ഏഴാംഘട്ടം – ക്യാമ്പയിൻ 04 – സൂറത്തുല്‍ അഹ്സാബ്‌ : ആയത്ത് 09 മുതൽ 27 വരെ

സൂറത്തുല്‍ അഹ്സാബ്‌ : 09-27

വിഭാഗം – 2

33:9

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا ﴾٩﴿
  • ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെമേല്‍ അല്ലാഹു അനുഗ്രഹം ചെയ്തതിനെ ഓര്‍ക്കുവിന്‍; അതായതു; നിങ്ങളുടെ അടുക്കല്‍ കുറെ സൈന്യങ്ങള്‍ വരുകയും, എന്നിട്ട് നാം അവരില്‍ ഒരു (ശക്തിമത്തായ) കാറ്റിനെയും, നിങ്ങള്‍ കണ്ടിട്ടില്ലാത്ത കുറെ സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദര്‍ഭം. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനായിരുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചിട്ടുള്ളവരെ اذْكُرُوا നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَةَ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍ إِذْ جَاءَتْكُمْ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ جُنُودٌ ചില സൈന്യങ്ങള്‍, കുറെ പട്ടാളങ്ങള്‍ فَأَرْسَلْنَا എന്നിട്ടു നാം അയച്ചു عَلَيْهِمْ അവരില്‍, അവരുടെമേല്‍ رِيحًا ഒരു കാറ്റു وَجُنُودًا ചില സൈന്യങ്ങളെയും لَّمْ تَرَوْهَا നിങ്ങള്‍ കാണാത്ത وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرًا കാണുന്നവന്‍, കണ്ടറിയുന്നവന്‍

ഖന്‍ദഖ് (خندق) യുദ്ധത്തില്‍ സത്യവിശ്വാസികള്‍ക്കു അല്ലാഹു ചെയ്തുകൊടുത്ത മഹത്തായ ഒരനുഗ്രഹത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വചനം. മദീനായിലെ യഹൂദരും, ഖുറൈശികളടക്കമുള്ള പല അറബിഗോത്രങ്ങളും പരസ്പരം സഖ്യം സ്ഥാപിച്ചുകൊണ്ടു തയ്യാറാക്കിയതും, പതിനായിരത്തിലധികം വരുന്നതുമായ ഒരു വമ്പിച്ച സേനയെ മുസ്‌ലിംകള്‍ നേരിടേണ്ടിവന്ന ഒരു യുദ്ധമായിരുന്നു അത്. മുസ്‌ലിംകളാകട്ടെ, മുവ്വായിരം മാത്രമായിരുന്നു. ഉഹ്ദ് യുദ്ധം കഴിഞ്ഞ പിറ്റേ കൊല്ലം – ഹിജ്റ അഞ്ചാം കൊല്ലം – ഉണ്ടായ ഈ യുദ്ധത്തില്‍ നടന്ന പല സംഭവങ്ങളെക്കുറിച്ചും ഈ സൂറത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ശത്രുസേന പല കക്ഷികള്‍ ചേര്‍ന്നതാകകൊണ്ടു ഈ യുദ്ധത്തിനു ‘അഹ്സാബു’ യുദ്ധം (غزوة الاحزاب) -അഥവാ പല സൈന്യസംഘങ്ങളും പങ്കെടുത്ത യുദ്ധം – എന്നും, ശത്രുക്കള്‍ മദീനായില്‍ പ്രവേശിക്കുവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍കൂടി മുസ്‌ലിംകള്‍ വമ്പിച്ച ഒരു ‘ഖന്‍ദഖു’ (കിടങ്ങു) കുഴിച്ചിരുന്നതുകൊണ്ടു ‘ഖന്‍ദഖു’ യുദ്ധമെന്നും ഇതിനു പേര്‍ പറയപ്പെടുന്നു. ഈ ഖന്‍ദഖു കുഴിക്കുന്നതില്‍ മുസ്‌ലിംകള്‍ ചെയ്ത ത്യാഗങ്ങളും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വിശപ്പുനിമിത്തം വയറ്റത്തു കല്ലുവെച്ചു കെട്ടികൊണ്ടും മറ്റും അതില്‍ വഹിച്ച പങ്കും ചരിത്രപ്രസിദ്ധമാണ്. യുദ്ധത്തില്‍ കിടങ്ങു നിര്‍മ്മിക്കുന്ന ഏര്‍പ്പാടു അറബികള്‍ക്കു അപരിചിതമായിരുന്നു. പേര്‍ഷ്യക്കാരനായിരുന്ന സല്‍മാന്‍ (سلمان الفارسى رض) എന്ന സഹാബിയുടെ നിര്‍ദ്ദേശപ്രകാരമാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കിടങ്ങു നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ശത്രുക്കള്‍ കിടങ്ങിന്‍റെ മറുവശത്തായി മദീനയെ കുറെ ദിവസത്തോളം ഉപരോധം ചെയ്തുകൊണ്ടിരുന്നു. മുസ്‌ലിംകളാകട്ടെ – താഴെ ആയത്തുകളില്‍ കാണാവുന്നതുപോലെ – പലതരത്തിലുള്ള കഷ്ടതകളും പരീക്ഷണങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങിനെയിരിക്കെ, അതിശൈത്യവും, കൂരിരുട്ടും നിറഞ്ഞ ഒരു രാത്രിയില്‍ അല്ലാഹു ഒരു കൊടുങ്കാറ്റു നിയോഗിച്ചു. ശത്രുക്കളുടെ മുഖത്തും കണ്ണിലും മണ്ണു നിറഞ്ഞു. തമ്പുകള്‍ പറന്നു പോയി. തീ കെട്ടുകളഞ്ഞു. വെപ്പുപാത്രങ്ങള്‍ മറിഞ്ഞുവീണു. കുതിരകള്‍ അലറിപ്പാഞ്ഞു. ചരല്‍മഴ വര്‍ഷിച്ചു. കൂട്ടനിലവിളിയായി. ചുരുക്കിപ്പറഞ്ഞാല്‍ ശത്രുക്കള്‍ അങ്ങേഅറ്റം ഭയവിഹ്വലരായി. അവരുടെ സംഘം ഛിന്നഭിന്നമായി സ്ഥലം വിട്ടു. മുസ്‌ലിംകള്‍ക്കു രക്ഷ ലഭിക്കുകയും ചെയ്തു. الحمد لله

‘നിങ്ങള്‍ കാണാത്ത സൈന്യങ്ങളും’ (وَجُنُودًا لَّمْ تَرَوْهَا) എന്നു പറഞ്ഞതു മലക്കുകളെക്കുറിച്ചാകുന്നു. ഈ കാറ്റിലും, അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിലും മലക്കുകള്‍ക്കും, അവരുടെ അദൃശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പങ്കുണ്ടായിരുന്നുവെന്നു സാരം. ‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനായിരുന്നു’ (وَكَانَ اللَّـهُ بِمَا تَعْمَلُونَ بَصِيرًا) എന്ന വാക്യം സത്യവിശ്വാസികള്‍ക്കു വമ്പിച്ച ഒരു സന്തോഷവാര്‍ത്തകൂടി ഉള്‍ക്കൊള്ളുന്നതാണ്. അവര്‍ അനുഭവിച്ച വിഷമങ്ങളും, അവര്‍ വരിച്ച ത്യാഗങ്ങളും അല്ലാഹു ശരിക്കും കണ്ടറിഞ്ഞിട്ടുണ്ട്. അതിന് അവന്‍ തക്ക പ്രതിഫലം നല്‍കുകതന്നെ ചെയ്യും എന്നു സാരം. യുദ്ധത്തിന്‍റെ സംക്ഷിപ്ത രൂപം ആദ്യം പ്രസ്താവിച്ചശേഷം അതിലെ ചില വശങ്ങളെ താഴെ ആയത്തുകളില്‍ പ്രത്യേകം എടുത്തു വിവരിക്കുന്നു:-

33:10

  • إِذْ جَآءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ ٱلْأَبْصَٰرُ وَبَلَغَتِ ٱلْقُلُوبُ ٱلْحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠ ﴾١٠﴿
  • അതായത്, അവര്‍ [ആ സൈന്യങ്ങള്‍] നിങ്ങളുടെ മുകളില്‍കൂടിയും, താഴ്ഭാഗത്തുകൂടിയും നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍! കണ്ണുകള്‍ നില തെറ്റിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടകളില്‍ [കണ്ഠനാളങ്ങളില്‍] എത്തുകയും ചെയ്തപ്പോള്‍!! നിങ്ങള്‍ അല്ലാഹുവിനെക്കുറിച്ച് പല (തെറ്റ്)ധാരണകള്‍ ധരിച്ചുകൊണ്ടിരിക്കയും (ചെയ്തപ്പോള്‍)!!
  • إِذْ جَاءُوكُم അവര്‍ നിങ്ങളുടെ അടുക്കല്‍വന്നപ്പോള്‍ مِّن فَوْقِكُمْ നിങ്ങളുടെ മുകളില്‍കൂടി وَمِنْ أَسْفَلَ താഴത്തുകൂടിയും مِنكُمْ നിങ്ങളുടെ, നിങ്ങളില്‍ നിന്നു وَإِذْ زَاغَتِ നില തെറ്റിയപ്പോഴും الْأَبْصَارُ കണ്ണുകള്‍, ദൃഷ്ടികള്‍ وَبَلَغَتِ എത്തുകയും (ചെയ്തപ്പോള്‍) الْقُلُوبُ ഹൃദയങ്ങള്‍ الْحَنَاجِرَ തൊണ്ടകളില്‍, കണ്ഠനാളങ്ങളില്‍ وَتَظُنُّونَ നിങ്ങള്‍ ധരിക്കുകയും, വിചാരിക്കുകയും (ചെയ്തപ്പോള്‍) بِاللَّـهِ അല്ലാഹുവിനെപ്പറ്റി الظُّنُونَا ധാരണകളെ, ഊഹങ്ങളെ

33:11

  • هُنَالِكَ ٱبْتُلِىَ ٱلْمُؤْمِنُونَ وَزُلْزِلُوا۟ زِلْزَالًا شَدِيدًا ﴾١١﴿
  • അവിടെവെച്ച് സത്യവിശ്വാസികള്‍ പരീക്ഷണം ചെയ്യപ്പെടുകയും, അവര്‍ കഠിനമായ വിറ വിറപ്പിക്കപ്പെടുകയും ചെയ്തു.
  • هُنَالِكَ അവിടെ വെച്ചു ابْتُلِيَ പരീക്ഷിക്കപ്പെട്ടു الْمُؤْمِنُونَ സത്യവിശ്വാസികള്‍ وَزُلْزِلُوا അവര്‍ വിറപ്പിക്കപ്പെടുക (കിടുകിടുക്കപ്പെടുക)യും ചെയ്തു زِلْزَالًا ഒരു വിറ, കിടുകിടുക്കല്‍ شَدِيدًا കഠിനമായ

മദീനായുടെ കിഴക്കു ഭാഗത്തുള്ള കുന്നിന്‍പ്രദേശങ്ങളില്‍കൂടിയും, പടിഞ്ഞാറുഭാഗത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍കൂടിയും വന്നു ശത്രുക്കള്‍ മദീനായെ ഉപരോധം ചെയ്തു. സര്‍വ്വ സജ്ജീകരണങ്ങളോടുകൂടി വമ്പിച്ച ഒരു ശത്രുസൈന്യം രാജ്യത്തെ വലയം ചെയ്തിരിക്കുക, സാമ്പത്തികവിഷമവും ഭക്ഷണദൗ൪ലഭ്യവും നിമിത്തം ജനങ്ങള്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുക, പുറത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുക, ആക്രമിച്ചു കടക്കുവാന്‍ ശത്രുസൈന്യം തക്കം പാര്‍ത്തും സംഘട്ടനങ്ങള്‍ നടത്തിയും കൊണ്ടിരിക്കുക, ഇതിനെല്ലാം പുറമെ കപടവിശ്വാസികളും, ദു൪ബ്ബലഹൃദയന്‍മാരുമായ ആളുകള്‍ ഭീതിയും ഭയാശങ്കകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കയും ചെയ്യുക, ഇങ്ങിനെയുള്ള ഒരു ചുറ്റുപാടില്‍ മുസ്‌ലിംകളുടെ പൊതുനില എന്തായിരിക്കുമെന്നു ഏറെക്കുറെ ഊഹിക്കാമല്ലോ. ഇതിന്‍റെ ഒരു ചിത്രീകരണമാണ് ഈ വചനങ്ങളില്‍ കാണുന്നത്. ചുരുക്കത്തില്‍, അല്ലാഹു പറഞ്ഞതുപോലെ അവര്‍ വിറവിറച്ചു. ഇങ്ങിനെയുള്ള പരീക്ഷണങ്ങളിലാണല്ലോ യഥാര്‍ത്ഥ വിശ്വാസവും നാമമാത്ര വിശ്വാസവും തമ്മില്‍ തിരിച്ചറിയുവാന്‍ കഴിയുക. കപടവിശ്വാസികളുടെയും, ദുര്‍ബ്ബല വിശ്വാസികളുടെയും നിലപാടു ഈ അവസരത്തില്‍ എന്തായിരുന്നുവെന്നും, അവര്‍നിമിത്തം ജനങ്ങളില്‍ ഉളവായ കോളിളക്കം എത്രമാത്രമായിരുന്നുവെന്നും താഴെ വചനങ്ങളില്‍നിന്നു മനസ്സിലാക്കാം.

33:12

  • وَإِذْ يَقُولُ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًا ﴾١٢﴿
  • കപടവിശ്വാസികളും, ഹൃദയങ്ങളില്‍ രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക): ‘അല്ലാഹുവും അവന്‍റെ റസൂലും നമ്മോടു വഞ്ചനയല്ലാതെ (ഒന്നും തന്നെ) വാഗ്ദാനം ചെയ്തിട്ടില്ല.’
  • وَإِذْ يَقُولُ പറഞ്ഞിരുന്ന സന്ദര്‍ഭവും الْمُنَافِقُونَ കപടവിശ്വാസികള്‍ وَالَّذِينَ യാതൊരുകൂട്ടരും فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ (ഒരുതരം) രോഗം مَّا وَعَدَنَا നമ്മോടു വാഗ്ദാനം ചെയ്തിട്ടില്ല اللَّـهُ وَرَسُولُهُ അല്ലാഹുവും അവന്‍റെ റസൂലും إِلَّا غُرُورًا വഞ്ചന (ചതി) അല്ലാതെ

33:13

  • وَإِذْ قَالَت طَّآئِفَةٌ مِّنْهُمْ يَٰٓأَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَٱرْجِعُوا۟ ۚ وَيَسْتَـْٔذِنُ فَرِيقٌ مِّنْهُمُ ٱلنَّبِىَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌ وَمَا هِىَ بِعَوْرَةٍ ۖ إِن يُرِيدُونَ إِلَّا فِرَارًا ﴾١٣﴿
  • അവരില്‍നിന്നും ഒരുവിഭാഗം (ആളുകള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): ‘യഥ്‌രിബുകാരേ! നിങ്ങള്‍ക്കു (എനി) യാതൊരു നിലനില്‍പുമില്ല; ആകയാല്‍ നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍!’. അവരില്‍ നിന്നും ഒരു സംഘം (ആളുകള്‍ അണിവിട്ടു പോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു! അവര്‍ പറയുന്നു: ‘നിശ്ചയമായും ഞങ്ങളുടെ വീടുകള്‍ (ഭദ്രതയില്ലാത്ത) നഗ്നങ്ങളാണ്’ എന്ന്! അവയാകട്ടെ, നഗ്നമൊന്നുമല്ല; ഓടിപ്പോകുക എന്നല്ലാതെ, (മറ്റൊന്നും) അവര്‍ ഉദ്ദേശിച്ചിരുന്നില്ല.
  • وَإِذْ قَالَت പറഞ്ഞ സന്ദര്‍ഭവും طَّائِفَةٌ مِّنْهُمْ അവരില്‍ നിന്നൊരു വിഭാഗം يَا أَهْلَ يَثْرِبَ ഹേ, യഥ്‌രിബുകാരേ لَا مُقَامَ നിലനില്‍പ്പില്ല لَكُمْ നിങ്ങള്‍ക്കു فَارْجِعُوا അതിനാല്‍ നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍ وَيَسْتَأْذِنُ അനുവാദം തേടുകയും ചെയ്യുന്നു فَرِيقٌ مِّنْهُمُ അവരില്‍നിന്നൊരു സംഘം, കക്ഷി النَّبِيَّ നബിയോടു يَقُولُونَ അവര്‍ പറയുന്നു إِنَّ بُيُوتَنَا നിശ്ചയമായും ഞങ്ങളുടെ വീടുകള്‍ عَوْرَةٌ നഗ്നമാണ്‌, ഭദ്രതയില്ലാത്തതാണ് وَمَا هِيَ അവ അല്ലതാനും بِعَوْرَةٍ നഗ്നമായത് إِن يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നില്ല إِلَّا فِرَارًا ഓടിപ്പോകുന്നതിനെയല്ലാതെ

സത്യവിശ്വാസികളെ അല്ലാഹു സഹായിക്കും, ഒടുവില്‍ അവര്‍ക്കാണ് വിജയം കൈവരുക എന്നൊക്കെയുള്ള അല്ലാഹുവിന്‍റെ വാഗ്ദാനങ്ങളും, പേര്‍ഷ്യായും റോമായും മുസ്‌ലിംകള്‍ ജയിച്ചടക്കുന്ന കാലം വിദൂരമല്ല എന്നും മറ്റുമുള്ള നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വാഗ്ദാനങ്ങളും നമ്മെ വഞ്ചിക്കുവാന്‍വേണ്ടി മാത്രമുള്ളതാണ്; അതിലൊന്നും യാഥാര്‍ത്ഥ്യമില്ല. എന്നൊക്കെ മുനാഫിഖുകള്‍ പറഞ്ഞു പ്രചരിപ്പിച്ചു. ഹൃദയദൗര്‍ബ്ബല്യമാകുന്ന രോഗം പിടിപെട്ടവര്‍ അതു ഏറ്റുപറയുകയും ചെയ്തു. ഇത്രയും വമ്പിച്ച ശത്രുസൈന്യത്തിന്‍റെ മുമ്പില്‍ ഉറച്ചുനില്‍ക്കുവാനോ, അവരെ പരാജയപ്പെടുത്തി ഈ നാട്ടില്‍തന്നെ വാസം തുടരുവാനോ ഈ രാജ്യക്കാര്‍ക്കു എനി സാധ്യമല്ല; അതുകൊണ്ട് വേഗം യുദ്ധം ഉപേക്ഷിച്ചു അണികളില്‍നിന്നു പിന്‍വാങ്ങണം എന്നിങ്ങിനെ അബ്ദുല്ലാഹിബ്നു ഉബ്ബയ്യ് പോലെയുള്ള മുനാഫിഖു തലവന്‍മാര്‍ മുസ്‌ലിംകളെ ഭീതിപ്പെടുത്തി. ‘ഞങ്ങളുടെ വീടുകള്‍ സുരക്ഷിതങ്ങളല്ല; അവ കെട്ടുറപ്പില്ലാത്തവയാണ്; ശത്രുക്കള്‍ നിഷ്പ്രയാസം വന്നു കൊള്ളയും കവര്‍ച്ചയും നടത്തിക്കളഞ്ഞേക്കും; അതുകൊണ്ടു ഞങ്ങള്‍ക്കു അണിവിട്ട് വീടുകളിലേക്കു പോകാന്‍ സമ്മതം തരണം’. എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടപേക്ഷിച്ചു കൊണ്ട് വേറൊരു വിഭാഗം ആളുകള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു. ഇത്തരക്കാരുടെ യഥാര്‍ത്ഥ നിലപാടെന്തായിരുന്നുവെന്ന് അടുത്ത വചനത്തില്‍ കാണാം.

മദീനായുടെ പഴയ പേരാണ് ‘യഥ്‌രിബു’ (يثرب). മദീനായുടെ ഒരു ഭാഗത്തിനു മാത്രമായിരുന്നു ആ പേരുണ്ടായിരുന്നതെന്നും ചിലര്‍ പ്രസ്താവിച്ചുകാണുന്നു. ‘നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍’ (فَارْجِعُوا) എന്ന വാക്കിന്‍റെ താല്‍പര്യം യുദ്ധ അണികളില്‍ നിന്നു പിന്‍വാങ്ങിക്കൊള്ളണമെന്നും, ഇസ്‌ലാമിനെ വിട്ടു പഴയപടി ശിര്‍ക്കിലേക്കു തന്നെ മടങ്ങിക്കൊള്ളണമെന്നും ആകാവുന്നതാണ്.

الله اعلم

33:14

  • وَلَوْ دُخِلَتْ عَلَيْهِم مِّنْ أَقْطَارِهَا ثُمَّ سُئِلُوا۟ ٱلْفِتْنَةَ لَءَاتَوْهَا وَمَا تَلَبَّثُوا۟ بِهَآ إِلَّا يَسِيرًا ﴾١٤﴿
  • അതിന്‍റെ ഭാഗങ്ങില്‍കൂടി (ശത്രുക്കള്‍ക്കു) അവരുടെ മേല്‍ പ്രവേശനമുണ്ടായിരിക്കുകയും, എന്നിട്ടു അവരോടു കുഴപ്പത്തിനു ആവശ്യപ്പെടുകയും ചെയ്തെന്നു വരികില്‍, നിശ്ചയമായും അവര്‍ അതു ചെയ്തുകൊടുക്കുന്നതാണ്; അല്പ (മാത്ര) മല്ലാതെ അവര്‍ അതിനു താമസം വരുത്തുകയുമില്ല.
  • وَلَوْ دُخِلَتْ അതില്‍ പ്രവേശിക്കപ്പെട്ടാല്‍ عَلَيْهِم അവരുടെമേല്‍ مِّنْ أَقْطَارِهَا അതിന്‍റെ ഭാഗങ്ങളില്‍ കൂടി ثُمَّ പിന്നീടു, എന്നിട്ടു سُئِلُوا അവരോടു ചോദിക്കപ്പെടുക (ആവശ്യപ്പെടുക)യും الْفِتْنَةَ കുഴപ്പം, കലഹം لَآتَوْهَا അവരതു ചെയ്യുന്നതാണ്, ചെയ്തുകൊടുക്കും وَمَا تَلَبَّثُوا അവര്‍ താമസം വരുത്തുകയില്ല, പിന്തിനില്‍ക്കുകയില്ല بِهَا അതിനു, അതില്‍ إِلَّا يَسِيرًا അല്‍പമല്ലാതെ, കുറച്ചൊഴികെ

ശത്രുവിഭാഗക്കാര്‍ തങ്ങളുടെ വീടുകള്‍ക്കിടയില്‍കൂടി – അല്ലെങ്കില്‍ മദീനായുടെ ഏതെങ്കിലും വശങ്ങളില്‍കൂടി – നാട്ടില്‍ പ്രവേശിക്കുകയും, എന്നിട്ട് അവരോട്: കൂറുമാറിയോ, മതപരിവര്‍ത്തനം ചെയ്തോ കുഴപ്പമുണ്ടാക്കുവാനാവശ്യപ്പെടുകയും ചെയ്‌താല്‍, ഒട്ടും താമസിയാതെ അവര്‍ അതിനു മുതിരുന്നതാണെന്നു സാരം. ഇതായിരുന്നു അവരുടെ മനസ്ഥിതി. ഇതില്‍നിന്നാണ് മേല്‍ കണ്ടതുപോലെയുള്ള പ്രസ്താവനകളും ആവശ്യങ്ങളും പുറത്തുവന്നത്.

33:15

  • وَلَقَدْ كَانُوا۟ عَٰهَدُوا۟ ٱللَّهَ مِن قَبْلُ لَا يُوَلُّونَ ٱلْأَدْبَٰرَ ۚ وَكَانَ عَهْدُ ٱللَّهِ مَسْـُٔولًا ﴾١٥﴿
  • (യുദ്ധവേളകളില്‍) തങ്ങള്‍ പിന്‍തിരിഞ്ഞുപോകുന്നതല്ല എന്ന് അല്ലാഹുവിനോടു അവര്‍ മുമ്പ് ഉടമ്പടി ചെയ്തിട്ടുമുണ്ടായിരുന്നു. അല്ലാഹുവിനോടുള്ള ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
  • وَلَقَدْ كَانُوا നിശ്ചയമായും അവര്‍ ഉണ്ടായിട്ടുണ്ട് عَاهَدُوا അവര്‍ ഉടമ്പടിചെയ്യുക (ഉണ്ടായിട്ടുണ്ട്) اللَّـهَ അല്ലാഹുവിനോടു مِن قَبْلُ മുമ്പു لَا يُوَلُّونَ അവര്‍ തിരിക്കുകയില്ലെന്നു الْأَدْبَار പിന്‍ഭാഗം وَكَانَ ആകുന്നു عَهْدُ اللَّـهِ അല്ലാഹുവിന്‍റെ (അല്ലാഹുവിനോടുള്ള) ഉടമ്പടി مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നതു

ഉഹ്ദ് യുദ്ധത്തി ബനൂഹാരിഥഃ (بنو حارثة) ഗോത്രക്കാര്‍ യുദ്ധക്കളം വിട്ടോടിപ്പോകുകയും, അനന്തരം ഖേദിച്ച് മടങ്ങി മേലില്‍ അങ്ങിനെ ചെയ്കയില്ലെന്നു കരാര്‍ ചെയ്കയും ചെയ്തിരുന്നു. ഇവരാണ് പ്രധാനമായും ഖന്‍ദഖ് യുദ്ധത്തില്‍ മേല്‍ പ്രസ്താവിച്ച പ്രകാരം യുദ്ധഅണികള്‍ വിട്ടു പിന്‍വാങ്ങുവാന്‍ അനുവാദം തേടിയിരുന്നത്. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന ചിലര്‍, അന്നു മുസ്‌ലിംകള്‍ക്കു അപ്രതീക്ഷിതമായ വിജയം ലഭിച്ചുകണ്ടപ്പോള്‍, മേലില്‍ തങ്ങള്‍ എല്ലാ യുദ്ധത്തിലും ശരിക്കു പങ്കെടുക്കുമെന്നു ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിക്കുന്നത്. അല്ലാഹുവിനോടുള്ള കരാറും ഉടമ്പടിയും ശരിക്കു പാലിക്കപ്പെടാത്തപക്ഷം, അതു ചോദ്യം ചെയ്യപ്പെടുകയും, അതിനു തക്ക നടപടി എടുക്കപ്പെടുകയും ചെയ്യുന്നതാണെന്ന താക്കീതാണ് അവസാനത്തെ വാക്യത്തിലുള്ളത്.

33:16

  • قُل لَّن يَنفَعَكُمُ ٱلْفِرَارُ إِن فَرَرْتُم مِّنَ ٱلْمَوْتِ أَوِ ٱلْقَتْلِ وَإِذًا لَّا تُمَتَّعُونَ إِلَّا قَلِيلًا ﴾١٦﴿
  • (നബിയേ) പറയുക: ‘മരണത്തില്‍നിന്നോ, കൊലയില്‍നിന്നോ നിങ്ങള്‍ പേടിച്ചോടുന്നപക്ഷം, (ആ) ഓട്ടം നിങ്ങള്‍ക്കു പ്രയോജനം ചെയ്യുന്നതേയല്ല, (പ്രയോജനപ്പെട്ടു) എങ്കില്‍തന്നെ, അല്‍പ (മാത്ര) മല്ലാതെ നിങ്ങള്‍ക്കു (ജീവിത) സുഖം നല്കപ്പെടുകയുമില്ല.’
  • قُل പറയുക لَّن يَنفَعَكُمُ നിങ്ങള്‍ക്കു പ്രയോജനപ്പെടുന്നതേയല്ല الْفِرَارُ ഓടിപ്പോകല്‍, പേടിച്ചു പിന്‍വാങ്ങല്‍ إِن فَرَرْتُم നിങ്ങള്‍ ഓടിപ്പോയാല്‍ مِّنَ الْمَوْتِ മരണത്തില്‍നിന്നു أَوِ الْقَتْلِ അല്ലെങ്കില്‍ കൊലയില്‍നിന്നു وَإِذًا എങ്കില്‍തന്നെ, അപ്പോഴും لَّا تُمَتَّعُونَ നിങ്ങള്‍ക്ക് സുഖം നല്‍കപ്പെടുകയില്ല إِلَّا قَلِيلًا അല്‍പമല്ലാതെ

33:17

  • قُلْ مَن ذَا ٱلَّذِى يَعْصِمُكُم مِّنَ ٱللَّهِ إِنْ أَرَادَ بِكُمْ سُوٓءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّا وَلَا نَصِيرًا ﴾١٧﴿
  • പറയുക: ‘വല്ല തിന്‍മയും അല്ലാഹു നിങ്ങളില്‍ ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ നിങ്ങളില്‍ വല്ല കാരുണ്യവും ഉദ്ദേശിക്കുകയോ ചെയ്യുന്നപക്ഷം, അവനില്‍നിന്ന് നിങ്ങളെ തടുക്കുന്നവര്‍ ആരാണുള്ളത്?!’ അല്ലാഹുവിനുപുറമെ, ഒരു കൈകാര്യകര്‍ത്താവിനെയാകട്ടെ, ഒരു സഹായകനെയാകട്ടെ അവര്‍ക്കു കിട്ടുകയില്ല.
  • قُلْ പറയുക مَن ആരാണ് ذَا الَّذِي ഇങ്ങിനെയുള്ള ഒരുവന്‍ يَعْصِمُكُم നിങ്ങളെ തടുക്കുന്നു, കാത്തുതരുന്നു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു إِنْ أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ بِكُمْ നിങ്ങളില്‍, നിങ്ങളെക്കൊണ്ടു سُوءًا വല്ല തിന്‍മയും أَوْ أَرَادَ അല്ലെങ്കിലവന്‍ ഉദ്ദേശിച്ചാല്‍ بِكُمْ നിങ്ങളില്‍ رَحْمَةً വല്ല കാരുണ്യവും وَلَا يَجِدُونَ അവര്‍ക്കു കിട്ടുകയില്ല, അവര്‍ എത്തിക്കുകയില്ല لَهُم തങ്ങള്‍ക്കു مِّن دُونِ اللَّـهِ അല്ലാഹുവിനുപുറമെ وَلِيًّا ഒരു രക്ഷാകര്‍ത്താവിനെയും وَلَا نَصِيرًا ഒരു സഹായകനെയും ഇല്ല

അല്ലാഹു നിശ്ചയിച്ച കാലാവധി വിട്ടുകടന്നു മരണത്തില്‍നിന്നു രക്ഷപ്പെടുവാന്‍ ആര്‍ക്കും സാധ്യമല്ല. ചില സന്നിഗ്ദ്ധഘട്ടങ്ങളില്‍ പേടിച്ചോടിപ്പോയതുകൊണ്ടു തല്‍ക്കാലം രക്ഷപ്പെട്ടുവെന്ന് തോന്നിയേക്കാം. എന്നാല്‍ തന്നെ ആ കാലാവധിവരെമാത്രമേ ഇവിടെ ജീവിക്കുവാനും സുഖിക്കുവാനും ആര്‍ക്കും സാധിക്കയുള്ളു.

33:18

  • ۞ قَدْ يَعْلَمُ ٱللَّهُ ٱلْمُعَوِّقِينَ مِنكُمْ وَٱلْقَآئِلِينَ لِإِخْوَٰنِهِمْ هَلُمَّ إِلَيْنَا ۖ وَلَا يَأْتُونَ ٱلْبَأْسَ إِلَّا قَلِيلًا ﴾١٨﴿
  • നിങ്ങളില്‍നിന്നുള്ള പിന്‍തിരിപ്പന്‍മാരെ [ലക്ഷ്യം മുടക്കുന്നവരെ]യും, ‘ഞങ്ങളുടെ അടുക്കലേക്കു വരൂ’ എന്നു തങ്ങളുടെ സഹോദരന്‍മാരോടു പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. അവര്‍ അല്പമായിട്ടല്ലാതെ പടക്കു വരുകയും ചെയ്യുന്നതല്ല;…
  • قَدْ يَعْلَمُ اللَّـهُ തീര്‍ച്ചയായും അല്ലാഹു അറിയുന്നു الْمُعَوِّقِينَ പിന്‍തിരിപ്പന്‍മാരെ, ലക്ഷ്യം മുടക്കുന്നവരെ مِنكُمْ നിങ്ങളില്‍ നിന്നുള്ള وَالْقَائِلِينَ പറയുന്നവരെയും لِإِخْوَانِهِمْ തങ്ങളുടെ സഹോദരന്‍മാരോടു هَلُمَّ إِلَيْنَا ഞങ്ങളുടെ അടുക്കലേക്കു വരൂ وَلَا يَأْتُونَ അവര്‍ വരുന്നതുമല്ല الْبَأْسَ പടയ്ക്ക്, കാഠിന്യത്തിങ്കല്‍ إِلَّا قَلِيلًا അൽപമായിട്ടല്ലാതെ

33:19

  • أَشِحَّةً عَلَيْكُمْ ۖ فَإِذَا جَآءَ ٱلْخَوْفُ رَأَيْتَهُمْ يَنظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَٱلَّذِى يُغْشَىٰ عَلَيْهِ مِنَ ٱلْمَوْتِ ۖ فَإِذَا ذَهَبَ ٱلْخَوْفُ سَلَقُوكُم بِأَلْسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلْخَيْرِ ۚ أُو۟لَٰٓئِكَ لَمْ يُؤْمِنُوا۟ فَأَحْبَطَ ٱللَّهُ أَعْمَٰلَهُمْ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا ﴾١٩﴿
  • (അതുംതന്നെ) നിങ്ങളില്‍ പിശുക്കന്‍മാരായും കൊണ്ട്! എന്നിട്ട് (യുദ്ധ)ഭയം വന്നെത്തിയാല്‍, അവര്‍ നിന്‍റെ അടുക്കലേക്കു നോക്കുന്നതായി നിനക്കു കാണാം; മരണം നിമിത്തം ബോധക്ഷയം ബാധിക്കുന്നവനെപ്പോലെ, അവരുടെ കണ്ണുകള്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അങ്ങനെ, (യുദ്ധ) ഭയം പോയിക്കഴിഞ്ഞാല്‍ അവര്‍, മൂര്‍ച്ചയേറിയ നാവുകളാല്‍ നിങ്ങളെ സ്വൈരം കെടുത്തുകയും ചെയ്യും; നന്മയില്‍ (ദുര്‍മ്മോഹം പൂണ്ട) പിശുക്കന്‍മാരായുംകൊണ്ടു! അക്കൂട്ടര്‍ (വാസ്തവത്തില്‍) വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങളെ നിഷ്ഫലമാക്കിയിരിക്കുന്നു. അതു അല്ലാഹുവിന്‍റെമേല്‍ ഒരു നിസ്സാരകാര്യമാകുന്നു.
  • أَشِحَّةً പിശുക്കന്‍മാരായിക്കൊണ്ടു, ദുര്‍മ്മോഹികളായിട്ടു عَلَيْكُمْ നിങ്ങളുടെമേല്‍ فَإِذَا جَاءَ എന്നിട്ടുവന്നാല്‍ الْخَوْفُ ഭയം رَأَيْتَهُمْ നിനക്കവരെ കാണാം, നീ കാണും يَنظُرُونَ അവര്‍ നോക്കുന്നതായി إِلَيْكَ നിന്നിലേക്കു تَدُورُ കറങ്ങും, വട്ടം ചുറ്റിക്കൊണ്ടു أَعْيُنُهُمْ അവരുടെ കണ്ണുകള്‍ كَالَّذِي യതൊരുവനെപ്പോലെ يُغْشَىٰ عَلَيْهِ അവനു ബോധക്ഷയം ബാധിക്കുന്നു (അങ്ങിനെയുള്ള) مِنَ الْمَوْتِ മരണത്താല്‍, മരണം നിമിത്തം فَإِذَا ذَهَبَ അങ്ങനെ പോയാല്‍ الْخَوْفُ ഭയം, പേടി سَلَقُوكُم അവ൪ നിങ്ങളെ സ്വൈരം കെടുത്തും, കുത്തിപ്പറയും, പ്രഹരിക്കും بِأَلْسِنَةٍ നാവുകളാല്‍ حِدَادٍ മൂര്‍ച്ചയുള്ള أَشِحَّةً പിശുക്കന്‍മാരായിക്കൊണ്ടു, ദുരാഗ്രഹികളായിട്ടു عَلَى الْخَيْرِ നന്‍മയില്‍, നല്ലതിനു أُولَـٰئِكَ അക്കൂട്ടര്‍ لَمْ يُؤْمِنُوا വിശ്വസിച്ചിട്ടില്ല فَأَحْبَطَ اللَّـهُ അതിനാല്‍ അല്ലാഹു നിഷ്ഫലമാക്കി أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ وَكَانَ ذَٰلِكَ അതാകുന്നു عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ يَسِيرًا നിസ്സാരമായത്

കപടവിശ്വാസികളുടെ മറ്റു ചില സ്വഭാവങ്ങളാണിത്. അവര്‍ തങ്ങളെപ്പോലെ മറ്റുള്ളവരെയും യുദ്ധത്തില്‍ നിന്നു പിന്‍തിരിപ്പുക്കവാന്‍ ശ്രമിക്കുകയും, പ്രചാരണം നടത്തുകയും ചെയ്തുവന്നു. യുദ്ധത്തില്‍ അവര്‍ പങ്കെടുക്കുന്നുവെങ്കില്‍തന്നെ, അതു കേവലം നാമമാത്രമായിരിക്കും, മുസ്ലിംകളെ സഹായിക്കുന്നതിലും അവരുമായി സഹകരിക്കുന്നതിലും ലവലേശം സന്നദ്ധത കാണിക്കാത്തവണ്ണം കടുത്ത പിശുക്കന്‍മാരാണവര്‍. അതേ സമയത്തു തനി ഭീരുക്കളും! യുദ്ധഭീതി വന്നുകഴിഞ്ഞാല്‍ അന്ധാളിച്ചു തുറിച്ചുനോക്കുകയും, മരണവേളയിലെന്നപോലെ പരിഭ്രമിച്ചു കണ്ണുരുട്ടുകയും ചെയ്യും. യുദ്ധഭീതി അവസാനിച്ചുകഴിഞ്ഞാലോ? സത്യവിശ്വാസികളുടെ നേരെ കടുത്തതും ഉരത്തതുമായ ശരവര്‍ഷങ്ങള്‍ നടത്തുകയായി. യുദ്ധാനന്തരം ലഭിച്ചേക്കുന്ന (‘ഗനീമത്തു’ മുതലായ) നേട്ടങ്ങള്‍ കാണുമ്പോള്‍ അതിനു ആര്‍ത്തിയും ദുര്‍മ്മോഹവും പ്രകടമാക്കുകയും ചെയ്യും. ബാഹ്യത്തില്‍ മുസ്‌ലിംകളാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവരെ വിശ്വാസം തീണ്ടിയിട്ടില്ല എന്നതാണ് ഇതിനെല്ലാം കാരണം. വിശ്വാസം കൂടാതെയുള്ള പ്രവര്‍ത്തനങ്ങളാകട്ടെ, അല്ലാഹുവിങ്കല്‍ സ്വീകാര്യവുമല്ല.

شحيح (ശഹീഹ്) എന്ന വാക്കിന്‍റെ ബഹുവചനമാണ് أَشِحَّة (അശിഹ്-ഹത്ത) ‘പിശുക്കന്‍മാര്‍, ലുബ്ധന്മാര്‍’ എന്നൊക്കെയാണ് സാധാരണ അതിന് അര്‍ത്ഥം പറയാറുള്ളത്. പക്ഷേ, കൈവശമുള്ളതില്‍ പിശുക്കു കാണിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ പക്കലുള്ളതില്‍ ദുരാഗ്രഹവുംകൂടി ഉള്ളവര്‍ എന്നത്രെ ഈ വാക്കിന്‍റെ താല്പര്യം. ആകയാല്‍, സന്ദര്‍ഭമനുസരിച്ച്‌ ‘പിശുക്കന്‍മാര്‍’ എന്നും ‘ദുര്‍മ്മോഹികള്‍’ എന്നും ഇതിന് അര്‍ത്ഥം കല്‍പിക്കാവുന്നതാണ്. ഭീരുത്വത്തില്‍നിന്നു ഉടലെടുക്കുന്നതാണ് ലുബ്ധത. മാന്യമല്ലാത്ത അധമമനസ്ഥിതിയില്‍ നിന്നാണ് ദുര്‍മ്മോഹം ഉളവാകുന്നത്. അതുകൊണ്ട് ഒരാളെക്കുറിച്ച് شحيح എന്നു വിശേഷിപ്പിക്കപ്പെടുമ്പോള്‍ അവനില്‍ ഈ നാലു ദുര്‍ഗുണങ്ങളും ഏറെക്കുറെ സമ്മേളിച്ചിരിക്കുമെന്നുകരുതാം. മുനാഫിഖുകളുടെ ഭീരുത്വത്തിന്‍റെ കാഠിന്യം നോക്കുക:

33:20

  • يَحْسَبُونَ ٱلْأَحْزَابَ لَمْ يَذْهَبُوا۟ ۖ وَإِن يَأْتِ ٱلْأَحْزَابُ يَوَدُّوا۟ لَوْ أَنَّهُم بَادُونَ فِى ٱلْأَعْرَابِ يَسْـَٔلُونَ عَنْ أَنۢبَآئِكُمْ ۖ وَلَوْ كَانُوا۟ فِيكُم مَّا قَٰتَلُوٓا۟ إِلَّا قَلِيلًا ﴾٢٠﴿
  • (സഖ്യ) കക്ഷികളെക്കുറിച്ച് അവര്‍ (സ്ഥലം വിട്ടു) പോയിട്ടില്ലെന്നു അവര്‍ വിചാരിക്കുന്നു! (സഖ്യ) കക്ഷികള്‍ (വീണ്ടും) വരുകയാണെങ്കിലോ, അവര്‍ കൊതിച്ചേക്കും: നിങ്ങളുടെ [സത്യവിശ്വാസികളുടെ] വൃത്താന്തങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞുംകൊണ്ട് തങ്ങള്‍ ‘അഅ്റാബി’കളുടെ കൂട്ടത്തില്‍ മരുഭൂവാസികളായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന്! അവര്‍ നിങ്ങളില്‍ ഉണ്ടായിരുന്നാലും, അല്‍പ(മാത്ര)മല്ലാതെ അവര്‍ യുദ്ധം നടത്തുകയില്ലതാനും.
  • يَحْسَبُونَ അവര്‍ വിചാരിക്കുന്നു الْأَحْزَابَ കക്ഷികളെ, സംഘങ്ങളെ لَمْ يَذْهَبُوا അവര്‍ പോയിട്ടില്ലെന്നു وَإِن يَأْتِ വരുന്നപക്ഷം الْأَحْزَابُ (സൈന്യ) കക്ഷികള്‍ يَوَدُّوا അവര്‍ കൊതിക്കും, മോഹിക്കും لَوْ أَنَّهُم അവരായിരുന്നെങ്കില്‍ എന്നു بَادُونَ മരുഭൂവാസികള്‍ فِي الْأَعْرَابِ ‘അഅ്റാബി’കളില്‍ يَسْأَلُونَ തങ്ങള്‍ ചോദിച്ചറിഞ്ഞുംകൊണ്ട് عَنْ أَنبَائِكُمْ നിങ്ങളുടെ വൃത്താന്തങ്ങളെപ്പറ്റി وَلَوْ كَانُوا അവര്‍ ആയിരുന്നുവെങ്കില്‍, ആയിരുന്നാലും فِيكُم നിങ്ങളില്‍ مَّا قَاتَلُوا അവര്‍ യുദ്ധം ചെയ്യുകയില്ല إِلَّا قَلِيلًا അൽപമല്ലാതെ

മരുപ്രദേശങ്ങളില്‍ താമസിക്കുന്ന കൂടാരവാസികളായ അറബികള്‍ക്കാണ് ‘അഅ്റാബ്’ എന്നു പറയുന്നത്. ‘ബദു’ക്കള്‍ (*) എന്നും ഇവരെപ്പറ്റി പറയപ്പെടുന്നു. ആയത്തിന്‍റെ സാരം ഇപ്രകാരമാകുന്നു.

(*) Bedouins


ശത്രുസംഘങ്ങള്‍ അവര്‍ക്കു ബാധിച്ച കൊടുങ്കാറ്റും, തണുപ്പും നിമിത്തം ചിന്നിച്ചിതറി സ്ഥലം വിട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷേ, കപടവിശ്വാസികള്‍ക്കു – അവരുടെ ഭീരുത്വവും പരിഭ്രമവും നിമിത്തം – അതു വിശ്വാസമായിട്ടില്ല. ഒരുപക്ഷേ, തല്‍ക്കാലം ഒന്നു സ്ഥലം വിട്ടിട്ടുണ്ടെങ്കിലും അവര്‍ യുദ്ധം നിറുത്തിപ്പോയിട്ടില്ലെന്നും, ഉടനെ വീണ്ടും വന്ന് യുദ്ധം തുടരുമെന്നുമാണവരുടെ ധാരണ. എനി, ശത്രുക്കള്‍ വീണ്ടും മടങ്ങി വന്നുവെന്ന് സങ്കല്‍പിക്കുക, അപ്പോള്‍ ഇവരുടെ നിലപാടെന്തായിരിക്കും? ‘അയ്യോ! ഈ നാട്ടിലല്ലാതെ വല്ല വെളിപ്രദേശത്തും ബദുക്കളുടെ കൂട്ടത്തില്‍ താമസിക്കുന്നവരായിരുന്നു തങ്ങളെങ്കില്‍ എത്ര നന്നായേനെ! എന്നാല്‍ ഈ വിധത്തിലുള്ള ആപത്തുകളില്‍ ഭാഗഭാക്കകേണ്ടിവരുമായിരുന്നില്ലല്ലോ! മുസ്ലിംകളുടെ വര്‍ത്തമാനങ്ങളെപ്പറ്റി അവിടെ ഇരുന്നു അന്വേഷിച്ചറിഞ്ഞുകൊണ്ടിരുന്നാല്‍ മതിയായിരുന്നു!’ ഇതായിരിക്കും അവരുടെ മോഹം. എനി, ശത്രുക്കളുമായി യുദ്ധം നടക്കുമ്പോള്‍ അവര്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലുണ്ടെന്നു വിചാരിക്കുക, എന്നാലും അതുകൊണ്ടു പ്രയോജനമുണ്ടാകുന്നതല്ല. കാരണം, മനപ്പൂര്‍വം അതില്‍ പങ്കുവഹിക്കുകയോ, ഫലപ്രദമായ വല്ലതും പ്രവര്‍ത്തിക്കുകയോ അവര്‍ ചെയ്കയില്ലതന്നെ.

വിഭാഗം – 3

33:21

  • لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ وَذَكَرَ ٱللَّهَ كَثِيرًا ﴾٢١﴿
  • നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ നല്ലതായ മാതൃകയുണ്ടായിട്ടുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.
  • لَّقَدْ كَانَ തീര്‍ച്ചയായും ഉണ്ടായിരുന്നു, ഉണ്ടായിട്ടുണ്ട് لَكُمْ നിങ്ങള്‍ക്കു فِي رَسُولِ اللَّـهِ അല്ലാഹുവിന്‍റെ റസൂലില്‍ أُسْوَةٌ മാതൃക, പിന്‍തുടര്‍ച്ച حَسَنَةٌ നല്ലതായ لِّمَن യാതൊരുവര്‍ക്കു كَانَ يَرْجُو പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുന്ന اللَّـهَ അല്ലാഹുവിനെ وَالْيَوْمَ الْآخِرَ അന്ത്യനാളിനെയും وَذَكَرَ ഓര്‍മ്മിക്കുകയും ചെയ്ത اللَّـهَ അല്ലാഹുവിനെ كَثِيرًا ധാരാളം, വളരെ

ഒട്ടും ഭീരുത്വമോ, പരിഭ്രമോ കൂടാതെ, അല്ലാഹുവിന്‍റെ റസൂല്‍ യുദ്ധത്തില്‍ ആദ്യന്തം പങ്കെടുത്തും, നേതൃത്വം നല്‍കിയുംകൊണ്ടിരുന്നു. കൊടുങ്കാറ്റും, അതിശൈത്യവും, പെരുമഴയും ഒന്നിനുമീതെ മറ്റൊന്നെന്നോണം അസഹ്യമായിരുന്ന ആ രാത്രിയില്‍ – അശേഷം ധൈര്യക്ഷയം ബാധിക്കാതെ – അല്ലാഹുവിന്‍റെ സഹായം പ്രതീക്ഷിച്ചുകൊണ്ടും, അതിനപേക്ഷിച്ചുകൊണ്ടും ഒരു ഉയര്‍ന്ന (*) സ്ഥലത്തുവെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമസ്കാരത്തിലും പ്രാര്‍ത്ഥനയിലും മുഴുകിയിരിക്കുകയാണ്. ശത്രുക്കളുടെ തിരക്കും ബഹളവും കേട്ട്, ‘അവിടെച്ചെന്നു അവരുടെ വിവരം അറിഞ്ഞു വരാന്‍ ആരുണ്ട്?’ എന്നു രണ്ടുമൂന്നു പ്രാവശ്യം അവിടുന്നു വിളിച്ചുചോദിച്ചു. 11-ാം വചനത്തില്‍ പ്രസ്താവിച്ചതുപോലെ, മുസ്‌ലിംകള്‍ വമ്പിച്ച പരീക്ഷണത്തിന് വിധേയരായിരിക്കയാണല്ലോ. അസഹ്യമായ വിശപ്പും, കഠോരമായ തണുപ്പും, മനുഷ്യസഹജമായ ഭയപ്പാടും എല്ലാവരെയും ബാധിച്ചിരിക്കുന്നു. ആരും മുന്നോട്ടു വന്നുകാണുന്നില്ല. കൂട്ടത്തില്‍ ഹുദൈഫത്തുബ്നുല്‍ യമാനി (رضي الله عنه)യും ഉണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചോദിച്ചു: ‘ഹുദൈഫാ! ഞാനീ പറയുന്നതു താങ്കള്‍ കേട്ടില്ലേ?!’ അദ്ദേഹം പറഞ്ഞു: തിരുമേനീ! ആപത്തും അതിശൈത്യവും അങ്ങേക്കു മറുപടി നല്‍കുവാന്‍ എന്നെ സമ്മതിക്കാതിരുന്നതാണ്.’ (منعنى أجيبك الضّر والقرّ). ശത്രുക്കളുടെ വിവരം ഗൂഢമായി അറിഞ്ഞുവരുവാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തെ ഏല്പിച്ചു. അദ്ദേഹത്തിനു രക്ഷക്കു വേണ്ടി പ്രാര്‍ത്ഥിക്കയും ചെയ്തു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടിരുന്നു. താമസിയാതെ ജിബ്രീല്‍ (അ) വന്ന് വിജയത്തിന്‍റെ സന്തോഷവാര്‍ത്ത നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അറിയിച്ചു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിനു നന്ദി പ്രകടിപ്പിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു: شكرا شكرا كما  رحمتي ورحمت اصحابي (നന്ദി! എനിക്കും എന്‍റെ സഹാബികള്‍ക്കും നീ കരുണ ചെയ്തതിനു നന്ദി!!) ഹുദൈഫഃ (رضي الله عنه) മടങ്ങിവന്ന് ശത്രുസൈന്യങ്ങളുടെ സ്ഥിതിഗതികള്‍ വിവരിച്ചു കൊടുക്കുകയും ചെയ്തു.


(*). ഇപ്പോള്‍ ‘മസ്ജിദുല്‍ ഫത്ത്ഹ്’ (مسجد الفتح) അഥവാ വിജയത്തിന്‍റെ പള്ളി സ്ഥിതിചെയ്യുന്നത് ഈ കുന്നിലാണ്.


9 മുതല്‍ 11 കൂടിയ ആയത്തുകളില്‍ മുസ്‌ലിംകളെപ്പറ്റി മൊത്തത്തിലായിരുന്നു പ്രതിപാദിച്ചിരുന്നത്. 12 മുതല്‍ 20 കൂടിയ വചനങ്ങളില്‍ കപടവിശ്വാസികളെയും, ദുര്‍ബ്ബല ഹൃദയന്‍മാരെയും കുറിച്ചായിരുന്നു സംസാരം. പരീക്ഷണഘട്ടങ്ങള്‍ നേരിടുമ്പോഴാണല്ലോ ഈ രണ്ടു തരക്കാരുടെയും യഥാര്‍ത്ഥ നിലപാടുകള്‍ പ്രത്യക്ഷമായിക്കാണുക. ഖന്‍ദഖു യുദ്ധത്തില്‍ അതു അതിന്‍റെ സാക്ഷാല്‍ രൂപത്തില്‍ തന്നെ അവരില്‍ പ്രകടമാകുകയും ചെയ്തു. ഇതേ അവസരത്തില്‍, യഥാര്‍ത്ഥ വിശ്വാസികളും ദൃഢമനസ്കരുമായ സത്യവിശ്വാസികളുടെ നിലപാടെന്തായിരുന്നു? പരീക്ഷണഘട്ടങ്ങളേയും, ആപല്‍സന്ധികളെയും അവരെങ്ങിനെ തരണംചെയ്തു? എന്നിങ്ങിനെയുള്ള വിവരങ്ങള്‍ 22, 23 എന്നീ ആയത്തുകളില്‍ പ്രസ്താവിക്കുന്നുമുണ്ട്. ഇടക്കുവെച്ച് ഈ (21-ാം) വചനത്തില്‍, മൗലികപ്രധാനമായ ഒരു വിഷയം – കപടവിശ്വാസികളും ദുര്‍ബ്ബലവിശ്വാസികളും ഇത്രയും അധമാവസ്ഥയില്‍ പതിക്കുവാനും, സത്യവിശ്വാസികളും ദൃഢമനസ്കരുമായ ആളുകള്‍ താഴെ പറയുംപ്രകാരം അങ്ങേഅറ്റം പ്രശംസനീയരും മാതൃകാപുരുഷന്‍മാരുമായി പുരോഗമിക്കുവാനുമുള്ള അടിസ്ഥാനകാരണം – ചൂണ്ടിക്കാട്ടുകയാണ്. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ മാതൃക സ്വീകരിക്കാത്തതാണ് എല്ലാ പരാജയത്തിന്‍റെയും അധഃപതനത്തിന്‍റെയും കാരണം; അവിടുത്തെ മാതൃക സ്വീകരിക്കുന്നതാണ് എല്ലാ വിജയത്തിന്‍റെയും ഉന്നമനത്തിന്‍റെയും നിദാനം; പക്ഷേ, അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചും ബോധവും ഭയപ്പാടും ഉണ്ടായിരിക്കുകയും, അല്ലാഹുവിന്‍റെ സ്മരണ ശരിക്കും ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരേ ആ മാതൃക അനുസരിക്കുവാന്‍ തയ്യാറാവുകയുള്ളു; അവര്‍ക്കുമാത്രമേ അതു പ്രയോജനപ്പെടുകയുമുള്ളു എന്നു സാരം. ‘നിങ്ങള്‍ക്കു അല്ലാഹുവിന്‍റെ റസൂലില്‍ മാതൃകയുണ്ടായിട്ടുണ്ട്’ എന്നു ആദ്യം പൊതുവില്‍ പറഞ്ഞശേഷം, ‘അതായതു, അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്’ എന്നു പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നതു വളരെ ശ്രദ്ധേയമാകുന്നു. ഖന്‍ദഖു യുദ്ധത്തിലെ പരീക്ഷണഘട്ടങ്ങളില്‍ സത്യവിശ്വാസികള്‍ സ്വീകരിച്ച നിലപാടു അല്ലാഹു വിവരിക്കുന്നതു നോക്കുക;

33:22

  • وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَٰنًا وَتَسْلِيمًا ﴾٢٢﴿
  • സത്യവിശ്വാസികള്‍ (സഖ്യ) കക്ഷികളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവും, അവന്‍റെ റസൂലും നമ്മോടു വാഗ്ദാനം ചെയ്തിട്ടുള്ളതാണ് ഇത്. അല്ലാഹുവും അവന്‍റെ റസൂലും സത്യമത്രെ പറഞ്ഞത്.’ അവര്‍ക്കു സത്യവിശ്വാസത്തെയും, അനുസരണത്തെയുമല്ലാതെ അതു വര്‍ദ്ധിപ്പിച്ചതുമില്ല.
  • وَلَمَّا رَأَى കണ്ടപ്പോള്‍ الْمُؤْمِنُونَ സത്യവിശ്വാസികള്‍ الْأَحْزَابَ കക്ഷികളെ, സംഘങ്ങളെ قَالُوا അവര്‍ പറഞ്ഞു هَـٰذَا ഇതു مَا وَعَدَنَا നമ്മോട് വാഗ്ദാനം ചെയ്തതാണ് اللَّـهُ وَرَسُولُهُ അല്ലാഹുവും അവന്‍റെ റസൂലും وَصَدَقَ اللَّـهُ അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു وَرَسُولُهُ അവന്‍റെ റസൂലും وَمَا زَادَهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിച്ചതുമില്ല إِلَّا إِيمَانًا വിശ്വാസത്തെയല്ലാതെ وَتَسْلِيمًا അനുസരണത്തെയും

സത്യവിശ്വാസികള്‍ പല പരീക്ഷണങ്ങള്‍ക്കും വിധേയരായേക്കും; ഒടുവില്‍ വിജയം അവര്‍ക്കുതന്നെയായിരിക്കും എന്നിങ്ങിനെ അല്ലാഹുവും, അവന്‍റെ റസൂലും ചെയ്തിട്ടുള്ള വാഗ്ദാനങ്ങളാണ് ഇവിടെ ഉദ്ദേശ്യം. (*). ശത്രുക്കള്‍ അതിശക്തിയോടെ വന്നു വലയം ചെയ്യുന്നതു കണ്ടപ്പോള്‍ സത്യവിശ്വാസികള്‍ക്കു പ്രസ്തുത വാഗ്ദാനങ്ങള്‍ ഓര്‍മ്മവരുകയും, അതവരുടെ വിശ്വാസവും അനുസരണസന്നദ്ധതയും വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പൂര്‍വ്വാധികം ധീരതയും ആവേശവും ഉളവാക്കി.


(*).സൂ: അല്‍ബഖറ : 214; അങ്കബൂത്ത്:2, 3; ആലുഇംറാന്‍ :140 -142; വസ്-സ്വാഫ്-ഫാത്തി 171-173 മുതലായ ഖുര്‍ആന്‍ വചനങ്ങളിലും, പല നബിവചനങ്ങളിലും നോക്കുക.


33:23

  • مِّنَ ٱلْمُؤْمِنِينَ رِجَالٌ صَدَقُوا۟ مَا عَٰهَدُوا۟ ٱللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُۥ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا۟ تَبْدِيلًا ﴾٢٣﴿
  • സത്യവിശ്വാസികളിലുണ്ട് ചില പുരുഷന്‍മാര്‍: തങ്ങള്‍ ഏതൊരു കാര്യത്തെപ്പറ്റി അല്ലാഹുവുമായി ഉടമ്പടി ചെയ്തിരുന്നുവോ അതവര്‍ (നിറവേറ്റി) സത്യമാക്കി. അങ്ങനെ, അവരില്‍ ചിലര്‍ തന്‍റെ നേര്‍ച്ച [കര്‍ത്തവ്യം] നിറവേറ്റിയവരുണ്ട്‌; അവരില്‍ (മറ്റു) ചിലര്‍ (അതിന്നവസരം) പാര്‍ത്തു കൊണ്ടിരിക്കുന്നവരുമുണ്ട്. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തുകയും ചെയ്തില്ല.
  • مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളിലുണ്ടു رِجَالٌ ചില പുരുഷന്‍മാര്‍ صَدَقُوا അവര്‍ സത്യമാക്കി مَا യാതൊന്നിനെ عَاهَدُوا اللَّـهَ അവര്‍ അല്ലാഹുവിനോടു ഉടമ്പടി ചെയ്തിരിക്കുന്നു عَلَيْهِ അതിന്‍റെ മേല്‍ فَمِنْهُم അങ്ങനെ അവരിലുണ്ടു مَّن قَضَىٰ നിര്‍വ്വഹിച്ചവര്‍ نَحْبَهُ തന്‍റെ നേര്‍ച്ച, ആവശ്യം (കര്‍ത്തവ്യം) وَمِنْهُم അവരിലുണ്ടു مَّن يَنتَظِرُ നോക്കിപ്പാര്‍ക്കുന്നവര്‍, കാത്തിരിക്കുന്നവര്‍ وَمَا بَدَّلُوا അവര്‍ മാറ്റം വരുത്തിയതുമില്ല تَبْدِيلًا ഒരു മാറ്റം വരുത്തലും

ഇസ്‌ലാമിന്നുവേണ്ടി ദേഹവും ധനവും ബലിയര്‍പ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണല്ലോ സത്യവിശ്വാസികള്‍ – ഈ പ്രതിജ്ഞ തികച്ചും നിറവേറ്റി ധര്‍മ്മയുദ്ധത്തില്‍ രക്തസാക്ഷി (شهيد)കളായി മരണമടഞ്ഞവരെ ഉദ്ദേശിച്ചാണ് مَّن قَضَىٰ نَحْبَهُ (നേർച്ച നിറവേറ്റിയവര്‍) എന്നു പറഞ്ഞത്. ഒരാള്‍ തനിക്കു ചെയ്‌വാനുള്ളതെല്ലാം ചെയ്തുതീര്‍ത്തു. അഥവാ അയാള്‍ മരണപ്പെട്ടു – എന്ന ഉദ്ദേശ്യത്തില്‍ ഈ വാക്യം അറബിഭാഷയില്‍ ഉപയോഗിക്കപ്പെടാറുള്ളതാണ്. രക്തസാക്ഷിയായി വീരമരണം പ്രാപിക്കുവാന്‍ ഇതുവരെ അവസരം ലഭിച്ചില്ലെങ്കിലും, അവസരം കിട്ടുമ്പോഴെല്ലാം അതിനു തക്കം പാര്‍ത്തും സന്നദ്ധരായിക്കൊണ്ടും ഇരിക്കുന്നവരെ ഉദ്ദേശിച്ചാണ് مَّن يَنتَظِرُ (അവസരം പാര്‍ത്തു കൊണ്ടിരിക്കുന്നവര്‍) എന്നു പറഞ്ഞത്. ഹംസ (رضي الله عنه), മുസ്വ്അബ് (رضي الله عنه) മുതലായ പല മഹാന്‍മാരും ഒന്നാമത്തെ വിഭാഗത്തിലും, ഉസ്മാന്‍ (رضي الله عنه), തല്‍ഹഃ (رضي الله عنه) മുതലായ പല മഹാന്‍മാരും രണ്ടാമത്തെ വിഭാഗത്തിലും ഉള്‍പ്പെട്ടവരാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്നിച്ച് യുദ്ധം നടത്തേണ്ടുന്ന അവസരം നേരിട്ടാല്‍ മരണം വരെ സധീരം പോരാടുമെന്നു പലപ്പോഴും പല സഹാബികളും വ്യക്തമായ ഭാഷയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ഉടമ്പടി ചെയ്തിട്ടുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ.

അനസ് (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘എന്‍റെ പിതൃവ്യന്‍ അനസുബ്നു നള്വ്൪ (انس بن النضر – رض) ബദ്ര്‍ യുദ്ധത്തില്‍ ഉണ്ടായിരുന്നില്ല. അതു അദ്ദേഹത്തിനു അസ്വാസ്ഥ്യമായിത്തോന്നി. അദ്ദേഹം പറഞ്ഞു: ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഒന്നാമതായി സംബന്ധിച്ച യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തില്ലല്ലോ! എനി, തിരുമേനിയൊന്നിച്ചു അല്ലാഹു എനിക്കൊരു രംഗം കാട്ടിത്തന്നാല്‍ തീര്‍ച്ചയായും ഞാന്‍ പ്രവര്‍ത്തിക്കുന്നതു (ധീരമായി സമരം ചെയ്യുന്നതു) അല്ലാഹുവിനു കാണുമാറാകും.’ അങ്ങനെ, അദ്ദേഹം ഉഹ്ദു യുദ്ധത്തില്‍ സംബന്ധിച്ചു. മുസ്ലിം സൈന്യം പിന്തിരിഞ്ഞോടുമ്പോള്‍ അദ്ദേഹം മുന്നോട്ടു കുതിച്ചു. അപ്പോള്‍ സഅദുബ്നു മുആദ് (سعد بن معاد – رض) അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി: ‘താങ്കള്‍ എങ്ങോട്ടാണ്?’ അദ്ദേഹം മറുപടി പറഞ്ഞതിങ്ങിനെയാണ്:

واهًا لريحِ الجنَّةِ أجدُها دونَ أحدٍ (ഹാ! സ്വര്‍ഗ്ഗത്തിന്‍റെ പരിമളം! ഉഹ്ദ് മലയുടെ ഇപ്പുറത്തുനിന്നു അതാ കിട്ടിക്കൊണ്ടിരിക്കുന്നു!) അങ്ങനെ, അദ്ദേഹം കൊല്ലപ്പെടുന്നതുവരെ യുദ്ധംചെയ്തു. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ വെട്ടും, കുത്തും, മറ്റുമായി എണ്‍പതില്‍പരം പരുക്കുകള്‍ പറ്റിയിട്ടുണ്ടായിരുന്നു. مِّنَ الْمُؤْمِنِينَ رِجَالٌ എന്ന ഈ വചനം (ഇത്തരം സന്ദര്‍ഭങ്ങളെ സൂചിപ്പിച്ചുകൊണ്ടു) അവതരിക്കുകയും ചെയ്തു.’ (മു; അ; തി; ന).

അഹ്സാബു യുദ്ധത്തിലേതുപോലുള്ള പരീക്ഷണഘട്ടങ്ങള്‍ അല്ലാഹു ഏര്‍പ്പെടുത്തുന്നതിന്‍റെ ആവശ്യവും ഉദ്ദേശ്യവും എന്താണെന്നു അടുത്ത വചനം കാട്ടിത്തരുന്നു:-

33:24

  • لِّيَجْزِىَ ٱللَّهُ ٱلصَّٰدِقِينَ بِصِدْقِهِمْ وَيُعَذِّبَ ٱلْمُنَٰفِقِينَ إِن شَآءَ أَوْ يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا ﴾٢٤﴿
  • സത്യവാന്‍മാര്‍ക്കു അവരുടെ സത്യ(പാലന)ത്തിനു അല്ലാഹു പ്രതിഫലം നല്‍കുവാനും, കപടവിശ്വാസികളെ – അവന്‍ ഉദ്ദേശിക്കുന്നപക്ഷം – ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെമേല്‍ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്‌വാനും വേണ്ടിയത്രെ (ഇത്). നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • لِّيَجْزِيَ اللَّـهُ അല്ലാഹു പ്രതിഫലം നല്‍കുവാന്‍വേണ്ടി الصَّادِقِينَ സത്യവാന്‍മാര്‍ക്കു بِصِدْقِهِمْ അവരുടെ സത്യതക്ക് وَيُعَذِّبَ അവന്‍ ശിക്ഷിക്കുവാനും الْمُنَافِقِينَ കപടവിശ്വാസികളെ إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍ أَوْ يَتُوبَ അല്ലെങ്കില്‍ പശ്ചാത്താപം സ്വീകരിക്കാനും عَلَيْهِمْ അവരുടെമേല്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ غَفُورًا വളരെ പൊറുക്കുന്നവനാകുന്നു رَّحِيمًا കരുണാനിധിയാകുന്നു

കപടവിശ്വാസികള്‍ തങ്ങളുടെ നിലയില്‍ മാറ്റമൊന്നും വരുത്താത്തപക്ഷം അല്ലാഹു അവരെ ശിക്ഷിക്കും. അവര്‍ പശ്ചാത്തപിക്കുന്നപക്ഷം അല്ലാഹു അതു സ്വീകരിക്കുകയും അവര്‍ക്കു പൊറുത്തുകൊടുക്കുകയും ചെയ്യും, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ – സൂ: ആലുഇംറാനില്‍ പ്രസ്താവിച്ചതുപോലെ – നല്ലവരെയും, ചീത്തയായവരെയും വേര്‍തിരിച്ചുകാട്ടുകയാണ് പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. അല്ലാഹു പറയുന്നു:

مَّا كَانَ اللَّـهُ لِيَذَرَ الْمُؤْمِنِينَ عَلَىٰ مَا أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ الْخَبِيثَ مِنَ الطَّيِّبِ ۗ وَمَا كَانَ اللَّـهُ لِيُطْلِعَكُمْ عَلَى الْغَيْبِ :سورة آل عمران : ١٧٩

(സാരം: നിങ്ങള്‍ നിലകൊള്ളുന്ന ഈ അവസ്ഥയില്‍ – നല്ലതില്‍നിന്നു ചീത്തയായതിനെ വേര്‍തിരിക്കാതെ – സത്യവിശ്വാസികളെ അല്ലാഹു വിട്ടുകളയുവാന്‍ തയ്യാറില്ല. അദൃശ്യകാര്യത്തെക്കുറിച്ച് നിങ്ങള്‍ക്കു കാട്ടിത്തരുവാനും അവന്‍ തയ്യാറില്ല. (ആലുഇംറാന്‍).

സത്യവിശ്വാസികള്‍, കപടവിശ്വാസികള്‍, വിശ്വാസദൗര്‍ബല്യമുള്ളവര്‍ എന്നിവരെ സംബന്ധിച്ചു പലതും പ്രസ്താവിച്ചശേഷം ശത്രുപക്ഷക്കാരായ അവിശ്വാസികളെസംബന്ധിച്ചും മറ്റും അടുത്ത വചനങ്ങളില്‍ പ്രതിപാദിക്കുന്നു:

33:25

  • وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُوا۟ بِغَيْظِهِمْ لَمْ يَنَالُوا۟ خَيْرًا ۚ وَكَفَى ٱللَّهُ ٱلْمُؤْمِنِينَ ٱلْقِتَالَ ۚ وَكَانَ ٱللَّهُ قَوِيًّا عَزِيزًا ﴾٢٥﴿
  • അവിശ്വസിച്ചിട്ടുള്ളവരെ അവരുടെ (മനഃ) ക്ലേശത്തോടെ – യാതൊരു ഗുണവും നേടാതെ – അല്ലാഹു മടക്കുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു അല്ലാഹു യുദ്ധം മതിയാക്കി [ആവശ്യമില്ലാതാക്കി]ക്കൊടുക്കുകയും ചെയ്തു. അല്ലാഹു ശക്തനും പ്രതാപശാലിയുമാകുന്നു.
  • وَرَدَّ اللَّـهُ അല്ലാഹു മടക്കുകയും (തടയുകയും) ചെയ്തു الَّذِينَ كَفَرُوا അവിശ്വസിച്ചവരെ بِغَيْظِهِمْ അവരുടെ ക്ലേശത്തോടെ, കോപത്തോടെ لَمْ يَنَالُوا അവര്‍ നേടാതെ, അവര്‍ പ്രാപിച്ചില്ല خَيْرًا ഒരു ഗുണവും وَكَفَى اللَّـهُ അല്ലാഹു മതിയാക്കുക (തടുക്കുക)യും ചെയ്തു الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു الْقِتَالَ യുദ്ധം وَكَانَ اللَّـهُ അല്ലാഹു ആകുന്നു قَوِيًّا ശക്തന്‍ عَزِيزًا പ്രതാപശാലി

ഇസ്‌ലാമിനെയും, മുസ്‌ലിംകളെയും ഈ പ്രാവശ്യം അടിയോടെ നിഷ്കാസനം ചെയ്യുമെന്ന ചങ്കൂറ്റത്തോടും, തികച്ചും ശുഭപ്രതീക്ഷയോടും കൂടിയാണ് സഖ്യസൈന്യങ്ങള്‍ മദീനായെ ഉപരോധം ചെയ്തത്. പക്ഷെ ഫലം നേരെമറിച്ചാണ് സംഭവിച്ചത്. കുപിതരും, രോഷാകുലരുമായിക്കൊണ്ട് ദാരുണാമാംവണ്ണം അവര്‍ യുദ്ധക്കളം വിട്ടോടേണ്ടിവന്നു. മുസ്‌ലിംകള്‍ക്കാകട്ടെ – കുറെ പരീക്ഷണഘട്ടങ്ങള്‍ക്കു ശേഷമെങ്കിലും – ഒരു പോരാട്ടമോ പൊതുസംഘട്ടനമോ ആവശ്യമായി വരാതെ യുദ്ധം വളരെ ശുഭകരമായി പര്യവസാനിക്കുകയും ചെയ്തു. അതെ, 9-ാം വചനത്തില്‍ പ്രസ്താവിച്ചതുപോലെ, അല്ലാഹു കൊടുങ്കാറ്റും, കാണപ്പെടാത്ത സൈന്യങ്ങളെ (മലക്കുകളെ)യും നിയോഗിച്ചതുവഴി മുസ്ലിംകള്‍ക്കു യുദ്ധാവശ്യം നിറവേറ്റിക്കൊടുത്തു.

വിജയാനന്തരം അല്ലാഹുവിന്‍റെ മഹത്തായ ഈ അനുഗ്രഹത്തെക്കുറിച്ച് വിനയത്തോടും, കൃതജ്ഞതയോടും കൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞ വാക്യങ്ങള്‍ നോക്കുക: വിഷമഘട്ടങ്ങളിലും, വിജയഘട്ടങ്ങളിലും ഓരോ മുസ്‌ലിമിനും അതില്‍ പാഠവും, മനസ്സമാധാനത്തിനു വകയും കാണാം. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞു:

لا اِلـهَ إِلاَّ اللهُ وَحْدَهُ ، صدق وعده ، وَنَصَرَ عَبْدَهُ ، وَاَعَزَّ جُنْدَهُ ، وَهَزَمَ الأحْزابَ وَحْدَهُ ، فَلاَ شَىْءَ بَعْدَهُ – متفق عليه

(സാരം: അല്ലാഹു അല്ലാതെ ആരാധ്യനേയില്ല, അവന്‍ ഏകനത്രെ. അവന്‍ തന്‍റെ വാഗ്ദാനം സത്യമായി പാലിച്ചു. അവന്‍റെ അടിയാനെ സഹായിക്കയും ചെയ്തു. അവന്‍റെ സൈന്യത്തിനു പ്രതാപം നല്‍കുകയും ശത്രുകക്ഷികളെ അവന്‍ ഒറ്റയ്ക്കുതന്നെ പരാജയപ്പെടുത്തുകയും ചെയ്തു. അവനുശേഷം മറ്റൊന്നില്ലതന്നെ. (ബു. മു).

ഖന്‍ദഖ് യുദ്ധം കഴിഞ്ഞശേഷം, മുസ്ലിംകളുടെനേരെ ഇങ്ങിനെ ഒരു യുദ്ധത്തിനൊരുങ്ങുവാന്‍ ഖുറൈശികള്‍ പിന്നീടു ധൈര്യപ്പെടുകയുണ്ടായിട്ടില്ല എന്നതു സ്മരണീയമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി സുലൈമാനുബ്നു സ്വുറദ് (سليمان بن صرد – رض) പറയുന്നു:

الْآنَ نَغْزُوهُمْ وَلَا يَغْزُونَنَا نَحْنُ نَسِيرُ إِلَيْهِمْ – البخارى

(എനി, നാം അവരോടു പടയെടുക്കേണ്ടിയിരിക്കുന്നു; അവര്‍ നമ്മോടു പടയെടുത്തുവരികയില്ല; നാം അങ്ങോട്ടു പോകേണ്ടിയിരിക്കും. (ബു). ഖുറൈശികളും, ഇതരവംശക്കാരുമായ ശത്രുവിഭാഗത്തെപ്പറ്റി പൊതുവില്‍ പ്രസ്താവിച്ചശേഷം അതിലുണ്ടായിരുന്ന യഹൂദികളെക്കുറിച്ച് അടുത്ത വചനങ്ങളില്‍ പ്രത്യേകം എടുത്തുപറയുന്നു:-

33:26

  • وَأَنزَلَ ٱلَّذِينَ ظَٰهَرُوهُم مِّنْ أَهْلِ ٱلْكِتَٰبِ مِن صَيَاصِيهِمْ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ فَرِيقًا تَقْتُلُونَ وَتَأْسِرُونَ فَرِيقًا ﴾٢٦﴿
  • വേദക്കാരില്‍നിന്നും അവര്‍ക്കു പിന്തുണ നല്‍കിയവരെ തങ്ങളുടെ കോട്ടകളില്‍നിന്ന് അവന്‍ ഇറക്കി അയക്കുകയും ചെയ്തു; അവരുടെ ഹൃദയങ്ങളില്‍ ഭീതി ഇട്ടേക്കുകയും ചെയ്തു: (അവരില്‍) ഒരു വിഭാഗത്തെ നിങ്ങള്‍ കൊലപ്പെടുത്തുകയും, ഒരു വിഭാഗത്തെ നിങ്ങള്‍ തടങ്ങലിലാക്കുകയും ചെയ്തിരുന്നു!
  • وَأَنزَلَ അവന്‍ ഇറക്കുകയും ചെയ്തു الَّذِينَ ظَاهَرُوهُم അവര്‍ക്കു പിന്‍തുണ നല്‍കിയവരെ, സഹകരിച്ചവരെ مِّنْ أَهْلِ الْكِتَابِ വേദക്കാരില്‍നിന്നുള്ള مِن صَيَاصِيهِمْ അവരുടെ കോട്ടകകളില്‍നിന്നു وَقَذَفَ അവന്‍ ഇടുകയും ചെയ്തു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الرُّعْبَ ഭീതി, ഭയപ്പാടു فَرِيقًا ഒരുവിഭാഗത്തെ, സംഘത്തെ تَقْتُلُونَ നിങ്ങള്‍ കൊലപ്പെടുത്തുന്നു وَتَأْسِرُونَ നിങ്ങള്‍ തടങ്ങലിലാക്കുക (ചിറപിടിക്കുക)യും ചെയ്യുന്നു فَرِيقًا ഒരു വിഭാഗത്തെ

33:27

  • وَأَوْرَثَكُمْ أَرْضَهُمْ وَدِيَٰرَهُمْ وَأَمْوَٰلَهُمْ وَأَرْضًا لَّمْ تَطَـُٔوهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرًا ﴾٢٧﴿
  • അവരുടെ ഭൂമിയും, അവരുടെ വീടുകളും, അവരുടെ സ്വത്തുക്കളും, നിങ്ങള്‍ (കാലെടുത്തു) ചവിട്ടിയിട്ടില്ലാത്ത ഭൂമിയും അവന്‍ നിങ്ങള്‍ക്കു അവകാശപ്പെടുത്തിത്തരുകയും ചെയ്തു, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
  • وَأَوْرَثَكُمْ നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തുകയും ചെയ്തു أَرْضَهُمْ അവരുടെ ഭൂമി وَدِيَارَهُمْ അവരുടെ വീടുകളും, ഭവനങ്ങളും وَأَمْوَالَهُمْ അവരുടെ സ്വത്തുക്കളും وَأَرْضًا ഒരു ഭൂമിയും لَّمْ تَطَئُوهَا നിങ്ങളതില്‍ ചവിട്ടിയിട്ടില്ല وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرًا കഴിവുള്ളവന്‍

സഖ്യകക്ഷികളെ സഹായിച്ചുകൊണ്ടിരുന്ന ‘ബനുഖുറൈളഃ (بنو قريظة) ഗോത്രക്കാരായ യഹൂദികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുമായി സമാധാനസഖ്യം ചെയ്തിട്ടുണ്ടായിരുന്നു. അവരുടെ സഹോദര ഗോത്രമായ ബനൂനള്വീറി (بنو النضير)ന്‍റെ പ്രേരണയനുസരിച്ചാണ് അവര്‍ സഖ്യം ലംഘിച്ചത്. അറബിഗോത്രങ്ങള്‍ ഏകോപിച്ചു നടത്തുന്ന ഈ മഹായുദ്ധം വഴി മുഹമ്മദിനെയും കൂട്ടരെയും നാമാവശേഷമാക്കാമെന്നും, അതിനു ഇതിനെക്കാള്‍ നല്ല ഒരവസരം ലഭിക്കാനില്ലെന്നും നള്വീറിന്‍റെ തലവനായ ഹുയയ്യ് (حيي) സമര്‍ത്ഥിച്ചു. ഖുറൈളഃയുടെ നേതാവായ കഅ്ബ് (كعب) ആദ്യം വിസമ്മതിക്കുകയും ഈ സന്ധിലംഘനത്തിന്‍റെ ഫലം എന്നെന്നേക്കുമുള്ള അപമാനമായിത്തീര്‍ന്നേക്കാമെന്നു പറയുകയും ചെയ്തു. എങ്കിലും, ഒടുക്കം ഹുയയ്യിന്‍റെ വലയില്‍ കഅ്ബും അകപ്പെടുകയാണുണ്ടായത്.

ഖന്‍ദഖ് യുദ്ധം ശുഭകരമായി പര്യവസാനിച്ച ഉടനെത്തനെ ഖുറൈളയുടെ നേരെ പോയിക്കൊള്ളുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് വഹ്‌യ് കിട്ടി. അൽപമാത്രം നാഴിക ദൂരമേ മദീനക്കും ഖുറൈളക്കും ഇടയിലുള്ളു. ‘ബനു ഖുറൈളയില്‍ വെച്ചല്ലാതെ ആരും അസര്‍ നമസ്കരിക്കരുത്!’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രഖ്യാപനം ചെയ്തു. വഴിമദ്ധ്യേ അസറിന്‍റെ സമയംവന്നു. സഹാബികളില്‍ ചിലര്‍ വഴിക്കുവെച്ചുതന്നെ നമസ്കാരം നടത്തി. മറ്റുചിലര്‍ അവിടെ എത്തിയശേഷമേ നമസ്കരിച്ചുള്ളു. രണ്ടുകൂട്ടരെയും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആക്ഷേപിക്കുകയുണ്ടായില്ല. (ആദ്യത്തേവര്‍ ആ പ്രഖ്യാപനത്തിന്‍റെ ഉദ്ദേശ്യവും തത്വവും പരിഗണിച്ചു. രണ്ടാമത്തേവര്‍ അക്ഷരംപ്രതി അതനുസരിക്കുകയും ചെയ്തു. രണ്ടു കൂട്ടരുടേയും ഉദ്ദേശശുദ്ധിയില്‍ സംശയിക്കുവാനില്ലല്ലോ.).

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സഹാബികളും ഖുറൈളയില്‍ എത്തിയപ്പോഴേക്കും യഹൂദികള്‍ ഭയപ്പെട്ട് കോട്ടകളില്‍ അഭയം പ്രാപിച്ചു. ഇരുപത്തഞ്ച് ദിവസത്തോളം മുസ്‌ലിംകള്‍ കോട്ടകളെ ഉപരോധം ചെയ്തു. യഹൂദികള്‍ അങ്ങേഅറ്റം വിഷമിച്ചു. ഒടുക്കം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ തീരുമാനം നിരുപാധികം അനുസരിച്ചുകൊള്ളാമെന്ന നിശ്ചയത്തിന്മേല്‍ അവര്‍ കോട്ടകളില്‍നിന്നു പുറത്തുവന്നു. സഅ്ദുബ്നുമുആദ് (سعد بن معاد – رض) ചെയ്യുന്ന തീരുമാനം സ്വീകരിക്കാമെന്നും, അദ്ദേഹത്തെ തങ്ങളുടെ മദ്ധ്യസ്ഥനാക്കാമെന്നും അവര്‍ അറിയിച്ചു. ഖുറൈളയുമായി സഖ്യമുണ്ടായിരുന്ന ഔസു (اوس) ഗോത്രത്തിലെ നേതാവായിരുന്നു സഅ്ദ് (رضي الله عنه). അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മദ്ധ്യസ്ഥനാക്കുവാന്‍ തയ്യാറായത്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും ഇതു സമ്മതിച്ചു. ഖന്‍ദഖ് യുദ്ധത്തില്‍വെച്ച് അമ്പു പറ്റുക നിമിത്തം അദ്ദേഹം മദീനാപള്ളിയില്‍ ശുശ്രൂഷയിലിരിക്കുകയായിരുന്നു. ഒന്നിലധികം പ്രാവശ്യം സന്ധിലംഘനവും, ചതിയും നടത്തി. ശത്രുതയുടെയും വിശ്വാസവഞ്ചനയുടെയും പാരമ്പര്യം പുലര്‍ത്തിവന്ന അവരുടെ കാര്യത്തില്‍, അവര്‍ സ്വയം തിരഞ്ഞെടുത്ത മദ്ധ്യസ്ഥനായ സഅ്ദ് (رضي الله عنه) തീരുമാനം ചെയ്തതു ഇപ്രകാരമായിരുന്നു: ‘യുദ്ധപ്രായമായവരെ വധിക്കുക, സ്ത്രീകളെയും കുട്ടികളെയും ചിറപിടിക്കുക, സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്കധീനമാക്കുക.’ ഇവരില്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധി ഇതുതന്നെയാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുആദ് (رضي الله عنه) നോടു പറയുകയുണ്ടായി. ഈ വിധി നടപ്പാക്കപ്പെടുകയും ചെയ്തു. തങ്ങള്‍ സ്വയംതന്നെ തങ്ങളുടെമേല്‍ വരുത്തിവെച്ച ഈ വിധിക്കു വഴങ്ങുവാന്‍ യഹൂദികള്‍ സന്നദ്ധരായതില്‍നിന്ന് അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു ഇട്ടുകൊടുത്ത ഭീതി എത്രമാത്രമായിരുന്നുവെന്നു ഊഹിക്കാം.

നിങ്ങള്‍ കാലെടുത്തു ചവിട്ടിയിട്ടില്ലാത്ത ഭൂമിയും (وَأَرْضًا لَّمْ تَطَئُوهَا) എന്നു പറഞ്ഞതു, പിന്നീടു മുസ്‌ലിംകള്‍ക്ക് ഖൈബര്‍ അധീനമായതിനെ ഉദ്ദേശിച്ചാണെന്നും, അതല്ല അനന്തരം ജയിക്കപ്പെട്ട മറ്റു പ്രദേശങ്ങളെ ഉദ്ദേശിച്ചുള്ള വാഗ്ദാനമാണെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചുകാണുന്നു. ഇമാം ഇബ്നുജരീര്‍ (رضي الله عنه) ചൂണ്ടിക്കാണിച്ചതു പോലെ ഇതു രണ്ടും ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതിനും വിരോധമില്ല.

അഹ്സാബ് യുദ്ധത്തിനുശേഷം ഖുറൈളഃയുടെയും നള്വീറിന്‍റെയും സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്കധീനമായല്ലോ. ഇതുവഴി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു കുറെ ധനം കൈവന്നിട്ടുണ്ടെന്നു ധരിച്ചുകൊണ്ടു അവിടുത്തെ പത്നിമാര്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ ചെന്നു ഇങ്ങിനെ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, റോമായിലെ കൈസറിന്‍റെയും, പേര്‍ഷ്യായിലെ കൊസ്രുവിന്‍റെയും പെണ്‍മക്കള്‍ക്കു ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വേലക്കാര്‍, ഭൃത്യന്‍മാര്‍ എന്നിവയെല്ലാമുണ്ട്. ഞങ്ങളുടെ ഇല്ലായ്മയും, വല്ലായ്മയും അങ്ങേക്കറിയാമല്ലോ!’ ഇതു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹൃദയത്തിനു അധികമായ വേദനയുണ്ടാക്കി. ഇതിനെത്തുടര്‍ന്നു അവരോടു ഇപ്രകാരം പറയുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കല്‍പിക്കുന്നു:-

Leave a comment