ആറാം ഘട്ടം – ക്യാമ്പയിൻ 09 – സൂറത്തുര്‍ റൂം : ആയത്ത് 47 മുതൽ 60 വരെ

അർറൂം 30 : 47- 60

അർറൂം 30 : 47

Verse:
وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَٱنتَقَمۡنَا مِنَ ٱلَّذِينَ أَجۡرَمُواْۖ وَكَانَ حَقًّا عَلَيۡنَا نَصۡرُ ٱلۡمُؤۡمِنِينَ

VerseTranslation:
(അമാനി തഫ്സീർ):
നിനക്കുമുമ്പ് പല റസൂലുകളെ [ദൈവദൂതന്മാരെ]യും അവരുടെ ജനതയിലേക്ക്‌ നാം അയക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ട് അവര്‍ അവര്‍ക്ക് വ്യക്തമായ തെളിവുകളും കൊണ്ടുചെന്നു. (അവരതു നിഷേധിച്ചു) അപ്പോള്‍, കുറ്റം പ്രവര്‍ത്തിച്ചവരോട് നാം പ്രതികാര നടപടിയെടുത്തു. നമ്മുടെ മേല്‍ കടമയായിരുന്നു സത്യവിശ്വാസികളെ സഹായിക്കല്‍. (അത് നാം നിര്‍വ്വഹിച്ചു.)

Word Meaning:
നാം അയക്കുകയുണ്ടായിട്ടുണ്ട് = وَلَقَدْ أَرْسَلْنَا
നിനക്കുമുമ്പ് = مِن قَبْلِكَ
പല റസൂലുകളെയും = رُسُلًا
അവരുടെ ജനതയിലേക്ക്‌ = إِلَىٰ قَوْمِهِمْ
എന്നിട്ടവര്‍ അവരുടെ അടുക്കല്‍ചെന്നു = فَجَاءُوهُم
തെളിവുകളും കൊണ്ടു = بِالْبَيِّنَاتِ
അപ്പോള്‍ നാം പ്രതികാരനടപടി എടുത്തു = فَانتَقَمْنَا
കുറ്റം പ്രവര്‍ത്തിച്ചവരോടു = مِنَ الَّذِينَ أَجْرَمُوا
ആയിരുന്നു = وَكَانَ
കടമ = حَقًّا
നമ്മുടെ മേല്‍ = عَلَيْنَا
സത്യവിശ്വാസികളെ സഹായിക്കല്‍ = نَصْرُ الْمُؤْمِنِينَ

30 : 48

Verse:
ٱللَّهُ ٱلَّذِى يُرۡسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابًا فَيَبۡسُطُهُۥ فِى ٱلسَّمَآءِ كَيۡفَ يَشَآءُ وَيَجۡعَلُهُۥ كِسَفًا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَٰلِهِۦۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ

VerseTranslation:
(അമാനി തഫ്സീർ):
അല്ലാഹുവത്രെ കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ മേഘത്തെ ഇളക്കിവിടുന്നു; അങ്ങനെ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം ആകാശത്തില്‍ അതിനെ അവന്‍ പരത്തുന്നു; അതിനെ തുണ്ടങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍, അതിനിടയില്‍ നിന്ന് മഴ പുറത്തുവരുന്നതായി നിനക്കു കാണാം. എന്നിട്ട് തന്‍റെ അടിയാന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അതിനെ എത്തിച്ചുകൊടുത്താല്‍ അപ്പോഴതാ, അവര്‍ സന്തോഷം പ്രകടിപ്പിക്കുന്നു!

Word Meaning:
അല്ലാഹു യാതൊരുവനത്രെ = اللَّـهُ الَّذِي
അയക്കുന്നു = يُرْسِلُ
കാറ്റുകളെ = الرِّيَاحَ
എന്നിട്ടവ ഇളക്കിവിടുന്നു = فَتُثِيرُ
മേഘത്തെ = سَحَابًا
എന്നിട്ടതിനെ അവന്‍ പരത്തുന്നു = فَيَبْسُطُهُ
ആകാശത്തില്‍ = فِي السَّمَاءِ
അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം = كَيْفَ يَشَاءُ
അതിനെ അവന്‍ ആക്കുകയും ചെയ്യുന്നു = وَيَجْعَلُهُ
തുണ്ടങ്ങള്‍ = كِسَفًا
അപ്പോള്‍ നിനക്കു കാണാം = فَتَرَى
മഴ = الْوَدْقَ
പുറത്തുവരുന്നതായി = يَخْرُجُ
അതിന്‍റെ ഇടയില്‍ നിന്നു = مِنْ خِلَالِهِ
എന്നിട്ടവന്‍ എത്തിച്ചാല്‍ = فَإِذَا أَصَابَ
അതിനെ = بِهِ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു = مَن يَشَاءُ
തന്‍റെ അടിയാന്മാരില്‍ നിന്നു = مِنْ عِبَادِهِ
അപ്പോഴതാ അവര്‍ = إِذَا هُمْ
സന്തോഷം പ്രകടിപ്പിക്കുന്നു = يَسْتَبْشِرُونَ

30 : 49

Verse:
وَإِن كَانُواْ مِن قَبۡلِ أَن يُنَزَّلَ عَلَيۡهِم مِّن قَبۡلِهِۦ لَمُبۡلِسِينَ

VerseTranslation:
(അമാനി തഫ്സീർ):
നിശ്ചയമായും, അവരില്‍ അതു [മഴ] ഇറക്കപ്പെടുന്നതിനു മുമ്പ് – ഇതിനു മുമ്പായി- അവര്‍ നിരാശപ്പെട്ടവരായിരുന്നു.

Word Meaning:
നിശ്ചയമായും അവരായിരുന്നു = وَإِن كَانُوا
മുമ്പ് = مِن قَبْلِ
അതു ഇറക്കപ്പെടുന്നതിനു = أَن يُنَزَّلَ
അവരില്‍ = عَلَيْهِم
ഇതിനു മുമ്പായി = مِّن قَبْلِهِ
നിരാശപ്പെട്ടവര്‍ തന്നെ = لَمُبْلِسِينَ

30 : 50

Verse:
فَٱنظُرۡ إِلَىٰٓ ءَاثَٰرِ رَحۡمَتِ ٱللَّهِ كَيۡفَ يُحۡىِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ ذَٰلِكَ لَمُحۡىِ ٱلۡمَوۡتَىٰۖ وَهُوَ عَلَىٰ كُلِّ شَىۡءٍ قَدِيرٌ

VerseTranslation:
(അമാനി തഫ്സീർ):
അപ്പോള്‍, അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഫലങ്ങളിലേക്ക് നോക്കുക; ഭൂമി നിര്‍ജ്ജീവമായിരുന്നതിനുശേഷം എങ്ങിനെയാണ്‌ അവന്‍ അതിനെ ജീവിപ്പിക്കുന്നതെന്നു! നിശ്ചയമായും, (അതു പ്രവര്‍ത്തിച്ച) അവന്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവന്‍ തന്നെയാണ്; അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.

Word Meaning:
അപ്പോള്‍ നോക്കുക = فَانظُرْ
ഫലങ്ങളിലേക്ക് = إِلَىٰ آثَارِ
അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍ = رَحْمَتِ اللَّـهِ
എപ്രകാരം = كَيْفَ
അവന്‍ ജീവിപ്പിക്കുന്നു = يُحْيِي
ഭൂമിയെ = الْأَرْضَ
അതിന്‍റെ നിര്‍ജ്ജീവതക്കുശേഷം = بَعْدَ مَوْتِهَا
നിശ്ചയമായും അവന്‍ = إِنَّ ذَٰلِكَ
മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവന്‍ തന്നെ = لَمُحْيِي الْمَوْتَىٰ
അവന്‍ = وَهُوَ
എല്ലാകാര്യത്തിനും = عَلَىٰ كُلِّ شَيْءٍ
കഴിവുള്ളവനാണ്‌ = قَدِيرٌ

30 : 51

Verse:
وَلَئِنۡ أَرۡسَلۡنَا رِيحًا فَرَأَوۡهُ مُصۡفَرًّا لَّظَلُّواْ مِنۢ بَعۡدِهِۦ يَكۡفُرُونَ

VerseTranslation:
(അമാനി തഫ്സീർ):
നാം ഒരു കാറ്റ് അയച്ചിട്ട് (അതു കൃഷിയെ നശിപ്പിച്ച്) മഞ്ഞവര്‍ണ്ണം പൂണ്ടതായി അവര്‍ കണ്ടുവെങ്കിലോ, തീര്‍ച്ചയായും അതിന്ന്‍ [ആ സന്തോഷത്തിനു] ശേഷം അവര്‍ നന്ദികേടു കാണിക്കുന്നവരായിത്തീരുന്നതാണ്.

Word Meaning:
നാം അയച്ചുവെങ്കിലോ = وَلَئِنْ أَرْسَلْنَا
ഒരു കാറ്റ് = رِيحًا
എന്നിട്ടതിനെ അവര്‍ കണ്ടു = فَرَأَوْهُ
മഞ്ഞ വര്‍ണ്ണമുള്ളതായി = مُصْفَرًّا
തീര്‍ച്ചയായും അവര്‍ ആയിത്തീരും = لَّظَلُّوا
അതിനുശേഷം = مِن بَعْدِهِ
നന്ദികേടു കാണിക്കും = يَكْفُرُونَ

അർറൂം 30 : 47

വിശദീകരണം:
30:47-51
കാറ്റുകള്‍ മേഘത്തെ ഇളക്കിവിട്ടശേഷം ചിലപ്പോള്‍ ആകാശത്തില്‍ വ്യാപിച്ച് ഉപരിഭാഗം മൂടി ധാരാളം മഴ വര്‍ഷിക്കുന്നു. ചിലപ്പോള്‍ മേഘം പല തുണ്ടങ്ങളായി അവിടവിടെ ചിന്നിച്ചിതറിപ്പോകുകയും ചെയ്യുന്നു. ഇതിനെപ്പറ്റിയാണ് 48-ആം വചനത്തില്‍ അവന്‍ ഉദ്ദേശിക്കുന്നപ്രകാരം അതിനെ ആകാശത്തില്‍ പരത്തുന്നുവെന്നും, തുണ്ടങ്ങളാക്കുന്നുവെന്നും പ്രസ്താവിച്ചത്. മഴയുടെ ആവശ്യം ഉള്ളവര്‍ക്കെല്ലാം മഴ ലഭിച്ചുകൊള്ളണമെന്നില്ല; ആര്‍ക്കെല്ലാമാണ്‌ ആ അനുഗ്രഹം എത്തിച്ചുകൊടുക്കേണ്ടതെന്ന കാര്യം അല്ലാഹുവാണ് നിശ്ചയിക്കുന്നത്. അതില്‍ മറ്റാര്‍ക്കും കയ്യില്ല. ഈ വസ്തുതയാണ്. തന്‍റെ അടിയാന്മാരില്‍ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനെ എത്തിച്ചാല്‍ (فَإِذَا أَصَابَ بِهِ مَن يَشَاءُ مِنْ عِبَادِهِ) എന്നു പറഞ്ഞത്. മഴക്കുവേണ്ടി കാത്തിരുന്നും, മഴ കിട്ടാതെ വിഷമിച്ചും നിരാശയടഞ്ഞശേഷം മഴ വര്‍ഷിക്കുമ്പോഴാണല്ലോ കൂടുതല്‍ സന്തോഷം ഉണ്ടാകുക. അതാണ്‌ 49-ആം വചനം ചൂണ്ടിക്കാട്ടുന്നത്. മഴ പെയ്തതിനെത്തുടര്‍ന്നു ഭൂമി ജീവസ്സുള്ളതാകുകയും, സസ്യലതാദികള്‍ ഉണ്ടാവുകയും ചെയ്യുന്നതുപോലെ, മനുഷ്യന്‍ മരണമടഞ്ഞശേഷം അല്ലാഹു അവനെ പുനര്‍ജ്ജീവിപ്പിക്കുമെന്നും, ഇതു അതിനു തെളിവു നല്‍കുന്നുവെന്നും 50-ആം വചനത്തില്‍ പ്രസ്താവിക്കുന്നു.

51ല്‍ മനുഷ്യന്‍റെ ഒരു ദുഃസ്വഭാവത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. മേല്‍പറഞ്ഞതുപോലെ അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിക്കുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണുകയും ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യനു എപ്പോഴെങ്കിലും ഒരു കാറ്റ് ഉപദ്രവം വരുത്തുകയും, അതുമൂലം അവന്‍റെ വിളവുകള്‍ നശിക്കുകയും ചെയ്തുപോയെങ്കില്‍, അവന്‍ അല്ലാഹുവിന്‍റെ നിത്യാനുഗ്രഹങ്ങളെല്ലാം മറന്നുകൊണ്ട് നന്ദികെട്ടവനായിത്തീരുന്നു. എന്നിട്ടവന്‍ അല്ലാഹുവിന്‍റെ പേരില്‍ ആക്ഷേപവും പുറപ്പെടുവിക്കും, കാറ്റിനെ പഴിക്കും, ‘പ്രകൃതി’യെ ദുഷിക്കും, നഷ്ടം കണക്കുകൂട്ടി കുപിതനാകും. അങ്ങിനെ പലതും. പക്ഷെ, യഥാര്‍ത്ഥ വിശ്വാസികളില്‍ നിന്ന് ഇങ്ങിനെ സംഭവിക്കുകയില്ല. നബിﷺ പറഞ്ഞതുപോലെ അവര്‍ സന്തോഷത്തില്‍ നന്ദിയുള്ളവരും, സന്താപത്തില്‍ ക്ഷമയുള്ളവരുമായിരിക്കും. വിളകള്‍ക്കു ഉണക്കം, പഴുപ്പ് മുതലായ നാശങ്ങള്‍ ബാധിക്കുവാന്‍ കാറ്റു കാരണമാകുന്നതുകൊണ്ടാണ് ‘അത് മഞ്ഞവര്‍ണ്ണം പൂണ്ടതായി കണ്ടു’ (فَرَأَوْهُ مُصْفَرًّا) എന്നു പറഞ്ഞിരിക്കുന്നത്.

30 : 52

Verse:
فَإِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ

VerseTranslation:
(അമാനി തഫ്സീർ):
(നബിയേ) എന്നാല്‍, മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്‍മാരെയും – അവര്‍ പിന്നോക്കം തിരിഞ്ഞുപോയാല്‍ – നീ വിളി കേള്‍പ്പിക്കുന്നതല്ല.

Word Meaning:
എന്നാല്‍ നിശ്ചയമായും നീ = فَإِنَّكَ
നീ കേള്‍പ്പിക്കയില്ല = لَا تُسْمِعُ
മരണപ്പെട്ടവരെ = الْمَوْتَىٰ
നീ കേള്‍പ്പിക്കുന്നതുമല്ല = وَلَا تُسْمِعُ
ബധിരന്‍മാരെ = الصُّمَّ
വിളി = الدُّعَاءَ
അവര്‍ തിരിഞ്ഞുപോയാല്‍ = إِذَا وَلَّوْا
പിന്നോക്കം വെച്ചവരായി = مُدْبِرِينَ

അർറൂം 30 : 52

30 : 53

Verse:
وَمَآ أَنتَ بِهَٰدِ ٱلۡعُمۡىِ عَن ضَلَٰلَتِهِمۡۖ إِن تُسۡمِعُ إِلَّا مَن يُؤۡمِنُ بِئَايَٰتِنَا فَهُم مُّسۡلِمُونَ

VerseTranslation:
(അമാനി തഫ്സീർ):
അന്ധന്മാരെ, അവരുടെ പിഴവില്‍ നിന്നു (മാറ്റി) നേര്‍വഴി കാട്ടുന്നവനുമല്ല നീ. നമ്മുടെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുകയും, അങ്ങനെ തങ്ങള്‍ ‘മുസ്‌ലിംകള്‍’ [കീഴൊതുക്കമുള്ളവര്‍] ആയിരിക്കുകയും ചെയ്യുന്നവര്‍ക്കല്ലാതെ നീ കേള്‍പ്പിക്കുന്നതല്ല.

Word Meaning:
നീ അല്ലതാനും = وَمَا أَنتَ
അന്ധന്‍മാരെ നേര്‍വഴിക്കാക്കുന്നവന്‍ = بِهَادِ الْعُمْيِ
അവരുടെ വഴിപിഴവില്‍നിന്നു = عَن ضَلَالَتِهِمْ
നീ കേള്‍പ്പിക്കയില്ല = إِن تُسْمِعُ
വിശ്വസിക്കുന്നവരെയല്ലാതെ = إِلَّا مَن يُؤْمِنُ
നമ്മുടെ ലക്ഷ്യങ്ങളില്‍ = بِآيَاتِنَا
എന്നിട്ടവര്‍ = فَهُم
മുസ്ലിംകളാണ് = مُّسْلِمُونَ

വിശദീകരണം:
30:52-53
സൂറത്തുന്നംല് 80,81 എന്നീ വചനങ്ങളും അവയുടെ വിവരണവും നോക്കുക. അവിടെ പ്രസ്താവിച്ചതെല്ലാം ഇവിടെയും ഓര്‍ക്കേണ്ടതാണ്.

30 : 54

Verse:
۞ ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعۡفٍ ثُمَّ جَعَلَ مِنۢ بَعۡدِ ضَعۡفٍ قُوَّةً ثُمَّ جَعَلَ مِنۢ بَعۡدِ قُوَّةٍ ضَعۡفًا وَشَيۡبَةًۚ يَخۡلُقُ مَا يَشَآءُۖ وَهُوَ ٱلۡعَلِيمُ ٱلۡقَدِيرُ

VerseTranslation:
(അമാനി തഫ്സീർ):
നിങ്ങളെ ബലഹീനതയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനത്രെ അല്ലാഹു. പിന്നീട്, ബലഹീനതക്കു ശേഷം അവന്‍ (നിങ്ങള്‍ക്കു) ശക്തിയുണ്ടാക്കി; പിന്നെ, ശക്തിക്കുശേഷം ബലഹീനതയും, നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ സൃഷ്ടിക്കുന്നു; സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായുള്ളവന്‍ അവന്‍ തന്നെ.

Word Meaning:
അല്ലാഹു യാതൊരുവനത്രെ = اللَّـهُ الَّذِي
അവന്‍ നിങ്ങളെ സൃഷ്ടിച്ചു = خَلَقَكُم
ബലഹീനതയില്‍ നിന്നു = مِّن ضَعْفٍ
പിന്നെ അവന്‍ ഉണ്ടാക്കി = ثُمَّ جَعَلَ
ബലഹീനതക്കുശേഷം = مِن بَعْدِ ضَعْفٍ
ശക്തി = قُوَّةً
പിന്നെ അവന്‍ ഉണ്ടാക്കി = ثُمَّ جَعَلَ
ശക്തിക്കുശേഷം = مِن بَعْدِ قُوَّةٍ
ബലഹീനത = ضَعْفًا
നരയും = وَشَيْبَةً
അവന്‍ സൃഷ്ടിക്കുന്നു = يَخْلُقُ
അവന്‍ ഉദ്ദേശിക്കുന്നതു = مَا يَشَاءُ
അവന്‍തന്നെ = وَهُوَ
സര്‍വ്വജ്ഞന്‍ = الْعَلِيمُ
സര്‍വ്വശക്തന്‍ = الْقَدِيرُ

അർറൂം 30 : 54

വിശദീകരണം:
30:54
ضَعف എന്നും ضُعف എന്നും ഈ ആയത്തില്‍ വായനയുണ്ട്. അര്‍ത്ഥം ഒന്നുതന്നെ. പക്ഷിമൃഗാദികള്‍ ജനിക്കുമ്പോള്‍ അവയ്ക്കു അത്യാവശ്യമായി ചില കഴിവുകളെല്ലാം നല്‍കപ്പെട്ടിരിക്കുന്നതു കാണാം. എന്നാല്‍, കേവലം സൃഷ്ടികളില്‍ ഉന്നതസ്ഥാനം വഹിക്കുന്ന മനുഷ്യനോ? യാതൊരു കഴിവും, അറിവും ഇല്ലാത്തവനായിട്ടാണ് അവന്‍ പിറക്കുന്നത്. ക്രമേണ അവന്‍ അറിവും, ശക്തിയും ആര്‍ജ്ജിക്കുകയും, ലോകസൃഷ്ടികളുടെ നേതൃത്വം അവകാശപ്പെടുവാന്‍ തക്കവണ്ണം യോഗ്യനായിത്തീരുകയും ചെയ്യുന്നു. കുറെ കഴിയുമ്പോള്‍ വീണ്ടും ഗതി കീഴ്പോട്ടുവെക്കുന്നു. ഒടുക്കം പിറന്നപ്പോഴത്തെ അവസ്ഥയിലേക്കുതന്നെ തിരിച്ചുചെല്ലുന്നു. മനുഷ്യന്‍റെ പുനരുത്ഥാനത്തിനും, അവന്‍റെ സൃഷ്ടാവായ അല്ലാഹുവിന്‍റെ സര്‍വ്വജ്ഞതക്കും, അപാരമായ കഴിവിനും ഇതു മതിയായ തെളിവുതന്നെ. ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നവര്‍ക്കു പുനരുത്ഥാനദിവസം എത്രമാത്രം ഭയങ്കരമായിരിക്കുമെന്നു അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു:-

30 : 55

Verse:
وَيَوۡمَ تَقُومُ ٱلسَّاعَةُ يُقۡسِمُ ٱلۡمُجۡرِمُونَ مَا لَبِثُواْ غَيۡرَ سَاعَةٍۚ كَذَٰلِكَ كَانُواْ يُؤۡفَكُونَ

VerseTranslation:
(അമാനി തഫ്സീർ):
അന്ത്യസമയം നിലനില്‍ക്കുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്യും: ‘ഒരു നാഴിക നേരമല്ലാതെ തങ്ങള്‍ (ഇഹത്തില്‍) കഴിഞ്ഞുകൂടിയിട്ടില്ല’ എന്ന്! അപ്രകാരമായിരുന്നു അവര്‍ (സത്യത്തില്‍നിന്ന്) തിരിക്കപ്പെട്ടിരുന്നത്.

Word Meaning:
നിലനില്‍ക്കുന്ന ദിവസം = وَيَوْمَ تَقُومُ
അന്ത്യസമയം = السَّاعَةُ
സത്യം ചെയ്യും = يُقْسِمُ
കുറ്റവാളികള്‍ = الْمُجْرِمُونَ
അവര്‍ കഴിഞ്ഞുകൂടിയിട്ടില്ല = مَا لَبِثُوا
ഒരു നാഴികയല്ലാതെ = غَيْرَ سَاعَةٍ
അപ്രകാരം = كَذَٰلِكَ
അവരായിരുന്നു = كَانُوا
തിരിക്കപ്പെടുക = يُؤْفَكُونَ

30 : 56

Verse:
وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَٱلۡإِيمَٰنَ لَقَدۡ لَبِثۡتُمۡ فِى كِتَٰبِ ٱللَّهِ إِلَىٰ يَوۡمِ ٱلۡبَعۡثِۖ فَهَٰذَا يَوۡمُ ٱلۡبَعۡثِ وَلَٰكِنَّكُمۡ كُنتُمۡ لَا تَعۡلَمُونَ

VerseTranslation:
(അമാനി തഫ്സീർ):
അറിവും, സത്യവിശ്വാസവും നല്‍കപ്പെട്ടിട്ടുള്ളവര്‍ പറയുന്നതാണ്: ‘അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ (രേഖപ്പെടുത്തിയിട്ടുള്ള പ്രകാരം) പുനരുത്ഥാന ദിവസംവരേക്കും തീര്‍ച്ചയായും നിങ്ങള്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്. എന്നാല്‍, ഇതാ പുനരുത്ഥാനദിവസം. പക്ഷേ, നിങ്ങള്‍ (അതിനെപ്പറ്റി) അറിയാതിരിക്കുകയായിരുന്നു.’

Word Meaning:
യാതൊരുകൂട്ടര്‍ പറയും = وَقَالَ الَّذِينَ
അറിവു നല്‍കപ്പെട്ട = أُوتُوا الْعِلْمَ
സത്യവിശ്വാസവും = وَالْإِيمَانَ
തീര്‍ച്ചയായും നിങ്ങള്‍ കഴിഞ്ഞുകൂടിയിട്ടുണ്ടു = لَقَدْ لَبِثْتُمْ
അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ = فِي كِتَابِ اللَّـهِ
പുനരുത്ഥാനത്തിന്‍റെ ദിവസം വരെ = إِلَىٰ يَوْمِ الْبَعْثِ
എന്നാലിതാ = فَهَـٰذَا
പുനരുത്ഥാനദിവസം = يَوْمُ الْبَعْثِ
പക്ഷേ നിങ്ങള്‍ = وَلَـٰكِنَّكُمْ
നിങ്ങളായിരുന്നു = كُنتُمْ
നിങ്ങളറിയാതെ = لَا تَعْلَمُونَ

30 : 57

Verse:
فَيَوۡمَئِذٍ لَّا يَنفَعُ ٱلَّذِينَ ظَلَمُواْ مَعۡذِرَتُهُمۡ وَلَا هُمۡ يُسۡتَعۡتَبُونَ

VerseTranslation:
(അമാനി തഫ്സീർ):
അപ്പോള്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു അന്നത്തെ ദിവസം അവരുടെ ഒഴികഴിവു ഉപകാരം ചെയ്യുകയില്ല; അവരോട് (ഖേദിച്ചു മടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുന്നതുമല്ല. (അഥവാ മടക്കം അനുവദിക്കപ്പെടുകയില്ല).

Word Meaning:
അപ്പോള്‍ അന്നു = فَيَوْمَئِذٍ
ഉപകാരം ചെയ്കയില്ല = لَّا يَنفَعُ
അക്രമം ചെയ്തവര്‍ക്കു = الَّذِينَ ظَلَمُوا
അവരുടെ ഒഴികഴിവു = مَعْذِرَتُهُمْ
അവരല്ലതാനും = وَلَا هُمْ
അവരോടു തൃപ്തിപ്പെടുത്തുവാന്‍ ആവശ്യപ്പെടുക (ഇല്ല) = يُسْتَعْتَبُونَ

അർറൂം 30 : 56

വിശദീകരണം:
30:56-57
സത്യവിശ്വാസവും പരലോകത്തെ സംബന്ധിച്ചുള്ള അറിവും ഉള്ളവര്‍ക്കറിയാം: മരണത്തിനു മുമ്പ് കുറേക്കാലം ഭൂമിയില്‍ ജീവിച്ചിരുന്നിട്ടുണ്ട്: അതിനുശേഷം അല്ലാഹു നിശ്ചയിച്ചകാലം ഖബ്റുകളില്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്: അതെല്ലാം അല്ലാഹു രേഖപ്പെടുത്തിവെച്ചിട്ടുമുണ്ട് എന്നൊക്കെ. ഖിയാമത്തുനാളില്‍ എല്ലാവരും വീണ്ടും എഴുന്നേല്പിക്കപ്പെടുമെന്നും, ഇഹത്തില്‍വെച്ച് ഓരോരുത്തനും ചെയ്ത കര്‍മ്മങ്ങള്‍ക്കു അവനവന്‍ ഉത്തരവാദിയാകുമെന്നും അവര്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇതെല്ലാം അറിയാതെയും ഇതില്‍ വിശ്വസിക്കാതെയും ഇരുന്നതുകൊണ്ടാണ്‌ നിങ്ങള്‍ക്കു ഇപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നത്. എന്നിങ്ങിനെ അവര്‍ കുറ്റവാളികളെ ഓര്‍മ്മിപ്പിക്കുകയാണ് പക്ഷേ, എനി ഖേദിച്ചിട്ട് ഫലമില്ല. യാതൊരു വിധത്തിലുള്ള ഒഴിവുകഴിവും അവിടെ സ്വീകാര്യമല്ല. വന്നുപോയതിനെപ്പറ്റി ഖേദം പ്രകടിപ്പിച്ച് തൃപ്തിപ്പെടുത്തുവാനുള്ള അവസരവും അവിടെ ലഭിക്കുന്നതല്ല. സ്വന്തം കര്‍മ്മഫലം അനുഭവിച്ചുകൊള്ളുകമാത്രമേ എനി നിവൃത്തിയുള്ളു.

30 : 58

Verse:
وَلَقَدۡ ضَرَبۡنَا لِلنَّاسِ فِى هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٍۚ وَلَئِن جِئۡتَهُم بِئَايَةٍ لَّيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ أَنتُمۡ إِلَّا مُبۡطِلُونَ

VerseTranslation:
(അമാനി തഫ്സീർ):
തീര്‍ച്ചയായും, മനുഷ്യര്‍ക്കുവേണ്ടി ഈ ഖുര്‍ആനില്‍ എല്ലാ (വിധ) ഉപമയും നാം വിവരിച്ചിട്ടുണ്ട്. അവരുടെ അടുക്കല്‍ നീ വല്ല ദൃഷ്ടാന്തവുമായി ചെന്നാല്‍ (ആ) അവിശ്വസിച്ചവര്‍ നിശ്ചയമായും പറയും: ‘നിങ്ങള്‍ വ്യര്‍ത്ഥവാദികളല്ലാതെ (മറ്റൊന്നും) അല്ല’ എന്ന്!

Word Meaning:
തീര്‍ച്ചയായും നാം വിവരിച്ചിട്ടുണ്ട് = وَلَقَدْ ضَرَبْنَا
മനുഷ്യര്‍ക്കു = لِلنَّاسِ
ഈ ഖുര്‍ആനില്‍ = فِي هَـٰذَا الْقُرْآنِ
എല്ലാവിധ ഉപമയും = مِن كُلِّ مَثَلٍ
നീ അവരുടെ അടുക്കല്‍ ചെന്നുവെങ്കില്‍ = وَلَئِن جِئْتَهُم
വല്ല ദൃഷ്ടാന്തവുമായി = بِآيَةٍ
നിശ്ചയമായും പറയും = لَّيَقُولَنَّ
അവിശ്വസിച്ചവര്‍ = الَّذِينَ كَفَرُوا
നിങ്ങള്‍ അല്ല = إِنْ أَنتُم
വ്യര്‍ത്ഥവാദികളല്ലാതെ = إِلَّا مُبْطِلُونَ

30 : 59

Verse:
كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لَا يَعۡلَمُونَ

VerseTranslation:
(അമാനി തഫ്സീർ):
അപ്രകാരം, (യാഥാര്‍ത്ഥ്യം) അറിയാത്തവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കുന്നു.

Word Meaning:
അപ്രകാരം = كَذَٰلِكَ
അല്ലാഹു മുദ്രവെക്കും = يَطْبَعُ اللَّـهُ
ഹൃദയങ്ങളില്‍ = عَلَىٰ قُلُوبِ
അറിയാത്തവരുടെ = الَّذِينَ لَا يَعْلَمُونَ

30 : 60

Verse:
فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقٌّۖ وَلَا يَسۡتَخِفَّنَّكَ ٱلَّذِينَ لَا يُوقِنُونَ

VerseTranslation:
(അമാനി തഫ്സീർ):
ആകയാല്‍ (നബിയേ) ക്ഷമിച്ചുകൊള്ളുക, നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥമാകുന്നു. (വിശ്വാസം) ഉറപ്പിക്കാത്ത ആളുകള്‍ നിശ്ചയമായും (നിന്‍റെ സ്ഥൈര്യം – നശിപ്പിച്ച്) നിനക്ക് ചാഞ്ചല്യം വരുത്താതെയുമിരിക്കട്ടെ!

Word Meaning:
ആകയാല്‍ ക്ഷമിക്കുക = فَاصْبِرْ
നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം = إِنَّ وَعْدَ اللَّـهِ
യഥാര്‍ത്ഥമാണ് = حَقٌّ
നിന്നെ നിസ്സാരമാക്കാതെയിരിക്കട്ടെ = وَلَا يَسْتَخِفَّنَّكَ
ദൃഢവിശ്വാസം = الَّذِينَ لَا يُوقِنُونَ

അർറൂം 30 : 58

വിശദീകരണം:
30:58-60
‘അറിയാത്തവര്‍’ (الَّذِينَ لَا يَعْلَمُون) എന്നു പറഞ്ഞത് – ഇമാം ബൈള്വാവി (റ) ചൂണ്ടിക്കാണിച്ചതു പോലെ – സത്യം അറിയുവാന്‍ ഒട്ടും ശ്രമം നടത്താതെ കേട്ടുകേള്‍വികളെയും, പാരമ്പര്യ വിശ്വാസങ്ങളെയും മാത്രം മുറുകെ പിടിച്ചുകൊണ്ടിരിക്കുന്ന മൂഢ ജനങ്ങളെക്കുറിച്ചാകുന്നു. ഇങ്ങിനെയുള്ള മര്‍ക്കടമുഷ്ടിക്കാരുടെ ഹൃദയത്തിലേക്കു സത്യത്തിന്‍റെ വെളിച്ചം പ്രവേശിക്കുവാന്‍ മാര്‍ഗ്ഗമില്ലല്ലോ.

അല്ലാഹുവിന്‍റെ വാഗ്ദാനങ്ങളില്‍ ദൃഢമായി വിശ്വാസം ഉറപ്പിച്ചുകൊണ്ട്‌ ക്ഷമയോടും, സ്ഥിരചിത്തതയോടും കൂടി ഇരുന്നുകൊള്ളണമെന്നും, ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടും ഉപദേശങ്ങള്‍ കേട്ടിട്ടും കാര്യബോധം വരാത്തവണ്ണം ഹൃദയം മരവിച്ചുപോയിട്ടുള്ള ആ ജനതയുടെ ചെയ്തികള്‍ നിമിത്തം ഒട്ടും ഹൃദയചാഞ്ചല്യമോ, അസ്വാസ്ഥ്യമോ ഉണ്ടാവരുതെന്നും നബിﷺ തിരുമേനിയെ ഉപദേശിക്കുന്നതാണ് അവസാനത്തെ വചനം. അല്ലാഹു നമ്മെ എല്ലാവരെയും ക്ഷമയും സ്ഥിരചിത്തതയുമുള്ള സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

والحمد لله اولا واخرا – وله المنة والفضل

Leave a comment