കണ്ടെത്തി أُمَّةً ഒരു സമൂഹത്തെ, ഒരു കൂട്ടം مِّنَ النَّاسِ മനുഷ്യരില്‍നിന്ന് يَسْقُونَ അവര്‍ വെള്ളം കൊടുക്കുന്നതായി, കുടിപ്പിക്കുന്നതായി وَوَجَدَ കണ്ടെത്തുകയും ചെയ്തു مِن دُونِهِمُ അവരുടെ ഇപ്പുറത്ത്, അവര്‍ക്കുപുറമെ امْرَأَتَيْنِ രണ്ടു സ്ത്രീകളെ تَذُودَانِ രണ്ടാളും തടഞ്ഞുകൊണ്ടിരിക്കുന്നതായി قَالَ അദ്ദേഹം പറഞ്ഞു مَا خَطْبُكُمَا നിങ്ങളുടെ കാര്യം (വിശേഷം) എന്താണ് قَالَتَا അവര്‍ രണ്ടാളും പറഞ്ഞു لَا نَسْقِي ഞങ്ങള്‍ വെള്ളം കൊടുക്കാറില്ല حَتَّىٰ يُصْدِرَ തിരിച്ചുകൊണ്ടു പോകുന്നതുവരെ الرِّعَاءُ ഇടയന്‍മാര്‍ وَأَبُونَا ഞങ്ങളുടെ പിതാവ് شَيْخٌ كَبِيرٌ ഒരു വലിയ വൃദ്ധനാണ് (കാരണവരാണ്)
മൂസാ (അ) യാത്രതിരിച്ചത് മദ്‌യനിലേക്കായിരുന്നു. (*). ഏറെക്കുറെ ഒരാഴ്ചകാലത്തെ യാത്രകൊ ണ്ടാണ് അദ്ദേഹം അവിടെ എത്തുക. അഭയാര്‍ത്ഥിയായി ഒളിച്ചുപോകുന്ന അദ്ദേഹം – അക്കാലത്തെ ചുറ്റുപാടുകളില്‍ വിശേഷിച്ചും – വളരെയേറെ ക്ലേശങ്ങള്‍ അനുഭവിച്ചുകൊണ്ടായിരിക്കും മദ്‌യനില്‍ എത്തിയിരിക്കുക എന്നു പറയേണ്ടതില്ല. മദ്‌യനിലെത്തിയപ്പോള്‍ അനുഭവപ്പെട്ട ഒരു കാഴ്ചയാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. ഒരു വെള്ളത്താവളത്തിങ്കല്‍ ആളുകള്‍ തങ്ങളുടെ ആടുകള്‍ക്കു വെള്ളം കൊടുത്തുകൊണ്ടിരിക്കുന്നു. രണ്ടു സ്ത്രീകള്‍ മാത്രം അവരുടെ ആടുകളെ മുമ്പോട്ടു വരാനനുവദിക്കാതെ തടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് അനുകമ്പ തോന്നി. വിവരം അന്വേഷിച്ചു. മറ്റുള്ളവര്‍ അവരുടെ ആടുകള്‍ക്കു വെള്ളംകാട്ടി തിരിച്ചുകൊണ്ടുപോയതിനുശേഷമേ തങ്ങള്‍ ആടുകള്‍ക്കു വെള്ളം കൊടുക്കാറുള്ളുവെന്നും, അതിനു കാത്തുനില്‍ക്കുകയാണെന്നും അവര്‍ അറിയിച്ചു. മാത്രമല്ല, തങ്ങളുടെ വീട്ടില്‍നിന്ന് ആടുകളേയുംകൊണ്ടു പോരുവാന്‍ പറ്റിയ ആള്‍ വേറെയില്ലെന്നും തങ്ങള്‍ക്കൊരു പിതാവുണ്ടെങ്കിലും അദ്ദേഹം വലിയൊരു വൃദ്ധനാണെന്നും അവര്‍ തെര്യപ്പെടുത്തി.
(*). മദ്‌യന്‍റെ പേര്‍ ‘മിദിയന്‍’ എന്നും ‘മിദ്യാന്‍’ എന്നും ചരിത്രഭൂപടങ്ങളില്‍ എഴുതിക്കാണാം. ഭൂപടം 4ഉം മറ്റും നോക്കുക.
28:24
- فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ ﴾٢٤﴿
- അപ്പോള്‍ അദ്ദേഹം ആ രണ്ടു സ്ത്രീകള്‍ക്കുവേണ്ടി (അവരുടെ കാലികള്‍ക്ക്) വെള്ളംകൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിനിന്നു (ഇങ്ങിനെ) പറഞ്ഞു: ‘എന്‍റെ രക്ഷിതാവേ! എന്‍റെ നേരെ ഗുണമായിട്ടുള്ള വല്ലതും നീ ഇറക്കിത്തരുന്നതിന് നിശ്ചയമായും ഞാന്‍ ആവശ്യക്കാരനാണേ!’
- فَسَقَىٰ അപ്പോള്‍ അദ്ദേഹം വെള്ളം കൊടുത്തു, കുടിപ്പിച്ചു لَهُمَا അവര്‍ക്കു രണ്ടാള്‍ക്കുവേണ്ടി ثُمَّ تَوَلَّىٰ പിന്നെ അദ്ദേഹം മാറിനിന്നു, തിരിഞ്ഞുപോയി إِلَى الظِّلِّ തണലിലേക്കു فَقَالَ എന്നിട്ടു പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ لِمَا أَنزَلْتَ നീ ഇറക്കിത്തരുന്നതിനു إِلَيَّ എനിക്ക്, എന്‍റെ നേരെ مِنْ خَيْرٍ നന്‍മയായിട്ടു, ഗുണമായ വല്ലതും فَقِيرٌ ആവശ്യക്കാരനാണ്
ആ പാവപ്പെട്ട സ്ത്രീകളുടെ ആടുകള്‍ക്ക് വെള്ളം കോരിക്കൊടുത്ത് അദ്ദേഹം അവരെ സഹായിച്ചു. പക്ഷേ, അദ്ദേഹം ക്ഷീണിതനും നിരാശ്രയനുമാണ്. എവിടെയാണ്, എങ്ങനെയാണ് തനിക്കൊരു അവലംബം ലഭിക്കുക എന്നൊന്നും നിശ്ചയമില്ല. ഒരു തണലില്‍ ചെന്നു വിശ്രമിച്ചു കൊണ്ട് അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയായി; ‘റബ്ബേ! ഏതെങ്കിലും വിധേന നിന്‍റെ അനുഗ്രഹം ലഭിക്കേണ്ടുന്ന അടിയന്തിരഘട്ടത്തിലാണ് ഞാന്‍ ഇപ്പോഴുള്ളത്.’ അക്ഷമയുടെയും, നിരാശയുടെയും കണികപോലുമില്ലാതെ ഹൃദയം സ്പര്‍ശിച്ചുകൊണ്ടുള്ള ആ ദുആ അല്ലാഹു സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ ഭാവി സുരക്ഷിതവും, സമാധാനപരവുമായിത്തീരത്തക്ക ഒരു മാര്‍ഗ്ഗം അല്ലാഹു തുറന്നുകൊടുത്തു.
28:25
- فَجَآءَتْهُ إِحْدَىٰهُمَا تَمْشِى عَلَى ٱسْتِحْيَآءٍ قَالَتْ إِنَّ أَبِى يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيْهِ ٱلْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ ﴾٢٥﴿
- അങ്ങിനെയിരിക്കെ, ആ രണ്ടില്‍ ഒരുവള്‍ ലജ്ജാഭാവത്തോടെ നടന്നുകൊണ്ട് അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നു. അവള്‍ പറഞ്ഞു: ‘ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ (ഞങ്ങളുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തതിന്‍റെ പ്രതിഫലം താങ്കള്‍ക്കു നല്‍കുന്നതിനായി എന്‍റെ പിതാവു താങ്കളെ വിളിക്കുന്നുണ്ട്.’ അങ്ങനെ, അദ്ദേഹത്തിന്‍റെ അടുക്കല്‍ വരികയും, അദ്ദേഹത്തിനു (തന്‍റെ) കഥ വിവരിച്ചുകൊടു ക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം (മൂസായോടു) പറഞ്ഞു: ‘ഭയപ്പെടേണ്ട – അക്രമികളായ (ആ) ജനങ്ങളില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടിരിക്കുന്നു!’
- فَجَاءَتْهُ അപ്പോള്‍ (അങ്ങനെയിരിക്കെ) അദ്ദേഹത്തിനടുത്തു വന്നു إِحْدَاهُمَا ആ രണ്ടില്‍ ഒരുവള്‍ تَمْشِي നടന്നുകൊണ്ട് عَلَى اسْتِحْيَاءٍ ലജ്ജയോടെ, സങ്കോചപ്പെട്ടുകൊണ്ട് قَالَتْ അവള്‍ പറഞ്ഞു إِنَّ أَبِي നിശ്ചയമായും എന്‍റെ പിതാവ്, ബാപ്പ يَدْعُوكَ താങ്കളെ ക്ഷണിക്കുന്നു, വിളിക്കുന്നു لِيَجْزِيَكَ താങ്കള്‍ക്കു പ്രതിഫലം നല്‍കുവാനായി أَجْرَ കൂലി, പ്രതിഫലം مَا سَقَيْتَ താങ്കള്‍ വെള്ളം കൊടുത്തതിന്‍റെ لَنَا ഞങ്ങള്‍ക്കുവേണ്ടി فَلَمَّا جَاءَهُ അങ്ങനെ അദ്ദേഹത്തിനടുക്കല്‍ വന്നപ്പോള്‍ وَقَصَّ عَلَيْهِ അദ്ദേഹത്തിനു വിവരിച്ചുകൊടുക്കയും الْقَصَصَ കഥ, വിവരം قَالَ അദ്ദേഹം പറഞ്ഞു لَاتَخَفْ ഭയപ്പെടേണ്ട, പേടിക്കേ ണ്ട نَجَوْتَ താന്‍ രക്ഷപ്പെട്ടിരിക്കുന്നു مِنَ الْقَوْمِ ജനതയില്‍നിന്നു الظَّالِمِين അക്രമികളായ
സ്ത്രീകള്‍ രണ്ടാളും വീട്ടില്‍ ചെന്നശേഷം അപരിചിതനായ ആ യുവാവ് തങ്ങള്‍ക്കു ചെയ്തുതന്ന ഉപകാരം പിതാവിനെ അറിയിച്ചു. പ്രസ്തുത മാന്യനെ വെറുതെ വിട്ടുകൂടാ എന്ന് അദ്ദേഹത്തിനു തോന്നി. മൂസാ (അ)നെ വിളിക്കുവാന്‍ അവരില്‍ ഒരുവളെത്തന്നെ അയച്ചു. അപരിചിതനായ ഒരു യുവാവിന്‍റെ അടുക്കല്‍ മാന്യയും, സുശീലയുമായ ഒരു യുവതി ചെല്ലേണ്ടിവരുമ്പോള്‍ ഉണ്ടാകുന്നതും, ഉണ്ടായിരിക്കേണ്ടതുമായ ലജ്ജാശീലവും അച്ചടക്കവും അവളില്‍ പ്രകടമായിരുന്നു. മൂസാ (അ) ക്ഷണം സ്വീകരിച്ച് വൃദ്ധന്‍റെ അടുക്കല്‍ വന്നു. സംഭാഷണത്തില്‍ മൂസാ (അ) തന്‍റെ ചരിത്രം വിവരിച്ചു. ഫിര്‍ഔന്‍മാരുടെ അക്രമമൊന്നും ഇവിടെ ഭയപ്പെടുവാനില്ല; അവരുടെ അധികാരം ഈ നാട്ടില്‍ നടക്കുന്നുമില്ല എന്നൊക്കെപ്പറഞ്ഞു വൃദ്ധന്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു.
ഈ മാന്യവൃദ്ധന്‍ ആരായിരുന്നു? ശുഐബ് (شعيب ع) നബിയാണെന്നു പലരും പറയുന്നു. ശുഐബ് (അ) മദ്‌യനിലെ റസൂലായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ കാലം ലൂത്തു (അ) നബിയുടെ ശേഷമായിരുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂ: ഹൂദ് 89ല്‍ ശുഐബ് (അ) മദ്‌യന്‍ നിവാസികളോടു ‘ലൂത്തിന്‍റെ ജനത നിങ്ങളില്‍നിന്നു വിദൂരമായതല്ലല്ലോ (وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ : هود: ٨٩) എന്നു പ്രസ്താവിച്ചിട്ടുള്ളതു കാണാം. ഇബ്രാഹീം (അ) നബിയുടെ സമകാലീനനായിരുന്നു ലൂത്ത്വ് (അ) നബി. മൂസാ (അ) നബിക്കും അവര്‍ക്കുമിടയില്‍ ഏകദേശം 400ല്‍ പരം കൊല്ലം ഉണ്ടെന്നാണ് അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ എപ്പോഴായിരുന്നു ശുഐബ് (അ) നബിയുടെ ജീവിതകാലം എന്നു പറയത്തക്ക തെളിവുകളൊന്നും കാണുന്നില്ല. എന്നിരിക്കെ, പ്രസ്തുത മാന്യ വൃദ്ധന്‍ ശുഐബ് (അ) തന്നെയാണെന്നോ അല്ലെന്നോ, തീര്‍ത്തുപറയുക സാധ്യമല്ല. അതേ സമയത്തു വൃദ്ധന്‍റെ പേര്‍ യഥിറുന്‍ (*) എന്നാണെന്നും, ഇദ്ദേഹം ശുഐബു (അ) നബിയുടെ കുടുംബത്തില്‍പെട്ടവനാണെന്നുമാണ് വേറെ ചില വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നത്. വാസ്തവം അല്ലാഹുവിനറിയാം. ഏതായാലും ഈ വൃദ്ധന്‍ ഒരു സാധാരണക്കാരന്‍ മാത്രമല്ല. ഒരു മഹാനും ഭക്തനുമായിരുന്നുവെന്ന് ഖുര്‍ആന്‍റെ പ്രസ്താവനകളില്‍നിന്നു മനസ്സിലാക്കാം.
(*). يثرو – او يثرون
ബൈബ്ളില്‍ ഈ സംഭവം വിവരിക്കുന്നതു ഇപ്രകാരമാകുന്നു: – ‘മോശെ ഫറവോന്‍റെ സന്നിധിയി ല്‍നിന്നു ഓടിപ്പോയി, മിദ്യാന്‍ദേശത്തു ചെന്നു പാര്‍ത്തു: അവന്‍ ഒരു കിണറ്റിനരികെ ഇരുന്നു. മിദ്യാനിലെ പുരോഹിതനു ഏഴു പുത്രിമാരുണ്ടായിരുന്നു. അവര്‍ വന്നു അപ്പന്‍റെ ആടുകള്‍ക്കു കുടിപ്പാന്‍ വെള്ളം കോരി തൊട്ടികള്‍ നിറച്ചു. എന്നാല്‍ ഇടയന്‍മാര്‍ അവരെ ആട്ടിക്കളഞ്ഞു. അപ്പോള്‍ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു. അവര്‍ തങ്ങളുടെ അപ്പനായ (**) റെഗുവേലിന്‍റെ അടുക്കല്‍ വന്നപ്പോള്‍ നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു….. അവന്‍ പുത്രിമാരോട് : അവന്‍ എവിടെ?.. ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു. മോശെക്കു അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതമായി. അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറ (***)യെ കൊടുത്തു… മോശെ മിദ്യാനിലെ പുരോഹിതനും തന്‍റെ അമ്മായപ്പനുമായ യിത്രോ (****) വിന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു…..'(പുറപ്പാട് : അദ്ധ്യായം 2,3).
(**).رعوئيل
(***). صبوراء
(****). يثرى
രണ്ടു സ്ത്രീകളായിരുന്നു ആടുകള്‍ക്കു വെള്ളം കൊടുക്കാന്‍ വന്നതെന്നു ഖുര്‍ആന്‍ വ്യക്തമായി പ്പറഞ്ഞ സ്ഥിതിക്ക് ഏഴു പുത്രിമാര്‍ വന്നിരുന്നുവെന്നു ബൈബ്ളില്‍ കാണുന്നതു സ്വീകാര്യമല്ല. ഇതുപോലെത്തന്നെ, രണ്ടാമത്തെ ദിവസം ശണ്ഠകൂടിയതു രണ്ടു എബ്രേയര്‍ (ഇസ്രാഈല്യര്‍) തമ്മിലാണെന്നാണ് ബൈബ്ള്‍ പറയുന്നതു. ഇതും ഖുര്‍ആന്‍റെ പ്രസ്താവനക്കു യോജിക്കുന്നതല്ല. ഇതുപോലെ എത്രയോ വിഷയങ്ങളില്‍ ബൈബ്ള്‍ ഖുര്‍ആന്‍റെ പ്രസ്താവനക്കു യോജിക്കാത്തതായി കാണാം. അതുകൊണ്ടു തന്നെയാണ് അതിനെ ആസ്പദമാക്കി സംഭവങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ പാടില്ലാതെ വന്നതും. എന്നിരിക്കെ, നമ്മുടെ മാന്യവൃദ്ധന്‍റെ പേരും മറ്റും ഈ ഉദ്ധരണിയെ ആസ്പദമാക്കി തീരുമാനിക്കുവാന്‍ നമുക്കു നിവൃത്തിയില്ല. വേറെ തെളിവുകളും നമ്മുടെ മുമ്പിലില്ല. അതറിയുന്നതില്‍ പ്രത്യേകം വല്ല ഗുണവുമുണ്ടായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ തന്നെ അതു വ്യക്തമാക്കുമായിരുന്നു.
- قَالَتْ إِحْدَىٰهُمَا يَـٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ ﴾٢٦﴿
- ആ രണ്ടു സ്ത്രീകളില്‍ ഒരുവള്‍ (പിതാവിനോടു) പറഞ്ഞു: ‘പിതാവേ, ഇദ്ദേഹത്തെ നിങ്ങള്‍ (നമുക്ക്) കൂലിക്ക് വിളിച്ചേക്കുക. നിശ്ചയമായും നിങ്ങള്‍, കൂലിക്ക് വിളിക്കുന്നവരില്‍വെച്ച് നല്ലവന്‍, ശക്തിമാനും വിശ്വസ്തനുമായുള്ളവനാണ്.’
- قَالَتْ إِحْدَاهُمَا അവര്‍ രണ്ടില്‍ ഒരുവള്‍ പറഞ്ഞു يَا أَبَتِ എന്‍റെ ബാപ്പാ, പിതാവേ اسْتَأْجِرْهُ ഇദ്ദേഹത്തെ കൂലിക്കു വിളിക്കുക, കൂലിവേലക്കു വെക്കുക إِنَّ خَيْرَ നിശ്ചയമായും നല്ലവന്‍, ഉത്തമന്‍ مَنِ اسْتَأْجَرْتَ നിങ്ങള്‍ കൂലിക്കു വിളിക്കുന്നവരില്‍ الْقَوِيُّ ശക്തിമാനാണ്, കഴിവുള്ളവനാണ് الْأَمِينُ വിശ്വസ്തനായ, വിശ്വസ്തനാണ്
തങ്ങളുടെ കാലികളെ മേയ്ക്കാന്‍ കൊള്ളാവുന്ന ഒരു കൂലിക്കാരനെ കിട്ടുന്നത് ആ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസമായിരിക്കുമല്ലോ. അല്‍പമാത്രമായ പരിചയത്തില്‍നി ന്നു മൂസാ (അ) ആ ജോലിക്കു കൊള്ളാവുന്ന ആളാണെന്നും, ആരോഗ്യവാനും സത്യസന്ധനുമാ ണെന്നും അവള്‍ക്കു മനസ്സിലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ കൂലിക്കാരനായി നിശ്ചയിക്കുവാന്‍ അവള്‍ പിതാവിനോട് ശുപാര്‍ശ ചെയ്യുന്നത്.
കൂലിക്കാരനുണ്ടായിരിക്കേണ്ടുന്ന രണ്ടു പ്രധാന ഗുണങ്ങള്‍ ആ സ്ത്രീ രത്നം ചൂണ്ടിക്കാട്ടിയതു ശ്രദ്ധേ യമാണ്. കൂലിവേലക്കാരനു മാത്രമല്ല, ഏതു വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്കും, ശമ്പളക്കാര്‍ക്കും – വാസ്തവത്തില്‍ ഇവരെല്ലാം ഓരോതരം കൂലിവേലക്കാര്‍ തന്നെയാണുതാനും – ആ രണ്ടു ഗുണങ്ങളും അനിവാര്യമാണ്. കൂലിക്കാരാകട്ടെ, ശമ്പളക്കാരാകട്ടെ, ഉദ്യോഗസ്ഥാനുദ്യോഗസ്ഥ മേധാവികളാകട്ടെ – ആരായിരുന്നാലും – അഴിമതിയുടെയും, കൊള്ളരുതായ്മയുടെയും, സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും സങ്കേതങ്ങളാണവരില്‍ മിക്കവരും എന്ന് മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലമാണല്ലോ ഇന്ന്. ഇതിനു കാരണം പരിശോധിക്കുന്നപക്ഷം, എല്ലാറ്റിന്‍റേയും യഥാര്‍ത്ഥ കാരണം ഒന്നായിരിക്കും. അതെ, ആ സ്ത്രീ ചൂണ്ടിക്കാട്ടിയ രണ്ടു വാക്കുകളുടെ അഭാവം തന്നെ. ‘കൂലിക്കു വിളിക്കുന്നവരില്‍വെച്ച് നല്ലവന്‍ മിടുക്കനും വിശ്വസ്തനുമാണ്’ എന്ന അവളുടെ തത്വ ശാസ്ത്രം ഇന്ന് അവഗണിക്കപ്പെട്ടിരിക്കുകയാണ്. തല്‍സ്ഥാനത്ത് ജോലികള്‍ക്കും തസ്തികകള്‍ക്കു മുള്ള യോഗ്യത ഇക്കാലത്ത് സ്വാധീനം, ശുപാര്‍ശ, കക്ഷിതാല്‍പര്യം എന്നിവയും, സാങ്കേതിക സാക്ഷ്യപത്രങ്ങളുമായിക്കലാശിച്ചിരിക്കുന്നു! ഒരാളെ ഒരു ജോലിക്കു ഏല്‍പിക്കുമ്പോള്‍ ആ ജോലിക്കു അയാള്‍ യഥാര്‍ത്ഥത്തില്‍ കഴിവും, പ്രാപ്തിയും ഉള്ളവനാണോ എന്ന് ഒന്നാമതായി പരിശോധിക്കണം. അയാള്‍ക്ക് ബിരുദമോ, സാക്ഷ്യപത്രമോ ഉണ്ടായിക്കൊള്ളട്ടെ, ഇല്ലാതിരിക്ക ട്ടെ. രണ്ടാമതായി അയാള്‍ വിശ്വസ്തനും നിഷ്കളങ്കനുമാണോ എന്നാണ് ആലോചിക്കേണ്ടത്. അയാളുടെ കക്ഷിയോ. സ്വാധീനമോ അല്ല. വിശ്വസ്ഥനല്ലെങ്കില്‍ ശക്തിയും പ്രാപ്തിയുമുണ്ടായിട്ടു കാര്യമില്ലെന്നു മാത്രമല്ല, പലപ്പോഴും അവനെക്കൊണ്ട് ദോഷം സംഭവിക്കുകയും ചെയും. പ്രാപ്തനല്ലെങ്കില്‍ വിശ്വസ്തതകൊണ്ടും വലിയ ഗുണമൊന്നും ലഭിക്കാനില്ല.
ജോലിക്കാരന്‍ കഴിവുള്ളവനും, വിശ്വസ്തനും (الْقَوِيُّ الْأَمِينُ) ആയിരിക്കുക എന്ന തത്വം ഇത്രയും പ്രാധാന്യമര്‍ഹിക്കുന്നതുകൊണ്ട് തന്നെയാണ് കേവലം ഒരു സ്ത്രീയുടെ ആ വാക്ക് അല്ലാഹു ഇവിടെ ഉദ്ധരിച്ചതും. സുലൈമാന്‍ നബി (അ) ബില്‍ഖീസിന്‍റെ സിംഹാസനം ആരാണ് വേഗം കൊണ്ടുവരിക എന്നന്വേഷിച്ചപ്പോള്‍, അങ്ങുന്ന് ഈ സ്ഥാനത്തുനിന്നു എഴുന്നേറ്റുപോകുംമുമ്പ് ഞാന്‍ കൊണ്ടുവരാമെന്നു പറഞ്ഞ ജിന്നും പറയുകയുണ്ടായി: وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ (ഞാന്‍ അതിനു കഴിവുള്ളവനും വിശ്വസ്തനുമാണ്) എന്ന്. നാം മനസ്സിരുത്തേണ്ടതിനും, അനുഷ്ഠാനത്തില്‍ കൊണ്ടു വരേണ്ടതിനും വേണ്ടി പലരുടെയും വാക്കുകള്‍ ഇതുപോലെ ഖുര്‍ആനില്‍ ഓരോ സന്ദര്‍ഭങ്ങളില്‍ അല്ലാഹു ഉദ്ധരിച്ചുകാണാം.
പിതാവ് മകളുടെ ശുപാര്‍ശ സ്വീകരിച്ചുവെന്നുമാത്രമല്ല, അതിനെക്കാള്‍ ഉപരിയായ ഒരു സ്ഥാനം കൂടി മൂസാ (അ)ക്ക് നല്‍കുവാനാണ് ആഗ്രഹിച്ചത്.
28:27
- قَالَ إِنِّىٓ أُرِيدُ أَنْ أُنكِحَكَ إِحْدَى ٱبْنَتَىَّ هَـٰتَيْنِ عَلَىٰٓ أَن تَأْجُرَنِى ثَمَـٰنِىَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَآ أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰلِحِينَ ﴾٢٧﴿
- അദ്ദേഹം [വൃദ്ധന്‍] പറഞ്ഞു: ‘താങ്കള്‍ എട്ട് വര്‍ഷം എനിക്കു കൂലിവേല ചെയ്യുമെന്നതിന്‍റെ പേരില്‍ എന്‍റെ ഈ രണ്ടു പുത്രിമാരില്‍ ഒരുവളെ താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുണ്ട്.’ എനി, പത്തുവര്‍ഷം താങ്കള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ (അത്) താങ്കളുടെ വക (ഔദാര്യം) ആയിരിക്കുന്നതാണ്. താങ്കള്‍ക്ക് വിഷമമുണ്ടാക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ സജ്ജനങ്ങളില്‍ പെട്ടവനായി എന്നെ താങ്കള്‍ക്കു കാണാവുന്നതാണ്.
- قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നു أَنْ أُنكِحَكَ താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍ إِحْدَى ابْنَتَيَّ എന്‍റെ രണ്ടു പെണ്‍മക്കളില്‍ ഒരുവളെ هَاتَيْنِ ഈരണ്ട് عَلَىٰ أَن تَأْجُرَنِي താങ്കളെനിക്കു കൂലിവേല ചെയ്യുന്നതിന്‍റെ പേരില്‍ (നിശ്ചയത്തോടെ) ثَمَانِيَ حِجَجٍ എട്ടു വര്‍ഷം فَإِنْ أَتْمَمْتَ എനി താന്‍ പൂര്‍ത്തിയാക്കിയാല്‍ عَشْرًا പത്തു (കൊല്ലം) فَمِنْ عِندِكَ എന്നാല്‍ (അതു) തന്‍റെ പക്കല്‍ നിന്നാണ് (തന്‍റെ വകയാണ്) وَمَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ല أَنْ أَشُقَّ ഞാന്‍ ബുദ്ധിമു ട്ടുണ്ടാക്കാന്‍, വിഷമമുണ്ടാക്കാന്‍ عَلَيْكَ താങ്കളുടെമേല്‍ سَتَجِدُنِي എന്നെ താങ്കള്‍ക്കു കാണാം, കണ്ടെത്താം إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാല്‍ مِنَ الصَّالِحِينَ സദ്‌വൃത്തന്‍മാരുടെ കൂട്ടത്തില്‍, നല്ലവരില്‍ പെട്ട(വനായി)
28:28
- قَالَ ذَٰلِكَ بَيْنِى وَبَيْنَكَ ۖ أَيَّمَا ٱلْأَجَلَيْنِ قَضَيْتُ فَلَا عُدْوَٰنَ عَلَىَّ ۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌ ﴾٢٨﴿
- അദ്ദേഹം [മൂസാ] പറഞ്ഞു: ‘അത് എന്‍റെയും നിങ്ങളുടെയും ഇടയിലുള്ളതത്രെ’. [നാം തമ്മിലുള്ള നിശ്ചയമാണത്.] (ഈ പറഞ്ഞ) രണ്ട് കാലാവധികളില്‍ ഞാന്‍ ഏതൊന്ന്‍ നിറവേറ്റിയാലും എന്‍റെ പേരില്‍ യാതൊരു അതിക്രമവും ഉണ്ടാകാവതല്ല. നാം പറയുന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നവനാകുന്നു.’
- قَالَ അദ്ദേഹം പറഞ്ഞു ذَٰلِكَ അതു بَيْنِي وَبَيْنَكَ എന്‍റെയും താങ്കളുടെയും ഇടയിലുള്ളതത്രെ (നമ്മുടെ നിശ്ചയമാണ്) أَيَّمَا الْأَجَلَيْنِ രണ്ടു കാലാവധികളില്‍ ഏതൊന്നും قَضَيْتُ ഞാന്‍ നിര്‍വ്വഹിക്കുന്നതായാല്‍, തീര്‍ത്താല്‍ فَلَا عُدْوَانَ ഒരതിക്രമവും ഇല്ല (ഉണ്ടായിക്കൂടാ) عَلَيَّ എന്‍റെ മേല്‍ وَاللَّـهُ അല്ലാഹു عَلَىٰ مَا نَقُولُ നാം പറയുന്നതിന്‍റെ മേല്‍, പറയുന്നതിനു وَكِيلٌ സാക്ഷ്യം വഹിക്കുന്നവനാണ്
അങ്ങനെ, ചുരുങ്ങിയതു എട്ടുകൊല്ലം – അധികരിച്ചാല്‍ പത്തുകൊല്ലം കൂലിവേല ചെയ്തുകൊടുക്കാമെന്ന നിശ്ചയത്തിന്‍മേല്‍ മൂസാ (അ) നബി വിവാഹിതനായി.
വിഭാഗം – 4
28:29
- فَلَمَّا قَضَىٰ مُوسَى ٱلْأَجَلَ وَسَارَ بِأَهْلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارًا قَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًا لَّعَلِّىٓ ءَاتِيكُم مِّنْهَا بِخَبَرٍ أَوْ جَذْوَةٍ مِّنَ ٱلنَّارِ لَعَلَّكُمْ تَصْطَلُونَ ﴾٢٩﴿
- എന്നിട്ട്, മൂസാ കാലാവധി നിറവേറ്റുകയും, തന്‍റെ വീട്ടുകാരുമായി (സ്വരാജ്യത്തേക്ക്) പോകുകയും ചെയ്തപ്പോള്‍, ‘ത്വൂര്‍’ (പര്‍വ്വതത്തി)ന്‍റെ ഭാഗത്തുനിന്നു അദ്ദേഹം ഒരു തീ ദര്‍ശിച്ചു. അദ്ദേഹം തന്‍റെ വീട്ടുകാരോടു പറഞ്ഞു: ‘നിങ്ങള്‍ (ഇവിടെ) നില്‍ക്കുക- ഞാന്‍ ഒരു തീ ദര്‍ശിച്ചിരിക്കുന്നു! അവിടെ നിന്നു നിങ്ങള്‍ക്കു വല്ല വര്‍ത്തമാനമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ കൊണ്ടുവന്നേക്കാം, നിങ്ങള്‍ക്കു തീക്കായാമല്ലോ!’
- فَلَمَّا قَضَىٰ എന്നിട്ട് നിര്‍വ്വഹിച്ചപ്പോള്‍ مُوسَى മൂസാ الْأَجَلَ കാലാവധി وَسَارَ നടക്കുക (പോകുക)യും بِأَهْلِهِ തന്‍റെ വീട്ടുകാരുമായി, കുടുംബസമേതം آنَسَ അദ്ദേഹം ദര്‍ശിച്ചു, കണ്ടു സന്തോഷിച്ചു مِن جَانِبِ الطُّورِ ‘ത്വൂറി’ന്‍റെ ഭാഗത്തുനിന്നു نَارًا ഒരു തീ, അഗ്നി قَالَ لِأَهْلِهِ അദ്ദേഹം തന്‍റെ വീട്ടുകാരോടു പറഞ്ഞു امْكُثُوا നിങ്ങള്‍ നില്‍ക്കുവിന്‍ (താമസിക്കിന്‍) തങ്ങുവിന്‍ إِنِّي آنَسْتُ ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ لَّعَلِّي آتِيكُم ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം مِّنْهَا അതില്‍നിന്നു بِخَبَرٍ വല്ല വര്‍ത്തമാനവും കൊണ്ട് أَوْ جَذْوَةٍ അല്ലെങ്കില്‍ ഒരു കനല്‍ (കൊള്ളി) مِّنَ النَّارِ തീയില്‍നിന്നുള്ള لَعَلَّكُمْ تَصْطَلُونَ നിങ്ങള്‍ക്കു തീ കായാം, തീ കായുവാന്‍ വേണ്ടി
ഇരുട്ടിയ രാത്രി, അതിശൈത്യം, വഴി അറിയായ്മ, എല്ലാം കൂടി ഗതിമുട്ടിയ അവസരത്തിലാണദ്ദേഹം അകലെ ഒരു തീ കണ്ടാനന്ദിക്കുന്നത്. വീട്ടുകാരെ പറഞ്ഞാശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം അങ്ങോട്ടുപോയി.
28:30
- فَلَمَّآ أَتَىٰهَا نُودِىَ مِن شَـٰطِئِ ٱلْوَادِ ٱلْأَيْمَنِ فِى ٱلْبُقْعَةِ ٱلْمُبَـٰرَكَةِ مِنَ ٱلشَّجَرَةِ أَن يَـٰمُوسَىٰٓ إِنِّىٓ أَنَا ٱللَّهُ رَبُّ ٱلْعَـٰلَمِينَ ﴾٣٠﴿
- അങ്ങനെ, അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍, അനുഗ്രഹീതമായ (ആ) പ്രദേശത്തുള്ള താഴ്‌വരയുടെ വലത്തെ തീരത്തു നിന്ന് – വൃക്ഷത്തില്‍നിന്ന് – അദ്ദേഹത്തോടു വിളിച്ചുപറയപ്പെട്ടു: ‘ഹേ, മൂസാ! നിശ്ചയമായും ഞാന്‍ ലോകരുടെ രക്ഷിതാവായ അല്ലാഹുവത്രെ’ എന്ന്.
- فَلَمَّا أَتَاهَا അങ്ങനെ അതിനടുക്കല്‍ ചെന്നപ്പോള്‍ نُودِيَ അദ്ദേഹം വിളിക്കപ്പെട്ടു (വിളിച്ചുപറ യപ്പെട്ടു) مِن شَاطِئِ الْوَادِ താഴ്‌വരയുടെ തീരത്തുനിന്നു, ഓരത്തുനിന്നു الْأَيْمَنِ വലത്തേ فِي الْبُقْعَةِ പ്രദേശത്തിലുള്ള, സ്ഥലത്തിലുള്ള الْمُبَارَكَةِ അനുഗ്രഹീതമായ, ആശിര്‍വദിക്കപ്പെട്ട مِنَ الشَّجَرَةِ വൃക്ഷത്തില്‍ നിന്നു أَن يَا مُوسَىٰ ഹേ മൂസാ എന്ന് إِنِّي നിശ്ചയമായും ഞാന്‍ أَنَا اللَّـهُ ഞാന്‍ അല്ലാഹുവ ത്രെ رَبُّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ
28:31
- وَأَنْ أَلْقِ عَصَاكَ ۖ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰٓ أَقْبِلْ وَلَا تَخَفْ ۖ إِنَّكَ مِنَ ٱلْـَٔامِنِينَ ﴾٣١﴿
- ‘നിന്‍റെ വടി (നിലത്ത്) ഇടുക’ എന്നും (പറയപ്പെട്ടു). എന്നിട്ടത് ഒരു (ചെറു) സര്‍പ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞുപോന്നു; പിമ്പോട്ടു നോക്കിയതു (പോലു)മില്ല. (അല്ലാഹു പറഞ്ഞു:) ‘ഹേ, മൂസാ! മുന്നോട്ടു വരുക, പേടിക്കുകയും വേണ്ടാ! നിശ്ചയമായും, നീ നി൪ഭയന്‍മാരില്‍ [സുരക്ഷിതരില്‍]പെട്ടവനാകുന്നു’.
- وَأَنْ أَلْقِ നീ ഇടുക എന്നും عَصَاكَ നിന്‍റെ വടി فَلَمَّا رَآهَا എന്നിട്ടതിനെ അദ്ദേഹം കണ്ടപ്പോള്‍ تَهْتَزُّ പിടഞ്ഞു നടക്കുന്നതായി, പിടയുന്നതായി كَأَنَّهَا جَانٌّ അതൊരു ചെറുസര്‍പ്പമെന്നോണം وَلَّىٰ അദ്ദേഹം തിരിഞ്ഞു مُدْبِرًا പിന്നിട്ടുകൊണ്ട് (പിന്നോക്കം) وَلَمْ يُعَقِّبْ പിമ്പോട്ടു നോക്കിയതുമില്ല, തിരിഞ്ഞുനോക്കിയതുമില്ല يَا مُوسَىٰ ഹേ മൂസാ أَقْبِلْ മുന്നോട്ടുവരുക وَلَا تَخَفْ നീ പേടിക്കേണ്ട إِنَّكَ നിശ്ചയമായും നീ مِنَ الْآمِنِينَ നിര്‍ഭയന്‍മാരില്‍ (സുരക്ഷിതരില്‍) പെട്ടവനാണ്
തീ പ്രകാശിച്ചു കണ്ട ആ വൃക്ഷത്തെപ്പറ്റി ‘ഒരു മുള്‍പ്പടര്‍പ്പ്’ എന്ന് ബൈബ്ളിലും, (*) ഒരു മുള്ളുമരം എന്നും മറ്റും ചില വ്യാഖ്യാതാക്കളും പറഞ്ഞുകാണാം. വാസ്തവം അല്ലാഹുവിനറിയാം. അതിന്‍റെ പേരറിയുന്നതില്‍ പ്രത്യേക പ്രയോജനമൊന്നും ഇല്ലല്ലോ. മൂസാ (അ) അവിടെ ദര്‍ശിച്ച തീയാകട്ടെ, അതു സാധാരണ അറിയപ്പെടുന്ന തീയല്ലായിരുന്നു. അതിന്‍റെ യാഥാര്‍ത്ഥ്യം അല്ലാഹുവിനേ അറിയുകയുള്ളു. അവിടെവെച്ചാണ് മറ്റാര്‍ക്കും ലഭിക്കാത്ത ആ ഭാഗ്യം – അല്ലാഹുവിന്‍റെ സംസാരം കേട്ടാസ്വദിക്കുവാനുള്ള മഹാഭാഗ്യം – മൂസാ (അ) നബിക്കു സിദ്ധിച്ചതു എന്നുമാത്രമേ നാം മനസ്സിലാക്കേണ്ടതുള്ളൂ. മൂസാ (അ) നബിയെ അഭിമുഖീകരിച്ച് സൂ: അഅ്റാഫ് : 144ല്‍ അല്ലാഹു ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:
يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي – الأعراف
(മൂസാ, എന്‍റെ ദൗത്യങ്ങള്‍കൊണ്ടും, എന്‍റെ സംസാരംകൊണ്ടും ഞാന്‍ നിന്നെ മനുഷ്യരെക്കാള്‍ ശ്രേഷ്ഠമാക്കിയിരിക്കുന്നു.) സൂ: മര്‍യം 52ലും ഇതിനെക്കുറിച്ച് സൂചനയുണ്ട്. തന്‍റെ അപേക്ഷ പ്രകാരം സ്വസഹോദരന്‍ ഹാറൂന്‍ (അ) നബിയെ തനിക്കു സഹായകനെന്ന നിലയില്‍ റസൂലായി നിയോഗിച്ചതും മൂസാ (അ) നബിക്കു സിദ്ധിച്ച ഒരു പ്രത്യേക ഭാഗ്യംതന്നെയാണ്. ഇവിടേക്കാവശ്യമായ പല വിവരവും സൂ: ത്വാഹയില്‍ കഴിഞ്ഞുപോയിട്ടുള്ളത് കൊണ്ട് ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. വടി സര്‍പ്പമായി മാറുന്നതു കാണിച്ചശേഷം അല്ലാഹു മൂസാ (അ) നബിയോടു പറയുന്നു: –
(*) പുറപ്പാട് 3:2
28:32
- ٱسْلُكْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ وَٱضْمُمْ إِلَيْكَ جَنَاحَكَ مِنَ ٱلرَّهْبِ ۖ فَذَٰنِكَ بُرْهَـٰنَانِ مِن رَّبِّكَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ ﴾٣٢﴿
- ‘നിന്‍റെ കൈ നിന്‍റെ കുപ്പായാത്തിന്‍റെ മാറില്‍ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അതു വെളുത്തതായി പുറത്തു വരുന്നതാണ്. ഭയപ്പാടിന് (പരിഹാരമായി) നീ നിന്‍റെ പാര്‍ശ്വത്തെ നിന്നി ലേക്കു കൂട്ടിപ്പിടിക്കുകയും ചെയ്തുകൊള്ളുക. അങ്ങിനെ, അതുരണ്ടും, [വടിയും, കൈയും] ഫിര്‍ഔന്‍റെയും, അവന്‍റെ പ്രധാനികളുടെയും അടുക്കലേക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. നിശ്ചയമായും, അവര്‍ തോന്നിയവാസികളായ ഒരു ജനതയായിരിക്കുന്നു.’
- اسْلُكْ നീ കടത്തുക, പ്രവേശിപ്പിക്കുക يَدَكَ നിന്‍റെ കൈ فِي جَيْبِكَ നിന്‍റെ (കുപ്പായത്തിന്‍റെ, മാറില്‍ تَخْرُجْ അതു പുറത്തുവരും, പ്രത്യക്ഷപ്പെടും بَيْضَاءَ വെള്ളനിറമുള്ളതായി مِنْ غَيْرِ سُوءٍ ഒരു ദൂഷ്യവും (കെടുതലും) കൂടാതെ وَاضْمُمْ നീ ചേര്‍ക്കുകയും (കൂട്ടിപ്പിടിക്കുകയും) ചെയ്യുക إِلَيْكَ നിന്നിലേക്കു جَنَاحَكَ നിന്‍റെ പാര്‍ശ്വത്തെ, പക്ഷത്തെ مِنَ الرَّهْبِ ഭയപ്പാടിനു, ഭയപ്പാടിനാല്‍ فَذَانِكَ അങ്ങനെ അതു രണ്ടും بُرْهَانَانِ രണ്ടു തെളിവുകളാണ്, ലക്ഷ്യങ്ങളാണ് مِن رَّبِّكَ നിന്‍റെ രക്ഷിതാവിങ്കല്‍നിന്നു إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്ക് وَمَلَئِهِ അവന്‍റെ പ്രധാനികളുടെയും, സംഘക്കാരുടെയും إِنَّهُمْ നിശ്ചയമായും അവര്‍ كَانُوا ആയിരിക്കുന്നു, ആകുന്നു قَوْمًا ഒരു ജനത فَاسِقِينَ തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ
‘ഭയപ്പാടിന് നീ നിന്‍റെ പാര്‍ശ്വത്തെ നിന്നിലേക്കു കൂട്ടിപ്പിടിക്കുക’ എന്നു പറഞ്ഞതിന്‍റെ താല്‍പര്യം ഇതാണ്: വടി പാമ്പായിത്തീരുമ്പോഴോ, കൈ വെള്ളനിറം പൂണ്ടു പ്രത്യക്ഷപ്പെടുമ്പോഴോ, ഫിര്‍ഔന്‍റെ അടുക്കല്‍ ചെല്ലുമ്പോഴോ ഒന്നും തന്നെ നീ ഭയപ്പെടേണ്ടതില്ല. ഭയം തോന്നുന്നപ ക്ഷം, അതിനു പരിഹാരമായി നീ നിന്‍റെ പാര്‍ശ്വം – അഥവാ കൈ – നിന്‍റെ നെഞ്ഞില്‍ ചേര്‍ത്തു വെച്ച് കൂട്ടിപ്പിടിക്കുക. എന്നാല്‍ ആ ഭയം നീങ്ങിക്കൊള്ളും. വടി പാമ്പായി മാറിയപ്പോള്‍ മൂസാ (അ) നബിക്കു വലിയ ഭയം അനുഭവപ്പെട്ടുവല്ലോ. മേലില്‍ അങ്ങിനെ സംഭവിക്കുന്നപക്ഷം ഇപ്രകാരം ചെയ്‌താല്‍ മതിയെന്ന് അല്ലാഹു ഉപദേശിക്കുകയാണ്. ഈ ഉപദേശം മൂസാ (അ) നബിയെ സംബന്ധിച്ചിടത്തോളം പ്രത്യേകം ഫലവത്തായിരിക്കുമെന്നു പറയേണ്ടതില്ല. അല്ലാഹു സഹായിച്ച് ഭയവേളയില്‍, ഹൃദയത്തിനുമീതെ കൈവെച്ചുകൊണ്ട് – ഇബ്നുകഥീര്‍ (റ) ചൂണ്ടിക്കാട്ടിയതുപോലെ – നമുക്കും ഇതു ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുമൂലം ഭയത്തിനു അല്‍പമെങ്കിലും ലാഘവം കൂടുമെന്നതു ഏറെക്കുറെ അനുഭവങ്ങള്‍ കൊണ്ടു തന്നെ മനസ്സിലാക്കാവുന്നതുമാണ്.
28:33
- قَالَ رَبِّ إِنِّى قَتَلْتُ مِنْهُمْ نَفْسًا فَأَخَافُ أَن يَقْتُلُونِ ﴾٣٣﴿
- അദ്ദേഹം [മൂസാ] പറഞ്ഞു: ‘എന്‍റെ രക്ഷിതാവേ! അവരില്‍പെട്ട ഒരാളെ ഞാന്‍ കൊന്നിട്ടുണ്ട്; അതിനാല്‍ അവരെന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
- قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ, രക്ഷിതാവേ إِنِّي قَتَلْتُ ഞാന്‍ കൊന്നിട്ടുണ്ടു مِنْهُمْ അവരില്‍നി ന്നു نَفْسًا ഒരാളെ فَأَخَافُ അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു أَن يَقْتُلُونِ അവരെന്നെ കൊല്ലുമെന്നു
28:34
- وَأَخِى هَـٰرُونُ هُوَ أَفْصَحُ مِنِّى لِسَانًا فَأَرْسِلْهُ مَعِىَ رِدْءًا يُصَدِّقُنِىٓ ۖ إِنِّىٓ أَخَافُ أَن يُكَذِّبُونِ ﴾٣٤﴿
- ‘എന്‍റെ സഹോദരന്‍ ഹാറൂനാകട്ടെ, എന്നെക്കാള്‍ വ്യക്തമായി സംസാരിക്കുന്നവനാകുന്നു. അതുകൊണ്ട് അദ്ദേഹത്തെ എന്‍റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായകനായി എന്നോടൊപ്പം (നിയോഗിച്ച്) അയച്ചു തരേണമേ! നിശ്ചയമായും, അവരെന്നെ വ്യാജമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’
- وَأَخِي هَارُونُ എന്‍റെ സഹോദരന്‍ ഹാറൂനാകട്ടെ هُوَ അവന്‍, അദ്ദേഹം أَفْصَحُ مِنِّي എന്നെക്കാള്‍ ചാതുര്യം (വടിവ്, വ്യക്തത) ഉള്ളവനാണ് لِسَانًا സംസാരം, ഭാഷ, നാവ് فَأَرْسِلْهُ അതുകൊണ്ട് അദ്ദേഹത്തെ അയക്കണേ, നിയോഗിക്കണേ مَعِيَ എന്നോടൊപ്പം رِدْءًا സഹായകനായിട്ട്, ഉതവിയായി يُصَدِّقُنِي അവന്‍ എന്നെ സത്യപ്പെടുത്തും (എന്‍റെ സത്യത സ്ഥാപിക്കും) إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു أَن يُكَذِّبُونِ അവര്‍ എന്നെ വ്യാജമാക്കുമെന്നു
വാക്ചാതുര്യം , അഥവാ സംസാരവൈഭവം തന്നെക്കാള്‍ സഹോദരനു കൂടുതലുള്ളതുകൊണ്ട് താന്‍ പ്രബോധനം ചെയ്യുന്ന തത്വങ്ങളും, തെളിവുകളും കൂടുതല്‍ വ്യക്തവും യുക്തവുമായ നിലയില്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുവാനും, അതുവഴി തന്‍റെ സത്യതക്ക് കൂടുതല്‍ ദൃഢീകരണം ലഭിക്കുവാനും ഉദ്ദേശിച്ചുകൊണ്ടാണ് മൂസാ നബി (അ) സഹോദരനെക്കൂടി റസൂലായി നിയോഗിച്ചയച്ചുകൊടുക്കുവാന്‍ അപേക്ഷിക്കുന്നതു: മൂസാ (അ) നബിക്കു സംസാരത്തില്‍ അല്‍പം വിഷമം ഉണ്ടായിരുന്നതിനെക്കുറിച്ച് സൂ: ത്വാഹായിലും, ശുഅറാഇലും പ്രസ്താവിച്ചിട്ടുണ്ട്. ഫിര്‍ഔന്‍ ഒരിക്കല്‍ മൂസാ (അ) നബിയെ പരിഹസിച്ചു പറയുന്ന മദ്ധ്യെ ഇങ്ങിനെ പറഞ്ഞതായി സൂ: സുഖ്റൂഫ് 52ല്‍ കാണാം. وَلَا يَكَادُ يُبِينُ : الزخرف (അവന്‍ വ്യക്തമായി സംസാരിച്ചേക്കുന്നതുമല്ല). ഇതിനും പുറമെ, ഈജിപ്തുകാരുടെ ദൃഷ്ടിയില്‍ ഒരു പഴയ കൊലപാതകിയുമാണല്ലോ മൂസാനബി (അ). ആ നിലക്കും സഹോദരന്‍റെ സഹായവും വാചാലതയും പ്രയോജനപ്പെടുമല്ലോ.
28:35
- قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجْعَلُ لَكُمَا سُلْطَـٰنًا فَلَا يَصِلُونَ إِلَيْكُمَا ۚ بِـَٔايَـٰتِنَآ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلْغَـٰلِبُونَ ﴾٣٥﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: ‘നിന്‍റെ സഹോദരനെക്കൊണ്ട് നിന്‍റെ തോള്‍ കൈക്ക് നാം ബലം കൂട്ടിത്തരാം. നിങ്ങള്‍ക്കു രണ്ടാള്‍ക്കും നാം ഒരധികൃതശക്തി ഉണ്ടാക്കിത്തരുകയും ചെയ്യാം. അതിനാല്‍, അവര്‍ നിങ്ങളിലേക്ക് വന്നെത്തുന്നതല്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന നിങ്ങളെ പിന്‍തുടര്‍ന്നവരും ആയിരിക്കും വിജയികള്‍.’
- قَالَ അവന്‍ പറഞ്ഞു سَنَشُدُّ നാം ബലം കൂട്ടിത്തരാം, ശക്തിപ്പെടുത്താം عَضُدَكَ നിന്‍റെ തോള്‍കൈക്ക്, (കരങ്ങള്‍ക്ക്) بِأَخِيكَ നിന്‍റെ സഹോദരനെക്കൊണ്ട് وَنَجْعَلُ നാം ഉണ്ടാക്കുകയും (ഏര്‍പ്പെടുത്തുകയും) ചെയ്യാം لَكُمَا നിങ്ങള്‍ക്കു രണ്ടാള്‍ക്കും سُلْطَانًا ഒരു പ്രാബല്യം, ശക്തി, തെളിവ്, പ്രമാണം, അധികാരം, സ്വാധീനം فَلَا يَصِلُونَ അതിനാല്‍ അവര്‍ വന്നെത്തുകയില്ല, ചേരുകയില്ല, എത്തുകയില്ല إِلَيْكُمَا നിങ്ങളിലേക്കു بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം, (കൊണ്ട്) أَنتُمَا നിങ്ങള്‍ രണ്ടാളുമാണ് وَمَنِ اتَّبَعَكُمَا നിങ്ങളെ പിന്‍തുടര്‍ന്നുവരും الْغَالِبُونَ വിജയികള്‍, പ്രബലര്‍
സഹോദരന്‍ മുഖേന നിന്‍റെ കരങ്ങള്‍ക്ക് – അഥവാ പ്രവര്‍ത്തനങ്ങള്‍ക്ക് – നാം ശക്തിയും ബലവും നല്‍കുകയും, ശത്രുക്കള്‍ക്കെതിരില്‍ നിങ്ങളുടെ പക്ഷത്ത് തെളിവും പ്രാബല്യവും തന്ന് നിങ്ങളെ സഹായിക്കുകയും ചെയ്യും. അവര്‍ക്ക് നിങ്ങളെ കയ്യേറ്റം ചെയ്യാനും, നിങ്ങളെ പരാജയപ്പെടുത്തുവാനും സാധിക്കുന്നതല്ല. നാം കൽപിച്ചു തന്ന ദൃഷ്ടാന്തങ്ങളുമായി പോയിക്കൊള്ളുക. അതുവഴി, നിങ്ങളും നിങ്ങളുടെ അനുയായികളും തന്നെയായിരിക്കും വിജയം വരിക്കുക. ശത്രുക്കള്‍ പരാജയമടയുക തന്നെ ചെയ്യും എന്നു സാരം.
ഈ വാഗ്ദാനങ്ങള്‍ അല്ലാഹു അവര്‍ക്കു തികച്ചും നിറവേറ്റിക്കൊടുത്തിട്ടുമുണ്ട്. അധികാരപ്രമത്ത തയുടെയും, ധിക്കാരഭരണത്തിന്‍റെയും പരമകാഷ്ഠയിലെത്തിയ ഫിര്‍ഔന്‍റെ ഭരണാതി൪ത്തിക്കുള്ളില്‍വെച്ച് – ഞാനാണ് നിങ്ങളുടെ ഏറ്റവും ഉന്നതനായ റബ്ബ് എന്നും, ഞാനല്ലാതെ നിങ്ങള്‍ക്കൊരു ഇലാഹും ഉള്ളതായി എനിക്കറിവില്ല എന്നും നിസ്സങ്കോചം വീരവാദംചെയ്ത ആ ഏകാധിപതിയുടെ മുമ്പില്‍വെച്ച് – തരിമ്പുപോലും തലകുനിക്കാതെ, അണുഅളവും പതറാതെ, തൗഹീദിന്‍റെ പ്രബോധനം അവര്‍ നടത്തി. പതിനായിരക്കണക്കിലോ, ലക്ഷക്കണക്കിലോ ജനസംഖ്യ വരുന്ന ഇസ്രാഈല്‍ ജനതയെ അത്യത്ഭുതകരമാംവിധം അവര്‍ രക്ഷപ്പെടുത്തി. ആ വമ്പിച്ച ജനതക്ക് ഒരു പുതിയ ജീവിതവും ജീവിതക്രമവും നല്‍കി. ഇതെല്ലാം അല്ലാഹുവിന്‍റെ ആ വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണം ഒന്നുമാത്രമാണ്.
28:36
- فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَـٰتِنَا بَيِّنَـٰتٍ قَالُوا۟ مَا هَـٰذَآ إِلَّا سِحْرٌ مُّفْتَرًى وَمَا سَمِعْنَا بِهَـٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ ﴾٣٦﴿
- അങ്ങിനെ, മൂസാ അവരുടെ അടുക്കല്‍ വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇതു വ്യാജനിര്‍മ്മിതമായ ഒരു ജാലവിദ്യയല്ലാതെ (മറ്റൊന്നും തന്നെ) അല്ല; നമ്മുടെ പൂര്‍വ്വപിതാക്കളില്‍ നാം ഇതിനെപ്പറ്റി കേട്ടിട്ടുമില്ല.’
- فَلَمَّا جَاءَهُم അങ്ങനെ അവരുടെ അടുക്കല്‍ചെന്നപ്പോള്‍ مُّوسَىٰ മൂസാ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് بَيِّنَاتٍ വ്യക്തങ്ങളായ നിലയില്‍ തെളിവുകളായിട്ടു قَالُوا അവര്‍ പറഞ്ഞു مَا هَـٰذَا ഇതല്ല إِلَّا سِحْرٌ ജാലവിദ്യയല്ലാതെ مُّفْتَرًى വ്യാജനിര്‍മ്മിതമായ, കെട്ടിച്ചമക്കപ്പെട്ട وَمَا سَمِعْنَا നാം (ഞങ്ങള്‍) കേട്ടിട്ടുമില്ല بِهَـٰذَا ഇതിനെക്കുറിച്ച് فِي آبَائِنَا നമ്മുടെ പിതാക്കളില്‍ الْأَوَّلِينَ പൂര്‍വ്വന്‍മാരായ, മുന്‍കഴിഞ്ഞ
28:37
- وَقَالَ مُوسَىٰ رَبِّىٓ أَعْلَمُ بِمَن جَآءَ بِٱلْهُدَىٰ مِنْ عِندِهِۦ وَمَن تَكُونُ لَهُۥ عَـٰقِبَةُ ٱلدَّارِ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ ﴾٣٧﴿
- മൂസാ പറഞ്ഞു: ‘എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്; അവന്‍റെ പക്കല്‍നിന്നുള്ള സന്‍മാര്‍ഗ്ഗവും കൊണ്ടുവന്നിട്ടുള്ളവ൯ ആരാണെന്നും, ഈ (ഇഹലോകമാകുന്ന) ഭവനത്തിന്‍റെ (ശുഭ) പര്യവസാനം ആര്‍ക്കാണുണ്ടായിരിക്കുകയെന്നുമുള്ളതിനെ സംബന്ധിച്ച്. കാര്യം, അക്രമികള്‍ നിശ്ചയമായും വിജയിക്കുകയില്ല.’
- وَقَالَ مُوسَىٰ മൂസാ പറഞ്ഞു رَبِّي എന്‍റെ റബ്ബ് أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണു بِمَن جَاءَ വന്നവനെപ്പറ്റി, ആരാണ് വന്നതെന്നു بِالْهُدَىٰ സന്‍മാര്‍ഗ്ഗവും കൊണ്ടു مِنْ عِندِهِ അവന്‍റെ പക്കല്‍നിന്നു وَمَن ഒരുവനെപ്പറ്റിയും, ആരാണെന്നും تَكُونُ لَهُ അവന്നുണ്ടായിരിക്കും عَاقِبَةُ (ശുഭമായ) പര്യവസാനം الدَّارِ ഭവനത്തിന്‍റെ (ഈ ലോകത്തിന്‍റെ) إِنَّهُ നിശ്ചയമായും കാര്യം لَا يُفْلِحُ വിജയിക്കുകയില്ല, ഭാഗ്യം പ്രാപിക്കയില്ല الظَّالِمُونَ അക്രമികള്‍
ഇതൊന്നും ചിന്തിക്കുവാന്‍ ശ്രമിക്കുകയല്ല ഫിര്‍ഔന്‍ ചെയ്തത്. അവന്‍റെ അഹങ്കാരവും ധിക്കാരവും അങ്ങേഅറ്റം മുഴക്കുകയാണുണ്ടായത്.
28:38
- وَقَالَ فِرْعَوْنُ يَـٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِى فَأَوْقِدْ لِى يَـٰهَـٰمَـٰنُ عَلَى ٱلطِّينِ فَٱجْعَل لِّى صَرْحًا لَّعَلِّىٓ أَطَّلِعُ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ مِنَ ٱلْكَـٰذِبِينَ ﴾٣٨﴿
- ഫിര്‍ഔന്‍ പറഞ്ഞു: ‘പ്രാധാനികളേ, ഞാനല്ലാതെ യാതൊരു ഇലാഹും [ആരാധ്യനും] നിങ്ങള്‍ ക്കുള്ളതായി ഞാന്‍ അറിയുന്നില്ല. അതുകൊണ്ട് ഓ ഹാമാന്‍! എനിക്കുവേണ്ടി നീ കളിമണ്ണില്‍ നെരിപ്പൂട്ടുക. [ഇഷ്ടികയുണ്ടാക്കി ചൂള വെക്കുക] എന്നിട്ട് എനിക്കൊരു ഉന്നത സൗധമുണ്ടാക്കിത്തരുക. മൂസായുടെ ഇലാഹിങ്കലേക്ക് എനിക്ക് ചെന്ന് നോക്കാമല്ലോ! നിശ്ചയമായും, അവനെ വ്യാജം പറയുന്നവരില്‍ പെട്ടവനെന്നത്രെ ഞാന്‍ ധരിക്കുന്നത്.’
- وَقَالَ فِرْعَوْنُ ഫിര്‍ഔന്‍ പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ مَا عَلِمْتُ ഞാനറിഞ്ഞിട്ടില്ല, എനിക്കറിവില്ല لَكُم നിങ്ങള്‍ക്കു مِّنْ إِلَـٰهٍ ഒരു ഇലാഹിനെയും غَيْرِي ഞാനല്ലാതെ, ഞാനൊഴികെ فَأَوْقِدْ അതുകൊണ്ടു നീ കത്തിക്കുക, നെരിപ്പൂട്ടുക لِي എനിക്കുവേണ്ടി يَا هَامَانُ ഓ ഹാമാനേ عَلَى الطِّينِ കളിമണ്ണില്‍, മണ്ണിന്‍മേല്‍ فَاجْعَل لِّي എന്നിട്ടു എനിക്കുണ്ടാക്കുക صَرْحًا ഒരു ഉന്നതസൗധം, കൊത്തളം, സ്തംഭം لَّعَلِّي أَطَّلِعُ ഞാന്‍ എത്തിനോക്കാം, എന്നിക്ക് ചെന്നുനോക്കുവാന്‍ إِلَىٰ إِلَـٰهِ مُوسَىٰ മൂസായുടെ ഇലാഹിങ്കലേക്കു وَإِنِّي നിശ്ചയമായും ഞാന്‍ لَأَظُنُّهُ അവനെ ഞാന്‍ ധരിക്കുന്നു, വിചാരിക്കുന്നു مِنَ الْكَاذِبِينَ വ്യാജം (കളവു) പറയുന്നവരില്‍ പെട്ടവനാണെന്നു
ഞാനല്ലാതെ നിങ്ങള്‍ക്കൊരു ഇലാഹും ഉള്ളതായി ഞാന്‍ അറിയുന്നില്ലെന്നും, (79:24ല്‍ പറയുന്നതുപോലെ) ഞാന്‍ നിങ്ങളുടെ അത്യുന്നതനായ റബ്ബാണെന്നും ഫിര്‍ഔന്‍ പ്രഖ്യാപിച്ചതുകൊണ്ട് ഈ ആകാശഭൂമികള്‍ സൃഷ്ടിച്ചു നിയന്ത്രിച്ചു വരുന്നവന്‍ താന്‍ തന്നെയാണെന്നു ഫിര്‍ഔന്‍ വാദി ക്കുന്നതായി കരുതേണ്ടതില്ല. ഇമാംറാസീ (റ)യും മറ്റും ചൂണ്ടിക്കാട്ടിയതുപോലെ, ആ വാദം പുറപ്പെടുവിക്കുവാന്‍മാത്രം ഭോഷനല്ലായിരുന്നു ഫിര്‍ഔനെന്നും, ഒരു പക്ഷേ അതവന്‍ പറഞ്ഞാല്‍ തന്നെയും അല്‍പം ബുദ്ധിയുള്ള ഏവരും അതു സമ്മതിക്കുകയില്ലെന്നും വ്യക്തമാണ്. നാട്ടിനെയും, പ്രജകളെയും സ്വേച്ഛയനുസരിച്ച് ഭരിച്ചു നിയന്ത്രിച്ചുപോരുന്ന ഏറ്റവും വലിയ രക്ഷിതാവും, അവരുടെ എല്ലാവിധ ആരാധനാ വണക്കങ്ങള്‍ക്കും അവകാശിയായഎകാരാധ്യനും താനാണെ ന്നും അതിനാല്‍ വേറൊരു റബ്ബിനെയും, ഇലാഹിനെയും (രക്ഷിതാവിനെയും ആരാധ്യനെയും) അവിടെ അവതരിപ്പിക്കുവാന്‍ പാടില്ലെന്നുമാണ് അവന്‍റെ വാദം. രാജാക്കള്‍ ആരാധ്യപുരുഷന്‍മാ രായി ഗണിക്കപ്പെടുകയും, അവരില്‍ ദിവ്യത്വം കല്‍പിക്കപ്പെടുകയും ചെയ്യുന്ന പതിവ് അടുത്ത കാലംവരെ പല നാട്ടിലും നടപ്പുള്ളതായിരുന്നു. ഫിര്‍ഔനെ സംബന്ധിച്ചിടത്തോളം ഈ നില കൂടുതല്‍ മൂര്‍ദ്ധന്യത്തിലെത്തിയിരുന്നുവെന്നുമാത്രം.
ജനമദ്ധ്യെ മൂസാ (അ) നബിയെ പരിഹസിക്കുവാനും, തൗഹീദിന്‍റെ പ്രബോധനത്തില്‍ ജനങ്ങള്‍ക്ക് ആശയക്കുഴപ്പവും, സംശയവും ഉളവാക്കാനുംവേണ്ടി ഫിര്‍ഔന്‍ പ്രയോഗിക്കുന്ന ഒരു സൂത്രമത്രെ തന്‍റെ മന്ത്രി ഹാമാനെ വിളിച്ചുകൊണ്ടുള്ള ആ കല്‍പന. കളിമണ്ണ്‍ കൊണ്ട് ഇഷ്ടികയുണ്ടാ ക്കി ചൂളവെച്ച് ചുട്ടെടുത്താണല്ലോ മിക്ക നാട്ടിലും കെട്ടിടങ്ങളുണ്ടാക്കുന്നത്. വേഗം കുറെ ഇഷ്ടികയുണ്ടാക്കി ഒരു ഉന്നതമായ സൗധം കെട്ടിപ്പൊക്കണം. ഭൂമിയിലെവിടെയും ഞാനല്ലാതെ ഒരു ഇലാഹില്ലാത്ത സ്ഥിതിക്ക് മൂസായുടെ പുതിയ ഇലാഹിനെ ആകാശത്തൊന്നു പരിശോധിച്ചുനോ ക്കണം എന്നാണവന്‍ പറയുന്നത്. ഇങ്ങനെ ഒരു സൗധം ഫിര്‍ഔന്‍ ഉണ്ടാക്കിയതായോ അതില്‍ കേറി നോക്കിയതായോ യാതൊരു തെളിവുമില്ല. വേറൊരു ഇലാഹും ഉള്ളതായി താന്‍ അറിയു ന്നില്ല എന്നും, മൂസാ കളവു പറയുന്നവനാണെന്നാണു താന്‍ ധരിക്കുന്നതെന്നും പറഞ്ഞതു താനൊരു നിഷ്പക്ഷവാദിയും സത്യാന്വേഷിയുമാണെന്നു വരുത്തിത്തീര്‍ക്കുവാനാകുന്നു. വാസ്തവത്തില്‍ ഇത്രയും കടുത്ത ധിക്കാരത്തിനും, നിഷേധത്തിനും ഫിര്‍ഔനും കക്ഷിയും ഒരുമ്പെടു വാനുള്ള കാരണമെന്താണെന്ന് അല്ലാഹു വ്യക്തമാക്കുന്നു: –
28:39
- وَٱسْتَكْبَرَ هُوَ وَجُنُودُهُۥ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَظَنُّوٓا۟ أَنَّهُمْ إِلَيْنَا لَا يُرْجَعُونَ ﴾٣٩﴿
- അവനും അവന്‍റെ സൈന്യങ്ങളും നാട്ടില്‍ ന്യായരഹിതമായി അഹങ്കാരം നടിച്ചു;
നമ്മുടെ അടുക്കലേക്ക് അവര്‍ മടക്കപ്പെടുകയില്ലെന്ന് അവര്‍ ധരിക്കുകയും ചെയ്തു. - وَاسْتَكْبَرَ അവന്‍ അഹങ്കാരം (ഗര്‍വ്വു) നടിച്ചു هُوَ അവന്‍ وَجُنُودُهُ അവന്‍റെ സൈന്യങ്ങളും فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) بِغَيْرِ الْحَقِّ ന്യായം കൂടാതെ, ന്യായരഹിതമായി وَظَنُّوا അവര്‍ ധരിക്കുകയും ചെയ്തു أَنَّهُمْ നിശ്ചയമായും അവര്‍ إِلَيْنَا നമ്മുടെ അടുക്കലേക്കു لَا يُرْجَعُونَ മടക്കപ്പെടുകയില്ല (എന്ന്)
28:40
- فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ ﴾٤٠﴿
- അതിനാല്‍, അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടിച്ചു; എന്നിട്ട് സമുദ്രത്തില്‍ എറിഞ്ഞു കളഞ്ഞു. അപ്പോള്‍, (ആ) അക്രമികളുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോക്കുക!
- فَأَخَذْنَاهُ അതിനാല്‍ നാം അവനെ പിടിച്ചു وَجُنُودَهُ തന്‍റെ സൈന്യങ്ങളെയും فَنَبَذْنَاهُمْ എന്നിട്ടു അവരെ നാം എറിഞ്ഞു فِي الْيَمِّ സമുദ്രത്തില്‍ فَانظُرْ അപ്പോള്‍ നോക്കുക كَيْفَ كَانَ എങ്ങനെ ഉണ്ടായെന്നു, ആയെന്നു عَاقِبَةُ الظَّالِمِينَ അക്രമികളുടെ പര്യവസാനം, അന്ത്യഫലം
28:41
- وَجَعَلْنَـٰهُمْ أَئِمَّةً يَدْعُونَ إِلَى ٱلنَّارِ ۖ وَيَوْمَ ٱلْقِيَـٰمَةِ لَا يُنصَرُونَ ﴾٤١﴿
- നാം അവരെ നരകത്തിലേക്കു ക്ഷണിക്കുന്ന നേതാക്കളാക്കി; ഖിയാമത്തുനാളില്‍ അവര്‍ക്കു സഹായം നല്‍കപ്പെടുന്നതുമല്ല.
- وَجَعَلْنَاهُمْ അവരെ നാം ആക്കി أَئِمَّةً നേതാക്കന്‍മാര്‍, മുമ്പന്മാര്‍ يَدْعُونَ ക്ഷണിക്കുന്ന, വിളിക്കുന്ന إِلَى النَّارِ നരകത്തിലേക്കു وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ لَا يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല
28:42
- وَأَتْبَعْنَـٰهُمْ فِى هَـٰذِهِ ٱلدُّنْيَا لَعْنَةً ۖ وَيَوْمَ ٱلْقِيَـٰمَةِ هُم مِّنَ ٱلْمَقْبُوحِينَ ﴾٤٢﴿
- ഈ ഐഹികലോകത്ത് നാം അവര്‍ക്കു (പിന്നാലെ) ശാപം തുടര്‍ത്തുകയും ചെയ്തു. ഖിയാമത്തുനാളിലാകട്ടെ, അവര്‍ വഷളാക്കപ്പെട്ട [ശപിക്കപ്പെട്ട]വരുടെ കൂട്ടത്തിലുമായിരിക്കും.
- وَأَتْبَعْنَاهُمْ നാം അവരെ അനുഗമിച്ചു, പിന്‍തുടര്‍ത്തുകയും ചെയ്തു فِي هَـٰذِهِ الدُّنْيَا ഈ ഐഹിക ലോകത്തു لَعْنَةً ശാപം وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളിലാകട്ടെ هُم അവര്‍ مِّنَ الْمَقْبُوحِينَ വഷളാക്കപ്പെട്ട (ചീത്തപ്പെടുത്തപ്പെട്ട)വരിലായിരിക്കും
അവനെയും, അവന്‍റെ സൈന്യങ്ങളെയും പിടിച്ച് കടലില്‍ എറിഞ്ഞു എന്ന പ്രയോഗത്തില്‍, ആ സംഭവം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമായ ഒരു നടപടിയായിരുന്നുവെന്ന് സൂചന കാണാം. 6-ാം വചനത്തില്‍ ദുര്‍ബ്ബലരായ ഇസ്രാഈല്യരെപ്പറ്റി അവരെ നേതാക്കന്മാരാക്കുവാന്‍ നാം ഉദ്ദേശിക്കുന്നുവെന്നും മറ്റും അല്ലാഹു പറഞ്ഞുവല്ലോ. എന്നാല്‍ ഇതേവരെയും നേതാക്കളായി ഗണിക്കപ്പെട്ടിരുന്നവര്‍ ഫിര്‍ഔനും അവന്‍റെ ആള്‍ക്കാരും തന്നെയായിരുന്നു. അവരുടെ നേതൃത്വത്തിന്‍റെ സ്വഭാവമാണ് 41-ാം വചനത്തില്‍ നാം കാണുന്നത്. അതെ, അവര്‍ നേതാക്കളായിരുന്നു പക്ഷേ, നരകത്തിലേക്കു ജനങ്ങളെ ക്ഷണിക്കുന്നതിലായിരുന്നു അവരുടെ നേതൃത്വം. അധികാരപ്രമത്തതയിലും ഭൗതികമായ നേട്ടങ്ങളിലും അഹങ്കരിച്ചുകൊണ്ട് അല്ലാഹുവിനെ ധിക്കരിച്ചുവരുന്ന എല്ലാവരും ഫിര്‍ഔനെയും, അവന്‍റെ ആള്‍ക്കാരെയും മാതൃകയാക്കുക യാണ് ചെയ്യുന്നതെന്ന സൂചനയും ഈ വചനത്തില്‍ കാണാവുന്നതാണ്.

Leave a comment