വെളിച്ചം റമദാൻ 2021 – റമദാൻ 17

സൂറത്തു-ത്തഗാബുന്‍ : 11-18

തഗാബുൻ (നഷ്ടം വെളിപ്പെടല്‍)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 18 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 2

64:11

  • مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ ٱللَّهِ ۗ وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ ﴾١١﴿
  • യാതൊരു ബാധയും തന്നെ, അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ബാധിക്കുന്നതല്ല. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ, അവന്റെ ഹൃദയത്തിനു അവന്‍ മാർഗദർശനം നൽകുന്നതാണ്. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
  • مَا أَصَابَ ബാധിക്കുക (എത്തുക)യില്ല مِن مُّصِيبَةٍ ഒരു ബാധയും, വിപത്തും إِلَّا بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതിപ്രകാരം (സമ്മതംകൊണ്ടു) അല്ലാതെ وَمَن يُؤْمِنആര്‍ വിശ്വസിക്കുന്നുവോ بِاللَّـهِ അല്ലാഹുവില്‍ يَهْدِ അവന്‍ നേർമാർഗ്ഗം (മാർഗദർശനം) നൽകുന്നു قَلْبَهُ അവന്റെ ഹൃദയത്തിനു وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാകാര്യത്തെ (വസ്തുവെ)പ്പറ്റിയും عَلِيمٌ അറിയുന്നവനാണ്

64:12

  • وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۚ فَإِن تَوَلَّيْتُمْ فَإِنَّمَا عَلَىٰ رَسُولِنَا ٱلْبَلَٰغُ ٱلْمُبِينُ ﴾١٢﴿
  • അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും അനുസരിക്കുവിന്‍. എനി, നിങ്ങള്‍ തിരിഞ്ഞു പോകുകയാണെങ്കില്‍ (അറിഞ്ഞേക്കുക), -എന്നാല്‍- നിശ്ചയമായും നമ്മുടെ റസൂലിന്റെ മേല്‍ സ്പഷ്ടമായ പ്രബോധനം മാത്രമാണ് (ബാധ്യത) ഉള്ളത്.
  • وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ فَإِن تَوَلَّيْتُمْ എന്നാല്‍ നിങ്ങള്‍ തിരിഞ്ഞുപോകുന്ന പക്ഷം فَإِنَّمَا عَلَىٰ رَسُولِنَا എന്നാല്‍ നമ്മുടെ റസൂലിന്റെമേല്‍ ഉള്ളതു الْبَلَاغُ الْمُبِينُ പ്രത്യക്ഷമായ പ്രബോധനം (എത്തിക്കല്‍) മാത്രമാണു.

64:13

  • ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴾١٣﴿
  • അല്ലാഹു, അവനല്ലാതെ ആരാധ്യനേയില്ല. അല്ലാഹുവിന്റെ മേല്‍ ഭരമേൽപിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍.
  • اللَّـهُ അല്ലാഹു لَا إِلَـٰهَ ആരാധ്യനേ ഇല്ല, ദൈവമേ ഇല്ല إِلَّا هُوَ അവന്‍ അല്ലാതെ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَلْيَتَوَكَّلِ ഭരമേൽപിച്ചു കൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍

അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാതെ യാതൊരു കാര്യവും സംഭവിക്കുകയില്ല. ഇതു അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനപരമായ ഒരു വശമത്രെ. അല്ലാഹുവില്‍ ശരിക്കും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങൾക്ക് അവന്‍ സന്മാർഗം കാണിച്ചു കൊടുക്കുകയും, അതിലേക്കു നയിക്കുകയും ചെയ്യും. അവനു ബാധിക്കുന്നതെല്ലാം – നന്മയാകട്ടെ, തിന്മയാകട്ടെ – അവനു ഗുണകരമായി കലാശിക്കുകയും ചെയ്യും. അതാണ് ഒരു തിരുവചനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളി ചെയ്തിരിക്കുന്നത്: ‘സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യമാണ്! അവനു അല്ലാഹു ഏതൊന്നു വിധിച്ചാലും അതവനു ഗുണകരമാകാതിരിക്കുകയില്ല. വല്ല ബുദ്ധിമുട്ടും (കഷ്ടപ്പാടും) അവനെ ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും. അങ്ങനെ, അതവനു ഗുണമായിത്തീരും. വല്ല സന്തോഷവും അവനെ ബാധിച്ചാല്‍ അവന്‍ നന്ദി ചെയ്യും. അങ്ങനെ അതും അവനു ഗുണമായിത്തീരും. ഇതു സത്യവിശ്വാസിക്കല്ലാതെ വേറെ ഒരാൾക്കുമുണ്ടാവുകയില്ല’.(ബു; മു.)

അല്ലാഹുവിങ്കല്‍ നിന്നു ‘ഹിദായത്തു’ (സന്മാർഗ്ഗദർശനം) ലഭിക്കുവാനുള്ള ഒന്നാമത്തെ ഉപാധി വിശ്വാസം തന്നെ. വിശ്വാസത്തിന്റെ സാക്ഷാൽകരണം അല്ലാഹുവിനെയും, റസൂലിനെയും -അവരുടെ വിധിവിലക്കുകളെ- അനുസരിക്കൽ കൊണ്ടുമാകുന്നു. ഇതു രണ്ടും സ്വീകരിക്കാന്‍ ഒരാള്‍ തയ്യാറില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അവനുതന്നെ. റസൂലിനു അതില്‍ ബാധ്യതയൊന്നുമില്ല. അല്ലാഹുവിന്റെ ദൗത്യം ശരിക്കും പ്രബോധനം ചെയ്തു എത്തിച്ചുകൊടുക്കുക മാത്രമേ അദ്ദേഹത്തിനു ചുമതലയുള്ളൂ. അതദ്ദേഹം നിർവഹിച്ചിട്ടുമുണ്ട്. എന്നിട്ട് പിന്നെയും പിന്‍തിരിഞ്ഞു പോകുന്നവര്‍ അവരുടെ കാര്യങ്ങള്‍ ആരിലെങ്കിലും അർപ്പിച്ചുകൊള്ളട്ടെ. തൗഹീദിന്റെ ആൾക്കാരായ സത്യവിശ്വാസികള്‍ അവരുടെ കാര്യങ്ങളെല്ലാം അല്ലാഹുവില്‍ മാത്രം അർപ്പിക്കേണ്ടാതാണ്. അവന്‍ മതി അവർക്ക്.

64:14

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَٰدِكُمْ عَدُوًّا لَّكُمْ فَٱحْذَرُوهُمْ ۚ وَإِن تَعْفُوا۟ وَتَصْفَحُوا۟ وَتَغْفِرُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٤﴿
  • ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും നിങ്ങളുടെ ഇണകളിലും നിങ്ങളുടെ മക്കളിലും തന്നെ നിങ്ങൾക്ക് (ഒരുതരം) ശത്രുക്കളുണ്ട്; അതിനാല്‍ നിങ്ങള്‍ അവരെ കാത്തു (സൂക്ഷിച്ചു) കൊള്ളുവിന്‍. നിങ്ങള്‍ മാപ്പു നൽകുകയും, വിട്ടുകൊടുക്കുകയും, പൊറുത്തു കൊടുക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِنَّ مِنْ أَزْوَاجِكُمْ നിശ്ചയമായും നിങ്ങളുടെ ഇണകളിലുണ്ട്, ഭാര്യമാരുടെ കൂട്ടത്തിലുണ്ട് وَأَوْلَادِكُمْ നിങ്ങളുടെ മക്കളിലും عَدُوًّا ഒരു (തരം) ശത്രു, ചില ശത്രുക്കള്‍ لَّكُمْ നിങ്ങൾക്കു فَاحْذَرُوهُمْ അതുകൊണ്ടു അവരെ സൂക്ഷിക്കുവിന്‍, ജാഗ്രത വെക്കുക وَإِن تَعْفُوا നിങ്ങള്‍ മാപ്പുനല്കുന്ന പക്ഷം وَتَصْفَحُوا വിട്ടുകൊടുക്കുകയും وَتَغْفِرُوا നിങ്ങള്‍ പൊറുത്തുകൊടുക്കുകയും فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

64:15

  • إِنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌ ﴾١٥﴿
  • നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവാകട്ടെ, അവന്റെ പക്കല്‍ വമ്പിച്ച പ്രതിഫലമുണ്ടുതാനും.
  • إِنَّمَا أَمْوَالُكُمْ നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കള്‍ وَأَوْلَادُكُمْ നിങ്ങളുടെ മക്കളും فِتْنَةٌ ഒരു പരീക്ഷണം (തന്നെ, മാത്രമാണു) وَاللَّـهُ അല്ലാഹുവാകട്ടെ عِندَهُ അവന്റെ പക്കലുണ്ടു أَجْرٌ عَظِيمٌ വമ്പിച്ച പ്രതിഫലം, കൂലി

നിത്യേന നാമെല്ലാവരും ശ്രദ്ധിക്കേണ്ട ചില യാഥാർത്ഥ്യങ്ങളാണ് അല്ലാഹു ഈ വചനങ്ങളില്‍ ഉണർത്തുന്നത്. മനുഷ്യന്‍ അവന്റെ ഐഹികജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടങ്ങളുടെ സിംഹഭാഗവും തന്റെ ഭാര്യാമക്കളെച്ചൊല്ലിയോ, അല്ലെങ്കില്‍ അവരുടെ ഹേതുമൂലം സംഭവിക്കുന്നതോ ആയിരിക്കും. ഭാര്യാമക്കളുടെ നിർബന്ധത്തിനും ശാഠ്യത്തിനും വഴങ്ങി, അല്ലെങ്കില്‍ അവരോടുള്ള വാത്സല്യം നിമിത്തം, അല്ലെങ്കില്‍ അവരുടെ ഏതെങ്കിലും കൊള്ളരുതായ്മ മൂലം അവന്‍ പല അപകടത്തിലും, വേണ്ടാവൃത്തിയിലും ചെന്നുചാടും. അപമാനം സഹിക്കേണ്ടിവരുന്നു, അക്രമത്തിനും വഞ്ചനക്കും ഒരുമ്പെടുന്നു, കുടുംബങ്ങളോടും മിത്രങ്ങളോടും പിണങ്ങേണ്ടിവരുന്നു, ദാനധർമങ്ങള്‍ മുടങ്ങേണ്ടിവരുന്നു, ദുർവ്യയം ചെയ്യുന്നു, കടംപേറുന്നു, വാഗ്ദത്തം ലംഘിക്കുന്നു, മതപരവും സദാചാരപരവുമായ നിർബന്ധകടമകള്‍ ഉപേക്ഷിക്കുന്നു, അങ്ങിനെ പലതും. ചുരുക്കത്തില്‍ ഐഹികവും പാരത്രികവുമായ തുറകളില്‍ അവര്‍ നിമിത്തം അവനു നേരിട്ടേക്കുന്ന ദോഷങ്ങള്‍ നിരവധിയാണ്. അതുകൊണ്ടു ഭാര്യാമക്കള്‍ നിമിത്തം ഇങ്ങിനെയുള്ള ദുരവസ്ഥയില്‍ പതിക്കുവാന്‍ കാരണമാക്കുന്നതിനെക്കുറിച്ച് എപ്പോഴും വളരെ ജാഗ്രതയും സൂക്ഷ്മതയും കൈക്കൊള്ളണമെന്നു അല്ലാഹു സത്യവിശ്വാസികളെ താക്കീതുചെയ്യുന്നു.

അതേ സമയത്തു മറ്റൊരു വശവും നോക്കേണ്ടാതായുണ്ട്. ഒരാളുടെ ഭാര്യാമക്കള്‍ സ്വാഭാവികമായും അയാളുടെ അത്രതന്നെ പാകത പ്രാപിച്ചവരായിരിക്കയില്ലല്ലോ. അവരെ നന്നാക്കിത്തീർക്കേണ്ടുന്ന ചുമതലയും അവനുണ്ട്. ആകയാല്‍, അവരിൽ നിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ക്കെല്ലാം അവർക്കെതിരെ നടപടിയെടുക്കുവാന്‍ മുതിരുന്നതും ശരിയല്ല. ചില സന്ദർഭുങ്ങളില്‍ അതു ആവശ്യവും സ്വീകാര്യവുമായിരിക്കാമെന്നു മാത്രം. കഴിയുന്നതും ക്ഷമിക്കുക, മാപ്പും വിട്ടുവീഴ്ചയും കൈകൊള്ളുക, ഇതാണ് കരണീയമായിട്ടുള്ളത്. ഇതിനു പ്രോത്സാഹനം നൽകുക മാത്രമല്ല അല്ലാഹു ചെയ്തിരിക്കുന്നത്. അതു നിമിത്തം അല്ലാഹുവിന്റെ പക്കൽ നിന്നുള്ള പൊറുതിയും കാരുണ്യവും ലഭിക്കുമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. (14-ാം വചനത്തിന്റെ അവസാനഭാഗം നോക്കുക.) അപ്പോള്‍, നല്ലതും ചീത്തയും നോക്കാതെ, ന്യായാന്യായവ്യത്യാസം കൂടാതെ, ഹലാലും ഹറാമും (പാടുളളതും പാടില്ലാത്തതും) ആലോചിക്കാതെ കണ്ടമാനം ഭാര്യാമക്കളുടെ ഇഷ്ടത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർക്കും, നേരെമറിച്ചു വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം സ്വന്തം ഭാര്യയെയും മക്കളെയും ശാസിച്ചും മർദ്ദിച്ചും വരുന്നവർക്കും ഈ വചനത്തില്‍ താക്കീതുണ്ടെന്നുകാണാം.

‘നിങ്ങളുടെ സ്വത്തുക്കളും മക്കളും ഒരു പരീക്ഷണം മാത്രമാണ്’ (أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ) എന്ന വാക്യവും വളരെ ശ്രദ്ധാർഹമായ ഒരു തത്വമാണ് ഉൾക്കൊള്ളുന്നത്. അതെ, ഐഹികവും പാരത്രികവുമായ നന്മകൾക്കു കാരണമായിത്തീരുന്നതു പോലെത്തന്നെ ഐഹികവും പാരത്രികവുമായ തിന്മകൾക്കും അതു രണ്ടും കാരണമായേക്കാം. അതുകൊണ്ട് സ്വത്തും മക്കളും ഉള്ളവരെല്ലാം ഭാഗ്യവാന്മാരെന്നോ അല്ലെന്നോ കണക്കാക്കുവാന്‍ വയ്യ. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലത്തെ ഉന്നംവെച്ചും, അതിനു പ്രാധാന്യം കൽപ്പിച്ചുകൊണ്ടും അവയെ ഉപയോഗപ്പെടുത്തുന്നവര്‍ പരീക്ഷണത്തില്‍ വിജയികളും ഭാഗ്യവാന്മാരുമാകുന്നു. അല്ലാത്തവര്‍ പരാജിതരും നിർഭാഗ്യവാന്മാരുംതന്നെ. പലപ്പോഴും ഐഹികനന്മയും, പാരത്രികനന്മയും തമ്മില്‍ വൈരുദ്ധ്യമായിരിക്കും ഉണ്ടായിരിക്കുക. അങ്ങിനെ വരുമ്പോള്‍, മുൻഗണന നൽകേണ്ടതു ഏതിനാണ് എന്നും അല്ലാഹു അതോടൊപ്പം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ പരീക്ഷണം വിജയകരമായി കലാശിക്കേണമെങ്കില്‍, സ്വത്തുമൂലവും മക്കള്‍മൂലവും ലഭിച്ചേക്കുന്ന എല്ലാ ഐഹിക താൽപര്യങ്ങളെയും വർജ്ജിക്കണമെന്നുണ്ടോ?’അതില്ല.

وَلا تَنْسَ نَصِيبَكَ مِنَ الدُّنْيَا – القصص (ഇഹത്തില്‍ നിന്നുള്ള നിന്റെ പങ്കു വിസ്മരിക്കുകയും വേണ്ടാ.) എന്നാല്‍, പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ ആരായിരിക്കുമെന്നു അടുത്ത വചനത്തില്‍നിന്നു മനസ്സിലാക്കാം.

64:16

  • فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ وَٱسْمَعُوا۟ وَأَطِيعُوا۟ وَأَنفِقُوا۟ خَيْرًا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾١٦﴿
  • അതുകൊണ്ട് നിങ്ങൾക്കു സാധ്യമായപ്രകാരം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; കേൾക്കുകയും, അനുസരിക്കുകയും ചെയ്യുവിന്‍; നിങ്ങൾക്കു സ്വന്തംതന്നെ ഗുണകരമായ നിലക്കു (ധനം) ചിലവഴിക്കുകയും ചെയ്യുവിന്‍. യാതൊരുവന്‍ അവന്റെ മനസ്സിന്റെ പിശുക്കില്‍ (അഥവാ ആർത്തിയില്‍) നിന്നു കാത്തുരക്ഷിക്കപ്പെടുന്നുവോ, അങ്ങിനെയുള്ളവര്‍ തന്നെയാണ് വിജയികള്‍.
  • فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ مَااسْتَطَعْتُمْ നിങ്ങൾക്കു് സാധ്യമായതു, കഴിയുന്നത്ര وَاسْمَعُوا കേൾക്കുകയും ചെയ്യുവിന്‍ وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ وَأَنفِقُوا ചിലവു ചെയ്യുകയും ചെയ്യുവിൻ خَيْرً ഗുണമായിട്ടു, ഗുണമായ നിലക്കു لِّأَنفُسِكُمْ നിങ്ങൾക്കു തന്നെ, നിങ്ങളുടെ ദേഹങ്ങള്‍ (ആത്മാക്കള്‍)ക്കുവേണ്ടി وَمَن يُوقَ ആര്‍ കാക്ക (രക്ഷിക്ക)പ്പെടുന്നുവോ شُحَّ نَفْسِهِ തന്റെ മനസ്സിന്റെ (സ്വദേഹത്തിന്റെ) പിശുക്കു, ആർത്തിയില്‍ നിന്നു فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെ الْمُفْلِحُونَ വിജയികള്‍

ധനം മുഖേനയും മക്കള്‍ മുഖേനയുമുള്ള പരീക്ഷണങ്ങളില്‍ വിജയം നേടുവാനുള്ള മാർഗങ്ങള്‍ ഇവയാണ്: (1) എല്ലാ വിഷയത്തിലും അവനവനു കഴിയുന്നത്ര അല്ലാഹുവിനെ സൂക്ഷിക്കുക. അഥവാ അവന്റെ വിധിവിലക്കുകളെ അതിലംഘിക്കാതെയും, അവന്റെ ശിക്ഷയെ സൂക്ഷിച്ചും കൊണ്ടിരിക്കുക. (2) ഓരോ വിഷയത്തിലും അല്ലാഹുവും അവന്റെ റസൂലും കൽപ്പിക്കുന്ന കൽപ്പനകളും, നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങളും കേട്ടു മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുക. (3) അതനുസരിച്ചു പ്രവർത്തിക്കുക. (4) അവനവനു യഥാർത്ഥത്തില്‍ ഗുണകരമായി കലാശിക്കുന്ന വിഷയങ്ങളില്‍ പരമാവധി ചിലവുചെയ്യുക. ഈ നാലു കാര്യങ്ങളും വേണ്ടതുപോലെ ഗൗനിക്കുന്നവർക്കു തങ്ങളുടെ മക്കളും സ്വത്തുക്കളുമെല്ലാം വമ്പിച്ച അനുഗ്രഹമായിരിക്കും. ഇല്ലെങ്കിലോ? ശാപവും! എന്നാല്‍, ഇക്കാര്യങ്ങള്‍ ഗൗനിക്കപ്പെടുന്നതിനു ഏറ്റവും വലിയ വിഘാതമായിത്തീരുന്നതു മനസ്സിന്റെ അടിത്തട്ടില്‍ ഒളിച്ചു കിടക്കുന്ന ഒരു പൈശാചിക ദുർഗുണമത്രെ. അതെ, സ്വന്തം കയ്യിലുള്ളതു ചിലവാക്കുവാനുള്ള പിശുക്കും, മറ്റുള്ളവരുടെ പക്കലുള്ളതുകൂടി ലഭിക്കുവാനുള്ള ആർത്തിയും. ഇതിനാണ്  شح (‘ശുഹ്-ഹ്) എന്നുപറയുന്നത്. ഏതൊരു ഹൃദയത്തില്‍ ‘ശുഹ്-ഹു’ കുടികൊണ്ടിരിക്കുന്നുവോ ആ ഹൃദയത്തിനു മേല്‍പ്രസ്താവിച്ച നാലുകാര്യങ്ങളും യഥാവിധി സ്വീകരിക്കുവാന്‍ കഴിയുന്നതല്ല. അതുകൊണ്ടാണ് ‘ശുഹ്-ഹി’ല്‍ നിന്നു രക്ഷപ്പെട്ടവരാണ് വിജയികള്‍ എന്ന് അല്ലാഹു പ്രത്യേകം ഉണർത്തിയിരിക്കുന്നത്. (ശുഹ്ഹി-‘ നെപ്പറ്റി സൂ: ഹശ്ര്‍ 9-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചതു ഓർക്കുക.)

അല്ലാഹുവിനെ സൂക്ഷിക്കണമെന്നു പറഞ്ഞപ്പോള്‍ നിങ്ങൾക്കു് ‘സാധ്യമായത്ര’ (مَا اسْتَطَعْتُمْ) എന്നു ഉപാധിവെച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു. ഒരോരുത്തന്റെയും പരമാവധി കഴിവുപോലെ അല്ലാഹുവിനെ സൂക്ഷിക്കണം എന്നു സാരം. സൂ: ആലുഇംറാന്‍ 102ല്‍ ‘അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സൂക്ഷിക്കുവിന്‍’ (اتَّقُوا اللَّـهَ حَقَّ تُقَاتِهِ) എന്നു പറഞ്ഞിട്ടുള്ളതിന്റെ ഉദ്ദേശ്യവും ഇതുതന്നെ. അല്ലാഹുവിനോടുള്ള കടപ്പാടു പരിപൂർണ്ണുമായി നിറവേറ്റുവാന്‍ മനുഷ്യർക്കു സാധ്യമല്ലെന്നും, സാധ്യതയുടെ അളവില്‍തന്നെ വ്യക്തികളെല്ലാം സമനിലക്കാരല്ലെന്നും വ്യക്തമാണല്ലോ. ഒരാളോടുംതന്നെ ആ ആളുടെ കഴിവിനപ്പുറം അല്ലാഹു ശാസിക്കുന്നതല്ല. (لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا) എന്നു അല്ലാഹു അസന്നിഗ്ധമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതുകൊണ്ടുതന്നെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നതും:

اذا امرتكم بامر فأتو منه ما استطعتم وما نهيتكم عنه فاجتنبوه – متفق عليه

(നിങ്ങളോടു ഞാന്‍ വല്ല കാര്യവും കൽപ്പിച്ചാൽ നിങ്ങള്‍ അതില്‍ നിങ്ങൾക്കു സാധിക്കുന്നത്ര കൊണ്ടുവരുവിന്‍. നിങ്ങളോടു ഞാന്‍ എന്തു വിരോധിച്ചുവോ അതു നിങ്ങള്‍ വർജ്ജിക്കുകയും ചെയ്യുവിന്‍, (ബു;മു.) കൽപിച്ചതു മുഴുവന്‍ ചെയ്‌വാന്‍ ചിലപ്പോള്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ വിരോധിച്ചതു വിട്ടുകളയുവാന്‍ സാധിക്കാതെ വരികയില്ലല്ലോ. അതുകൊണ്ടാണ് വിരോധിച്ചതു അപ്പടി വർജ്ജിക്കുകതന്നെ വേണമെന്നു തിരുമേനി കൽപ്പിക്കുന്നത്.

64:17

  • إِن تُقْرِضُوا۟ ٱللَّهَ قَرْضًا حَسَنًا يُضَٰعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَٱللَّهُ شَكُورٌ حَلِيمٌ ﴾١٧﴿
  • അല്ലാഹുവിനു നിങ്ങള്‍ നല്ലതായ കടംകൊടുക്കുന്ന പക്ഷം, അവന്‍ നിങ്ങൾക്കു അതു ഇരട്ടിയാക്കിത്തരുന്നതാണ്; നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ നന്ദിയുള്ളവനും, സഹനശീലനുമാകുന്നു.
  • إِن تُقْرِضُوا നിങ്ങള്‍ കടം കൊടുക്കുന്നപക്ഷം اللَّـهَ അല്ലാഹുവിനു قَرْضًا حَسَنًا നല്ലതായ കടം يُضَاعِفْهُ لَكُمْ അതിനെ അവന്‍ നിങ്ങൾക്ക് ഇരട്ടിയാക്കിത്തരും وَيَغْفِرْ لَكُمْ നിങ്ങൾക്കവൻ പൊറുക്കുകയും ചെയ്യും وَاللَّـهُ شَكُورٌ അല്ലാഹു വളരെ നന്ദിയുള്ളവനാണു حَلِيمٌ സഹനശീലനാണ്

64:18

  • عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ٱلْعَزِيزُ ٱلْحَكِيمُ ﴾١٨﴿
  • (അവന്‍) അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; പ്രതാപശാലിയാണ്; അഗാധജ്ഞനാണ്!
  • عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണു وَالشَّهَادَةِ ദൃശ്യത്തെ (പരസ്യമായതിനെ)യും الْعَزِيزُ പ്രതാപശാലിയാണു الْحَكِيمُ അഗാധജ്ഞനാണു, യുക്തിമാനാണു

അല്ലാഹുവിനു നല്ല വിധത്തില്‍ കടം ക്കൊടുക്കുന്നതിനെപ്പറ്റി സൂ: ഹദീദില്‍ വിവരിച്ചിരിക്കുന്നതു ഓർമ്മിക്കുക. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: (أن الله تعالى يقول: من يقرض غير ظلوم ولا عديم – متفق) ‘അക്രമം ചെയ്യുന്നവനോ കൈവലഞ്ഞവനോ ഒന്നുമല്ലാത്തവനു കടം കൊടുക്കുന്നവര്‍ ആരുണ്ട് എന്നാണ് അല്ലാഹു പറയുന്നത്’ എന്നു സാരം.

اللهم لك الحمد و لك المنة