വെളിച്ചം റമദാൻ 2021 – റമദാൻ 8

സൂറത്തുല്‍ ഹശ്ര്‍ : 18-24

വിഭാഗം – 3

59:18
  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ ﴾١٨﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ഓരോ ആത്മാവും [ആളും] നാളെത്തേക്കു വേണ്ടി താന്‍ എന്താണ് മുന്നൊരുക്കം ചെയ്തിട്ടുള്ളതെന്നു നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ اتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَلْتَنظُرْ നോക്കട്ടെ, ആലോചിക്കട്ടെ نَفْسٌ ഓരോ ദേഹവും (ആത്മാവും, ആളും) مَّا قَدَّمَتْ അതു (താന്‍) മുന്‍ ചെയ്തു (ഒരുക്കി)വെച്ചതു لِغَدٍ നാളേക്കുവേണ്ടി وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

59:19

  • وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ ﴾١٩﴿
  • അല്ലാഹുവിനെ മറന്നുകളയുകയും, അങ്ങനെ, അവര്‍ക്കു അവരെത്തന്നെ അവന്‍ മറപ്പിച്ചുകളയുകയും ചെയ്തിട്ടുള്ളവരെപ്പോലെ നിങ്ങള്‍ ആയിത്തീരരുത്. അങ്ങിനെയുള്ളവര്‍ തന്നെയാണ് തോന്നിയവാസികള്‍.
  • وَلَا تَكُونُوا നിങ്ങള്‍ ആകരുതു كَالَّذِينَ യാതൊരുവരെപ്പോലെ نَسُوا اللَّـهَ അവര്‍ അല്ലാഹുവിനെ മറന്നു فَأَنسَاهُمْ അപ്പോള്‍ അവന്‍ അവരെ മറപ്പിച്ചു أَنفُسَهُمْ അവരെത്തന്നെ, അവരുടെ ദേഹങ്ങളെ أُولَـٰئِكَ هُمُ അക്കൂട്ടര്‍ തന്നെ الْفَاسِقُونَ തോന്നിയവാസികള്‍, ദുര്‍ന്നടപ്പുകാര്‍

59:20

  • لَا يَسْتَوِىٓ أَصْحَٰبُ ٱلنَّارِ وَأَصْحَٰبُ ٱلْجَنَّةِ ۚ أَصْحَٰبُ ٱلْجَنَّةِ هُمُ ٱلْفَآئِزُونَ ﴾٢٠﴿
  • നരകക്കാരും, സ്വര്‍ഗക്കാരും സമമാവുകയില്ല; സ്വര്‍ഗക്കാരായുള്ളവര്‍ തന്നെയാണ് ഭാഗ്യവാന്മാര്‍.
  • لَا يَسْتَوِي സമമാവുകയില്ല أَصْحَابُ النَّارِ നരകക്കാര്‍ وَأَصْحَابُ الْجَنَّةِ സ്വര്‍ഗക്കാരും أَصْحَابُ الْجَنَّةِ സ്വര്‍ഗക്കാര്‍ هُمُ الْفَائِزُونَ അവരത്രെ ഭാഗ്യവാന്മാര്‍

വളരെ വിലയേറിയ മൂന്നു ഉപദേശങ്ങള്‍! മനുഷ്യന്‍റെ ഭാവിനിര്‍ണ്ണയവും, അവനു രക്ഷയും മോക്ഷവും ലഭിക്കലും ആ മൂന്നു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

(1) അല്ലാഹുവിനെ സൂക്ഷിക്കണം. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സ്വീകരിക്കുകവഴി അവനോടു ഭയഭക്തിയുള്ളവരായി ജീവിക്കുക എന്നാണ് അല്ലാഹുവിനെ സൂക്ഷിക്കുക എന്നതുകൊണ്ടു വിവക്ഷ. ഇതാണ് എല്ലാറ്റിലുംവെച്ചു മര്‍മ്മപ്രധാനമായ വിഷയവും. അതുകൊണ്ടു ഇക്കാര്യം ഒരേ വചനത്തില്‍ തന്നെ രണ്ടുവട്ടം ആവര്‍ത്തിച്ചുണര്‍ത്തിയിരിക്കുന്നു.

(2) ഓരോരുത്തനും അവന്‍റെ നാളത്തേക്കുവേണ്ടി -ആസന്നവും ശാശ്വതവുമായ പരലോകജീവിതത്തിലേക്കുവേണ്ടി- എന്തൊക്കെയാണ് ഒരുക്കിവെച്ചിട്ടുള്ളതെന്നു ആത്മപരിശോധന നടത്തിക്കൊണ്ടിരിക്കണം. ഇങ്ങിനെ ചെയ്യുന്ന മനുഷ്യന്‍ അവന്‍റെ കുറവുകളും വിടവുകളും കണ്ടെത്തുമല്ലോ. അപ്പോള്‍, അതു പരിഹരിക്കുവാന്‍ അവന്‍ ശ്രമിക്കയും ചെയ്യും.

(3) അല്ലാഹുവിനെക്കുറിച്ചുള്ള ബോധമോ ഭയമോ ഇല്ലാതെ, അവന്‍റെ നിയമനിര്‍ദ്ദേശങ്ങളെ വകവെക്കാതെ, അവനെ മറന്നുകളയുകയും അങ്ങനെ സ്വന്തം രക്ഷാമാര്‍ഗങ്ങളെക്കുറിച്ചുപോലും ചിന്തിക്കാതായിത്തീരുകയും ചെയ്ത താന്തോന്നിവര്‍ഗ്ഗങ്ങളെപ്പോലെ ആയിത്തീരരുത്. അതെ, അവരെ അനുകരിക്കാതെ, അവരോടു സാദൃശ്യപ്പെടാതെ, അവരുടെ കൂട്ടത്തില്‍ അകപ്പെടാതെ സൂക്ഷിക്കണം. ഹാ! എത്ര മഹത്തായ ഉപദേശങ്ങള്‍! എത്ര സാരവത്തായ ഉപദേശങ്ങള്‍! ഈ ഉപദേശങ്ങള്‍ സ്വീകരിക്കുന്നവര്‍ മാത്രമാണ് സ്വര്‍ഗാവകാശികള്‍. അവര്‍തന്നെയാണ് ഭാഗ്യവാന്മാരും. ഈ ഭാഗ്യവാന്മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.

അബൂഹുറൈറഃ (رضي الله عنه) യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു നബിവചനത്തിന്‍റെ സാരം ഇതാകുന്നു: ‘ഏഴു കാര്യങ്ങള്‍ക്കുമുമ്പായി നിങ്ങള്‍ ധൃതിപ്പെട്ടു പ്രവര്‍ത്തനങ്ങള്‍ ചെയ്യുവിന്‍: (എല്ലാം) മറപ്പിച്ചുകളയുന്ന (കടുത്ത) ദാരിദ്ര്യത്തെയോ, അല്ലെങ്കില്‍ അമിതമായ ധനത്തെയോ, അല്ലെങ്കില്‍ നാശകരമായ രോഗത്തെയോ, അല്ലെങ്കില്‍ കൊള്ളരുതാതാക്കുന്ന വാര്‍ദ്ധക്യത്തെയോ, അല്ലെങ്കില്‍ (ജീവിതം അവസാനിപ്പിച്ചു) യാത്ര അയക്കുന്ന മരണത്തെയോ, അല്ലെങ്കില്‍ ദജ്ജാലിനെയോ -അതാണെങ്കില്‍, പ്രതീക്ഷിക്കപ്പെടുന്ന അദൃശ്യങ്ങളില്‍വെച്ചു മോശപ്പെട്ടതാണ്- അല്ലെങ്കില്‍ അന്ത്യസമയത്തെയോ അല്ലാതെ നിങ്ങള്‍ക്കു വല്ലതും കാത്തിരിക്കുവാനുണ്ടോ? അന്ത്യസമയമാകട്ടെ, ഏറ്റവും ആപല്‍ക്കരവും ഏറ്റവും കൈപ്പേറിയതും! (തി.)

59:21

  • لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ ﴾٢١﴿
  • ഈ ഖുര്‍ആന്‍ വല്ല പര്‍വ്വതത്തിനും നാം ഇറക്കിക്കൊടുത്തിരുന്നെങ്കില്‍, വിനയം കാണിക്കുന്നതായും, അല്ലാഹുവിനെ പേടിച്ചതു നിമിത്തം പൊട്ടിപ്പൊളിയുന്നതായും അതിനെ നീ കാണുമായിരുന്നു! ആ ഉപമകളെ നാം മനുഷ്യര്‍ക്കുവേണ്ടി വിവരിക്കുകയാണ്; അവര്‍ ചിന്തിക്കുവാന്‍വേണ്ടി.
  • لَوْ أَنزَلْنَا നാം ഇറക്കിയിരുന്നെങ്കില്‍ هَـٰذَا الْقُرْآنَ ഈ ഖുര്‍ആന്‍ عَلَىٰ جَبَلٍ ഒരു പര്‍വ്വതത്തിനു, മലയുടെ മേല്‍ لَّرَأَيْتَهُ അതിനെ നീ കാണുമായിരുന്നു, കണ്ടേനെ خَاشِعًا വിനയം കാണിക്കുന്നതായി, താഴ്മ (ഭക്തി) ചെയ്യുന്നതായി مُّتَصَدِّعًا പൊട്ടിപ്പൊളിയുന്നതായി مِّنْ خَشْيَةِ اللَّـهِ അല്ലാഹുവിനെ പേടിച്ചതു നിമിത്തം وَتِلْكَ الْأَمْثَالُ ആ ഉപമ (ഉദാഹരണം, മാതിരി)കള്‍ نَضْرِبُهَا നാം അവയെ ഏര്‍പ്പെടുത്തുന്നു, വിവരിക്കുന്നു لِلنَّاسِ ജനങ്ങള്‍ക്കു لَعَلَّهُمْ يَتَفَكَّرُونَ അവര്‍ ചിന്തിക്കുവാന്‍വേണ്ടി, ചിന്തിച്ചേക്കാം

വിശുദ്ധ ഖുര്‍ആന്‍റെ മഹത്വവും ഉന്നത നിലപാടും ഉപമാരൂപത്തില്‍ ചൂണ്ടിക്കാട്ടുകയാണ് ഈ വചനം. മനുഷ്യന്‍റെ തന്റേടക്കുറവും അശ്രദ്ധയും കാരണമായി അതിനു അവന്‍ വേണ്ടത്ര വില കല്‍പിക്കുന്നില്ല; അവന്‍റെ മനസ്സില്‍ അതര്‍ഹിക്കുന്ന ഗൗരവം അനുഭവപ്പെടുന്നുമില്ല. ഇതു ഖുര്‍ആന്‍റെ ഏതെങ്കിലും പോരായ്‌മകൊണ്ടല്ല. ഖുര്‍ആന്‍ അവതരിപ്പിച്ചതു വല്ല പര്‍വതത്തിനുമായിരുന്നെങ്കില്‍ -അതെത്ര കടുത്തതും ഉറച്ചതുമായികൊള്ളട്ടെ- ഖുര്‍ആന്‍റെ ഗൗരവത്താല്‍ അതു അല്ലാഹുവിനോടു ഭക്തിവിനയം കാണിക്കുന്നതും, അല്ലാഹുവിനെ പേടിച്ചു സ്വയം പൊട്ടിപ്പിളര്‍ന്നുപോകുന്നതുമായിത്തീര്‍ന്നേക്കും. അത്രയും മഹത്തായ ഒന്നാണത്. പക്ഷേ, മനുഷ്യഹൃദയത്തിന്‍റെ കടുപ്പം അതിലും കഠിനമായിപ്പോയി. അതുകൊണ്ടാണ് അവന്‍റെ മനസ്സിനു അതര്‍ഹിക്കുന്ന മാറ്റം വരാത്തതു എന്നു സാരം. എന്നല്ലാതെ, ഖുര്‍ആന്‍ ഒരു മലയുടെമീതെ കൊണ്ടുപോയി വെച്ചാല്‍ ഉടനെ അതു പൊട്ടിത്തകരും എന്നൊന്നുമല്ല. മനുഷ്യന്‍ ചിന്തിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുവാനാണ് ഇതും, ഇതുപോലെയുള്ളതുമായ ഉപമകളെ അല്ലാഹു എടുത്തുകാട്ടുന്നതു എന്നു പ്രത്യേകം ഉണര്‍ത്തിയിട്ടുള്ളതില്‍ നിന്നുതന്നെ ഇതു സ്പഷ്ടമാണല്ലോ.

വേദക്കാരെ അഭിമുഖീകരിച്ചുകൊണ്ടു സൂഃ ബഖറഃ 74ല്‍ അല്ലാഹു ഇങ്ങിനെ പറയുന്നു: ‘പിന്നീടു അതിനു ശേഷം, നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തുപോയി. എന്നിട്ടു അവ കല്ലുപോലിരിക്കുന്നു. അല്ലെങ്കില്‍ അതിനേക്കാള്‍ കഠിനകടുപ്പമുള്ളതാണ്. കല്ലില്‍തന്നെയും (ചിലതു) അരുവികള്‍ പൊട്ടി ഒഴുകുന്നവയുണ്ട്; അവയില്‍തന്നെ പൊട്ടിപ്പിളര്‍ന്നു വെള്ളം പുറത്തുവരുന്നവയുമുണ്ട്; അവയില്‍തന്നെ അല്ലാഹുവിനെ പേടിച്ചതുനിമിത്തം (കീഴ്പോട്ടു) ഇറങ്ങുന്നവയും ഉണ്ട്.’ – (ثُمَّ قَسَتْ قُلُوبُكُم – إلى قوله : مِنْ خَشْيَةِ اللَّـهِ)

59:22

  • هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ۖ عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ۖ هُوَ ٱلرَّحْمَٰنُ ٱلرَّحِيمُ ﴾٢٢﴿
  • താനല്ലാതെ (വേറെ) യാതൊരു ആരാധ്യനും ഇല്ലാത്തവനായ അല്ലാഹുവത്രെ, അവന്‍; അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവന്‍! അവന്‍ പരമകാരുണികനാണ്, കരുണാനിധിയാണ്‌.
  • هُوَ അവന്‍ اللَّـهُ الَّذِي യാതൊരു അല്ലാഹുവാകുന്നു لَا إِلَـٰهَ ഒരാരാധ്യനുമില്ല إِلَّا هُوَ അവന്‍ (താന്‍) അല്ലാതെ عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവന്‍ وَالشَّهَادَةِ ദൃശ്യത്തെയും هُوَ الرَّحْمَـٰنُ അവന്‍ പരമകാരുണികനാണ് الرَّحِيمُ കരുണാനിധിയാണ്

59:23

  • هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلَٰمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ ۚ سُبْحَٰنَ ٱللَّهِ عَمَّا يُشْرِكُونَ ﴾٢٣﴿
  • (അതെ) താനല്ലാതെ (വേറെ) യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവന്‍. (അവന്‍) രാജാധിപതിയാണ്, മഹാ പരിശുദ്ധനാണ്‌, അന്യൂനനാണ് (അല്ലെങ്കില്‍ രക്ഷയായുള്ളവനാണ്), അഭയം നല്‍കുന്നവനാണ്, മേല്‍നോട്ടം ചെയ്യുന്നവനാണ്, പ്രതാപശാലിയാണ്. പരമാധികാരിയാണ്, മഹത്വശാലിയാണ്. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു (എല്ലാം) അല്ലാഹു എത്രയോ പരിശുദ്ധന്‍!
  • هُوَ اللَّـهُ الَّذِي അവന്‍ യാതൊരു അല്ലാഹുവാണ് لَا إِلَـٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ الْمَلِكُ രാജാവാണു, അധിപതിയാണു الْقُدُّوسُ പരമ പരിശുദ്ധന്‍, വിശുദ്ധന്‍ السَّلَامُ രക്ഷ, അന്യൂനന്‍, രക്ഷപ്പെടുത്തുന്നവന്‍ الْمُؤْمِنُ അഭയം, നിര്‍ഭയത നല്‍കുന്നവന്‍ الْمُهَيْمِنُ മേല്‍നോട്ടം ചെയ്യുന്നവന്‍, മേലന്വേഷണം നടത്തുന്നവന്‍ الْعَزِيزُ പ്രതാപശാലി, അജയ്യന്‍ الْجَبَّارُ പരമാധികാരി, സ്വേച്ഛാധികാരി, അടക്കിഭരിക്കുന്നവന്‍ الْمُتَكَبِّرُ മഹത്വശാലി, മഹത്വം കാണിക്കുന്നവന്‍ سُبْحَانَ اللَّـهِ അല്ലാഹു മഹാപരിശുദ്ധന്‍, അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു

59:24

  • هُوَ ٱللَّهُ ٱلْخَٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٢٤﴿
  • സൃഷ്ടാവായ, നിര്‍മിച്ചുണ്ടാക്കുന്നവനായ, രൂപം നല്‍കുന്നവനായ അല്ലാഹുവത്രെ അവന്‍! അവനു ഏറ്റവും നല്ല (ഉല്‍കൃഷ്ട) നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളതു (മുഴുവനും) അവനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു. അവനത്രെ പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവനും!
  • هُوَ اللَّـهُ അവന്‍ ആല്ലാഹുവാണു الْخَالِقُ സൃഷ്ടാവായ الْبَارِئُ നിര്‍മ്മിച്ചുണ്ടാക്കുന്നവനായ, രൂപപ്പെടുത്തുന്നവന്‍ الْمُصَوِّرُ രൂപം നല്‍കുന്നവനായ, ആകൃതിപ്പെടുത്തുന്നവന്‍ لَهُ അവന്നുണ്ട്‌ الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍ الْحُسْنَىٰ ഏറ്റവും നല്ല, (അത്യുല്‍കൃഷ്ടമായ) يُسَبِّحُ لَهُ അവനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَالْأَرْضِ ഭൂമിയിലും وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയാകുന്നു الْحَكِيمُ അഗാധജ്ഞനായ

അല്ലാഹുവിന്‍റെ പരമോല്‍കൃഷ്ടങ്ങളായ ഗുണഗണങ്ങളെ വിശേഷിപ്പിക്കുന്ന അത്യുത്തമ നാമവിശേഷണങ്ങളില്‍ (الْأَسْمَاءُ الْحُسْنَىٰ) യില്‍പെട്ട ചിലതാണ് ഈ വചനങ്ങളില്‍ കാണുന്നത്. الْقُدُّوسُ എന്ന നാമം, സകലവിധ കുറവുകളില്‍നിന്നും, പോരായ്‌മകളില്‍ നിന്നും പരിശുദ്ധനായുള്ളവന്‍ എന്നും, السَّلَامُ എന്നതു, സകല കെടുതലുകളില്‍നിന്നും സുരക്ഷിതനും മറ്റുള്ളവര്‍ക്കു രക്ഷ നല്‍കുന്നവന്‍ എന്നും കുറിക്കുന്നു. സത്യവാന്മാരും അര്‍ഹരുമായവര്‍ക്ക് അഭയവും വിശ്വസ്തതയും നല്‍കുന്നവന്‍ എന്ന് الْمُؤْمِنُ എന്ന നാമവും, എല്ലാവരുടെയും എല്ലാ കാര്യത്തിന്‍റെയും മേല്‍നോട്ടവും മേലന്വേഷണവും ചെയ്യുന്നവന്‍ എന്നു الْمُهَيْمِنُ എന്ന നാമവും കുറിക്കുന്നു. എല്ലാ ശക്തികളെയും അതിജയിക്കുന്ന അതുല്യനായ പ്രതാപശാലി എന്നു الْعَزِيزُ നും, എല്ലാ വസ്തുവെയും അടക്കിവാഴുകയും, തന്‍റെ അധികാരശക്തിക്കു എല്ലാവരെയും അധീനപ്പെടുത്തുകയും ചെയ്യുന്ന പരമാധികാരി എന്നു الْجَبَّارُ നും, എല്ലാവിധ മഹല്‍ഗുണങ്ങളും യോഗ്യതയും തികഞ്ഞ മഹത്വശാലി എന്നു الْمُتَكَبِّرُ നും അര്‍ത്ഥം വരുന്നു. അഖിലവസ്തുക്കളെയും ഇന്നിന്നപ്രകാരമെന്നു നിര്‍ണ്ണയം ചെയ്ത് അതതിനുവേണ്ടുന്ന ക്രമീകരണവും വ്യവസ്ഥയും നല്‍കി ആകൃതിയും പ്രകൃതിയും കൊടുത്ത് രൂപപ്പെടുത്തി സൃഷ്ടിച്ചുണ്ടാക്കിയവന്‍ എന്നത്രെ الْخَالِقُ الْبَارِئُ الْمُصَوِّرُ എന്നീ നാമങ്ങളുടെ വിവക്ഷ.

ഇവയും ഇതുപോലെ ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ളതുമായ അല്ലാഹുവിന്‍റെ ഉല്‍കൃഷ്ടനാമങ്ങളില്‍ അടങ്ങുന്ന സാരാര്‍ത്ഥങ്ങളെയും, ആന്തരോദ്ദേശ്യങ്ങളെയും ശരിക്കു ദ്യോതിപ്പിക്കുന്ന വാക്കുകള്‍ ഭാഷയില്‍ വിരളമാകുന്നു. പ്രസ്തുത നാമങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടു ചില മഹാന്മാര്‍ പ്രത്യേകം ഗ്രന്ഥങ്ങള്‍തന്നെ രചിച്ചിട്ടുണ്ട്. എല്ലാ നാമങ്ങളുടെയും അന്തസാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാക്കാണ്‌ ‘ഇലാഹു’ (إلاه) അപ്പോള്‍, തൗഹീദിന്‍റെ വാക്യമായ لا إلهَ إلاَّ اللَّه (അല്ലാഹു അല്ലാതെ ഒരു ഇലാഹും -ആരാധ്യനും- ഇല്ല) എന്ന വാക്കിന്‍റെ പ്രാധാന്യവും, അതു ഖുര്‍ആനില്‍ ഇടക്കിടെ ആവര്‍ത്തിച്ചുകാണുന്നതിനുള്ള കാരണവും വ്യക്തമാണല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നതായി ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിക്കുന്നു; ‘അല്ലാഹുവിനു തൊണ്ണൂറ്റൊമ്പതു -ഒന്നു കുറച്ചു നൂറു- നാമങ്ങളുണ്ട്. അവയെ സൂക്ഷ്മമായി പഠിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവന്‍ ഒറ്റയാണ്, ഒറ്റയെ അവന്‍ ഇഷ്ടപ്പെടുന്നു.’

(إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلاَّ وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ ‏.وهو إِنَّهُ وِتْرٌ يُحِبُّ الْوِتْرَ – متفق)

ഈ തൊണ്ണൂറ്റൊമ്പതെണ്ണം ഏതൊക്കെയാണെന്നു നമുക്കു തിട്ടപ്പെടുത്തിപ്പറയുക സാധ്യമല്ല. ഖുര്‍ആനിലും നബിവചനങ്ങളിലും വന്നിട്ടുള്ള നാമങ്ങളിൽ നിന്നു ചിലർ തൊണ്ണൂറ്റൊമ്പതു നാമങ്ങൾ തിരഞ്ഞെടുത്തു രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാത്രം. ഈ നാമങ്ങളെ മനപ്പാഠമാക്കിയതുകൊണ്ടോ, ഉരുവിടുന്നതുകൊണ്ടോ മാത്രം സ്വര്‍ഗത്തില്‍ പ്രവേശനം തീര്‍ച്ചപ്പെട്ടുവെന്നല്ല ഹദീസിന്‍റെ താല്‍പര്യം. അവയെ ഗ്രഹിക്കുകയും അവയിലടങ്ങിയ സാരങ്ങളും അവയുടെ ഗൗരവങ്ങളും മനസ്സിലാക്കി അതിനനുയോജ്യമായ വിധത്തില്‍ ബോധപൂര്‍വ്വം നിലക്കൊള്ളുന്നവര്‍ക്കു രക്ഷയുണ്ടു എന്നത്രെ താല്‍പര്യം.

والله اعلم وهو الموفق والمعين