വെളിച്ചം റമദാൻ 2021 – റമദാൻ 6

സൂറത്തുല്‍ ഹശ്ര്‍ : 07-10

59:7

  • مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْ أَهْلِ ٱلْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ كَىْ لَا يَكُونَ دُولَةًۢ بَيْنَ ٱلْأَغْنِيَآءِ مِنكُمْ ۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾٧﴿
  • (എന്നുവെച്ചാല്‍) അല്ലാഹു അവന്‍റെ റസൂലിനു രാജ്യക്കാരില്‍നിന്നു കൈവരുത്തി (‘ഫൈആ’ക്കി)ക്കൊടുത്തതെന്തോ (അതു), അല്ലാഹുവിനും, റസൂലിനും, അടുത്ത കുടുംബങ്ങള്‍, അനാഥകള്‍, സാധുക്കള്‍, വഴിപ്പോക്കര്‍ എന്നിവര്‍ക്കും ഉള്ളതാകുന്നു:- നിങ്ങളില്‍ നിന്നുള്ള ധനികന്മാര്‍ക്കിടയില്‍ കൈമാറപ്പെടുന്നതാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അതു). റസൂല്‍ നിങ്ങള്‍ക്കു (കൊണ്ടു) തന്നതെന്തോ അതു നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. അദ്ദേഹം നിങ്ങളോടു എന്തിനെക്കുറിച്ചു വിരോധിച്ചുവോ (അതില്‍നിന്നു) വിരമിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു ശിക്ഷാനടപടി കഠിനമായവനാകുന്നു.
  • مَّا أَفَاءَ اللَّـهُ അല്ലാഹു ‘ഫൈആക്കി’ (കൈവരുത്തി) ക്കൊടുത്തതു എന്തോ عَلَىٰ رَسُولِهِ തന്‍റെ റസൂലിനു مِنْ أَهْلِ الْقُرَىٰ രാജ്യക്കാരില്‍ (നാട്ടുകാരില്‍) നിന്നു فَلِلَّـهِ (അതു) അല്ലാഹുവിനാണ് وَلِلرَّسُولِ റസൂലിനും وَلِذِي الْقُرْبَىٰ അടുത്ത കുടുംബത്തിനും وَالْيَتَامَىٰ അനാഥകള്‍ക്കും وَالْمَسَاكِينِ സാധുക്കള്‍ക്കും وَابْنِ السَّبِيلِ വഴിപോക്കന്നും كَيْ لَا يَكُونَ അതാവാതിരിക്കുന്നതിനുവേണ്ടി دُولَةً ഉപയോഗിക്ക (കൈമാറ്റം ചെയ്യ)പ്പെടുന്നതു بَيْنَ الْأَغْنِيَاءِ ധനികന്‍മാര്‍ക്കിടയില്‍ مِنكُمْ നിങ്ങളില്‍നിന്ന് وَمَا آتَاكُمُ നിങ്ങള്‍ക്കു എന്തു നല്‍കിയോ, കൊണ്ടുതന്നുവോ الرَّسُولُ റസൂല്‍ فَخُذُوهُ അതു നിങ്ങള്‍ സ്വീകരിക്കുവിന്‍ وَمَا نَهَاكُمْ عَنْهُ അദ്ദേഹം നിങ്ങളോടു ഏതൊന്നിനെക്കുറിച്ചു വിരോധിച്ചുവോ, വിലക്കിയോ فَانتَهُوا അപ്പോള്‍ നിങ്ങള്‍ വിരമിക്കുവിന്‍ وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയുവിന്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു شَدِيدُ الْعِقَابِ പ്രതികാര (ശിക്ഷാ) നടപടി കഠിനമായവനാണ്

ബനൂനള്വീറില്‍ നിന്നു അല്ലാഹു റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിക്കു കൈവരുത്തിക്കൊടുത്തപോലെ, എനി മേലിലും വല്ല നാട്ടുകാരില്‍നിന്നും ലഭിച്ചേക്കുന്ന എല്ലാ ‘ഫൈഉ’കളും റസൂലിനും, അവിടുത്തെ അടുത്ത കുടുംബം, അനാഥകള്‍, സാധുക്കള്‍, വഴിപ്പോക്കര്‍ (നിരാലംബരായ യാത്രക്കാര്‍) എന്നിവര്‍ക്കും ഉള്ളതാണ്. ‘അല്ലാഹുവിനും’ (لله) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം അല്ലാഹുവിനും ഒരു ഓഹരി വേണമെന്നല്ല. യഥാര്‍ത്ഥത്തില്‍ ആ സ്വത്തു അല്ലാഹുവിന്‍റേതാണ്, അതുകൊണ്ടു അവന്‍ നിയമിക്കുന്നപ്രകാരം കൈകാര്യം ചെയ്യേണ്ടതാണ് എന്ന സൂചനയത്രെ അതില്‍ അടങ്ങിയിരിക്കുന്നത്. ‘അല്ലാഹുവിനും’ എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, മേല്‍ പ്രസ്താവിച്ച അഞ്ചുകൂട്ടര്‍ക്കു നല്‍കപ്പെടുന്നതിനുപുറമെ ആറാമതൊരുഭാഗംകൂടി പ്രത്യേകം നീക്കിവെക്കേണ്ടതുണ്ടെന്നും, ആ ഓഹരി – അല്ലാഹുവിന്‍റെ ഓഹരി – പൊതുവിഷയത്തില്‍ ചിലവാക്കുവാനുള്ളതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, പല തെളിവുകളുടെയും പിന്‍ബലമുള്ളതും, പൊതുവില്‍ അംഗീകരിക്കപ്പെട്ടുവരുന്നതും ആദ്യം പറഞ്ഞതാണ്.

‘ഗനീമത്തു’ സ്വത്തുക്കള്‍ അഞ്ചു ഭാഗമായി ഭാഗിക്കപ്പെടുന്നതും, അതില്‍ നാലുഭാഗവും യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കു വീതിച്ചുകൊടുക്കപ്പെടുന്നതുമാണ്. ബാക്കിയുള്ള അഞ്ചിലൊന്നു മാത്രമായിരിക്കും മേല്‍പ്രസ്താവിച്ച അഞ്ചുകൂട്ടര്‍ക്കു – റസൂലിനും, കുടുംബത്തിനും, അനാഥകള്‍ക്കും, സാധുക്കള്‍ക്കും, വഴിപോക്കര്‍ക്കും കൂടി – നല്‍കപ്പെടുക. ‘ഫൈഉ’ സ്വത്തുക്കളാകട്ടെ, ഈ അഞ്ചുകൂട്ടര്‍ക്കു മാത്രമുള്ളതാണ്. നള്വീര്‍ ഗോത്രത്തില്‍നിന്നു ലഭിച്ച ഫൈഉ സ്വത്തുകളില്‍നിന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവിടുത്തെ വീട്ടുകാരുടെ ഒരു കൊല്ലത്തെ ഭക്ഷണത്തിനുള്ള വക എടുത്തു വിനിയോഗിക്കുകയും, യുദ്ധസാമഗ്രികള്‍ക്കു വേണ്ടി ചിലവഴിക്കുകയും ചെയ്തിരിക്കുന്നു. (ബു.മു.) ‘അടുത്ത കുടുംബം’ കൊണ്ടുദ്ദേശ്യം, സക്കാത്തിന്‍റെ ഇനത്തില്‍നിന്നു അംശം നല്‍കപ്പെടാത്ത നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ അടുത്ത ബന്ധുക്കളത്രെ. ‘ഈ ദാനധര്‍മ്മങ്ങള്‍ ജനങ്ങളുടെ അഴുക്കുകള്‍ മാത്രമാണ്. അതു മുഹമ്മദിനും, മുഹമ്മദിന്‍റെ കുടുംബത്തിനും അനുവദനീയമല്ല’. എന്നു തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അരുളിച്ചെയ്തിട്ടുണ്ട്. (ബു:മു.) അതുകൊണ്ടു അവര്‍ക്കു ഫൈഇല്‍ പ്രത്യേകം അവകാശം നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ കാലശേഷം അവിടുത്തെ എല്ലാ സ്വത്തുക്കളുമെന്നപോലെ, ഫൈഇന്‍റെ അവകാശവും പൊതു ഭണ്ഡാരത്തിലേക്കു (ബൈത്തുല്‍ മാലിലേക്കു) നീങ്ങുന്നതാകുന്നു. ‘ഞങ്ങള്‍ -നബിമാര്‍- അനന്തരാവകാശവും എടുക്കപ്പെടുന്നവരല്ല. ഞങ്ങള്‍ വിട്ടുപോകുന്നതെല്ലാം ധര്‍മ്മമാകുന്നു’ എന്നും നബി(صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ ഒരു ഹദീസില്‍ വന്നിരിക്കുന്നു. (ദാ.) അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്‍റെ ഖിലാഫത്തുകാലത്ത് ഈ നിയമം നടപ്പില്‍ വരുത്തപ്പെടുകയും ഉണ്ടായി.

ഫൈഉ സ്വത്തുക്കള്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)ക്കും തുടര്‍ന്നു പറഞ്ഞ നാലു കൂട്ടര്‍ക്കുമുള്ളതാണെന്നും, മറ്റുള്ളവര്‍ക്കു അതില്‍ അവകാശമില്ലെന്നും നിശ്ചയിച്ചതിനു അല്ലാഹു എടുത്തുകാണിച്ച കാരണം വളരെ പ്രധാനപ്പെട്ട ഒരു ഇസ്‌ലാമിക സിദ്ധാന്തത്തെയാണ് വ്യക്തമാക്കുന്നത്. അതെ, ധനം ധനികന്‍മാരുടെ ഇടയില്‍ മാത്രം കൈമാറപ്പെടുന്ന ഒരു വസ്തു ആയിക്കൂട. അതിനുവേണ്ടിയാണ് അങ്ങിനെ നിശ്ചയിച്ചിരിക്കുന്നത്‌. (كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ) (സ്വത്തു സമ്പാദിക്കുവാനും, വിനിയോഗിക്കുവാനുമുള്ള അവസരവും സൗകര്യവും ധനികന്മാര്‍ക്കാണല്ലോ കൂടുതലുണ്ടാവുക. ഗനീമത്തു സ്വത്തുകള്‍ ഭാഗിക്കുമ്പോഴും താരതമ്യേന അവര്‍ക്കായിരിക്കും കൂടുതല്‍ ലഭിക്കുവാന്‍ സാധ്യത. ഉദാഹരണമായി, കാല്‍പടയാളിയുടെ ഇരട്ടി കുതിരപ്പടയാളിക്കു ലഭിച്ചേക്കും. പടക്കുതിര തയ്യാറാക്കുക പോലെയുള്ള കാര്യങ്ങള്‍ ദരിദ്രന്‍മാര്‍ക്കു സാധിക്കാത്തതാണല്ലോ. അതുകൊണ്ടു ദരിദ്രന്മാരും സാധുക്കളുമായവര്‍ക്കും ധനം കൈമാറുവാനുള്ള അവസരങ്ങള്‍ ഉണ്ടാവണം, ഉണ്ടാക്കുകയും വേണം. അതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നത്രെ ഈ പദ്ധതി.

ഈ ലക്ഷ്യം-ധനം ധനികന്മാര്‍ക്കിടയില്‍ കൈകാര്യം ചെയ്യുന്നതായാല്‍ പോര, മറ്റുള്ളവര്‍ക്കിടയിലും കൈകാര്യം ചെയ്യപ്പെടുന്നതാവണം എന്ന ലക്ഷ്യം – വെച്ചു ഇസ്‌ലാം ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങളും പദ്ധതികളും പലതുണ്ട്. സക്കാത്തു സമ്പ്രദായം നിയമിച്ചത്, പൂഴ്ത്തിവെപ്പും പലിശയും നിരോധിച്ചത് തുടങ്ങിയ പലതും. ഈ മൂന്നു കാര്യങ്ങള്‍ മാത്രം സമുദായം വേണ്ടതുപോലെ നടപ്പില്‍ വരുത്തിയിരുന്നുവെങ്കില്‍, ഇന്നുവരെ ശരിക്കൊരു നിര്‍വ്വചനം പോലും ചെയ്യപ്പെട്ടിട്ടില്ലാത്ത ‘സോഷ്യലിസ’ത്തിന്‍റെ (സ്ഥിതിസമത്വവാദത്തിന്‍റെ) പേരില്‍ -ഇന്നു കാണപ്പെടുന്നതുപോലെ- ലോകം മുഴുക്കെ ബഹളം കൂട്ടേണ്ടിവരികയില്ലായിരുന്നു. നിയമപ്രകാരമുള്ള സകാത്തിനുപുറമെ അപ്പപ്പോള്‍ നേരിടുന്ന വ്യക്തിപരമോ, സാമൂഹ്യമോ ആയ ആവശ്യങ്ങളില്‍ കഴിവുള്ളവര്‍ കഴിവനുസരിച്ചു ചിലവഴിക്കല്‍ നിര്‍ബന്ധമാണെന്നും ഖുര്‍ആനും ഹദീസും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. കൂടാതെ, അടിയന്തരഘട്ടങ്ങളില്‍ നിര്‍ബന്ധപൂര്‍വ്വം അതു ചെയ്യിക്കുവാനുള്ള അധികാരവും അവകാശവും ഉത്തരവാദപ്പെട്ടവര്‍ക്കുണ്ടുതാനും. പക്ഷേ, സോഷ്യലിസത്തിന്‍റെ ലഹരിയില്‍ മതിമറന്നവര്‍ ആഗ്രഹിക്കുന്നതുപോലെ, സ്വത്തു സമ്പാദിക്കുവാനും അതു വിനുയോഗിക്കുവാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയോ, ധനികന്മാരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു മറ്റുള്ളവര്‍ക്കു വീതിച്ചുകൊടുത്തുകൊണ്ടുള്ള ഒരു ക്രത്രിമ സ്ഥിതിസമത്വം സ്ഥാപിക്കുകയോ ചെയ്‌വാന്‍ ഇസ്‌ലാം അനുവദിച്ചിട്ടില്ല. മനുഷ്യപ്രകൃതിയും, മനുഷ്യന്‍റെ വികാരവും, ആവശ്യവുമെല്ലാം മനുഷ്യനെക്കാള്‍ അറിയുന്ന അല്ലാഹു അതെങ്ങിനെ അനുവദിക്കും?!

അടുത്ത വാക്യത്തില്‍ ഇതിനെക്കാളെല്ലാം പ്രധാനപ്പെട്ടതും, ഇസ്‌ലാമിന്‍റെ അടിത്തറയുമായ ഒരു മൗലികസിദ്ധാന്തമാണു അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നത്. ‘റസൂല്‍ നിങ്ങള്‍ക്കു എന്തു കൊണ്ടുതന്നുവോ അതു നിങ്ങള്‍ സ്വീകരിക്കണം; അദ്ദേഹം നിങ്ങളോടു ഏതൊന്നിനെക്കുറിച്ചു വിരോധിച്ചുവോ അതില്‍നിന്നു വിലകിനില്‍ക്കണം’ (وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا) എന്നാണത്. ‘റസൂല്‍ കല്‍പിച്ചതു’ എന്നു പറയാതെ, റസൂല്‍ കൊണ്ടുതന്നതു مَا آتَاكُمُ എന്നു പറഞ്ഞിരിക്കുന്നതു വളരെ ശ്രദ്ധേയമാണ്. വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ സമ്മതംകൊണ്ടോ റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കാണിച്ചുതന്നതെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഖുര്‍ആനും അതില്‍ ഉള്‍പ്പെട്ടതുതന്നെ. ഇവയൊക്കെയും ഉള്‍ക്കൊള്ളത്തക്കവിധം വിശാലാര്‍ത്ഥമുള്ളതാണ് ആ വാക്ക്. അല്ലാതെ, ഫൈഇന്‍റെ സ്വത്തുക്കളില്‍ നിന്നും അദ്ദേഹം നിങ്ങള്‍ക്കനുവദിച്ചുതന്നതു സ്വീകരിക്കണമെന്നോ, വായകൊണ്ടു കല്‍പിച്ചതു അനുസരിക്കണമെന്നോ മാത്രമല്ല അതിന്‍റെ അര്‍ത്ഥം. നേരെമറിച്ച് തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കാണിച്ചുതരാത്തതെല്ലാം വിരോധിക്കപ്പെട്ടതാണെന്നുണ്ടോ? ഇല്ല. അവിടുന്നു നിരോധിച്ചതെന്തോ അതുമാത്രമാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്‌. അതുകൊണ്ടാണ് ‘അദ്ദേഹം കൊണ്ടുതരാത്തത്’ എന്നു പറയാതെ ‘അദ്ദേഹം വിരോധിച്ചതു (مَا نَهَاكُمْ)’ എന്നും പറഞ്ഞിരിക്കുന്നത്.

നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അരുളിച്ചെയ്യുന്നു: ‘ഞാന്‍ നിങ്ങളെ ഒഴിവാക്കുമ്പോഴെല്ലാം നിങ്ങളെന്നെ വിട്ടേക്കണം. നിങ്ങള്‍ക്കു മുമ്പുള്ളവരെ നാശത്തില്‍പെടുത്തിയതു, അവരുടെ ചോദ്യം ചെയ്യലിന്‍റെ ആധിക്യവും നബിമാരോടുള്ള ഭിന്നിപ്പുമാകുന്നു. അതുകൊണ്ടു ഞാന്‍ നിങ്ങളോടു വല്ലതിനെക്കുറിച്ചും വിരോധിച്ചാല്‍ നിങ്ങളതു വര്‍ജ്ജിക്കുവിന്‍, ഞാന്‍ നിങ്ങളോടു വല്ല കാര്യവും കല്‍പിച്ചാല്‍ അതില്‍നിന്നു നിങ്ങള്‍ക്കു സാധിക്കുന്നത്ര കൊണ്ടുവരികയും ചെയ്യുവിന്‍.’ (ബു;മു.) ഈ വചനത്തിലെ ആശയം വ്യത്യസ്ത വാക്കുകളിലായി ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ‘നിങ്ങള്‍ക്കു അല്ലാഹുവിന്‍റെ റസൂലില്‍ നല്ലതായ മാതൃകയുണ്ട്’ (33:21). ‘അദ്ദേഹം ഇച്ഛയനുസരിച്ചു സംസാരിക്കുകയില്ല. അതു വഹ്-യല്ലാതെ മറ്റൊന്നുമല്ല. (53: 3,4) ‘റസൂലിനെ ആര്‍ അനുസരിക്കുന്നുവോ അവന്‍ തീര്‍ച്ചയായും അല്ലാഹുവിനെ അനുസരിച്ചു.’ (4:80) അദ്ദേഹത്തിന്‍റെ കല്‍പനക്കു എതിരു പ്രവര്‍ത്തിക്കുന്നവര്‍, തങ്ങള്‍ക്കു വല്ല കുഴപ്പവും ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നതു സൂക്ഷിച്ചു കൊള്ളട്ടെ!’ (24:63). മുതലായ എത്രയോ ഖുര്‍ആന്‍ വാക്യങ്ങള്‍ ഇതിനു ഉദാഹരണങ്ങളാകുന്നു.

ഇതെല്ലാം കണ്‍മുമ്പില്‍ കണ്ടുകൊണ്ട് -മുസ്‌ലിംകളാണെന്നു അഭിമാനിക്കുകയോ ജല്പിക്കുകയോ ചെയ്തു കൊണ്ടുതന്നെ- ചിലര്‍ പറയുന്നു, ഖുര്‍ആന്‍ മാത്രമേ ഇസ്‌ലാമില്‍ അംഗീകരിക്കേണ്ടുന്ന പ്രമാണമായുള്ളു എന്നു. മറ്റു ചിലര്‍ ഇതു തുറന്നു പറയുവാന്‍ – മടികൊണ്ടോ പേടികൊണ്ടോ ആവട്ടെ- തയ്യാറില്ലെങ്കിലും ഫലത്തില്‍ ആ നയം സ്വീകരിക്കുകയും, വേറെ ചിലര്‍, നബി (رَضِيَ اللهُ تَعَالَى عَنْهُ)യുടെ വാക്കുകളിലും ചര്യകളിലും തങ്ങളുടെ ഇച്ഛക്കും യുക്തി ന്യായങ്ങൾക്കും യോജിക്കാത്തതായി കാണുന്നവയുടെ നേരെ പുച്ഛവും പരിഹാസവും കൈകൊള്ളുകയും ചെയ്യുന്നു. ഇങ്ങിനെയുള്ളവരെല്ലാം -യഥാര്‍ത്ഥത്തില്‍ അവര്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നുവെങ്കില്‍- താഴെ കാണുന്ന ഖുര്‍ആന്‍ വചനങ്ങള്‍ തുറന്ന മനസ്സോടെ ഓര്‍മ്മിക്കുന്നതു നന്നുവെന്നു മാത്രമേ നമുക്കു പറയുവാനുള്ളു:-

1. (നബിയേ) എന്നാല്‍ ഇല്ല – നിന്‍റെ റബ്ബിനെത്തന്നെയാണ (സത്യം)! അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുന്ന കാര്യത്തില്‍ നിന്നെ അവര്‍ വിധികര്‍ത്താവാക്കുകയും, പിന്നീടു നീ തീരുമാനം ചെയ്തതിനെക്കുറിച്ചു അവരുടെ മനസ്സുകളില്‍ യാതൊരു വിഷമവും അവര്‍ക്കുണ്ടാകാതിരിക്കുകയും, അവര്‍ (അതിനെ) ശരിക്കു സമ്മതിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വസിക്കുകയില്ല. (4:65)

2.ഒരു സത്യവിശ്വാസിക്കാകട്ടെ, സത്യവിശ്വാസിനിക്കാകട്ടെ, അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യം തീരുമാനിച്ചാല്‍, തങ്ങളുടെ കാര്യത്തെക്കുറിച്ച് തങ്ങള്‍ക്കു തിരഞ്ഞെടുപ്പു (അഭിപ്രായം) ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും ആര്‍ അനുസരണക്കേടു കാണിക്കുന്നുവോ അവന്‍, തീര്‍ച്ചയായും വ്യക്തമായ വഴിപിഴവു പിഴച്ചുപോയിരിക്കുന്നു. (33:36).

റസൂല്‍ കൊണ്ടുതന്നതെല്ലാം സ്വീകരിക്കണം, വിരോധിച്ചതെല്ലാം വര്‍ജ്ജിക്കണം (وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا) എന്ന വചനത്തിന്‍റെ അര്‍ത്ഥവ്യാപ്തിയെപ്പറ്റി സഹാബികള്‍ എങ്ങിനെ മനസ്സിലാക്കിയിരുന്നുവെന്നു കാണുന്നതു നന്നായിരിക്കും. ‘ശരീരത്തില്‍ പച്ചകുത്തുകയും, കുത്തിക്കുകയും ചെയ്യുന്ന സ്ത്രീകളെയും, ഭംഗിക്കുവേണ്ടി പല്ലുരാവി ശരിപ്പെടുത്തുകയും, രാവി വിടവുണ്ടാക്കുകയും ചെയ്യുന്ന സ്ത്രീകളെയും റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ശപിച്ചിരിക്കുന്നു.’ എന്നു ഇബ്നു മസ്ഊദു (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയുണ്ടായി. ഈ വിവരം ഉമ്മുയഅ്ഖൂബ് (رَضِيَ اللهُ تَعَالَى عَنْها) എന്ന ഒരു സ്ത്രീ കേട്ടു. അവര്‍ അദ്ദേഹത്തോട്: ‘താങ്കള്‍ ഇന്നിന്നവരെ ശപിച്ചു പറഞ്ഞുവോ?’ എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘റസൂല്‍ തിരുമേനി ശപിച്ചവരെ എന്തുകൊണ്ടു എനിക്കു ശപിച്ചുകൂടാ? അതു അല്ലാഹുവിന്‍റെ കിതാബിലുണ്ടുതാനും.’ സ്ത്രീ പറഞ്ഞു: ‘മുസ്ഹഫിന്‍റെ രണ്ടു ചട്ടകള്‍ക്കിടയിലുള്ളതെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. അതിലൊന്നും ഇതു കണ്ടില്ലല്ലോ?’ ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) : ‘നിങ്ങളതു വായിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളതു കണ്ടിട്ടുമുണ്ട്. وَمَا آتَاكُمُ الرَّسُولُ الخ ‘റസൂല്‍ നിങ്ങള്‍ക്കു കൊണ്ടു തന്നതു…… എന്ന വാക്യം വായിച്ചിട്ടില്ലേ? സ്ത്രീ: ‘വായിക്കാതേ?’ ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) : ‘എന്നാല്‍ മേല്‍ പറഞ്ഞതെല്ലാം തിരുമേനി വിരോധിച്ചിരിക്കുന്നു.’ (ബു;മു.)

നബിചര്യകളെ പുറംതള്ളിക്കൊണ്ടു ഖുര്‍ആന്‍ മാത്രം മതിയെന്നു പറയുന്നവരെപ്പറ്റി തിരുമേനി നേരത്തെ തന്നെ പ്രവചനം ചെയ്തിട്ടുള്ളതു കാണുമ്പോള്‍, ഓരോ സത്യവിശ്വാസിക്കും ആശ്ചര്യവും ആത്മവിശ്വാസവും തോന്നിയേക്കുന്നതാകുന്നു. ഏതുതരം ആളുകളില്‍നിന്നാണ് അത്തരം വാദങ്ങള്‍ പുറത്തുവരികയെന്നുകൂടി ആ പ്രവചനത്തില്‍ അവിടുന്നു ചൂണ്ടിക്കാട്ടിയിരിക്കുന്നു! തിരുമേനി പറയുന്നു :

‏ لاَ أُلْفِيَنَّ أَحَدَكُمْ مُتَّكِئًا عَلَى أَرِيكَتِهِ يَأْتِيهِ الأَمْرُ مِمَّا أَمَرْتُ بِهِ أَوْ نَهَيْتُ عَنْهُ فَيَقُولُ لاَ أَدْرِي مَا وَجَدْنَا فِي كِتَابِ اللَّهِ اتَّبَعْنَاهُ ‏‏ – أحمد وأبو داود ، والترمذي ، وابن ماجه ، والبيهقي

(സാരം: നിങ്ങളിലൊരാള്‍ തന്‍റെ അലംകൃതമായ കട്ടിലില്‍ ചാരിയിരുന്നു സുഖിച്ചുകൊണ്ടിരിക്കെ, ഞാന്‍ കല്പിച്ചതോ, വിരോധിച്ചതോ ആയ വല്ല കാര്യവും അവന്‍റെ അടുക്കല്‍ വരുകയും, അപ്പോള്‍ അവന്‍ ‘എനിക്കു (അതൊന്നും) അറിഞ്ഞുകൂടാ, നാം അല്ലാഹുവിന്‍റെ കിതാബില്‍ കണ്ടതു നമുക്കു പിന്‍പറ്റാം.’ എന്നു പറയുകയും ചെയ്യുന്നതു ഞാന്‍ കണ്ടെത്താതിരിക്കട്ടെ. (അ:ദാ: തി: ജ: ബ.) ആയത്തിന്റെ അവസാനത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നു പറഞ്ഞതും, അല്ലാഹു കഠിനമായ ശിക്ഷാനടപടി എടുക്കുന്നവനാണെന്നു പറഞ്ഞതും അത്തരക്കാര്‍ ഓര്‍ത്തിരിക്കേണ്ടതാണ്.

‘ഫൈഇ’ന്‍റെ സ്വത്തുക്കള്‍ നബി(صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിക്കുപുറമെ നാലുകൂട്ടരില്‍ വിനിയോഗിക്കുവാനുള്ളതാണ് എന്നു പറഞ്ഞുവല്ലോ. ഈ നാലുകൂട്ടര്‍ എത്തരത്തിലുള്ളവരാണെന്നും, അവരുടെ പ്രത്യേകതകള്‍ എന്താണെന്നും അല്ലാഹു തുടര്‍ന്നു പറയുന്നു:-

59:8
  • لِلْفُقَرَآءِ ٱلْمُهَٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ ﴾٨﴿
  • അതായതു, തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നും, സ്വത്തുക്കളില്‍നിന്നും പുറത്താക്കപ്പെട്ടിട്ടുള്ള ‘മുഹാജിറുകളായ [സ്വദേശം വിട്ടുപോയ] ദരിദ്രന്‍മാര്‍ക്കു; അല്ലാഹുവിങ്കല്‍നിന്നുള്ള ദയവും പൊരുത്തവും തേടിക്കൊണ്ടും, അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും സഹായിച്ചു കൊണ്ടുമിരിക്കവെ (പുറത്താക്കപ്പെട്ടവര്‍) അക്കൂട്ടര്‍തന്നെയാണ് സത്യവാന്മാര്‍.
  • لِلْفُقَرَاءِ ദരിദ്രന്‍മാര്‍ക്ക് الْمُهَاجِرِينَ മുജാഹിറുകളായ, അഭയാര്‍ത്ഥികളായ الَّذِينَ أُخْرِجُوا അതായതു പുറത്താക്കപ്പെട്ടവര്‍ مِن دِيَارِهِمْ തങ്ങളുടെ ഭവന (വാസസ്ഥല) ങ്ങളില്‍നിന്നു وَأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കളില്‍നിന്നും يَبْتَغُونَ അവര്‍ തേടി (അന്വേഷിച്ചു) കൊണ്ടിരിക്കവെ فَضْلًا ദയവ്, അനുഗ്രഹം مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു وَرِضْوَانًا പൊരുത്തവും, പ്രീതിയും وَيَنصُرُونَ അവര്‍ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കെ اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്‍റെ റസൂലിനെയും أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الصَّادِقُونَ സത്യവാന്മാര്‍

‘ഞങ്ങളുടെ റബ്ബ് അല്ലാഹുവാണു (رَبُّنَا اللَّـهُ) എന്നു പറഞ്ഞ കാരണത്താല്‍ മക്കയില്‍നിന്ന് നാടും വീടും സ്വത്തുമെല്ലാം വിട്ടേച്ചു മദീനയിലേക്കു നാടു കടക്കുവാന്‍ നിര്‍ബ്ബന്ധിതരായ മുഹാജിറുകളാണ് ഫൈഇന്നു അര്‍ഹരായ മേല്‍പ്രസ്താവിച്ച നാലുകൂട്ടരില്‍ ഒരു വിഭാഗം. അല്ലാഹുവിന്‍റെ അനുഗ്രഹവും പൊരുത്തവുമാണവരുടെ ലക്ഷ്യം. അല്ലാഹുവിന്‍റെ ദീനിനേയും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയേയും സഹായിച്ചു സംരക്ഷിക്കുവാന്‍ സര്‍വ്വവും സമര്‍പ്പിച്ചവരാണവര്‍. അപ്പോള്‍, അവര്‍ തന്നെയാണ് സത്യവിശ്വാസം സത്യമായി പുലര്‍ത്തിയര്‍. മറുതുണിയിരിക്കട്ടെ, ഉടുതുണിപോലുമില്ലാത്ത – ഭാവിജീവിതത്തിനു പോകട്ടെ, ഹിജ്റീയാത്രക്കുള്ള ചിലവിനു പോലുമില്ലാത്ത. വിധത്തിലാണവര്‍ മദീനയില്‍ വന്നിരിക്കുന്നത്. ബനൂനള്വീറിന്‍റെ ഈ സംഭവം നടക്കുമ്പോഴും അവര്‍ ദരിദ്രവര്‍ഗം തന്നെ. മദീനക്കാരായ അന്‍സാരികളുടെ സഹായമാണ് അവര്‍ക്കവിടെ പ്രധാനമായും അവലംബം. ഇതുകൊണ്ടായിരിക്കും ‘ദരിദ്രന്മാരായ മുഹാജിറുകള്‍’ എന്നു പറയാതെ ‘മുഹാജിറുകളായ ദരിദ്രന്‍മാര്‍’ (لِلْفُقَرَاءِ الْمُهَاجِرِينَ) എന്നു അല്ലാഹു പറഞ്ഞതും. നള്വീറില്‍ നിന്നു ലഭിച്ച ഫൈഉ സ്വത്തില്‍നിന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അധികം നല്‍കിയതു മുഹാജിറുകള്‍ക്കായിരുന്നു. അന്‍സാരികള്‍ക്കു ചുരുക്കം ചിലര്‍ക്ക് മാത്രമേ നല്‍കുകയുണ്ടായുള്ളൂ. അതിനും കാരണം ഇതുതന്നെ. മുഹാജിറുകളെപ്പോലെ, അവരുടെ സുഖദുഃഖങ്ങളിലും, ഇസ്‌ലാമിന്‍റെ സേവനത്തിലും പങ്കുകൊള്ളുന്നവരാണല്ലോ അന്‍സാരികള്‍. അവരുടെ സ്ഥിതിയോ?-

59:9
  • وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٩﴿
  • അവരുടെ മുമ്പായി [മുഹാജിറുകളുടെ വരവിനുമുമ്പായി] വാസസ്ഥലവും സത്യവിശ്വാസവും സ്വീകരിച്ചു ]സൗകര്യപ്പെടുത്തി] വെച്ചവരും (ആയ ദരിദ്രന്‍മാര്‍ക്കും). തങ്ങളുടെ അടുക്കലേക്കു ഹിജ്രവന്ന [നാടുവിട്ടുവന്ന] വരെ അവര്‍ സ്നേഹിക്കുന്നു; തങ്ങള്‍ക്കു നല്കപ്പെട്ടതു സംബന്ധിച്ച് അവരുടെ നെഞ്ചു [മനസ്സു] കളില്‍ യാതൊരാവശ്യവും അവര്‍ കണ്ടെത്തുന്നുമില്ല! തങ്ങളില്‍ വല്ലവിടവും (അഥവാ ദാരിദ്ര്യം) ഉണ്ടായിരുന്നാല്‍ പോലും അവര്‍ തങ്ങളുടെ ദേഹങ്ങളെക്കാള്‍ (മറ്റുള്ളവര്‍ക്കു) പ്രാധാന്യം നല്‍കുകയും ചെയ്യുന്നു! ഏതൊരുവന്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ (അഥവാ ആര്‍ത്തിയില്‍) നിന്നു കാത്തു രക്ഷിക്കപ്പെടുന്നുവോ, അങ്ങിനെയുള്ളവര്‍ തന്നെയാണ് വിജയികള്‍.
  • الَّذِينَ യാതൊരുകൂട്ടരും تَبَوَّءُوا അവര്‍ സൗകര്യപ്പെടുത്തി, ഒരുക്കംചെയ്തു, താമസമാക്കി, സ്വീകരിച്ചു الدَّارَ വാസസ്ഥലം പാര്‍പ്പിടത്തിനു وَالْإِيمَانَ സത്യവിശ്വാസവും, വിശ്വാസത്തിന്നും مِن قَبْلِهِمْ അവരുടെ മുമ്പു يُحِبُّونَ അവര്‍ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു مَنْ هَاجَرَ ഹിജ്ര (നാടുവിട്ടു) വന്നവരെ إِلَيْهِمْ തങ്ങളിലേക്കു وَلَا يَجِدُونَ അവര്‍ കാണുന്നില്ല, കണ്ടെത്തുന്നില്ല فِي صُدُورِهِمْ അവരുടെ നെഞ്ചു (മനസ്സു) കളില്‍ حَاجَةً ഒരാവശ്യവും مِّمَّا أُوتُوا അവര്‍ക്കു നല്‍കപ്പെട്ടത്തില്‍ وَيُؤْثِرُونَ അവര്‍ പ്രാധാന്യം നല്‍കുക (തിരഞ്ഞെടുക്കുക)യും ചെയ്യുന്നു عَلَىٰ أَنفُسِهِمْ തങ്ങളുടെ ദേഹങ്ങളേക്കാള്‍ وَلَوْ كَانَ بِهِمْ തങ്ങളില്‍ ഉണ്ടായിരുന്നാലും خَصَاصَةٌ വല്ല വിടവും, ദാരിദ്ര്യവും, അടിയന്തരാവശ്യവും وَمَن يُوقَ ആരെങ്കിലും (യാതൊരുവന്‍) കാത്തുരക്ഷിക്കപ്പെടുന്നുവോ شُحَّ نَفْسِهِ തന്‍റെ മനസ്സിന്‍റെ പിശുക്കു, ആര്‍ത്തി (യില്‍ നിന്നു) فَأُولَـٰئِكَ هُمُ എന്നാല്‍ അവര്‍ തന്നെ الْمُفْلِحُونَ വിജയികള്‍

അൻസാരികളുടെ സ്ഥിതി ഇതാണ്. ഫൈഇൽനിന്നു നല്കപ്പെടുവാൻ അവരിലുള്ള ദരിദ്രന്മാരാണ് അവകാശപ്പെട്ട മറ്റൊരു വിഭാഗം. മുഹാജിറുകൾ തങ്ങളുടെ അടുക്കലേക്കു വരുന്നതിനു മുമ്പായിത്തന്നെ, അവർ മദീനായിൽ പാർപ്പിടം ഉറപ്പിക്കുകയും മുഹജിറുകൾക്ക് വസിക്കുവാൻ വേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാക്കിവെക്കുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസത്തിനു നേരത്തെത്തന്നെ അവർ സ്വീകരണം നൽകിയിട്ടുമുണ്ട്. അതെ, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി മക്കായിൽവെച്ച് പല ഗോത്രങ്ങളെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്ന അവസരത്തിൽ, മദീനായിൽനിന്നു ഹജ്ജിനുവന്നിരുന്ന അഞ്ചാറുപേർ ആദ്യം നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യിൽ വിശ്വസിക്കുകയുണ്ടായി. അടുത്ത കൊല്ലം പന്ത്രണ്ടുപേരും. അങ്ങിനെ, ഇസ്‌ലാം അവരിൽ സംസാരവിഷയമായി. അടുത്ത വർഷം മദീനക്കാർ പലരും ഹജ്ജിനു വന്നു. അന്ന് ഖുറൈശികൾ അറിയാതെ അവർ അഖബഃ العقبة യിൽവെച്ചു തിരുമേനിക്കു ‘ബൈഅത്തു’ (ഇസ്‌ലാമിക പ്രതിജ്ഞ) ചെയ്കയുണ്ടായി. എഴുപതിൽപരം പുരുഷന്മാരും രണ്ടു സ്ത്രീകളും അതിൽ പങ്കെടുത്തിരുന്നു. ചരിത്രപ്രസിദ്ധമായ ഈ ‘ബൈഅത്തി’ൽ ഇസ്‌ലാമിനും, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുമെന്നു അവർ ഏറ്റിരുന്നു. അതിനുശേഷം ഖുറൈശികളുടെ അക്രമം കൊടുമ്പിരിക്കൊള്ളുകയും മുസ്‌ലിംകൾ മദീനായിലേക്കു ഹിജ്‌റ പോകുകയുമാണുണ്ടായത്. അങ്ങിനെ, മുഹാജിറുകൾ അവിടെ ചെല്ലുമ്പോഴേക്കുതന്നെ തങ്ങളുടെ നാട്ടിൽ അവർക്കു താമസിക്കുവാനുള്ള സൗകര്യം അവർ സംജാതമാക്കിയിരുന്നു. മദീനായിലെ വീടുകളിൽ സത്യവിശ്വാസം സ്ഥലം പിടിക്കുകയും ചെയ്തിരുന്നു.

മുഹാജിറുകൾ ചെന്നുചേർന്ന ശേഷമോ? ഓരോ മുഹാജിറിനെയും ഓരോ സഹോദരൻ തന്റെ ഒന്നിച്ചു താമസിപ്പിച്ചു; തങ്ങളുടെ സ്വത്തിൽനിന്നും ഓരോ പങ്കുകൊടുത്തു; രണ്ടു ഭാര്യമാരുള്ള ചിലർ ഒരാളെ വിവാഹമോചനം ചെയ്തു തന്റെ സഹോദരനു വിവാഹം കഴിപ്പിച്ചുകൊടുത്തു. തങ്ങൾ പട്ടിണി കിടന്നും അവര്‍ക്കു ഭക്ഷണം നല്‍കി. അതെ, ബൈഅത്തുല്‍ അഖബഃയിലെ കരാറുകള്‍ തികച്ചും, അതിനപ്പുറവും അവര്‍ പാലിച്ചു. അന്‍സാരികളുടെ പെരുമാറ്റത്തെക്കുറിച്ചു മുഹാജിറുകള്‍ ഇപ്രകാരം പ്രസ്താവിച്ചതായി അനസ് (رَضِيَ اللهُ تَعَالَى عَنْه) പറയുകയുണ്ടായി: ‘റസൂലേ, നാം വന്നു ചേര്‍ന്നിട്ടുള്ള ഈ ജനതയെപ്പോലെ, ഏതൊരു നിസ്സാരകാര്യത്തിലും ഇത്രയും നന്നായി സഹകരണം ചെയ്യുന്നതും, ഇത്ര വളരെ ഔദാര്യം ചെയുന്നതുമായ ഒരു ജനതയെ ഞങ്ങള്‍ കണ്ടിട്ടില്ല. ഞങ്ങളുടെ ഭാരങ്ങള്‍ അവര്‍ ഞങ്ങള്‍ക്കു തീര്‍ത്തുതരുന്നു. ഞങ്ങളുടെ ജോലികളിൽ അവര്‍ ഞങ്ങളോടു പങ്കുചേരുന്നു. ആകയാല്‍ (അല്ലാഹുവിങ്കല്‍നിന്നുള്ള) കൂലിയെല്ലാം അവര്‍ കൊണ്ടുപോയിക്കളയുമോ എന്നു ഞങ്ങള്‍ക്കു ഭയമായിരിക്കുന്നു.’ ഇതു കേട്ടപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഇല്ല-നിങ്ങള്‍ അവരെപ്പറ്റി പുകഴ്ത്തിപ്പറയുകയും, അവര്‍ക്കുവേണ്ടി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ അതുണ്ടാവുകയില്ല-‘ (അ) ചുരുക്കിപ്പറഞ്ഞാല്‍ മുഹാജിറുകളെ അവര്‍ അങ്ങേയറ്റം ഹൃദയംഗമമായി സ്നേഹിച്ചിരുന്നു. (يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ)

എനി, ഇത്രയെല്ലാം ഉദാരമായി അവര്‍ മുഹാജിറുകളോടു പെരുമാറിയിരുന്നുവെങ്കിലും, തങ്ങള്‍ക്കു ലഭിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ലഭ്യങ്ങളിലോ നേട്ടങ്ങളിലോ അന്‍സാരികള്‍ക്കു വല്ല അസൂയയോ വെറുപ്പോ ഉണ്ടായിരുന്നുവോ? ഒരിക്കലുമില്ല. വേണമെങ്കില്‍, ബനൂനള്വീറില്‍നിന്നു ലഭിച്ച ‘ഫൈഉ’ അവര്‍ക്കും മുഹാജിറുകള്‍ക്കുമിടയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഭാഗിച്ചുകൊടുക്കുമായിരുന്നു. പക്ഷേ, മുഹാജിറുകളില്‍ ഭാഗിച്ചുകൊടുക്കുവാന്‍ അവര്‍ സമ്മതിക്കുകയാണു ചെയ്തത്. ബഹ്‌റൈനിയില്‍നിന്നു ലഭിച്ച ഭൂമികള്‍ അവര്‍ക്കു ഭാഗിച്ചു കൊടുക്കാമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞപ്പോള്‍, ‘വേണ്ടാ, ഞങ്ങളുടെ സഹോദരങ്ങളായ മുഹാജിറുകള്‍ക്കും അതുപോലെ നല്‍കുന്നുണ്ടെങ്കില്‍ മതി’ എന്നായിരുന്നു അവരുടെ മറുപടി. (ബു.) ഒരിക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ തന്‍റെ ദാരിദ്രത്തെക്കുറിച്ചു സങ്കടപ്പെട്ടുകൊണ്ടു വന്ന ഒരു അതിഥിയെ സല്‍ക്കരിക്കുവാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരുടെ വീടുകളില്‍ യാതൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ രാത്രി അദ്ദേഹത്തെ സല്‍ക്കരിക്കുവാന്‍ ആരുണ്ടു എന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അന്വേഷിച്ചു. അന്‍സാരിക്കാരനായ അബൂത്വല്‍ഹഃ (رَضِيَ اللهُ تَعَالَى عَنْه) മുമ്പോട്ടുവന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്‍റെവീട്ടിലാകട്ടെ, കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞുങ്ങളെ നേരത്തെത്തന്നെ കിടത്തി ഉറക്കുവാനും, ഭക്ഷണത്തിനിരിക്കുമ്പോള്‍ വിളക്കില്ലാതെ കഴിച്ചുകൂട്ടുവാനും ആ മാന്യന്‍ തന്‍റെ ഭാര്യയുമായി പരിപാടിയിട്ടു. അങ്ങനെ, വീട്ടുകാരെല്ലാം പട്ടിണികിടന്ന് ഉള്ള ഭക്ഷണംകൊണ്ടു അതിഥിയെ സല്‍ക്കരിച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇവരെപ്പറ്റി വളരെ പ്രശംസിക്കുകയുണ്ടായി. ഈ സംഭവം പ്രധാനപ്പെട്ട പല ഹദീസുപണ്ഡിതന്മാരും വിസ്തരിച്ചു രേഖപ്പെടുത്തിക്കാണാം. അന്‍സാരികളുടെ ഇത്തരത്തിലുള്ള ഗുണഗണങ്ങളെ ഉദ്ദേശിച്ചുകൊണ്ടാണ് അവരെപ്പറ്റി, അവരില്‍ എന്തെങ്കിലും വിടവു -അഥവാ പ്രാരാബ്ധമോ വിഷമമോ- ഉണ്ടായാലും അവര്‍ തങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്കു പ്രാധാന്യം നല്‍കും എന്നു അല്ലാഹു പറയുന്നതും.

സ്നേഹം, ഔദാര്യം, ത്യാഗം, നിസ്വാര്‍‍ത്ഥത ആദിയായ ഗുണങ്ങളില്‍ അന്‍സാരികള്‍ ഈ നിലക്ക് എത്തിച്ചേരുവാനുള്ള കാരണമെന്താണെന്നും, മനുഷ്യര്‍ക്കിടയില്‍ ഇതുപോലെയുള്ള ഗുണങ്ങള്‍ വിരളമായിത്തീരുവാനുള്ള കാരണമെന്താണെന്നും അല്ലാഹു തുടര്‍ന്നു ചൂണ്ടിക്കാട്ടിയിരിക്കുന്നു: وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ (തന്‍റെ മനസ്സിന്‍റെ പിശുക്കില്‍നിന്നു ആര്‍ കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍തന്നെയാണ് വിജയികള്‍) ‘പിശുക്കു’ എന്നു വിവര്‍ത്തനം ചെയ്തത് شُحّ (ശുഹ്-ഹു) എന്ന പദത്തെയാണ്. കൈവശമുള്ളതു ചിലവഴിക്കാതെ ലുബ്ധത കാണിക്കുകയും, മറ്റുള്ളവരുടെ കയ്യിലുള്ളതുകൂടി ലഭിക്കണമെന്ന് മോഹിക്കുകയും ചെയ്യുന്നതാണ് ‘ശുഹ്-ഹ്.’ ഈ രണ്ടു കാര്യങ്ങളുംകൂടി ദ്യോതിപ്പിക്കുന്ന ഒറ്റ വാക്കു മലയാളത്തില്‍ കാണുന്നില്ല. ഏതായാലും അന്‍സാരികള്‍ ‘ശുഹ-ഹി’ല്‍ നിന്നും വിമുക്തരായിരുന്നുവെന്നും, ശുഹ്-ഹ്’ നിമിത്തമാണ് മനുഷ്യന്‍ സ്വാര്‍ത്ഥം മുതലായ ദുര്‍ഗ്ഗുണങ്ങള്‍ക്കു വശംവദരാകുന്നതെന്നും ഇതില്‍നിന്നു വ്യക്തമാകുന്നു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു: ‘നിങ്ങള്‍ ‘ശുഹ്-ഹ്’ (പിശുക്ക്) സൂക്ഷിക്കുവിന്‍. കാരണം, ‘ശുഹ്-ഹു’ നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെ നാശത്തില്‍ പതിപ്പിച്ചിരിക്കുന്നു. തങ്ങുടെ രക്തം ചിന്തുവാനും, അവരില്‍ വിരോധിക്കപ്പെട്ട കാര്യങ്ങളെ അനുവദനീയമാക്കുവാനും അതു അവരെ പ്രേരിപ്പിച്ചു.’ (മു.) മറ്റൊരു നബി വചനം ഇപ്രകാരം വന്നിരിക്കുന്നു; ‘അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലെ (യുദ്ധം മൂലമുണ്ടാകുന്ന) പൊടിയും, നരകാഗ്നിയുടെ പുകയുംകൂടി ഒരു അടിയാന്‍റെ ഉള്ളില്‍ ഒരിക്കലും സമ്മേളിക്കുകയില്ല. സത്യവിശ്വാസവും, ശുഹ്-ഹും കൂടി ഒരു അടിയാന്‍റെ ഹൃദയത്തില്‍ ഒരിക്കലും സമ്മേളിക്കുന്നതുമല്ല. (തിര്‍മദീയും മറ്റു ചിലരും) അല്ലാഹു നമ്മെ പിശുക്കില്‍നിന്നും അതിന്‍റെ ദോഷങ്ങളില്‍നിന്നും കാത്തുരക്ഷിക്കട്ടെ. ആമീന്‍.

ഫൈഇന്‍റെ അവകാശികളായ പാവപ്പെട്ടവര്‍ ഉള്‍കൊള്ളുന്ന ദരിദ്രരായ മുഹാജിറുകളെപ്പറ്റിയും, അന്‍സാരികളെപ്പറ്റിയും വിവരിച്ചശേഷം അവര്‍ ഉള്‍ക്കൊള്ളുന്ന മൂന്നാമത്തെ വിഭാഗത്തെക്കുറിച്ചു പറയുന്നു:-

59:10
  • وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ ﴾١٠﴿
  • അവരുടെ ശേഷം വന്നവരും (ആയദരിദ്രന്മാര്‍ക്കും). അവര്‍ പറയും: ‘ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും, സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ! ‘സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും (അഥവാ പകയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ വളരെ കൃപയുള്ളവനാണ്, കരുണാനിധിയാണ്’.
  • وَالَّذِينَ جَاءُوا വന്നവരും مِن بَعْدِهِمْ അവരുടെശേഷം يَقُولُونَ അവര്‍ പറയും, പറയുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ اغْفِرْ لَنَا ഞങ്ങള്‍ക്കു പൊറുത്തു തരേണമേ وَلِإِخْوَانِنَا ഞങ്ങളുടെ സഹോദരങ്ങള്‍ക്കും الَّذِينَ سَبَقُونَا ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞ (മുന്‍കടന്ന) വരായ بِالْإِيمَانِ സത്യവിശ്വാസത്തോടെ وَلَا تَجْعَلْ ആക്കരുതേ, ഉണ്ടാക്കരുതേ فِي قُلُوبِنَا ഞങ്ങളുടെ ഹൃദയങ്ങളില്‍ غِلًّا വിദ്വേഷം, പക, ചതി, കെട്ടിക്കുടുക്ക് لِّلَّذِينَ آمَنُوا വിശ്വസിച്ചവരോടു رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ നിശ്ചയമായും നീ رَءُوفٌ വളരെ കൃപ (ദയ) ഉള്ളവനാണു رَّحِيمٌ കരുണാനിധിയാണു

സഹാബികളുടെ തൊട്ട് ശേഷം വരുന്ന അവരുടെ പിന്‍ഗാമികളായ ‘താബിഉ’ (التابعون) കളാണ് പ്രധാനമായും ഉദ്ദേശ്യം. പിന്നീടു ഖിയാമത്തുനാള്‍വരെയുണ്ടാകുന്ന അവരുടെ പിന്‍ഗാമികള്‍ പൊതുവിലും ഉള്‍പ്പെടുന്നു. സൂഃ തൗബഃയില്‍ മുഹാജിറുകളെയും അന്‍സാരികളെയും കുറിച്ചു വിവരിച്ചശേഷം (100-ാം വചനത്തില്‍) وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ (സുകൃതം ചെയ്തുകൊണ്ടു അവരെ പിന്‍പറ്റിയവരും) എന്നു പറഞ്ഞിരിക്കുന്നു. സഹാബികളുടെ മാതൃകകളെ പിന്‍പറ്റിക്കൊണ്ടു പില്‍ക്കാലങ്ങളില്‍ ജീവിച്ചു പോന്ന, സത്യവിശ്വാസികളാണ് ഇതു കൊണ്ടുദ്ദേശ്യം എന്നു ഇതില്‍ നിന്നു മനസ്സിലാക്കാം. ഇങ്ങനെയുള്ളവരില്‍പെട്ട ദരിദ്ര ജനങ്ങള്‍ക്കും അതതുകാലത്തു ലഭിക്കുന്ന ഫൈഇല്‍ നിന്നു നല്‍കപ്പെടെണ്ടതാണ് എന്നു താല്‍പര്യം.

സഹാബികളുടെ കാലടികളെ പിന്‍പറ്റിയ സജ്ജനങ്ങളാണ് ഇവിടെ ഉദ്ദേശ്യമെന്നുള്ളതിനു അവരുടെ ഈ പ്രാര്‍ത്ഥനതന്നെ തെളിവാകുന്നു. അവരുടെ ജീവിതക്രമങ്ങളെയും സല്‍ഗുണങ്ങളെയും തൃപ്തിപ്പെടുകയും, മാനിക്കുകയും ചെയ്തതുകൊണ്ടാണല്ലോ അവര്‍ക്കും തങ്ങള്‍ക്കും വേണ്ടി ഇവര്‍ പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥനയിലാകട്ടെ, തങ്ങളുടെ മുന്‍കഴിഞ്ഞ ആ സത്യവിശ്വാസികളോടു തങ്ങളുടെ ഉള്ളില്‍ യാതൊരു വിദ്വേഷമോ, പകയോ വെറുപ്പോ ഒന്നും ഉണ്ടാകരുതെന്നുംകൂടി അവര്‍ അല്ലാഹുവിനോടപേക്ഷിക്കുന്നു. മുന്‍ഗാമികളായ സജ്ജനങ്ങളോടു ബഹുമാനമുള്ളവരുടെ ഹൃദയത്തില്‍നിന്നും, നാവില്‍നിന്നും മാത്രമേ ഈ പ്രാര്‍ത്ഥന പുറപ്പെടുകയുള്ളൂ. നേരെമറിച്ച് – ഇന്നത്തെ മുസ്‌ലിം സമുദായത്തിലെ ഒരു കൂട്ടം ആളുകളില്‍ (*) പടര്‍ന്നുപിടിച്ചിട്ടുള്ളതുപോലെ – സഹാബികളോടും അവരുടെ നടപടിക്രമങ്ങളനുസരിച്ചുപോന്ന മുന്‍ഗാമികളോടും ആദരവും സ്നേഹവും തോന്നാത്തവര്‍ മനഃപൂര്‍വ്വം ഇങ്ങിനെയുള്ള പ്രാര്‍ത്ഥനകള്‍ ചെയ്യുന്നതിനുപകരം, കിട്ടിയ അവസരം ഉപയോഗപ്പെടുത്തി അവരെ പഴിക്കുവാനും അവരോടു വെറുപ്പും വിദ്വേഷവും വെച്ചുകൊണ്ടു അവരെ ഇടിച്ചു താഴ്ത്തുവാനുമാണല്ലോ മുതിരുക. സൂറത്തുല്‍ ഹദീദ് 10-ാം വചനത്തില്‍ വ്യാഖ്യാനത്തില്‍ സഹാബികളെക്കുറിച്ചു ഉദ്ധരിച്ച ഹദീസുകള്‍ ഓര്‍ക്കുക.


(*) ഖുര്‍ആനില്‍ വിശ്വസിക്കുന്നവരാണെന്ന് സ്വയം വാദിക്കുന്നതോടൊപ്പം ഖുര്‍ആനെയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അനുയായികളാണെന്നു അവകാശപ്പെട്ടുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും പഴഞ്ചനെന്നും അപരിഷ്കൃതരെന്നും മറ്റും പറഞ്ഞു പരിഹസിക്കുവാന്‍ -പോരാ, അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ടെന്നു ജല്‍പ്പിച്ചുകൊണ്ടു അല്ലാഹുവിന്‍റെ ചില മഹല്‍ഗുണങ്ങളെ വിമര്‍ശന വിധേയമാക്കുവാന്‍ പോലും- സങ്കോചമില്ലാത്ത മുസ്‌ലിം നാമധാരികള്‍ ഇന്നു വിരളമല്ല. എന്നിരിക്കെ, സഹാബികളേയും, മുന്‍ഗാമികളായ സജ്ജനങ്ങളേയും അപമാനിച്ചു പറയുന്നതില്‍ അത്ഭുതപ്പെടുവാന്‍ എന്തുണ്ട്?! معاذ الله


ഈ വചനത്തില്‍നിന്നു നമുക്കു ചില സംഗതികള്‍ മനസ്സിലാക്കാവുന്നതാണ്.

(1) ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടിയും, ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ടുപോയ സത്യവിശ്വാസിക്കുവേണ്ടിയും പ്രാര്‍‍ത്ഥിക്കുന്നതു സല്‍ക്കര്‍മവും, അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കുന്നതുമാകുന്നു. അതു സജ്ജനങ്ങളുടെ ലക്ഷണവുമാണ്. ഈ വചനത്തില്‍ കാണുന്ന പ്രാര്‍ത്ഥന അതിനൊരു മാതൃകയുമാകുന്നു. ഇക്കാര്യം നബി വചനങ്ങളിലും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതത്രെ.

(2) മുന്‍ഗാമികളായ സജ്ജനങ്ങളെ കുറ്റം പറയുകയും, അവരെക്കുറിച്ചു വിദ്വേഷവും വെറുപ്പും വെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതു ദുർജനങ്ങളുടെ ലക്ഷണമാകുന്നു. പ്രത്യേകിച്ചും സഹാബികളെപ്പറ്റി.സഹാബികളെ പഴിക്കുന്നവരായ റാഫിള്വഃ (الرافضة) കക്ഷിക്കു ഫൈഉ സ്വത്തില്‍നിന്നു ഓഹരി നല്‍കികൂടാ എന്നു ഇമാം മാലിക്ക് (رحمة الله عليه) ഈ ആയത്തില്‍ നിന്നു മനസ്സിലാക്കിയിരിക്കുന്നതു ഇവിടെ പ്രസ്താവ്യമാകുന്നു. മുഹാജിറുകളും, അന്‍സാരികളുമായ സഹാബികളെയും അവരെ പിന്‍പറ്റിയ പിന്‍ഗാമികളെയും സംബന്ധിച്ച പ്രസ്താവനകള്‍ക്കു ശേഷം, പിന്നീടു മദീനായില്‍ അവശേഷിക്കുന്ന മുസ്‌ലിം വേഷധാരികളായ മുനാഫിഖുകളെപ്പറ്റി അല്ലാഹു വിവരിക്കുന്നു:-