സൂറത്തുല്‍ മുംതഹിനഃ : 01-06
മുംതഹിനഃ (പരീക്ഷിക്കപ്പെടേണ്ടവൾ)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 13 – വിഭാഗം (റുകുഅ്) 2
[ഈ സൂറത്തിനു ‘മുംതഹനഃ’ എന്നും ‘ഇംതിഹാന്‍’ എന്നും പേരുകളുണ്ട്. പേരുകള്‍ക്കാസ്പദമായ കാരണം 10-ാം വചനത്തില്‍ നിന്നു മനസ്സിലാക്കാം.]
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം – 1
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ عَدُوِّى وَعَدُوَّكُمْ أَوْلِيَآءَ تُلْقُونَ إِلَيْهِم بِٱلْمَوَدَّةِ وَقَدْ كَفَرُوا۟ بِمَا جَآءَكُم مِّنَ ٱلْحَقِّ يُخْرِجُونَ ٱلرَّسُولَ وَإِيَّاكُمْ ۙ أَن تُؤْمِنُوا۟ بِٱللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَٰدًا فِى سَبِيلِى وَٱبْتِغَآءَ مَرْضَاتِى ۚ تُسِرُّونَ إِلَيْهِم بِٱلْمَوَدَّةِ وَأَنَا۠ أَعْلَمُ بِمَآ أَخْفَيْتُمْ وَمَآ أَعْلَنتُمْ ۚ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ ﴾١﴿
- ഹേ, വിശ്വസിച്ചവരേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവുമായവരോടു സ്നേഹബന്ധം കാട്ടിക്കൊണ്ടു നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്;- നിങ്ങള്‍ക്കു വന്നെത്തിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കയാണെന്നിരിക്കെ. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍, റസൂലിനെയും, നിങ്ങളെയും അവര്‍ (നാട്ടില്‍നിന്നു) പുറത്താക്കുന്നു. നിങ്ങള്‍, എന്റെ മാര്‍ഗ്ഗത്തില്‍ (ധര്‍മ്മ) സമരം ചെയ്യുന്നതിനും, എന്റെ പ്രീതി തേടുന്നതിനും പുറപ്പെട്ടിരിക്കയാണെങ്കില്‍ (അങ്ങിനെ ചെയ്യരുത്). നിങ്ങള്‍ അവരോടു സ്നേഹബന്ധം രഹസ്യമായി നടത്തുന്നു; ഞാനാകട്ടെ, നിങ്ങള്‍ മറച്ചുവെച്ചതും, നിങ്ങള്‍ പരസ്യമാക്കിയതും നല്ലവണ്ണം അറിയുന്നവനുമാണ് (എന്നിട്ടും)! നിങ്ങളില്‍നിന്നു ആരെങ്കിലും അതു ചെയ്യുന്നതായാല്‍ തീര്‍ച്ചയായും അവന്‍ നേരായ മാര്‍ഗം (തെറ്റി) പിഴച്ചു പോയി.
- يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ لَا تَتَّخِذُوا നിങ്ങള്‍ ആക്കരുതു عَدُوِّي എന്റെ ശത്രുവെ وَعَدُوَّكُمْ നിങ്ങളുടെ ശത്രുവും أَوْلِيَاءَ മിത്രങ്ങള്‍, ബന്ധുക്കള്‍, കാര്യകര്‍ത്താക്കള്‍ تُلْقُونَ നിങ്ങള്‍ ഇട്ടുകൊണ്ടു إِلَيْهِم അവരോടു, അവരിലേക്കു بِالْمَوَدَّةِ സ്നേഹബന്ധം, താല്‍പര്യം وَقَدْ كَفَرُوا അവര്‍ അവിശ്വസിച്ചിട്ടുമുണ്ട്, അവിശ്വസിച്ചിരിക്കെ بِمَا جَاءَكُم നിങ്ങള്‍ക്കു വന്നെത്തിയതില്‍ مِّنَ الْحَقِّ യഥാര്‍ത്ഥമായിട്ടു, സത്യത്തില്‍നിന്നു يُخْرِجُونَ അവര്‍ പുറത്താക്കുന്നു, ബഹിഷ്കരിക്കുന്നു الرَّسُولَ റസൂലിനെ وَإِيَّاكُمْ നിങ്ങളെയും أَن تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നതിനാല്‍ بِاللَّـهِ رَبِّكُمْ നിങ്ങളുടെ റബ്ബായ അല്ലാഹുവില്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ خَرَجْتُمْ പുറപ്പെട്ടിരിക്കുന്നു (എങ്കില്‍) جِهَادًا സമരത്തിനു فِي سَبِيلِي എന്റെ മാര്‍ഗത്തില്‍ وَابْتِغَاءَ തേടുന്ന (അന്വേഷിക്കുന്ന) തിനും مَرْضَاتِي എന്റെ പ്രീതി, പൊരുത്തം تُسِرُّونَ നിങ്ങള്‍ രഹസ്യമാക്കുന്നു إِلَيْهِم അവരോടും, അവരിലേക്കു بِالْمَوَدَّةِ സ്നേഹബന്ധത്തെ وَأَنَا أَعْلَمُ ഞാന്‍ ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് بِمَا أَخْفَيْتُمْ നിങ്ങള്‍ മറച്ചു (ഒളിച്ചു) വെച്ചതിനെപ്പറ്റി وَمَا أَعْلَنتُمْ നിങ്ങള്‍ പരസ്യമാക്കിയതിനെയും وَمَن يَفْعَلْهُ ആരെങ്കിലും (വല്ലവനും) അതു ചെയ്യുന്നതായാല്‍ مِنكُمْ നിങ്ങളില്‍ നിന്നു فَقَدْ ضَلَّ എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു, തെറ്റി سَوَاءَ السَّبِيلِ നേരായ വഴി, ശരിയായ മാര്‍ഗം
ഈ വചനത്തിന്റെ താല്‍പര്യവും, ഇതു അവതരിപ്പിച്ച സന്ദര്‍ഭവും ഇമാം ബുഖാരിയും, മുസ്ലിമും (رحمهما الله) തുടങ്ങിയ മഹാന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു സംഭവത്തില്‍നിന്നു കൂടുതല്‍ മനസ്സിലാക്കാം. അതിന്റെ സാമാന്യരൂപം ഇപ്രകാരമാകുന്നു.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കാവിജയ യാത്രക്കു ഒരുങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍ ഹാത്വിബ് (حاطب بن ابي بلتعة -رض) എന്നു പേരുള്ള ഒരു സ്വഹാബി മക്കായിലേക്കു പോകുന്ന ഒരു സ്ത്രീവശം ഒരു സ്വകാര്യക്കത്തു ക്വുറൈശികള്‍ക്കു കൊടുത്തയച്ചു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങോട്ടു വരുന്നുണ്ട്, സൂക്ഷിക്കണം എന്നായിരുന്നു കത്തിലെ ഉള്ളടക്കം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഇതു വഹ്യുമൂലം അറിവായി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വേഗം, അലി (رَضِيَ اللهُ تَعَالَى عَنْهُ) മുതലായ ചിലരെ വിളിച്ചു ആ സ്ത്രീ ‘ഖാഖ്’ (روضة خاخ) എന്ന തോട്ടത്തില്‍ ഉണ്ടായിരിക്കുമെന്നും, സ്ത്രീയുടെ പക്കല്‍നിന്നു ആ എഴുത്തുവാങ്ങി വരണമെന്നും കല്‍പിച്ചയച്ചു. അവള്‍ ആദ്യം കത്തു നിഷേധിച്ചുവെങ്കിലും, അലി (رَضِيَ اللهُ تَعَالَى عَنْهُ) ഭീഷണിപ്പെടുത്തിയപ്പോള്‍ തന്റെ മുടിക്കെട്ടില്‍നിന്നു കത്തെടുത്തു കൊടുത്തു. കത്തു കിട്ടിയപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹാത്വിബ് (رَضِيَ اللهُ تَعَالَى عَنْهُ) നെ വിളിച്ചു കാരണം ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘റസൂലേ, ഞാന്‍ ഇസ്ലാമില്‍ വന്നശേഷം അവിശ്വാസിയായിട്ടില്ല; അവിടുത്തെ ഗുണകാംക്ഷിയായതിനുശേഷം അവിടുത്തെ വഞ്ചിച്ചിട്ടുമില്ല; ക്വുറൈശികളെ വിട്ടുപോന്നശേഷം അവരെ സ്നേഹിച്ചിട്ടുമില്ല. പക്ഷേ, ഞാന്‍ ക്വുറൈശികളില്‍പെട്ടവനല്ലെങ്കിലും അവരുമായി കെട്ടുപാടുള്ളവനാണ്. തിരുമേനിയുടെ കൂടെയുള്ള എല്ലാ മുഹാജിറുകള്‍ക്കും തന്നെ (നാം അവിടെച്ചെന്നു ക്വുറൈശികളുമായി ഏറ്റുമുട്ടുന്ന പക്ഷം) അവരുടെ വകയായി അവിടെയുള്ള കുടുംബങ്ങളെയും സ്വത്തുക്കളെയും കാത്തു രക്ഷിക്കുവാനുള്ള ബന്ധുക്കള്‍ അവര്‍ക്കു അവിടെയുണ്ട്. (എനിക്കു അതില്ല). എനിക്കു ക്വുറൈശികളുമായി കുടുംബ ബന്ധമില്ലാത്ത സ്ഥിതിക്ക് അവര്‍ (അവിടെയുള്ള) എന്റെ കുടുംബത്തെ കാക്കുമാറ് ഒരു സഹായ ഹസ്തം അവര്‍ക്കു നല്‍കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു. അത്രമാത്രം. അല്ലാതെ, അവിശ്വാസമോ, ഇസ്‌ലാമില്‍ നിന്നുള്ള വ്യതിയാനമോ നിമിത്തം ചെയ്തതല്ല.’ അദ്ദേഹത്തിന്റെ ഒഴികഴിവു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സമ്മതിക്കുകയും ചെയ്തു. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: “റസൂലേ, എന്നെ വിട്ടേക്കൂ ഈ കപടവിശാസിയുടെ കഴുത്തു ഞാന്‍ വെട്ടിക്കളയാം.” തിരുമേനി: “അദ്ദേഹം ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത ആളാണ്. താങ്കള്‍ക്കു എന്തറിയാം, ബദ്റില്‍ സംബന്ധിച്ചവരോടു ഒരു പക്ഷെ, അല്ലാഹു പറഞ്ഞിരിക്കാം: “നിങ്ങള്‍ ഉദ്ദേശിച്ചതു ചെയ്തേക്കുക: ഞാന്‍ പൊറുക്കും എന്നു!” ഇതാണ് സംഭവം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇതു പറഞ്ഞപ്പോള്‍ ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) കണ്ണുനീരൊഴുക്കി എന്നും, ഈ ആയത്തു ഈ വിഷയത്തിലാണ് അവതരിച്ചതെന്നും ബുഖാരിയുടെ ചില രിവായത്തുകളിലുണ്ട്.
ദുരുദ്ദേശംകൊണ്ടോ വഞ്ചനനിമിത്തമോ അല്ല ഹാത്വിബ് (رَضِيَ اللهُ تَعَالَى عَنْهُ) ഇതു ചെയ്തതെന്നും, തന്റെ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി ദീര്‍ഘദൃഷ്ടിയില്ലാതെ അബദ്ധം പ്രവര്‍ത്തിച്ചതാണെന്നും ഇതില്‍നിന്നു വ്യക്തമാണ്. അദ്ദേഹം ഒരു മുഹാജിറും ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത ആളുമാണ്. മനുഷ്യസഹജമായ ദൗര്‍ബ്ബല്യം പ്രവാചകന്‍മാരല്ലാത്ത മനുഷ്യരിലെല്ലാം അനുഭവപ്പെട്ടേക്കും. അങ്ങിനെ ഒരു അബദ്ധം പിണഞ്ഞുപോയെങ്കിലും, പിന്നീടദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ നിഷ്കളങ്ക മനസ്ഥിതി തികച്ചും വെളിവാക്കുന്നുണ്ട്. എന്തെങ്കിലും ദുര്‍ന്യായങ്ങള്‍ പറഞ്ഞു തെറ്റു ലഘൂകരിക്കുവാന്‍ അദ്ദേഹം മുതിര്‍ന്നില്ല. ഇതു സ്വഹാബികളുടെ മാതൃകാപരമായ ഒരു സ്വഭാവമത്രെ.
ഈ വചനം അവതരിച്ച സന്ദര്‍ഭം ഏതായിരുന്നാലും ശരി, അതിലടങ്ങിയ കാര്യം എല്ലാ സന്ദര്‍ഭങ്ങള്‍ക്കും ബാധകമാണെന്നുള്ളതില്‍ സംശയമില്ല. ആ നിലക്കാണ്, ശത്രുക്കളുമായി മുസ്ലിംകള്‍ സ്നേഹബന്ധവും, സ്വകാര്യ കൂട്ടുകെട്ടും സ്ഥാപിക്കുന്നതു വമ്പിച്ച തെറ്റാണെന്നും, മേലില്‍ ആരെങ്കിലും അപ്രകാരം ചെയ്‌താല്‍ അവന്‍ ദുര്‍മാര്‍ഗിയാണെന്നും അല്ലാഹു ഗൗരവപൂര്‍വ്വം താക്കീതു ചെയ്യുന്നതും. ഈ നിരോധത്തിനു അല്ലാഹു എടുത്തു കാണിച്ച കാരണങ്ങള്‍ പരിശോധിച്ചാല്‍ ഓരോന്നും അതിനു മതിയായ കാരണമാണെന്നു വ്യക്തമാണ്.
- إِن يَثْقَفُوكُمْ يَكُونُوا۟ لَكُمْ أَعْدَآءً وَيَبْسُطُوٓا۟ إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُم بِٱلسُّوٓءِ وَوَدُّوا۟ لَوْ تَكْفُرُونَ ﴾٢﴿
- നിങ്ങളെ അവര്‍ക്കു പിടികിട്ടുന്നപക്ഷം, അവര്‍ നിങ്ങള്‍ക്കു ശത്രുക്കളായിരിക്കുകയും, നിങ്ങളുടെനേരെ തിന്‍മയുമായി അവര്‍ അവരുടെ കൈകളും നാവുകളും നീട്ടുകയും ചെയ്യുന്നതാണ്. നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) എന്നു അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
- إِن يَثْقَفُوكُمْ അവര്‍ക്കു നിങ്ങളെ പിടികിട്ടിയാല്‍, നിങ്ങളെ കണ്ടെത്തിയാല്‍ يَكُونُوا لَكُمْ അവന്‍ നിങ്ങള്‍ക്കു ആയിത്തീരും أَعْدَاءً ശത്രുക്കള്‍ وَيَبْسُطُوا അവര്‍ നീട്ടുകയും (വിരുത്തുകയും) ചെയ്യും إِلَيْكُمْ നിങ്ങളുടെ നേരെ, നിങ്ങളിലേക്കു أَيْدِيَهُمْ അവരുടെ കൈകളെ وَأَلْسِنَتَهُم അവരുടെ നാവുകളെയും بِالسُّوءِ തിന്‍മയുംകൊണ്ടു, തീയതുമായി وَوَدُّوا അവര്‍ ആഗ്രഹിക്കുകയും ചെയ്തു, മോഹിച്ചു, കൊതിക്കുന്നു لَوْ تَكْفُرُونَ നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്നു
കയ്യും നാവും നീട്ടുമെന്നു പറഞ്ഞതിന്റെ അര്‍ത്ഥം, ദേഹോപദ്രവവും അക്രമവും നടത്തുകയും, ചീത്തയും ശകാരവും പൊഴിക്കുകയും ചെയ്യും എന്നാകുന്നു.
- لَن تَنفَعَكُمْ أَرْحَامُكُمْ وَلَآ أَوْلَٰدُكُمْ ۚ يَوْمَ ٱلْقِيَٰمَةِ يَفْصِلُ بَيْنَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴾٣﴿
- നിങ്ങളുടെ രക്തബന്ധങ്ങളാകട്ടെ, നിങ്ങളുടെ മക്കളാകട്ടെ, ക്വിയാമത്തുനാളില്‍ നിങ്ങള്‍ക്കു ഉപകരിക്കുകയില്ലതന്നെ. അവന്‍ [അല്ലാഹു] നിങ്ങളുടെ ഇടയില്‍ (തീരുമാനമെടുത്തു) വേര്‍പിരിക്കുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
- لَن تَنفَعَكُمْ നിങ്ങള്‍ക്കു ഉപകരിക്കുകയില്ല തന്നെ أَرْحَامُكُمْ നിങ്ങളുടെ രക്ത (കുടുംബ) ബന്ധങ്ങള്‍ وَلَا أَوْلَادُكُمْ നിങ്ങളുടെ മക്കളും ഇല്ല يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ يَفْصِلُ അവന്‍ പിരിക്കും, തീരുമാനമെടുക്കും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്
- قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِىٓ إِبْرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذْ قَالُوا۟ لِقَوْمِهِمْ إِنَّا بُرَءَٰٓؤُا۟ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ ٱللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَٰوَةُ وَٱلْبَغْضَآءُ أَبَدًا حَتَّىٰ تُؤْمِنُوا۟ بِٱللَّهِ وَحْدَهُۥٓ إِلَّا قَوْلَ إِبْرَٰهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَآ أَمْلِكُ لَكَ مِنَ ٱللَّهِ مِن شَىْءٍ ۖ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ ٱلْمَصِيرُ ﴾٤﴿
- ഇബ്രാഹീമിലും, അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും നിങ്ങള്‍ക്കു നല്ലതായ ഒരു മാതൃകയുണ്ടായിട്ടുണ്ട്; (അതെ) അവര്‍ തങ്ങളുടെ ജനതയോടു പറഞ്ഞ സന്ദര്‍ഭം: “നിശ്ചയമായും ഞങ്ങള്‍ നിങ്ങളില്‍നിന്നും, നിങ്ങള്‍ അല്ലാഹുവിനുപുറമെ ആരാധിച്ചുകൊണ്ടിരിക്കുന്നവയില്‍ നിന്നും (ബന്ധമറ്റ്) ഒഴിവായവരാകുന്നു; ഞങ്ങള്‍ നിങ്ങളെ അവിശ്വസി[നിഷേധി]ച്ചിരിക്കുന്നു; അല്ലാഹു ഏകന്‍ എന്ന നിലക്കു നിങ്ങളവനില്‍ വിശസിക്കുന്നതുവരേക്കും – എക്കാലത്തും – ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ ശത്രുതയും വിദ്വേഷവും വെളിപ്പെടുകയും ചെയ്തിരിക്കുന്നു.” (പക്ഷേ) ഇബ്രാഹീം തന്റെ പിതാവിനോട് ‘നിശ്ചയമായും, ഞാന്‍ താങ്കള്‍ക്കുവേണ്ടി പാപമോചനം തേടും; അല്ലാഹുവിങ്കല്‍നിന്നു താങ്കള്‍ക്കു യാതൊന്നുംതന്നെ (ചെയ്‌വാന്‍) ഞാന്‍ അധീനമാക്കുന്നില്ല’ എന്നു പറഞ്ഞതൊഴികെ [ഇതില്‍ നിങ്ങള്‍ക്കു മാതൃകയില്ല]. (അവര്‍ പറഞ്ഞിരുന്നു:) ‘ഞങ്ങളുടെ റബ്ബേ, നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചു; നിന്റെ അടുക്കലേക്കുതന്നെ ഞങ്ങള്‍ (വിനയപ്പെട്ടു) മടങ്ങുകയും ചെയ്തിരിക്കുന്നു; നിങ്കലേക്കു തന്നെയാണ് തിരിച്ചെത്തലും.’
- قَدْ كَانَتْ لَكُمْ നിങ്ങള്‍ക്കുണ്ടായിട്ടുണ്ട് أُسْوَةٌ മാതൃക حَسَنَةٌ നല്ലതായ فِي إِبْرَاهِيمَ ഇബ്രാഹീമില്‍ وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും إِذْ قَالُوا അവര്‍ പറഞ്ഞ സന്ദര്‍ഭം لِقَوْمِهِمْ അവരുടെ ജനതയോടു إِنَّا بُرَءَآؤُاْ നിശ്ചയമായും ഞങ്ങള്‍ ഒഴിവായവരാണ് مِنكُمْ നിങ്ങളില്‍നിന്നു وَمِمَّا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വരുന്നവയില്‍നിന്നും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ كَفَرْنَا بِكُمْ നിങ്ങളില്‍ നാം അവിശ്വസിച്ചു (നിങ്ങളെ നിഷേധിച്ചു) وَبَدَا بَيْنَنَا ഞങ്ങളുടെ ഇടയില്‍ വെളിപ്പെട്ടു وَبَيْنَكُمُ നിങ്ങള്‍ക്കുമിടയില്‍ الْعَدَاوَةُ ശത്രുത, പക وَالْبَغْضَاءُ വിദ്വേഷവും, അമര്‍ഷവും أَبَدًا എക്കാലത്തും حَتَّىٰ تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നതുവരെ بِاللَّـهِ അല്ലാഹുവില്‍ وَحْدَهُ അവന്‍ ഏകനായ നിലയില്‍ إِلَّا قَوْلَ إِبْرَاهِيمَ ഇബ്രാഹീമിന്റെ വാക്കു (പറഞ്ഞതു) ഒഴികെ لِأَبِيهِ തന്റെ പിതാവിനോടു لَأَسْتَغْفِرَنَّ لَكَ നിശ്ചയമായും ഞാന്‍ താങ്കള്‍ക്കു പാപമോചനം തേടും وَمَا أَمْلِكُ لَكَ താങ്കള്‍ക്കു ഞാന്‍ അധീനമാക്കുന്നില്ല (എനിക്കു കഴിവില്ല) مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مِن شَيْءٍ യാതൊന്നുംതന്നെ رَّبَّنَا ഞങ്ങളുടെ രക്ഷിതാവേ عَلَيْكَ تَوَكَّلْنَا നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചു وَإِلَيْكَ നിന്നിലേക്കു തന്നെ أَنَبْنَا ഞങ്ങള്‍ മനസ്സുമടങ്ങി, വിനയപ്പെട്ടു وَإِلَيْكَ നിങ്കലേക്കു തന്നെയാണു الْمَصِيرُ തിരിച്ചെത്തല്‍, മടക്കം
- رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا۟ وَٱغْفِرْ لَنَا رَبَّنَآ ۖ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴾٥﴿
- ‘ഞങ്ങളുടെ റബ്ബേ, അവിശ്വസിച്ചതായ ആളുകള്‍ക്ക് ഞങ്ങളെ നീ ഒരു പരീക്ഷണ (പാത്ര)മാക്കരുതേ! ഞങ്ങള്‍ക്കു പൊറുത്തുതരുകയും ചെയ്യേണമേ. ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ തന്നെയാണ് അഗാധജ്ഞനായ പ്രതാപശാലി.’
- رَبَّنَا ഞങ്ങളുടെ റബ്ബേ لَا تَجْعَلْنَا ഞങ്ങളെ നീ ആക്കരുതേ فِتْنَةً ഒരു പരീക്ഷണം (പരീക്ഷണപാത്രം) لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു وَاغْفِرْ لَنَا ഞങ്ങള്‍ക്കു പൊറുത്തുതരുകയും വേണമേ رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ أَنتَ നിശ്ചയമായും നീതന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ
തൗഹീദിന്റെയും നിങ്ങളുടെയും ശത്രുക്കളായ ആളുകളുമായി നിങ്ങള്‍ക്കു യാതൊരു കൂട്ടുകെട്ടും സ്നേഹബന്ധവും പാടില്ലെന്നുള്ളതിനു ഇബ്രാഹീം (عليه الصلاة والسلام) നബിയുടെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരുടെയും ചര്യയില്‍തന്നെ നിങ്ങള്‍ക്കു നല്ല മാതൃകയുണ്ടല്ലോ. നിങ്ങളോടും നിങ്ങളുടെ ആരാധ്യവസ്തുക്കളോടും ഞങ്ങള്‍ക്കു യാതൊരു ബന്ധവുമില്ലെന്നും, അല്ലാഹുവില്‍ വിശ്വസിക്കാത്ത കാലത്തോളം നാം തമ്മില്‍ പ്രത്യക്ഷ ശത്രുക്കളാണെന്നും അവര്‍ തങ്ങളുടെ എതിരാളികളോടു തുറന്നു പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ കാര്യം അവര്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും, ശത്രുക്കളില്‍നിന്നു രക്ഷക്കും പാപമോചനത്തിനുംവേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അഥവാ, ശത്രുക്കളുമായി വല്ല വേഴ്ചയും സ്ഥാപിക്കുവാനോ, അവര്‍ക്കു വഴങ്ങുവാനോ ശ്രമിക്കാതെ, അവര്‍ സധീരം ഉറച്ചു നിന്നു. അതുപോലെയാണ് നിങ്ങളും ചെയ്യേണ്ടത്. പക്ഷേ, ഇബ്രാഹീം (عليه الصلاة والسلام) നബി അദ്ദേഹത്തിന്റെ അവിശ്വാസിയായ പിതാവിനുവേണ്ടി പാപമോചനം തേടുകയുണ്ടായി. അതില്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ മാതൃക സ്വീകരിച്ചു കൂടാത്തതാകുന്നു എന്നൊക്കെയാണ് ഈ വചനങ്ങളിലെ ആശയത്തിന്റെ ചുരുക്കം.
പിതാക്കളോടു മക്കള്‍ക്കു സ്വാഭാവികമായുണ്ടാകുന്ന വാത്സല്യവും, സ്വന്തം പിതാവു നന്നായിത്തീരുവാനുള്ള മോഹവും നിമിത്തമായിരിക്കും ഇബ്രാഹീം (عليه الصلاة والسلام) പിതാവിനുവേണ്ടി പാപമോചനം തേടാമെന്നു പറഞ്ഞതെന്നു വ്യക്തമാണ്. എങ്കിലും അതു മാതൃകയാക്കുവാന്‍ പാടില്ലെന്നും, ഇബ്രാഹീം (عليه الصلاة والسلام) അങ്ങിനെ ചെയ്‌വാന്‍ കാരണമെന്താണെന്നും സൂ: തൗബഃ 113-114 ല്‍ അല്ലാഹു വിവരിച്ചിരിക്കുന്നു. ആ വചനങ്ങളുടെ സാരം ഇപ്രകാരമാണ്: ‘അടുത്ത കുടുംബങ്ങളായിരുന്നാലും, അവര്‍ നരകത്തിന്റെ ആള്‍ക്കാരാണെന്നു വ്യക്തമായിക്കഴിഞ്ഞശേഷം മുശ്രിക്കുകള്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ പ്രവാചകനോ വിശ്വസിച്ചവര്‍ക്കോ പാടില്ലാത്തതാണ്. ഇബ്രാഹീം അദ്ദേഹത്തിന്റെ പിതാവിനുവേണ്ടി പാപമോചനം തേടിയതു, അയാളോടു അദ്ദേഹം ചെയ്തിരുന്ന ഒരു വാഗ്ദത്തം നിമിത്തമല്ലാതെ മറ്റൊന്നുമായിരുന്നില്ല. എന്നിട്ടു, അയാള്‍ അല്ലാഹുവിന്റെ ശത്രുവാണെന്നു അദ്ദേഹത്തിനു വ്യക്തമായപ്പോള്‍ അദ്ദേഹം അയാളില്‍നിന്നു ഒഴിഞ്ഞുമാറി…’ (مَا كَانَ لِلنَّبِيِّ إلى قوله وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ الخ – سورة التوبة : 113, 114)
നബിമാരെ സംബന്ധിച്ചിടത്തോളം ഒരാള്‍ നരകക്കാരില്‍ പെട്ടവനാണെന്ന വസ്തുത വഹ്യുമൂലം അറിയുവാന്‍ സാധ്യതയുണ്ട്. നബിമാരല്ലാത്തവരെ സംബന്ധിച്ചിടത്തോളം നബിമാര്‍ മുഖേന വിവരം കിട്ടാതെ ഇതു സാധ്യമല്ല. എങ്കിലും, ഒരാള്‍ ശിര്‍ക്കിലും,കുഫ്റിലും (ബഹുദൈവ വിശ്വാസത്തിലും അവിശ്വാസത്തിലും) ആണ് മരണപ്പെട്ടിരിക്കുന്നതെന്നു കണ്ടാല്‍ മറ്റുള്ളവര്‍ക്കും അതു മനസ്സിലാക്കാമല്ലോ. അഥവാ അപ്പോഴേ അതു ഉറപ്പിക്കാവൂ. ഏതു അക്രമിയും, ഏതു പാപിയും മരണത്തിനു മുമ്പു പശ്ചാത്തപിച്ചാല്‍ അല്ലാഹു മാപ്പുചെയ്തുകൊടുക്കുന്നതാണ്. ഏതെങ്കിലും മാര്‍ഗത്തിലൂടെ, ശിര്‍ക്കിന്റെയും കുഫ്റിന്റെയും ആളെന്നു വ്യക്തമായിക്കഴിഞ്ഞ ആള്‍ക്കു വേണ്ടി പാപമോചനത്തിനും രക്ഷക്കും പ്രാര്‍ത്ഥിക്കുവാന്‍ സത്യവിശ്വാസികള്‍ക്കു പാടില്ലാത്തതാണെന്നു ഈ ക്വുര്‍ആന്‍ വചനങ്ങള്‍കൊണ്ടു സ്പഷ്ടമാക്കുന്നു. അപ്പോള്‍ – ഇന്നത്തെ പുരോഗമനാശയക്കാരെന്നു പറയപ്പെടുന്ന ചില ആളുകള്‍ ചെയ്യാറുള്ളതുപോലെ – സത്യവിശ്വാസികളല്ലാത്ത ആളുകള്‍ മരണപ്പെട്ടശേഷം അവരുടെ ശാന്തിക്കും മോക്ഷത്തിനും വേണ്ടി മുസ്ലിംകള്‍ പ്രാര്‍ത്ഥന നടത്തുന്നതും, അതില്‍ പങ്കുവഹിക്കുന്നതും അനിസ്ലാമികമായ ദുരാചാരമാണെന്നു പറയേണ്ടതില്ല. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെയും അനുയായികളുടെയും മാതൃകയെക്കുറിച്ച് വീണ്ടും അല്ലാഹു പറയുന്നു:-
- لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ ۚ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ ﴾٦﴿
- തീര്‍ച്ചയായും അവരില്‍ നിങ്ങള്‍ക്കു നല്ലതായ മാതൃകയുണ്ടായിരുന്നു; അതായതു, അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്. ആരെങ്കിലും തിരിഞ്ഞു കളയുന്നപക്ഷം അപ്പോള്‍, നിശ്ചയമായും അല്ലാഹുതന്നെയാണ് ധന്യനും സ്തുത്യര്‍ഹനുമായുള്ളവന്‍.
- لَقَدْ كَانَ തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്, ഉണ്ടായിരുന്നു لَكُمْ فِيهِمْ നിങ്ങള്‍ക്കു അവരില്‍ أُسْوَةٌ മാതൃക, തുടര്‍ച്ച حَسَنَةٌ നല്ലതായ لِّمَن യാതൊരുവനു كَانَ يَرْجُو അഭിലഷിക്കുന്ന, പ്രതീക്ഷിച്ചു വരുന്ന اللَّـهَ അല്ലാഹുവിനെ وَالْيَوْمَ الْآخِرَ അന്ത്യനാളിനെയും وَمَن يَتَوَلَّ ആരെങ്കിലും തിരിഞ്ഞു പോകുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു هُوَ الْغَنِيُّ അവനത്രെ ധന്യന്‍, അവന്‍ അനാശ്രയനത്രെ الْحَمِيدُ സ്തുത്യര്‍ഹനായ
അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചുമുള്ള ഭയവും, അന്നത്തെ ദിവസം അല്ലാഹുവില്‍നിന്നുള്ള പ്രതിഫലവും രക്ഷയും ലഭിക്കണമെന്ന ആഗ്രഹവും ഉള്ളവര്‍ മാത്രമെ പ്രസ്തുതമാതൃക സ്വീകരിക്കുവാന്‍ തയ്യാറുണ്ടാവുകയുള്ളു. അങ്ങിനെയുള്ളവര്‍ അതു സ്വീകരിച്ചുകൊള്ളട്ടെ, സ്വീകരിക്കുവാന്‍ തയ്യാറില്ലാത്തവരെക്കൊണ്ടു അല്ലാഹുവിനു യാതൊരു ദോഷവും ബാധിക്കുവാനില്ല. അതിന്റെ ഭവിഷ്യത്തു അവര്‍ക്കുതന്നെയാണ് അനുഭവപ്പെടുക, എന്നു സാരം. ഈ വചനങ്ങള്‍ സ്വഹാബികളുടെ ഹൃദയത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്നതിനു ഒരു ഉദാഹരണം കാണുക: അബൂബകര്‍ (رَضِيَ اللهُ تَعَالَى عَنْه) ന്റെ മകള്‍ അസ്മാഉ് (رَضِيَ اللهُ تَعَالَى عَنْها) ന്റെ വീട്ടില്‍ അവരുടെ മാതാവു – മാതാവു അന്നു വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല – അവര്‍ക്കു ചില സമ്മാനങ്ങളുമായി വന്നപ്പോള്‍ അവര്‍ മാതാവിനെ സ്വീകരിക്കുകയുണ്ടായില്ല. മാതാവിനെ സ്വീകരിച്ചുകൊള്ളുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉപദേശിച്ചതിനുശേഷമേ അവര്‍ സ്വീകരിച്ചുള്ളു. (അ; ബു; മു). ഹുദൈബിയാസന്ധി നിലവിലുള്ള കാലത്തായിരുന്നു അത്. ശത്രുക്കളുമായുള്ള ഈ സംഘര്‍ഷാവസ്ഥ അധികകാലം നിലനില്‍ക്കുകയില്ലെന്നും, താമസിയാതെ അതിനൊരു പരിഹാരമുണ്ടാകുമെന്നും അടുത്ത വചനത്തില്‍ അല്ലാഹു സത്യവിശ്വാസികളെ സമാശ്വസിപ്പിക്കുന്നു:-
