വെളിച്ചം റമദാൻ 2023 –ഡേ- 16 (റമളാൻ 17)

സൂറത്തു ഖ്വാഫ് : 01-15



  • വെളിച്ചം റമദാന്‍ ഡേ-16 – സൂറത്തു ഖ്വാഫ്: പാർട്ട് 01 – ആയത്ത് 1 മുതല്‍ 15 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ


പരായണം

വിശദീകരണം



സൂറത്തു ഖ്വാഫ് : 01-15

ഖ്വാഫ്

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 45 – വിഭാഗം (റുകൂഅ്) 3

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

മുഖവുരയില്‍ പ്രസ്താവിച്ചിട്ടുള്ളതു പോലെ വിശുദ്ധ ഖുര്‍ആന്റെ അദ്ധ്യായങ്ങള്‍ അവയുടെ വലുപ്പ വ്യത്യാസവും മറ്റും പരിഗണിച്ചു നാലുഭാഗമായി പരിഗണിക്കപ്പെടാറുണ്ട്.

(1) ദീര്‍ഘമായ അദ്ധ്യായങ്ങള്‍ (السبع الطوال)

(2) നൂറോ അധികമോ ആയത്തുകള്‍ അടങ്ങുന്നവ (المؤن)

(3) നൂറില്‍ അല്‍പം കുറവുള്ളവ (المثانى)

(4) ചെറിയ ആയത്തുകളോടുകൂടിയതും, ആയത്തുകളുടെ അവസാനങ്ങളില്‍ ഒരുതരം പ്രാസസ്വഭാവത്തോടുകൂടിയ അക്ഷരക്രമം കാണാവുന്നതുമായ സൂറത്തുകള്‍ (المفصلات) ഇവയാണത്.

ഈ ഒടുവില്‍ പറഞ്ഞ المفصل (മുഫസ്സ്വല്‍) വിഭാഗത്തിന്റെ തുടക്കം ചിലര്‍ സൂറത്തുല്‍ ഹുജുറാത്ത് (الحجرات) മുതല്‍ക്കും, ചിലര്‍ വേറെ സൂറത്തു മുതല്‍ക്കും കണക്കാക്കുന്നു. ഇമാം ഇബ്നുകഥീര്‍ (رحمه الله) പ്രസ്താവിച്ചതു പോലെ ‘മുഫസ്സ്വലി’ന്റെ തുടക്കം സൂറത്തു ഖ്വാഫ് മുതല്‍ക്കാണെന്നുള്ള അഭിപ്രായമായിരിക്കും കൂടുതല്‍ ശരിയായതെന്നാണ് മനസ്സിലാകുന്നത്. الله اعلم

تحزيب القرأن (ഖുര്‍ആനെ ‘ഹിസ്ബാ’ക്കല്‍, * അഥവാ ദിനകാണ്ഠമാക്കല്‍) എന്ന ശീര്‍ഷകത്തില്‍ ഇമാം അബൂദാവൂദ് (رحمه الله) ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസില്‍, അതിന്റെറെ ‘റാവി’ (നിവേദകന്‍) ആയ ഔസുബ്നു ഹുദൈഫഃ (رحمه الله) ഇപ്രകാരം പറയുന്നു : ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഹാബികളോട് അവര്‍ എങ്ങിനെയായിരുന്നു ഖുര്‍ആനെ ‘ഹിസ്ബാ’ക്കിയിരുന്നതു എന്നു ഞാന്‍ ചോദിച്ചു. അവര്‍ ഇങ്ങിനെ പറഞ്ഞു ‘മൂന്നും, അഞ്ചും, ഏഴും, ഒമ്പതും, പതിനൊന്നും, പതിമൂന്നും, ‘മുഫസ്സ്വലി’ന്റെ വിഭാഗവും ഇങ്ങിനെയാണ്‌.’ വേറെ മാര്‍ഗ്ഗങ്ങളില്‍കൂടി ഇമാം അഹ്മദ്, ഇബ്നുമാജഃ (رحمه الله) എന്നിവരും ഇതുപോലെ നിവേദനം ചെയ്തിരിക്കുന്നു. ഇതിലെ ‘മൂന്ന്‍’ അല്‍ബഖറഃ മുതല്‍ തുടങ്ങുന്നു. ‘അഞ്ച്’ മാഇദഃ മുതലും, ‘ഏഴ്’ യൂനുസ് മുതലും, ‘ഒമ്പത്’ ഇസ്രാഉ് മുതലും, ‘പതിനൊന്ന്’ ശുഅറാഉ
മുതലും, ‘പതിമൂന്നു’ സ്വാഫ്-ഫാത്ത് മുതലും ആരംഭിക്കുന്നു. എല്ലാം ചേര്‍ന്നാല്‍ ആകെയുള്ള 48 എണ്ണം സൂ: ഹുജുറാത്തോടുകൂടി അവസാനിക്കുന്നു. അപ്പോള്‍ ‘മുഫസ്-സ്വലിന്റെ വിഭാഗം (حزب المفصل) സൂ:ഖ്വാഫ് മുതല്‍ അവസാനം വരെയാണെന്നു വ്യക്തമായല്ലോ.


(*). രാത്രി നമസ്കാരങ്ങളില്‍ ദിവസംതോറും ഖുര്‍ആനില്‍ നിന്നു കുറേഭാഗം പാരായണം ചെയ്യല്‍ പല സ്വഹാബികളുടെയും പതിവായിരുന്നു. സ്വഹാബികളുടെ മാത്രമല്ല, ഭയഭക്തന്മാരായ പലരുടെയും പതിവാണത്. ഓരോ ദിവസത്തെയും പാരായണത്തിനു ഉപയോഗിക്കപ്പെടാറുള്ള ഭാഗത്തിനു حزب (ഹിസ്ബ്= ദിനകാണ്ഡം) എന്നു പറയപ്പെട്ടിരുന്നു. ഖുര്‍ആന്റെ പാരായണ മര്യാദകള്‍ക്കനുസരിച്ചു നന്നായി പാരായണം ചെയ്യുക എന്ന അര്‍ത്ഥത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ – നമ്മുടെ രാജ്യങ്ങളില്‍ – ‘ഹിസ്ബ്’ എന്ന വാക്കു ഉപയോഗിച്ചു കാണുന്നു. ഇതെങ്ങിനെ വന്നുകൂടി എന്നറിയുന്നില്ല. ഒരുപക്ഷേ, ദിനംതോറും പാരായണം ചെയ്‌വാന്‍ നിശ്ചയിച്ച തോതിനെ ഉദ്ദേശിച്ചായിരിക്കാം അതു ഉപയോഗിക്കാന്‍ തുടങ്ങിയത്. എതായാലും, ഖുര്‍ആന്‍ നന്നായി പാരായണം ചെയ്യുന്നതിന് تجويد (തജ് വീദ്) എന്നത്രെ യഥാര്‍ത്ഥത്തില്‍ പറയേണ്ടത്.


പെരുന്നാള്‍ നമസ്കാരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂ: ഖ്വാഫും, സൂ: ഖമറും (ق ,اقْتَرَبَتِ السَّاعَةُ) ഓതാറുണ്ടായിരുന്നതായി അബൂവാഖിദില്ലൈഫി (ابوا واقد الليثى – رض) നിവേദനം ചെയ്തിരിക്കുന്നു. (അ; മു; ദാ; തി; ജ; ന). ‘സൂ: ഖ്വാഫ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നാവില്‍ നിന്നല്ലാതെ ഞാന്‍ സ്വീകരിച്ചിട്ടില്ല (പഠിച്ചിട്ടില്ല). എല്ലാ വെള്ളിയാഴ്ചയും പ്രസംഗം ചെയ്യുമ്പോള്‍ മിമ്പറില്‍ (പ്രസംഗപീഠത്തില്‍) വെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു ഓതാറുണ്ടായിരുന്നു. ഞങ്ങളുടേയും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും (റൊട്ടി പാകം ചെയ്‌വാനുള്ള) അടുപ്പ് കുറച്ച് കാലത്തോളം ഒന്നായിരുന്നു’. എന്നിങ്ങിനെ ഹാരിഥിന്റെ പുത്രിയായ ഉമ്മുഹിശാം (ام هشام بنت الحرث – رض) എന്ന വനിതാ സഹാബിയും പ്രസ്താവിച്ചിരിക്കുന്നു. (അ; മു; ദാ ജ; ന). സൃഷ്ടിയുടെ ആരംഭം, മരണം, മരണാനന്തരജീവിതം, പരലോകം, വിചാരണ, സ്വര്‍ഗ്ഗനരകങ്ങള്‍ ആദിയായവയെ സംബന്ധിച്ചു ഈ സൂറത്തില്‍ ഊന്നി പ്രസ്താവിച്ചിട്ടുള്ളതും, 37-ാം വചനത്തിലും, അവസാനത്തെ വചനത്തിലും കാണാവുന്നതുപോലെ ചിന്തിക്കുന്ന ഹൃദയമുള്ള  എല്ലാവര്‍ക്കും ചിന്തിച്ചറിയുവാനും, ഭയഭക്തി ഉളവാക്കുവാനും പോരുന്നതുമായ ഒരു മഹത്തായ അദ്ധ്യായമത്രെ സൂ:ഖ്വാഫ് അതുകൊണ്ടുതന്നെയാണ് പെരുന്നാള്‍ ദിവസങ്ങളിലും, ജുമുഅഃ ദിവസങ്ങളിലും ജനസദസ്സുകളില്‍ വെച്ചും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ സൂറത്തു ഓതിക്കേള്‍പ്പിക്കുക പതിവാക്കിയിരുന്നതും.

50:1

  • قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ ١
  • ‘ഖ്വാഫ്’. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ (സത്യം)!
  • ق ‘ഖ്വാഫ് وَالْقُرْآنِ ഖുര്‍ആന്‍ തന്നെയാണ الْمَجِيدِ മഹത്വമേറിയ

‘ഖ്വാഫു’ പോലെ ചില സൂറത്തുകളുടെ ആരംഭത്തില്‍ കാണുന്ന കേവലാക്ഷരങ്ങളെയും, ഖുര്‍ആനില്‍ കാണപ്പെടുന്ന സത്യവാചകങ്ങളെയും പരാമര്‍ശിച്ചുകൊണ്ടു നാം പലപ്പോഴും സംസാരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പ്രസ്ഥാവിക്കുന്നില്ല. ‘ഖ്വാഫുമല’ (جبل قاف) എന്ന പേരില്‍ ഭൂമിയെ വലയം ചെയ്തുകൊണ്ടുള്ള ഒരു മലയുണ്ടെന്നും, അതാണിവിടെ ഉദ്ദേശ്യമെന്നും മുമ്പ് ചില ആളുകള്‍ പ്രസ്താവിക്കാറുണ്ടായിരുന്നു. ചില പാമര മുസ്ലിംകളില്‍ ഇന്നും അങ്ങിനെ വിശ്വസിക്കുന്നവരുണ്ട്. ഇതു – ഇമാം ഇബ്നുകഥീര്‍ (رحمه الله) മുതലായവര്‍ പ്രസ്താവിക്കുന്നത് പോലെ – അടിസ്ഥാനരഹിതമായ ഇസ്രാഈലീ കഥയോ, മതത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു വിടുവാന്‍ വേണ്ടി നിര്‍മ്മതവാദികള്‍ പടച്ചു വിട്ടതോ ആയിരിക്കുമെന്നുള്ളതില്‍ സംശയമില്ല.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രവാചകത്വം, മരണാനന്തരജീവതം തുടങ്ങി ഈ അദ്ധ്യായത്തിലും മറ്റും ഖുര്‍ആന്‍ പ്രസ്താവിക്കുന്ന വിഷയങ്ങളെല്ലാം പരമാര്‍ത്ഥങ്ങളാണെന്നു ഖുര്‍ആന്‍ മുഖേന ആണയിട്ടുകൊണ്ടു അല്ലാഹു സൂറത്ത് ആരംഭിക്കുന്നു. തുടര്‍ന്നുകൊണ്ടു ഗൗരവമേറിയ ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നവരെക്കുറിച്ചു പറയുന്നു:-

50:2
  • بَلْ عَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ فَقَالَ ٱلْكَـٰفِرُونَ هَـٰذَا شَىْءٌ عَجِيبٌ ٢
  • പക്ഷേ, അവര്‍ക്കു തങ്ങളില്‍നിന്നു ഒരു മുന്നറിയിപ്പു നല്‍കുന്നവന്‍ വന്നിട്ടുള്ളതിനാല്‍ അവര്‍ ആശ്ചര്യപ്പെടുകയാണ്! എന്നിട്ട് (ആ) അവിശ്വാസികള്‍ പറയുന്നു: ‘ഇതൊരു ആശ്ചര്യകരമായ കാര്യമാണ്;-
  • بَلْ എങ്കിലും, എന്നാല്‍, പക്ഷേ عَجِبُوا അവര്‍ ആശ്ചര്യപ്പെടുകയാണ് أَن جَاءَهُم അവര്‍ക്ക് വന്നതിനാല്‍ مُّنذِرٌ ഒരു മുന്നറിയിപ്പു (താക്കീതു)കാരന്‍ مِّنْهُمْ അവരില്‍നിന്നു فَقَالَ എന്നിട്ടു പറഞ്ഞു, പറയുന്നു الْكَافِرُونَ അവിശ്വാസികള്‍ هَـٰذَا ഇതു شَيْءٌ عَجِيبٌ ആശ്ചര്യ(അത്ഭുത)കരമായ ഒരു കാര്യം (വസ്തുത) ആകുന്നു
50:3
  • أَءِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌۢ بَعِيدٌ ٣
  • ‘നാം മരിക്കുകയും, മണ്ണായിത്തീരുകയും ചെയ്തിട്ടാണോ (വീണ്ടും മടക്കപ്പെടുന്നതു)?! അതു വിദൂരമായ ഒരു മടക്കമത്രെ!’
  • أَءِذَا مِتْنَا നാം മരിച്ചിട്ടോ, മരണപ്പെട്ടാലോ وَكُنَّا تُرَابًا നാം മണ്ണായിത്തീരുകയും ذَٰلِكَ رَجْعٌ അതൊരു മടക്കമാണ് بَعِيدٌ വിദൂരമായ (പ്രയാസപ്പെട്ട)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വത്തെയും, മരണാനന്തരജീവിതത്തെയും നിഷേധിക്കുന്ന മുശ്രിക്കുകളുടെ ദൃഷ്ടിയില്‍, അതു രണ്ടും അസംഭവ്യമായ കാര്യങ്ങളായിട്ടാണുള്ളത്. മനുഷ്യരില്‍ നിന്നു ദൈവദൂതന്‍ ഉണ്ടാകുന്നതെങ്ങിനെ? മരിച്ചു മണ്ണായിത്തീര്‍ന്ന മനുഷ്യന്‍ പിന്നെ ജീവിക്കപ്പെടുന്നതെങ്ങിനെ? എന്നൊക്കെ അവര്‍ അത്ഭുതപ്പെടുകയാണ്. അല്ലാഹു പറയുന്നു :

50:4
  • قَدْ عَلِمْنَا مَا تَنقُصُ ٱلْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَـٰبٌ حَفِيظٌۢ ٤
  • തീര്‍ച്ചയായും നമുക്കറിയാം, അവരില്‍നിന്നു ഭൂമി എന്താണ് കുറവ് വരുത്തുന്നതെന്ന്. (എല്ലാം) സൂക്ഷമമായി (രേഖപ്പെടുത്തി) വെച്ചിട്ടുള്ള ഒരു ഗ്രന്ഥം നമ്മുടെ അടുക്കലുണ്ടുതാനും.
  • قَدْ عَلِمْنَا തീര്‍ച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ട് مَا تَنقُصُ ചുരുക്കുന്നതും, കുറവു വരുത്തുന്നതു الْأَرْضُ ഭൂമി مِنْهُمْ അവരില്‍ നിന്നു وَعِندَنَا നമ്മുടെ അടുക്കലുണ്ടുതാനും كِتَابٌ ഒരു ഗ്രന്ഥം, രേഖ حَفِيظٌ സൂക്ഷിക്കുന്ന, സൂക്ഷിക്കപ്പെടുന്ന, സൂക്ഷ്മമായ

50:5

  • بَلْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ فَهُمْ فِىٓ أَمْرٍ مَّرِيجٍ ٥
  • എങ്കിലും, അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോള്‍ അവര്‍ അതിനെ വ്യാജമാക്കി; അങ്ങനെ, അവര്‍ ഇളക്കംപിടിച്ച ഒരു വിഷയത്തിലാണ്. [അനിശ്ചിത നിലപാടിലാണ്.]
  • بَلْ എങ്കിലും كَذَّبُوا അവര്‍ വ്യാജമാക്കി, കളവാക്കി بِالْحَقِّ യാഥാര്‍ത്ഥ്യത്തെ لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍, വന്നാറെ فَهُمْ എന്നിട്ടവര്‍ فِي أَمْرٍ ഒരു വിഷയ (കാര്യ)ത്തിലാണ് مَّرِيجٍ ഇളക്കം പിടിച്ച (അനിശ്ചിതമായ, ചഞ്ചലമായ)

മരണപ്പെട്ടവരുടെ ശരീരത്തില്‍ നിന്നു എന്തെല്ലാം, എത്രയെല്ലാം, എങ്ങിനെയെല്ലാം നശിച്ചുപോകുന്നുണ്ടെന്നും, എത്രഭാഗം നഷ്ടപ്പെടുന്നുണ്ടെന്നും നമുക്കറിയാം. എല്ലാം സസൂക്ഷ്മം നമ്മുടെ അടുക്കല്‍ രേഖപ്പെടുത്തിവെക്കുന്നുണ്ട്; ജഡം മണ്ണില്‍ ലയിച്ചാല്‍ പിന്നെയും അതിനെ ജീവിപ്പിക്കന്നതിനു നമുക്കു ഒട്ടും പ്രയാസമില്ല. ഇങ്ങിനെയുള്ള യഥാര്‍ത്ഥ്യങ്ങള്‍ പ്രവാചകന്‍ മുഖേന അവരെ മനസ്സിലാക്കുമ്പോള്‍ അതിനെപ്പറ്റി ചിന്തിക്കാതെ, അവര്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. നിഷേധത്തിലാകട്ടെ, അവരുടെ നില അസ്ഥിരമാണ് താനും എന്നു സാരം. ഖുര്‍ആനെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും സംബന്ധിച്ചു ‘ജാലം, ജാലക്കാരന്‍’ ‘കവിത, കവി’ ‘ജോത്സ്യം, ജോത്സ്യക്കാരന്‍’, ‘ഭ്രാന്തു, ഭ്രാന്തന്‍’ എന്നൊക്കെ പരസ്പര വിരുദ്ധമായ അവരുടെ പ്രസ്താവനകള്‍ അവരുടെ അനിശ്ചിതത്വത്തെയാണല്ലോ കാണിക്കുന്നത്.

50:6
  • أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَـٰهَا وَزَيَّنَّـٰهَا وَمَا لَهَا مِن فُرُوجٍ ٦
  • എന്നാല്‍, തങ്ങളുടെ മീതെ ആകാശത്തേക്കു അവര്‍ നോക്കുന്നില്ലേ, എങ്ങിനെയാണ് നാമതിനെ സ്ഥാപിച്ചിരിക്കുന്നതും, അതിനെ അലങ്കരിച്ചിരിക്കുന്നതും എന്നു?! യാതൊരു വിടവുകളും [കേടുപാടും] അതിനു ഇല്ലതാനും.
  • أَفَلَمْ يَنظُرُوٓا۟ എന്നാലവര്‍ നോക്കുന്നില്ലേ إِلَى ٱلسَّمَآءِ ആകാശത്തേക്കു فَوْقَهُمْ തങ്ങളുടെ മീതെ كَيْفَ بَنَيْنَاهَا അതിനെ നാം എങ്ങിനെ സ്ഥാപിച്ചുവെന്നു وَزَيَّنَّاهَا അതിനെ നാം അലങ്കരിക്കുക (ഭംഗിയാക്കുക)യും ചെയ്തു وَمَا لَهَا അതിനു ഇല്ലതാനും مِن فُرُوجٍ വിടവുകളായിട്ടു (ഒന്നും)

50:7

  • وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۭ بَهِيجٍ ٧
  • ഭൂമിയും തന്നെ, നാം അതിനെ നീട്ടി വിശാലപ്പെടുത്തുകയും, ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ അതില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; കൗതുകപ്പെട്ട എല്ലാ (തരം) ഇണ വസ്തുക്കളെയും അതില്‍ നാം ഉത്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു;-
  • وَالْأَرْضَ ഭൂമിയെയും مَدَدْنَاهَا അതിനെ നാം നീട്ടി (പരത്തി, വിശാലമാക്കി) وَأَلْقَيْنَا നാം ഇടുക (ഏര്‍പ്പെടുത്തുക, സ്ഥാപിക്കുക)യും ചെയ്തു فِيهَا അതില്‍ رَوَاسِيَ ഉറച്ചു (തറച്ചു) നില്‍ക്കുന്ന മലകള്‍ وَأَنبَتْنَا فِيهَا അതില്‍ നാം മുളപ്പിക്കുക(ഉല്‍പാദിപ്പക്കുക)യും ചെയ്തു مِن كُلِّ زَوْجٍ എല്ലാ ഇണകളെയും, ഇണകളില്‍ പെട്ടതും بَهِيجٍ കൗതുകപ്പെട്ട, അഴകുള്ള, മോടിയുള്ള

50:8

  • تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ ٨
  • (മനസ്സുമടങ്ങി) വിനയപ്പെടുന്ന എല്ലാ അടിയാന്മാര്‍ക്കും കണ്ടറിയേണ്ടതിനും ഓര്‍മ്മക്കായും [അതിനായിട്ടാണ് ഇതെല്ലം ചെയ്തത്].
  • تَبْصِرَةً കണ്ടറിയേണ്ടതിനു وَذِكْرَىٰ ആലോചിച്ചറിയേണ്ടതിനും, ഓര്‍മ്മക്കായും لِكُلِّ عَبْدٍ എല്ലാ അടിയാനും مُّنِيبٍ വിനയപ്പെടുന്ന, മനസ്സുമടക്കമുള്ള, ഭക്തിയുള്ള

50:9

  • وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَـٰرَكًا فَأَنۢبَتْنَا بِهِۦ جَنَّـٰتٍ وَحَبَّ ٱلْحَصِيدِ ٩
  • ആകാശത്തുനിന്നു അനുഗ്രഹീതമായ വെള്ളവും [മഴയും] നാം ഇറക്കി; എന്നിട്ട് അതുമൂലം (പല) തോട്ടങ്ങളും, കൊയ്തെടുക്കപ്പെടുന്ന ധാന്യവും ഉല്‍പാദിപ്പിച്ചു.
  • وَنَزَّلْنَا നാം ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം مُّبَارَكًا അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട فَأَنبَتْنَا بِهِ എന്നിട്ടു അതുമൂലം നാം ഉല്‍പാദിപ്പിച്ചു جَنَّاتٍ പല തോട്ടങ്ങള്‍ وَحَبَّ ധാന്യവും, വിത്തും الْحَصِيدِ കൊയ്തെടുക്കപ്പെടുന്നതിന്റെ

50:10

  • وَٱلنَّخْلَ بَاسِقَـٰتٍ لَّهَا طَلْعٌ نَّضِيدٌ ١٠
  • (ഫലം വഹിച്ചുകൊണ്ട്) ഉയര്‍ന്നു നില്‍ക്കുന്ന നിലയില്‍ ഈത്തപ്പനകളും (ഉല്‍പാദിപ്പിച്ചു); അവയ്ക്കു (മേല്‍ക്കുമേലെ) അടുക്കായുള്ള കുലയുണ്ടായിരിക്കും.
  • وَالنَّخْلَ ഈത്തപ്പനയും,ഈന്തമരവും بَاسِقَاتٍ ഉയര്‍ന്നുനില്‍ക്കുന്ന നിലയില്‍, വഹിച്ചുംകൊണ്ടു لَّهَا അതിന്നുണ്ട്, അവക്കുണ്ട് طَلْعٌ കുല نَّضِيدٌ അടുക്കായ, ഇടതിങ്ങിയ

50:11

  • رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ ٱلْخُرُوجُ ١١
  • (അതെ) അടിയാന്മാര്‍ക്കു ആഹാരത്തിനായിട്ട്. അതു [വെള്ളം] മൂലം, നിര്‍ജ്ജീവമായ രാജ്യത്തെ നാം ജീവിപ്പിക്കുകയും ചെയ്തു. അതുപോലെയാണ് പുറപ്പാട് [പുനര്‍ജ്ജീവിതം].
  • رِّزْقًا ആഹാരത്തിനു, ഉപജീവനമായിട്ടു لِّلْعِبَادِ അടിയാന്മാര്‍ക്കു وَأَحْيَيْنَا بِهِ അതുമൂലം നാം ജീവിപ്പിക്കയും ചെയ്തു بَلْدَةً രാജ്യത്തെ, പ്രദേശത്തെ مَّيْتًا ചത്ത, നിര്‍ജ്ജീവമായ كَذَٰلِكَ അതുപോലെ (അപ്രകാരം)യാണ് الْخُرُوجُ പുറപ്പാടു, പുറത്തുവരല്‍

മനുഷ്യന്‍ സദാ അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്ന ഈ നിത്യസത്യങ്ങളെ അവന്റെ മുമ്പില്‍ നിരത്തിക്കാട്ടിക്കൊണ്ടു, തൗഹീദിനും, മരണാനന്തരജീവിതത്തിനും അവയെല്ലാം സ്പഷ്ടമായ തെളിവുകളാണെന്നു ചൂണ്ടിക്കാട്ടുകയാണ്. മരവിച്ചതോ, ദുഷിച്ചു നശിച്ചതോ അല്ലാത്ത ഹൃദയങ്ങള്‍ക്കു ചിന്തിച്ചു മനസ്സിലാക്കുവാന്‍ ഇതൊക്കെത്തന്നെ മതി എന്നും ഓര്‍മ്മിപ്പിക്കുന്നു.

50:12
  • كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَـٰبُ ٱلرَّسِّ وَثَمُودُ ١٢
  • ഇവരുടെ മുമ്പ് നൂഹിന്റെ ജനതയും ‘റസ്സി’ന്റെ ആള്‍ക്കാരും, ‘ഥമൂദു’ ഗോത്രവും വ്യാജമാക്കി;
  • كَذَّبَتْ വ്യാജമാക്കി قَبْلَهُمْ ഇവരുടെ (അവരുടെ) മുമ്പു قَوْمُ نُوحٍ നൂഹിന്റെ ജനത وَأَصْحَابُ الرَّسِّ റസ്സുകാരും وَثَمُودُ ഥമൂദും

50:13

  • وَعَادٌ وَفِرْعَوْنُ وَإِخْوَٰنُ لُوطٍ ١٣
  • ‘ആദു’ വര്‍ഗ്ഗവും, ഫിര്‍ഔനും, ലൂത്ത്വിന്റെ സഹോദരങ്ങളും;
  • وَعَادٌ ആദും وَفِرْعَوْنُ ഫിര്‍ഔനും وَإِخْوَانُ لُوطٍ ലൂത്ത്വിന്റെ സഹോദരങ്ങളും

50:14

  • وَأَصْحَـٰبُ ٱلْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ ١٤
  • ‘ഐക്കത്തി’ന്റെ [മരക്കാവിന്റെ] ആള്‍ക്കാരും, ‘തുബ്ബഇ’ന്റെ ജനതയും; എല്ലാവരുംതന്നെ, റസൂലുകളെ വ്യാജമാക്കി. അതിനാല്‍, എന്റെ താക്കീതു (അവരില്‍) യഥാര്‍ത്ഥമായിത്തീര്‍ന്നു.
  • وَأَصْحَابُ الْأَيْكَةِ ഐക്കത്തുകാരും وَقَوْمُ تُبَّعٍ തുബ്ബഇന്റെ ജനതയും كُلٌّ എല്ലാവരും كَذَّبَ കളവാക്കി الرُّسُلَ റസൂലുകളെ, ദൂതന്മാരെ فَحَقَّ അതിനാല്‍ യഥാര്‍ത്ഥമായി, ന്യായമായി, അര്‍ഹമായി وَعِيدِ എന്റെ താക്കീതു

الرس (റസ്സു) എന്ന വാക്കിനു കെട്ടിപ്പടുക്കാത്ത കിണര്‍ എന്നര്‍ത്ഥമുണ്ട്. ഏതോ ഒരു കിണറിന്റെ – അഥവാ വെള്ളതാവളത്തിന്റെ- അടുക്കല്‍ വസിച്ചിരുന്ന ഒരു ജനതയായിരുന്നു ‘റസ്സുകാര്‍’ (الصحاب الرس) എന്നും, അതല്ല ‘റസ്സു’ എന്ന പേരിലുള്ള ഒരു രാജ്യക്കാരാണെന്നും അഭിപ്രായങ്ങളുണ്ട്. അല്ലാഹുവിനറിയാം. ഏതായാലും, ഇവരും മുന്‍കഴിഞ്ഞുപോയ ഒരു ജനതതന്നെ ശുഐബ് (عليه السلام) നബിയുടെ ജനതയായിരുന്നു ‘ഐകത്തു’കാര്‍ (أَصْحَابُ الْأَيْكَةِ) മരക്കാവു എന്നാണ് ആ വാക്കിന്നര്‍ത്ഥം. മരങ്ങള്‍ ധാരാളമുള്ളതായിരുന്നു  അവരുടെ വാസസ്ഥലം. യമനിലെ ഒരു പ്രാചീന രാജകുടുംബത്തിലെ സദ്‌വൃത്തനായ ഒരു രാജാവിനെ ഉദ്ദേശിച്ചാണ് ‘തുബ്ബഉ്’ (تبع) എന്നു പറഞ്ഞിരിക്കുന്നത്. (ഇദ്ദേഹത്തെപ്പറ്റി സൂ:ദുഖാന്‍ 37ന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്.). സത്യനിഷേധത്തില്‍നിന്നു പിന്‍മാറാത്തപക്ഷം ഇങ്ങിനെയുള്ള സമുദായങ്ങളുടെ അനുഭവം ഈ നിഷേധികള്‍ക്കും വന്നേക്കുമെന്നു അല്ലാഹു താക്കീതു ചെയ്യുകയാണ്:

50:15
  • أَفَعَيِينَا بِٱلْخَلْقِ ٱلْأَوَّلِ ۚ بَلْ هُمْ فِى لَبْسٍ مِّنْ خَلْقٍ جَدِيدٍ ١٥
  • അപ്പോള്‍, ഒന്നാമത്തെ സൃഷ്ടിക്കല്‍കൊണ്ടു നാം കുഴങ്ങിപ്പോയോ?! (ഇല്ല) – എങ്കിലും ഇവര്‍, പുതിയ ഒരു സൃഷ്ടിപ്പിനെക്കുറിച്ചു ആശങ്കയിലാണ്.
  • أَفَعَيِينَا അപ്പോള്‍ (എന്നാല്‍) നാം കുഴങ്ങിയോ, ക്ഷീണിച്ചോ بِالْخَلْقِ الْأَوَّلِ ഒന്നാമത്തെ സൃഷ്ടിക്കല്‍കൊണ്ട് بَلْ هُمْ എങ്കിലും അവര്‍ فِي لَبْسٍ സന്ദേഹത്തിലാണ്, ആശങ്കയിലാണ്, ആശയക്കുഴപ്പത്തിലാണ് مِّنْ خَلْقٍ ഒരു സൃഷ്ടിക്കലിനെക്കുറിച്ചു جَدِيدٍ പുതുതായ

മനുഷ്യനെ ആദ്യം സൃഷ്ടിച്ചത് നാം തന്നെയാണല്ലോ. അതു നിമിത്തം നമുക്കു വല്ല ക്ഷീണമോ കുഴക്കോ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രണ്ടാമതു ജീവിപ്പിക്കുവാന്‍ നമുക്കു പ്രയാസമാണെന്നു കരുതാമായിരുന്നു. പക്ഷേ, അതുമൂലം നമുക്കു യാതൊരു ക്ഷീണവും പറ്റിയിട്ടില്ല. എന്നിരിക്കെ എനിയൊരു പുതിയ ജീവിതംകൂടി അവര്‍ക്കു നല്‍കുന്നതില്‍ നമുക്കു യാതൊരു തടസ്സവുമില്ല. പക്ഷേ, അവര്‍ വാസ്തവം ഗ്രഹിക്കാതെ സന്ദേഹത്തില്‍ കഴിഞ്ഞുകൂടുകയാണ്.