സൂറത്തു ഖ്വാഫ് : 16-35
- വെളിച്ചം റമദാന്‍ ഡേ-17 – സൂറത്തു ഖ്വാഫ്: പാർട്ട് 02 – ആയത്ത് 16 മുതല്‍ 35 വരെ
- വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ
പരായണം
വിശദീകരണം
സൂറത്തു ഖ്വാഫ് : 16-35
വിഭാഗം – 2
50:16
- وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ ١٦
- തീര്‍ച്ചയായും, മനുഷ്യനെ നാം സൃഷ്ടിച്ചു; അവന്റെ മനസ്സു യാതൊന്നിനെക്കുറിച്ചു മന്ത്രിക്കുന്നുവോ അതു നാം അറിയുകയും ചെയ്യുന്നു. അവനിലേക്കു നാം (അവന്റെ) കണ്ഠനാഡിയേക്കാള്‍ അടുത്തവനുമത്രെ;-
- وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ وَنَعْلَمُ നാം അറിയുകയും ചെയ്യും مَا യാതൊന്നു تُوَسْوِسُ بِهِ അതിനെപ്പറ്റി മന്ത്രിക്കും, ദുര്‍മന്ത്രണം ചെയ്യും نَفْسُهُ അവന്റെ മനസ്സു وَنَحْنُ നാം أَقْرَبُ إِلَيْهِ അവനിലേക്കു ഏറ്റം അടുത്തവനാണ് مِنْ حَبْلِ الْوَرِيدِ കണ്ഠനാഡിയെക്കാള്‍
50:17
- إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌ ١٧
- (അതെ) വലഭാഗത്തും, ഇടഭാഗത്തും (വേറിട്ടു പോകാതെ) ഇരുന്നു കൊണ്ടിരിക്കുന്ന രണ്ടു ഏറ്റടെക്കുന്നവര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന (അതേ) സന്ദര്‍ഭത്തില്‍!
- إِذْ يَتَلَقَّى ഏറ്റെടുക്കുന്ന സന്ദര്‍ഭം الْمُتَلَقِّيَانِ രണ്ടു ഏറ്റെടുക്കുന്നവര്‍ عَنِ الْيَمِينِ വലഭാഗത്തു وَعَنِ الشِّمَالِ ഇടഭാഗത്തും قَعِيدٌ ഇരിക്കുന്നവരായ, ഇരുത്തക്കാരായ
50:18
- مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ١٨
- തയ്യാറായിക്കൊണ്ടിരിക്കുന്ന സൂക്ഷ്മവീക്ഷകര്‍ തന്റെ അടുക്കല്‍ ഉണ്ടായിക്കൊണ്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കുകയില്ല.
- مَّا يَلْفِظُ അവന്‍ ഉച്ചരിക്കുക (മൊഴിയുക)യില്ല مِن قَوْلٍ ഒരു വാക്കും إِلَّا لَدَيْهِ അവന്റെ അടുക്കല്‍ ഇല്ലാതെ رَقِيبٌ ഒരു വീക്ഷകന്‍, സൂക്ഷമവീക്ഷണം ചെയ്യുന്നവര്‍ عَتِيدٌ തയ്യാറുള്ള, സന്നദ്ധരായ
മനുഷ്യന്റെ കഴുത്തില്‍ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന രണ്ടു പ്രധാന രക്തനാഡികളില്‍ ഓരോന്നിനും وَرِيدِ (കണ്ഠനാഡി) എന്നു പറയുന്നു. മനുഷ്യന്റെ മനസ്സില്‍ തോന്നുന്ന രഹസ്യങ്ങള്‍പോലും അല്ലാഹു അറിയുന്നു. അവന്റെ ജീവന്റെ നിലനില്‍പ്പിനു അനുപേക്ഷണീയമായ അവന്റെ ഏറ്റവും പ്രധാനപ്പെട്ട അംശത്തെക്കാളും അടുത്ത ബന്ധമാണ് അല്ലാഹുവിനു അവനോടുള്ളത്. അതോടുകൂടി, അവന്റെ വലത്തും, ഇടത്തും സദാ ഇരുപ്പുറപ്പിച്ചുകൊണ്ട് അവന്റെ ചെയ്തികള്‍ ഒന്നൊഴിയാതെ രണ്ടാളുകള്‍ വീക്ഷിച്ചു രേഖപ്പെടുത്തി ക്കൊണ്ടിരിക്കുന്നുമുണ്ട്. അവരുടെ വീക്ഷണത്തിലും സാന്നിദ്ധ്യത്തിലുമായിട്ടല്ലാതെ ഒരക്ഷരം ഉരിയാടുവാന്‍ പോലും മനുഷ്യനു കഴിവില്ല എന്നു സാരം.
മനുഷ്യന്റെ നന്മതിന്മകളെ രേഖപ്പെടുത്തുവാനായി അല്ലാഹു നിയോഗിച്ച മലക്കുകളെപ്പറ്റിയാണ് ‘ഏറ്റെടുക്കുന്ന രണ്ടുപേര്‍’. (الْمُتَلَقِّيَانِ)എന്നു പറഞ്ഞത്. അതായതു നന്മ രേഖപ്പെടുത്തുന്ന മലക്കും തിന്മ രേഖപ്പെടുത്തുന്ന മലക്കും. അവന്റെ ഓരോ ചെയ്തിയും – അതെത്ര നിസ്സാരമായാലും ശരി – അവര്‍ എഴുതിയെടുത്തു ആ രേഖയില്‍ സൂക്ഷിക്കുന്നു. അല്ലാഹു പറയുന്നു:
وَإِنَّ عَلَيْكُمْ لَحَافِظِينَ ﴿١٠﴾ كِرَامًا كَاتِبِينَ ﴿١١﴾ يَعْلَمُونَ مَا تَفْعَلُونَ ﴿١٢﴾ – سورة الإنفطار
(സാരം : നിശ്ചയമായും നിങ്ങളുടെമേല്‍ ചില കാവല്‍ക്കാരുണ്ട്, അതായതു എഴുത്തുകാരായ ചില മാന്യന്മാര്‍. നിങ്ങള്‍ ചെയ്യുന്നതു അവര്‍ അറിയുന്നതാണ്. (സൂ: ഇന്‍ഫിത്വാര്‍).
إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ – سورة الجاثية
നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതു നിശ്ചയമായും നാം എഴുതിയെടുക്കുന്നുണ്ടായിരുന്നു. (സൂ: ജാഥിയഃ).
بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ – سورة الزخرف
(ഇല്ലാതെ, നമ്മുടെ ദൂതന്മാര്‍ അവരുടെ അടുക്കല്‍ എഴുതികൊണ്ടിരിക്കുന്നു. (സൂ: സുഖ്റൂഫ്). എന്നാല്‍, മലക്കുകളുടെ എഴുത്തിന്റെ സ്വഭാവമെന്താണ്? ഏതിലാണ് അവര്‍ എഴുതി രേഖപ്പെടുത്തുക? ഇതൊന്നും നമുക്കറിഞ്ഞു കൂടാ. അല്ലാഹുവിനറിയാം. അദൃശ്യകാര്യങ്ങളത്രെ അവ.
16-ാം വചനത്തിന്റെ അന്ത്യഭാഗവും 17-ാം വചനവും തമ്മില്‍ ഘടനാപരമായ വാചകബന്ധം ഉണ്ടായിക്കൊണ്ടും, അല്ലാതെയും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. തമ്മില്‍ ബന്ധമുണ്ടെന്നു വെക്കുമ്പോള്‍ ആശയം ഇപ്രകാരമായിരിക്കും : ‘മലക്കുകള്‍ മനുഷ്യന്റെ വലവും ഇടവും ഇരുന്നു അവന്റെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതേ സമയത്തു അല്ലാഹുവിനു അതിന്റെ ആവശ്യമില്ലതാനും. കാരണം, അവന്‍ മനുഷ്യനോടു അവന്റെ ജീവനാഡിയെക്കാള്‍ അടുപ്പമുള്ളവനാണ്. രണ്ടു ആയത്തുകളും തമ്മില്‍ ഘടനാബന്ധമില്ലെന്നു വെക്കുമ്പോള്‍. 17-ാം വചനത്തിന്റെ ആരംഭത്തില്‍ – പല ആയത്തുകളിലും കാണാവുന്നതുപോലെ – ‘ഓര്‍ക്കുക’ (اذكر) എന്നോ മറ്റോ സങ്കല്‍പിക്കുന്നതു നന്നായിരിക്കും. الله اعلم
50:19
- وَجَآءَتْ سَكْرَةُ ٱلْمَوْتِ بِٱلْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ ١٩
- മരണലഹരി യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്.; ‘യാതൊന്നില്‍നിന്നു നീ ഒഴിഞ്ഞുമാറി ക്കൊണ്ടിരിക്കുന്നുവോ അതത്രെ ഇത്.’ (എന്നു പറയപ്പെടും).
- وَجَاءَتْ വരും, വന്നു سَكْرَةُ الْمَوْتِ മരണത്തിന്റെ ലഹരി, അബോധാവസ്ഥ بِالْحَقِّ യാഥാര്‍ത്ഥ്യവും കൊണ്ട് ذَٰلِكَ അതു, അതത്രെ مَا യാതൊന്നു, ഒരു കാര്യമാണ് كُنتَ مِنْهُ അതിനെക്കുറിച്ചു നീ ആയിരുന്ന تَحِيدُ തെറ്റിപ്പോകുക, ഒഴിഞ്ഞുമാറുക
മരണവേളയില്‍ ഭൗതികകാഴ്ച്ചകള്‍ കണ്ണില്‍നിന്നു മറയുകയും, അതോടൊപ്പംതന്നെ, മുമ്പില്ലാത്ത കാഴ്ചപ്പാടുകള്‍ ഉണ്ടായിത്തീരുകയും ചെയ്യുന്നു. പ്രവാചകന്മാര്‍ ഉല്‍ബോധിപ്പിച്ചു കൊണ്ടിരുന്നതെല്ലാം യാഥാര്‍ത്ഥ്യമാണെന്ന് അപ്പോള്‍ അവനു ബോധ്യപ്പെടുകയും ചെയ്യുന്നു. ആ യഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കുവാന്‍പോകുന്നതു ഖിയാമത്തു നാളിലായിരിക്കും. അതാണ് അല്ലാഹു പറയുന്നത്:-
50:20
- وَنُفِخَ فِى ٱلصُّورِ ۚ ذَٰلِكَ يَوْمُ ٱلْوَعِيدِ ٢٠
- കാഹളത്തില്‍ ഊതപ്പെടും; അതത്രെ, താക്കീതിന്റെ [താക്കീതു ചെയ്യപ്പെടുന്ന] ദിവസം!
- وَنُفِخَ ഊതപ്പെടും , ഊതപ്പെട്ടു فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ ذَٰلِكَ അതു, അതത്രെ يَوْمُ الْوَعِيدِ താക്കീതിന്റെ ദിവസം
50:21
- وَجَآءَتْ كُلُّ نَفْسٍ مَّعَهَا سَآئِقٌ وَشَهِيدٌ ٢١
- എല്ലാ ദേഹവും (അഥവാ ആത്മാവും) തന്നെ, അതിന്റെ കൂടെ (അതിനെ) തെളിച്ചുകൊണ്ടുവരുന്ന ഒരാളും, സാക്ഷിയും ഉണ്ടായിക്കൊണ്ടു (‘മഹ്ശറി’ല്‍) വരുന്നതാണ്.
- وَجَاءَتْ വരും, വന്നു كُلُّ نَفْسٍ എല്ലാ ദേഹവും, ആത്മാവും (ആളും) مَّعَهَا അതിന്റെ കൂടെയുണ്ടായിരിക്കും سَائِقٌ ഒരു തെളിക്കുന്നവന്‍ وَشَهِيدٌ സാക്ഷിയും
ഓരോ ആളെയും അഖിലസൃഷ്ടികളുടെ മഹാ സമ്മേളനമാകുന്ന ‘മഹ്ശറി’ലേക്കു മലക്കുകള്‍ ശേഖരിച്ചു കൊണ്ടുവരുന്നതാണ്. ഇവരെക്കുറിച്ചാണ് سَائِقٌ (തെളിച്ചു കൊണ്ടുവരുന്ന ആള്‍) എന്നു പറഞ്ഞത്. ഓരോരുവന്റെയും നന്മതിന്മകളെ തെളിവുനല്‍കി സ്ഥാപിക്കുന്ന സാക്ഷികളും അവരോടൊന്നിച്ചുണ്ടായിരിക്കും. ഈ സാക്ഷി (شَهِيدٌ) കൊണ്ടുദ്ദേശ്യം മുജാഹിദ് (رحمه الله) മുതലായവര്‍ പറഞ്ഞതുപോലെ, മലക്കുകളൊ അല്ലെങ്കില്‍ മറ്റു പ്രകാരത്തിലുള്ള ഏതെങ്കിലും തെളിവുകളോ ആകാവുന്നതാണ്. الله اعلم
50:22
- لَّقَدْ كُنتَ فِى غَفْلَةٍ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌ ٢٢
- ‘തീര്‍ച്ചയായും ഇതിനെക്കുറിച്ച് നീ അശ്രദ്ധയിലായിരുന്നു; ഇപ്പോള്‍, നിനക്കു നിന്റെ മൂടി [മറ] നാം തുറന്നു (നീക്കി) തന്നിരിക്കുന്നു. ആകയാല്‍, നിന്റെ കാഴ്ച ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു’ എന്നു പറയപ്പെടും.
- لَّقَدْ كُنتَ തീര്‍ച്ചയായും നീയായിരുന്നു فِي غَفْلَةٍ അശ്രദ്ധയില്‍ مِّنْ هَـٰذَا ഇതിനെപ്പറ്റി فَكَشَفْنَا ഇപ്പോള്‍ നാം തുറന്നു (നീക്കി) عَنكَ നിന്നില്‍നിന്നു غِطَاءَكَ നിന്റെ മൂടി فَبَصَرُكَ ആകയാല്‍ നിന്റെ കാഴ്ച, കണ്ണു الْيَوْمَ ഇന്നു حَدِيدٌ മൂര്‍ച്ചയുള്ളതാണ്
മരണത്തെത്തുടര്‍ന്നു വരുവാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചോന്നും നിനക്കു ബോധവും ചിന്തയുമില്ലായിരുന്നു. അങ്ങനെ അതെല്ലാം മൂടപ്പെട്ടു കിടക്കുകയായിരുന്നു. ഇപ്പോള്‍ മറയൊക്കെ നീങ്ങി മുഴുവനും നേരില്‍ കണ്ടനുഭവിക്കാറായി എന്നു സാരം. ഒരു യാഥാര്‍ത്ഥ്യം ഈ വചനത്തില്‍നിന്നു ഗ്രഹിക്കാവുന്നതാണ്. ഈ ഭൗതികജീവിതത്തില്‍ മനുഷ്യന്റെ കാഴ്ചക്ക് – കാഴ്ചക്കു മാത്രമല്ല, മറ്റെല്ലാ ബാഹേന്ദ്രിയങ്ങള്‍ക്കും തന്നെ – വളരെ പരിമിതമായ തോതിലേ കാര്യങ്ങളെ മനസ്സിലാക്കാനുള്ള അവന്റെ കഴിവു നല്‍കപ്പെട്ടിട്ടുള്ളു.ചുറ്റുപാടിലായി സദാസ്ഥിതി ചെയ്യുന്ന നിരവധി യാഥാര്‍ത്ഥ്യങ്ങളെ കാണുവാനോ, മനസ്സിലാക്കുവാനോപോലും അവനു സാധിക്കുന്നില്ല. ഈ ഭൗതിക ലോകവുമായുള്ള ബന്ധം വേര്‍പെടുന്നതോടുകൂടി മുമ്പ് അവനു കണ്ടറിയുവാന്‍ കഴിയാതിരുന്ന പലതും കണ്ടറിയുവാൻ കഴിയുന്നു. താന്‍ നിത്യേന ആസ്വദിച്ചു കൊണ്ടിരിക്കുന്ന വായുപോലും മനുഷ്യന്റെ കണ്ണിനു ഗോചരമല്ല. അടുത്തുകാണുമ്പോള്‍ വളരെ വലുതായിക്കാണുന്ന ഒരു വസ്തു കുറെ അകന്നുപോകുന്നതോടെ അവന്റെ കാഴ്ചയില്‍ ചെറുതായിത്തീരുന്നു ഒടുക്കം അതു അദൃശ്യമായിത്തീരുകയും ചെയ്യും. ഒരു കടലാസ്സുതുണ്ട് കണ്‍മുമ്പില്‍ പിടിക്കുന്നതോടെ ലോകം മുഴുവനും അവന്റെ കാഴ്ചയില്‍നിന്നു മറഞ്ഞുപോകുന്നു. ഇതിനു പ്രകൃതിപരമായ കാരണങ്ങള്‍ എന്തുതന്നെ പറഞ്ഞാലും ശരി, ഏതോ ചില തടസ്സങ്ങള്‍ മനുഷ്യന്റെ കാഴ്ച്ചയെ പരിമിതമാക്കുന്നുണ്ടെന്നു നിഷേധിക്കാന്‍വയ്യ. ഈ തടസ്സങ്ങളാകുന്ന മറകള്‍ നീക്കപ്പെടുന്നപക്ഷം, അതുവരെ ഊഹിക്കുവാന്‍ പോലും കഴിയാത്ത യഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യനു കാണുവാന്‍ കഴിഞ്ഞേക്കും. ഉറങ്ങുന്നവന്‍ സ്വപ്നത്തിലും ചില പ്രത്യേക തരത്തിലുള്ള രോഗികള്‍ അവരുടെ അബോധാവസരത്തിലും കാണാറുള്ള ആശ്ചര്യകരങ്ങളായ കാഴ്ചകളില്‍നിന്നു ഇപ്പറഞ്ഞ യാഥാര്‍ത്ഥ്യം കുറെയൊക്കെ മനസ്സിലാക്കാം.
50:23
- وَقَالَ قَرِينُهُۥ هَـٰذَا مَا لَدَىَّ عَتِيدٌ ٢٣
- അവന്റെ കൂട്ടുകാരന്‍ പറയും: ‘ഇതാ, എന്റെ അടുക്കല്‍ തയ്യാറായിട്ടുള്ളതു!’
- وَقَالَ പറയും قَرِينُهُ അവന്റെ കൂട്ടാളി, തുണക്കാരന്‍ مَا هَـٰذَا ഇതാ യാതൊന്നു لَدَيَّ എന്റെ അടുക്കല്‍ عَتِيدٌ തയ്യാറായ
50:24
- أَلْقِيَا فِى جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ ٢٤
- (കല്‍പനയുണ്ടാകും:) ‘ദുര്‍വ്വാശിക്കാരായ നന്ദികെട്ടവരെ (അഥവാ നിഷേധികളെ)യെല്ലാം നിങ്ങള്‍ ‘ജഹന്നമി’ല്‍ [നരകത്തില്‍] ഇട്ടേക്കുവിന്‍,-
- أَلْقِيَا ഇട്ടേക്കുവിന്‍ فِي جَهَنَّمَ ജഹന്നമില്‍ كُلَّ كَفَّارٍ എല്ലാ നന്ദികെട്ടവരെ (അവിശ്വാസികളെ)യും عَنِيدٍ ദുര്‍വ്വാശിക്കാരായ, ശഠിച്ചുനില്‍ക്കുന്ന
50:25
- مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ ٢٥
- ‘(അതെ) നന്മയെ മുടക്കുന്നവനും, അതിക്രമിയും, സംശയാലുവുമായ (എല്ലാവരെയും)!-
- مَّنَّاعٍ മുടക്കുന്നവനായ, തടയുന്ന لِّلْخَيْرِ നന്മയെ, നല്ലകാര്യത്തെ مُعْتَدٍ അതിക്രമിയായ, ക്രമം തെറ്റിയ مُّرِيبٍ സംശയാലുവായ, സന്ദേഹക്കാരനായ
50:26
- ٱلَّذِى جَعَلَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَأَلْقِيَاهُ فِى ٱلْعَذَابِ ٱلشَّدِيدِ ٢٦
- ‘അതായതു, അല്ലാഹുവോടൊപ്പം വേറെ ആരാധ്യനെ [ദൈവത്തെ] ഉണ്ടാക്കിയവനെ. അതിനാല്‍, നിങ്ങളവനെ കഠിനമായ ശിക്ഷയില്‍ ഇട്ടേക്കുവിന്‍!’
- الَّذِي جَعَلَ അതായതു ആക്കിയവന്‍ مَعَ اللَّـهِ അല്ലാഹുവോടൊപ്പം, കൂടെ إِلَـٰهًا آخَرَ വേറെ ഇലാഹിനെ, ദൈവത്തെ فَأَلْقِيَاهُ അതിനാല്‍ അവനെ ഇട്ടേക്കുവിന്‍ فِي الْعَذَابِ ശിക്ഷയില്‍ الشَّدِيدِ കഠിനമായ
23-ാം വചനത്തില്‍ ‘കൂട്ടുകാരന്‍’ (قَرِينُهُ) എന്നു പറഞ്ഞതു മേല്‍ പ്രസ്താവിച്ച പ്രകാരം നന്മതിന്മകളെ രേഖപ്പെടുത്തുവാന്‍ ഏല്‍പിക്കപ്പെട്ട മലക്കിനെ ഉദ്ദേശിച്ചാകുന്നു. അദ്ദേഹം തയ്യാറാക്കിയ രേഖ ‘മഹ്ശറി’ല്‍ ഹാജറാക്കുമെന്നുസാരം. അതല്ല, മനുഷ്യനെ വഴിപിഴപ്പിച്ചിരുന്ന പിശാചിനെക്കുറിച്ചാണ് ഇവിടെ ‘കൂട്ടുകാരന്‍’ എന്നു പറഞ്ഞിരിക്കുന്നതെന്നും ചില വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. ഇതനുസരിച്ചു ‘എന്റെ അടുക്കല്‍ തയ്യാറായതു ഇതാ’ (هَـٰذَا مَا لَدَيَّ عَتِيدٌ) എന്ന വാക്യത്തിന്റെ സാരം, ‘ഞാന്‍ വഴിപിഴപ്പിച്ചു നരകശിക്ഷക്കു തയ്യാറാക്കിയവന്‍ ഇതാ’ എന്നായിരിക്കും. പക്ഷേ, അടുത്ത 27-ാം വചനത്തില്‍ പറയുന്ന കൂട്ടുകാരന്‍ പിശാചാണെന്നുള്ളതില്‍ ഭിന്നാഭിപ്രായമില്ല. അതേസമയത്തു 23-ാം വചനത്തിലെ കൂട്ടുകാരന്റെ പ്രസ്താവനയും 27-ാം വചനത്തിലെ കൂട്ടുകാരന്റെ പ്രസ്താവനയും തമ്മില്‍ യോജിപ്പു കാണുന്നില്ലതാനും. അതുകൊണ്ടു 23-ാം വചനത്തിലെ കൂട്ടുകാരനും, 27-ാം വചനത്തിലെ കൂട്ടുകാരനും ഒന്നല്ലെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. 24-ാം വചനത്തില്‍ ‘ഇട്ടേക്കുവിന്‍’ (أَلْقِيَا) എന്നു ദ്വിവചന (تشنية) രൂപത്തിലുള്ള കല്‍പന 21-ാം വചനത്തില്‍ പ്രസ്താവിച്ച രണ്ടുകൂട്ടരേ – മനുഷ്യനെ തെളിച്ചു കൊണ്ടു വരുന്നവരേയും സാക്ഷിയായി വരുന്നവരേയും – അഭിമുഖീകരിച്ചു കൊണ്ടുള്ളതാണ്. അവരാണല്ലോ വിചാരണാനിലയത്തിലേക്കു അവരെ കൂട്ടിക്കൊണ്ടുവരുന്നതും, അവന്റെ കര്‍മ്മങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതും.
നരകശിക്ഷക്കു ഇരയാകുവാനുള്ള കാരണങ്ങളെ അല്ലാഹു ഈ വചനങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു : അല്ലാഹുവിനോടു നന്ദികേടുകാണിക്കുക, സത്യത്തിനെതിരെ ദുര്‍വാശി പിടിക്കുക, സല്‍ക്കാര്യങ്ങള്‍ക്കു തടസ്സം ഉണ്ടാക്കുക, നിയമാതിര്‍ത്തി ലംഘിച്ചു കടക്കുക, സത്യയാഥാര്‍ത്ഥ്യങ്ങളില്‍ സംശയം ഉണ്ടാക്കിത്തീര്‍ക്കുക ഇവയാണത്. സത്യനിഷേധികളുടെ ഏറ്റവും കടുത്ത ദുസ്വഭാവങ്ങളാണിവ.
50:27
- قَالَ قَرِينُهُۥ رَبَّنَا مَآ أَطْغَيْتُهُۥ وَلَـٰكِن كَانَ فِى ضَلَـٰلٍۭ بَعِيدٍ ٢٧
- അവന്റെ കൂട്ടാളി പറയും : ‘ഞങ്ങളുടെ റബ്ബേ! ഞാന്‍ അവനെ (നേര്‍മാര്‍ഗ്ഗം) തെറ്റിച്ചിട്ടില്ല: പക്ഷേ, അവന്‍ വിദൂരമായ വഴിപിഴവിലായിരുന്നു.’
- قَالَ قَرِينُهُ അവന്റെ കൂട്ടുക്കാരന്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ مَا أَطْغَيْتُهُ ഞാന്‍ അവനെ തെറ്റിച്ചിട്ടില്ല, പിഴപ്പിച്ചിട്ടില്ല وَلَـٰكِن كَانَ എങ്കിലും അവനായിരുന്നു فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ بَعِيدٍ വിദൂരമായ
50:28
- قَالَ لَا تَخْتَصِمُوا۟ لَدَىَّ وَقَدْ قَدَّمْتُ إِلَيْكُم بِٱلْوَعِيدِ ٢٨
- അവന്‍ [അല്ലാഹു] പറയും : ‘എന്റെ അടുക്കല്‍ വെച്ചു നിങ്ങള്‍ വിവാദം നടത്തേണ്ട; നിങ്ങള്‍ക്കു ഞാന്‍ മുമ്പേ താക്കീതു നല്‍കിയിട്ടുണ്ട്.
- قَالَ അവന്‍ പറയും لَا تَخْتَصِمُوا നിങ്ങള്‍ വിവാദം (തര്‍ക്കം – വഴക്കു) നടത്തേണ്ടാ لَدَيَّ എന്റെ അടുക്കല്‍ وَقَدْ قَدَّمْتُ ഞാന്‍ മുമ്പു നല്‍കിയിട്ടുണ്ട് إِلَيْكُم നിങ്ങള്‍ക്കു بِالْوَعِيدِ താക്കീതിനെ
50:29
- مَا يُبَدَّلُ ٱلْقَوْلُ لَدَىَّ وَمَآ أَنَا۠ بِظَلَّـٰمٍ لِّلْعَبِيدِ ٢٩
- ‘എന്റെ അടുക്കല്‍ വാക്കു മാറ്റപ്പെടുന്നതല്ല; ഞാന്‍ അടിമകളോടു (ഒട്ടും) അനീതി പ്രവര്‍ത്തിക്കുന്നവനല്ലതാനും.’
- مَا يُبَدَّلُ മാറ്റപ്പെടുകയില്ല الْقَوْلُ വാക്കു لَدَيَّ എന്റെ അടുക്കല്‍ وَمَا أَنَا ഞാനല്ലതാനും بِظَلَّامٍ (ഒട്ടും) അനീതി (അക്രമം) ചെയ്യുന്നവന്‍ لِّلْعَبِيدِ അടിമകളോടു, അടിയാന്മാരോടു
27-ാം വചനത്തിലെ ‘കൂട്ടുകാരന്‍’ പിശാചുതന്നെ. മനുഷ്യനെ താന്‍ വഴിപിഴപ്പിച്ചതല്ലെന്നും, അവന്‍ സ്വയം പിഴച്ചു പോയതാണെന്നും സമര്‍ത്ഥിച്ചുകൊണ്ടു അല്ലാഹുവിന്റെ മുമ്പില്‍ അവന്‍ കുറ്റത്തില്‍നിന്നു ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയാണ്. ദുര്‍മാര്‍ഗ്ഗികളും അവരുടെ നേതാക്കളും തമ്മില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ചു പറഞ്ഞശേഷം മറ്റൊരു വചനത്തില്‍ അല്ലാഹു ഇങ്ങിനെ പ്രസ്താവിക്കുന്നു.
وَقَالَ الشَّيْطَانُ لَمَّا قُضِيَ الْأَمْرُ الخ – سورة ابراهيم : ٢٢
(സാരം: കാര്യം തീരുമാനിച്ചു കഴിയുമ്പോള്‍ പിശാചു പറയും : അല്ലാഹു നിങ്ങളോടു യഥാര്‍ത്ഥ വാഗ്ദാനം ചെയ്തു; ഞാനും നിങ്ങളോടു വാഗ്ദാനം ചെയ്തു. എന്നാല്‍ ഞാന്‍ നിങ്ങളോടു വാഗ്ദാനലംഘനം വരുത്തുകയാണ് ചെയ്തത്. എനിക്കു നിങ്ങളുടെ മേല്‍ ഒരധികാരശക്തിയും ഉണ്ടായിരുന്നില്ല. പക്ഷേ, ഞാന്‍ നിങ്ങളെ ക്ഷണിച്ചു; അപ്പോള്‍ നിങ്ങള്‍ എന്നിക്കു ഉത്തരം ചെയ്തു. ആകയാല്‍ നിങ്ങളെന്നെ ആക്ഷേപിക്കേണ്ട; നിങ്ങള്‍ നിങ്ങളെത്തന്നെ ആക്ഷേപിച്ചു കൊള്ളുവിന്‍. ഞാന്‍ നിങ്ങള്‍ക്കു സഹായം നല്‍കുന്നവനല്ല; നിങ്ങള്‍ എനിക്കും സഹായം നല്‍കുന്നവരല്ല. നിങ്ങള്‍ മുമ്പു എന്നെ പങ്കുചേര്‍ത്തിരുന്നതിനെ ഞാന്‍ ഇതാ നിഷേധിക്കുകയാണ്… (സൂ: ഇബ്രാഹീം 22). കുറ്റവാളികളോടും, അവരെ വഴിപിഴപ്പിച്ച പിശാചുക്കളോടുമുള്ള അല്ലാഹുവിന്റെ മറുപടിയാണ് 28, 29 വചനങ്ങളില്‍ കാണുന്നത്, ഉദ്ദേശ്യം വ്യക്തമാണല്ലോ.
വിഭാഗം – 3
50:30
- يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ ٣٠
- ‘ജഹന്നമി’നോടു [നരകത്തോടു] ‘നീ നിറഞ്ഞുവോ’ എന്നു നാം പറയുന്ന ദിവസം! [അന്നാണിതെല്ലാം സംഭവിക്കുക] അതു പറയുകയും ചെയ്യും: ‘(എനിയും) കൂടുതല്‍ വല്ലതും ഉണ്ടോ?!’
- يَوْمَ نَقُولُ നാം പറയുന്ന ദിവസം لِجَهَنَّمَ ജഹന്നമിനോടു هَلِ امْتَلَأْتِ നീ നിറഞ്ഞുവോ وَتَقُولُ അതു പറയുകയും ചെയ്യും هَلْ ഉണ്ടോ مِن مَّزِيدٍ കൂടുതലായി, വല്ല വര്‍ദ്ധനവും
കുറ്റവാളികളായ ജിന്നുകളെയും, മനുഷ്യരെയും കൊണ്ടു നരകം നിറക്കുമെന്നു അല്ലാഹു മുമ്പ് നിശ്ചയിച്ചിട്ടുണ്ടല്ലോ. (സൂ: സജദഃ 13 നോക്കുക.). കുറ്റവാളികളുടെ ആധിക്യം നിമിത്തമോ, നരകത്തിന്റെ വിശാലക്കുറവു നിമിത്തമോ, ആര്‍ക്കും നരകശിക്ഷയില്‍ നിന്നു ഒഴിവു കിട്ടുവാനില്ല. കുറ്റവാളികളെ മുഴുവനും നരകത്തിലാക്കിക്കഴിഞ്ഞിട്ടു പിന്നെയും നരകം ചോദിക്കും : കൂടുതലായി വല്ലതും ഉണ്ടോ (هَلْ مِن مَّزِيدٍ)?! എന്ന്, അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. അടുത്ത വചനങ്ങളില്‍ സജ്ജനങ്ങളുടെ സ്ഥിതിഗതികള്‍ വിവരിക്കുന്നു:-
50:31
- وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ ٣١
- ഭയഭക്തന്മാര്‍ക്കു സ്വര്‍ഗ്ഗം അകലത്തല്ലാത്ത വിധം (വളരെ) സമീപത്തു കൊണ്ടുവരപ്പെടുന്നതുമാണ്.
- ُزْلِفَتِ സമീപത്തു കൊണ്ടുവരപ്പെടുകയും ചെയ്യും الْجَنَّةُ സ്വര്‍ഗ്ഗം لِلْمُتَّقِينَ ഭയഭക്തന്മാര്‍ക്കു, സൂക്ഷിക്കുന്നവരിലേക്കു غَيْرَ بَعِيدٍ അകലത്തല്ലാതെ
50:32
- هَـٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ ٣٢
- (പറയപ്പെടും:) ‘ഇതാ നിങ്ങളോടു – (പേടിച്ചു) മടങ്ങുന്നവരും, കാത്തു സൂക്ഷിക്കുന്നവരുമായ എല്ലാവര്‍ക്കും – വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.
- هَـٰذَا ഇതാ, ഇതു, ഇതാണ് مَا تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതു لِكُلِّ أَوَّابٍ എല്ലാ പേടിച്ചു മടങ്ങുന്നവര്‍ക്കും حَفِيظٍ കാത്തു സൂക്ഷിക്കുന്നവരായ
50:33
- مَّنْ خَشِىَ ٱلرَّحْمَـٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍ مُّنِيبٍ ٣٣
- അതായതു, അദൃശ്യമായ നിലയില്‍ പരമകാരുണികനെ പേടിക്കുകയും, വിനയം കാണിക്കുന്ന ഹൃദയത്തോടെ വരുകയും ചെയ്തവര്‍ക്ക്.
- مَّنْ خَشِيَ അതായതു പേടിച്ചവര്‍ الرَّحْمَـٰنَ പരമകാരുണികനെ بِالْغَيْبِ അദൃശ്യമായ നിലയില്‍, കാണാതെ وَجَاءَ വരുകയും ചെയ്തു بِقَلْبٍ ഹൃദയത്തോടെ مُّنِيبٍ വിനയം കാണിക്കുന്ന, മടക്കം കാണിക്കുന്ന
കുറ്റവാളികള്‍ നരകശിക്ഷ അനുഭവിക്കുവാനുള്ള കാരണങ്ങള്‍ മേല്‍ ആയത്തുകളില്‍ സൂചിപ്പിക്കപ്പെട്ടതുപോലെ , സജ്ജനങ്ങള്‍ക്കു സ്വര്‍ഗ്ഗീയസുഖം ലഭിക്കുവാനുള്ള കാരണങ്ങള്‍ ഈ വചനങ്ങളിലും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അതെ, പാപം ചെയ്യാതെ കാത്തുസൂക്ഷിക്കുക, അല്ലാഹുവിനെ പേടിച്ചു മടങ്ങുക, അല്ലാഹുവിനെ അങ്ങോട്ടു കാണുന്നിലെങ്കിളും അവന്‍ ഇങ്ങോട്ടു കാണുന്നുവെന്ന ബോധത്തോടെ അവനെ ഭയപ്പെടുക, അല്ലാഹുവിന്റെ മുമ്പില്‍ നിഷ്കളങ്കമായ വിനയം അര്‍പ്പിക്കുന്ന ഹൃദയമുണ്ടായിരിക്കുക ഇവയാണത്. കുറ്റവാളികളെ നരകത്തിലേക്കു പിടിച്ചിടുവാന്‍ മലക്കുകളോടു കല്പിക്കപ്പെടുന്നു. എന്നാല്‍, സജ്ജനങ്ങളായ പുണ്യവാന്മാരോടു പറയപ്പെടുന്നതു നോക്കുക:-
50:34
- ٱدْخُلُوهَا بِسَلَـٰمٍ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ ٣٤
- (‘ഹേ, ഭയഭക്തന്മാരെ,) നിങ്ങള്‍ (സമാധാന) ശാന്തിയോടെ അതില്‍ പ്രവേശിക്കുവിന്‍.’ അതു സ്ഥിരവാസത്തിന്റെ ദിവസമാകുന്നു. [അന്നു മുതല്‍ സ്ഥിരവാസം ആരംഭിക്കുന്നു]
- ادْخُلُوهَا അതില്‍ പ്രവേശിക്കുവിന്‍ بِسَلَامٍ ശാന്തിയോടെ, സമാധാനത്തോടെ ذَٰلِكَ അതു يَوْمُ الْخُلُودِ സ്ഥിരവാസത്തിന്റെ ദിവസമാണ്
50:35
- لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌ ٣٥
- അതില്‍ അവര്‍ എന്ത് ഉദ്ദേശിക്കുന്നുവോ അതു അവര്‍ക്കുണ്ടായിരിക്കും : (മാത്രമല്ല) നമ്മുടെ അടുക്കല്‍ കൂടുതലായുള്ളതും ഉണ്ട്.
- لَهُم അവര്‍ക്കുണ്ടു مَّا يَشَاءُونَ അവര്‍ ഉദ്ദേശിക്കുന്നതു فِيهَا അതില്‍ وَلَدَيْنَا നമ്മുടെ അടുക്കലുണ്ടുതാനും مَزِيدٌ കൂടുതലായതു, വര്‍ദ്ധനവു
ഏതെങ്കിലും വിധേന അറിവും പരിചയവും ഉള്ളതിനെക്കുറിച്ചു മാത്രമാണല്ലോ മനുഷ്യനു ആഗ്രഹവും ആവശ്യവും തോന്നുക. സ്വര്‍ഗ്ഗത്തിലാകട്ടെ, ഊഹിക്കുവാനോ നിരൂപിക്കുവാനോ പോലും കഴിയാത്ത വസ്തുക്കള്‍ ധാരാളമുണ്ടുതാനും. അതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നതെല്ലാം അവര്‍ക്കു ലഭിക്കുന്നതിനു പുറമെ, അല്ലാഹു അവന്റെ വകയായി കൂടുതല്‍ വേറെയും നൽകുന്നതാകുന്നു എന്നു സാരം. ഈ വചനത്തിലെ അവസാനവാക്യവും, 30-ാം വചനത്തിലെ അവസാനവാക്യവും ഒന്നു ശ്രദ്ധിച്ചുനോക്കുക. കുറ്റവാളികളായ ആളുകളെ എനിയും കിട്ടുവാനുണ്ടോ എന്നു നരകം ചോദിക്കുന്നു. ഇവിടെയാകട്ടെ, സജ്ജനങ്ങളുടെ ഉദ്ദേശങ്ങളെല്ലാം സാധിപ്പിച്ചുകൊടുക്കുന്നതിനുപുറമെ എനിയും പല അനുഗ്രഹങ്ങളും കൂടുതല്‍ തരാമെന്നു അല്ലാഹു അവരോടു അങ്ങോട്ടു പറയുകയാണ്.
അല്ലാഹു അവന്റെ വകയായി കൂടുതല്‍ നല്‍കുമെന്നു പറഞ്ഞതിന്റെ വിവക്ഷ അല്ലാഹുവിനെ സന്ദര്‍ശിക്കുകയെന്ന മഹാഭാഗ്യമാണെന്നു ഇമാം മുസ്‌ലിം (رحمه الله) ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിട്ടുണ്ട്. സജ്ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ വലുതായ മറ്റൊരു ഭാഗ്യം ഇല്ലതന്നെ. അല്ലാഹു അരുളിചെയ്തതായി ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രസ്താവിക്കുന്നു: ‘എന്റെ സദ്‌വൃത്തരായ അടിയാന്മാര്‍ക്കുവേണ്ടി യാതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യന്റെ മനസ്സിലും തോന്നിയിട്ടില്ലാത്തതും ഞാന്‍ ഒരുക്കി വെച്ചിരിക്കുന്നു.’ പിന്നീടു ഇതിനു തെളിവായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂ: സജദഃ 17-ാം വചനം ചൂണ്ടിക്കാട്ടുകയും ചെയ്തു. (ബു; മു.) അവര്‍ക്കുവേണ്ടി ഗോപ്യമായി സൂക്ഷിച്ചുവെക്കപ്പെട്ടിട്ടുള്ള കണ്‍കുളുര്‍മ്മകളെപ്പറ്റി ആര്‍ക്കും അറിയാവുന്നതല്ല എന്നത്രെ ആ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്.
