സൂറത്തു ലുഖ്മാന്‍: 01-11
ലുഖ്‌മാൻ
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 34 – വിഭാഗം (റുകൂഉ്) 4
(27 മുതല്‍ മൂന്നു വചനങ്ങള്‍ മദീനായില്‍ അവതരിച്ചതാണെന്നും പക്ഷമുണ്ട്)
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം – 1
31:1
- الٓمٓ ﴾١﴿
- ‘അലിഫ്-ലാം-മീം’. (*)
- الٓمٓ – അലിഫ്-ലാം-മീം
31:2
- تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْحَكِيمِ ﴾٢﴿
- വിജ്ഞാനപ്രദമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണിവ
- تِلْكَ അവ, ഇവ, അതാ ءَايَـٰتُ ٱلْكِتَـٰبِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്, ലക്ഷ്യങ്ങളാണ് ٱلْحَكِيمِ വിജ്ഞാനപ്രദമായ, യുക്തിപൂര്‍ണമായ
31:3
- هُدًى وَرَحْمَةً لِّلْمُحْسِنِينَ ﴾٣﴿
- നന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമായിട്ടത്രെ (അതു സ്ഥിതിചെയ്യുന്നത്)
- هُدًى മാര്‍ഗ്ഗദര്‍ശനമായിട്ട് وَرَحْمَةً കാരുണ്യമായിട്ടും لِّلْمُحْسِنِينَ നന്മ ചെയ്യുന്നവര്‍ക്ക്, സല്‍ഗുണവാന്മാര്‍ക്ക്
31:4
- ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ ﴾٤﴿
- അതായത്: നമസ്‌കാരം നിലനിറുത്തുകയും സകാത്തു കൊടുക്കുകയും ചെയ്യുന്നവര്‍ക്ക്. അവരാകട്ടെ, പരലോകത്തില്‍ വിശ്വാസമുറപ്പിക്കുകയും ചെയ്യുന്നു (അങ്ങിനെയുള്ളവര്‍ക്ക്).
- ٱلَّذِينَ അതായതു യാതൊരു കൂട്ടര്‍ يُقِيمُونَ ٱلصَّلَوٰةَ നമസ്‌കാരം നിലനിറുത്തുന്നു وَيُؤْتُونَ ٱلزَّكَوٰةَ സകാത്തു കൊടുക്കുകയും ചെയ്യുന്നു وَهُم അവരാകട്ടെ بِٱلْـَٔاخِرَةِ പരലോകത്തെക്കുറിച്ച് هُمْ يُوقِنُونَ അവര്‍ വിശ്വാസമുറപ്പിക്കുന്നു, ഉറച്ചു വിശ്വസിക്കുന്നു
31:5
- أُو۟لَـٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٥﴿
- അക്കൂട്ടര്‍, തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള നേര്‍മാര്‍ഗ്ഗത്തിലായിരിക്കും. അക്കൂട്ടര്‍തന്നെയാണ് വിജയികളും.
- أُو۟لَـٰٓئِكَ അക്കൂട്ടര്‍ عَلَىٰ هُدًى നേര്‍മാര്‍ഗ്ഗത്തിലാണ്, മാര്‍ഗ്ഗദര്‍ശനമനുസരിച്ചാണ് مِّن رَّبِّهِمْ തങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള وَأُو۟لَـٰٓئِكَ هُمُ അക്കൂട്ടര്‍ അവര്‍ തന്നെയാണ് ٱلْمُفْلِحُونَ വിജയികള്‍
(*). ഇത്തരം അക്ഷരങ്ങളെക്കുറിച്ച് ഇതിനുമുമ്പ് പ്രതിപാദിച്ചിട്ടുണ്ട്.
വിശുദ്ധ ക്വുര്‍ആനില്‍ നിരവധി വിജ്ഞാനങ്ങളും, യുക്തിതത്വങ്ങളും പ്രതിപാദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണ് അതിന് الْكِتَابِ الْحَكِيمِ (വിജ്ഞാനപ്രദമായ ഗ്രന്ഥം) എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഈ അധ്യായത്തിന്റെ ആരംഭത്തില്‍ ക്വുര്‍ആനിന് ഈ വിശേഷണം നല്‍കിയത് ഈ അധ്യായത്തില്‍ ചില പ്രത്യേക വിജ്ഞാനതത്വങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നു സൂചിപ്പിക്കുന്നു. മനുഷ്യര്‍ക്കു ആകമാനം മാര്‍ഗ്ഗദര്‍ശനം നല്‍കുവാന്‍ വേണ്ടിയാണ് ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കിലും, അവരില്‍ നന്മ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധതയുള്ള സല്‍ഗുണവാന്‍മാര്‍ക്ക് മാത്രമേ അതിന്റെ മാര്‍ഗ്ഗദര്‍ശനം പ്രായോഗികഫലം ചെയ്യുകയുള്ളൂവെന്നത് സ്വാഭാവികമാണ്. നേരെമറിച്ച് ഹൃദയം കടുത്തവരും, പ്രവര്‍ത്തനം ദുഷിച്ചവരുമായ ആളുകള്‍ക്ക് ക്വുര്‍ആന്‍ മുഖേന യാതൊരു നേട്ടവും ലഭിക്കുവാനില്ല. ഈ വസ്‌തുതയാണ് രണ്ടാമത്തെ വചനം ചൂണ്ടിക്കാട്ടുന്നത്. പ്രസ്‌തുത സല്‍ഗുണവാന്മാരുടെ പ്രധാന ലക്ഷണങ്ങള്‍ മൂന്നാം വചനത്തില്‍ വിവരിക്കുന്നു. അഞ്ചാമത്തെ വചനം അവരുടെ നേട്ടങ്ങളുടെ രത്‌നച്ചുരുക്കം വിവരിക്കുകയാണ്. എന്നാല്‍, ക്വുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനം ലഭിക്കുവാനുള്ള ഭാഗ്യം ലഭിക്കാത്തവര്‍ ആരായിരിക്കും? ഇത് അടുത്ത വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്:-
31:6
- وَمِنَ ٱلنَّاسِ مَن يَشْتَرِى لَهْوَ ٱلْحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ مُّهِينٌ ﴾٦﴿
- മനുഷ്യരിലുണ്ട് ചില ആളുകൾ: യാതൊരറിവും കൂടാതെ, അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുകയും, അതിനെ പരിഹാസ്യമാക്കിത്തീർക്കുകയും ചെയ്‌വാനായി അവർ വിനോദവാർത്ത (കളെ) വാങ്ങുന്നു. അക്കൂട്ടരാകട്ടെ, അവർക്കു നിന്ദ്യകരമായ ശിക്ഷയുമുണ്ട്.
- وَمِنَ النَّاسِ മനുഷ്യരിലുണ്ട് مَن يَشْتَرِي വാങ്ങുന്ന ചിലർ لَهْوَ الْحَدِيثِ വിനോദവാർത്തയെ, അനാവശ്യവർത്തമാനം, لِيُضِلَّ അവൻ പിഴപ്പിക്കുവാൻവേണ്ടി عَن سَبِيلِ اللَّـهِ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്നു بِغَيْرِ عِلْمٍ യാതൊരറിവുമില്ലാതെ وَيَتَّخِذَهَا അതിനെ ആക്കുവാനും هُزُوًا പരിഹാസം, പരിഹാസ്യം أُولَـٰئِكَ അക്കൂട്ടർ لَهُمْ അവർക്കുണ്ട് عَذَابٌ ശിക്ഷ مُّهِينٌ നിന്ദ്യകരമായ, അപമാനപ്പെടുത്തുന്ന
31:7
- وَإِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا وَلَّىٰ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا كَأَنَّ فِىٓ أُذُنَيْهِ وَقْرًا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ ﴾٧﴿
- (അങ്ങിനെയുള്ള അവന് നമ്മുടെ ‘ആയാത്തുകൾ’ ഓതികേൾപ്പിക്കപ്പെടുന്നതായാൽ, അവൻ ഗർവ്വ് നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതുമാണ്; അവനതു കേട്ടിട്ടില്ലാത്തതുപോലെ – (അഥവാ) അവന്റെ ഇരുകാതുകളിലും ഒരു (തരം) കട്ടിയുള്ളതുപോലെ! എന്നാൽ, (നബിയേ) വേദനയേറിയ ശിക്ഷയെപ്പറ്റി അവന് സന്തോഷവാർത്ത അറിയിക്കുക!
- وَإِذَا تُتْلَىٰ ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ عَلَيْهِ അവനു آيَاتُنَا നമ്മുടെ ആയത്തുകൾ (ലക്ഷ്യങ്ങൾ, വേദവാക്യങ്ങൾ) وَلَّىٰ അവൻ തിരിഞ്ഞുപോകും مُسْتَكْبِرًا ഗർവ്വ് (അഹംഭാവം) നടിച്ചുകൊണ്ട് كَأَن لَّمْ يَسْمَعْهَا അവനതു കേൾക്കാത്തതുപോലെ كَأَنَّ فِي أُذُنَيْهِ അവൻറെ രണ്ടു കാതുകളിലുള്ള പ്രകാരം وَقْرًا ഒരു കട്ടി, ഭാരം فَبَشِّرْهُ എന്നാൽ അവനു സന്തോഷമറിയിക്കുക بِعَذَابٍ ശിക്ഷയെക്കുറിച്ചു أَلِيمٍ വേദനയേറിയ
لًهُو (ലഹ്‌വ്) എന്ന പദത്തിനാണ് ഇവിടെ ‘വിനോദം’ എന്ന് വിവർത്തനം നൽകിയിരിക്കുന്നത്. അത്യാവശ്യമായ കാര്യങ്ങളിൽനിന്ന് ശ്രദ്ധയെ തിരിച്ചുവിടുന്നതോ, കേവലം രസത്തിനും ആനന്ദത്തിനും വേണ്ടി നടത്തപ്പെടുന്നതോ ആയ എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കുന്ന വാക്കാണ് ‘ലഹ്-വ്’. (*) രാക്കഥകൾ, നോവലുകൾ, പ്രേമസാഹിത്യങ്ങൾ, ചിരിക്കോപ്പുകൾ, വീണവാദ്യങ്ങൾ, സംഗീതാലാപങ്ങൾ, നൃത്തങ്ങൾ മുതലായവയും, നാടകങ്ങൾ, കഥകളികൾ, ഇന്നത്തെ ചലിച്ചിത്രപ്രദർശനങ്ങൾ ആദിയായവയുമെല്ലാം ‘വിനോദവാർത്ത’ (لَهْوَ ٱلْحَدِيثِ) കളിൽ ഉൾപ്പെടുന്നു. ഇബ്നു മസ്ഊദ് (رضي الله عنه), ഇബ്നു അബ്ബാസ് (رضي الله عنه), ജാബിർ (رضي الله عنه), ഇക്രിമഃ (رحمه الله), സഈദുബ്നു ജുബൈർ (رحمه الله), മുജാഹിദ് (رحمه الله), മക്ഹൂൽ (رحمه الله), അംറുബ്നു ശുഅയ്ബ് (رحمه الله), ഹസൻ (رحمه الله) തുടങ്ങിയ ‘സ്വഹാബി’കളിലും ‘താബിഉ’കളിലും ഉൾപ്പെട്ട പല മഹാന്മാരുടെയും പ്രസ്താവനകൾ പരിശോധിച്ചാൽ ഈ വാസ്തവം അറിയാവുന്നതാണ്. വേണ്ട, നാം ഇപ്പോൾ വായിച്ച ഇതേ ഖുർആൻ വചനങ്ങൾ ഒന്നു മനസ്സിരുത്തി വായിക്കുന്ന ഏതൊരു നിഷ്പക്ഷഹൃദയനും അതു ബോധ്യപ്പെടുന്നതാണ്. പക്ഷേ, ഈ ഉദാഹരണങ്ങളിൽ ചിലതു ചിലതിനെക്കാൾ ഗൗരവം കൂടിയതോ കുറഞ്ഞതോ ആയിരിക്കുമെന്നു മാത്രം.
(*). (اللهو: ما يشغل الإنسان عما يعنيه. (مفردات الراغب). ما لَعِبْتَ به وشغَلك، من هَوًى وطرب ونحوهما. هو الشيء الذي يتلذَّذ به الإنسان فيُلهيه (المنجد
‘വിനോദവാർത്തയെ വാങ്ങുന്നവർ’ (مَن يَشْتَرِى لَهْوَ ٱلْحَدِيثِ) എന്നു പറഞ്ഞിട്ടുള്ളതുകൊണ്ടു അതു വിലക്കു മേടിക്കുന്നവരോ, അതിനായി മുതൽ മുടക്കുന്നവരോ മാത്രമാണ് ഉദ്ദേശ്യമെന്ന് കരുതേണ്ടതില്ല. ക്വത്താദഃ (رحمه الله) ചൂണ്ടിക്കാട്ടുന്നതുപോലെ, വിനോദത്തിൽ ഏർപ്പെടുന്നവർ എന്നേ അതിനർത്ഥമുള്ളൂ. ചില മുടക്കലുംകൂടി ഉണ്ടാകുന്നപക്ഷം അതു കൂടുതൽ ആക്ഷേപാർഹമായിരിക്കുകയും ചെയ്യും. ഏതായാലും, വിനോദങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നവർ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിൽനിന്നു ക്രമേണ അകന്നുപോകുകയും, അതിനെ പുച്ഛവും പരിഹാസവുമാക്കിത്തീർക്കുകയും ചെയ്യുമെന്നത് സ്വാഭാവികം മാത്രമാണ്. അങ്ങിനെ സ്വയം ദുർമാര്‍ഗ്ഗത്തിൽ ആപതിക്കുകയും, അചിരേണ മറ്റുള്ളവരെകൂടി വഴിപിഴപ്പിക്കുകയും ചെയ്യും. ഇതു കേവലം സങ്കൽപ്പമല്ല. അനുഭവങ്ങൾ സാക്ഷീകരിക്കുന്ന യാഥാർത്ഥ്യം മാത്രമാകുന്നു. ഇങ്ങിനെയുള്ളവരെപ്പറ്റി 7-ാം വചനത്തിൽ അല്ലാഹു പ്രസ്താവിച്ച സംഗതികൾ നോക്കുക! അതെ, അല്ലാഹുവിന്റെ വിധിവിലക്കുകളും, നിയമനിർദ്ദേശങ്ങളും നോക്കുവാനോ, അതനുസരിക്കുവാനോ അവർ തയ്യാറാകുന്നതല്ല. അത് കേൾക്കുന്നതുതന്നെ അവർക്കു അറപ്പും വെറുപ്പുമായിരിക്കും. അതിന്റെനേരെ പരിഹാസവും പ്രതിഷേധവും പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് അല്ലാഹുവിന്റെ ഭാഗത്തുനിന്ന് അവർക്കു സന്തോഷവാർത്തയായി ലഭിക്കുവാൻ വലതുമുണ്ടെങ്കിൽ അതു ഒരേ ഒരു കാര്യം മാത്രമാണ്. അതത്രെ നിന്ദ്യകരവും, വേദനയേറിയതുമായ ശിക്ഷ! അല്ലാഹു നമ്മെ രക്ഷിക്കട്ടെ. ആമീൻ.
ഈ വചനങ്ങളുടെ അവതരണഹേതുവായി പല മുഫസ്സിറുകളും ഉദ്ധരിക്കാറുള്ള ഒരു സംഭവത്തിന്റെ ചുരുക്കം ഇതാണ് : നള്വ്-റുബ്നുൽ ഹർഥ് (النضر بن الحرث) കച്ചവടാർത്ഥം പേർഷ്യായിൽ പോകാറുണ്ടായിരുന്നു. അയാൾ അവിടെനിന്ന് പല കഥാകൃതികളും വാങ്ങിക്കൊണ്ടുവരും. മുഹമ്മദ് നിങ്ങൾക്ക് ‘ആദ്-ഥമൂദ്’ മുതലായവരുടെ കഥകൾ പറഞ്ഞു തരുന്നുവല്ലോ. എന്നാൽ, ഞാൻ നിങ്ങൾക്കു കൊസ്റൂമാരുടെയും, റുസ്തം, ഇസ്ഫൻദിയാർ മുതലായ രാജാക്കളുടെയും കഥകൾ കേള്‍പ്പിക്കാം’ എന്നും മറ്റും പ്രസ്താവിച്ചുകൊണ്ട് ക്വുറൈശികളുടെ സദസ്സിൽ അവ വായിപ്പിച്ചുകേൾപ്പിക്കും. വിശുദ്ധ ഖുർആൻ കേൾക്കുന്നതിൽനിന്ന് അവരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു നള്വ്-റിന്റെ ഉദ്ദേശ്യം. യഥാർത്ഥത്തിൽ അവതരണഹേതു എന്തുതന്നെ ആയികൊള്ളട്ടെ, ആയത്തുകളുടെ വ്യക്തമായ അർത്ഥവ്യാപ്തിയിൽ ഉൾക്കൊള്ളുന്ന എല്ലാവിധ വിനോദങ്ങളും അതിൽ ഉൾപ്പെടുമെന്നതിൽ തർക്കമില്ല. കല, സൗന്ദര്യം, വിനോദം, സാഹിത്യം ആദിയായവയുടെ പേര് പറഞ്ഞുംകൊണ്ട് ഇന്ന് നമ്മുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന മിക്ക വിഷയങ്ങളും – അവയുടെ കർത്താക്കളും, ആരാധകൻമാരും, അനുഭാവികളും അവയ്ക്ക് എന്ത് ന്യായീകരണങ്ങൾ അവതരിപ്പിച്ചാലും ശരി – മനുഷ്യന്റെ ധാർമ്മിക ബോധവും, സ്വഭാവഗുണങ്ങളും നശിപ്പിച്ച് അവനെ മൃഗപ്രായമാക്കുന്നവയത്രെ. പക്ഷേ, അല്ലാഹുവിനെക്കുറിച്ചും, സനാതന തത്വങ്ങളെക്കുറിച്ചും ബോധവും, ബഹുമാനവുമുള്ളവർക്കേ ഈ നാശത്തിന്റെ ആഴം കണ്ടെത്തുവാൻ കഴിയുകയുള്ളൂ.
ഇന്നത്തെ കലാവിനോദങ്ങളിൽ കൂടുതൽ ആകർഷകങ്ങളായി ഗണിക്കപ്പെടുന്നതു അവയിലെ നാട്യം, അഭിനയം, നൃത്തം, കൃത്രിമവേഷം, നഗ്നവേഷം, സംഗീതം ആദിയായവയാണല്ലോ. ഇവയെ സംബന്ധിച്ച് വന്നിട്ടുള്ള ചില പ്രമാണങ്ങൾ ഇവിടെ ഓർക്കുന്നതു സന്ദർഭോചിതമായിരിക്കും;-
١) عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الْمُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ، وَالْمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ. – (البخاري
(٢) عَنْ أَبِي هُرَيْرَةَ، قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ . – (أبو داود
(٣) عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا ” . …..- (مسلم
സാരം: 1) ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: ‘സ്ത്രീകളോടു സാദൃശ്യം വഹിക്കുന്ന -സ്ത്രീവേഷം ധരിക്കുന്ന- പുരുഷന്മാരെയും, പുരുഷന്മാരോടു സാദൃശ്യം വഹിക്കുന്ന -പുരുഷവേഷം സ്വീകരിക്കുന്ന- സ്ത്രീകളെയും റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ശപിച്ചിരിക്കുന്നു.’ -ബുഖാരി,
2) അബൂഹുറൈറ (رضي الله عنه) പറയുന്നു: ‘സ്ത്രീകൾ ധരിക്കുന്നപ്രകാരം വസ്ത്രധാരണം ചെയ്യുന്ന പുരുഷനെയും, പുരുഷൻ ധരിക്കുന്നപ്രകാരം വസ്ത്രധാരണം ചെയ്യുന്ന സ്ത്രീയെയും റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ശപിച്ചിരിക്കുന്നു.’ -അബൂദാവൂദ്.
3) റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി അബൂഹുറയ്റഃ (رضي الله عنه) ഉദ്ധരിക്കുന്നു: ‘നരകത്തിന്റെ ആൾക്കാരിൽപെട്ട രണ്ടുതരക്കാരെ ഞാൻ കാണുകയുണ്ടായിട്ടില്ല: (അവർ പിന്നീട് വരാനിരിക്കുന്നു.) പശുക്കളുടെ വാലുപോലെയുള്ള (തലപ്പത്തു ഒരുതരം പൊടുപ്പുവെച്ച) ചമ്മട്ടികൾ കൈവശംവെച്ച് അവകൊണ്ടു ജനങ്ങളെ അടിക്കുന്ന ജനതയാണ് (അക്രമികളായ അധികാരസ്ഥൻമാരാണ്) ഒന്ന്. വസ്ത്രംധരിച്ച നഗ്നകളും (നാമമാത്ര വസ്ത്രധാരിണികളും) കുണുങ്ങി നടക്കുന്നവരും, വശീകരിക്കുന്നവരുമായ സ്ത്രീകളാണ് മറ്റൊന്ന്. ഇവരുടെ തലകൾ (വികൃതവേഷം നിമിത്തം) തടിച്ച ഒട്ടകത്തിന്റെ (കൊഴുത്തു) മറിഞ്ഞ പൂഞ്ഞകൾപോലെയായിരിക്കും. ഇവർ സ്വര്‍ഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിന്റെ പരിമളം അവർക്കു ലഭിക്കുകയുമില്ല… (മുസ്‌ലിം).
കൃത്രിമമുടി കൂട്ടിച്ചേർക്കുകയോ, ചേർത്തുകൊടുക്കുവാനാവശ്യപ്പെടുകയോ ചെയ്യുന്ന സ്ത്രീകളെയും, പച്ചകുത്തുക, ഭംഗിക്കുവേണ്ടി പല്ലുകൾ രാവി വിടവുണ്ടാക്കുക മുതലായ പ്രവൃത്തികൾ മുഖേന അല്ലാഹു നൽകിയ പ്രകൃതിരൂപത്തിനു വ്യത്യാസം വരുത്തുന്ന സ്ത്രീകളെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ശപിച്ചിട്ടിട്ടുള്ളതായി അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنهما), അബ്ദുല്ലാഹിബ്നു മസ്ഊദ് (رضي الله عنه) എന്നീ സ്വഹാബികളുടെ പ്രസ്താവന ഇമാം ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിട്ടുണ്ട്. ‘വെള്ളം കൃഷിയെ ഉൽപാദിപ്പിക്കുന്ന പ്രകാരം സംഗീതം ഹൃദയത്തിൽ കപടവിശ്വാസത്തെ ഉൽപാദിപ്പിക്കുന്നതാണ്’ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ജാബിർ (رضي الله عنه) പറഞ്ഞുവെന്നു ഇമാം ബൈഹക്വി شُعب الاٍيمان ൽ ഉദ്ധരിച്ചിരിക്കുന്നു. ഇമാം അഹ്മദ് (رحمه الله) ഉദ്ധരിക്കുന്ന ഹദീഥിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി കാണാം: ‘എന്നെ ലോകർക്കു കാരുണ്യമായും, ലോകർക്കു മാര്‍ഗ്ഗദർശനമായും അല്ലാഹു നിയോഗിച്ചിരിക്കുന്നു. കൊട്ടുമേളങ്ങളെയും, കുഴൽവാദ്യങ്ങളെയും, വിഗ്രഹങ്ങളെയും, കുരിശുകളെയും തുടച്ചുനീക്കുവാനും എന്നോടു കൽപിച്ചിരിക്കുന്നു….’ ഈ ആയത്തിൽ പ്രസ്താവിച്ച ‘വിനോദവാർത്ത (لَهْوَ ٱلْحَدِيثِ) യെക്കുറിച്ച് ചോദിക്കപെട്ടപ്പോൾ ഇബ്നു മസ്ഊദ് (رضي الله عنه) സത്യം ചെയ്തുകൊണ്ട് പറഞ്ഞ മറുപടി الغناء (അതു സംഗീതമാണ്.) എന്നായിരുന്നു. (رواه ابن جرير) അതിലെ പ്രധാന ഇനം അതാണെന്നു സാരം.
സംഗീതത്തെക്കുറിച്ച് യസീദ്ബ്നുല്‍ വലീദ് (يزيد بن الوليد الناقص)ന്റെ ഒരു പ്രസ്താവന എത്ര വാസ്തവം! അദ്ദേഹം തന്റെ ഗോത്രക്കാരോടായി പറയുകയാണ് : ഉമയ്യാ ഗോത്രമേ, സംഗീതത്തെ സൂക്ഷിച്ചുകൊള്ളുക! അതു ലജ്ജയെ ക്ഷയിപ്പിക്കുന്നു, ദേഹേച്ഛയെ വർധിപ്പിക്കുന്നു, മനുഷ്യത്വം നശിപ്പിക്കുന്നു, മദ്യത്തെ പ്രതിനിധീകരിക്കുന്നു, മത്തൻമാരെപ്പോലെ പ്രവർത്തിപ്പിക്കുന്നു! കൂടാതെ കഴിയാത്തപക്ഷം, സ്ത്രീകളെയെങ്കിലും അതിൽ സംബന്ധിക്കാനനുവദിക്കരുത്. (رواه البيهقي وابن ابي الدنيا) സ്ത്രീപുരുഷ സമ്പർക്കത്തോടു കൂടിയതും, കാമവികാരങ്ങളെ ഇളക്കിത്തീർക്കുന്നതും, മനുഷ്യന്റെ മാനവും, ഉൽകൃഷ്ടവുമായ സ്വഭാവഗുണങ്ങളെ ഹനിച്ചുകളയുന്നതുമായ വിഷയങ്ങളെ ആക്ഷേപിക്കുന്ന മഹദ്വാക്യങ്ങളും, ഉദ്ധരണികളും പലതും കാണാം. ദൈർഖ്യം ഭയന്നു മതിയാക്കുകയാണ്. വിവാഹം, പെരുന്നാൾ, മുതലായ സന്ദർഭങ്ങളിൽ പരിമിതമായ അളവിൽ വിനോദങ്ങൾ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നതു വാസ്തവമത്രെ. ഇതൊഴിവാക്കിയാൽ, വിനോദങ്ങളെ പൊതുവിൽ നിരുൽസാഹപ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളതു എന്നു കാണാം. അവയിൽ കൂടുതൽ ദോഷകരമായതിനെ തീരെ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നതു നോക്കുക:
وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَعِبٌ وَلَهْوٌ ۖ وَلَلدَّارُ ٱلْـَٔاخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ – سورة الأنعام ٣٢
(ഐഹികജീവിതമെന്നതു വിളയാട്ടും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. സൂക്ഷിക്കുന്ന ആളുകൾക്കു പരലോകമത്രെ ഉത്തമമായത്. അപ്പോൾ നിങ്ങൾ ബുദ്ധി കൊടുക്കുന്നില്ലേ?!) വിനോദങ്ങളിലൊന്നും ലയിക്കാതെ സൽക്കർമ്മങ്ങള്‍ സമ്പാദിച്ചുവെക്കുന്നവർക്കു ആനന്ദത്തിന്റെ അനുഗ്രഹീത സ്വർഗ്ഗം അല്ലാഹു വാഗ്ദത്തം ചെയ്യുന്നു.
31:8
- إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتُ ٱلنَّعِيمِ ﴾٨﴿
- നിശ്ചയമായും, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവർക്കു സുഖാനുഭൂതിയുടെ സ്വര്‍ഗ്ഗങ്ങളുണ്ട് :-
- إِنَّ ٱلَّذِينَ നിശ്ചയമായും യാതൊരുകൂട്ടർ ءَامَنُوا۟ വിശ്വസിച്ചു وَعَمِلُوا۟ പ്രവർത്തിക്കുകയും ചെയ്തു ٱلصَّـٰلِحَـٰتِ സൽക്കര്‍മ്മങ്ങൾ لَهُمْ അവർക്കുണ്ടു جَنَّـٰتُ ٱلنَّعِيمِ സുഖാനുഭൂതിയുടെ (അനുഗ്രഹവർഷത്തിന്റെ) സ്വര്‍ഗ്ഗങ്ങൾ
31:9
- خَـٰلِدِينَ فِيهَا ۖ وَعْدَ ٱللَّهِ حَقًّا ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٩﴿
- അവരതിൽ നിത്യവാസികളായിക്കൊണ്ട് (ജീവിക്കും). അല്ലാഹുവിന്റെ യഥാര്‍ത്ഥമായ വാഗ്ദാനം! അവനത്രെ പ്രതാപശാലിയും, അഗാധജ്ഞാനിയുമായുള്ളവൻ.
- خَـٰلِدِينَ فِيهَا അതിൽ നിത്യവാസികളായ നിലയിൽ وَعْدَ ٱللَّـهِ അല്ലാഹുവിന്റെ വാഗ്ദാനം حَقًّا യഥാർത്ഥമായ, സത്യമായും وَهُوَ അവൻ ٱلْعَزِيزُ പ്രതാപശാലിയത്രെ ٱلْحَكِيمُ അഗാധജ്ഞനായ, തത്വജ്ഞാനിയായ
31:10
- خَلَقَ ٱلسَّمَـٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَآبَّةٍ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ ﴾١٠﴿
- നിങ്ങൾക്കു കാണാവുന്ന തൂണുകളൊന്നും കൂടാതെ അവൻ ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയുംകൊണ്ടു ചരിഞ്ഞു പോകുമെന്നതിനാൽ, ഉറച്ച മലകളെ അതിൽ അവൻ സ്ഥാപിക്കയും ചെയ്തിരിക്കുന്നു. അതിൽ എല്ലാ (തരം) ജീവജന്തുക്കളെയും വിതരണം ചെയ്കയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്നു നാം [അല്ലാഹു] വെള്ളം ഇറക്കി; എന്നിട്ടു മാന്യമായ [വിശിഷ്ടമായ] എല്ലാ ഇണകളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു.
- خَلَقَ ٱلسَّمَـٰوَٰتِ ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു بِغَيْرِ عَمَدٍ തൂണുകളൊന്നും കൂടാതെ تَرَوْنَهَا നിങ്ങൾ കാണുന്ന وَأَلْقَىٰ അവൻ ഇടുക (സ്ഥാപിക്കുക) യും ചെയ്‌തു فِى ٱلْأَرْضِ ഭൂമിയിൽ رَوَٰسِىَ ഉറച്ച മലകളെ, ആണികളെ أَن تَمِيدَ അതു ചരിഞ്ഞുപോകുമെന്നതിനാൽ (മറിഞ്ഞുപോകാതിരിക്കുന്നതിനു) بِكُمْ നിങ്ങളെയും കൊണ്ടു وَبَثَّ فِيهَا അതിൽ പരത്തുക (വിതരണം ചെയ്യുക) യും ചെയ്തു مِن كُلِّ دَآبَّةٍ എല്ലാ ജന്തുക്കളെയും, ജന്തുക്കളിൽനിന്നും وَأَنزَلْنَا നാം ഇറക്കുകയും ചെയ്‌തു مِنَ ٱلسَّمَآءِ ആകാശത്തുനിന്നു مَآءً വെള്ളം, ജലം فَأَنۢبَتْنَا എന്നിട്ടു നാം മുളപ്പിച്ചു, ഉൽപാദിപ്പിച്ചു فِيهَا അതിൽ مِن كُلِّ زَوْجٍ എല്ലാ ഇണകളെയും, ഇണകളിൽനിന്നും كَرِيمٍ മാന്യമായ, വിശേഷപ്പെട്ട
31:11
- هَـٰذَا خَلْقُ ٱللَّهِ فَأَرُونِى مَاذَا خَلَقَ ٱلَّذِينَ مِن دُونِهِۦ ۚ بَلِ ٱلظَّـٰلِمُونَ فِى ضَلَـٰلٍ مُّبِينٍ ﴾١١﴿
- ഇതു (ഒക്കെയും) അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാൽ, അവനു പുറമെയുള്ളവർ സൃഷ്ടിച്ചിട്ടുള്ളതെന്താണെന്നു നിങ്ങളെനിക്കു കാണിച്ചുതരിക! പക്ഷേ, അക്രമകാരികൾ വ്യക്തമായ ദുർമ്മാര്‍ഗ്ഗത്തിലാകുന്നു.
- هَـٰذَا ഇതു خَلْقُ ٱللَّـهِ അല്ലാഹുവിന്റെ സൃഷ്ടിയാണ് فَأَرُونِى എന്നാൽ നിങ്ങളെനിക്കു കാട്ടിത്തരുക مَاذَا خَلَقَ എന്തു സൃഷ്ടിച്ചുവെന്നു ٱلَّذِينَ യാതൊരു കൂട്ടർ مِن دُونِهِ അവനു പുറമെയുള്ള ۚ بَلِ പക്ഷേ, എങ്കിലും ٱلظَّـٰلِمُونَ അക്രമകാരികൾ فِى ضَلَـٰلٍ ദുർമാര്‍ഗ്ഗത്തിലാണ്, വഴിപിഴവിലാണ് مُّبِينٍ വ്യക്തമായ
നിങ്ങൾക്ക് കാണാവുന്ന തൂണുകൾ കൂടാതെ (بِغَيْرِ عَمَدٍ تَرَوْنَهَا) എന്നു പറയുമ്പോൾ കാണപ്പെടാത്ത ഏതോ തൂണുണ്ടാവാമെന്നു വരുന്നു. അതെ, അല്ലാഹുവിന്റെ ശക്തി (القدرة) യാകുന്ന തൂണിന്മേലത്രെ അഖിലാണ്ഡം സ്ഥിതി ചെയ്യുന്നത്. ഓരോ ആകാശവും, ഓരോ ഗോളവും അല്ലാഹു അതതിനു നിശ്ചയിച്ചിട്ടുള്ള വെപ്പും നിലയും തെറ്റാതെ നിലകൊള്ളുന്നു. ശാസ്ത്രജ്ഞന്മാർ ഈ തൂണിന് ആകർഷണശക്തി എന്ന് പറഞ്ഞു തൃപ്തിയടയുന്നു. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം പ്രസ്തുത തൂൺ നഷ്ടപ്പെടുകയും, അവയുടെ നില അവതാളത്തിലാകുകയും ചെയ്യും. ഭൂമിക്കു ചരിവും, മറിവും ബാധികാത്തിരിക്കുവാനായിട്ടത്രെ അല്ലാഹു അതിൽ വമ്പിച്ച പർവ്വതങ്ങളെ സ്ഥാപിച്ചു തൂക്കം ശരിപ്പെടുത്തിവെച്ചിരിക്കുന്നത്. ഇത് ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്ന ഒരു തത്വമാണ്.
ജീവിതത്തിനു അത്യന്താപേക്ഷിതവും, മനുഷ്യൻ സദാ ആസ്വദിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളിൽ വളരെ പ്രധാനവുമാണല്ലോ മഴവർഷവും സസ്യോൽപാദനവും. ഈ അനുഗ്രഹങ്ങളെക്കുറിച്ചു പ്രസ്താവിക്കുമ്പോഴൊക്കെ – വാചകഘടന പ്രഥമപുരുഷ (غائب) രൂപത്തിലാകുമ്പോഴും – ‘നാം ഇറക്കി’, ‘നാം മുളപ്പിച്ചു’ (َنزَلْنَا, أَنۢبَتْنَا) എന്നിങ്ങിനെ ഉത്തമ (متكلم) രൂപത്തിലാണ് ഖുർആൻ അതു പ്രസ്താവിക്കാറുള്ളത്. പ്രസ്തുത അനുഗ്രഹത്തെക്കുറിച്ചു മനുഷ്യനു നന്ദിയും അല്ലാഹുവിനെക്കുറിച്ചുള്ള ഓർമ്മയും ഉണ്ടായിരിക്കണമത്രെ ആ പ്രയോഗം സൂചിപ്പിക്കുന്നത്.

Leave a comment