ക്യാമ്പയിൻ 9 -സൂറത്തുല്‍ ഹജ്ജ്‌ ആയത്ത് 16 മുതൽ 33 വരെ

22:16

  • وَكَذَٰلِكَ أَنزَلْنَٰهُ ءَايَٰتٍۭ بَيِّنَٰتٍ وَأَنَّ ٱللَّهَ يَهْدِى مَن يُرِيدُ ﴾١٦﴿
  • അപ്രകാരം, നാം ഇത് (ഖുര്‍ആന്‍) വ്യക്തമായ ലക്ഷ്യങ്ങളെന്ന നിലക്കും, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ സന്മാർഗ്ഗത്തിലാക്കുന്നതാണെന്നതിനാലും അവതരിപ്പിച്ചിരിക്കുകയാണ്.
  • وَكَذَٰلِكَ അപ്രകാരം أَنزَلْنَاهُ ഇതിനെ നാം ഇറക്കിയിരുന്നു آيَاتٍ ലക്ഷ്യങ്ങളായ നിലക്ക് بَيِّنَاتٍ വ്യക്തങ്ങളായ وَأَنَّ اللَّـهَ അല്ലാഹു ആണെന്നതിനാലും يَهْدِي സന്മാർഗ്ഗത്തിലാക്കുന്നു, മാർഗ്ഗദർശനം നൽകുന്നു (എന്നതിനാലും) مَن يُرِيدُ അവൻ ഉദ്ദേശിക്കുന്നവരെ

22:17

  • إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّٰبِـِٔينَ وَٱلنَّصَٰرَىٰ وَٱلْمَجُوسَ وَٱلَّذِينَ أَشْرَكُوٓا۟ إِنَّ ٱللَّهَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ شَهِيدٌ ﴾١٧﴿
  • നിശ്‌ചയമായും, ‘ഈമാൻ’ [സത്യവിശ്വാസം] സ്വീകരിച്ചിട്ടുള്ളവർ, ജൂതന്മാരായുള്ളവർ, ‘സാബീ’കൾ, ‘നസ്രാനി’കൾ ‘മജൂസി’കൾ, ‘ശിർക്ക്‌’ [ബഹുദൈവ വിശ്വാസം] സ്വീകരിച്ചവർ എന്നിവർക്കിടയിൽ, ഖിയാമത്തുനാളിൽ അല്ലാഹു തീർപ്പ് കൽപിക്കുന്നതാകുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷ്യം വഹിക്കുന്നവനാകുന്നു.
  • إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടർ آمَنُوا അവർ ഈമാൻ (സത്യവിശ്വാസം) സ്വീകരിച്ചു وَالَّذِينَ യാതൊരു കൂട്ടരും هَادُوا അവർ ജൂതരായി وَالصَّابِئِينَ സാബികളും وَالنَّصَارَىٰ നസാറാ (നസ്രാനി) കളും وَالْمَجُوسَ മജൂസികളും (അഗ്നി ആരാധകരും) وَالَّذِينَ യാതൊരുകൂട്ടരും أَشْرَكُوا അവർ ശിർക്ക് സ്വീകരിച്ചിരിക്കുന്നു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَفْصِلُ തീർപ്പ് കൽപിക്കും بَيْنَهُمْ അവർക്കിടയിൽ يَوْمَ الْقِيَامَةِ ഖിയാമത്തുനാളിൽ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും شَهِيدٌ സാക്ഷ്യം വഹിക്കുന്നു (സന്നദ്ധനായി മേൽനോട്ടം ചെയ്യുന്ന) വനാണ്

ലോകത്ത് കൂടുതൽ പ്രചാരത്തിലിരിക്കുന്ന ആറ് മതവർഗ്ഗങ്ങളാണിവർ. ‘ഈമാൻ’ സ്വീകരിച്ചവരെന്നു പറഞ്ഞത് സത്യവിശ്വാസം സ്വീകരിച്ച മുസ്‌ലിംകളെപ്പറ്റിയാണ്. ‘ജൂതന്മാർ’ മൂസാനബി (അ)യുടെ മതാവലംബികളെന്നപേരിൽ അവശേഷിച്ചവരാകുന്നു. ‘നസ്രായനി’കൾ എന്നു പറഞ്ഞത് ക്രിസ്ത്യാനികളെയാകുന്നു. സൂര്യചന്ദ്രനക്ഷത്രാദികളെ ദേവിദേവന്മാരാക്കി ആരാധിക്കുന്നവരാണ് ‘സാബികൾ’ അഗ്നി ആരാധകൻമാരാണ് ‘മജൂസികൾ, വിഗ്രഹാരാധനകൾ സ്വീകരിച്ചവരാണ് ‘ശിർക്ക്‌’ സ്വീകരിച്ചവർ. ഇവരിൽ സത്യവിശ്വാസം സ്വീകരിച്ച ഒന്നാമത്തെ കക്ഷിയൊഴിച്ചു ബാക്കിയെല്ലാം ചെകുത്താന്റെ’ കക്ഷികളും ഒന്നാമത്തേത് ‘റഹ്മാന്റെ’ കക്ഷിയുമാകുന്നു. ഓരോ കക്ഷിയുടേയും, അതിലെ അവാന്തര വിഭാഗങ്ങളുടെയും എല്ലാ സ്ഥിതി ഗതികളും അല്ലാഹു കണ്ടറിഞ്ഞും വീക്ഷിച്ചുകൊണ്ടുമിരിക്കുന്നു. ഓരോ കക്ഷിയെയും, അതിലെ വ്യക്തികളെയും ഖിയാമത്തുനാളിൽ അവൻ വിചാരണചെയ്തു തക്കതീർപ്പ് കൽപിക്കുന്നതാണ് എന്നു സാരം. ഓരോ വ്യക്തിയോടുമായി അല്ലാഹു പറയുന്നു:-

22:18

  • أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌ مِّنَ ٱلنَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ ۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكْرِمٍ ۚ إِنَّ ٱللَّهَ يَفْعَلُ مَا يَشَآءُ ۩ ﴾١٨﴿
  • നീ കണ്ടില്ലേ: നിശ്ചയമായും അല്ലാഹു, ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും, സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, പർവ്വതങ്ങളും, വൃക്ഷങ്ങളും, ജീവജാലങ്ങളും, [മനുഷ്യരിൽ നിന്ന് വളരെ ആളുകളും, അവന് ‘സൂജൂദ് സാഷ്ടാംഗം നമസ്കാരം] ചെയ്തുവരുന്ന വസ്തുത?!’ വളരെ ആളുകളാകട്ടെ, അവരുടെമേൽ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഏതൊരുവനെ നിന്ദിക്കുന്നുവോ അവനെ മാനിക്കുന്ന ഒരാളും ഉണ്ടാവുകയില്ല . നിശ്ചയമായും അല്ലാഹു , അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നതാകുന്നു.
  • أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നു يَسْجُدُ لَهُ അവനു സുജൂദു ചെയ്യുന്നു (എന്ന്) مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവർ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും وَالشَّمْسُ സൂര്യനും وَالْقَمَرُ ചന്ദ്രനും وَالنُّجُومُ നക്ഷത്രങ്ങളും وَالْجِبَالُ പർവ്വതങ്ങളും وَالشَّجَرُ വൃക്ഷവും (വൃക്ഷങ്ങളും) وَالدَّوَابُّ ജീവജാലങ്ങളും وَكَثِيرٌ വളരെ ആളുകളും, പലരും مِّنَ النَّاسِ മനുഷ്യരിൽ നിന്നു وَكَثِيرٌ വളരെ ആളുകൾ حَقَّ സ്ഥിരപ്പെട്ടിരിക്കുന്നു, അവകാശപ്പെട്ടിരിക്കുന്നു عَلَيْهِ അവരിൽ, അവർക്കു الْعَذَابُ ശിക്ഷ وَمَن ആർ, ആരെങ്കിലും يُهِنِ اللَّـهُ അല്ലാഹു (അവനെ) നിന്ദിക്കുന്നതായാൽ, അപമാനിക്കുന്നതായാൽ فَمَا لَهُ എന്നാൽ അവന്നില്ല مِن مُّكْرِمٍ യാതൊരു മാനിക്കുന്നവനും, ആദരിക്കുന്ന ഒരാളും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَفْعَلُ അവൻ ചെയ്യും, പ്രവർത്തിക്കും مَا يَشَاءُ അവൻ ഉദ്ദേശിക്കുന്നതു

ഓത്തിന്റെ സുജൂദ് (سجود التلاوة) ചെയ്യേണ്ടുന്ന ഒരു ആയത്താണിത്. ഓത്തിന്റെ സുജൂദിനെപ്പറ്റി സുഃ മർയം 58-ന്റെ വിവരണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ സൂറത്തിൽ രണ്ടുസ്ഥലത്ത് സുജൂദ് ചെയ്യേണ്ടതുള്ളതായി

ഹദീസുകളില്‍ (*) വന്നിട്ടുണ്ട്. രണ്ടാമത്തെ സ്ഥലം 77-ാം വചനത്തിലാകുന്നു.

ജാതിവര്‍ഗ്ഗവ്യത്യാസമില്ലാതെ, എല്ലാവര്‍ക്കിടയിലും ഖിയാമത്തുനാളില്‍ അല്ലാഹു തീരുമാനം കല്‍പിക്കുമെന്നും, അവന്‍ എല്ലാകാര്യവും കണ്ടറിയുന്നുണ്ടെന്നും മുന്‍ ആയത്തില്‍ പറഞ്ഞുവല്ലോ. അതിന് ഒരു തെളിവാണ് ഇവിടെ കാണിക്കുന്നത്. ജീവി, നിര്‍ജീവി, വിശേഷബുദ്ധിയുള്ളത്, ഇല്ലാത്തത്, ചെറിയത്, വലിയത് എന്നീ വ്യത്യാസങ്ങളോ, ജഡവസ്തു, ആത്മീയവസ്തു, ഭൂലോകവസ്തു, ഉപരിലോകവസ്തു എന്നിങ്ങനെയുള്ള വ്യത്യാസങ്ങളോ കൂടാതെ, സകലവസ്തുക്കളും അല്ലാഹുവിന് സുജൂദ് ചെയ്യുന്നവയാണ്. ഓരോന്നും, അതതില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നപ്രകാരം അവന്റെ സര്‍വ്വനിയമത്തിനും, ചട്ടത്തിനും തികച്ചും വിധേയമാണ്. അതില്‍നിന്ന് അല്‍പംപോലും പതറുവാന്‍ അവയ്ക്ക് സാധ്യമല്ല. എന്നിരിക്കെ, ഖിയാമത്ത്നാളില്‍ മനുഷ്യവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ തീരുമാനമെടുക്കുന്നതില്‍ അവന് എന്താണ് പ്രയാസമുള്ളത്?! ഒന്നുമില്ല.

അല്ലാഹുവിന്റെ ഭരണ വ്യവസ്ഥയും, ഓരോ വസ്തുവിനും അവന്‍ നിശ്ചയിച്ചുവെച്ചിട്ടുള്ള പ്രകൃതി നിയമവും അനുസരിക്കുക, അതിന് പൂര്‍ണ്ണവിധേയമായി നിലകൊള്ളുക, എന്നീ അര്‍ത്ഥത്തിലുള്ള സുജൂദിന്ന്‍ (തലകുനിക്കലിന്) മേല്‍പറഞ്ഞ എല്ലാ വസ്തുക്കളും വിധേയരാകുന്നു. യാതൊന്നും ഇതില്‍നിന്ന് ഒഴിവാകുന്നില്ല. ഓരോന്നിന്റെയും സുജൂദ് എപ്രകാരം പ്രകടമാക്കുമെന്ന് തിട്ടപ്പെടുത്തുവാന്‍ നമുക്ക് കഴിവില്ല. അവയുടെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്നേ അതറിയുകയുള്ളു. സുഃ അമ്പിയാഉ് 79ന്റെ വിവരണത്തില്‍ മലകളുടെയും, പറവകളുടെയും തസ്ബീഹിനെപ്പറ്റി പറഞ്ഞ സംഗതികള്‍ ഇവിടെയും സ്മരണീയമാകുന്നു.

എന്നാല്‍, വിശേഷബുദ്ധിയുള്ളവരോട് – മനുഷ്യരോട് വിശേഷവും – മേല്‍പറഞ്ഞ അനുസരണമാകുന്ന സുജൂദിന് പുറമെ, കീഴ്വണക്കത്തിന്റെ – അഥവാ ആരാധനയുടെ – സുജൂദുകൂടി കല്‍പിക്കപ്പെട്ടിട്ടുണ്ട്. അവര്‍ അതിന് കടമപ്പെട്ടവരുമാകുന്നു. ഈ സുജൂദിന്റെ നിര്‍വ്വഹണത്തില്‍ മനുഷ്യന് താല്‍ക്കാലിക സ്വാതന്ത്രം (الاختيار) അനുവദിക്കപ്പെട്ടിരിക്കുകയാണ്. അതു നിര്‍വ്വഹിക്കുവാനും, നിര്‍വ്വഹിക്കാതിരിക്കുവാനും അവന് സാധിക്കുന്നു. ഈ കല്‍പന അനുസരിച്ച് സുജൂദ് ചെയ്യുന്നവര്‍തന്നെ രണ്ടുതരക്കാരായിക്കാണാം: പ്രത്യക്ഷത്തില്‍ അനുസരിക്കുന്നവരും യഥാര്‍ത്ഥത്തില്‍ അനുസരിക്കുന്നവരും. അല്ലാഹുവിന് പുറമെ മറ്റു വല്ലതിനെയും അതില്‍ ഏതെങ്കിലും വിധേന പങ്കുചേര്‍ക്കുന്നവര്‍ പ്രത്യക്ഷത്തില്‍ മാത്രം സുജൂദ് ചെയ്യുന്നവരും, അല്ലാത്തവര്‍ യഥാര്‍ത്ഥത്തില്‍ സുജൂദ് ചെയ്യുന്നവരുമാകുന്നു. ‘മനുഷ്യരില്‍ വളരെ ആളുകളും’ (كَثِيرٌ مِّنَ ٱلنَّاسِ) എന്ന് പറഞ്ഞതില്‍ ഇവരെല്ലാം ഉള്‍പ്പെടുന്നു. തീരെ സുജൂദ് ചെയ്യാത്തവരും, കാപട്യത്തോടും ശിര്‍ക്കോടുംകൂടി സുജൂദ് ചെയ്യുന്നവരും ശിക്ഷക്ക് വിധേയരാണ്. ഇവരെക്കുറിച്ചാണ് وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ (വളരെ ആളുകളാകട്ടെ അവരില്‍ ശിക്ഷ സ്ഥിരപ്പെട്ടിരിക്കുന്നു) എന്ന് പറഞ്ഞത്. എന്നാല്‍, പ്രകൃതിനിയമം അനുസരിക്കുക എന്ന അര്‍ത്ഥത്തില്‍ലുള്ള സുജൂദില്‍നിന്ന് ഇവരാകട്ടെ, മറ്റാരെങ്കിലുമാകട്ടെ ഒഴിവാകുന്നില്ല.

وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ എന്ന വാക്യം ഒരു സ്വതന്ത്ര വാക്യമായിട്ടാണല്ലോ നാം വായിച്ചത്. അത് മുന്‍പറഞ്ഞ വാക്യത്തോട് കൂട്ടിച്ചേര്‍ത്തുകൊണ്ടും (عطف സഹിതവും) അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അതിന് ‘ശിക്ഷ സ്ഥിരപ്പെട്ടിരിക്കുന്നു വളരെ ആളുകളും (സുജൂദ് ചെയ്യുന്നു).’ എന്ന് അര്‍ത്ഥമായിരിക്കാം. ഇതനുസരിച്ച് സാക്ഷാല്‍ ആരാധനയുടെ സുജൂദ് ചെയ്യാന്‍ കൂട്ടാക്കാത്തവരായിരിക്കും അതുകൊണ്ടുദ്ദേശ്യം. അതിന്റെ പേരിലാണവര്‍ ശിക്ഷക്കര്‍ഹരായിരിക്കുന്നതും. എന്നല്ലാതെ – ചിലര്‍ ധരിച്ചതുപോലെ – പ്രകൃതി നിയമങ്ങള്‍ ലംഘിക്കുന്നതുമൂലമുള്ള ശിക്ഷയല്ല ഇവിടെ ഉദ്ദേശ്യം. അടുത്ത ആയത്ത് നോക്കുക.

അല്ലാഹുവിന്റെ കല്‍പന അനുസരിക്കാതെ, അവന്റെ മുമ്പില്‍ തലകുനിക്കാതെ ആരുണ്ടോ, അവന്‍ നിന്ദ്യനും, നികൃഷ്ടനുമാണ്. അല്ലാഹുവില്‍നിന്ന് നിന്ദ്യതയുടെ മുദ്ര അടിക്കപ്പെട്ടിട്ടുള്ളവനെ ഒരു കാലത്തും ഉന്നതിയിലേക്കും, മാന്യതയിലേക്കും കൊണ്ടുവരുക ആരാലും സാധ്യമല്ല. നിന്ദ്യതക്കും മാന്യതക്കും പാത്രമാകുന്ന വിഭാഗക്കാര്‍ ആരായിരിക്കുമെന്ന് അടുത്ത ആയത്തുകളില്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു പറയുന്നു:-

22:19

  • ۞ هَٰذَانِ خَصْمَانِ ٱخْتَصَمُوا۟ فِى رَبِّهِمْ ۖ فَٱلَّذِينَ كَفَرُوا۟ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ ﴾١٩﴿
  • ഈ രണ്ടുകൂട്ടര്‍, തങ്ങളുടെ റബ്ബിന്റെ കാര്യത്തില്‍ (പരസ്പരം) എതിര്‍വാദം ചെയ്തുവന്ന രണ്ടു കക്ഷികളത്രെ ; എന്നാല്‍, (അവരില്‍) യാതൊരു കൂട്ടര്‍ അവിശ്വസിച്ചുവോ അവര്‍ക്ക് അഗ്നിയുടെ വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലക്കുമീതെ ചുട്ടുതിളക്കുന്ന വെള്ളം ചൊരിയപ്പെടും!
  • هَـٰذَانِ ഇത് രണ്ടും, ഈ രണ്ടുകൂട്ടര്‍ خَصْمَانِ രണ്ടു (എതിര്‍) കക്ഷികളാണ് اخْتَصَمُوا എതിര്‍വാദം ചെയ്തു, പിണങ്ങി, തര്‍ക്കം നടത്തി فِي رَبِّهِمْ തങ്ങളുടെ റബ്ബില്‍, റബ്ബിന്റെകാര്യത്തില്‍ فَالَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ച കൂട്ടര്‍ قُطِّعَتْ لَهُمْ അവര്‍ക്കു മുറിച്ചുകൊടുക്കപ്പെടും ثِيَابٌ വസ്ത്രങ്ങള്‍مِّن نَّارٍ തീയിനാല്‍, അഗ്നിയുടെ يُصَبُّ ചൊരിയപ്പെടും, ഒഴുക്കപ്പെടും مِن فَوْقِ മുകളില്‍കൂടി رُءُوسِهِمُ അവരുടെ തലകളുടെ الْحَمِيمُ ചുട്ടുതിളക്കുന്ന വെള്ളം

22:20

  • يُصْهَرُ بِهِۦ مَا فِى بُطُونِهِمْ وَٱلْجُلُودُ ﴾٢٠﴿
  • അതു മൂലം, അവരുടെ വയറുകളിലുള്ളതും, തൊലികളും ഉരുക്കപ്പെടുന്നതാണ്.
  • يُصْهَرُ ഉരുക്കപ്പെടും بِهِ അതുമൂലം, അതിനാല്‍ مَا فِي بُطُونِهِمْ അവരുടെ വയറുകളിലുള്ളത് وَالْجُلُودُ തൊലികളും

22:21

  • وَلَهُم مَّقَٰمِعُ مِنْ حَدِيدٍ ﴾٢١﴿
  • അവര്‍ക്ക് ഇരുമ്പിന്റെ ദണ്ഡുകളുമുണ്ട്.
  • وَلَهُم അവര്‍ക്കുണ്ട് مَّقَامِعُ ദണ്ഡുകള്‍ (കൊണ്ടുള്ള ശിക്ഷ) مِنْ حَدِيدٍ ഇരുമ്പിന്റെ

22:22

  • كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَا مِنْ غَمٍّ أُعِيدُوا۟ فِيهَا وَذُوقُوا۟ عَذَابَ ٱلْحَرِيقِ ﴾٢٢﴿
  • ദുഃഖത്താല്‍ (പൊറുതിമുട്ടി) അതില്‍ നിന്ന് പുറത്തുപോകുവാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം, അതിലേക്കുതന്നെ അവര്‍ മടക്കപ്പെടുന്നതാകുന്നു. ‘വെന്തു കരിയുന്ന ശിക്ഷ ആസ്വദിച്ചുകൊള്ളുവീന്‍’ (എന്നു പറയപ്പെടുകയും ചെയ്യും)!
  • كُلَّمَا أَرَادُوا അവര്‍ ഉദ്ദേശിക്കുമ്പോഴേല്ലാം أَن يَخْرُجُوا അവര്‍ പുറപ്പെടുവാന്‍ مِنْهَا അതില്‍നിന്നു مِنْ غَمٍّ ദുഃഖത്താല്‍ أُعِيدُوا അവര്‍ മടക്കപ്പെടും فِيهَا അതില്‍, അതിലേക്ക് وَذُوقُوا നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുവിന്‍ عَذَابَ الْحَرِيقِ വെന്തുകരിയുന്ന ശിക്ഷ

മതത്തിന്റെയും, ജാതിവര്‍ഗ്ഗങ്ങളുടെയും പേരില്‍ മനുഷ്യന്‍ എത്ര കക്ഷികളെങ്കിലും ആയിക്കൊള്ളട്ടെ, വാസ്തവത്തില്‍ അവര്‍ രണ്ടു കക്ഷികള്‍ മാത്രമാണ്. അനുസരണത്തിന്റെ മാര്‍ഗ്ഗത്തിലൂടെ, മാന്യതയുടെ താവളത്തില്‍ എത്തിച്ചേരുന്ന ഒരു കക്ഷി, നിഷേധത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നിന്ദ്യതയുടെ താവളത്തില്‍ ചെന്നുചേരുന്ന മറ്റൊരു കക്ഷി, രണ്ടാമത്തേതിനെപ്പറ്റിതാണ് ഇവിടെ പ്രസ്താവിച്ചത്. ഒന്നാമത്തേതിനെക്കുറിച്ചു അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്.

خصمان (രണ്ടുകക്ഷികള്‍ എന്നു പറഞ്ഞത് വേദക്കാരും, മുസ്‌ലിംകളുമാണെന്നും, ബദര്‍യുദ്ധത്തില്‍ സത്യവിശ്വാസികളുടെ ഭാഗത്ത് ദ്വന്ദയുദ്ധം നടത്തിയ ഹംസഃ (റ), അലി (റ), ഉബൈദഃ (റ) എന്നിവരും, അവരുടെ എതിരില്‍ മുന്നോട്ടുവന്ന ഉത്ത്ബഃ, ശൈബഃ, വലീദ് എന്നിവരുമാണെന്നും പല സഹാബികളില്‍നിന്നും ബലപ്പെട്ട നിവേദനങ്ങള്‍ (രിവായത്തുകള്‍) വന്നിട്ടുണ്ട്. വേറയും ചില അഭിപ്രായങ്ങള്‍ കാണാം. മുന്‍ഗാമികളായ മുഫസ്സിറുകളില്‍ പ്രമുഖനായ ഇബ്നുജരീര്‍ അവയെല്ലാം ഉദ്ധരിച്ചശേഷം, നാം ആദ്യം സൂചിപ്പിച്ചപ്രകാരമാണ് സ്വീകരിച്ചിട്ടുള്ളത്. അദ്ദേഹം ഇവിടെ പ്രസ്‌താവിച്ചതില്‍നിന്ന്‍ ചില പ്രധാന സംഗതികള്‍ മനസ്സിലാക്കുവാനുള്ളതു കൊണ്ട് അതിന്റെ ചുരുക്കം ഇവിടെ ഉദ്ധരിക്കാം. അദ്ദേഹം പറയുന്നു :-

‘ഈ അഭിപ്രായങ്ങളില്‍വെച്ചു എന്റെ അടുക്കല്‍, വാസ്തവത്തോടും, ആയത്തിന്റെ വ്യാഖ്യാനത്തോടും കൂടുതല്‍ യോജിച്ചത് : എല്ലാം തരക്കാരും അടങ്ങുന്ന അവിശ്വാസികളും, സത്യവിശ്വാസികളുമാണ് ആ രണ്ടു കക്ഷികള്‍ എന്നുള്ളതാകുന്നു. ഇങ്ങിനെ പറയുവാന്‍ കാരണം; അല്ലാഹു ഇതിനുമുമ്പ് രണ്ടു തരക്കാരെപ്പറ്റി പറഞ്ഞിരിക്കുന്നു. അതായത്, അല്ലാഹുവിനെ അനുസരിച്ചു സുജൂദ് ചെയ്യുന്നവരും, ശിക്ഷാര്‍ഹരായ അനുസരണമില്ലാത്തവരും. തുടര്‍ന്നുകൊണ്ട് ഓരോരുത്തരുടെയും സ്ഥിതിഗതിയും വിവരിച്ചു. അപ്പോള്‍ നമുക്ക് മനസ്സിലാക്കാം : ഈ രണ്ടു കക്ഷികള്‍ അവരാണെന്ന്. എന്നാല്‍, ഇത് ബദര്‍ യുദ്ധത്തില്‍ ദ്വന്ദയുദ്ധം നടത്തിയവരാണെന്ന അഭിപ്രായത്തെപ്പറ്റി (അതാണ്‌ കൂടുതല്‍ ബലപ്പെട്ട രിവായത്ത്) താനെന്തുപറയുന്നുവെന്ന് വല്ലവരും ചോദിച്ചാല്‍ ഇങ്ങിനെ പറയാം : ശരി, അതങ്ങിനെത്തന്നെ. പക്ഷേ, ഏതെങ്കിലും ഒരു പ്രത്യേക കാരണത്തെത്തുടര്‍ന്ന്‍ ആയത്ത് അവതരിച്ചെന്നു വരും. (അത് അതിലേക്കു മാത്രം ബാധകമാണെന്ന് അതിന്നര്‍ത്ഥമില്ല). അതുപോലെയുള്ള എല്ലാ സംഗതിയിലേക്കും അത് പൊതുവില്‍ ബാധകവുമായിരിക്കും. ഇതാ, ഇവിടെയും തന്നെ, ദ്വന്ദ്വയുദ്ധം നടത്തിയവരില്‍ ഒരു കക്ഷി ‘കുഫ്റി’ന്റെയും, ‘ശിര്‍ക്ക്’ന്റെയും കക്ഷിയാണ്. മറ്റേത് ‘ഈമാനി’ന്റെയും അനുസരണത്തിന്റെയും കക്ഷിയുമാണല്ലോ. അപ്പോള്‍ ആയത്തിന്റെ വ്യാഖ്യാനം ഇങ്ങിനെ വരുന്നു : ‘റബ്ബിന്റെ കാര്യത്തില്‍ അഥവാ റബ്ബിന്റെ മതത്തില്‍ പരസ്പരം എതിര്‍വാദം ചെയ്യുന്ന രണ്ടു കക്ഷികളാണിത്…’ (تفسير ابن جرير – رح)

ഏതെങ്കിലും ഒരു വിഷയത്തിലോ, ഒരു വിഷയത്തെത്തുടര്‍ന്നോ അവതരിക്കുന്ന ആയത്തു, അതുപോലെയുള്ള എല്ലാ സംഭവത്തിലേക്കും ബാധകമാണെന്ന ഈ തത്വം പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഇതു ഒരു അംഗീകൃത തത്വമത്രെ. അടുത്ത ആയത്തില്‍ മറ്റേ കക്ഷിയെപ്പറ്റി വിവരിക്കുന്നു :-

വിഭാഗം – 3

22:23

  • إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ ﴾٢٣﴿
  • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്തവരെ അല്ലാഹു, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാകുന്നു. അവര്‍ക്കു അവിടെ സ്വര്‍ണ്ണത്തിന്റെ വളകളും, മുത്തും അണിയിക്കപ്പെടും; അതില്‍ അവരുടെ വസ്ത്രം പട്ടുമാണ്.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي ഒഴുകിക്കൊണ്ടിരിക്കുന്ന, നടന്നുകൊണ്ടിരിക്കുന്നു مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി الْأَنْهَارُ നദികള്‍, അരുവികള്‍ يُحَلَّوْنَ അവര്‍ക്കു ധരിപ്പിക്കപ്പെടും, അണിയിക്കപ്പെടും فِيهَا അതില്‍ مِنْ أَسَاوِرَ വളകള്‍ مِن ذَهَبٍ പൊന്നിന്റെ وَلُؤْلُؤًا മുത്തും وَلِبَاسُهُمْ അവരുടെ വസ്ത്രം فِيهَا അതില്‍, അവിടത്തില്‍ حَرِيرٌ പട്ടാണ്

22:24

  • وَهُدُوٓا۟ إِلَى ٱلطَّيِّبِ مِنَ ٱلْقَوْلِ وَهُدُوٓا۟ إِلَىٰ صِرَٰطِ ٱلْحَمِيدِ ﴾٢٤﴿
  • വാക്കില്‍ (സംസാരത്തില്‍] വെച്ച് പരിശുദ്ധമായ [നല്ല]തിലേക്ക് അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെട്ടിരിക്കുകയാണ്; സ്തുത്യര്‍ഹനായുള്ളവന്റെ [അല്ലാഹുവിന്റെ] പാതയിലേക്കും അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കപ്പെട്ടിരിക്കുന്നു.
  • وَهُدُوا അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെട്ടിരിക്കുന്നു إِلَى الطَّيِّبِ നല്ലതിലേക്കും, പരിശുദ്ധമായതിലേക്കു مِنَ الْقَوْلِ വാക്കില്‍ (സംസാരത്തില്‍) നിന്ന് وَهُدُوا അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു إِلَىٰ صِرَاطِ പാതയിലേക്കു, മാര്‍ഗ്ഗത്തിലേക്കുള്ള الْحَمِيدِ സ്തുത്യര്‍ഹനായുള്ളവന്റെ

തൗഹീദിന്റെ വാക്യം തുടങ്ങിയ ഉത്തമവും പരിശുദ്ധവുമായ വാക്കുകള്‍ സംസാരിക്കുവാനും, അല്ലാഹു നിര്‍ദ്ദേശിച്ച സത്യമാര്‍ഗ്ഗത്തില്‍ ചരിക്കുവാനുമുള്ള മാര്‍ഗ്ഗദര്‍ശനവും, ഭാഗ്യവും സിദ്ധിച്ചവരാണവര്‍. അതു കൊണ്ടാണ് അവര്‍ക്കു് ഇത്രയും മാന്യമായ പ്രതിഫലങ്ങള്‍ ലഭിച്ചത്.

22:25

  • إِنَّ ٱلَّذِينَ كَفَرُوا۟ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلْمَسْجِدِ ٱلْحَرَامِ ٱلَّذِى جَعَلْنَٰهُ لِلنَّاسِ سَوَآءً ٱلْعَٰكِفُ فِيهِ وَٱلْبَادِ ۚ وَمَن يُرِدْ فِيهِ بِإِلْحَادٍۭ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ ﴾٢٥﴿
  • നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു നാം മനുഷ്യര്‍ക്കായി – താമസമുറപ്പിച്ചവരും വെളിപ്രദേശത്തുനിന്ന് വരുന്നവരും സമമായിക്കൊണ്ട് – ഏര്‍പ്പെടുത്തിയിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ [പവിത്രമായ പള്ളിയില്‍] നിന്നും (ജനങ്ങളെ) തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍! (അവര്‍ കരുതിക്കൊള്ളട്ടെ!) വല്ലവനും, അതില്‍ അന്യായമായി ധര്‍മ്മവിരോധം ചെയ്‌വാന്‍ ഉദ്ദേശിക്കുന്ന പക്ഷം, വേദനയേറിയ ശിക്ഷ നാം അവനെ ആസ്വദിപ്പിക്കുന്നതാണ്.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَيَصُدُّونَ തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന(വര്‍) عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു وَالْمَسْجِدِ الْحَرَامِ പരിപാവനമായ പള്ളിയില്‍ നിന്നും الَّذِي യാതൊരു (പള്ളി) جَعَلْنَاهُ നാമതിനെ ആക്കിയിരിക്കുന്നു, ഏര്‍പ്പെടുത്തിയിരിക്കുന്നു لِلنَّاسِ മനുഷ്യര്‍ക്കുവേണ്ടി سَوَاءً സമമായിക്കൊണ്ട് الْعَاكِفُ താമസമുറപ്പിച്ചവന്‍, സ്ഥിരവാസി فِيهِ അതില്‍ وَالْبَادِ വെളിപ്രദേശത്തുനിന്നു വരുന്നവനും وَمَن يُرِدْ വല്ലവനും ഉദ്ദേശിക്കുന്നതായാല്‍ فِيهِ അതില്‍ بِإِلْحَادٍ ധര്‍മ്മവിരോധത്തെ, മതവിരോധത്തെ, മതദ്രോഹത്തെ بِظُلْمٍ അന്യായമായി, വല്ല അക്രമത്താലും نُّذِقْهُ അവനു നാം ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും مِنْ عَذَابٍ ശിക്ഷയില്‍നിന്നു أَلِيمٍ വേദനയേറിയ

സ്വദേശവിദേശ വ്യത്യാസമില്ലാതെ, പൊതുവില്‍ എല്ലാ മനുഷ്യരും അല്ലാഹുവിന് ആരാധനാകര്‍മ്മങ്ങള്‍ നടത്തുവാനായി ഭൂമിയില്‍ ആദ്യം നിര്‍മ്മിക്കപ്പെട്ട വിശുദ്ധദേവാലയമായ ‘കഅ്ബഃയും, പരിസരവുമാണ് ‘മസ്ജിദുല്‍ ഹറാം’ കൊണ്ട് ഉദ്ദേശ്യം. അലംഘ്യമായ അഥവാ, പരിപാവനമായ – പള്ളി എന്ന് ഈ വാക്കിന് അര്‍ത്ഥം പറയാം. ജനങ്ങള്‍ ഇസ്‌ലാമിനെ അംഗീകരിക്കുന്നതും, സത്യവിശ്വാസികള്‍ ‘ഹജ്ജ്’, ‘ഉംറഃ’, മുതലായ കര്‍മ്മങ്ങള്‍ക്കായി ‘ഹറമി’ല്‍ പ്രവേശിക്കുന്നതും കഴിയുന്നത്രശക്തി ഉപയോഗിച്ചു തടഞ്ഞുവന്നിരുന്ന മുശ്രിക്കുകള്‍ക്ക് ഒരു താക്കീതാണിത്. ആ പുണ്യസ്ഥലത്തെ ക്രമവിരുദ്ധമായും ധര്‍മ്മവിരുദ്ധമായും അനാദരിക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാകുന്നു. ഈ താക്കീതിന്റെ ഗൗരവത്തിനുള്ള കാരണം താഴെ ആയത്തുകളില്‍നിന്നു് ഗ്രഹിക്കാം.

വിഭാഗം – 4

22:26

  • وَإِذْ بَوَّأْنَا لِإِبْرَٰهِيمَ مَكَانَ ٱلْبَيْتِ أَن لَّا تُشْرِكْ بِى شَيْـًٔا وَطَهِّرْ بَيْتِىَ لِلطَّآئِفِينَ وَٱلْقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ ﴾٢٦﴿
  • ഇബ്രാഹീമിന് നാം ‘പുണ്യാലയത്തിന്റെ [കഅ്ബഃയുടെ] സ്ഥാനം ഉറപ്പിച്ചുകൊടുത്ത സന്ദര്‍ഭം (ഓര്‍ക്കുക); ‘യാതൊരു വസ്തുവെയും എന്നോട് പങ്കുചേര്‍ക്കരുത്; ‘ത്വവാഫ്’ [പ്രദക്ഷണം] ചെയ്യുന്നവര്‍ക്കും, നിന്നുകൊണ്ട് (ആരാധന) നടത്തുന്നവര്‍ക്കും, ‘റുകൂഉ-സുജൂദി’ലായി [സാഷ്ടാംഗം കുമ്പിട്ട് ആരാധന] നടത്തുന്നവര്‍ക്കും വേണ്ടി എന്റെ ആലയത്തെ ശുദ്ധമാക്കുകയും ചെയ്യുക!’ എന്ന് (നാം പറഞ്ഞു).
  • وَإِذْ بَوَّأْنَا നാം ഉറപ്പിച്ചു (നിശ്ചയിച്ചു) കൊണ്ടുത്ത സന്ദര്‍ഭം, സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം لِإِبْرَاهِيمَ ഇബ്രാഹീമിന് مَكَانَ الْبَيْتِ ആ വീട്ടിന്റെ (പുണ്യാലയത്തിന്റെ) സ്ഥാനം أَن لَّا تُشْرِكْ നീ പങ്കുചേര്‍ക്കരുതെന്ന് بِي എന്നോട് شَيْئًا ഒരു വസ്തുവെയും وَطَهِّرْ നീ ശുദ്ധമാക്കുകയും ചെയ്യുക بَيْتِيَ എന്റെ ആലയത്തെ (വീട്ടിനെ) لِلطَّائِفِينَ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്ന വര്‍ക്കു وَالْقَائِمِينَ നില്‍ക്കുന്നവര്‍ക്കും (നിന്നു ആരാധന നടത്തുന്നവര്‍ക്കും) وَالرُّكَّعِ റുകൂഉ ചെയ്യുന്നവര്‍ക്കും (കുമ്പിട്ടു ആരാധന ചെയ്യുന്നവര്‍ക്കും) السُّجُودِ സുജൂദു ചെയ്യുന്ന (സാഷ്ടാംഗം ചെയ്യുന്ന) വരായ

കഅ്ബഃയെ പ്രദക്ഷിണം ചെയ്തോ, നിന്നുകൊണ്ടും, റുകൂഉം സുജൂദും ചെയ്തുകൊണ്ടും ആരാധനാ നമസ്ക്കാരങ്ങള്‍ നടത്തിയോ അല്ലാഹുവിനെ ആരാധിക്കുവാന്‍വേണ്ടി വരുന്ന ആളുകളുടെ ആവശ്യാര്‍ത്ഥം, ബിംബങ്ങള്‍ മുതലായ മാലിന്യങ്ങളില്‍ നിന്നു് കഅ്ബഃയെ ശുദ്ധമാക്കുവാനും തൗഹീദിന് വിരുദ്ധമായ യാതൊന്നും ചെയ്യാതിരിക്കുവാനുമുള്ള നിര്‍ദ്ദേശമാണിത്. ഇബ്രാഹീം (عليه الصلاة والسلام) നബിയും, ഇസ്മാഈല്‍ (عليه الصلاة والسلام) നബിയും കൂടി കഅ്ബഃ കെട്ടി ഉയര്‍ത്തിയതിനെക്കുറിച്ച് സൂഃ ബഖറയിലും സൂഃ ഇബ്റാഹീമിന്റെ പ്രാരംഭത്തിലും പ്രസ്‌താവിച്ചിരിക്കുന്നുവല്ലോ.

22:27

  • وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴾٢٧﴿
  • ‘ഹജ്ജുകര്‍മ്മത്തിന് (വരുവാന്‍) ജനങ്ങളില്‍ പ്രഖ്യാപനവും ചെയ്യുക; കാല്‍നടക്കാരായും, ദൂരസ്ഥമായ സകല മാര്‍ഗ്ഗങ്ങളില്‍ കൂടിയും വന്നുകൊണ്ടിരിക്കുന്ന (ക്ഷീണിച്ച്) മെലിഞ്ഞ എല്ലാ വാഹനപ്പുറത്തായും അവര്‍ നിന്റെ അടുക്കല്‍ [ഈ ആലയത്തിങ്കല്‍] വന്നുകൊള്ളുന്നതാണ്.’ (എന്നു നാം പറഞ്ഞു.)
  • وَأَذِّن നീ പ്രഖ്യാപനം ചെയ്യുക, അറിയിപ്പു നല്‍ക്കുക فِي النَّاسِ മനുഷ്യരില്‍ بِالْحَجِّ ഹജ്ജിനു, ഹജ്ജുകര്‍മ്മം ചെയ്യാന്‍ يَأْتُوكَ അവര്‍ നിന്റെ അടുക്കല്‍ വന്നുകൊള്ളും رِجَالًا കാല്‍നടക്കാരായി وَعَلَىٰ كُلِّ ضَامِرٍ എല്ലാ മെലിഞ്ഞ വാഹനപ്പുറത്തും, മെലിഞ്ഞ ഒട്ടകപ്പുറത്തും يَأْتِينَ വരുന്ന, അവ വരും مِن كُلِّ فَجٍّ എല്ലാ മാര്‍ഗ്ഗത്തില്‍കൂടിയും, എല്ലാ മലവഴിയില്‍കൂടിയും عَمِيقٍ ദൂരസ്ഥമായ

വിശുദ്ധ കഅ്ബാലയം കെട്ടിക്കഴിഞ്ഞശേഷം, ഹജ്ജുകര്‍മ്മത്തിന് വന്നുകൊള്ളുവാന്‍ ജനങ്ങളില്‍ പ്രഖ്യാപനം ചെയ്യണമെന്നു് അല്ലാഹു ഇബ്രാഹീം (عليه الصلاة والسلام) നബിയോട് കല്‍പിക്കുകയാണ് ചെയ്യുന്നത്. ഈ കല്‍പന കിട്ടിയപ്പോള്‍ ‘എന്റെ ശബ്ദം എവിടെ എത്തുവാനാണ്?’ എന്നു് അദ്ദേഹം പറയുകയുണ്ടായി. ‘വിളിച്ചുപ്രഖ്യാപിച്ചു കൊള്ളുക! വിളി എത്തിക്കുന്നത് എന്റെ ബാധ്യതയാണ്.’ എന്നു് അല്ലാഹു മറുപടി നല്‍കി. അതനുസരിച്ചു അദ്ദേഹം കല്‍പന പ്രഖ്യാപനം ചെയ്തു. അല്ലാഹു ഉദ്ദേശിച്ചവരെല്ലാം ഈ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഹജ്ജുകര്‍മ്മത്തിന് വരുന്നത്. ഇപ്രകാരം, ഇബ്നു അബ്ബാസ് (റ), മുജാഹിദ് (رحمه الله), ഇക്രിമഃ (رحمه الله), സഈദുബ്നു ജുബൈര്‍ (رحمه الله) മുതലായവരില്‍നിന്നു് നിവേദനങ്ങള്‍ വന്നിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിവിധമാര്‍ഗ്ഗേണ എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട് കൊല്ലംതോറും ലക്ഷക്കണക്കായ അടിയാന്മാര്‍ ഇന്നുവരെയും ആ വിളിക്കു് ഉത്തരം നല്‍കിവരുന്നു. الحمد لله

ഇബ്രാഹീം നബി (عليه الصلاة والسلام) സ്ഥാപിച്ച ആ കെട്ടിടമല്ല, ഇന്ന് നിലവിലുള്ളത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തുണ്ടായ ഒരു മലവെള്ളം നിമിത്തം അതിന് കേടുപാടുകള്‍ ബാധിക്കുകയും, ഖുറൈശികള്‍ അതുപൊളിച്ചു പണിയുകയും ഉണ്ടായി. അന്നു് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു് 35വയസ്സ് പ്രായമായിരുന്നു. പിന്നീട് യസീദിന്റെ ഖിലാഫത്തു കാലത്ത് അബ്ദുല്ലാഹിബ്നു സുബൈറു (رضي الله عنه) മായുണ്ടായ യുദ്ധത്തില്‍ അതിന് വീണ്ടും പരുക്കുകള്‍ പറ്റുകയും, ഇബ്നു സുബൈര്‍ കെട്ടിടം പുതുക്കിയുണ്ടാക്കുകയും ചെയ്തു. അധികം താമസിയാതെ, വീണ്ടും അദ്ദേഹവും ഹജ്ജാജുമായുണ്ടായ മറ്റൊരു യുദ്ധത്തില്‍ പിണഞ്ഞ കേടുപാടുകള്‍ നിമിത്തം ഹജ്ജാജു അതു് വീണ്ടും പുതുക്കിപ്പണിതു. ഇത് ഹിജ്ര 74ല്‍ ആയിരുന്നു. അന്നത്തെ കെട്ടിടമാണ് ഇന്നും നിലവിലുള്ളത്. എന്നാല്‍, ഇബ്രാഹീം നബിക്ക് മുമ്പ് അതു് സ്ഥാപിക്കപ്പെട്ടിട്ടുണ്ടായിരുന്നുവോ ഇല്ലേ – അഥവാ, ജീര്‍ണ്ണിച്ചുപോയ ഒരു പ്രാചീന കെട്ടിടം അദ്ദേഹം പുനസ്ഥാപിച്ചതാണോ, അതോ മുമ്പൊന്നുമില്ലാത്ത ഒരു പുതിയകെട്ടിടം അദ്ദേഹം സ്ഥാപിച്ചതാണോ – എന്നു് തീര്‍ത്തുപറയുവാന്‍ മതിയായ തെളിവുകളില്ല. അദ്ദേഹത്തിന് മുമ്പുതന്നെ അത് നിലവിലുണ്ടായിരുന്നുവെന്നും, ആദ്യമായി സ്ഥാപിച്ചത് മലക്കുകളോ, ആദം (عليه الصلاة والسلام) നബിയോ ആയിരുന്നുവെന്നും ചില അഭിപ്രായങ്ങള്‍ പലരില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്റെ ചില പ്രസ്‌താവനകള്‍ നോക്കുമ്പോള്‍ ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മുമ്പ് തന്നെ കഅ്ബഃ കെട്ടിടം ഉണ്ടായിരുന്നതായി തോന്നിയേക്കുകയും ചെയ്യും. വാസ്തവം അല്ലാഹുവിനറിയാം. ഹജ്ജിനുവേണ്ടി ജനങ്ങളെ ക്ഷണിച്ചതിലുള്ള ഉദ്ദേശ്യം എന്താണെന്നു് അടുത്ത ആയത്തുകളില്‍ അല്ലാഹു വിവരിക്കുന്നു:-

22:28

  • لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۖ فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْبَآئِسَ ٱلْفَقِيرَ ﴾٢٨﴿
  • അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, ചില നിശ്ചിത ദിവസങ്ങളില്‍ – തങ്ങള്‍ക്ക് നല്‍കിയിയിരിക്കുന്ന കന്നുകാലി മൃഗങ്ങളുടെമേല്‍ (അവയെ അറുത്ത് ബലികഴിക്കുമ്പോള്‍) – അല്ലാഹുവിന്റെ നാമം അവര്‍ കീര്‍ത്തനം ചെയ്യുവാനും വേണ്ടിയാകുന്നു(അത്). അങ്ങിനെ, അവയില്‍ [ആ കന്നുകാലികളില്‍] നിന്ന് നിങ്ങള്‍ തിന്നുകൊള്ളുകയും, ദരിദ്രനായ പരവശന് ഭക്ഷണം നല്‍കുകയും ചെയ്യുവിന്‍.
  • لِّيَشْهَدُوا അവര്‍ സന്നിഹിതരാകുവാന്‍വേണ്ടി مَنَافِعَ പ്രയോജനകരമായ കാര്യങ്ങളില്‍ لَهُمْ അവര്‍ക്ക് وَيَذْكُرُوا അവര്‍ കീര്‍ത്തനം ചെയ്‌വാനും, പറയുവാനും اسْمَ اللَّـهِ അല്ലാഹുവിന്റെ നാമം فِي أَيَّامٍ ചില ദിവസങ്ങളില്‍ مَّعْلُومَاتٍ അറിയപ്പെട്ടവയായ, നിശ്ചിത عَلَىٰ مَا رَزَقَهُم അവര്‍ക്ക് അവന്‍ നല്‍കിയതിന്റെ മേല്‍ مِّن بَهِيمَةِ الْأَنْعَامِ കന്നുകാലി മൃഗങ്ങളില്‍നിന്നു فَكُلُوا അങ്ങനെ നിങ്ങള്‍ തിന്നുകൊള്ളുക مِنْهَا അതില്‍നിന്നു وَأَطْعِمُوا നിങ്ങള്‍ ഭക്ഷണം നല്‍കുകയും (ഭക്ഷിക്കുവാന്‍ കൊടുക്കുകയും) ചെയ്യുവിന്‍ الْبَائِسَ പരവശനു, കഷ്ടപ്പെട്ടവന്നു الْفَقِيرَ ദരിദ്രനായ

22:29

  • ثُمَّ لْيَقْضُوا۟ تَفَثَهُمْ وَلْيُوفُوا۟ نُذُورَهُمْ وَلْيَطَّوَّفُوا۟ بِٱلْبَيْتِ ٱلْعَتِيقِ ﴾٢٩﴿
  • പിന്നീട്, അവര്‍ തങ്ങളുടെ അഴുക്ക് (നീക്കല്‍) നിര്‍വ്വഹിച്ചുകൊള്ളുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, (ആ) പുരാതനാലയത്തെ ‘ത്വവാഫ്’ [പ്രദക്ഷണം] ചെയ്കയും ചെയ്തുകൊള്ളട്ടെ.
  • ثُمَّ പിന്നെ, അനന്തരം لْيَقْضُوا അവര്‍ നിര്‍വ്വഹിക്കട്ടെ تَفَثَهُمْ അവരുടെ അഴുക്കു (നീക്കല്‍) وَلْيُوفُوا അവര്‍ നിറവേറ്റുകയും ചെയ്യട്ടെ نُذُورَهُمْ അവരുടെ നേര്‍ച്ചകളെ, വഴിപാടുകളെ وَلْيَطَّوَّفُوا അവര്‍ ത്വവാഫും ചെയ്യട്ടെ بِالْبَيْتِ ആ ആലയത്തെ الْعَتِيقِ പുരാതനമായ, വിമുക്തമായ

مَنَافِعَ لَهُمْ (അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍) എന്നു പറഞ്ഞതില്‍ ഹജ്ജുകര്‍മ്മങ്ങള്‍, ആ പുണ്യസ്ഥലത്തുവെച്ചു ചെയ്യുന്ന മറ്റു ആരാധനാകര്‍മ്മങ്ങള്‍ എന്നിവക്കുപുറമെ ഹജ്ജുകാലത്തു നടത്തപ്പെടുന്ന കച്ചവടം മുതലായവയും ഉള്‍പ്പെടുന്നു. أَيَّامٍ مَّعْلُومَاتٍ (അറിയപ്പെട്ട ദിവസങ്ങള്‍) കൊണ്ട് ഇവിടെ ഉദ്ദേശ്യം, വലിയപെരുന്നാള്‍ ദിവസവും അതിന്റെ അടുത്ത ദിവസങ്ങളുമാണ്. ദുല്‍ഹജ്ജുമാസത്തിലെ ആദ്യത്തെ പത്തുദിവസമാണെന്നും, ആ മാസം 8, 9, 10 എന്നീ ദിവസങ്ങളാണെന്നും അഭിപ്രായങ്ങളുണ്ട്. بَهِيمَةِ ٱلْأَنْعَٰمِ (കന്നുകാലി മൃഗങ്ങള്‍) എന്നതിന്റെ വിവക്ഷ മേപ്പടി ദിവസങ്ങളില്‍ ഹജ്ജ് കാലത്തു ബലിയര്‍പ്പിക്കപ്പെടുന്ന ഒട്ടകം, മാട്, ആട് എന്നീ മൃഗങ്ങളത്രെ وَيَذْكُرُوا۟ ٱسْمَ ٱللَّهِ الخ (അവയുടെ മേല്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യപ്പെടുക) എന്നു പറഞ്ഞതിന്റെ താല്‍പര്യം അല്ലാഹുവിന്റെ നാമത്തിലും, ‘തക്ബീര്‍’ മുഴക്കിക്കൊണ്ടും അവയെ അറുത്ത് ബലികഴിക്കുക എന്നുമാണ്. ബലികര്‍മ്മങ്ങള്‍ നടത്തുന്നത് വഴി മനുഷ്യന്റെ ത്യാഗവും, ഭക്തിയും പ്രകടമാക്കുന്നതിന് പുറമെ, അതുകൊണ്ടുളവാകുന്ന മറ്റൊരു പ്രയോജനത്തെയാണ് فَكُلُوا مِنْهَا وَأَطْعِمُوا (നിങ്ങള്‍ അതില്‍നിന്നു തിന്നുകയും, ദരിദ്രനായ പരവശനു ഭക്ഷണം നല്‍കുകയും ചെയ്യുവിന്‍) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്. ഇസ്‌ലാമിനുമുമ്പ് ബലിമൃഗങ്ങളുടെ മാംസ ഭക്ഷിക്കാറില്ലായിരുന്നുവെന്നു കാണുന്നു. ആ നിലക്കു ഇതു ഒരു പുതിയ സാമൂഹ്യസേവനമാര്‍ഗ്ഗവും കൂടിയാകുന്നു.

نفث എന്ന വാക്കിനു ‘അഴുക്ക്, മാലിന്യം’ എന്നൊക്കെയാണര്‍ത്ഥം. മുടിയെടുക്കല്‍, നഖം മുറിക്കല്‍, വാസനദ്രവ്യം ഉപയോഗിക്കല്‍ മുതലായവ ഹജ്ജ് വേളയില്‍ വിരോധിക്കപ്പെട്ട കാര്യങ്ങളാണ്. അങ്ങിനെയുണ്ടാകുന്ന ജടയും അഴുക്കും ഹജ്ജിന്റെ അവസാനത്തില്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതാണിവിടെ ‘പിന്നീട് അഴുക്കു നീക്കല്‍ നിര്‍വ്വഹിക്കണം’ (ثُمَّ لْيَقْضُوا تَفَثَهُمْ) എന്നു പ്രസ്‌താവിച്ചതിന്റെ സാരം. ഇതും ഹജ്ജുകര്‍മ്മങ്ങളില്‍ ഉള്‍പ്പെട്ട ഒരു കര്‍മ്മമത്രെ. ഹജ്ജിന്റെ കര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിച്ച് തങ്ങളുടെ കടമ നിറവേറ്റണമെന്നാണ് മൊത്തത്തില്‍ ഇപ്പറഞ്ഞതിന്റെ സാരമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹജ്ജ് കാലത്ത് അവിടെവെച്ചു ചെയ്യാന്‍ നേര്‍ന്നിട്ടുള്ള നേര്‍ച്ച വഴിപാടുകളും, അവിടെ നിര്‍വ്വഹിക്കേണ്ടതുള്ള കടമകളും وَلْيُوفُوا نُذُورَهُمْ (തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റിക്കൊള്ളട്ടെ) എന്ന കല്‍പ്പനയില്‍ ഉള്‍പ്പെടുന്നു. കഅ്ബഃയുടെ അടുക്കല്‍ ചെല്ലുമ്പോള്‍ പൊതുവായും, ഹജ്ജ് കര്‍മ്മങ്ങളില്‍ പ്രത്യേകമായും ചെയ്യാനുള്ള ഒരു പുണ്യകര്‍മ്മമത്രെ ‘ത്വവാഫ്’ (طواف) അഥവാ കഅ്ബഃയെ പ്രദക്ഷിണം ചെയ്യല്‍. ഓരോ പ്രാവശ്യത്തിലും ഏഴുവട്ടം കഅ്ബഃയെ വലം വെക്കേണ്ടതുണ്ട്.

കഅ്ബഃയെ ഉദ്ദേശിച്ചാണ് البيت العتيق (പുരാതനാലയം, അല്ലെങ്കില്‍ വിമുക്തമായ ആലയം) എന്നു പറയുന്നത്. മനുഷ്യര്‍ക്കു പൊതുവില്‍ ഒന്നാമതായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ദേവാലയവും, ഏറ്റവും കാലപ്പഴക്കം ചെന്ന ആരാധനാമന്ദിരവും അതായത് കൊണ്ട് ആ പേരിനു അതു തികച്ചും അര്‍ഹമായതുതന്നെ. അക്രമികളുടെ അക്രമങ്ങളൊന്നും ബാധിക്കാത്ത ‘വിമുക്തമായ ആലയം’ എന്ന അര്‍ത്ഥത്തിലാണ് ആ പേര്‍ സിദ്ധിച്ചിട്ടുള്ളതെന്നും ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. بَيْت اللَّـهِ (അല്ലാഹുവിന്റെ വീട് – അല്ലെങ്കില്‍ ആലയം) എന്നും الْمَسْجِد الْحَرَامِ (പരിപാവനമായ പള്ളി) എന്നും മറ്റും അതിനെപ്പറ്റി പറയാറുണ്ട്. ചിലപ്പോള്‍ മക്കായെ ഉദ്ദേശിച്ചും, ചിലപ്പോള്‍ കഅ്ബഃയുടെ ചുറ്റുപാടുമായി നിലകൊള്ളുന്ന പള്ളിയെ ഉദ്ദേശിച്ചും അങ്ങനെ പറയാറുണ്ട്.

22:30

  • ذَٰلِكَ وَمَن يُعَظِّمْ حُرُمَٰتِ ٱللَّهِ فَهُوَ خَيْرٌ لَّهُۥ عِندَ رَبِّهِۦ ۗ وَأُحِلَّتْ لَكُمُ ٱلْأَنْعَٰمُ إِلَّا مَا يُتْلَىٰ عَلَيْكُمْ ۖ فَٱجْتَنِبُوا۟ ٱلرِّجْسَ مِنَ ٱلْأَوْثَٰنِ وَٱجْتَنِبُوا۟ قَوْلَ ٱلزُّورِ ﴾٣٠﴿
  • അതാണ്‌ (ഹജ്ജിന്റെ വിഷയം)! ആരെങ്കിലും, അല്ലാഹുവിന്റെ അലംഘ്യ(മായ പരിപാവന) വസ്തുക്കളെ ബഹുമാനിക്കുന്നതായാല്‍, അതവന് തന്റെ റബ്ബിന്റെ അടുക്കല്‍ ഗുണകരമാകുന്നു. നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴിച്ചു – (എല്ലാ) കന്നുകാലികളും (ആടുമാടൊട്ടകവും) നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍, വിഗ്രഹങ്ങളാകുന്ന അശുദ്ധിയെ നിങ്ങള്‍ വര്‍ജ്ജിക്കുവിന്‍; കള്ളം പറയലും വര്‍ജ്ജിക്കുവിന്‍;-
  • ذَٰلِكَ അതാണ്‌ وَمَن يُعَظِّمْ ആരെങ്കിലും ബഹുമാനിക്കുന്നതായാല്‍ حُرُمَاتِ اللَّـهِ അല്ലാഹുവിന്റെ അലംഘ്യവസ്തുക്കളെ, പരിപാവന വസ്തുക്കളെ فَهُوَ എന്നാലതു خَيْرٌ لَّهُ അവന്നു ഗുണകരമാണ് عِندَ رَبِّهِ തന്റെ റബ്ബിന്റെയടുക്കല്‍ وَأُحِلَّتْ അനുവദിക്കപ്പെടുകയും ചെയ്തിരിക്കുന്നു لَكُمُ നിങ്ങള്‍ക്കു الْأَنْعَامُ കന്നുകാലികള്‍ (ആടുമാടൊട്ടകങ്ങള്‍) إِلَّا مَا يُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴികെ عَلَيْكُمْ നിങ്ങള്‍ക്കു فَاجْتَنِبُوا ആകയാല്‍ വര്‍ജ്ജിക്കുവിന്‍ الرِّجْسَ അശുദ്ധിയെ, മാലിന്യത്തെ مِنَ الْأَوْثَانِ വിഗ്രങ്ങളാകുന്ന, വിഗ്രഹങ്ങളില്‍ നിന്നുള്ള وَاجْتَنِبُوا വര്‍ജ്ജിക്കുകയും ചെയ്യുവിന്‍ قَوْلَ الزُّورِ കള്ളം പറയുന്നതു, കള്ളവാക്കു

22:31

  • حُنَفَآءَ لِلَّهِ غَيْرَ مُشْرِكِينَ بِهِۦ ۚ وَمَن يُشْرِكْ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخْطَفُهُ ٱلطَّيْرُ أَوْ تَهْوِى بِهِ ٱلرِّيحُ فِى مَكَانٍ سَحِيقٍ ﴾٣١﴿
  • അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമാനസരായി – അവനോട് (യാതൊന്നിനേയും) പങ്കുചേര്‍ക്കാത്ത നിലയില്‍ (ആയിരിക്കണം). ആരെങ്കിലും, അല്ലാഹുവിനോട് (വല്ലതിനെയും) പങ്കു ചേര്‍ക്കുന്നതായാല്‍ അവന്‍, ആകാശത്തു നിന്ന് വീണിട്ട് അവനെ പറവകള്‍ റാഞ്ചിക്കൊണ്ടു പോകുകയോ, ദൂരപ്പെട്ട ഒരു സ്ഥലത്ത് കാറ്റ് കൊണ്ടുപോയിടുകയോ ചെയ്തതു പോലെയായിത്തീരുന്നു! (അത്രയും ആപല്‍ക്കരമാണത്.)
  • حُنَفَاءَ നിഷ്കളങ്കഹൃദയന്മാരായി (നേരായ മനസ്സോടെ) لِلَّـهِ അല്ലാഹുവിനുവേണ്ടി غَيْرَ مُشْرِكِينَ പങ്കു ചേര്‍ക്കുന്നവരല്ലാതെ بِهِ അവനോട് وَمَن يُشْرِكْ ആരെങ്കിലും പങ്കു ചേര്‍ക്കുന്നതായാല്‍ بِاللَّـهِ അല്ലാഹുവിനോടു فَكَأَنَّمَا خَرَّ എന്നാല്‍ അവന്‍ വീണതുപോലെയായിരിക്കും مِنَ السَّمَاءِ ആകാശത്തു നിന്നു فَتَخْطَفُهُ എന്നിട്ടവനെ റാഞ്ചിക്കൊണ്ടുപോകയും الطَّيْرُ പറവകള്‍, പക്ഷികള്‍ أَوْ تَهْوِي بِهِ അല്ലെങ്കില്‍ അവനെ കൊണ്ടുപോയിടുകയും, വീഴ്ത്തുകയും الرِّيحُ കാറ്റ് فِي مَكَانٍ ഒരു സ്ഥലത്തു سَحِيقٍ ദൂരപ്പെട്ട, ആപല്‍ക്കരമായ

حُرُمَاتِ എന്ന വാക്കിനാണ് ‘അലംഘ്യമായ വസ്തുക്കള്‍’ എന്ന് അര്‍ത്ഥം കല്‍പ്പിച്ചത്. ബഹുമാനിക്കപ്പെടേണ്ടതും, അനാദരിക്കുവാന്‍ പാടില്ലാത്തതും, പരിപാവനമായതും നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുവാന്‍ പാടില്ലെന്നു മുടക്കം ചെയ്യപ്പെട്ടിരിക്കുന്നതുമായ എല്ലാറ്റിനും – അതു കാര്യങ്ങളോ, വസ്തുക്കളോ, സ്ഥലങ്ങളോ ആകട്ടെ. ഈ വാക്കുപയോഗിക്കപ്പെടുന്നു. حُرْمَة (ഹുര്‍മത്ത്) എന്നാണതിന്റെ ഏകവചനം. മലയാള ഭാഷയില്‍ ഇതിനോടു ശരിക്കും യോജിക്കുന്ന ഒറ്റവാക്കു കാണപ്പെടുന്നില്ല. ഇതിന്റെ ധാതുവില്‍ നിന്നുതന്നെ حَريم ، حَرام ، مُحترَم ، حَرَم (ഹരീം, ഹറാം, മുഹ്തറം, ഹറം) മുതലായ രൂപങ്ങളും – അല്‍പാല്‍പം വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങളില്‍ – സന്ദര്‍ഭോചിതം നാമങ്ങളായും, വിശേഷണങ്ങളായും ഉപയോഗിക്കപ്പെടുന്നു. ഇവിടെ ഹജ്ജിന്റെ കര്‍മ്മങ്ങളും, ഓരോന്നിനും നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളും ഈ വാക്കില്‍ ഉള്‍പ്പെടുന്നു. പരിപാവന വസ്തുക്കളായി അല്ലാഹു നിശ്ചയിച്ചിട്ടുള്ളതെല്ലാം ബഹുമാനിക്കുകയെന്നത് അവന്റെ അടുക്കല്‍ വളരെ പ്രധാനപ്പെട്ട പുണ്യകര്‍മ്മമാണെന്നത്രെ 30-ാം ആയത്തിന്റെ ആദ്യഭാഗം കുറിക്കുന്നത്.

തുടര്‍ന്നുകൊണ്ട് ഹജ്ജുകാര്യങ്ങളോടും, ഖുര്‍ആന്റെ അവതരണകാലത്തു അറബികള്‍ക്കിടയില്‍ നടപ്പുണ്ടായിരുന്ന ആചാരങ്ങളോടും ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. ആടുമാടൊട്ടകങ്ങള്‍ക്കാണല്ലോ انعام (കന്നുകാലികള്‍) എന്നു പറയുന്നത്. ഭക്ഷ്യവസ്തുക്കളായും, വാഹനങ്ങളായും, ബലിമൃഗങ്ങളായും ഇസ്‌ലാമിനു മുമ്പും അറബികള്‍ ഇവയെ ഉപയോഗപ്പെടുത്തിയിരുന്നു. പക്ഷേ, അവരാല്‍ കെട്ടിച്ചമക്കപ്പെട്ടതും, അല്ലാഹു വിരോധിച്ചതും, ബഹുദൈവാരാധനയില്‍ അധിഷ്ഠിതവുമായ പല നടപടികളും അവര്‍ അനുഷ്ഠിച്ചു വന്നിരുന്നു. വിരോധിക്കപ്പെട്ട പലതും അനുവദനീയമായും, അനുവദിക്കപ്പെട്ട പലതും വിരോധമായും അവര്‍ കരുതിവന്നു. അതുകൊണ്ട്, എല്ലാതരം ശവങ്ങളും, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെടുകയോ ബലി ചെയ്യപ്പെടുകയോ ചെയ്യുന്നവയും ഉപയോഗിക്കുവാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ കര്‍ശനമായി വിരോധിച്ചിരിക്കുന്നു. അത്തരത്തില്‍ പെടാത്ത എല്ലാ ആടുമാടൊട്ടകവും ഭക്ഷിക്കുകയും, അല്ലാഹുവിനു ബലിയര്‍പ്പിക്കുകയും ചെയ്‌വാന്‍ അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നത്രെ അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. വിഗ്രഹങ്ങളും, അവയുമായി ബന്ധപ്പെട്ട എല്ലാ ദുരാചാരങ്ങളും അടങ്ങുന്ന അശുദ്ധികളെയും ആ ഇനത്തില്‍ അന്നു നിലവിലുണ്ടായിരുന്നതും അല്ലാത്തതുമായ എല്ലാ കള്ളവാദങ്ങളെയും വ്യാജ സംസാരങ്ങളെയും വിരോധിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിഷ്കളങ്കതയോടുകൂടി വെണമെന്നാണ് 31-ാം വചനത്തിന്റെ ആദ്യഭാഗം കാണിക്കുന്നത്. ശിര്‍ക്കുകൊണ്ടുണ്ടാകുന്ന നാശത്തിന്റെ ഭയങ്കരത ഉപമാരൂപത്തില്‍ ചൂണ്ടിക്കാട്ടുകയാണ് അതിന്റെ അവസാനഭാഗം ചെയ്യുന്നത്.

22:32

  • ذَٰلِكَ وَمَن يُعَظِّمْ شَعَٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ ﴾٣٢﴿
  • അതാണ്‌ (കാര്യം)! ആരെങ്കിലും, അല്ലാഹുവിന്റെ (മത) ചിഹ്നങ്ങളെ ബഹുമാനിക്കുന്നതായാല്‍, (അവന്‍ ഭക്തന്‍തന്നെ. കാരണം:) നിശ്ചയമായും അത്, ഹൃദയങ്ങളുടെ ഭക്തിയില്‍ നിന്നുള്ളതാണ്.
  • ذَٰلِكَ അതാണ്‌ وَمَن يُعَظِّمْ ആരെങ്കിലും ബഹുമാനിക്കുന്നതായാല്‍ شَعَائِرَ اللَّـهِ അല്ലാഹുവിന്റെ ചിഹ്നങ്ങളെ فَإِنَّهَا എന്നാല്‍ നിശ്ചയമായും അതു مِن تَقْوَى ഭക്തിയില്‍ നിന്നുള്ളതാണു, ഭക്തി നിമിത്തമാണു, സൂക്ഷമതയാലാണ് الْقُلُوبِ ഹൃദയങ്ങളുടെ

ഒരു വിഷയമോ, വാചകമോ തീര്‍ന്നശേഷം, വ്യാകരണപരമായ പ്രത്യേക ഘടനാബന്ധമൊന്നുമില്ലാത്ത മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോള്‍, രണ്ടും തമ്മില്‍ വിഷയപരമായ ഒരു ബന്ധം സ്ഥാപിക്കുവാന്‍വേണ്ടി هَـٰذَا، ذَٰلِكَ، كَذَٰلِكَ (ഇതാണ്, അതാണ്‌, ഇങ്ങനെയാണ്, അങ്ങിനെയാണ്) എന്നിങ്ങനെയുള്ള സൂചനാ നാമങ്ങള്‍ അറബിഭാഷയില്‍ ഉപയോഗിക്കുക പതിവുണ്ട്. അതനുസരിച്ചാണ് ഇവിടെയും 30-ാം വചനത്തിലും ذلك (അതാണ്‌) എന്ന പദം ആരംഭത്തില്‍ വന്നുകാണുന്നത്. ഇത്തരം പ്രയോഗങ്ങളില്‍, സന്ദര്‍ഭത്തിനൊത്ത സൂചനാസാരങ്ങള്‍ പലതും അതില്‍ അടങ്ങിയിട്ടുമുണ്ടാകും. ഏതാണ്ട് ഇതുപോലെയുള്ള ചില പ്രയോഗങ്ങള്‍ നമ്മുടെ ഭാഷയിലും കാണാം. ‘അതെ, അങ്ങിനെ, ശരി’ തുടങ്ങിയ പല പദങ്ങളും ഈ ആവശ്യാര്‍ത്ഥം മലയാളത്തിലും ഉപയോഗിക്കപ്പെടുന്നു.

شَعَائِرَ (ചിഹ്നങ്ങള്‍) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് മതസംബന്ധമായ പ്രത്യേക അടയാളങ്ങളായി കരുതപ്പെടുന്ന കാര്യങ്ങളാണ്. കര്‍മ്മങ്ങള്‍, വേഷഭൂഷണങ്ങള്‍, സംസാരം, പ്രവൃത്തി ആദിയായവയിലെല്ലാം തന്നെ, കക്ഷികള്‍ക്കിടയിലും, മതസ്ഥര്‍ക്കിടയിലും, സമുദായങ്ങള്‍ക്കിടയിലും പലപ്പോഴും ചില വ്യത്യസ്ത രീതികളുമുണ്ടായിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ വ്യക്തികളെ – അവര്‍ ഇന്ന കൂട്ടത്തില്‍പെട്ടവരാണെന്ന് – സാമാന്യേന കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാമിന്റേതായ പ്രത്യേക അടയാളങ്ങളമാകുന്നതെല്ലാം شَعَائِرُ اللَّـهِ شَعَائِرُ الْإِسْلَامِ (അല്ലാഹുവിന്റെ ചിഹ്നങ്ങള്‍, ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഒരു കൂട്ടരുടെ പ്രത്യേക ചിഹ്നങ്ങളെ ആദരിക്കുന്നതും, അനുകൂലിക്കുന്നതും ആ കൂട്ടരോടുള്ള പ്രത്യേക ബഹുമാനംകൊണ്ടോ അനുഭാവം കൊണ്ടോ ആണെന്നും, അതിനെ അനാദരിക്കുന്നതും, ധിക്കരിക്കുന്നതും അവരോടുള്ള വെറുപ്പുകൊണ്ടാണെന്നും വ്യക്തമാണ്. ഒരു കക്ഷിയുടെയോ, മതത്തിന്റെയോ പ്രത്യേക ചിഹ്നമായി കരുതപ്പെടുന്ന കേവലം നിസ്സാരമായ ഒരു കാര്യത്തെ അവമതിക്കുകയെന്നത്, ആ കക്ഷിയുടെയോ മതത്തിന്റെയോ തന്നെ കര്‍ശനമായ ഒരു നിയമത്തെ ലംഘിക്കുന്നതിനെക്കാള്‍ വലിയ അപരാധമായിട്ടായിരിക്കും കരുതപ്പെടുക. ഇതാണിതിന് കാരണം. അതു കൊണ്ടുതന്നെയാണ്, അല്ലാഹുവിന്റെ ചിഹ്നങ്ങളെ ഒരുവന്‍ ബഹുമാനിക്കുന്നതുകണ്ടാല്‍, അതു് അല്ലാഹുവിനോട് അയാള്‍ക്കുള്ള ഹൃദയംഗമായ ഭക്തിയുടെ ലക്ഷണമായി അല്ലാഹു പ്രസ്താവിച്ചതും.

ഈ തത്വം, ഇക്കാലത്തെ മുസ്‌ലിം സഹോദരന്മാര്‍ പ്രത്യേകം മനസ്സിരുത്തേണ്ടിയിരിക്കുന്നു. ‘ഏകസംസ്കാരാ’ ദിവാദങ്ങളില്‍ അറിഞ്ഞും അറിയാതെയും – വാക്കുകൊണ്ടല്ലെങ്കില്‍ പ്രവൃത്തികൊണ്ടെങ്കിലും – മനുഷ്യന്‍ ലയിച്ചു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ദുരുദ്ദേശത്തോടുകൂടിയല്ലെങ്കിലും, അനിസ്ലാമിക ചിഹ്നങ്ങള്‍ സ്വീകരിച്ചുവരികയും, ഇസ്‌ലാമിക ചിഹ്നങ്ങളെ – അവ ചെറുതോ വലുതോ ആക്കട്ടെ – അവഗണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്. മുസ്‌ലിമിനെ ക്രമേണ അമുസ്ലിമാക്കിത്തീര്‍ക്കുവാനുള്ള പൈശാചിക പ്രേരണയാണെന്നു് ഓര്‍ക്കേണ്ടിയിരിക്കുന്നു. നമ്മുടെ യുവാക്കള്‍ – പാമരന്മാര്‍ മാത്രമല്ല ചില പണ്ഡിതരും – ഇന്നത്തെ ആധുനിക പരിഷ്കാരലഹരി പിടിപെട്ടും, അനിസ്‌ലാമിക സംസ്കാരത്തിന്റെ ബാഹ്യമായ മോടിയില്‍ ആകൃഷ്ടരായും കൊണ്ട് ഇസ്‌ലാമിക ശിക്ഷണ വലയത്തിന് പുറത്തുപോയിക്കൊണ്ടിരിക്കുന്ന കാഴ്ച്ച മതഭക്തിയുള്ള ഏതൊരു മുസ്‌ലിം ഹൃദയത്തെയും വ്യസനിപ്പിക്കാതിരിക്കയില്ല. വേഷഭൂഷാദികളില്‍ നിന്നാരംഭിക്കുന്ന ഈ അനുകരണ വാഞ്ഛ ക്രമേണ ആചാരാനുഷ്ഠാനങ്ങളിലും മറ്റെല്ലാ രംഗങ്ങളിലും സ്വാധീനം ചെലുത്തുകയും ഒടുക്കം നാമത്തിലും പ്രസംഗവേദികളിലും മാത്രം മുസ്‌ലിമായിത്തീരുകയുമാണ് ഇതിന്റെ അനന്തരഫലം. (مَعَاذَ اللَّـهِ) മനഃശാസ്ത്രം പഠിപ്പിച്ചുതരുന്ന ഈ പരമാര്‍ത്ഥത്തെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഒരു ഹദീസു നമ്മെ പഠിപ്പിക്കുന്നത്.

مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ – احمد وابو داودو صححه ابن حبان

(ആരെങ്കിലും ഒരു ജനതയോട് സാദൃശ്യം സ്വീകരിച്ചാല്‍ അവന്‍ അവരില്‍ ഉള്‍പ്പെട്ടവനാകുന്നു).

‘അല്ലാഹുവിന്റെ ചിഹ്നങ്ങള്‍’ എന്നു ഇവിടെ പറയുമ്പോള്‍ അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് പ്രധാനമായും, ഹജ്ജുകാര്യ സംബന്ധമായ ബലിമൃഗങ്ങളാകുന്നു. എങ്കിലും, അതിനെപ്പറ്റിമാത്രം പറഞ്ഞുമതിയാക്കാതെ, ഒരു പൊതുതത്വമെന്ന നിലക്കാണ് ഇക്കാര്യം ഇവിടെ അല്ലാഹു പ്രസ്താവിച്ചതും, ഓര്‍മ്മപ്പെടുത്തിയതും. ഈ വസ്തുത പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. മറ്റൊരു സംഗതി: ഓരോ സമുദായത്തിനും ചില ആചാരങ്ങളും സംസ്കാരങ്ങളും ഉണ്ടായിരിക്കുക സ്വാഭാവികമാണ്, അതുപോലെ ഇസ്‌ലാമിനും ചിലതെല്ലാം ഉണ്ടെന്നല്ലാതെ ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കെന്താണ് ഇത്ര വിശേഷത? എന്നൊരു സംശയം വല്ലവര്‍ക്കും തോന്നുവാന്‍ അവകാശമുണ്ട്. ‘അല്ലാഹുവിന്റെ ചിഹ്നങ്ങളെ (شَعَائِرُ اللَّـهِ) എന്നും, ‘അല്ലാഹുവിന്റെ അലംഘ്യവസ്തുക്കള്‍’ (حُرُمَاتِ اللَّهِ) എന്നുമുള്ള പ്രയോഗംതന്നെ അതിനുള്ള മറുപടിയാകുന്നു. അതായത്: അല്ലാഹു നിശ്ചയിച്ചതും, അവന്‍ ഇഷ്ടപ്പെടുന്നതുമായ ചിഹ്നങ്ങളേതോ അതാണ്‌ ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍; മറ്റുള്ളതെല്ലാം സൃഷ്ടികളുടെ നിശ്ചയങ്ങളും ഇഷ്ടങ്ങളുമാണ് എന്നു സാരം. ബലിമൃഗങ്ങളാകുന്ന ചിഹ്നങ്ങളെക്കുറിച്ചു അല്ലാഹു പറയുന്നു:-

22:33

  • لَكُمْ فِيهَا مَنَٰفِعُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ مَحِلُّهَآ إِلَى ٱلْبَيْتِ ٱلْعَتِيقِ ﴾٣٣﴿
  • (ബലിമൃഗങ്ങളാകുന്ന) അവയില്‍, ഒരു നിശ്ചിത അവധിവരേക്കും നിങ്ങള്‍ക്ക് പ്രയോജനങ്ങളുണ്ട്; പിന്നീട്, അവയുടെ (ബലികര്‍മ്മത്തിന്) അനുവദിക്കപ്പെട്ട സ്ഥലം (ആ) ‘പുരാതനാലയത്തി’ന്നടുത്താക്കുന്നു.
  • لَكُمْ നിങ്ങള്‍ക്കുണ്ട് فِيهَا അവയില്‍ مَنَافِعُ പ്രയോജനങ്ങള്‍ إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിശ്ചയിക്കപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട ثُمَّ പിന്നെ, പിന്നീട് مَحِلُّهَا അവയുടെ അനുവദിക്കപ്പെട്ട സ്ഥലം, അനുവദിക്കപ്പെട്ട സമയം إِلَى الْبَيْتِ ആ ആലയത്തിനടുത്താണു, ആലയത്തിലേക്കു (എത്തുക) ആകുന്നു الْعَتِيقِ പുരാതനമായ, വിമുക്തമായ

ബലിക്കായി നിശ്ചയിക്കപ്പെട്ട മൃഗങ്ങളെ ബലിയറുക്കുന്നതിനു മുമ്പ് അവയെ വാഹനമായി ഉപയോഗിക്കാം, അവയുടെ പാല്‍ മുതലായവയും ഉപയോഗിക്കാം. ബലികര്‍മ്മം നടത്തുവാനുള്ള സമയം വന്നാല്‍, അവയെ കഅ്ബഃയുടെ അടുത്ത് – ഹറമില്‍ – വെച്ച് അറുത്ത് ബലി നടത്തേണ്ടതാണ്.